സാഹിത്യവും പുസ്തകവും ഒരു മഹാവ്യവസായമാകുന്നതിന്റെ സദ്‌വാര്‍ത്തയാണ് ലിറ്റററി ഫെസ്റ്റിവലുകളില്‍ കാണുന്നത്.
ഒരു ചെറിയ ഗ്രാമീണ ലൈബ്രറിയില്‍ നിന്ന് പുസ്തകം എടുത്തുകൊണ്ടുപോയി, വായിച്ച് തിരിച്ചേല്പിക്കുന്ന ഇത്തിരിവട്ടത്തില്‍ നിന്ന് ലോകവ്യാപകമായ ഒരു അനുഭവം സൃഷ്ടിക്കുകയാണ് ഫെസ്റ്റിവലുകള്‍ ചെയ്യുന്നത്. പുസ്തകോത്സവങ്ങളും ഫെസ്റ്റിവലും വ്യത്യസ്തമാണ്. പുസ്തകോത്സവങ്ങളില്‍ കുറെയധികം പ്രസാധകര്‍ പങ്കെടുക്കുകയും കൂടുതല്‍ പുസ്തകങ്ങള്‍ വില്‍ക്കുകയും ചെയ്യുകയാണ് പതിവ്. പുസ്തകപ്രകാശനമോ മണ്‍മറഞ്ഞ സാഹിത്യകാരന്മാരെക്കുറിച്ചുള്ള അനുസ്മരണമോ ചിലപ്പോള്‍ ഉണ്ടായേക്കാം. ഇതില്‍ നിന്ന് വിഭിന്നമാണ് ലിറ്റററി ഫെസ്റ്റിവലുകള്‍. ഈ സാഹിത്യോത്സവങ്ങള്‍ ഇന്ന് ആഗോളതലത്തിലേക്ക് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. പണം ഇതില്‍ ഒരു ഘടകമാണ്. മറ്റ് ഭാഷകളിലെ എഴുത്തുകാരെയും പ്രസാധകരെയും ആകര്‍ഷിക്കണം. പങ്കെടുക്കുന്ന എഴുത്തുകാരുടെ എണ്ണവും സാന്നിദ്ധ്യവും പരമാവധിയായിരിക്കും. പുസ്തകം ഒരു വാണിജ്യലോകത്തിലേക്ക് കടക്കുകയാണ്. അത് കേവലം ഒരു പട്ടണത്തിന്റെയോ ലൈബ്രറിയുടെയോ പരിധിയില്‍ നിന്ന് പുറത്തേക്ക് വരുന്നു. ലക്ഷക്കണക്കിനാളുകള്‍ പുസ്തകവിപണിയിലേക്ക് വരുന്നു. ഭക്ഷ്യവിഭവങ്ങളുടെയോ വീട്ടുപകരണങ്ങളുടെയോ ഇലക്‌ട്രോണിക് വസ്തുക്കളുടെയോ മേളപോലെ സാഹിത്യോത്സവങ്ങളും ജനക്കൂട്ടത്തെയാണ് പ്രതീക്ഷിക്കുന്നത്. ഉത്സവത്തിന്റെ ഭാഗമായി ഫുഡ്സ്റ്റാളുകളും കലാപരിപാടികളും ഉണ്ടായിരിക്കും. എന്തും ഒരു കാര്‍ണിവല്‍ അല്ലെങ്കില്‍ മാമാങ്കം ആകുന്നത് ഇന്നത്തെ ആഗോള നാഗരികതയുടെ പ്രത്യേകതയാണ്.
വായനക്കാരനല്ലാത്തവന്‍ പോലും ഇതുപോലുള്ള മാമാങ്കങ്ങളിലേക്ക് സ്വാഭാവികമായി വരും. കാരണം അവന്‍ തേടുന്നത് അസാധാരണമായ അനുഭവമാണ്. ആയിരക്കണക്കിനു പുസ്തകങ്ങള്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന ഒരു പ്രസാധകനല്ല ഉള്ളത്; അതുപോലെ ആയിരം പ്രസാധകര്‍ ഒന്നിച്ചു വരികയാണ്. ഇത് കൗതുകമാണ് ജനിപ്പിക്കുന്നത്. വെറുതെ പുസ്തകം മറിച്ചുനോക്കുന്നതുപോലും ഒരു വിദ്യാഭ്യാസമാണ്.
