ഒടുവില്‍ ആ കടമ്പയും നീരജ് കടന്നു. കാത്തുകാത്ത് കാണികള്‍ കണ്ണുകഴച്ചിരുന്ന വിലോഭനീയമായ ആ വിസ്മയദൂരം, ദോഹയിലെ സ്‌പോര്‍ട്‌സ് ക്ലബ്ബ് സ്റ്റേഡിയത്തിലെ അത്‌ലറ്റിക് ഫീല്‍ഡില്‍ ജാവലിന്‍ ആഞ്ഞെറിഞ്ഞ് നേടിയപ്പോള്‍ നാളുകളായുള്ള അനിശ്ചിതത്വങ്ങള്‍ക്കെല്ലാം അറുതിയായി. ഒളിമ്പിക് ചാമ്പ്യന്‍ അര്‍ഷദ് നദീമൊഴികെയുള്ള ഏറുകാരെല്ലാം നിരന്ന ദോഹ ഡയമണ്ട് ലീഗില്‍, മൂന്നാമത്തെ ഏറിലൂടെ 90.23 എന്ന ദൂരം രേഖപ്പെടുത്തപ്പെട്ടപ്പോള്‍ ഭാരതത്തിന്റെ കായിക ചരിത്രത്തിലെ അവിസ്മരണീയമായൊരു മുഹൂര്‍ത്തം പിറന്നു. അതോടെ ജാവലിന്‍ ഏറ് രംഗത്ത് തൊണ്ണൂറ് കടന്ന വമ്പന്മാരുടെ നിരയിലേക്ക്, ശിരസ്സുയര്‍ത്തി നടന്നു കയറി നീരജ് ചോപ്ര. ആദ്യ ഏറില്‍ തന്നെ മികവിലേക്കുയര്‍ന്ന ഭാരതതാരം അഞ്ചാം ഊഴം വരെ ദോഹയില്‍, മുന്നിലായിരുന്നു. എന്നാല്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം കണ്ടെത്തിയ ജര്‍മന്‍ താരം ജൂലിയന്‍ വെബര്‍ അപ്രതീക്ഷിതമായി (91.06 മീ) സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ നീരജിന് രണ്ടാമനാകാനേ കഴിഞ്ഞുള്ളൂ. എന്നാല്‍ ചരിത്രത്തിലേക്ക് നടത്തിയ ഏറിലൂടെ നീരജിന് രജതമുദ്രയിലും സുവര്‍ണശോഭ തന്നെയാണ് കൈവന്നിരിക്കുന്നത്.
പാരീസ് ഒളിമ്പിക്‌സിലെ വെള്ളിമെഡല്‍ നേട്ടത്തിന് ശേഷം നീരജ് ചോപ്ര വിശ്രുത പരിശീലകന്‍ ജാന്‍ സെലസ്‌നിയുടെ മേല്‍നോട്ടത്തില്‍ തീവ്രപരിശീലനം തുടരുകയായിരുന്നു. ഏപ്രില്‍ മാസത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നടന്നപോഷസ് സ്‌ട്രോം ഇന്‍വിറ്റേഷന്‍ മീറ്റിലൂടെയാണ് മത്സരരംഗത്തേക്ക് മടങ്ങി വന്നത്. അവിടെ എതിരാളികളെ നിഷ്പ്രഭരാക്കി 84.52 മീറ്റര്‍ ദൂരം കണ്ടെത്തി സ്വര്‍ണമണിഞ്ഞിരുന്നു, നീരജ് ചോപ്ര. പുതുവര്‍ഷത്തെ പോരാട്ടങ്ങള്‍ക്ക് താന്‍ തയ്യാറായിരിക്കുന്നുവെന്ന സൂചനയാണ് ദക്ഷിണാഫ്രിക്കയില്‍ നല്‍കിയത്. ലോക ജാവലിന്‍ രംഗത്തു സാദ്ധ്യമായതെല്ലാം സ്വന്തമാക്കിയ നീരജിന് വഴങ്ങാതിരുന്നത് 90 മീറ്റര്‍ രേഖയായിരുന്നു. മുന്‍പ് ആറ് തവണ 89 മീറ്റര്‍ കടന്നെറിഞ്ഞിട്ടും 2022ല്‍ സ്റ്റോക്‌ഹോമില്‍ ചരിത്രനേട്ടത്തിന് 6 സെ.മീ. (89.94 മീ) അടുത്തെത്തിയിട്ടും ലക്ഷ്യം സഫലമായില്ല. ഇക്കാലമത്രയും തന്റെ പ്രകടനത്തില്‍ സ്ഥിരത പുലര്‍ത്തിയ നീരജിന്റെ ക്ഷമാപൂര്‍വ്വവമായ കാത്തിരിപ്പിനാണ് ഒടുവില്‍ ദോഹയില്‍ ഫലമുണ്ടായത്.
