കൊറോണ ബാധ ആഗോള സമ്പദ്‌വ്യവസ്ഥയെയും ജനജീവിതത്തെയും തകര്‍ത്തെറിഞ്ഞു കഴിഞ്ഞു. സാമ്പത്തിക തകര്‍ച്ച ഒരുപക്ഷേ, 1930 ല്‍ ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിന്റെ നിലയിലേക്ക് ലോകം പോകുമോ എന്ന ആശങ്കയാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പങ്കുവെയ്ക്കുന്നത്. ഈ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ആരാദ്യം പുറത്തു വരും? കൊറോണ എന്ന ദുര്‍ഭൂതത്തെ തുറന്നുവിട്ട ചൈന പതിവു രീതിയിലേക്ക് മടങ്ങിത്തുടങ്ങി. ചീഞ്ഞളിഞ്ഞ മൃതദേഹങ്ങള്‍ സംസ്‌കാരം കാത്തു കിടക്കുമ്പോഴും വ്യാപാര കേന്ദ്രങ്ങള്‍ തുറക്കാനും സാമ്പത്തിക സ്ഥിതി പഴയ നിലയിലേക്കാക്കി മാറ്റാനുമാണ് അമേരിക്ക ശ്രമിക്കുന്നത്. വിശേഷിച്ചും തിരഞ്ഞെടുപ്പുവര്‍ഷം ആയതുകൊണ്ട് സാമ്പത്തികമേഖലയിലെ തിരിച്ചടി പ്രതിഫലിക്കുമെന്ന് ട്രംപിനും അറിയാം.
ഒരുപക്ഷേ, മറ്റു രാഷ്ട്രങ്ങളേക്കാള്‍ മുന്‍പേ ഇന്ത്യ ദുരന്തത്തെ അതിജീവിക്കുമെന്ന ലോകബാങ്ക് അടക്കമുള്ള സ്ഥാപനങ്ങളും പ്രമുഖരായ സാമ്പത്തിക വിദഗ്ദ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എന്തായിരിക്കണം ഭാവിഭാരതത്തിന്റെ സമ്പദ്‌വ്യവസ്ഥയെന്ന ഉള്‍ക്കാഴ്ചയും കാമ്പുമുള്ള ദിശാസൂചികയുമായി ആര്‍ എസ് എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ജി ഭഗവത് വന്നത്. ഡോ. മോഹന്‍ ജി ഭഗവത് മുന്നോട്ടു വെച്ചത് ഒരു രൂപരേഖയോ കര്‍മ്മപദ്ധതിയോ ആണ്. മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്നതിനു പകരം സ്വാശ്രയത്തിന്റെയും സ്വാവലംബനത്തിന്റെയും സ്വദേശിവത്കരണത്തിന്റെയും ഒരു പുതിയ സമ്പദ്‌വ്യവസ്ഥ ഭാരതീയ മൂല്യങ്ങളിലും പാരമ്പര്യത്തിലും അടിയുറച്ച്, പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിച്ച് സാംസ്‌കാരിക തനിമയിലൂന്നി സദ്ജീവിതത്തിന്റെയും പരോപകാരത്തിന്റെയും വഴിയിലൂടെ പൂര്‍ണ്ണതയിലേക്ക് നീങ്ങുന്ന ഒരു പുതിയ സാംസ്‌കാരിക വിപ്ലവം. ഈ പരിവര്‍ത്തനത്തിന്റെ അലകും പിടിയും ആകാനും അതിന് വിത്തിടാനുമാണ് രാഷ്ട്രത്തോടുള്ള അഭിസംബോധനയില്‍ മോഹന്‍ ജി ഭഗവത് നിര്‍ദ്ദേശിച്ചത്.
