- കൊമരന്‍ ചങ്കു
- ദിവ്യശക്തി (കൊമരന്‍ ചങ്കു 2)
- അത്ഭുതകഥകള്‍ (കൊമരന്‍ ചങ്കു 3)
- കൊമരന്‍ നല്‍കിയ കണ്‍കെട്ട് ( കൊമരന്‍ ചങ്കു 16)
- ഫോര്‍ട്ടുകൊച്ചിയില്‍ (കൊമരന്‍ ചങ്കു 4)
- നിധിശേഖരം (കൊമരന്‍ ചങ്കു 5)
- പൊട്ടുകുന്നന്‍ മലയിലേക്ക് (കൊമരന്‍ ചങ്കു 6)
ഞായറാഴ്ച.
തങ്ങള്‍ താമസിക്കുന്ന ഫ്‌ളാറ്റ് സമുച്ചയത്തിന്റെ കമ്മ്യൂണിറ്റിഹാളില്‍ സ്ഥാപിച്ചിട്ടുള്ള വലിയ സ്‌ക്രീനില്‍ ക്രിക്കറ്റു മത്സരം കാണാന്‍ സൗകര്യമൊരുക്കിയിരുന്നത് അപ്പുവിന് സഹായകമായി. കൂട്ടുകാരൊത്ത് കളി കാണാന്‍ പോവുകയാണെന്നു പറഞ്ഞ് അവന്‍ ആറുമണിക്കു തന്നെ വീട്ടില്‍ നിന്നിറങ്ങി. കളി കാണുമ്പോള്‍ കഴിക്കാന്‍ ബിസ്‌ക്കറ്റും വെള്ളവും കൊണ്ടു പോകാനുള്ള ചെറിയ ബാക്ക്പാക്കില്‍ കൊമരന്‍ ചങ്കു നല്‍കിയ പായ്ക്കറ്റ് അവന്‍ നേരത്തെ എടുത്തുവെച്ചിരുന്നു.
സൈക്കിളില്‍ അവന്‍ ഫ്രെഡിയുടെ വീട്ടിലെത്തുമ്പോള്‍ സമയം ആറര. മമ്മയുടെ മുഖത്ത് അടുത്ത നിമിഷം എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന ആകാംക്ഷ വായിച്ചെടുക്കാമായിരുന്നു.
അവന്‍ മമ്മയോട് പറഞ്ഞു.
‘ഒന്നുകൊണ്ടും പേടിക്കേണ്ട. ധൈര്യമായിരിക്കൂ.’
‘ഞങ്ങള്‍ക്ക് അപ്പുമോനെ വിശ്വാസമാണ്.’
‘ഞാന്‍ ചിലതൊക്കെ പ്ലാന്‍ ചെയ്തിട്ടുണ്ട്. അതിന് നിങ്ങളുടെ സഹകരണം വേണം. ക്വട്ടേഷന്‍ സംഘം ഏഴരയ്ക്ക് വരും.’
‘എന്തുവേണമെന്ന് മോന്‍ പറഞ്ഞോളൂ.’
‘പുറത്തെ ലെറ്റുകളൊന്നും ഓണ്‍ ചെയ്യരുത്. വാതിലുകളും ജനലുകളും നേരത്തെ തന്നെ അടയ്ക്കണം. മുകളിലുള്ളവരും താഴെവന്ന് മമ്മയോടൊപ്പം ടി.വി. കണ്ടിരിക്കട്ടെ. ആ മുറിയില്‍ മാത്രം മതി വെളിച്ചം. യാതൊരു കാരണവശാലും ആരും പുറത്തേക്ക് വരികയോ ഉറക്കെ സംസാരിക്കുകയോ ചെയ്യരുത്.’
മമ്മ അപ്പുവിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് അകത്തേക്ക് പോയി. നേരം ഇരുട്ടിത്തുടങ്ങിയപ്പോള്‍ ഫ്രെഡിയോടൊപ്പം അപ്പു മുകളിലേക്കുള്ള പടവുകള്‍ കയറി.
