ഭാരതത്തിന്റെ മൗലികമായ വിചാരങ്ങളുടെ സ്രോതസ്സുകളിലേക്ക് ചെന്ന് അഗാധമായ അവബോധം സൃഷ്ടിക്കുന്ന വസിഷ്ഠമുനിയുടെ യോഗവാസിഷ്ഠം ലോകത്തിലെ ദാര്‍ശനിക ഗ്രന്ഥങ്ങളുടെ ഏറ്റവും മുന്‍നിരയിലാണ്. എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ഈ ഗ്രന്ഥത്തിലുണ്ട്. മുപ്പത്തീരായിരം ശ്ലോകങ്ങളുള്ള ഈ കൃതി ശ്രീരാമന്റെ ചോദ്യങ്ങള്‍ക്ക് വസിഷ്ഠമുനി ഉത്തരങ്ങള്‍ നല്‍കുന്ന വിധമാണ് എഴുതിയിട്ടുള്ളത്. ഇത് വാല്മീകി എഴുതിയതാണെന്ന് വിശ്വസിക്കപ്പെടുന്നു.
ഇത് വളരെ സരളവും സാഹിത്യപരവും സൂക്ഷ്മവുമായ ജീവിതാര്‍ത്ഥങ്ങളെ മാനവരാശിക്കു മുമ്പില്‍ ഒരിക്കലുമുണ്ടായിട്ടില്ലാത്തവിധം പരിചയപ്പെടുത്തുന്നു. ഒരു ലൗകികന്റെ ജീവിതത്തെ മൂടിപ്പൊതിഞ്ഞു നില്‍ക്കുന്ന സര്‍വ്വ രഹസ്യങ്ങളെയും കതകു തുറന്നു കാണിക്കുകയാണിവിടെ.
ഈ കൃതി മനശ്ശാസ്ത്രം, തത്ത്വചിന്ത, വേദാന്തം, സാഹിത്യം, പൗരാണികത തുടങ്ങിയ വിഷയങ്ങളില്‍ നാനാവിധത്തിലുള്ള അന്വേഷണങ്ങള്‍ക്ക് പ്രേരിപ്പിക്കാതിരിക്കില്ല. പാശ്ചാത്യ ചിന്തയില്‍ ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമുണ്ടായ ആധുനികതയിലും രണ്ടാം ലോകയുദ്ധത്തിനു ശേഷമുണ്ടായ ഉത്തരാധുനികതയിലും മറഞ്ഞിരുന്ന ഒരു ആശയ സ്രോതസ്സാണ് യോഗവാസിഷ്ഠം. ഇത് യു.എസ്-ബ്രിട്ടീഷ് കവി ടി.എസ് എലിയട്ട് വായിച്ചിരുന്നു.ഇത് ഫ്രഞ്ച് മനശ്ശാസ്ത്രജ്ഞനായ ലക്കാന്‍ വായിച്ചിരുന്നു. ഫ്രഞ്ച് സൈദ്ധാന്തികനും ദാര്‍ശനികനുമായ ഷാക്ക് ദറിദ നിശ്ചയമായും വായിച്ചിട്ടുണ്ട്.
ഇത് പറയാന്‍ കാരണം ഇരുപതാം നൂറ്റാണ്ടിലെ ഉത്തരാധുനിക ചിന്തകളില്‍, വിശേഷിച്ച് ബാര്‍ത്തി (Rolland Barthes)ന്റെയും ഷാക് ദെറിദ (Jacques Derrida) യുടെയും ദര്‍ശനങ്ങളില്‍ ഒരു പരിവര്‍ത്തനാത്മക ആശയപ്രഭവമായി യോഗവാസിഷ്ഠം പ്രവര്‍ത്തിക്കുകയാണ്. ഇത് ഒരു പുതിയ കണ്ടെത്തലാണെന്ന് പറയട്ടെ.
