പ്രകൃതിസുന്ദരം എന്ന് പ്രയോഗിക്കുന്നത് ഒരാവേശവും നിഷ്‌കളങ്കതയുമാണ്. പ്രകൃതിക്ക് സൗന്ദര്യബോധമുണ്ടെന്ന് പറയാനാവില്ല. ഭൂമിയിലെ എല്ലാ ഇടങ്ങളും സുന്ദരമാണ്. ചിലയിടങ്ങളില്‍ മാത്രം സൗന്ദര്യം നിലനിര്‍ത്തുകയും മറ്റിടങ്ങള്‍ വിരൂപമാകുകയും ചെയ്യുകയാണെങ്കില്‍ പ്രകൃതി അതുകൊണ്ട് എന്താവും ഉദ്ദേശിക്കുക? അത് പ്രകൃതിയെക്കുറിച്ചുള്ള ധാരണകള്‍ തന്നെ അപകടത്തിലാക്കുകയേയുള്ളൂ. പ്രകൃതി നമുക്കു വേണ്ടി ഒരു സൗന്ദര്യമോ സിദ്ധാന്തമോ സൂക്ഷിക്കുന്നില്ല, അവതരിപ്പിക്കുന്നില്ല. പ്രകൃതിക്ക് എങ്ങനെ മനുഷ്യരുടെ കലയെ മുന്‍കൂട്ടി കണ്ട് ഒരു കാഴ്ചയൊരുക്കാനാവും? പ്രകൃതി ഒരു മനുഷ്യന്റെ ഭാവനയുമായും ബന്ധം സ്ഥാപിക്കുന്നില്ല. അതിന് സൗന്ദര്യമല്ല ഉള്ളത്; ദുര്‍ഗ്രഹതയാണ്.
എന്നാല്‍ മനുഷ്യന്‍ പ്രകൃതിയെ ഇഷ്ടപ്പെടുന്നു. അവന്‍ ഭാവനകൊണ്ട് അതിനെ അര്‍ത്ഥവത്താക്കുന്നു. മനുഷ്യന്റെ ഈ ഭാവന ഒരു കോഡാണ്. അത് അവന്‍ ഒരു കാര്യത്തില്‍ അഭിരമിക്കുന്നതിന്റെ ഭാഷയാണ്. ഓരോ സൂര്യോദയവും സൂര്യാസ്തമയവും എങ്ങനെയാണ് മനുഷ്യനെ വശീകരിക്കുന്നതെന്നത് ഒരു ഭാഷാകോഡിന്റെ അധീനതയിലാണ് നില്‍ക്കുന്നത്. ഇതെല്ലാം മനുഷ്യന്‍ അവനുവേണ്ടി നേരത്തേ തന്നെ നിര്‍വ്വഹിച്ചു കഴിഞ്ഞതാണ്. സൂര്യാസ്തമയം, ഇന്ന് സൂര്യന്റെ കാര്യമോ ഭൂമിയുടെ കാര്യമോ അല്ല. അത് തീര്‍ത്തും മനുഷ്യന്റെ ഭാവനയുടെയും കലയുടെയും ഒരു സൗന്ദര്യമേഖലയായി നില്‍ക്കുകയാണ്.