ടെലിവിഷന്റെയും ഇന്റര്‍നെറ്റിന്റെയും യുഗത്തില്‍ ഒരാശയം അച്ചടിച്ച പുസ്തകം എന്ന നിലയില്‍ നിലനില്‍ക്കുമോ എന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ പുസ്തകം കമനീയമായ ഒരു ഉല്പന്നമാണെന്ന് ബോധ്യപ്പെടുത്താനാണ് പുസ്തകശാലകള്‍ ശ്രമിക്കുന്നത്. പുസ്തകം കാണാനുള്ളതുമാണ്. ചിലര്‍ കട്ടിയുള്ള പുസ്തകങ്ങള്‍ വാങ്ങി വീട്ടില്‍ സൂക്ഷിക്കുന്നത്, കണ്ട് ആസ്വദിക്കുന്നതിനും വേണ്ടിയാണ്.
പുസ്തകത്തെ പെട്ടെന്ന് നമുക്ക് കീഴടക്കാനാവില്ല. കാരണം അത് നമ്മുടെ കണ്ണുകള്‍ മാത്രമല്ല ചോദിക്കുന്നത്, മനസ്സുമാണ്. വായിച്ച് ഗ്രഹിക്കാന്‍ സമയമെടുക്കും. ദസ്തയെവ്‌സ്‌കിയുടെ ‘കരമസോവ് സഹോദരന്മാര്‍’ എന്ന നോവല്‍ കൈയില്‍ കിട്ടിയതുകൊണ്ടായില്ല. അത് വായിക്കേണ്ടതുണ്ട്. ആ വായന ഹിമാലയത്തില്‍ പോകുന്നപോലെ അദ്ധ്വാനം നിറഞ്ഞതാണ്. വായിക്കുന്നവന് ഏകാന്തത വേണം. തുടര്‍ച്ചയായി ഇരുന്ന് വായിക്കാനാവില്ല. ദിവസത്തില്‍ സ്വസ്ഥമായ സമയത്ത് വായിക്കാനുള്ള മനസ്സ് വേണം. വായിച്ചാലേ ദസ്തയെവ്‌സ്‌കിയുടെ കരമസോവിനെ അറിയാനാവൂ. കരമസോവ് സഹോദരന്മാരില്‍ ലോകമനുഷ്യാവസ്ഥയുടെ ആന്തരികമായ പ്ലേഗിനെക്കുറിച്ച് ഇങ്ങനെ വിവരിക്കുന്നു: ഈ ലോകം പറയുന്നത് നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റണമെന്നാണ്. നിങ്ങളുടെ ആവശ്യങ്ങളെ പൂര്‍ത്തീകരിക്കുന്നതില്‍ മടിവേണ്ട. ഇതാണ് ഇന്നത്തെ ലോകതത്ത്വം. ഇതാണ് സ്വാതന്ത്ര്യമെന്ന് അവര്‍ വിശ്വസിക്കുന്നു. ഇതിന്റെ ഫലമായി പണക്കാരന് കിട്ടുന്നത് ഒറ്റപ്പെടലും ആത്മഹത്യയുമാണ്. പാവപ്പെട്ടവന് അസൂയയും കൊലപാതകവും.
ദസ്തയെവ്‌സ്‌കിയുടെ നോവലിലെ ഈ ആശയവും ആഴവും ലിറ്റററി ഫെസ്റ്റിവലില്‍ നിന്ന് കിട്ടുകയില്ല. അവിടെ വായനയോ വായനയെക്കുറിച്ചുള്ള ഉത്ക്കണ്ഠയോ ഇല്ല. ഒരു മഹാമേളയിലെ കാണികളായി മാറുകയാണ് എല്ലാവരും. ആരുടെയും ചിന്ത തിരിച്ചറിയപ്പെടുകയോ അതിന്മേല്‍ വിമര്‍ശനം ഉണ്ടാവുകയോ ചെയ്യുന്നില്ല. ചിന്തയുടെ അനന്തരകാലത്തിന്റെ അടയാളമാണിത്. ബുദ്ധിയല്ല, മാര്‍ക്കറ്റും സാന്നിദ്ധ്യവുമാണ് പ്രധാനമെന്ന് കാര്‍ണിവലുകള്‍ നമ്മോട് പറയുന്നു.