വാസന
സൈദ്ധാന്തിക മേഖലയില്‍ ദറിദ ഫ്രഞ്ച് യൂണിവേഴ്‌സിറ്റികളെ ഞെട്ടിച്ചത് ഡീകണ്‍സ്ട്രക്ഷന്‍ (അപനിര്‍മ്മാണം) എന്ന ആശയത്തിലൂടെയാണ്. എഴുത്തുകാരന്റെ പാഠം അഥവാ ടെക്സ്റ്റ് ഒരു അന്തിമമായ തീര്‍പ്പല്ല. അത് വേറെ അര്‍ത്ഥഘടനകള്‍ സൃഷ്ടിക്കുന്നുണ്ട്. യഥാര്‍ത്ഥ ടെക്സ്റ്റിനു (text) സമാന്തരമായി മറ്റൊരു ടെക്സ്റ്റ് രൂപപ്പെടുന്നു. എന്നാല്‍ അത് സാഹിത്യകൃതിക്ക് പുറത്തുള്ള ടെക്സ്റ്റല്ല. ടെക്സ്റ്റിന്റെ ഭാഷയിലൂടെ ഒരു വായനക്കാരന്‍ വിഘടിപ്പിച്ചെടുക്കുന്ന എതിര്‍ പാഠമാണ്.
ഈ ചിന്തയ്ക്ക് ആധാരമായി ദറിദ നിരത്തുന്ന അനുഭവത്തെക്കുറിച്ചുള്ള വിശകലനങ്ങള്‍ക്ക് പിന്നില്‍ യോഗവാസിഷ്ഠമാണുള്ളത്. അതായത് യോഗവാസിഷ്ഠത്തില്‍ പറയുന്ന വാസന മനസ്സിന്റെ വലിയൊരു സത്യമാണ്. ആ വാക്യങ്ങള്‍ ഇവിടെ ഉദ്ധരിക്കാം. (ജി.ബാലകൃഷ്ണന്‍ നായരുടെ വ്യാഖ്യാനം):- ‘മുന്‍പിന്‍വിചാരമില്ലാതെ ദൃശ്യങ്ങളെ സത്യമെന്ന് കണക്കാക്കുന്നതാണ് വാസന. അതിന്റെ ഫലമായി രൂപംകൊള്ളുന്ന രാഗദ്വേഷങ്ങളാണ് വാസനയുടെ പ്രകടരൂപങ്ങള്‍’. ഈ വാസനാരൂപങ്ങളാണ് അനുഭവങ്ങളെ വേര്‍തിരിച്ചു മനസ്സിലാക്കാന്‍ സഹായിക്കുന്നത്. ദറിദ പറയുന്നു: ‘അനുഭവം കാലത്താല്‍ കണ്ടീഷന്‍ ചെയ്യപ്പെടുന്നു. ഈ നിമിഷത്തിലെ അനുഭവം വ്യത്യസ്തമാണ്. എന്നാല്‍ അപ്പോള്‍ നാം പഴയ അനുഭവങ്ങളും ഓര്‍ക്കുന്നുണ്ട്. അനുഭവം ആവര്‍ത്തന സ്വഭാവമുള്ളതാണ്. അതുകൊണ്ട് ഓരോ അനുഭവത്തിന്റെയും വര്‍ത്തമാന നിമിഷത്തിലും അത് ആവര്‍ത്തന സാധ്യതയുള്ളതാണെന്ന് നാം ചിന്തിക്കുന്നുണ്ട്.’ യോഗവാസിഷ്ഠത്തില്‍ പറയുന്ന ‘വാസന’ തന്നെയാണ് ദറിദ അപനിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്. ഒരു സാഹിത്യകൃതിയെ തനതായി വായിക്കുന്നത്, അതിന്റെ അര്‍ത്ഥത്തെ മുന്‍കൂട്ടി നിശ്ചയിച്ച അര്‍ത്ഥഘടനയായി വ്യാഖ്യാനിക്കുന്നത് വാസനയുടെ സ്വാധീനത്തിനു വിധേയമാകുന്നതു കൊണ്ടാണ്. ഇത് വായന എന്ന പരമ്പരാഗതമായ കണ്ടിഷനിംഗിന്റെ ഫലമാണെന്ന് അറിയാവുന്ന ദറിദ വ്യക്തിഗതമായ ശുദ്ധവാസന എന്ന നിലയിലാണ് അപനിര്‍മ്മാണത്തെ അവതരിപ്പിക്കുന്നത്.