ഒളിമ്പിക് സ്വര്‍ണം, ലോകചാമ്പ്യന്‍ പട്ടം, ഡയമണ്ട് ലീഗ് കിരീടം, കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്‍ പദവികള്‍ എന്നിവയെല്ലാം തന്റെ കൈക്കരുത്തില്‍ കൈവശപ്പെടുത്തിയ നീരജിനെ ഒഴിഞ്ഞുപോയത് തൊണ്ണൂറ് മീറ്റര്‍ ദൂരസ്പര്‍ശം മാത്രമായിരുന്നു. എന്നാല്‍ തൊണ്ണൂറ് കടക്കാതെ തന്നെ, മേല്‍പ്പറഞ്ഞ ബഹുമതികള്‍ കരസ്ഥമാക്കിയ ഏക ജാവലിന്‍ താരവും നീരജായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി വിശ്രുത ജാവലിന്‍ പരിശീലകനായ ജാന്‍ സെലസ്‌നിയുടെ കീഴില്‍ പ്രകടനം മെച്ചപ്പെടുത്താനുള്ള തീവ്രപരിശീലനത്തിലായിരുന്നു ഭാരതതാരം.

ഒളിമ്പിക് ചാമ്പ്യന്‍ അര്‍ഷാദ് നദീം ഒഴികെ ലോകത്തിലെ മുന്‍നിര താരങ്ങളെല്ലാം ദോഹ മീറ്റില്‍ പങ്കെടുത്തിരുന്നു. നിലവിലുള്ള ലോക ചാമ്പ്യന്‍ ഗ്രനഡയുടെ ആന്റേഴ്‌സണ്‍ പീറ്റേഴ്‌സ്, ഡയമണ്ട് ലീഗ് കിരീട ജേതാവ് ചെക്കോസ്ലോവാക്യക്കാരന്‍ യാക്കൂബ് വാദ്‌ലച്ച്, മുന്‍ ഒളിമ്പിക് ചാമ്പ്യന്‍ കെഷോണ്‍ വാല്‍ക്കോട്ട്, ആഫ്രിക്കന്‍ ചാമ്പ്യന്‍ ജൂലിയസ് യെഗോ, തൊണ്ണൂറ് മീറ്റര്‍ പിന്നിട്ട ഏറ്റവും പ്രായംകുറഞ്ഞ ജര്‍മനിയുടെ മാക്‌സ് ഡെനിങ്ങ് തുടങ്ങി പ്രമുഖ താരങ്ങളെല്ലാം ദോഹയില്‍ നീരജിന് വെല്ലുവിളിയുയര്‍ത്തി. ഭാരതത്തില്‍ നിന്നും കിഷോര്‍ജനയും പങ്കെടുത്തിരുന്നു.
അന്താരാഷ്ട്ര മത്സരവേദികളില്‍ പതിവായുണ്ടാകാറുള്ളതുപോലെ, ദോഹയിലും ആദ്യ ഏറ് നീരജ് ഗംഭീരമാക്കി; 88.44 മീറ്റര്‍. ഇതോടെ ഇതര താരങ്ങള്‍ സമ്മര്‍ദ്ദത്തിലായി. പാഴായ രണ്ടാം ശ്രമത്തിനുശേഷം മൂന്നാമൂഴത്തില്‍ ആഞ്ഞെറിഞ്ഞ നീരജിന്റെ ജാവലിന്‍ ചരിത്രദൂരത്തിലേക്ക് താണിറങ്ങി; 90.23 മീറ്റര്‍. ഈ പ്രകടനത്തിലൂടെ തൊണ്ണൂറ് മീറ്റര്‍ ദൂരം പിന്നിട്ട ആദ്യ ഭാരതീയനായി നീരജ്: മൂന്നാമത്തെ ഏഷ്യക്കാരനും. പാകിസ്ഥാന്റെ അര്‍ഷദ് നദിം (92.97 മീ), തായ്‌വെ താരം ചാവോ സണ്‍സുങ്ങ് (91.36 മീ) എന്നിവരാണ് നീരജിന് മുന്‍പ് ഈ ദൂരം കടന്ന ഏഷ്യക്കാര്‍.
