2018 ലെയും 2019ലെയും സാഹിത്യനോബല്‍ സമ്മാനം കഴിഞ്ഞദിവസം ഒന്നിച്ചു പ്രഖ്യാപിച്ചു. നോബല്‍ സമ്മാനം കൊടുക്കുന്ന സ്വീഡിഷ് അക്കാദമിയിലെ ഒരംഗത്തിന്റെ ഭര്‍ത്താവ് ബലാത്സംഗക്കേസില്‍ പ്രതിയായതും അയാള്‍ നോബല്‍ രഹസ്യങ്ങള്‍ ചിലര്‍ക്ക് വെളിപ്പെടുത്തിയതും കണക്കിലെടുത്താണ് കഴിഞ്ഞവര്‍ഷം അക്കാദമി സമ്മാനം കൊടുക്കാതെ മാറ്റിവച്ചത്. 2018ലെ സമ്മാനം പോളീഷ് ആക്ടിവിസ്റ്റും സാഹിത്യകാരിയുമായ ഒള്‍ഗാ തോക്കര്‍സുക്കിനും 2019ലെ സമ്മാനം ഓസ്ട്രിയന്‍ സാഹിത്യകാരന്‍ പീറ്റര്‍ ഹാന്‍ഡ്‌കെക്കും ലഭിച്ചിരിക്കുകയാണ്. നോബല്‍ സമ്മാനം കിട്ടുമെന്ന് കരുതിയിരുന്ന പലരുടെയും പേരുകള്‍ അക്കാദമി പരിഗണിച്ചോ എന്നറിയില്ല. അക്കാദമിയില്‍ പല രഹസ്യങ്ങളും സംഭവിക്കുന്നുണ്ടാവാം.
ഏതായാലും ഇത്തവണ പുരസ്‌കാരം നേടിയവര്‍ സാഹിത്യത്തെക്കുറിച്ച് മൗലികമായ വീക്ഷണമുള്ളവര്‍ തന്നെയാണ്. തോക്കര്‍സുക്കിന്റെ Primeval and other times എന്ന നോവല്‍ ഒരു പുതിയ സാഹിത്യവീക്ഷണം അവതരിപ്പിക്കുന്നുണ്ട്. ഇത് വാസ്തവത്തില്‍ ലാറ്റിനമേരിക്കന്‍ എഴുത്തുകാരായ ഹ്വാന്‍ റുള്‍ഫോയോടും ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിനോടും കടപ്പെട്ട സങ്കല്പമാണ്. എങ്കിലും അവിടേക്ക് ഈ എഴുത്തുകാരി എത്തുന്നത് സ്വന്തം നിലയില്‍ തന്നെയാണ്.
തോക്കര്‍സുക്കിനു യാഥാര്‍ത്ഥ്യത്തെക്കുറിച്ച് ആധുനികകാല എഴുത്തുകാര്‍ പുലര്‍ത്തുന്ന സമീപനം ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ടെന്ന് തെളിയിക്കുന്നതാണ് അവരുടെ വാക്കുകള്‍. അത് ഇങ്ങനെ വിശദീകരിക്കാം:
”യഥാര്‍ത്ഥ്യത്തെ പലവിധത്തില്‍ നോക്കിക്കാണാന്‍ ശീലിക്കണം. വാസ്തവത്തില്‍ വസ്തുനിഷ്ഠത എന്ന ഒന്നില്ല. അത് പലര്‍ ചേര്‍ന്നാണ് ഉണ്ടാക്കുന്നത്. ഒരു കുടുംബത്തെക്കുറിച്ച് എന്റെ സഹോദരന്മാര്‍ പറഞ്ഞകാര്യങ്ങള്‍ വിചിത്രമായിരുന്നു. ഓരോരുത്തരും ആ കുടുംബത്തെക്കുറിച്ച് പറഞ്ഞത് ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു. ഈ വ്യത്യസ്തത എഴുത്തുകാരിക്ക് / എഴുത്തുകാരന് പ്രധാനമാണ്. വീക്ഷണത്തെ മാറ്റിമറിക്കുന്ന തരത്തില്‍ നോക്കിക്കാണാനുള്ള കഴിവ് നേടുകയാണ് പ്രധാനം. അസ്തിത്വത്തിന്റെ മുകളില്‍ ഒരടി ഉയര്‍ന്നു നില്‍ക്കാനുള്ള വെമ്പല്‍. നമ്മള്‍ കാണുന്നതില്‍ പുതിയതെന്തെങ്കിലും കണ്ടെത്തണം.” തോക്കര്‍സുക്ക് വിചിത്രമായ ചില അനുഭവങ്ങള്‍ നിരത്തുന്നുണ്ട്. പ്രപഞ്ചത്തിലെ പല വിവരങ്ങളും അറിയാവുന്ന നമുക്ക് നമ്മുടെ ശരീരത്തിലെ കരള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നോ, ഞരമ്പുകള്‍ എന്താണ് ചെയ്യുന്നതെന്നോ അറിയില്ല. ഈ അറിവില്ലായ്മ ഭയാനകമാണെന്ന് അവര്‍ പറയുന്നു. ഇതിന് പരിഹാരമായാണ് അവര്‍ മനുഷ്യന്റെ ശരീരശാസ്ത്രം പഠിച്ചത്. 1543ല്‍ ഇറ്റലിക്കാരനായ ആന്‍ഡ്രിയാസ് വെസേലിയസ് എഴുതിയ, പല പുസ്തകങ്ങളായി വിഭാവനചെയ്യപ്പെട്ട On the fabric of the human body എന്ന കൃതി അവര്‍ വായിച്ചത് ഇതിന്റെ ഭാഗമായാണ്. ഏറ്റവും സ്ഥൂലമായതിനും ഏറ്റവും സൂക്ഷ്മമായതിനും തമ്മില്‍ ഒരു സാമ്യം ഉണ്ടെന്നും എന്നാല്‍ മനുഷ്യന്‍ തന്റെ സൂക്ഷ്മജീവതത്ത്വത്തെക്കുറിച്ച് ഒന്നുമറിയാതെയാണ് കഴിഞ്ഞുപോകുന്നതെന്നും തോക്കര്‍സൂക്ക് വിലയിരുത്തി.
പീറ്റര്‍ ഹാന്‍ഡ്‌കെ എന്ന ഓസ്ട്രിയന്‍ എഴുത്തുകാരന് നോബല്‍ സമ്മാനം നല്‍കിയതിനെതിരെ സ്ലൊവേനിയന്‍ തത്ത്വചിന്തകനും വിമര്‍ശകനുമായ സ്ലവോജ് സിസേക്ക് രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. നോബല്‍ സമ്മാനം നിര്‍ത്തുകയാണ് നല്ലതെന്നാണ് അദ്ദേഹം അര്‍ത്ഥമാക്കിയത്. സെര്‍ബിയന്‍ യുവ കുറ്റവാളിക്ക് അനുകൂലമായി പീറ്റര്‍ ഹാന്‍ഡ്‌കെ സംസാരിച്ചതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. എന്നിരുന്നാലും ഹാന്‍ഡ്‌കെ ഒരു പരിഷ്‌കരണവാദിയാണ്; കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ ശരിയായ കലാപകാരി. അദ്ദേഹം 1966ല്‍ എഴുതിയ Offending the audience- എന്ന നാടകം ഒരു പൊളിച്ചടുക്കല്‍ നാടകമാണ്. കഥാപാത്രങ്ങളോ പ്രമേയമോ ഇല്ല. അരങ്ങിനെതിരായ തന്റെ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ വേണ്ടിയാണ് ഈ നാടകം എഴുതിയതെന്ന് ഹാന്‍ഡ്‌കെ പറഞ്ഞിട്ടുണ്ട്. ഹാന്‍ഡ്‌കെ ഒരു ക്ലാസ്മുറിയിലിരുന്ന് അദ്ധ്യാപകന്‍ പറയുന്നതിനെല്ലാം കൈപൊക്കി പിന്തുണ കൊടുക്കുന്ന ഒരു വിദ്യാര്‍ത്ഥിയല്ല. അദ്ദേഹം തന്റെ സാഹിത്യപരമായ അസ്തിത്വത്തെ കുറേക്കൂടി ആഴത്തില്‍ ഈ ലോകജീവിതത്തിന്റെ നിരീക്ഷണപ്രക്രിയകളിലേക്ക് സന്നിവേശിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. നാടകത്തില്‍ അഭിനയിക്കുന്നവര്‍ പറയുന്നത്, ഇതൊരു നാടകമല്ലെന്നാണ്. നാടകത്തിന്റെ മേഖലയില്‍ ഹാന്‍ഡ്‌കെ, ലൂയി പിരാന്തല്ലോ, ബ്രഹ്ത് തുടങ്ങിയവരെപ്പോലെ ഒരു പരിവര്‍ത്തനവാദിയായി നിലകൊള്ളുന്നു. അദ്ദേഹം സ്വബുദ്ധികൊണ്ട് ജീവിക്കുന്നു; ഇക്കാര്യത്തില്‍ മറ്റ് എഴുത്തുകാരെ അദ്ദേഹം വിശ്വസിക്കുന്നേയില്ല. പ്രസിദ്ധമായ ഫ്രാന്‍സ് കാഫ്ക പ്രൈസ്, ഇബ്‌സന്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുള്ള ഹാന്‍ഡ്‌കെ സ്വതന്ത്രഭാവനയുടെ കുറ്റിയറ്റിട്ടില്ല എന്ന് തെളിയിക്കുന്നതിനുള്ള ഒരു വ്യക്തിത്വമാണ്.
ആര്‍. രാമചന്ദ്രന്റെ കവിത
മലയാള കവിതയെ ഭാഷയുടെ ഉള്ളിലെ കനല്‍പോലെ നീറ്റിയ പ്രതിഭാശാലിയായിരുന്നു ആര്‍. രാമചന്ദ്രന്‍ (1923-2005). അദ്ദേഹം യഥാര്‍ത്ഥമായ പ്രചോദനത്തില്‍ നിന്ന് സാരസ്വതത്തിന്റെ അര്‍ത്ഥങ്ങള്‍ കണ്ടെത്തുകയായിരുന്നു. കവിത വെറുമൊരു വര്‍ണനയോ വിവരണമോ ഉപരിപ്ലവമായ ചിന്തയോ ആയിരുന്നില്ല രാമചന്ദ്രന്; മറിച്ച് ജീവിച്ചു എന്നുള്ളതിന്റെ ഏറ്റവും നിര്‍ണായകമായ തെളിവായിരുന്നു. ഇപ്പോള്‍ ആര്‍. രാമചന്ദ്രനെ അറിയുന്ന പുതുകവികള്‍ ആരെങ്കിലും ഉണ്ടോ എന്നറിയില്ല. എങ്കിലും ആ മഹാനായ കവിയെ അറിയാന്‍ അദ്ദേഹത്തിന്റെ ഏതാനും വാക്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
മിന്നിത്തിളങ്ങുന്ന ഒരു ത്രിശൂലമായി മൂകമായ സാഗരത്തില്‍ നിന്നും വാക്കു പൊട്ടിപ്പുറപ്പെട്ടു.ആകാശം ഒരു നീല കിളിയായ് കുന്നിന്‍ ചെരുവിലേക്കിറങ്ങി വന്ന്…. (നീലവെളിച്ചം)
ഒന്നുമില്ലൊന്നുമില്ല
അടരുമലര്‍മാത്രം.
പടരുമിരുള്‍ മാത്രം (ഒന്നുമില്ല)എന്‍വഴി
എന്നില്‍ നിന്നും
എന്നിലേക്കെഴുമപാരതയല്ലോ. (എന്‍കഥ)ഇനി ഒരു നക്ഷത്രവും പിറവിയെടുക്കില്ല.
പകലിന്‍ ശ്മശാനത്തില്‍
നിന്നുയര്‍ന്നെന്‍ ചുറ്റും
പടരുകയാണൊരു ശൂന്യഭാവം (സന്ധ്യയില്‍)തമസ്സേ ജയിപ്പു നീ (അജന്ത)
ആരുടെ കണ്ണീര്‍ക്കണം
മാഴ്കിത്തുടിപ്പൂ നക്ഷത്രമായ്? (ആരുടെ ദുഃഖം)എനിക്ക് ഉറക്കെ കരയാന്‍ തോന്നുന്നു.