സ്വജീവിതം മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടാന്‍ പഠിപ്പിക്കുകയും അതിനുവേണ്ടി ജീവിതം രൂപപ്പെടുത്തുകയും ചെയ്ത ഭാരതീയര്‍ കൊറോണകാലത്തും സഹജമായ ആ സ്‌നേഹം കാട്ടി. ചൈന മനുഷ്യത്വരഹിതമായാണ് പെരുമാറിയത്. ടിയാനന്‍മാന്‍ സ്‌ക്വയറില്‍ പ്രതിഷേധത്തിന്റെ അലകളുയര്‍ത്തിയ യുവതയെ ചതച്ചരച്ച അതേ മൃഗീയതയോടെയാണ് കൊറോണയെയും അവര്‍ കണ്ടത്. ഉചിതമായ സമയത്ത് രോഗബാധയെ കുറിച്ച് അറിയിക്കുകയും അതിനനുസരിച്ച് ലോകത്തിന്റെ എല്ലാ ഭാഗത്തേക്കുമുള്ള വിമാനയാത്ര നിയന്ത്രിക്കുകയും ചെയ്തിരുന്നെങ്കില്‍ രോഗം ഇന്നത്തെ രീതിയില്‍ പടരില്ലായിരുന്നു. ആ മനുഷ്യത്വം ചൈന കാട്ടിയില്ല. പാശ്ചാത്യ രാജ്യങ്ങളാകട്ടെ, ഇതിന്റെ ഗൗരവം കണക്കിലെടുക്കാതെ പതിവ് അയഞ്ഞ സാമൂഹിക വ്യവസ്ഥയിലൂടെ കടന്നുപോയി. ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാത്തവിധം രോഗത്തിന്റെ കെടുതിയിലേക്ക് എത്തിപ്പെട്ടു. ഇസ്ലാമിക രാജ്യങ്ങള്‍ കൊറോണ ദൈവത്തിന്റെ തീരുമാനമാണെന്നും തങ്ങളെ ബാധിക്കില്ലെന്നും പ്രചരിപ്പിച്ചു. പലയിടത്തും സുരക്ഷാ മാനദണ്ഡങ്ങളും ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങളും ലംഘിച്ച് അരാജകത്വത്തിന്റെ വഴിയിലൂടെയാണ് അവര്‍ പോയത് .ലോക്ക് ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഡല്‍ഹിയില്‍ നടത്തിയ തബ്‌ലീഗ് സമ്മേളനത്തില്‍ 16,000 പേരാണ് പങ്കെടുത്തത്. പക്ഷേ, പൂര്‍ണ്ണമായും മാനവികതയുടെയും മൂല്യങ്ങളുടെയും ശാദ്വലമായ അടിത്തറയില്‍ ഉറച്ചുനിന്ന ഭാരതം ഭരണസംവിധാനത്തിന്റെ മികവില്‍ കൃത്യമായ ലോക്ക് ഡൗണ്‍ നടപടിക്രമങ്ങളിലൂടെ രോഗത്തെ പിടിച്ചുനിര്‍ത്തി. ആഗോളതലത്തില്‍ ലക്ഷങ്ങള്‍ രോഗബാധിതരാവുകയും ആയിരങ്ങള്‍ മരണപ്പെടുകയും ചെയ്തപ്പോള്‍ ഇന്ത്യയില്‍ മരണസംഖ്യ പോലും കഴിഞ്ഞ ദിവസമാണ് ആയിരം കടന്നത്. ശക്തമായ സര്‍ക്കാര്‍ നിയന്ത്രണവും നമ്മുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഭാഗമായ പെരുമാറ്റവും ശീലങ്ങളും ശുചിത്വവും അനുശാസനവുമാണ് ഇതിന് കാരണം. ഒന്നോ രണ്ടോ മാസം കൊണ്ട് ഭാരതം സാധാരണ നിലയിലേക്ക് മടങ്ങിയെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
സ്വാശ്രയത്വവും സ്വാവലംബനവും സ്വദേശിയും ഒന്നും നമ്മള്‍ ഭാരതീയര്‍ക്ക് പുതിയ ചിന്താഗതിയല്ല. പക്ഷേ, ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ വീണ്ടും ജഗദ്ഗുരു സ്ഥാനത്തേക്ക് എത്താന്‍ ഭാരതത്തിന് സ്വാശ്രയത്വത്തിന്റെയും സ്വദേശി സങ്കല്പത്തിന്റെയും ഒരു സാമ്പത്തിക ക്രമം അനിവാര്യമായിരിക്കുന്നു. ലോകത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി ഒറ്റമൂലി എന്ന ചിന്ത കാലഹരണപ്പെട്ടിരിക്കുന്നു. തെങ്ങിനും കവുങ്ങിനും ഒരേ തളപ്പ് പറ്റില്ല എന്ന ഗ്രാമീണ ഭാരതീയന്റെ ചിന്ത ലോക സമ്പദ്‌വ്യവസ്ഥയിലേക്കും കടന്നു വന്നിരിക്കുന്നു. ഓരോ രാജ്യത്തിന്റെയും വിഭവശേഷിക്കും ജനങ്ങളുടെ ജീവിതരീതിക്കും മൂല്യങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ചുള്ള സമ്പദ്‌വ്യവസ്ഥയുടെ അനിവാര്യതയിലേക്കാണ് ഇന്ന് ലോകം വിരല്‍ചൂണ്ടുന്നത്. ഓരോ രാജ്യത്തിന്റെയും പ്രത്യേകതകള്‍ പരിഗണിച്ച്, അവിടുത്തെ ജീവിതസാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നീങ്ങുക മാത്രമേ ഇനി വഴിയുള്ളൂ. ഈ ദശാസന്ധിയിലാണ് വ്യക്തമായ മാര്‍ഗ്ഗദീപം ഡോ. മോഹന്‍ ജി ഭഗവത് ഭാരതത്തിനു മുന്നില്‍ സമര്‍പ്പിച്ചത്.
ദിവസക്കൂലിക്കാര്‍ മുതല്‍ ഉന്നത ബിസിനസ് സ്ഥാപനങ്ങള്‍ വരെ ഉള്ളവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള നഷ്ടങ്ങള്‍ കൊറോണ ലോക്ക് ഡൗണ്‍ മൂലം ഉണ്ടായിട്ടുണ്ട്. എല്ലാവര്‍ക്കും നഷ്ടമുണ്ട്. തോതില്‍ മാത്രമേ വ്യത്യാസമുള്ളൂ. എല്ലാവരും വളരെ മോശമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പക്ഷേ, ഇതിനിടയിലും അതിശക്തമായ രാഷ്ട്രസ്‌നേഹവും സ്വാഭിമാന ബോധവും ഭാരതീയര്‍ പ്രകടിപ്പിച്ചു എന്നത് ശ്രദ്ധേയമാണ്. സമ്പദ്‌വ്യവസ്ഥയെ മടക്കിക്കൊണ്ടു വരാനുള്ള പ്രക്രിയയില്‍ ഇത് സുപ്രധാനവും നിലനിര്‍ത്തേണ്ടതുമാണ്. കൊറോണയ്ക്കു മുന്‍പു തന്നെ അന്താരാഷ്ട്ര വ്യാപാരവും മൂലധനവും ആഗോളതലത്തില്‍ തന്നെ ഇടിയുകയായിരുന്നു. അന്താരാഷ്ട്ര വ്യാപാരം അഞ്ചു ശതമാനവും മൊത്തം ആഭ്യന്തര ഉല്പാദനം ഏതാണ്ട് രണ്ടര മുതല്‍ മൂന്ന് ശതമാനവും വരെയായിരുന്നു. ഇപ്പോള്‍ രണ്ടും ഏതാണ്ട് മൂന്ന് ശതമാനത്തിലാണ്. അന്താരാഷ്ട്ര മൂലധനത്തിന്റെ ഒഴുക്ക് എണ്‍പതുകളില്‍ 2.2 ട്രില്യണ്‍ ഡോളര്‍ ആയിരുന്നത് 2013 ല്‍ 15 ട്രില്യണായി വളര്‍ന്നിരുന്നു. ഇപ്പോള്‍ അത് വീണ്ടും 2.5 ട്രില്യണായി താഴ്ന്നിരിക്കുന്നു. അതായത് ആഗോളവത്കരണം ഉണ്ടാകുന്നതിനു മുന്‍പുള്ള സ്ഥിതിയിലേക്ക് സമ്പദ്‌വ്യവസ്ഥ ചുരുങ്ങി. രാജ്യങ്ങള്‍ സ്വന്തം നിലയില്‍ കാര്യങ്ങള്‍ ചെയ്യേണ്ട അവസ്ഥയിലേക്ക് എത്തി എന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ തന്നെ ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തികരംഗത്ത് ഒരു പുതിയ ലോകക്രമം ഉരുത്തിരിയുന്നതിന്റെ സൂചനകളാണ് കൊറോണയ്ക്ക് ശേഷമുള്ള സമ്പദ്‌വ്യവസ്ഥയെ കുറിച്ചുള്ള വിലയിരുത്തലുകള്‍ ചൂണ്ടിക്കാട്ടുന്നത്. ഇത് ദീന്‍ദയാല്‍ജിയും ദത്തോപാന്ത് ഠേഗ്ഡിജിയും പങ്കുവെച്ചിട്ടുള്ള സ്വദേശി കാഴ്ചപ്പാട് തന്നെയാണ്. അന്താരാഷ്ട്ര വ്യാപാരത്തിന്റെയും ആഗോള സമ്പദ്‌വ്യവസ്ഥയുടെയും ഭാവി സ്വദേശിയിലേക്ക് തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.