The pine forest of the cascine near pisa എന്ന കവിതയിലൂടെ ഇംഗ്ലീഷ് കവി ഷെല്ലി പ്രകൃതിയെ മറ്റൊരു വിതാനത്തില്‍ കാണിക്കുകയാണ്. പ്രകൃതി യഥാര്‍ത്ഥത്തില്‍ ഈ കവിതയിലാണുള്ളത്. ശൂന്യതയില്‍ ഒരു കളിക്കുമുതിരുകയാണ് ഷെല്ലി. അതുവരെയില്ലാതിരുന്ന പ്രകൃതിയെ വാക്കുകളും ബിംബങ്ങളുമായി ഷെല്ലി സ്വരൂപിക്കുന്നു. വായനക്കാരന്‍ തന്റെ മനസ്സിലെ പ്രകൃതിയായി ഇതിനെ സങ്കല്പിക്കുന്നു. ഇത് നീണ്ടുപോകുന്ന ഒരു പ്രക്രിയയാണ്. ഷെല്ലി (1792-1822) ഇരുപത്തൊന്‍പതാം വയസ്സില്‍ മരിച്ചു. 1810 മുതല്‍ 1822 വരെയാണ് ഷെല്ലിയുടെ നല്ല കാലം. ഇതിനിടയില്‍ അദ്ദേഹം പ്രകൃതിയെ അറിയാന്‍ ശ്രമിച്ചു. അതെല്ലാം കവിതകളായി. ആ കവിതകളിലൂടെയാണ് പിന്നീട് ലക്ഷക്കണക്കിനാളുകള്‍ പ്രകൃതിയെക്കുറിച്ചുള്ള അറിവും അവബോധവും സ്വാംശീകരിച്ചത്. ”പിസക്കടുത്തുള്ള കാസീനിലെ പൈന്‍ മരങ്ങള്‍” എന്ന കവിതയിലെ ചില വരികള്‍ (പരിഭാഷ: വിനോദ് നാരായണ്‍) ഇവിടെ ചേര്‍ക്കുകയാണ്; തന്റെ പ്രിയസഖിയെ ക്ഷണിക്കുകയാണ് ഈ കവിതയില്‍.
”കണ്ടെത്താം നമുക്ക് എന്ന് തോന്നുന്നു.
എല്ലാ സമൃദ്ധിയും നിറഞ്ഞ ഒരു പകല്‍,
ഫെബ്രുവരിയുടെ വിരിഞ്ഞ മാറിടത്തില്‍,
സ്വര്‍ഗത്തില്‍ നിന്നും കുനിഞ്ഞുനിന്ന്,
ആകാശവര്‍ണമായ ആഹ്‌ളാദത്തില്‍
ഭൂമിയുടെ തണുത്ത നെറുകയില്‍ ചുംബിക്കുന്നത്.”
ഈ വരികളിലെ വൈകാരിക സ്പന്ദനങ്ങളും ഭാവങ്ങളും ഷെല്ലി അനുഭവിച്ചതാണ്. ആ അനുഭവത്തില്‍ പ്രകൃതി ഒരു പുഷ്പത്തെപ്പോലെ വിടരുകയാണ്.
പ്രകൃതി സൗന്ദര്യനിരപേക്ഷതയിലാണ് നീങ്ങുന്നത്. അത് മനുഷ്യനെ സന്തോഷിപ്പിക്കുകയോ ദുഃഖിപ്പിക്കുകയോ ചെയ്യുന്നില്ല. പ്രകൃതി നിരുപാധികമാണ്. അതില്‍ മനുഷ്യന് ഒരു പ്രസക്തിയുമില്ല. മനുഷ്യന് ജീവിക്കണമെങ്കില്‍, പ്രകൃതിയെ സംരക്ഷിക്കണം. അത് അവന്റെ ആവശ്യമാണ്. പ്രകൃതിയിലല്ല സൗന്ദര്യം, നമ്മുടെ മനസ്സിലാണ്. അതാകട്ടെ ഭാവനകളാല്‍ നിര്‍മ്മിതമാണ്. ആ ഭാവനകളില്‍ നമ്മുടെ ജീവിത സങ്കല്പങ്ങളും സ്വപ്‌നങ്ങളുമാണുള്ളത്. നാം ജീവിക്കാനാഗ്രഹിച്ച പരിതോവസ്ഥകളെ ഭാഷയില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന സാംസ്‌കാരിക ജീവികള്‍ എന്ന നിലയില്‍ ഈ സൗന്ദര്യത്തിന്റെ നിര്‍മ്മാണത്തിനു പ്രസക്തിയുണ്ട്.