എന്റെ ഹൃദയമെവിടെ? (ബോധബിന്ദുക്കള്‍)
അറിവീല ഞാ-
നറിവീലിപ്രതീക്ഷയെ,
നോവിനെ,
പ്രേമവായ്പിനെ (പടുമുളകള്‍).
വായന
ലോകപ്രശസ്ത ചിത്രകാരനായിരുന്ന വിന്‍സന്റ് വാന്‍ഗോഗ് കൗതുകങ്ങളുടെ കലവറയായിരുന്നു. ചിത്രകലാപ്രേമികള്‍ പശ്ചാത്താപത്തോടെയാണ് വാന്‍ഗോഗിനെ ഓര്‍ക്കുന്നത്. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് വേണ്ടപോലെ മനസ്സിലാക്കാനായില്ലല്ലോ എന്ന വ്യഥ അതിനു പിറകിലുണ്ട്. എത്ര വായിച്ചാലും വാന്‍ഗോഗിനെക്കുറിച്ചറിയാന്‍ പിന്നെയും ബാക്കിയുണ്ടെന്നൊരു തോന്നല്‍ അവശേഷിക്കുന്നു. വാന്‍ഗോഗിന്റെ ചിത്രങ്ങള്‍ എത്ര കണ്ടാലും മതിവരില്ല. ഒരുപക്ഷേ, ഒരു കാഴ്ചയ്ക്കായി വരച്ചതായിരിക്കില്ല ആ ചിത്രങ്ങള്‍. പലര്‍ കാണുന്നതിലൂടെയാണ് ഒരു വാന്‍ ഗോഗ് ചിത്രം പൂര്‍ണതയെ പ്രാപിക്കുന്നത്. കാരയ്ക്കാ മണ്ഡപം വിജയകുമാറിന്റെ പത്രാധിപത്യത്തിലുള്ള ‘പ്രഭാവം’ മാസികയില്‍ മുരളി എഴുതിയ ‘ഭ്രമാത്മകമായ നിമിഷങ്ങളുടെ വര്‍ണ നിര്‍മ്മിതി’ എന്ന നല്ല ലേഖനം വാന്‍ ഗോഗിനെക്കുറിച്ചാണ്. വാന്‍ഗോഗിന്റെ ചെവി ഛേദിക്കപ്പെട്ടതിലെ ദുരൂഹത ഇനിയും നീങ്ങിയിട്ടില്ലെന്ന് ലേഖനം വ്യക്തമാക്കുന്നു.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഒരു കോടിയില്‍ താഴെ അംഗങ്ങളാണുള്ളതെന്നും ഇതില്‍ പകുതിയും കോടീശ്വരന്മാരാണെന്നും അവിടം സന്ദര്‍ശിച്ച മധു. എസ് നായര്‍ (അക്ഷിത മാസിക) എഴുതുന്നു. അദ്ദേഹം ഈ നിരീക്ഷണം കൂടി നല്‍കുന്നു.
”ചൈനീസ് കമ്മ്യൂണിസത്തിന്റെ സത്ത അപഗ്രഥിച്ചു പഠിക്കുവാന്‍ മാര്‍ക്‌സും ലെനിനും ജീവിച്ചിരുന്നെങ്കില്‍ ക്ലേശിക്കേണ്ടിവരുമായിരുന്നു.”
സജയ് കെ.വി. മലയാള കവിതയിലെ ചെമ്പരത്തിയുടെ സാന്നിദ്ധ്യം ഗവേഷണം ചെയ്തതിന്റെ ഫലമായുണ്ടായ ലേഖനം – ഓര്‍ക്കാപ്പുറത്തൊരു ചെമ്പരത്തി (മാതൃഭൂമി) വായിക്കാനിടയായി. യാതൊരു പ്രസക്തിയുമില്ലാത്ത വിഷയമാണിത്. ഇതുപോലുള്ള യുജിസി റെഡിമെയ്ഡ് വിഷയങ്ങള്‍ വിട്ട് അദ്ധ്യാപകര്‍ പുറത്തുവരണം. എന്തിനാണ് ചെമ്പരത്തിയില്‍ നിര്‍ത്തുന്നത്?
