പലതരം ജോലികള്‍ ചെയ്ത്, റഷ്യയില്‍ വര്‍ഷങ്ങളോളം അലഞ്ഞുനടന്ന, ‘അനാഥ’നായ, റഷ്യയില്‍ നിന്ന് ദീര്‍ഘകാലം പുറത്താക്കപ്പെട്ട, പറയത്തക്ക വിദ്യാഭ്യാസമില്ലാത്ത ഒരു സാധാരണക്കാരനാണ് അഞ്ച് തവണ നോബല്‍ സമ്മാനത്തിനു നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട റഷ്യന്‍ സാഹിത്യകാരനായ മാക്‌സിം ഗോര്‍ക്കി (Maxim Gorky,1868-1936). സമൂഹത്തിലെ താഴേക്കിടയിലുള്ളവരുമായാണ് ഗോര്‍ക്കി കുടുതല്‍ കാലം ഇടപഴകിയത്; കുറച്ചു കാലം പത്രങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്തതൊഴിച്ചാല്‍.
മാക്‌സിം ഗോര്‍ക്കി സാഹിത്യത്തെ ഒരു സിദ്ധാന്തമായോ കലാശാലാ വിഷയമായോ സമീപിച്ചിട്ടില്ല. അദ്ദേഹം ദരിദ്രരുടെയും അലഞ്ഞു തിരിയുന്നവരുടെയും ഭൗതികവും ആത്മീയവുമായ പരിവര്‍ത്തനത്തെക്കുറിച്ചാണ് സംസാരിച്ചത്. ലോകം എത്രത്തോളം ചീത്തയായാലും, മനുഷ്യനില്‍ വിശ്വസിക്കാതെ തരമില്ല എന്നായിരുന്നു ഗോര്‍ക്കിയുടെ ചിന്ത.
സാര്‍ ചക്രവര്‍ത്തിയുടെ ഏകാധിപത്യത്തില്‍ നിന്ന് റഷ്യയെ മോചിപ്പിക്കാന്‍ താത്ത്വികവും വൈകാരികവുമായ ആശയങ്ങള്‍ നല്കിയത് ഗോര്‍ക്കിയാണ്. അദ്ദേഹം അദ്ധ്വാനത്തിലും മനുഷ്യ പ്രേമത്തിലും അടിയുറച്ചു നിന്നു. അദ്ദേഹത്തിന്റെ ‘അമ്മ’ എന്ന നോവലില്‍ പ്രതികൂല സാഹചര്യങ്ങളെ ഒറ്റയ്ക്ക് നേരിടുന്ന ഒരു സ്ത്രീയെ കാണാം. എന്തിനാണ് അവള്‍ ഒറ്റയ്ക്ക് പൊരുതുന്നത്? അവളുടെ ധീരമായ മൂല്യസഞ്ചാരമാണത്.
വള്ളത്തോളിന്റെ മകന്‍ സി.ഗോവിന്ദക്കുറിപ്പ് പരിഭാഷപ്പെടുത്തിയ ഗോര്‍ക്കിയുടെ ‘ഹൃദയത്തിന്റെ വിശപ്പുകാരന്‍’ എന്ന കഥ വായിച്ചതുകൊണ്ടാണ് ഈ ലേഖനം എഴുതുന്നത്; ‘അമ്മ’ എന്ന നോവല്‍ വായിച്ചപ്പോള്‍ ഇത് തോന്നിയില്ല. എന്നാല്‍ ‘ഹൃദയത്തിന്റെ വിശപ്പുകാരന്‍ ‘ എന്ന കഥയുടെ ഇംഗ്ലിഷ് കോപ്പി എനിക്ക് കിട്ടിയതുമില്ല. സത്യസന്ധമായി ഒരു കാര്യം പ്രസ്താവിക്കാതിരിക്കാന്‍ ആവില്ല. ഈ കഥ അശരണനും വ്യഗ്രനും നിതാന്ത മോഹിയുമായ ഒരു മനുഷ്യാത്മാവിനെ കാണിച്ചുതന്നു.