തന്നോട് ഒന്നും ചോദിക്കുകയോ പറയുകയോ ചെയ്യരുതെന്ന് ഫ്രെഡിയോട് അപ്പു നേരത്തെ പറഞ്ഞിരുന്നു.
അവര്‍ ഒരു ചെറിയ മേശയുടെ ഇരുപുറവും ഇരുന്നു. അപ്പു ഒരു നിമിഷം മനസ്സ് ഏകാഗ്രമാക്കി. അവന്‍ കൊമരന്‍ ചങ്കുവിനെ ഓര്‍ത്ത് ഇറങ്ങി പുറപ്പെടുകയാണ്.
ആ മനസ്സ് എന്നോടൊപ്പമുണ്ടാകണം.
അതൊരു പ്രാര്‍ത്ഥനയായിരുന്നു. ഗുരുവന്ദനം.
ബാക്ക്പാക്കില്‍ നിന്നും അപ്പു പാക്കറ്റെടുത്ത് മേശപ്പുറത്തുവെച്ചു. ശ്രദ്ധയോടെ അത് തുറന്നു നോക്കി. മുതിര്‍ന്ന ഒരാളുടെ വിരല്‍വണ്ണമുള്ള ചകിരിക്കയര്‍ പന്ത്രണ്ട് ഇഞ്ചു നീളത്തില്‍ മുറിച്ചതായിരുന്നു പാക്കറ്റിനുള്ളില്‍. അവന്‍ അത് എണ്ണിനോക്കി. പതിനഞ്ചെണ്ണം. കയര്‍ കഷണത്തിന്റെ രണ്ടറ്റത്തും ചുവന്ന നൂലുകൊണ്ട് ചുറ്റിക്കെട്ടിയിരുന്നു. നടുവില്‍ ഭസ്മവും കുങ്കുമവും പുരട്ടിയിട്ടുണ്ട്. പരസ്പരം കെട്ടുപിണഞ്ഞത് വേര്‍പെടുത്തി കയര്‍ കഷണങ്ങളെല്ലാം മേശപ്പുറത്ത് അവന്‍ അടുക്കിവെച്ചു.
സമയം ഏഴുമണി കഴിഞ്ഞു.
അപ്പു ബാല്‍ക്കണിയില്‍ ഒരു തൂണിനു മറവില്‍ ഒളിച്ചുനിന്ന് പുറത്തേക്ക് നോക്കി. അകലെ, രണ്ടുവളവിനപ്പുറം ഒരു കാറും ഒരു ടെമ്പോ വാനും നിര്‍ത്തി ആരൊക്കെയോ പുറത്തിറങ്ങി പരിസരം വീക്ഷിക്കുകയും സമീപത്തെ തട്ടുകടയിലേയ്ക്ക് നീങ്ങി എന്തൊക്കെയോ വാങ്ങിക്കഴിക്കുന്നതും അവന്‍ കണ്ടു. ഇത് അവര്‍ തന്നെയാണ്.
ഏഴരയായപ്പോള്‍ വെളിച്ചം കുറഞ്ഞ ഒരിടത്തേയ്ക്ക് അവര്‍ വാഹനങ്ങള്‍ മാറ്റിയിട്ടു. ഒന്നു രണ്ടുപേര്‍ ഗേറ്റിനടുത്തുവന്ന് അന്തരീക്ഷം അനുകൂലമാണ് എന്നു മനസ്സിലാക്കി മടങ്ങിപ്പോയി.