സമ്പദ്‌വ്യവസ്ഥയുടെ വികേന്ദ്രീകരണം വരുംകാലത്ത് അതീവ പ്രാധാന്യമുള്ളതായി മാറും. ഭാരതത്തിന്റെ സംസ്ഥാനങ്ങള്‍ വിഭവശേഷിയിലും ആവശ്യകതയിലും വ്യത്യസ്തവും വിഭിന്നവുമാണ്. ഉത്തര്‍പ്രദേശിനെ ഒരു രാജ്യമായി കണക്കാക്കിയാല്‍ ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ അത് ലോകത്തെ അഞ്ചാമത്തെ രാജ്യമായിരിക്കും. ഓരോ സംസ്ഥാനത്തിനും വൈവിദ്ധ്യങ്ങളുണ്ട്. കേരളം പ്രവാസികളുടെ നിക്ഷേപം കൊണ്ടും വിനോദസഞ്ചാരത്തില്‍ നിന്ന് നേടുന്ന വരുമാനം കൊണ്ടുമാണ് ശ്രദ്ധേയമാകുന്നത്. ആയുര്‍വേദവും അലോപ്പതിയും അടക്കം ആരോഗ്യ വിനോദസഞ്ചാരം ഏറ്റവും കൂടുതല്‍ വികസിച്ചിട്ടുള്ള ഒരു സംസ്ഥാനം കേരളമാണ്. അതേസമയം കേരളത്തിലെ നാണ്യവിളകളും സുഗന്ധദ്രവ്യങ്ങളും വിപണിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുമ്പോഴും ഭക്ഷ്യോല്പന്നങ്ങളുടെ കാര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്. ഒഡീഷയും ഝാര്‍ഖണ്ഡും ഖനികള്‍ കൊണ്ട് സമ്പന്നമാകുമ്പോള്‍ തമിഴ്‌നാട്, കര്‍ണ്ണാടക, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ വ്യവസായ സ്ഥാപനങ്ങള്‍ കൊണ്ടാണ് ശ്രദ്ധേയമാകുന്നത്. ഈ ഓരോ സംസ്ഥാനത്തിനും പ്രത്യേക സാമ്പത്തിക വികസന മാതൃകയാണ് വേണ്ടത്. ഓരോ സംസ്ഥാനത്തിനും അതിന്റെ വൈജാത്യങ്ങള്‍ക്കും പ്രത്യേകതകള്‍ക്കും അനുസരിച്ച് അതത് സംസ്ഥാനങ്ങളുടെ വികസനത്തിന് അനുസൃതവും അനുയോജ്യവുമായ മാതൃകകള്‍ രൂപപ്പെടണം. അതിനുവേണ്ട നേതൃത്വവും ഉരുത്തിരിയണം.
ഭാരതത്തിന്റെ ജനസംഖ്യാ പ്രത്യേകതയും അത് വരാന്‍ പോകുന്ന കാലഘട്ടത്തില്‍ ഭാരതത്തിന്റെ ശക്തിയായി മാറുമെന്നതും ജനസംഖ്യാ വിദഗ്ദ്ധര്‍ പ്രവചിച്ചു കഴിഞ്ഞു. 2050 വരെ ഭാരതജനസംഖ്യയുടെ 60 ശതമാനവും തൊഴിലെടുക്കാന്‍ കഴിയുന്ന പ്രായപരിധിയിലാണ് ഉണ്ടാവുക. ആഗോളതലത്തില്‍ മറ്റ് രാഷ്ട്രങ്ങളെല്ലാം തൊഴിലെടുക്കാന്‍ കഴിയാത്ത വിധം നരച്ച് വാര്‍ദ്ധക്യത്തിലേക്ക് നീങ്ങുമ്പോള്‍ യുവതയുടെ ജനസംഖ്യയാണ് ഭാരതത്തിന്റെ ശക്തിയാകാന്‍ പോകുന്നത്. ഭാരതത്തിന്റെ ഉള്ളില്‍ പോലും ഈ വൈജാത്യം പ്രകടമാകും. തമിഴ്‌നാടും കേരളവും വാര്‍ദ്ധക്യത്തിന്റെ പരിധിയിലേക്ക് പോകുമ്പോള്‍ ബിഹാര്‍, മദ്ധ്യപ്രദേശ്, രാജസ്ഥാന്ഡ, യു പി എന്നീ സംസ്ഥാനങ്ങള്‍ പ്രായേണ യുവാക്കളെക്കൊണ്ട് നിറയും. ഈ സംസ്ഥാനങ്ങളെ വ്യവസായ സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്തിയാല്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും വ്യാവസായിക ഉല്പാദനക്ഷമത മെച്ചപ്പെടുത്താനും കഴിയും. കൊറോണ രോഗബാധ മറ്റ് സംസ്ഥാന തൊഴിലാളികളെ ആശ്രയിക്കുന്നതിന്റെ ദുരന്തം നമുക്ക് കാട്ടിത്തന്നു.
