സംഘസ്ഥാനിലെ സാധനയിലൂടെ അഹംബോധവും, സ്വാര്‍ത്ഥ ചിന്തയും മറന്നുപോയതിന്റെ അനുഭവങ്ങളായിരുന്നല്ലോ കഴിഞ്ഞ ലക്കത്തില്‍ സ്മരിച്ചത്. ഒന്നുകൂടി ആഴത്തില്‍ ചിന്തിച്ചാല്‍ മറവിയല്ല സത്യത്തിലിവിടെ സംഭവിച്ചതെന്ന് ബോധ്യമാവും…. മറിച്ച് വലുതെന്ന് നിനച്ച് ജീവിതത്തില്‍ കൊണ്ടുനടന്നിരുന്ന പല ചിന്തകളും അപ്രസക്തമാവുകയാണ് ചെയ്തത്. ശാഖയിലൂടെയത് സംഭവിച്ചതെങ്ങനെയെന്ന വിചാരമാണ് ഇത്തവണ പങ്കുെവക്കുന്നത്.
ഒരു കാര്യം അപ്രസക്തമാവുന്നതെപ്പോഴാണ്? ചിന്തിച്ചപ്പോള്‍ പണ്ട് കേട്ട ഒരുദാഹരണമാണ് മനസ്സിലേക്കോടിവന്നത്. ഒരു ക്ലാസ് ടീച്ചര്‍ തന്റെ കുട്ടികളുടെ സാമര്‍ത്ഥ്യമളക്കാനായി ഒരു പരീക്ഷണം നടത്തിയത്രെ. ബ്ലാക്ക് ബോര്‍ഡില്‍ ചോക്ക് കൊണ്ടൊരു വരയിട്ട ശേഷം ടീച്ചര്‍ കുട്ടികളോട് ആ വരയില്‍ സ്പര്‍ശിക്കാതെ അതിനെ ചെറുതാക്കാനാവശ്യപ്പെട്ടു. അതെങ്ങനെ സാധിക്കും എന്നാലോചിച്ച് കുട്ടികള്‍ അമ്പരന്നു നില്‍ക്കവേ ഒരു മിടുക്കന്‍ എണീറ്റു വന്നു. അവന്‍ ടീച്ചറിന്റെ കൈയ്യില്‍ നിന്നും ചോക്ക് വാങ്ങി ബോര്‍ഡിലുള്ള വരയുടെ മുകളിലായി അതിനെ സ്പര്‍ശിക്കാതെ അതിലും വലിയ ഒരു വര വരച്ചു. അതോടെ ടീച്ചര്‍ വരച്ച വര ചെറുതായി തീര്‍ന്നു. വളരെ ചെറിയ ഉദാഹരണമാണെങ്കിലും ഇത് നല്‍കുന്ന സന്ദേശം വളരെ വലുതാണ്. തീര്‍ത്തും ഇതുതന്നെയാണ് സംഘത്തിലെത്തിയ ശേഷം നമ്മളിലും സംഭവിച്ചത്. അതുവരെ ഉള്ളിലുണ്ടായിരുന്ന ചെറിയ ആഗ്രഹങ്ങളും, സ്വപ്‌നങ്ങളുമൊക്കെയാണ് ഏറ്റവും വലുതെന്ന വിചാരത്തോടെ ജീവിച്ചിരുന്ന നമ്മുടെയുള്ളില്‍, ഇതിനൊക്കെയപ്പുറമൊരു ജീവിതമുണ്ടെന്ന വലിയ വരയിട്ട് നല്‍കുകയാണ് ശാഖയിലൂടെ സംഘം ചെയ്തത്. അങ്ങനെയാണ് അതുവരെ മനസ്സില്‍ കൊണ്ടുനടന്നിരുന്ന ചിന്തകളൊക്കെ അപ്രസക്തമായി തീര്‍ന്നതും.