തത്ത്വചിന്താപരമായി, ഇതിനു നല്ല അടിത്തറയുണ്ട്. അതോടൊപ്പം ഇത് ഒരു മനുഷ്യന്റെ ഏറ്റവും അകൃത്രിമമായ ജീവിതാസക്തിയും പ്രകാശിപ്പിക്കുന്നു. ഗോര്‍ക്കി തന്നെ പറഞ്ഞിട്ടുണ്ട്, എല്ലാറ്റിലും ഒരു താത്ത്വികത ഒളിഞ്ഞിരിക്കുന്നുവെന്ന്.
ഒരു പത്രത്തിലെ കമ്പോസിറ്ററായ സാഷ്‌കയാണ് ഇതിലെ പ്രധാന കഥാപാത്രം. അവന്റെ സുഹൃത്തായ മാക്‌സിമിച്ച് എന്ന യുവാവാണ് കഥയില്‍ വിവരണം നല്കുന്നത്. സാഷ്‌കയുടെ മനസ്സു നിറയെ പ്രണയമാണ്. അയാള്‍ നില്ക്കുന്നത് ഒരു യാചകഭാവത്തിലാണ്. അയാള്‍ പലരെയും തന്റെ സ്‌നേഹം അറിയിക്കുന്നുണ്ട്. എന്നാല്‍ അവര്‍ക്കാര്‍ക്കും അയാള്‍ മനസ്സില്‍ കരുതിയ സ്‌നേഹം തിരിച്ചറിയാനാവുന്നില്ല. അവരെല്ലാം, അവരുടെതായ നിലയില്‍ പരാങ്മുഖരും വ്യക്തിവാദികളും നിസ്സഹായരുമാണ്.സാഷ്‌കയ്ക്ക് തന്റെ ആത്മാവിന്റെ ദാരിദ്ര്യം അവരെ അറിയിക്കണമെന്നുണ്ട്. അയാള്‍ അതിനായി കഠിനമായി പരിശ്രമിക്കുന്നു. എന്നാല്‍ അയാള്‍ എത്രത്തോളം അതിനുവേണ്ടി യത്‌നിക്കുന്നുവോ അത്രത്തോളം ഓരോ ബന്ധവും യുക്തിഹീനവും കുഴഞ്ഞുമറിഞ്ഞുമായിത്തീരുന്നു. അയാളെക്കുറിച്ച് സുഹൃത്ത് പറയുന്നത് ഇപ്രകാരമാണ്: ‘അയാളുടെ ആത്മവിശ്വാസം കൗതുകകരമായിരുന്നു; എന്നാല്‍ അതില്‍ വെറുപ്പിക്കത്തക്കതായി ഒന്നുമുണ്ടായിരുന്നില്ല. അലക്കുകാരി സ്റ്റെപ്പക്കയെപ്പോലെ ജീവിതത്തിനു തന്നോടു പ്രേമമുണ്ടെന്നാണ് അയാളുടെ ഉറച്ച ബോധം. തനിക്കിഷ്ടമുള്ളതെന്തും ചെയ്യാം. എല്ലായിടത്തും വിജയം തന്നെ കാത്തുനില്ക്കുന്നുണ്ടെന്നും അയാള്‍ വിശ്വസിച്ചു.’ ഇത്ര ശുദ്ധമാണ് അയാളുടെ മനസ്സ്. എന്നാല്‍ താന്‍ പ്രണയിക്കുന്ന ആരെയും അത് ബോധ്യപ്പെടുത്താനാവുന്നില്ല.