വാസ്തവത്തില്‍ ഇത് വായനക്കാരനെ അടിമത്തത്തിലേക്ക് നയിക്കുകയാണ്. അവന് സ്വന്തമായി ചിന്തകളേ പാടില്ല. അവന്റെ കഴുത്തില്‍ തുടലുണ്ട്. അവനെ മറ്റുള്ളവര്‍ വാങ്ങുകയാണ് ചെയ്യുന്നത്.
ഹെമിംഗ്‌വേയും മരണവും
ഹെമിംഗ്‌വേയുടെ (1889-1961) ആദ്യകഥാസമാഹാരമാണ് In our time. 1925ലാണ് ഇത് പ്രസിദ്ധീകരിച്ചത്. ഈ പുസ്തകത്തിലെ കഥകള്‍ വായിച്ച മാതാപിതാക്കള്‍ ഭയപ്പെട്ടുപോയി. പിതാവ് പുസ്തകം പ്രസാധകര്‍ക്ക് മടക്കി അയക്കുകയായിരുന്നു. ക്രൂരവും വികാരരഹിതവുമായ വിവരണമാണ് മാതാപിതാക്കള്‍ ഞെട്ടാന്‍ കാരണം. പ്രസിദ്ധമായhe old man and the sea (1952), Accross the river and in to the trees (1950), The sun also rises (1926) തുടങ്ങിയ കൃതികള്‍ സാഹിത്യവായനക്കാരെ ആഗോളമായി തന്നെ സ്വാധീനിച്ചു. ഹെമിംഗ്‌വേയെക്കുറിച്ച് ചില നിരീക്ഷണങ്ങള്‍ ചേര്‍ക്കുന്നു:
-
ഹെമിംഗ്‌വേയുടെ ശൈലിയെ Hard-Boiled എന്ന് വിളിക്കാറുണ്ട്. ക്രൂരമായ, നിര്‍വ്വികാരമായ, ദോഷങ്ങള്‍ മാത്രം കാണുന്ന രചനാരീതിയെയാണ് ഇങ്ങനെ വിളിക്കുന്നത്.
-
കവി എസ്‌റാ പൗണ്ടിനെപ്പോലെ ഹെമിംഗ്‌വേയും നാമവിശേഷണങ്ങളെ അവിശ്വസിച്ചു. അതായത് ഒരു സാഹിത്യകൃതിയില്‍ സൗന്ദര്യവും ധര്‍മ്മവും പ്രാപഞ്ചികമായ ഒരവബോധത്തിലേക്ക് വളരണം. ഇക്കാര്യത്തില്‍ എഴുത്തുകാരന്‍ ചപലവികാരങ്ങള്‍ ഉപേക്ഷിക്കണം.
-
സ്വീഡിഷ് എഴുത്തുകാരനായ Anders Hallengren നിരീക്ഷിക്കുന്നതുപോലെ ഹെമിംഗ്‌വേ മരണത്തെയാണ് എപ്പോഴും കാണാന്‍ കൊതിച്ചത്. ഒരു ആഭ്യന്തരയുദ്ധം ഉള്ളില്‍ നടക്കുന്നതുപോലെ അദ്ദേഹം വലഞ്ഞു.
-
എന്തു കാണുന്നുവോ അതിന്റെ തീവ്രതയാണ് വായനക്കാര്‍ക്ക് സത്യസന്ധമായി പകര്‍ന്നുകൊടുക്കേണ്ടത്. വ്യക്തിപരമായ വികാരം കലരാന്‍ പാടില്ല.
-
The movable feast എന്ന പാരീസ് ഓര്‍മ്മക്കുറിപ്പുകളില്‍ ഹെമിംഗ്‌വേ എഴുത്തുകാര്‍ക്ക് ഒരു ഉപദേശം കൊടുക്കുന്നുണ്ട്. ~ഒരു true sentence ആദ്യം എഴുതണം.
-
എഴുത്തുകാരന് ഏറ്റവും സത്യസന്ധമെന്ന് തോന്നുന്ന ഒരു വാക്യം ആദ്യമെഴുതുക. പിന്നീട് ആ സത്യസന്ധത വായനക്കാര്‍ക്ക് ബോധ്യപ്പെടുത്തി കൊടുത്താല്‍ മതി.