ഞാനെന്റെ കാര്യം തന്നെയോര്‍ത്തു. ശാഖയിലെത്തും മുമ്പ് മനസ്സില്‍ ചെറുപ്പകാലം മുതല്‍ക്കേ നിരന്തരം കേട്ടുപതിഞ്ഞ ഒരുപദേശം മാത്രമേ ഉണ്ടായിരുന്നുള്ളൂ. നീ നിന്റെ കാര്യം നോക്കണമെന്ന ഉപദേശമായിരുന്നു അത്. അതുകേട്ട് കേട്ട് തന്നെ ജീവിതം കൊണ്ട് നേടേണ്ടത് എന്റെ കാര്യം മാത്രമാണെന്ന ചിന്ത ചെറുപ്പത്തിലേ മനസ്സിലുറച്ചിരുന്നു. നന്നായി പഠിക്കണം, നല്ല ജോലി നേടണം, പണം സമ്പാദിക്കണം, ഭൗതിക സമ്പത്തുകള്‍ നേടണം. ഇങ്ങനെ പോയി എന്റെ കാര്യത്തെ കുറിച്ചുള്ള സ്വപ്‌നങ്ങളും, സങ്കല്പങ്ങളും. ഒറ്റവാക്കില്‍ പറഞ്ഞാല്‍ സ്വന്തം കാര്യം മാത്രം നോക്കി സുഖമായി ജീവിക്കുക. ബാല്യകാലത്ത് ചുറ്റുപാടുകള്‍ എന്റെ മനസ്സില്‍ ജീവിതത്തെ കുറിച്ച് വരയിട്ടത് ഇങ്ങനെയായിരുന്നു. മറ്റ് വരകളൊന്നും ഇല്ലാതിരുന്നതിനാല്‍ ഏറ്റവും വലിയ വരയായത് ചിന്തയില്‍ ശേഷിക്കുകയും ചെയ്തു.
വിവേകാനന്ദ സ്വാമികള്‍ ഉദാഹരിച്ചതു പോലെ താന്‍ വസിക്കുന്ന ജലാശയമാണ് ഏറ്റവും വലുതെന്ന് വിശ്വസിച്ച കിണറ്റിലെ തവളയെ പോലെ ആഗ്രഹങ്ങളുടെ മായികലോകത്ത് നിന്ന് മനക്കോട്ടയും കെട്ടി, ഉള്ളില്‍ നിറയെ സ്വാര്‍ത്ഥതയുമായാണ് ശാഖയിലേക്ക് ചെല്ലുന്നത്. എന്റെ ജീവിതം എനിക്കു വേണ്ടി മാത്രം, എന്റെ സമയം സ്വന്തം കാര്യത്തിന് വേണ്ടി മാത്രം, ബുദ്ധിയും ശക്തിയും സ്വന്തം നേട്ടത്തിന് വേണ്ടി മാത്രം, ധനമാകട്ടെ സ്വന്തം സുഖത്തിന് വേണ്ടി മാത്രം, എന്നിങ്ങനെയുള്ള സങ്കുചിതമായ കുറേ ചിന്തകള്‍ മാത്രമേ അപ്പോള്‍ മനസ്സിലുണ്ടായിരുന്നുള്ളൂ. ആ ചിന്തകളുടെ മേലൊരു വലിയ വരയിട്ടുകൊണ്ടാണ് സംഘം അതിനെയെല്ലാം അപ്രസക്തമാക്കിയത്. ഇത്തരത്തില്‍ ഒരുവന്റെയുളളില്‍ വലിയ വരയിടുന്ന സംഘ പദ്ധതിയുടെ പേരാണല്ലോ ശാഖ.
ഒന്നിച്ചു കൂടിയും, ഒന്നിച്ചു പാടിയും, ഒന്നിച്ചു കളിച്ചുമങ്ങനെ മതിമറന്ന് ശാഖയില്‍ മുഴുകി ഒന്നായി തീര്‍ന്നപ്പോള്‍ ഞാനെന്ന ബോധം മറയുകയും ആ ചെറിയ വരക്ക് മേല്‍ നമ്മളെന്ന വലിയ വര സംഘം വരക്കുകയും ചെയ്തു. ശാഖയിലൂടെ ലഭിച്ച ഉത്സാഹത്തിലൂടെയും, ആനന്ദത്തിലൂടെയും എന്റെ സമയമെന്ന സ്വാര്‍ത്ഥ ചിന്ത പോയ്മറഞ്ഞു. മാത്രമല്ല സംഘകാര്യത്തിന് അധികാധികം സമയം നല്‍കാനുള്ള പ്രേരണയും ലഭിച്ചു. ശാഖയിലൂടെ കൈവന്ന ഉത്സാഹത്താല്‍ കോളേജില്‍ നിന്ന് വന്നാലുടനെ പുസ്തകവും വച്ച് നേരെ സായം ശാഖയിലേക്ക് ഓടുമായിരുന്നു. സമയമേകലിന്റെ തുടക്കവും അവിടെ നിന്നായിരുന്നല്ലോ. പതുക്കെ പതുക്കെ ശാഖക്ക് നല്‍കുന്ന സമയമേറി വന്നു. സായം ശാഖയില്‍ പങ്കെടുത്ത് മതിവരാതെ, തുടര്‍ന്ന് നടക്കുന്ന രാത്രി ശാഖയിലും പങ്കെടുത്തു തുടങ്ങി. ശാഖക്ക് മുന്‍പ് സമ്പര്‍ക്കം ചെയ്യാനും സമയം കണ്ടെത്തിത്തുടങ്ങി. പരസ്പരബന്ധം ദൃഢമായപ്പോള്‍ സംഘാന്തരീക്ഷത്തില്‍ ഒരുമിച്ച് ചെലവിടുന്ന സമയവും വര്‍ദ്ധിച്ചു. ശാഖ കഴിഞ്ഞാലും പിരിഞ്ഞു പോകാതെ കുശലങ്ങളും തമാശകളും പങ്കുവച്ച് ഏറെ സമയം സംഘസ്ഥാന് പുറമേയും ഒരുമിച്ചു കൂടി തുടങ്ങി.