അപനിര്‍മ്മാണത്തിലൂടെ അദ്ദേഹം ലക്ഷ്യമിടുന്നത് അനുഭവങ്ങളെ, പാഠങ്ങളെ മുന്‍പിന്‍ വിചാരമില്ലാതെ കണ്ട് സത്യമാണെന്ന് തെറ്റിദ്ധരിക്കുന്നത് അസംബന്ധമാണെന്ന് തെളിയിക്കാനാണ്. കാരണം പാഠകര്‍ത്താവിന്റെ ഭാഷയില്‍ മിഥ്യയുടെ നിഴല്‍ വീണു കിടപ്പുണ്ട്. ആ വാക്കുകളും അര്‍ത്ഥങ്ങളും അന്തിമമല്ല. അതൊന്നും പൂര്‍ണമല്ല. അതില്‍ തന്നെ വേറെ പാഠങ്ങള്‍ മറഞ്ഞിരിക്കുന്നു. ഇതു തന്നെയാണ് യോഗവാസിഷ്ഠത്തില്‍, വാസനയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടുന്ന ബോധത്തിന്റെയും അവസ്ഥ. അത് അതിന്റെ മാത്രം ലോകത്തേക്ക് എത്തിച്ചേരുന്നു.
വായന
എന്‍.എസ്. മാധവന്റെ ‘പാല് പിരിയുന്ന കാലം’ എന്ന കഥ (മാതൃഭൂമി ആഴ്ചപ്പതിപ്പ്) വലിയ പ്രതീക്ഷ നല്‍കിയെങ്കിലും വായിച്ചതോടെ ആ ധാരണ നീങ്ങി. ഒരു യുവാവ് തന്റെ ശരീരത്തിലെ രോഗബാധിതമായ മാംസഭാഗം ഒരു കുപ്പിയിലാക്കി ട്രെയിനില്‍ ദല്‍ഹിയിലേക്ക് കൊണ്ടുപോകുകയാണ്, കൂടുതല്‍ വിദഗ്ദ്ധ പരിശോധനകള്‍ക്കായി. ദല്‍ഹിയില്‍ ഇറങ്ങി പ്ലാറ്റ്‌ഫോമില്‍ ഇരുന്ന ഉടനെ കുറെ പട്ടികള്‍ ഈ യുവാവിന് ചുറ്റും മണം പിടിച്ച് നില്‍ക്കുകയാണ്. കുപ്പിയിലെ സ്പിരിറ്റില്‍ ഭദ്രമായി സൂക്ഷിച്ചിട്ടുള്ള തന്റെ മാംസം അപ്പോള്‍ തന്റെ ബാഗിനുള്ളില്‍ യുവാവ് ഒളിപ്പിച്ചിട്ടുണ്ടായിരുന്നു. ചിലര്‍ ആ മണത്തിന്റെ ഉറവിടം കണ്ടുപിടിക്കാന്‍ കെട്ട് പൊട്ടിച്ച്, ഒടുവില്‍ മാംസം പുറത്തെടുക്കുന്നു. എന്നിട്ട് ആ യുവാവിനെ പശു ഇറച്ചി കടത്തുകാരനായി മുദ്രകുത്തി തല്ലിക്കൊല്ലുന്നു!
എന്‍.എസ്.മാധവന്‍ തിയറി അനുസരിച്ച് ആ പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന എല്ലാ ആളുകളും, ആ സമയങ്ങളില്‍ അവിടെ എത്തിച്ചേര്‍ന്ന സകല ട്രെയിനുകളിലെ യാത്രക്കാരും യുവാവിന്റെ കൈയിലെ കുപ്പിയിലുള്ള മാംസം പശുവിന്റെ ഇറച്ചിയാണെന്ന് ഉറപ്പിച്ചു പറയാന്‍ പ്രതിജ്ഞാബദ്ധമായിരുന്നു. അവരെല്ലാം കഥാകൃത്തിന്റെ വ്യക്തിപരമായ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ഹിന്ദു വര്‍ഗീയവാദികളും ഒരു രോഗിയുടെ ബയോപ്‌സി (രോഗം വന്ന ശരീരഭാഗം പരിശോധനയ്ക്കായി ശേഖരിക്കുന്നത്) യില്‍പ്പോലും പശുവിന്റെ ഇറച്ചി കാണുന്നവരും ആണെന്ന് വായനക്കാര്‍ അന്ധമായി വിശ്വസിക്കണമത്രേ.