വെളിപാടിന്റെ ഭാഷ
മറ്റൊരിടത്ത് സാഷ്‌കയെ കഥയില്‍ ഇങ്ങനെ പരിചയപ്പെടുത്തുന്നു: ‘സാഷ്‌ക ദയാലുവാണ്; എന്നാല്‍ അയാള്‍ക്ക് സാമാന്യ ജനങ്ങളോട് യാതൊരനുകമ്പയുമുണ്ടായിരുന്നില്ല; ഒരു വേള, അയാള്‍ യാചകന്മാര്‍ക്ക് പണക്കാരേക്കാള്‍ കൂടുതല്‍ പണം കൊടുത്തേക്കും. അതും കൂടുതല്‍ ഉള്ളഴിഞ്ഞ്. എന്നാല്‍ ദാരിദ്ര്യത്തോടുള്ള വെറുപ്പുമൂലമാണ് അയാള്‍ ധര്‍മ്മം ചെയ്തിരുന്നത്. ജീവിതത്തിലെ നിസ്സാരമായ നിത്യദു:ഖാനുഭവങ്ങള്‍ അയാളെ തെല്ലും വേദനിപ്പിക്കാറില്ല.’ ആഭ്യന്തര സംഘര്‍ഷത്തില്‍ അയാള്‍ ഉഴറുന്നുമുണ്ട് . ചെറിയ പ്രശ്‌നങ്ങളാണ് അയാള്‍ക്കുണ്ടായിരുന്നത്. എന്നാല്‍ അതെല്ലാം അസുഖകരമായ വിധം ആഴത്തില്‍ അയാളെ കീറിമുറിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്തു. ജീവിതത്തില്‍ പ്രണയത്തിനുവേണ്ടി ആവേശകരമായി പതഞ്ഞുയരുന്ന അയാളെ ഏതൊക്കെയോ ആകുലതകള്‍ പിന്തുടരുന്നുണ്ടായിരുന്നു.
ഏകാധിപത്യത്തിന്റെ ബാക്കിയായി ജീവിതങ്ങളില്‍ അടിഞ്ഞുകൂടിയ സ്ഥായിയായ സന്ദേഹങ്ങള്‍ക്ക് നേര്‍ക്കാണ് ആ മനുഷ്യന്‍ തന്റെ ത്രസിക്കുന്ന ഹൃദയം തുറന്നുവച്ചത്. പ്രണയം അയാളുടെ വികാരം മാത്രമായിരുന്നില്ല; അത് അയാള്‍ക്ക് ലോകത്തോട് ഉണ്ടായിരുന്ന ബന്ധമായിരുന്നു. അത് ആ യുവാവിന്റെ ആത്മാവിന്റെ ഭാഷയായിരുന്നു. എന്തിലെങ്കിലും അര്‍ത്ഥം കണ്ടെത്താതെ ജീവിക്കാന്‍ കഴിയില്ലെന്ന ഒരാളുടെ വെളിപാടായിരുന്നു അത്.
” അവള്‍ എന്നെ എന്തുകൊണ്ട് സ്‌നേഹിക്കുന്നില്ല ‘എന്ന് സാഷ്‌ക നിഷ്‌കളങ്കമായി ചോദിക്കുന്നത് ഇതിനു തെളിവാണ്. അയാള്‍ ഇങ്ങനെ ആത്മഗതം ചെയ്യുന്നു: ‘എന്റെ ഹൃദയം അന്തമില്ലാതെ വീര്‍ത്തുവീര്‍ത്തു വിങ്ങുകയാണ്; ഞാന്‍ മുഴുവന്‍ ഹൃദയമായിത്തീര്‍ന്നതു പോലെ തോന്നുന്നു.’
എത്ര നല്ല മനുഷ്യരെയും പിടികിട്ടാത്ത വിധം ലോകം സ്വയം വിഘടിക്കുന്നത് എന്തുകൊണ്ടാണ്? ഇങ്ങനെയൊക്കെയേ നമുക്ക് നീങ്ങാനാവൂ. നരകങ്ങളെ നമ്മുടെ ഹൃദയത്തിന്റെ മട്ടുപ്പാവില്‍ എന്നും വെള്ളമൊഴിച്ച് പൂച്ചെടികളെപ്പോലെ വളര്‍ത്തണമെന്നത് ഒരു നിയമമായിരിക്കാം. പക്ഷേ, അയാള്‍ പ്രേമത്തില്‍ വിശ്വസിക്കുന്നു. മറ്റൊരിടത്ത് പ്രേമം കിട്ടായ്കയാല്‍ താന്‍ ഗതികെട്ടവനും ഭ്രാന്തനുമായതായി അയാള്‍ വിലപിക്കുന്നതിങ്ങനെയാണ്: ‘എന്റെ ആത്മാവില്‍ ഒരു ദ്വാരമുള്ളതുപോലെ എനിക്കു തോന്നുന്നു. അതിനാല്‍, ഈശ്വരാ, എന്നെ തുണയ്ക്കണേ! എന്റെ ആത്മാവ് ശാന്തമായി നിറഞ്ഞിരുന്നാല്‍ക്കൊള്ളാമെന്നുണ്ടെനിക്ക്. എന്നാല്‍ എനിക്കത് നിറയ്ക്കാന്‍ കഴിയുന്നില്ല.’