-
കരള്‍രോഗം മൂര്‍ച്ഛിച്ച് നിരാശനായ അദ്ദേഹം സ്വയം വെടിവച്ച് മരിക്കുകയായിരുന്നു. എന്നാല്‍ ഭാര്യ മേരി വെല്‍ഷ് ഹെമിംഗ്‌വേ പറഞ്ഞത് തോക്ക് വ്യത്തിയാക്കിക്കൊണ്ടിരുന്നപ്പോള്‍ അബദ്ധവശാല്‍ വെടിയുതിരുകയായിരുന്നു എന്നാണ്.
-
സ്പാനിഷ് യുദ്ധത്തില്‍ പങ്കെടുക്കവേ കര്‍ഷക ഗറില്ലയായ മരിയയുമായി പ്രണയത്തിലായി. അക്കാലത്തെ അനുഭവങ്ങളാണ്for whom the Bell tolls എന്ന കൃതിയിലുള്ളത്.
-
രണ്ടുപേര്‍ തമ്മിലുള്ള വഴക്കിനെ എഴുത്തുകാരന്‍ കാണേണ്ടത് അതില്‍ ഏതാണ് ശരി എന്ന തലത്തിലല്ല; അവരെ രണ്ടുപേരെയും മനസ്സിലാക്കുകയാണ് വേണ്ടത്.
-
അദ്ദേഹം ഇങ്ങനെ പറഞ്ഞു: നിങ്ങള്‍ വിജയിക്കുകയാണെങ്കില്‍ അതിന്റെ കാരണങ്ങള്‍ തെറ്റായിരിക്കും. നിങ്ങള്‍ പ്രശസ്തനാവുകയാണെങ്കില്‍ അത് എപ്പോഴും നിങ്ങളുടെ കൃതിയുടെ ചീത്ത വശങ്ങളുടെ പേരിലായിരിക്കും.
വായന
ദിവാകരന്‍ വിഷ്ണുമംഗലത്തിന്റെ ‘പുതിയ മാഷ്’ (കലാകൗമുദി) പ്രാചീനമായ ജീവിതരതിയെ കാണിച്ചുതന്നു.
‘അടഞ്ഞുകിടന്ന വാക്ക്
ഒന്നായ് വന്നു വെളിച്ചപ്പെട്ടു
താരകങ്ങളത്രയും
ഉയിര്‍ത്തെഴുന്നേറ്റു’
എന്ന വരികളില്‍ ആ മനുഷ്യനെ കണ്ടു. നാഗരികതയ്ക്ക്, ശാസ്ത്രത്തിന് കീഴ്‌പ്പെടുത്താനാവാത്ത മനുഷ്യസത്ത.
ഇതേ ലക്കത്തില്‍ ഡോ.എം.എസ്. പോള്‍ എഴുതിയ ‘വിമര്‍ശനമില്ലാത്ത മലയാളസാഹിത്യം’ എന്ന ലേഖനം ഒരു ഒളിയമ്പ് പ്രയോഗമായി തോന്നി. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പോള്‍ ഇതേപോലെ ഒരു ലേഖനമെഴുതിയിരുന്നു. അതിലും സാഹിത്യവിമര്‍ശനം മരിച്ചു എന്നാണ് എഴുതിയിരിക്കുന്നത്. എന്നാല്‍ വിമര്‍ശനം മരിച്ചു എന്ന് പൊതുവായി പറയുന്നത് ശരിയല്ല. ചില വ്യക്തികളുടെ വിമര്‍ശനം മരിച്ചിട്ടുണ്ടാകാം. ആടുജീവിതം, ആരാച്ചാര്‍ എന്നീ കൃതികള്‍ ശരാശരിയിലും താഴെയാണെന്ന് ഇവിടെ എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പേ വിമര്‍ശനമുണ്ടായതാണ്. എന്നിട്ടും ലേഖകന്‍ പറയുന്നത്, ഈ കൃതികള്‍ മികച്ചതാണെന്ന് പറയുന്നവര്‍ മലയാളവിമര്‍ശനത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നുവെന്നാണ്. ലേഖകന്‍ സ്വപ്‌നം കാണുകയായിരിക്കും.