മൂന്നാം ഏറില്‍ ഏറെക്കുറെ സ്വര്‍ണം ഉറച്ചുവെന്ന് തോന്നിയ സന്ദര്‍ഭത്തിലാണ്, തന്റെ അവസാനത്തെ ഏറിനെത്തിയ ജര്‍മന്‍കാരന്‍ ജൂലിയന്‍ വെബര്‍, കരിയറിലെ മികച്ച ഏറിലൂടെ (91.06 മീ) ദോഹയില്‍ അപ്രതീക്ഷിതമായി സ്വര്‍ണം തന്റേതാക്കിയത്. വെബറിന്റെ ദൂരം മറികടക്കാന്‍ നീരജിന് ഒരവസരം ബാക്കിയുണ്ടായിരുന്നെങ്കിലും ആ ഏറ് 88.20 മീറ്റര്‍ ദൂരത്തിലാണ് പതിച്ചത്. അങ്ങനെ, ചരിത്രം കുറിച്ചുവെങ്കിലും വെള്ളിയിലേക്ക് വിനീതനാകേണ്ടി വന്നു, 85.64 മീറ്ററില്‍ ആന്റേഴ്‌സന്‍ പീറ്റേഴ്‌സ് മൂന്നാമനായി. ലോകജാവലിന്‍ രംഗത്തെ മുന്‍നിരക്കാരനായ യാക്കൂബ് വാദ്‌ലച്ച് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 80 മീറ്റര്‍ കടക്കാനായില്ല, വാദ്‌ലച്ചിന്. ഭാരതത്തിന്റെ കിഷോര്‍ ജനയ്ക്ക് ദോഹയില്‍ നല്ലൊരു പ്രകടനം സാദ്ധ്യമായില്ല. 78.60 മീറ്റര്‍ മാത്രമെറിഞ്ഞ് ജന എട്ടാമതെത്തി. 87.54 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ എത്തിച്ച് 2023 ഹാജ്ഷൂ ഏഷ്യന്‍ ഗെയിംസില്‍ ജന നീരജിന് പിന്നില്‍ വെള്ളി നേടിയിരുന്നു.
ദോഹയിലെ മെഡല്‍ നേട്ടത്തോടെ ലോക ജാവലിനില്‍ സമീപകാലത്ത് മറ്റൊരാള്‍ക്കും നേടാനാകാത്ത ബഹുമതിയും നീരജ് കൈവരിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്കിടയില്‍ ലോകത്ത് നടന്ന പ്രധാന മത്സരങ്ങളിലെല്ലാം സ്വര്‍ണമോ വെള്ളിയോ നേടാനായി എന്ന അപൂര്‍വ്വ നേട്ടം. ഒരിടത്തും മൂന്നാമനാകേണ്ടിവന്നില്ല, ഭാരതത്തിന്റെ ഈ അത്ഭുതതാരത്തിന്. അന്താരാഷ്ട്രവേദികളിലെ മികച്ച താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നീരജ് മുന്‍കയ്യെടുത്ത് ഇന്ത്യയില്‍ നടത്താനിരുന്ന ജാവലിന്‍ മീറ്റ് ഇന്ത്യാ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് മാറ്റിവച്ചതിന്റെ പിന്നാലെയാണ് ദോഹ മത്സരം നടന്നത്. ഇനി നീരജിന്റെ ലക്ഷ്യം ഈ വര്‍ഷം സപ്തംബര്‍ 13 മുതല്‍ 21 വരെ ടോക്കിയോവില്‍ നടക്കാനിരിക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പാണ്. അവിടെ, വീണ്ടുമൊരിക്കല്‍ ലോക കിരീടം നേടാനുള്ള പുറപ്പാടിലാണ് മുന്‍ ലോകചാമ്പ്യന്‍. ദോഹ മത്സരം അരങ്ങേറുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലഫ്റ്റനന്റ് കേണല്‍ പദവി നല്‍കി രാഷ്ട്രം നീരജിനെ ആദരിച്ചത്. 2016 ല്‍ തന്നെ സൈനിക സേവനം ആരംഭിച്ച നീരജിന് രാജ്യം നല്‍കിയ നിരവധി ബഹുമതികളില്‍ ഒടുവിലത്തേതാണ് പുതിയ പദവി.
ഭാരതത്തിന്റെ കായിക വളര്‍ച്ച എക്കാലത്തേയും മികവിലേക്ക് കുതിക്കുന്ന സന്ദര്‍ഭമാണിത്. നീരജിന്റെ വിജയദിവസം തന്നെയാണ് ബുക്കാറസ്റ്റില്‍ സൂപ്പര്‍ ബെറ്റ് ക്ലാസിക് ചെസ് മത്സരത്തില്‍ ഭാരതത്തിന്റെ ആര്‍.പ്രഗ്നാനന്ദ ചാമ്പ്യനായത്. ഇപ്പോള്‍ ദക്ഷിണ കൊറിയയിലെ ഗുമിയില്‍ ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് നടക്കുകയാണ്. ജപ്പാനേയും ചൈനയേയും പിന്തളളി ഏഷ്യന്‍ അത്‌ലറ്റിക്‌സില്‍ മേധാവിത്വം കൈവരിക്കാനുള്ള അവസരമാണത്. നീരജ് ചോപ്ര ലോകം നിറഞ്ഞു നില്‍ക്കുമ്പോള്‍ ആ നിറവിന്റെ പ്രചോദനം ഭാരതത്തിന്റെ കായികരംഗത്തുണ്ടാകും. ഒരു പതിറ്റാണ്ട് മുന്‍പ് ഭാരതത്തിന്റെ കായികരംഗത്ത് തുടങ്ങിവച്ച പരിശ്രമങ്ങള്‍ ആത്മനിര്‍ഭരതയിലേക്കെത്തുന്ന കാലമാണ് വരാനിരിക്കുന്നത്.