മനഷ്യരുടെ ജീവിതം നൈമിഷികമായി, ആഗ്രഹങ്ങളുടെ പൂത്തിരി കത്തിച്ച് കടന്നു പോകുകയാണ്. സ്‌നേഹിക്കാനുള്ള അവസരം, തീവ്രമായി ലഹരിപിടിച്ച് സ്‌നേഹിക്കാനുള്ള ആഗ്രഹം ഒരു മനുഷ്യനിലുണ്ടെന്നത് അവന്‍ തന്നെ നിരാകരിക്കുന്നതിന്റെ നിഷ്ഫലത ഈ കഥയില്‍ സ്പഷ്ടമാവുന്നുണ്ട്.
വായന
അമ്പലപ്പുഴ ഗോപകുമാര്‍ എഴുതിയ ‘ഹരേ കൃഷ്ണ’ എന്ന കവിത (ഹിന്ദുവിശ്വ, ജൂണ്‍) വിശ്വാസികളുടെ വാക്കുകള്‍ക്കപ്പുറത്ത് ദാര്‍ശനികമാകുകയാണ്.
‘ചിന്തയില്‍ വാക്കിലും നോക്കിലും നിന്‍ ഭാവ –
ബന്ധുരജ്യോതിസ്സലിഞ്ഞിരിക്കുമ്പോഴു
തെന്തിനു സങ്കടം സന്ദേഹം എന്ന ചോദ്യം അര്‍ത്ഥസാന്ദ്രമാണ്.
രേഖ.കെയുടെ ‘അങ്കമാലിയിലെ മാങ്ങാക്കറിയും നിന്റെ അപ്പവും വീഞ്ഞും’ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂണ്‍ 21 ) എന്ന കഥ നാഗരിക ഭീകരതയില്‍ നിന്ന് ഗൃഹാതുരമായ ഗ്രാമ്യഭൂതകാലങ്ങളിലേക്ക് ചേക്കേറാനുള്ള ഒരു പാതയൊരുക്കുന്നു. രേഖയുടെ മനസ്സില്‍ കവിതയുണ്ട്. അനക്കമറ്റു കിടക്കുന്ന ഒരു ഇരട്ടത്തല ജീവിയെപ്പോലെ ഭയപ്പെടുത്തുന്ന മൂകത എന്ന് എഴുതിയത് അതുകൊണ്ടാണ്. ഓരോ വ്യക്തിയുടെ ഉള്ളിലും ഇതുപോലെ ആര്‍ക്കും ഉപദ്രവമില്ലാതെ കിടക്കുന്ന നീര്‍ച്ചോലകള്‍ ഉണ്ടാകും. ചുറ്റിനുമുള്ള ബന്ധങ്ങള്‍ നീറ്റലായി മാറുമ്പോള്‍ ഓടിയൊളിക്കാന്‍ കാവുകള്‍ ആര്‍ക്കാണിഷ്ടമില്ലാത്തത്?