അങ്ങനെ ശാഖയിലൂടെ രൂപപ്പെട്ട നമ്മളെന്ന ബോധത്തേയും, ഉത്സാഹഭരിതമായ മനസ്സിനേയും സമയം നല്‍കാനുള്ള സന്നദ്ധതയേയുമെല്ലാം കേവലം ആസ്വാദനത്തിനപ്പുറം ശരിയായ ദിശയിലേക്ക് തിരിച്ചു വിടേണ്ടതുണ്ടായിരുന്നു. എന്റെ അനുഭവത്തില്‍ ആ ദൗത്യമേറ്റെടുത്തത് മണ്ഡലയിലെ വഴികാട്ടലുകള്‍ തന്നെയായിരുന്നു. അനുഭവ സമ്പന്നനായ ശാഖാ കാര്യവാഹ് നിത്യേന മണ്ഡലയിലിരുന്ന് (വട്ടത്തിലിരുന്ന്) പറഞ്ഞു തന്നിരുന്ന ചെറിയ ചെറിയ കഥകളും കുഞ്ഞുദാഹരണങ്ങളും ലളിതമായ സന്ദേശങ്ങളുമാണ് ജീവിതത്തിന് ദിശാബോധം പകര്‍ന്നത്. ചില ദിവസം നിസ്സാരമെന്നു തോന്നുന്ന ചോദ്യങ്ങളില്‍ കൂടിയായിരുന്നു ഞങ്ങളെ ചിന്തിപ്പിച്ചിരുന്നത്. ഗണഗീതമൊക്കെ പാടി അമൃതവചനവും സുഭാഷിതവുമൊക്കെ ചൊല്ലിക്കഴിഞ്ഞാല്‍ മുഖ്യശിക്ഷകന്‍ ശാഖാ കാര്യവാഹിനെയൊന്ന് നോക്കും. അതൊരു സൂചനയാണ്. അപ്പോള്‍ പതിവു സന്ദേശം പ്രതീക്ഷിച്ച് ഞങ്ങളും അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കും. ഒരിക്കലദ്ദേഹം കുഞ്ഞുകുഞ്ഞ് ചോദ്യങ്ങളാണ് ഞങ്ങളോട് ചോദിച്ചത്. പക്ഷേയത് മനസ്സില്‍ അതുവരെയുണ്ടായിരുന്ന കാഴ്ചപ്പാടുകളെ പൊളിച്ചെഴുതുന്ന ചോദ്യങ്ങളായിരുന്നു. ആ ചോദ്യോത്തരം ഇപ്രകാരമായിരുന്നു.
‘നമ്മളില്‍ ആര്‍ക്കൊക്കെ സ്വന്തം മുതുമുത്തച്ഛന്റെ പേരറിയാം? ചോദ്യം സരളം. പക്ഷേ ഉത്തരം പറയാനാകാതെ ഞങ്ങള്‍ മുഖാമുഖം നോക്കി. കാരണം ഇങ്ങനെയൊരു ചോദ്യം വന്നപ്പോഴാണ് അങ്ങനെയൊരാള്‍ ഉണ്ടായിരുന്നുവെന്ന് ഓര്‍ക്കുന്നതു പോലും. നിശബ്ദതയുടെ അര്‍ത്ഥം മനസ്സിലാക്കി അടുത്ത ചോദ്യം പിന്നാലെ വന്നു.
