‘എം.ടി. പറഞ്ഞതും കേരളം കേട്ടതും’ എന്ന തലക്കെട്ടില്‍ ജനുവരി 26 കേസരിയില്‍ ഡോ.പി.ശിവപ്രസാദ് എഴുതിയ ലേഖനം വായിച്ചു. ഇരുപത് വര്‍ഷം മുന്‍പ് എം.ടി. എഴുതിയ കാര്യങ്ങളില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തിയാണ് പിണറായി വിജയന്‍ ഇരുന്ന വേദിയില്‍ അദ്ദേഹം അഭിപ്രായങ്ങള്‍ അവതരിപ്പിച്ചതെന്ന് കണ്ടു. അന്ന് ഇദ്ദേഹത്തിന്റെ മനസ്സ് ഇ.എം.എസിനോടൊപ്പമായിരുന്നു. ഇന്നും അദ്ദേഹത്തിന് ഇ.എം.എസ്. ആരാദ്ധ്യപുരുഷന്‍ തന്നെ.
കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ ഇ.എം.എസ്. കാട്ടിക്കൂട്ടിയ കാര്യങ്ങളൊന്നും അന്നും ഇന്നും എം.ടി.യെ അലോസരപ്പെടുത്തുന്നില്ല. കേരളത്തിന്റെ സാംസ്‌കാരിക രംഗത്തെ ഇത്രയധികം മലിനപ്പെടുത്തിയ കുറ്റത്തില്‍ ഒന്നാം പ്രതിയുടെ സ്ഥാനത്ത് കൃത്യമായും ഇ.എം.എസ്. തന്നെയാണ് വരുന്നതെന്ന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മൊത്തത്തില്‍ വിലയിരുത്തിയാല്‍ മനസ്സിലാവുന്നതാണ്. എഴുത്തുകാരെ തന്റെ വരുതിയിലാക്കി ഇ.എം.എസ്. കളിച്ച നെറികെട്ട കളിയുടെ ബാക്കിപത്രമാണ് കേരളത്തിന്റെ ജീര്‍ണിച്ച സാഹിത്യ രംഗം. അദ്ദേഹം പറയുന്നതാണ് വേദവാക്യം എന്ന് അംഗീകരിപ്പിക്കാന്‍ കൃത്യമായ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കി. ആ ദുരവസ്ഥയില്‍ നിന്നും ഇന്നും നമ്മുടെ സാഹിത്യ മേഖലയ്ക്ക് മോചനം കിട്ടിയിട്ടില്ല. ഗൗരവമായ ചര്‍ച്ചകള്‍ നടത്താനും അതിനെതിരെ ശക്തമായ നിലപാടുകള്‍ എടുക്കാനും നാടിന്റെ പുരോഗതിയില്‍ താല്പര്യമെടുക്കുന്നവര്‍ മുന്നോട്ട് വന്നേ മതിയാവൂ. എം.ടി. പറഞ്ഞതിനപ്പുറം കേരളം ഇനിയും പറഞ്ഞു കേള്‍ക്കാനുണ്ട് എന്ന കൃത്യമായ സന്ദേശം ഈ ലേഖനം പകര്‍ന്നു നല്‍കുന്നു.
മലയാളസാഹിത്യത്തിലെ പ്രത്യേകിച്ചും അതിന്റെ പ്രാണനായ കവിതയെ നിരന്തരം കടന്നാക്രമിച്ച് വികൃതമാക്കിക്കൊണ്ടിരിക്കുന്ന വിഷവിരലുകള്‍ക്കെതിരെ തന്നാലാവുന്നവിധം നിരന്തരം പ്രത്യാക്രമണം നടത്തിക്കൊണ്ടിരിക്കുന്ന ശിവപ്രസാദിനെപ്പോലുള്ളവരുടെ മൂര്‍ച്ചയേറിയ തൂലിക നമ്മുടെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ സാഹിത്യ മേഖലകളെ ശക്തമാക്കാനുള്ള പടവാളായിത്തീരട്ടെ എന്ന് ആശിക്കുന്നു.