പ്രകാശ് മാരാഹിയുടെ ‘ചാമിസ്സോ’ (മാധ്യമം ആഴ്ചപ്പതിപ്പ് , ജൂണ്‍ 15 ) വേണ്ടപോലെ ഫലിച്ചില്ല. ട്രെയിനില്‍ വച്ച് പരിചയപ്പെട്ട ഒരപരിചിതനില്‍ നിന്ന് വികസിച്ച കഥ എങ്ങുമെത്തിയില്ല. വൈകാരിക മൂല്യമില്ലാത്ത ഉപരിപ്ലവ ചര്‍ച്ചയായി അത്. ‘മാധ്യമം’ നല്ല വാരികയായിരുന്നു. പക്ഷേ, സാഹിത്യവാസനയില്ലാത്ത കുറെ കുട്ടികളാണ് അതിനെ ഇപ്പോള്‍ നിയന്ത്രിക്കുന്നത്. അതുകൊണ്ടാണ് ചിലരുടെ ക്ലിക്കിന്റെ പിടിയില്‍ നിന്ന് വാരിക സ്വതന്ത്രമാവാത്തത്.
പത്രപ്രവര്‍ത്തനത്തില്‍ സാഹിത്യമൂല്യം നിരസിക്കപ്പെട്ടത് നാം മുമ്പ് ‘ഇന്ത്യ ടുഡെ’യില്‍ കണ്ടു. മലയാളസാഹിത്യത്തിലെ വിരലിലെണ്ണാവുന്ന ചിലരുടെ ഉത്തരവനുസരിച്ചാണ് ആ വാരികയുടെ സാഹിത്യവിഭാഗം പ്രവര്‍ത്തിച്ചത്. അത് അധ:പതനത്തിലേക്ക് തിടുക്കപ്പെട്ട് നീങ്ങിപ്പോകുകയായിരുന്നു.
കൊറോണ
കൊറോണ വൈറസ് ആദ്യം സാന്നിദ്ധ്യമറിയിച്ചത് ചൈനയിലാണല്ലോ. എന്നാല്‍ ചൈനയില്‍ അത് വുഹാന്‍ എന്ന പ്രവിശ്യ വിട്ട് പുറത്തേക്ക് അധികം വ്യാപിച്ചില്ല. അവര്‍ സൃഷ്ടിച്ചതാണ് വൈറസ് എങ്കില്‍, അതിനുള്ള വാക്‌സിനും അവരുടെ പക്കല്‍ ഉണ്ടെന്നാണ് വിദഗ്ദ്ധര്‍ അനുമാനിക്കുന്നത്. നയതന്ത്രജ്ഞനായ ടി.പി.ശ്രീനിവാസന്‍ എഴുതുന്നത് (പ്രഭാതരശ്മി, മെയ്) ഇങ്ങനെയാണ്: ‘ചൈനയില്‍ എന്തുകൊണ്ടാണ് വൈറസ് വുഹാനിന് പുറത്ത് പടരാത്തതെന്ന ചോദ്യം ഉയരുന്നു. ചൈനീസ് പ്രസിഡന്റ് വുഹാനില്‍ പോയപ്പോള്‍ മാസ്‌ക് പോലും ധരിച്ചിരുന്നില്ല. അപ്പോള്‍ അദ്ദേഹം വാക്‌സിന്‍ ഉപയോഗിച്ചിരുന്നതായി സംശയമുണ്ട്.’
മീനാക്ഷി എഴുതിയ ‘ബുദ്ധന്‍ ചിരിക്കാത്ത കാലം’ (കേസരി, ജൂണ്‍ 26) സമകാലിക ജീവിതവൈരുദ്ധ്യങ്ങളെ സിദ്ധാര്‍ത്ഥന്‍ എന്ന ബാലകനിലൂടെ കാണിച്ചു തരുന്നു. ബുദ്ധന്‍ കണ്ണടച്ചിരിക്കുന്നത്, ഒരുപക്ഷേ, ഈ അര്‍ത്ഥശൂന്യമായ ലോകവൈപരീത്യങ്ങള്‍ കാണാതിരിക്കാനാവാം.
നുറുങ്ങുകള്‍
- തോപ്പില്‍ ഭാസി എഴുതിയ നാടകങ്ങള്‍ കേരളത്തില്‍ സാമൂഹ്യ അവബോധത്തിന്റെ തലത്തിലും കലാപരമായ ഉണര്‍വിന്റെ തലത്തിലും സാര്‍ത്ഥകമായി പ്രവര്‍ത്തിച്ചു.
