മുഹമ്മദാലി ജിന്ന
മുസ്‌ലിംലീഗ് പാകിസ്ഥാന്‍
കെ.എസ്. വേണുഗോപാല്‍
ഇന്ത്യാ ബുക്‌സ്, കോഴിക്കോട്
പേജ്: 232 വില: 300 രൂപ
ഫോണ്‍: 9447394322
ഭാരതത്തിലെ പാകിസ്ഥാന്‍ വാദത്തിന്റെ പിതാവാണ് മുഹമ്മദാലി ജിന്ന. ഭാരത വിഭജനകാലം വരെ അന്നത്തെ കോണ്‍ഗ്രസ്സിന്റെ അനിഷേധ്യനേതാക്കളിലൊരാളായിരുന്നു ജിന്ന. ഗാന്ധി, നെഹ്‌റു, പട്ടേല്‍ എന്നിവരോടൊപ്പം ജിന്നയും ചേര്‍ന്നിരിക്കുന്ന ചിത്രം ഇന്നും ഓര്‍മ്മപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ വിഭജനവാദത്തെയും വഴിപിഴച്ച നാളുകളെയും കുറിച്ചാണ്. ആദ്യകാലത്ത് അടിയുറച്ച സ്വാതന്ത്ര്യദാഹിയായിരുന്ന ജിന്ന ഗാന്ധിജിയുടെ ഉറ്റ സഹപ്രവര്‍ത്തകനായി സഹന സമരത്തില്‍ പങ്കാളിയായിട്ടുണ്ട്. പിന്നീട് ഖിലാഫത്ത് പോലുള്ള ഗാന്ധിയന്‍ മുറകളെ പോലും എതിര്‍ത്ത ജിന്നയുടെ മനസ്സില്‍ വിഭജനരാഷ്ട്രീയത്തിന്റെ വിഷവിത്ത് വിതച്ച് മനംമാറ്റം വരുത്തിയ സ്വാധീനശക്തി ഏതായിരുന്നുവെന്ന അന്വേഷണത്തിന്റെ ഫലമാണ് കെ. എസ്.വേണുഗോപാലിന്റെ ‘മുഹമ്മദാലി ജിന്ന മുസ്‌ലിം ലീഗ് പാകിസ്ഥാന്‍’ എന്ന ചരിത്ര പഠന ഗ്രന്ഥം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കേസരി വാരികയില്‍ എഴുതിയ ലേഖന സമാഹാരമാണിത്. ജിന്നയുടെ ജനനം മുതല്‍ മരണം വരെ നീളുന്ന ജീവിതചിത്രം മാത്രമല്ല അദ്ദേഹത്തിന്റെ നയരൂപീകരണത്തെ സ്വാധീനിച്ച ഘടകങ്ങളെയും കണ്ടെത്താനുള്ള ശ്രമമാണ് ഗ്രന്ഥകാരന്‍ നടത്തുന്നത്.