മാധവന്‍ അനാവശ്യമായി മനുഷ്യരില്‍ മതം കുത്തിവയ്ക്കുകയാണ്. ട്രെയിനില്‍ വച്ച് പരിചയപ്പെട്ട ഒരു യുവതി ആദ്യമേ തന്നെ യുവാവിനോട് ചോദിക്കുന്നത് മുസ്ലീമാണോ എന്നാണ്!
ദല്‍ഹി സ്റ്റേഷനിലേക്ക് ഇതുപോലെ അവശനായ ഒരു രോഗി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് വിശ്വാസയോഗ്യമല്ല. ഒരു റിയലിസ്റ്റിക് കഥയില്‍ സാമാന്യയുക്തിക്ക് ഇടമുണ്ടാകുന്നത് തെറ്റല്ല. മറ്റൊരു വലിയ തെറ്റ്, ട്രെയിനില്‍ വച്ച് ആര്‍ക്കും അനുഭവപ്പെടാത്ത മാംസ ഗന്ധം പട്ടികള്‍ക്ക് മാത്രം പിടികിട്ടുന്നതാണ്. മാംസഗന്ധം മനസിലാക്കാന്‍ മനുഷ്യര്‍ക്കും കഴിവുണ്ട്. സത്യം ഇതായിരിക്കെ, മാധവന്‍ തന്റെ കഥയില്‍ വര്‍ഗീയ അജന്‍ഡ നടപ്പാക്കാനായി പട്ടികളെ ഇളക്കിവിടുകയാണ്. ഹിന്ദു-മുസ്ലിം മതമൈത്രിക്ക് പകരം മാധവനും അതുപോലെയുള്ള കഥാകൃത്തുക്കളും മതദ്വേഷം വളര്‍ത്താനാണ് ശ്രമിക്കുന്നത് എന്നത് ദു:ഖകരമാണ്. ഇല്ലാത്ത പശു ഇറച്ചി ഉണ്ടെന്ന് സങ്കല്പിച്ച് യാത്രക്കാരനെ തല്ലിക്കൊല്ലുന്നവരാണ് ഹിന്ദുക്കള്‍ എന്ന് പറഞ്ഞാല്‍ യോജിക്കാനാവില്ല. ഈ കഥ വളരെ അതിശയോക്തിപരമാണ്; അതിഭാവുകത്വപരമാണ്.
ടി. എ. കരീമിന്റെ ‘തമോഗര്‍ത്തം’ (പ്രഭാതരശ്മി) മനുഷ്യന്റെ എല്ലാ കാലത്തുമുള്ള ദുരന്തങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന കഥയാണ്. പെണ്ണിനെ സ്വന്തമാക്കുന്നതിനു വേണ്ടി അവളുടെ കാമുകനെ കൊല്ലുകയാണ്. കാമുകനെ കൊന്നാല്‍ താന്‍ ആഗ്രഹിച്ച പെണ്ണിനെ കിട്ടുമെന്നത് ഒരു സിദ്ധാന്തമാണ്. എന്നാല്‍ അത് എപ്പോഴും പരാജയപ്പെടുകയും ചെയ്യുന്നു. പ്രതീക്ഷ ഒരു സാഫല്യമാണെന്ന് കരുതുന്നവരുണ്ട്. ആഗ്രഹിച്ച്, തുടര്‍ച്ചയായി ആഗ്രഹിച്ച് അത് യഥാര്‍ത്ഥമായതാണെന്ന് ചിന്തിച്ച് ഒരു ലഹരിക്കടിപ്പെടുകയാണ്. അതോടെ കൊല ചെയ്യാനുള്ള ധൈര്യവും വ്യക്തിഗതമായ ന്യായീകരണവും ലഭിച്ചതായി മനസ് ഉള്ളിലിരുന്ന് മന്ത്രിക്കാന്‍ തുടങ്ങും. മനസ് കള്ളച്ചൂത് കളിക്കുന്നത് ഇങ്ങനെയാണ്. ഒരാള്‍ അതിന്റെ കെണിയില്‍ വീഴുന്നത് സ്വാഭാവികമായാണ്. തമോഗര്‍ത്തത്തിലെ നായകന്റെ സിദ്ധാന്തം പരാജയപ്പെട്ടു. താന്‍ പ്രേമിക്കുന്ന പെണ്ണിനെ കിട്ടാന്‍ അയാള്‍ അവളുടെ കാമുകനെ ലോറിയില്‍ നിന്ന് താഴ്ചയിലേക്ക് വീഴിച്ച് കൊല്ലുന്നു. എന്നാല്‍ അവന് പെണ്ണിനെ കിട്ടിയില്ല. നാട്ടുകാര്‍ അവനാണ് കൊലപാതകി എന്ന് കണ്ടെത്തി മരണശിക്ഷ വിധിക്കാന്‍ അധികം സമയം വേണ്ടിവന്നില്ല.