എം.എസ്.പോള്‍, സി.ജെ. തോമസിനെക്കുറിച്ചൊക്കെ ലേഖനമെഴുതിയിട്ടുള്ള വ്യക്തിയാണ്. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ കാര്യമായി വായിക്കുന്നില്ല. പഴയ ഏതോ ധാരണവച്ച് എഴുതുകയാണ്. തെറ്റായ വിവരങ്ങളും, അദ്ദേഹം ഇതില്‍ കുറിക്കുന്നുണ്ട്. വി.രാജകൃഷ്ണന്‍, ഇ.പി. രാജഗോപാലന്‍, വി.സി. ശ്രീജന്‍, പി.കെ. രാജശേഖരന്‍ തുടങ്ങിയവരുടെ പുസ്തകങ്ങള്‍ സമാന്തര പ്രസാധകരാണ് പ്രസിദ്ധീകരിക്കുന്നതെന്ന വലിയ അബദ്ധം തട്ടിവിടാന്‍ ലേഖകനെ പ്രേരിപ്പിച്ചത് എന്താണെന്ന് മനസ്സിലാകുന്നില്ല. സമകാലീന സാഹിത്യരംഗവുമായി പോള്‍ അകന്നുകഴിയുകയാണ്. രാജശേഖരന്റെ എല്ലാ പുസ്തകങ്ങളും കോട്ടയത്തെ ഒരു വലിയ പ്രസാധകരാണ് പ്രസിദ്ധീകരിക്കുന്നത്. അവര്‍ രാജശേഖരനെ ദത്തെടുത്തശേഷം മറ്റ് വിമര്‍ശകരെയെല്ലാം ആട്ടിയോടിച്ചിരിക്കുന്നു. ഇതെഴുതാന്‍ പോളിനു ധൈര്യമുണ്ടാവില്ലെന്ന് അറിയാം.
വിശ്വാസങ്ങളെയും ആചാരങ്ങളെയും കൈവിടാമെന്നും ശാസ്ത്രത്തെയും അതിന്റെ വിദ്യാഭ്യാസത്തെയും മാത്രം ഗൗനിച്ചാല്‍ മതിയെന്നുമുള്ള എസ്.രാജശേഖരന്റെ ലേഖനം (കേരളവികാസം- ചില നഷ്ടസ്ഥാനങ്ങള്‍, ഗ്രന്ഥാലോകം) ചര്‍ച്ചചെയ്യേണ്ടതാണ്. ശബരിമലയിലെ സ്ത്രീപ്രവേശനമാണ് വിഷയമെന്ന് മനസ്സിലായി. ദുരാചാരങ്ങള്‍ നമ്മള്‍ അവസാനിപ്പിച്ചതാണല്ലോ. സതി നിര്‍ത്തലാക്കിയില്ലേ? വിധവാവിവാഹം യാഥാര്‍ത്ഥ്യമായില്ലേ? മറക്കുടകള്‍ പോയില്ലേ? പക്ഷേ, ശബരിമലയില്‍ സ്ത്രീവിവേചനമല്ല ഉള്ളത്; അത് വിലക്കല്ല. സ്വയം നിയന്ത്രണമാണ്. ഭക്തജനങ്ങള്‍ അങ്ങനെ പലതും പാലിക്കാറുണ്ട്. പൂജാമുറിയിലാണ് വിളക്ക് വയ്ക്കുന്നത്; ഡൈനിംഗ് ടേബിളില്‍ ഉറങ്ങുകയോ മുഖം കഴുകുകയോ ചെയ്യാറില്ല. ഓരോന്നിനും അതാതിന്റെ പവിത്രത നാം അംഗീകരിക്കണം. ശബരിമല അങ്ങനെയാണ്; അതംഗീകരിക്കുന്നതാണ് വിശുദ്ധി.
നവോത്ഥാനം നല്ലതാണ്. പക്ഷേ നവോത്ഥാനം ശാസ്ത്രത്തെയാണ് ആശ്രയിക്കുന്നത്. അതിന് കാഫ്കയുടെയോ നബോക്കോവിന്റെയോ സാഹിത്യത്തെ സമീപിക്കാനുള്ള ഉപകരണങ്ങളില്ല. കാഫ്ക ശാസ്ത്രം തോറ്റിടത്താണ് അസ്തിത്വം തേടുന്നത്.