എഴുത്തുകാരും കവികളും ഉണ്ടാക്കിയ ഭാഷയുടെ കോഡാണ് നമ്മള്‍ ഇപ്പോള്‍ തിരിച്ചറിയുന്ന പ്രകൃതി. ഇത് മനുഷ്യവിമുഖമാണെന്ന് പറയുന്നത്, ഇതിന്റെ സൗന്ദര്യം സാര്‍പ്പികമാണെന്നതു കൊണ്ടുതന്നെ. ഒരു മനോഹരമായ വൃക്ഷത്തിനു ചുവട്ടില്‍ നാം നില്‍ക്കുകയാണെന്ന് സങ്കല്പിക്കുക. ആ സമയം ഇടിവെട്ടാതിരിക്കുകയോ ഇടിവെട്ടേറ്റ് ചുവട്ടില്‍ നില്‍ക്കുന്നയാള്‍ മരിക്കാതിരിക്കുകയോ ചെയ്യാന്‍ സാധ്യതയില്ല. പ്രകൃതിസൗന്ദര്യം നമ്മെ സംരക്ഷിക്കുന്നില്ല.
ന്യൂസോ റോമോ (Nouveau Roman)
1957ല്‍ ലുമോദ് എന്ന ഫ്രഞ്ച് പത്രത്തില്‍ എമിലി ഫോര്‍യു എന്ന ഫ്രഞ്ച് കവിയാണ് ന്യൂസോ റോമോ എന്ന് പ്രയോഗിച്ചത്. പരീക്ഷണ നോവലിനെ വിശേഷിപ്പിക്കാനാണ് ഈ പദസംയോജനം വേണ്ടിവന്നത്. അലന്‍ റോബേ ഗ്രിയേ, ക്ലോദ് സിമോങ്, മൗറിസ് ബ്‌ളാങ്ക്‌ഷോ, ജോര്‍ജ് പെരക്, ക്ലോദ് മൗറിയാ, മാര്‍ഗരറ്റ് ഡ്യൂറാ തുടങ്ങിയവരാണ് ന്യൂസോ റോമോ പ്രസ്ഥാനത്തെ നയിച്ചത്. ക്ലാസിക്കല്‍ നോവലുകളില്‍ കാണുന്നതുപോലെയുള്ള കഥാപാത്ര ചിത്രീകരണമോ സ്ഥൂലമായ കഥയോ നോവലിനു വേണ്ട എന്നായിരുന്നു ഇവരുടെ വാദം. ഒരു നോവലിസ്റ്റിനു വേണ്ടത് ശൈലിയാണ്, ക്രാഫ്റ്റാണ്. ന്യൂസോ റോമോയുടെ പ്രധാന ചിന്തകള്‍ ചുവടെ:
- നാഗരികവും വ്യാവസായികവും പരസ്യാത്മകവുമായ യാഥാര്‍ത്ഥ്യങ്ങളെ കാവ്യപരമായി പുനഃചംക്രമണം ചെയ്യുക.
- തകര്‍ന്നു കിടക്കുന്ന ഒരു കാര്‍ ഒരു ശില്പമാണ്.
- എന്താണ് യാഥാര്‍ത്ഥ്യം എന്നതല്ല, എന്താണ് ആവശ്യം എന്നതാണ് പ്രധാനം.
- ഒരു പുതിയ ലോകം ഒരു പുതിയ മനുഷ്യനെ ആവശ്യപ്പെടുന്നു.
- കലാസൃഷ്ടികള്‍ ഗാലറികള്‍ക്ക് പകരം പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നു. കാണികള്‍ക്ക് ഇടപെടാവുന്ന സാഹചര്യം.
- ലോകം അര്‍ത്ഥവത്തായതോ, അസംബന്ധമോ അല്ല; ലോകം അതിന്റെ നിലയില്‍ ആയിരിക്കുന്നു.
- മനുഷ്യന്റെ ഓര്‍മ്മ ഒരേസമയം കണ്ടുപിടുത്തവും ഭാവനയുമാണ്.