എസ്.സരസ്വതിയുടെ ‘വെയില്‍ക്കോലം’ (പ്രഭാവം)എന്ന കവിത ആന്തരലോകത്തിന്റെ ധ്വനിയെ സാന്ദ്രമാക്കുന്നു.
‘ദൂരെ, കാര്‍മേഘച്ചിപ്പി –
യിലൊളിച്ചൊരെന്‍
മിഴിനീര്‍ മുത്തുകളെ,
മിന്നലായിടയ്‌ക്കെന്‍
കണ്ണുകളില്‍ തീ പൂട്ടുന്നതും ..’
പ്രതികൂല സാഹചര്യങ്ങളിലും കഥാരചനയില്‍ ഒരു പ്രത്യേക മാനസികാവസ്ഥയിലൂടെ ഉറച്ചുനിന്ന പ്രവാസി കഥാകൃത്തായിരുന്നു ടി.വി.കൊച്ചുബാവ എന്ന് സി.കെ.ഹസ്സന്‍കോയ എഴുതുന്നതിനോട് (കൈരളിയുടെ കാക്ക) യോജിക്കാതിരിക്കാനാവില്ല. കൊച്ചുബാവ ‘ഗള്‍ഫ് വോയ്‌സ്’ മാഗസിന്റെ എഡിറ്ററായിരുന്നു.
സാഹിത്യം
സാഹിത്യകൃതി ഒരു ഒറ്റ വ്യവസ്ഥിതിയല്ല. പല കാലങ്ങളില്‍ പലര്‍ ചേര്‍ന്നുണ്ടാക്കുന്ന വ്യത്യസ്ത വ്യവസ്ഥിതികളുടെ ഒരു സമുച്ചയമാണത്.
കാളിദാസന്റെ മേഘസന്ദേശം ഒരു ഏകപക്ഷീയ വ്യവസ്ഥാപിതത്വമല്ല; എത്രയോ കാലങ്ങളായി അതു വായിക്കപ്പെടുന്നു, വിവിധ സ്വരവ്യതിയാനങ്ങളോടെ. ആര്‍ക്കും അതിന്റെ അന്തിമ എസ്റ്റാബ്ലിഷ്‌മെന്റ് നിര്‍വ്വചിക്കാനാവില്ല. അത് കാളിദാസന്റേതുപോലുമല്ല.
രാജീവ് സേഥി
ദക്ഷിണേഷ്യയിലെ പ്രമുഖ ഡിസൈനറായ രാജീവ് സേഥിയുടെ ഒരു പ്രസ്താവന വായിച്ചു: മ്യൂസിയം ഒരു സ്ഥാപനം എന്ന നിലയില്‍ ഒതുങ്ങാനുള്ളതല്ല. അതു നമ്മുടെ സാധാരണ ജീവിതത്തിന്റെ ഭാഗമാകണം. നമ്മള്‍ കണ്ടത്, കേട്ടത് എല്ലാം അതിനോടു ചേര്‍ന്നു പോകണം.നാം ജീവിച്ച ഇടങ്ങളില്‍ അതുണ്ടായിരിക്കണം. കലയെ നമ്മള്‍ ജീവിച്ച ഇടങ്ങളിലേക്ക് – ആശുപത്രികള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റോപ്പുകള്‍, പാര്‍ക്കുകള്‍- മടക്കികൊണ്ടുവരണം. വളരെ അനിവാര്യമായ ഒരു നിലപാടാണിത്.