കൊറോണക്കാലത്ത് ഭാരതം കണ്ടത് വളരെ പുതുമയാര്‍ന്ന കണ്ടുപിടുത്തങ്ങളുടെയും ബുദ്ധിവികാസത്തിന്റെയും സര്‍ഗ്ഗശേഷിയുടെയും ബഹിര്‍സ്ഫുരണങ്ങളാണ്. ശാരീരിക അകലം പാലിക്കാനും സ്പര്‍ശനത്തിലൂടെ വൈറസ് ബാധ ഒഴിവാക്കാനും കൊറോണ രോഗികള്‍ക്ക് അത്യന്താപേക്ഷിതമായ ആരോഗ്യ സംവിധാനങ്ങള്‍ ഒരുക്കാനുമൊക്കെ ഭാരതത്തിലുടനീളം പരീക്ഷണങ്ങളും ഗവേഷണങ്ങളും നടന്നു. നിരവധി പുതിയ ഉല്പന്നങ്ങള്‍ സമൂഹത്തിനായി പുറത്തിറക്കി. പുതിയ വിലകുറഞ്ഞ വെന്റിലേറ്ററുകള്‍, സുരക്ഷാ വ്‌സ്ത്രങ്ങള്‍, സ്രവസാമ്പിളുകള്‍ ശേഖരിക്കാനുള്ള സുരക്ഷിത കിയോസ്‌കുകള്‍, ഡി ആര്‍ ഡി ഒ തയ്യാറാക്കിയ പരിശോധനാ കിറ്റുകള്‍, ഹോട്ട്‌സ്‌പോട്ടുകളിലും കൊറോണ ബാധിതരെ ചികിത്സിക്കുന്ന ആശുപത്രികളിലും പ്രാഥമിക പരിശോധനയ്ക്കും രോഗികള്‍ക്ക് വേണ്ട മരുന്നും ഭക്ഷണവും മറ്റും എത്തിക്കാനുള്ള റോബോട്ട് അഥവാ യന്ത്രമനുഷ്യര്‍ എന്നിവയെല്ലാം ഇവയില്‍ ഉള്‍പ്പെടുന്നു. നൂറുകണക്കിന് പുതിയ കണ്ടെത്തലുകളാണ് സാങ്കേതികരംഗത്ത് മാത്രമല്ല, ഗ്രാമീണ മേഖലകളില്‍ പോലും ഉണ്ടായത്. അഹമ്മദാബാദ് ഐ ഐ എമ്മിലെ ഒരു പ്രൊഫസര്‍ ഹണിബീ (തേനീച്ചകള്‍) എന്ന പേരില്‍ ഇത്തരം നൂറുകണക്കിന് കണ്ടെത്തലുകളെയും ഗവേഷണഫലങ്ങളെയും ക്രോഡീകരിച്ചിരിക്കുന്നു. സാങ്കേതിക ഭാഷയില്‍ വിജ്ഞാന സമ്പദ്‌വ്യവസ്ഥ എന്നുവിളിക്കുന്ന ഈ സവിശേഷത ഭാരതത്തില്‍ ധാരാളമായുണ്ട്. അനര്‍ഗ്ഗളമായ ഈ പ്രവാഹത്തെ ക്രോഡീകരിക്കാനും സ്വാംശീകരിക്കാനും വളര്‍ത്തി വികസിപ്പിക്കാനും രാഷ്ട്രം മുഴുവന്‍ ശ്രദ്ധിക്കേണ്ട ഒരു സാഹചര്യമാണ് ഇനി വേണ്ടത്.
ഇന്ന് ഭാരതം മൂന്ന് ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയാണ്. വിദേശമൂലധനം ഇന്ന് ഭാരതത്തിലേക്ക് എത്തുന്നത് 5-6 ശതമാനം മാത്രമാണ്. ഭാരതത്തിന്റെ തനതായ നിക്ഷേപത്തിനാണ് നമ്മള്‍ പ്രാധാന്യം നല്‍കേണ്ടതും ആശ്രയിക്കേണ്ടതും. ഇങ്ങനെ നിക്ഷേപം കൂട്ടണമെങ്കില്‍ നമ്മുടെ സമ്പാദ്യശീലം കൂടുതല്‍ മെച്ചപ്പെടണം. ഇപ്പോള്‍ 25-30 ശതമാനമാണ് സമ്പാദ്യനിരക്ക്. ഇത് കുറച്ചുകൂടി ശക്തിപ്പെടേണ്ടതുണ്ട്. കൊറോണ അനാവശ്യമായ ചെലവഴിക്കലും ദുര്‍വ്യയവും ഒഴിവാക്കി. ദുര്‍വ്യയത്തിനു പകരം സമ്പാദ്യത്തിന്റെ ആവശ്യകത ജനങ്ങളെ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്. യുക്തിഭദ്രമായ ആവശ്യാധിഷ്ഠിത ഉപഭോഗസംസ്‌കാരം മുഴുവന്‍ ജനങ്ങളിലും വളര്‍ത്തിയെടുക്കണം. നമ്മുടെ ജനങ്ങളില്‍ വന്‍തോതില്‍ കാന്‍സര്‍ ബാധ കൂടുന്നത് രാസവളത്തിന്റെയും വ്യാവസായിക കാര്‍ഷികോല്പാദനത്തിന്റെയും ഫലമാണ്. സ്വന്തം വേരുകളിലേക്ക് മടങ്ങാനും പ്രകൃതിദത്തമായ ജൈവ കാര്‍ഷികരീതിപിന്‍തുടരാനും കാലം നല്‍കുന്ന മുന്നറിയിപ്പ് കൂടിയാണ് ഇപ്പോഴത്തേത്. ജൈവ ഉല്പന്നങ്ങള്‍ക്ക് ഭാരതത്തില്‍ മാത്രമല്ല, ആഗോളതലത്തില്‍ തന്നെയുള്ള വന്‍ ആവശ്യകത നമ്മള്‍ കണ്ടറിയണം. കീടനാശിനികളും രാസവളങ്ങള#ം ഉണ്ടാക്കുന്ന വന്‍കിട കമ്പനികള്‍ തന്നെയാണ് കാന്‍സറിന്റെയും ജീവിതശൈലീ രോഗങ്ങളുടെയും മരുന്നുല്പാദകര്‍ എന്നുകൂടി കാണുമ്പോഴാണ് ആഗോളതലത്തില്‍ നടക്കുന്ന ചൂണഷണക്കിന്റെ യഥാര്‍ത്ഥചിത്രം നമുക്ക് മനസ്സിലാകുക. ഭാരതത്തിലെ കര്‍ഷകര്‍ ഈ പരിവര്‍ത്തനത്തിന് സജ്ജരാണ്. അതിനുവേണ്ട സൗകര്യങ്ങള്‍ ഒരുക്കി ഒപ്പം നില്‍ക്കാന്‍ നമ്മള്‍ തയ്യാറായാല്‍ മാത്രം മതി.