വായന
സ്‌നേഹവ്യാകുലമായ മനസ്സുമായി പ്രതീക്ഷയോടെ, സാത്വികതയിലേക്കുള്ള പ്രയാണമായി മാറുകയാണ് കല്ലിയൂര്‍ മധുവിന്റെ കവിതകള്‍ എന്ന് കെ. ജയകുമാര്‍ (കലാകൗമുദി) എഴുതുന്നു. കവികള്‍ പൊതുവേ സാത്വികരാണെന്ന ധാരണ നിലവിലുണ്ട്. ആ ധാരണയെ കൂടുതല്‍ ദീപ്തമാക്കുകയാണ് ജയകുമാര്‍. വാസ്തവത്തില്‍ കവി എന്ന വ്യക്തിയല്ല സാത്വികതയുടെ ഭാഗമാകുന്നത്; കവിതയിലൂടെ രൂപപ്പെടുന്ന മനുഷ്യവ്യക്തിയാണ്. കവി എന്ന വ്യക്തിയും കവിതയിലെ മനുഷ്യവ്യക്തിയും വിഭിന്നരാണ്. അത് ചേര്‍ന്നു വരുന്നത് അപൂര്‍വ്വമായാണ്.
യു.എ. ഖാദറിന്റെ ഭാഷാശൈലി വളരെ ആകര്‍ഷകമായിരുന്നു, തൃക്കോട്ടൂര്‍ കഥകളുടെ കാലത്ത്. എന്നാല്‍ ‘മടങ്ങുന്നവര്‍’ (മാതൃഭൂമി) എന്ന കഥയില്‍ ആ ശൈലി കണ്ടില്ല. അദ്ദേഹം വൈകാരിക തലത്തിലേക്ക് ചുരുങ്ങി എന്ന് അനുമാനിക്കാം.
സ്‌നേഹജീവിതത്തിന്റെ സ്മൃതികളാണ് കല്ലറ അജയന്‍ ‘ഒരുമിച്ച്’ (ആശ്രയ മാതൃനാട്) എന്ന കവിതയില്‍ കുറിക്കുന്നത്. ‘വ്യര്‍ത്ഥ സങ്കല്പലോകത്തിലലയുന്ന’ പുരുഷന്മാര്‍ ഏറുകയാണ് എന്ന് ഈ കവിതയും തെളിവു നല്‍കുന്നു.
പി.വി.വേലായുധന്‍ പിള്ളയുടെ ‘ബ്രഹ്മസാക്ഷാത്കാരം’ (ഇണജ്വാല) എന്ന ലേഖനം തത്ത്വചിന്താപരമാണ്. ”അനിത്യമായ സുഖം അസുഖമാണ് ഉളവാക്കുന്നതെന്ന്” ലേഖകന്‍ എഴുതുന്നതില്‍ കഴമ്പുണ്ട്. പക്ഷേ, ഇന്നത്തെ മനുഷ്യരുടെ കാഴ്ചപ്പാട് വേദാന്തത്തിന് ഇണങ്ങുന്നതല്ല. കാരണം ഇത് ഡിജിറ്റല്‍ കാലമാണ്. ഇത് ഇലക്‌ട്രോണിക് മനുഷ്യന്റെ ലോകമാണ്. ഇവിടെ സുഖം നിത്യമാകണമെന്ന് ആരും ആഗ്രഹിക്കുന്നില്ല. എന്നാല്‍ ദുഃഖത്തെ സ്ഥിരമായി ആരും കാംക്ഷിക്കുകയുമില്ല. ദുഃഖവും സുഖവും ഇല്ലാത്തപോലെ ജീവിക്കുന്നവന് കലയും സൗന്ദര്യവും നഷ്ടപ്പെടും. കലര്‍പ്പില്ലാത്ത സുഖം കേവലാനന്ദമാണെന്ന ലേഖകന്റെ നിലപാട് നല്ലതാണ്. പക്ഷേ, എവിടെ നിന്ന് അത് ആര്‍ജ്ജിക്കും? അതിനുള്ള സമയം?
സ്വാമി വിവേകാനന്ദന്റെ ദര്‍ശനത്തെക്കുറിച്ച് എസ്.സുജാതന്‍ എഴുതിയ ലേഖനം (നവനീതം) ശ്രദ്ധേയമാണ്. ”മതത്തിന്റെ യഥാര്‍ത്ഥ സത്തയില്‍ ‘രണ്ട്’ എന്നൊന്നില്ല. ഞാന്‍ വേറെ, നീ വേറെ എന്ന ചിന്തയ്ക്ക് അവിടെ സ്ഥാനമില്ല – ലേഖകന്‍ എഴുതുന്നു. എന്നാല്‍ ഇന്നത്തെ ജ്ഞാനരഹിതമായ പരിസരം എല്ലാറ്റില്‍ നിന്നും ഞാന്‍, നീ എന്നിവയെ വേര്‍തിരിച്ചെടുക്കുകയാണ്. നമുക്ക് ഇന്ന് ആശയങ്ങളുടെ ദാരിദ്ര്യം ഉണ്ടെന്ന് പറയാനാവില്ല. എന്നാല്‍ അത് ഉപയോഗിക്കുന്നതില്‍ സ്വാഭിപ്രായമോ ധൈര്യമോ കാണാനില്ല. മകളെ കൊന്നിട്ടായാലും കാമുകന്റെ കൂടെ ജീവിച്ചാല്‍ മതിയെന്ന് ചിന്തിക്കുന്നതിലെ സുഖം ഈ ലോകത്ത് ആശയങ്ങള്‍ ഇല്ലാത്തതുകൊണ്ടല്ല.
ഇപ്പോള്‍ കഥാകൃത്തുക്കളും സിനിമാതാരങ്ങളും വ്യക്തിപരമായി യുട്യൂബ് ചാനലുകള്‍ തുടങ്ങുകയാണ്. എന്നിട്ടോ? അത് ആരും കാണാത്തതുകൊണ്ട് അതിന്റെ ലിങ്കുകള്‍ വാട്‌സ് ആപ്പില്‍ കൊണ്ടുവന്നിടുന്നു! പ്രിന്റാണോ, യുട്യൂബ് ആണോ, വെബ് മാഗസിനാണോ എന്നതില്‍ അല്ല കാര്യം; എന്തെങ്കിലും ഉള്ളടക്കമുണ്ടോ എന്നതിലാണ്. തുറന്നു പറയട്ടെ, യുട്യൂബ് ചാനലുകള്‍ വെറും ആവേശം മാത്രമാണ്; വെറും പൈങ്കിളികള്‍.
സെറീനയുടെ ‘തായ്‌വേരിനാല്‍’ എന്ന കവിതയില്‍ ഭ്രാന്തുവന്ന് മരിച്ച ഉമ്മുമ്മയുടെ ജീവിതമാണ് (മലയാളം) എഴുതുന്നത്. എന്നാല്‍ കൃത്രിമമായ ഭാഷ കവിതയുടെ ഉള്ളിലേക്ക് കടക്കാന്‍ വായനക്കാരനു തടസ്സമുണ്ടാക്കുന്നു. ”മരുന്നുകളാലും കീറിക്കളയുന്ന മരണമൊഴികളാലും മറുകര കടക്കുന്ന ഒരുവള്‍ക്ക് തോന്നുന്ന പ്രേമമെന്നവര്‍ ചിരിച്ചു” തുടങ്ങിയ വരികള്‍ ഉദാഹരണം.