അങ്ങനെ ഒരാളില്ലാതിരുന്നതു കൊണ്ടാണോ നമ്മളദ്ദേഹത്തെ അറിയാത്തത്?
‘അല്ല’ ഞങ്ങള്‍ സംശയലേശമന്യേ ഒരേ സ്വരത്തില്‍ പറഞ്ഞു..
‘പിന്നെയെന്തു കൊണ്ടാണ് സ്വന്തം മുതുമുത്തച്ഛന്റെ പേരറിയാത്തത്.?
‘ഞങ്ങള്‍ കണ്ടിട്ടില്ലാത്തതുകൊണ്ട്.’ ഇത്തവണ വേഗം മറുപടി നല്‍കാനായി.
ഉടനടുത്ത ചോദ്യം.
സ്വാമി വിവേകാനന്ദനെയും ഭഗത് സിംഹനെയുമൊക്കെ അറിയാമോ?
‘അറിയാം’ ഞങ്ങള്‍ പറഞ്ഞു.
അവരുമായി നമുക്ക് രക്ത ബന്ധമുണ്ടോ?
‘ഇല്ല..’
അവരെ നമ്മളാരെങ്കിലും നേരിട്ട് കണ്ടിട്ടുണ്ടോ?
‘അതുമില്ല.’
സ്വന്തം മുതുമുത്തച്ഛന്റെ പേരു പോലും അറിയാത്ത നമ്മളെങ്ങനെയാണ് ദൂരദേശങ്ങളില്‍ ജനിച്ച, നമ്മുക്ക് രക്തബന്ധം പോലുമില്ലാത്തവരെയൊക്കെ അറിഞ്ഞത്?
ഈ ചോദ്യത്തിന് മുന്നില്‍ മണ്ഡല നിശബ്ദമായി. ഒന്നാലോചിച്ച ശേഷം ഒരാള്‍ പറഞ്ഞു’നാടിനായി ജീവിച്ചതു കൊണ്ടാണ് അവരെ നമ്മള്‍ ഓര്‍ത്തിരിക്കുന്നത്.’
പ്രതീക്ഷിച്ച ഉത്തരം ലഭിച്ചതിനെ തുടര്‍ന്ന് ശാഖാ കാര്യവാഹ് ഞങ്ങളോട് വിശദീകരിച്ചു.’സ്വന്തംകാര്യം മാത്രം നോക്കി ജീവിച്ചവരെയും ധന സമ്പത്തുക്കള്‍ വാരിക്കൂട്ടിയവരേയുമൊന്നുമല്ല സമാജം ഓര്‍ത്തിരിക്കുന്നത്. സ്വാര്‍ത്ഥത വെടിഞ്ഞ് നന്മ നിറഞ്ഞ ജീവിതം നയിച്ചവരെ മാത്രമാണ് എക്കാലത്തും സമാജം സ്മരിച്ചിട്ടുള്ളത്. ഇതേ അര്‍ത്ഥത്തിലാണ് മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്നവര്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നതെന്ന് വിവേകാനന്ദ സ്വാമികള്‍ പറഞ്ഞതും. അതിനാല്‍ ഈശ്വരാനുഗ്രഹത്താല്‍ കൈവന്ന സ്വജീവിതത്തെ സാര്‍ത്ഥകമാക്കുവാന്‍ നമ്മളോരോരുത്തരും പരിശ്രമിക്കണം..’
ഇതു കേട്ടപ്പോഴാണ് അതുവരെ മനസ്സില്‍ കൊണ്ടു നടന്നിരുന്ന ജീവിത സങ്കല്പങ്ങളൊക്കെ എത്രമാത്രം പൊള്ളയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. ചുരുക്കത്തില്‍ ഒരുപാടറിവുകള്‍ പകര്‍ന്നു തന്നുകൊണ്ട്, കണ്ണുണ്ടായിട്ടും കാണാതെ പോയ പലതും ദൃഷ്ടിയിലെത്തിച്ച മണ്ഡലയിലെ ചെറിയ സന്ദേശങ്ങളിലൂടെയാണ് സംഘം എന്റെയുള്ളില്‍ മറ്റെല്ലാത്തിനേയും അപ്രസക്തമാക്കുന്ന ഒരു വലിയവര വരച്ചത്. എന്റെ മാത്രമല്ല സംഘത്തിലെത്തിയ എല്ലാവരുടേയും അനുഭവമിതുതന്നെ.