പല നാളുകളിലായി ചരിത്രത്തില്‍ ജിന്നയുടെ പല മുഖങ്ങള്‍ പ്രത്യക്ഷപ്പെടാനുള്ള കാരണമെന്തായിരുന്നു എന്നും അചഞ്ചല വ്യക്തിത്വമുള്ള ജിന്ന എങ്ങനെയാണ് മതവാദികളുടെ കുപ്പായമണിയാന്‍ സ്വാര്‍ത്ഥപൂരിതമായ അന്തരീക്ഷത്തിന്റെ സ്വാധീനവലയത്തില്‍പ്പെട്ടതെന്നും പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നു. ഇതിലേക്ക് വെളിച്ചം വീശുന്നതാണ് പുസ്തകത്തിന്റെ അവതാരികയില്‍ ഹമീദ് ചേന്ദമംഗലൂര്‍ എടുത്തു പറഞ്ഞിരിക്കുന്ന ഗാന്ധിജിയുമായുള്ള ബന്ധം മൂലം ജിന്നയുടെ സ്വപ്‌നം തകര്‍ക്കപ്പെട്ടത് വഴി വര്‍ഗീയവാദത്തിലെത്തിച്ചെന്ന 1937 ലെ ഇഖ്ബാല്‍ എഴുതിയ രണ്ട് കത്ത് ചൂണ്ടിക്കാണിക്കുന്നത്. ആ കത്താണ് ജിന്നയിലെ വര്‍ഗീയവാദത്തിന്റെ ആധാരമെന്ന് ഗ്രന്ഥകര്‍ത്താവ് നിരീക്ഷിക്കുന്നു. ജീവിതത്തില്‍ മതനിഷ്ഠ പുലര്‍ത്താത്ത ജിന്ന നെഹ്‌റുവിനെ പോലെ ആംഗലേയ സ്വാധീനത്തില്‍ ആകൃഷ്ടനായിരുന്നു. ഇതേ ജിന്ന അവസാന നാളുകളില്‍ വിഭജനത്തില്‍ ദുഃഖിതനായിരുന്നെന്ന വാര്‍ത്തയും കൂട്ടിവായിക്കുമ്പോള്‍ ഈ ദ്വിരാഷ്ട്രവാദിയുടെ ദ്വന്ദ മുഖം അക്ഷരാര്‍ത്ഥത്തില്‍ വെളിപ്പെടുന്നു. അവസാനകാലത്ത് ജിന്ന പാകിസ്ഥാനുമായി ഇടഞ്ഞ് നില്ക്കുന്ന ബലൂചിസ്ഥാനിലായിരുന്നു.
രാജ്‌കോട്ടില്‍ പിറന്ന ജിന്ന സി. ആര്‍. ദാസിന്റെ തീപ്പൊരി പ്രസംഗത്തിലാണ് ആദ്യം ആകൃഷ്ടനായത്. 1906 ല്‍ ലീഗ് ഉടലെടുത്തെങ്കിലും ജിന്ന കോണ്‍ഗ്രസ്സുകാരനായി തുടര്‍ന്നു. മെല്ലെ മെല്ലെ രണ്ടിലും പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഗാന്ധിജിക്ക് മുമ്പെ ഗോഖലെയോടൊപ്പം പ്രവര്‍ത്തിച്ചു. ഒരു പാഴ്‌സിയെ മതം മാറ്റി വിവാഹം കഴിച്ച ജിന്നയുടെ മകള്‍ ഇന്ത്യന്‍ പൗരയായി കഴിഞ്ഞു.
അവസാന നാളില്‍ പാകിസ്ഥാനില്‍ നിന്നേറ്റ പ്രതികരണത്തില്‍ മനംനൊന്ത് ജിന്ന വിഭജനം വിഡ്ഢിത്തമാണെന്ന് പറഞ്ഞെങ്കിലും അക്കാലത്തെ പത്രപ്രവര്‍ത്തകന്‍ ഡി.