2019 മികച്ച കൃതി
2019ലെ മികച്ച നോവല്‍ അമേരിക്കന്‍ എഴുത്തുകാരി മാര്‍ഗരറ്റ് അറ്റ്‌വുഡിന്റെ ദ ടെസ്റ്റ്‌മെന്റ്‌സ് ആണ്. 2019ലെ മാന്‍ബുക്കര്‍ പ്രൈസ് നേടിയ കൃതിയുമാണിത്. ഇതിന്റെ ഓഡിയോ രൂപവും ലഭ്യമാണ്. തന്റെ നോവല്‍ ഭാവിയുടെ കൈവശപ്പെടുത്തലാണെന്ന് മാര്‍ഗരറ്റ് അറ്റ്‌വുഡ് പറയുകയുണ്ടായി. അഭ്രമവും അരാജകത്വവും നിറഞ്ഞ ഒരു ലോകത്തെ അതിന്റെ സങ്കീര്‍ണമായ വൈകാരിക ആഴങ്ങളോടെ പരിശോധിക്കുകയാണ് നോവലിസ്റ്റ്. ഒരു സാമൂഹിക പരിണാമത്തിന്റെ ദുരന്തങ്ങളെക്കുറിച്ച് സൂചന നല്‍കാന്‍ അറ്റ്‌വുഡ് ശ്രമിക്കുന്നുണ്ട്, വ്യക്തിപരമായി അവര്‍ എല്ലാം നേരെയാകുമെന്ന് വിശ്വസിക്കുന്നുണ്ടെങ്കില്‍പ്പോലും.
നുറുങ്ങുകള്‍
- ബൃഹദാരണ്യകോപനിഷത്തില്‍ ജീവിതത്തിന്റെ സ്പന്ദനം അഥവാ തെളിവ് സത്യത്തില്‍ സത്യമായി അവതരിപ്പിക്കുന്നത് ബ്രാഹ്മണം ഒമ്പതിലാണ്. മനുഷ്യന്റെ ഉള്ളില്‍ ഒരു അഗ്നിയുണ്ട് അത് സദാ കത്തുകയാണ്. എന്ത് ഭക്ഷിച്ചാലും അതിനെ ദഹിപ്പിക്കുന്നത് ബ്രഹ്മരൂപമായ വൈശ്വാനരന്‍ എന്ന അഗ്നിയാണ്. അത് ദഹിപ്പിക്കുകയാണ് എപ്പോഴും. ഭക്ഷണത്തെ ദഹിപ്പിക്കുന്ന ആ അഗ്നി ഭക്ഷണമില്ലാത്തപ്പോഴും കത്തുന്നു. ഇരുചെവികളും അടച്ചുപിടിച്ചാല്‍ കേള്‍ക്കുന്ന ആ ശബ്ദം ശരീരത്തിനുള്ളില്‍ ആ അഗ്നി കത്തുന്നതിന്റെ ശബ്ദമാണ്. ഈ ശബ്ദം കേള്‍ക്കാതായാല്‍ പിന്നെ ജീവിതമില്ല എന്നാണ് മനസ്സിലാക്കേണ്ടത്.
- ഈ ദഹനശക്തി സകലശക്തികളുടെയും ആളലുമാണ്. പ്രാണന്റെ ആളലാണ്. കാലത്തിന്റെയും ചിന്തയുടെയും ബോധത്തിന്റെയും അന്തര്‍മണ്ഡലത്തിലെ തീ ശബ്ദമാണത്.
- മലയാളത്തില്‍ ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന നൂറുകണക്കിനു വെബ് പോര്‍ട്ടലുകളിലും ഓണ്‍ലൈന്‍ മാഗസിനുകളിലും തൊണ്ണൂറ്റി ഒന്‍പത് ശതമാനത്തിലും സാഹിത്യത്തെക്കുറിച്ച് സാമാന്യ വിവരമുള്ളവര്‍പോലുമില്ല. പിന്നെ എന്തിനീ കോപ്രായം?
- ലബനീസ് കവി ഖലില്‍ ജിബ്രാന്‍ പറഞ്ഞു, കല വളരെ വ്യക്തമാക്കപ്പെട്ടതും അറിയപ്പെട്ടതുമായ അനുഭവത്തില്‍ നിന്നോ ലോകത്തു നിന്നോ ഉള്ള യാത്രയാണെന്ന്; അറിയത്തക്കതല്ലാത്ത, മൂടിവയ്ക്കപ്പെട്ട ലോകത്തെയാണ് അതിനു അനാവരണം ചെയ്യേണ്ടത്.