കൊറോണയുടെ കാലത്ത് നദികളിലും വെളളത്തിലും അന്തരീക്ഷത്തിലും മലിനീകരണത്തിന്റെ തോത് വളരെയധികം കുറഞ്ഞു. പുഴകള്‍ ശുദ്ധമായി. ഈയൊരു മാറ്റം നിലനിര്‍ത്താന്‍ പ്രകൃതിയെ കണ്ടറിഞ്ഞ് അതിനോടൊപ്പം ചേര്‍ന്ന് ഒരു പുതിയ ജീവിതക്രമം വിന്യസിക്കാനുമാണ് നമ്മള്‍ ശ്രമിക്കേണ്ടത്. ആഗോള വമ്പന്മാരുടെ ഓണ്‍ലൈന്‍ ട്രേഡിംഗ് സംവിധാനത്തിലേക്ക് അയല്‍പക്കത്തെ ചെറിയ കടകളെ മറന്നുനീങ്ങിയ നമുക്ക് കൊറോണകാലം ഒരു പുതിയ തിരിച്ചറിവായി. നമ്മുടെ അയല്‍പക്കത്തെ സാധാരണക്കാരന്‍ സുഖത്തിലും ദുഃഖത്തിലും നമ്മോടൊപ്പം തന്നെ ഉണ്ടാകുമെന്നും അകലെയുള്ള സമ്പന്നര്‍ അല്ലെങ്കില്‍ വന്‍കിടക്കാര്‍ ദുരന്തവേളകളില്‍ നമുക്കൊപ്പം ഉണ്ടാകില്ലെന്നും അവര്‍ സമ്പത്തുകാലത്ത് നമ്മുടെ പണം പറ്റുകയേ ഉള്ളൂവെന്നുമുള്ള തിരിച്ചറിവു കൂടി ഈ കൊറോണകാലം നമുക്ക് തന്നു. ഭാരതത്തിന്റേ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നമ്മള്‍ വന്‍തോതില്‍ സാധനം വാങ്ങിക്കൂട്ടിയ വമ്പന്‍ കമ്പനികള്‍ ആരുംതന്നെ ഒരു രൂപ പോലും സംഭാവന ചെയ്തില്ല. അതേസമയം ടാറ്റ അടക്കമുള്ള ഇന്ത്യന്‍ കമ്പനികള്‍ പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും ദുരിതാശ്വാസ നിധികളിലേക്ക് ഉദാരമായി തന്നെ സംഭാവന നല്‍കി.
കൊറോണ ലോക സമ്പദ്‌വ്യവസ്ഥയില്‍ ആധിപത്യം സൃഷ്ടിക്കാന്‍ ചൈന ചെയ്തതാണെന്ന ആരോപണം അമേരിക്കയടക്കം പല രാജ്യങ്ങളും ഉയര്‍ത്തിയിട്ടുണ്ട്. വുഹാനിലെ പരീക്ഷണശാലയില്‍ നിന്ന് പുറത്തുവന്ന ജൈവായുധമാണെന്ന ആരോപണവും നഷ്ടപരിഹാരം വേണമെന്ന ആവശ്യവും ശക്തമാണ്. അതുകൊണ്ടുതന്നെ സമ്പദ് രംഗത്ത് ശക്തമായ കിടമത്സരം തന്നെയാണ് വീണ്ടും സംജാതമാകുന്നത്. ചൈനാ ഉല്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കൂ എന്ന മുദ്രാവാക്യം 2017 ല്‍ തന്നെ സ്വദേശി ജാഗരണ്‍ മഞ്ച് ഉയര്‍ത്തിയതാണ്. നിലവാരം കുറഞ്ഞ ഉല്പന്നങ്ങളിലൂടെ ഇന്ത്യന്‍ വിപണി കൈയടക്കുന്ന ചൈന ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. അവര്‍ക്ക് നിയമങ്ങളോ നിബന്ധനകളോ മാനദണ്ഡങ്ങളോ ഇല്ല. അന്താരാഷ്ട്ര ബിസിനസ് എന്നു പറയുന്നത് ഒരു യുദ്ധമായാണ് ചൈന കാണുന്നത്. അതുകൊണ്ടുതന്നെ പരമാവധി സാധനങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കാനും വിപണി പിടിക്കാനും അവര്‍ ശ്രമിക്കുന്നു. പല ഉല്പന്നങ്ങളുടെയും ഭൂരിഭാഗവും ഇന്ത്യയിലെത്തുന്നത് ചൈനയില്‍ നിന്നാണ്. സ്മാര്‍ട് ഫോണ്‍ തന്നെ ഉദാഹരണമായി എടുക്കാം. ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കുന്ന സ്മാര്‍ട് ഫോണുകളുടെ 67 ശതമാനവും ചൈനയില്‍ നിന്നാണ്. ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഇറക്കുമതി, ഇന്ത്യയിലെ മൊത്തം ഇറക്കുമതിയുടെ 14.63 ശതമാനമാണ്. 90398 ദശലക്ഷം ഡോളറിന്റെ ഇറക്കുമതിയാണ് ചൈനയില്‍ നിന്നുള്ളത്. അതേസമയം അമേരിക്കയില്‍ നിന്നാകട്ടെ, 6.3 ശതമാനവും 38904 ദശലക്ഷം ഡോളറിന്റേതുമാണ്. ചൈനയുടെ ഈ കൊള്ള തകര്‍ത്തെറിഞ്ഞാലേ ഭാരത സമ്പദ്‌വ്യവസ്ഥ സ്വയംപര്യാപ്തമാവുകയും സ്വന്തം കാലില്‍ നില്‍ക്കുകയും ചെയ്യൂ.
ഇവിടെയാണ് സര്‍സംഘചാലക് മോഹന്‍ ജി ഭഗവദ് ചൂണ്ടിക്കാണിച്ച സ്വാവലംബത്തിന്റെയും സ്വാശ്രയത്വത്തിന്റെയും പുതിയ ക്രമം ഉണ്ടാകേണ്ടത്. ചൈനയെ വെല്ലാന്‍ അതേപോലെയോ അതിനേക്കാളോ നിലവാരമുള്ള ഉല്പന്നങ്ങള്‍ ഇന്ത്യയില്‍ ഉണ്ടാകണം. അതിനുള്ള കഴിവും ബുദ്ധിശക്തിയും ഇന്ത്യയ്ക്ക് ഉണ്ട്. കൊറോണ കാലത്ത് ചൈനീസ് പരിശോധനാ കിറ്റുകള്‍ തിരിച്ചയച്ച് ഇന്ത്യന്‍ കിറ്റുകള്‍ ഉപയോഗിച്ച് പരിശോധിക്കാന്‍ നമുക്ക് കഴിഞ്ഞെങ്കില്‍ അത് നമ്മുടെ സ്വാഭിമാനത്തിന്റെ പ്രത്യേകതയാണ്. ഇപ്പോഴും വന്‍കിട ബഹുരാഷ്ട്ര കമ്പനികളേക്കാള്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുന്നത് ചെറുകിട ഇടത്തരം സംരംഭങ്ങളാണ് എന്ന കാര്യം മറക്കരുത്. മൊത്തം നിക്ഷേപത്തിന്റെ 30 ശതമാനവും തൊഴിലവസരങ്ങളുടെ 40 ശതമാനവും ഈ മേഖലയില്‍ നിന്നാണ്. 75 ദശലക്ഷം ഡോളറിന്റെ വരുമാനം ഈ രംഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. ആഗോളവത്കരണം ചുരുങ്ങുകയും ഇല്ലാതായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ നമ്മുടെ സമൂഹം ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപിക്കാനും തൊഴിലവസരം കണ്ടെത്താനും സജ്ജമാകണം. ജപ്പാനിലെ ഇലക്‌ട്രോണിക് വ്യവസായരംഗം കൈവരിച്ച നേട്ടം മികച്ച മാതൃകയാണ്. വികേന്ദ്രീകൃത വികസന സങ്കല്പത്തിന് സ്വദേശി മാതൃകയില്‍ തന്നെ രൂപം കൊടുക്കേണ്ടിയിരിക്കുന്നു. ഇതാകട്ടെ, ഇറക്കുമതിക്ക് പകരം വെയ്ക്കാനാവുന്ന മികച്ച ഉല്പന്നങ്ങളാകണം. ഈ പകരം വെയ്ക്കല്‍ പദ്ധതി മികച്ച ഉല്പന്നങ്ങള്‍ പ്രദാനം ചെയ്യുന്നതിലൂടെ ആസൂത്രിതമായ തുടര്‍പരിപാടിയായി മാറണം. കളിപ്പാട്ടങ്ങള്‍ മുതല്‍ മൊബൈല്‍ ഫോണ്‍ വരെയുള്ള ചൈനീസ് ഉല്പന്നങ്ങളുടെ പ്രളയം നമ്മുടെ വ്യാവസായിക ഉല്പാദനത്തെയും തൊഴിലവസരങ്ങളെയും ഗണ്യമായി ബാധിച്ചിട്ടുണ്ട്. ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ സൗരോര്‍ജ്ജ പാനലുകള്‍ തുടങ്ങിയവ ഒക്കെയും വരുന്നത് ചൈനയില്‍ നിന്നാണ്. വാഹന വിപണിയിലേക്കു പോലും ചൈനയുടെ കടന്നുവരവ് സജീവമാണ്. ഭാരതീയര്‍ സ്വദേശി ഉല്പന്നങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുകയും അതേസമയം മിതമായ വിലയ്ക്ക് മികച്ച ഉല്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കഴിയുകയും ചെയ്യുക എന്ന ദ്വിമുഖ തന്ത്രമാണ് ഇതിന് അനിവാര്യം. സ്ഥാപനങ്ങളുടെ ഗവേഷണ വികസന വിഭാഗങ്ങള്‍ (ആര്‍ & ഡി) ഇതിന് സജ്ജമാവുകയും വേണം. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളേക്കാള്‍ കുറഞ്ഞ വിലയ്ക്ക് മികച്ച ഉല്പന്നങ്ങള്‍ ഇവിടെ കിട്ടിയാല്‍ ജനങ്ങള്‍ അത് വേണ്ടെന്നു വെയ്ക്കുമെന്ന് തോന്നുന്നില്ല. ഗാന്ധിജി സ്വാതന്ത്ര്യസമര കാലത്ത് ഉയര്‍ത്തിയ വിദേശവസ്തു ബഹിഷ്‌ക്കരണത്തിന്റെ പാതയിലേക്ക് ഒരിക്കല്‍ക്കൂടി നമ്മള്‍ പോകേണ്ടതുണ്ട്.
ആഗോള മരുന്ന് വിപണിയില്‍ ഇന്ത്യയായിരുന്നു മുന്‍പില്‍. ആസിയാന്‍, ഡബ്ല്യൂ ടി ഒ തുടങ്ങിയ കരാറുകളാണ് അതിന്റെ കടയ്ക്കല്‍ കത്തിവെച്ചത്. എന്നിട്ടും കൊറോണയ്ക്ക് മരുന്നുമായി 125 രാജ്യങ്ങളെയെങ്കിലും നമ്മള്‍ സഹായിച്ചു. ഇതിന്റെ സാധ്യതകള്‍ ഭാവിയിലും പ്രയോജനപ്പെടുത്തേണ്ടതാണ്. എല്ലാ സാമ്പത്തിക തകര്‍ച്ചയിലും അതിവേഗം തിരിച്ചുവരാനുള്ള കഴിവ് നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്കുണ്ട്. 2008 ലെ ആഗോള തകര്‍ച്ചയില്‍ വന്‍കിട രാഷ്ട്രങ്ങള്‍ കൂപ്പുകുത്തിയപ്പോള്‍ നമ്മള്‍ അനായാസം മറികടന്നു. ഇപ്പോള്‍ കൊറോണയുടെ കാലത്ത് അതിജീവനത്തിന്റെ പാഠം ലോകത്തിലെ ഏത് രാഷ്ട്രങ്ങളേക്കാളും മികച്ച രീതിയില്‍ നടപ്പാക്കിയത് നമ്മളാണ്. തബ് ലീഗ് പോലെയുള്ള ഭ്രാന്തന്‍ ചിന്തകള്‍ കടന്നുവന്നിരുന്നില്ലെങ്കില്‍ ഇന്ത്യ നേരത്തെ തന്നെ അതിജീവിക്കുമായിരുന്നു. സേവനരംഗത്ത് ലക്ഷക്കണക്കിന് ആളുകള്‍ അണിനിരന്ന മികച്ച പ്രവര്‍ത്തനം നമുക്ക് നടപ്പാക്കാനായി. വിദേശരാജ്യങ്ങളുടെ സഹായമില്ലാതെ എല്ലാ രംഗത്തും നമ്മള്‍ സ്വാശ്രയത്വത്തിന്റെയും സ്വാവലംബനത്തിന്റെയും വാതിലുകള്‍ തുറന്നിട്ടു. ഇതിനെ ശക്തിപ്പെടുത്താനും ഇതിന്റെ അടിസ്ഥാനത്തില്‍ വികേന്ദ്രീകൃതമായ സ്വാശ്രയ സമ്പദ്‌വ്യവസ്ഥ പടുത്തുയര്‍ത്താനുമാണ് ഇനി നമ്മള്‍ ശ്രമിക്കേണ്ടത്. വിദേശത്തുനിന്ന് വന്‍തോതില്‍ മടങ്ങിയെത്തിയേക്കാവുന്ന പ്രവാസികളേയും അവരുടെ പുനരധിവാസവും നമ്മള്‍ കാണണം.