പിന്നെ വൈകിയില്ല. വാഹനത്തില്‍ നിന്നും ഓരോരുത്തരായി ഇറങ്ങി, ശബ്ദമുണ്ടാക്കാതെ വീടിനു നേരെ നടന്നടുത്തു. അവരുടെ കയ്യില്‍ തൂമ്പ, മണ്‍വെട്ടി, പിക്കാക്‌സ്, ഷവല്‍, സിമന്റുചട്ടി തുടങ്ങിയ പണി ആയുധങ്ങള്‍ ഉണ്ടായിരുന്നു. മുമ്പില്‍ നടന്നുവന്ന ഒരാളുടെ കയ്യില്‍ വീതികൂടിയ ഒരു കടലാസ് ചുരുള്‍ ഉണ്ടായിരുന്നു. അത് നിധിപേടകങ്ങളുടെ സ്ഥാനം രേഖപ്പെടുത്തിയ മാപ്പായിരിക്കുമെന്ന് അപ്പുവിന് മനസ്സിലായി. അവര്‍ അത് വിടര്‍ത്തി നോക്കി. മൊബൈല്‍ വെളിച്ചത്തില്‍ കുഴിക്കേണ്ട സ്ഥലം ഉറപ്പുവരുത്തി. കൂടെയുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
അവര്‍ പതിമൂന്നു പേരുണ്ടായിരുന്നു.
ഗേറ്റിനടുത്ത് അശോകമരത്തിന്റെ ചുവടാണ് അവര്‍ ആദ്യം മാര്‍ക്കു ചെയ്തത്. മാപ്പ് മതിലില്‍ വിടര്‍ത്തിവെച്ച് കൂട്ടത്തിലെ പ്രധാനി അവിടെ ആദ്യത്തെ കൊത്ത് കൊത്തി.
അപ്പുവിന് തോന്നി; ഇതാണ് സമയം.
ഇനി വൈകിച്ചു കൂടാ.
പതിനഞ്ചുകയര്‍ കഷണങ്ങള്‍ അപ്പുകയ്യിലെടുത്തു. അവ പരസ്പരം കെട്ടുപിണഞ്ഞിട്ടില്ലെന്ന് ഒരിക്കല്‍ കൂടി ഉറപ്പുവരുത്തി. ബാല്‍ക്കണിയുടെ അരഭിത്തിയോട് ചേര്‍ന്നു നിന്ന് ഗുണ്ടാസംഘത്തിന്റെ നേര്‍ക്ക് ആ കയര്‍ കഷണങ്ങള്‍ ഒന്നായി അവന്‍ വീശിയെറിഞ്ഞു. വിചാരിച്ചതുപോലെ എല്ലാവരുടെയും ദേഹത്തും തലയിലും തന്നെ അതെല്ലാം ചെന്നുവീണു.
ഒരു നിമിഷം ഗുണ്ടാസംഘം ഒന്നു പകച്ചു; എന്താണ് സംഭവിച്ചത് എന്ന അമ്പരപ്പോടെ. പിന്നെ കേട്ടത് നാടുനടുങ്ങുമാറുള്ള അലറിക്കരച്ചിലാണ്.
‘ഓടിക്കോടാ… വിഷപ്പാമ്പുകള്‍ ചീറ്റിക്കൊണ്ടു വരുന്നേ…!
പത്തിവിടര്‍ത്തി പാഞ്ഞടുക്കുന്ന ഭീകരസര്‍പ്പങ്ങളില്‍ നിന്നും രക്ഷപ്പെടാനായി തുറന്നു കിടന്ന ഗേറ്റിലൂടെ തട്ടിയും തടഞ്ഞും അവര്‍ ജീവനും കൊണ്ട് ഓടി. ചിലരുടെ കാല്‍ ഒടിഞ്ഞു. ഉരുണ്ടുവീണ് മറ്റു ചിലരുടെ തലപൊട്ടി. തിരിഞ്ഞുനോക്കാനോ… നില്‍ക്കാനോ അവര്‍ക്ക് ആവതില്ലായിരുന്നു. വിഷസര്‍പ്പങ്ങള്‍ തങ്ങളുടെ തലയിലും ശരീരത്തിലും ഇഴഞ്ഞ് കൊത്താന്‍ ശ്രമിക്കുന്നത് തൂത്തുംതുടച്ചും അവര്‍ തളര്‍ന്നു. പലരും വഴിയില്‍ ഇടറിവീണു. ബാക്കിയുള്ളവര്‍ പിന്നെയും ഓടി. ഒരടികൂടി നീങ്ങാനാവാതെ തലചുറ്റിവീണു.