ചിലരുടെ സദാചാരപോലീസ് ചമയലിനെക്കുറിച്ച് ജി.എന്‍ പണിക്കര്‍ എഴുതിയ ‘വിലയില്ലാതായ മനുഷ്യജീവിതങ്ങള്‍’ (ഗുരുമഹിമ) ശ്രദ്ധേയമാണ്. എനിക്ക് എന്തും രഹസ്യമായി ആസ്വദിക്കാം; മറ്റുള്ളവര്‍ക്ക് അത് പാടില്ല എന്ന് ശഠിക്കുന്നത് മനോരോഗത്തിന്റെ ഭാഗമാണ്.
നമ്മള്‍ മണ്ണിന്റെ കാവലാള്‍ ആയി തുടരുമെന്ന് ശാസ്താംകോട്ട ഭാസ് (മണ്ണിന്റെ കാവലാള്‍, ആശ്രയ മാതൃനാട്) കവിതയില്‍ ശപഥം ചെയ്യുന്നു.
മധു ഇറവങ്കരയുടെ ക്ഷേത്രനഗരിയിലൂടെയുള്ള യാത്രയും (ആശ്രയ മാതൃനാട്) രതി നാരായണന്റെ തീര്‍ത്ഥാടന സ്മൃതികളും (കേസരി) വായനയെ കൂടുതല്‍ അഗാധമാക്കുന്നു.
നുറുങ്ങുകള്‍
-
വിയറ്റ്‌നാമീസ് – അമേരിക്കന്‍ കവിയാണ് ഓഷ്യന്‍ വുയോങ്. 2017ല്‍ കവിതയ്ക്ക് ടി.എസ്. എലിയറ്റ് പ്രൈസ് നേടിയ വുയോങ്ങിന്റെ ആദ്യ നോവല്‍ – On earth we are Briefly Georgeous പുറത്തിറങ്ങിയിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ.
-
ഡച്ച് പെയിന്റര്‍ വിന്‍സന്റ് വാന്‍ഗോഗിന്റെ The Starry night (നക്ഷത്ര ചര്‍ച്ചിതമായ രാത്രി) ആദ്യമൊന്നും വ്യക്തമായി മനസ്സിലായില്ല. എന്നാല്‍ വാന്‍ഗോഗ് മരിച്ചതിനുശേഷം ജനിച്ച റഷ്യന്‍ കവി മയക്കോവ്‌സ്‌കിയുടെ രണ്ടു വരിയാണ് ആ പൂട്ട് തുറക്കാന്‍ സഹായിച്ചത്. ആ വാക്യം ഇങ്ങനെയായിരുന്നു. ശ്രദ്ധിക്കുക. നക്ഷത്രങ്ങള്‍ ചിമ്മുന്നുണ്ടെങ്കില്‍, അത് ആവശ്യമുള്ളവര്‍ എവിടെയോ ഉണ്ട്.
-
മലയാളസാഹിത്യകാരന്മാര്‍ ബ്രേക്കിംഗ് ആയ കൃതികള്‍ എഴുതുന്നതിനു പകരം സ്വയം റിട്ടയര്‍ ചെയ്യുന്നതിന്റെ പ്രതീതി സൃഷ്ടിച്ച് പി.എസ്.സിക്കും ചുറ്റും വട്ടംകറങ്ങി ഊര്‍ജ്ജം പാഴാക്കുകയാണ്.
-
മലയാളം സര്‍വ്വകലാശാല അഭിരുചിപരമായി ഒരു യാഥാസ്ഥിതിക സ്ഥാപനമാണ്. സാഹിത്യബോധത്തെ ഒരു മുറിയില്‍ തളച്ചിടുകയാണ് ചിലര്‍. നമ്മുടെ നാട്ടിലെ എഴുത്തുകാര്‍ക്കോ അവരുടെ കൃതികള്‍ക്കോ ഈ സര്‍വ്വകലാശാല കൊണ്ട് ഇതുവരെ ഒരു പ്രയോജനവും ഉണ്ടായിട്ടില്ല.