എഫ്. കാരകക്ക് നല്‍കിയ അഭിമുഖത്തില്‍ അടിയുറച്ച വര്‍ഗീയ നിലപാടുകളാണ് അദ്ദേഹം ആവര്‍ത്തിച്ചത്. അവസാന നാളിലെ ഈ അപൂര്‍വ്വ അഭിമുഖവും പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. അടിസ്ഥാനപരമായി വര്‍ഗീയത അവലംബമാക്കിയ ജിന്നയെ സ്വാധീനിച്ച ഘടകങ്ങളാണ് പലപ്പോഴായുണ്ടായ അദ്ദേഹത്തിന്റെ മനംമാറ്റത്തിന് കാരണമെന്ന് ഗ്രന്ഥകാരന്‍ നിരീക്ഷിക്കുന്നു. ഇതിന് ഉപോല്‍ബലകമായി ദേശീയവാദിയായ എം.സി. ഛഗ്ലയുടെ ജീവചരിത്രവും ഗ്രന്ഥകര്‍ത്താവ് ഉദാഹരിക്കുന്നു. കൂടാതെ അനവധി പ്രശസ്തരുടെ നോവലുകളും ജീവചരിത്രവും ഇതിന് ഉപോല്‍ബലകമായി ചൂണ്ടിക്കാണിക്കുമ്പോള്‍ ഈ ഗ്രന്ഥ രൂപീകരണത്തിന് വേണ്ടി അദ്ദേഹം നടത്തിയ പ്രശംസനീയമായ പരിശ്രമത്തിന്റെ ആഴം വ്യക്തമാകും. കിഷന്‍ ചന്ദിന്റെ പെഷവാര്‍ എക്‌സ്പ്രസ്, യശ്പാലിന്റെ നിറം പിടിപ്പിച്ച നുണകള്‍, അമൃത പ്രീതത്തിന്റെ അസ്ഥികൂടം, കര്‍ത്താര്‍ സിംഗിന്റെ നഖങ്ങളും മാംസങ്ങളും, ഖുശ്വന്ത് സിംഗിന്റെ പാകിസ്ഥാനിലേക്കുള്ള തീവണ്ടി, പൊറ്റെക്കാടിന്റെ മൂടുപടം, ഉറൂബിന്റെ ആമിന, കേശവദേവിന്റെ ഭ്രാന്താലയം, ടി.സുകുമാരന്റെ രസിക്കാത്ത സത്യങ്ങള്‍ എന്നീ കൃതികള്‍ എന്നും ചരിത്രത്തില്‍ സൂക്ഷിക്കപ്പെടാന്‍ തക്കതാണെന്ന് ഗ്രന്ഥകര്‍ത്താവ് സമര്‍ത്ഥിക്കുന്നു. ജിന്നയെ പറ്റി പറയാന്‍ അനവധി പേരുടെ സംഭാഷണങ്ങളെയും അദ്ദേഹം ആശ്രയിച്ചിട്ടുണ്ട്. ഭാരതത്തിനോടുണ്ടായിരുന്ന ജിന്നയുടെ കൂറ് മാറ്റത്തിന്റെ കഥയാണിത്. സ്വാര്‍ത്ഥതയ്ക്കും പൊങ്ങച്ചത്തിനും അടിപ്പെട്ട നേതൃത്വമാണ് വിഭജനത്തിന് ഉടമകളെന്ന് കാണാനാവുമെന്ന് ഗ്രന്ഥം പറയുന്നു. അതോടൊപ്പം പാകിസ്ഥാന്‍ പക്ഷപാതികളുടെ ഗ്രന്ഥങ്ങളെ ആശ്രയിച്ചുകൊണ്ട് അദ്ദേഹം ആ രാജ്യത്തിന്റെ പതനത്തെയും ജിന്നയുടെ കുറ്റബോധത്തെയും ചൂണ്ടിക്കാണിക്കുന്നു. സ്വാതന്ത്ര്യത്തിനായി പോരാടിയ ബാദ് ഷാ ഖാനെ തടവിലാക്കിയ പാക് ജയിലിന്റെ കഥയും ഇതില്‍ ഇതള്‍വിരിയുന്നു. പിന്നീട് ഭൂട്ടോ മുതല്‍ മുഷാറഫ് വരെയും ജമാഅത്തും ഭീകര പരിശീലനവും വരെ എത്തിനില്ക്കുന്ന ചരിത്രവും ഈ ഗ്രന്ഥത്തില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്. ജിന്നയുടെ മനംമാറ്റവും പ്രതികാരദാഹവും വിതച്ച ദുരന്തമാണ് പാകിസ്ഥാന്‍ ഇപ്പോള്‍ അനുഭവിച്ചറിയുന്നതെന്ന് മനസ്സിലാക്കാന്‍ ഈ പുസ്തകം സഹായിക്കും.