മതിലില്‍ ഇരുന്ന മാപ്പില്‍ തീപടര്‍ന്നതും ഭീതിപരത്തുന്നതായിരുന്നു. ക്രിക്കറ്റ് കോലാഹലത്തില്‍ സമീപവാസികള്‍ ഈ പരാക്രമങ്ങളൊന്നും അറിഞ്ഞില്ല. സംഭവിക്കാന്‍ പോകുന്ന അത്ഭുതത്തിന് കാതോര്‍ത്തിരുന്ന ഫ്രെഡിയുടെ മമ്മ നിയന്ത്രണമുണ്ടായിരുന്നിട്ടും വാതില്‍ അല്പം തുറന്ന് പുറത്തുവന്നു. കാര്യമറിഞ്ഞപ്പോള്‍ അപ്പുവിനെ തലക്ക് മുകളില്‍ എടുത്തുയര്‍ത്തി ആഹ്ലാദം പങ്കുവെച്ചു. അവനെ ഉമ്മകള്‍ കൊണ്ടുമൂടി.
അപ്പു അഭിമാനത്തോടെ തല ഉയര്‍ത്തിനിന്നു. അവന്റെ മനസ്സില്‍ കൊമരന്‍ ചങ്കുവിനോടുള്ള നന്ദിയും കടപ്പാടും മാത്രമായിരുന്നു.
ദീര്‍ഘനാളായി നിലനിന്ന ഭീഷണിക്ക് അപ്പുവെന്ന മിടുക്കനിലൂടെ അങ്ങനെ അന്ത്യമുണ്ടായി. എല്ലാം വിശദമായി പറഞ്ഞും കേട്ടും കഴിഞ്ഞപ്പോള്‍ ഫ്രെഡിയുടെ മമ്മ കായിക്കയുടെ ഹോട്ടലിലേക്ക് എല്ലാവര്‍ക്കും വേണ്ട ബിരിയാണിയും ഐസ്‌ക്രീമും ഓര്‍ഡര്‍ ചെയ്തു.
*****
അനുബന്ധം: നിധികവരാന്‍ വന്ന എല്ലാവരും വിവിധ ആശുപത്രികളില്‍ ചികിത്സതേടി. ശരീരത്തിനു മാത്രമല്ല അവര്‍ക്ക് മനസ്സിനും ക്ഷതം സംഭവിച്ചു. കണ്ണടച്ചാല്‍ ഉഗ്രസര്‍പ്പങ്ങള്‍ തങ്ങളുടെ മേല്‍വന്നുവീഴുന്നതും ചീറ്റിക്കൊണ്ട് കൊത്താന്‍ വരുന്നതുമായ ചിത്രം തെളിയും. ഒരു പോള കണ്ണടയ്ക്കാനാവാതെ കുഴങ്ങിയപ്പോള്‍ ഡോക്ടര്‍മാര്‍ അവര്‍ക്ക് മാനസിക ചികിത്സ നിര്‍ദ്ദേശിച്ചു, ദീര്‍ഘകാലത്തെ പരിചരണം അവര്‍ക്ക് ആവശ്യമാണെന്ന് മാനസികാരോഗ്യവിദഗ്ദ്ധര്‍ നിരീക്ഷിച്ചു.
വീടിന്റെ പരിസരം കുഴിക്കാന്‍ കൊണ്ടുവന്ന ഉപകരണങ്ങള്‍ ഫ്രെഡിയുടെ മമ്മ ഒഴിഞ്ഞ ഒരു കോണില്‍ ഒതുക്കിയിട്ടു. ഗുണ്ടാസംഘം വന്ന വാഹനങ്ങള്‍ റോഡരികില്‍ അനാഥമായി പൊടിപിടിച്ചു കിടന്നു.
(അവസാനിച്ചു)