- നരേന്ദ്രപ്രസാദ് ‘ഉണ്ണിപോകുന്നു’ എന്ന സങ്കല്പത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. സ്വയം സൃഷ്ടിച്ച അസ്വസ്ഥതകളില്‍പ്പെട്ട് വീടു വിട്ടു പോകുന്ന കുമാരന്മാര്‍ ആധുനികതയുടെ ഭാഗമായിരുന്നു.
- കേരളത്തില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പാദത്തില്‍ മലബാറില്‍ ഹിന്ദുക്കള്‍ കൊല ചെയ്യപ്പെട്ടതിനെക്കുറിച്ച് സങ്കടത്തോടെ കുമാരനാശാന്‍ എഴുതിയ ‘ദുരവസ്ഥ’ഇനി നമ്മള്‍ വീണ്ടും വായിക്കണം. ദുരവസ്ഥയുടെ ആയിരം വായനകള്‍ ഉണ്ടാകട്ടെ.
- ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ജല്ലിക്കെട്ട്’ ഒരു വഴിത്തിരിവ് എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ്. നായകനോ നായികയോ ഇല്ല; പ്രതിസ്ഥാനത്ത് മനുഷ്യര്‍ തന്നെയാണുള്ളത്.
- കേരള സാഹിത്യഅക്കാദമിയുടെ നേതൃത്വത്തില്‍ പ്രസിദ്ധീകരിക്കുന്ന ‘സാഹിത്യലോകം’ കോളേജ് അദ്ധ്യാപകര്‍ക്ക് ഗവേഷണം ചെയ്ത് പഠിക്കാന്‍ വേണ്ടി വിട്ടുകൊടുത്തിരിക്കയാണ്. നാട്ടിലെ വിവിധ ശ്രേണിയില്‍പ്പെട്ട എഴുത്തുകാരെയെല്ലാം അക്കാദമി ആട്ടിയോടിച്ചിരിക്കുകയാണല്ലോ.
- മാധവിക്കുട്ടി ഇങ്ങനെ എഴുതി: ”എന്റെ അമ്മ ഒരിക്കല്‍ നാലപ്പാട്ടെ ചുമരുകളുടെ വിള്ളലെല്ലാം തന്റെ കൈവിരല്‍ കൊണ്ട് ചുണ്ണാമ്പു തേച്ച് തൂര്‍ത്തിരുന്നതു പോലെ ഞാന്‍ എന്റെ ജീവിതത്തിന്റെ സകല ശൂന്യതകളും പല വകകള്‍ കൊണ്ട് നികത്തുവാന്‍ ശ്രമിച്ചു; ദൈവങ്ങളെക്കൊണ്ട്.”
- ബ്രസീലിലെ പ്രധാന എഴുത്തുകാരിയായ ക്ലാരിസ് ലിസ്‌പെക്ടര്‍ (Clarice Lispector,1920-1977)നവീനമായ ഒരു സാഹിത്യ സങ്കല്പം അവതരിപ്പിച്ചു. കലയെക്കുറിച്ചുളള അവബോധം വെളിപ്പെടുത്തിക്കൊണ്ട് അവര്‍ പറഞ്ഞത് ഇതാണ്: നിങ്ങള്‍ക്ക് സംഗീതം മനസ്സിലാക്കാനാവില്ല, കേള്‍ക്കാനേ കഴിയൂ. അതുകൊണ്ടു നിങ്ങളുടെ ശരീരത്തിന്റെ മുഴുവന്‍ ശക്തിയുമുപയോഗിച്ച് എന്നെ കേള്‍ക്കുക.
- ചിലര്‍ യോഗയെക്കുറിച്ച് വിവരമില്ലാതെ പലതും പറയുന്നുണ്ട്. എന്നാല്‍ മഹര്‍ഷി അരബിന്ദോ പറയുന്നത് ശ്രദ്ധിക്കണം: യോഗ ഒരാത്മീയമായ രൂപാന്തരമാണുണ്ടാക്കുന്നത്. മാനസിക, ജൈവ, ശാരീരിക തലങ്ങളില്‍ അത് അതീതമായ പരിവര്‍ത്തനമുണ്ടാക്കുന്നു; അത് ദൈവികമാണ്.