ഫ്രഞ്ച് കലാ ചിന്തകനായ നിക്കോളാസ് ബോറിയ പറഞ്ഞത് കേള്‍ക്കൂ: മ്യൂസിയങ്ങള്‍ രാത്രിയും പ്രവര്‍ത്തിക്കണം. അതു രാവിലെ പത്തു മുതല്‍ അഞ്ചുവരെ എന്ന നിലയിലല്ല ഉണ്ടാകേണ്ടത്. ആളുകള്‍ക്കു വരാന്‍ പറ്റുന്ന സമയത്ത് മ്യൂസിയം തുറന്നിരിക്കണം. സിനിമാതിയേറ്ററുകള്‍ വൈകിട്ടു അഞ്ചു മണിക്ക് അടയ്ക്കുകയാണെങ്കിലോ? അതുകൊണ്ട് ആര്‍ക്കെങ്കിലും പ്രയോജനമുണ്ടാകുമോ?
നുറുങ്ങുകള്‍
-
ഭാഷാ ഇന്‍സ്റ്റിട്യൂട്ട് ഡയറക്ടര്‍ മഹാകവി അക്കിത്തത്തെ അപകീര്‍ത്തിപ്പെടുത്തി ബുള്ളറ്റിനില്‍ ലേഖനമെഴുതിയതായി വായിച്ചു (കേസരി). ഈ ഡയറക്ടര്‍ ആ സ്ഥാനത്ത് എങ്ങനെയോ വഴിതെറ്റി വന്നതായിരിക്കണം. അദ്ദേഹത്തിന് പരിചയക്കുറവുണ്ട്. ഒരു സാംസ്‌കാരിക സ്ഥാപനത്തില്‍ എങ്ങനെയാണ് സ്വന്തം പ്രതിച്ഛായ ക്രമീകരിക്കേണ്ടതെന്ന് അദ്ദേഹത്തിന്നറിയില്ല. എഴുത്തുകാരുമായി ഇടപഴകുന്നതില്‍ ഈ ഡയറക്ടര്‍ വന്‍ പരാജയമാണ്. എം.എ.ബേബി, തോമസ് ഐസക്ക് എന്നിവര്‍ ഇത് ശ്രദ്ധിക്കുമല്ലോ. ഒരു കവിയെ അരസികന്മാരായ ഡയറക്ടര്‍മാര്‍ വിമര്‍ശിച്ച് നേരെയാക്കാനൊന്നും നോക്കണ്ട. നിങ്ങളുടെയൊന്നും ഔദാര്യം കൊണ്ടല്ല അക്കിത്തം ഇന്നത്തെ നിലയില്‍ എത്തിയത്. അത് അദ്ദേഹത്തിന്റേതായ ഒരു പ്രത്യേക വൈരുദ്ധ്യാത്മക സൗന്ദര്യദര്‍ശനമാണ്.
-
ബ്രിട്ടീഷ് തത്ത്വചിന്തകനായ ബര്‍ട്രാന്‍ഡ് റസ്സല്‍ തന്നെ ജീവിതത്തില്‍ പിടിച്ചു നിര്‍ത്തുന്നതും എന്നും പ്രചോദിപ്പിക്കുന്നതുമായ മൂന്നു കാര്യങ്ങള്‍ ഏതാണെന്ന് വിശദീകരിച്ചിട്ടുണ്ട്. ഒന്ന്, സ്‌നേഹത്തിനു വേണ്ടിയുള്ള ദാഹം. രണ്ട്, ജ്ഞാനത്തിനു വേണ്ടിയുള്ള അന്വേഷണം. മൂന്ന്, ലോകത്ത് കഷ്ടപ്പെടുന്നവരോടുള്ള തീക്ഷ്ണമായ ദയ.
-
ഒരു ഉറുമ്പിനെപ്പോലെ അലക്ഷ്യമായാണ് താന്‍ സഞ്ചരിക്കുന്നതെന്ന് പ്രമുഖ വിമര്‍ശകനും നടനും നാടകകൃത്തുമായ ആര്‍.നരേന്ദ്രപ്രസാദ് പറഞ്ഞിട്ടുണ്ട്.
-
തന്നെ മുഖ്യധാരാ മാധ്യമങ്ങളും എഴുത്തുകാരും ഒറ്റപ്പെടുത്തിയപ്പോള്‍ ലിറ്റില്‍ മാഗസിനുകളെയും അധികം പ്രചാരമില്ലാത്ത ചെറു മാഗസിനുകളെയും ഉപയോഗപ്പെടുത്തി അവരെ ഫലപ്രദമായി പ്രതിരോധിച്ചതായി കവി അപ്പന്‍ തച്ചേത്ത് പറഞ്ഞതോര്‍ക്കുന്നു.