മലയാളകവിതയില്‍ സന്ധ്യ, ഉഷസ്, പൂവ്, ആത്മാവ്, ആസിഡ്, വിഷം, കുശുമ്പ്, മാവ്, പ്ലാവ്, മരച്ചീനി എല്ലാം അന്വേഷിക്കാവുന്നതാണ്. ഇതുപോലെയുള്ള വിഷയങ്ങള്‍ തിരഞ്ഞെടുക്കാനും അതിനെക്കുറിച്ച് ഗവേഷണം ചെയ്യാനും കാരണം യുജിസിയാണ്. യുജിസി ഒരാള്‍ക്ക് താങ്ങാന്‍ പറ്റാത്ത ശമ്പളമാണ് കൊടുക്കുന്നത്. ഈ ശമ്പളം കിട്ടുന്നതോടെ ശരീരഭാഷ മാറുകയായി. സ്വയം ഉള്‍വലിയും. പിന്നെ ഇതുപോലുള്ള പരാങ്മുഖ, വിചിത്ര വിഷയങ്ങള്‍ ഗവേഷണം ചെയ്യാനുള്ള പുറപ്പാടുണ്ടാവുകയായി.
സണ്ണി തായങ്കരിയുടെ ശ്വാനപ്രയാണം (ഒരുമ) എന്ന കഥ പ്രതീകങ്ങള്‍ ഉപയോഗിക്കുന്നതിന്റെ സൗന്ദര്യം അനുഭവിപ്പിച്ചു. ഒരു സ്വപ്‌നാത്മക അന്തരീക്ഷത്തിലൂടെ വായനക്കാരനെ നയിക്കുന്ന കഥ അനായാസമായി വായിക്കാം.
മനുഷ്യനുമാത്രമായി പ്രകൃതിയില്‍ ഒരു നിയമവുമില്ലെന്നും മരണാനന്തരം മറ്റുജീവികള്‍ക്ക് എന്താണോ സംഭവിക്കുന്നത് അതുതന്നെയാണ് മനുഷ്യനും സംഭവിക്കുന്നതെന്നും വി.വിഷ്ണു നമ്പൂതിരി (കലാകൗമുദി) എഴുതുന്നു. ഇതിനു ഒരു ചര്‍ച്ച ആവശ്യമാണ്. പ്രകൃതിയിലെ എല്ലാറ്റിനെയും ദൈവം സൃഷ്ടിച്ചതാണല്ലോ. ദൈവം ഉണ്ടെങ്കില്‍, ദൈവം അറിയാത്ത വേറെ സൃഷ്ടികള്‍ ഉണ്ടാവില്ല. ഇതര ജീവജാലങ്ങളുടെ ജീവിതം ഒരു ശിക്ഷയല്ലെന്നുറപ്പ്. അപ്പോള്‍ അവയ്ക്കും സ്വന്തം അസ്തിത്വത്തില്‍ ആയിരിക്കെതന്നെ പരമാവധി ആനന്ദം നേടാനുള്ള സാധ്യത ദൈവം ഒരുക്കിയിട്ടുണ്ടാവണം. കലയില്‍ നിന്നും പ്രാര്‍ത്ഥനയില്‍ നിന്നും സ്വകൃതി നിര്‍വ്വഹണത്തില്‍ നിന്നും കിട്ടുന്ന മഹത്തായ ആനന്ദം ഒരു ശലഭത്തിനു ദൈവം നിഷേധിക്കുകയില്ല. ഉത്കൃഷ്ടമായ ആനന്ദം ശലഭത്തിനും ഉണ്ടാകണം. അത് വളരെ അനായാസമായി ജീവിതത്തിന്റെ അര്‍ത്ഥം, ലക്ഷ്യം, സാക്ഷാത്കാരം എന്നിവ ഗ്രഹിക്കുന്നു. പലതരം ബുദ്ധികളുള്ള മനുഷ്യന്‍ ഭ്രാന്തന്‍ ചിന്തകളെ കഷ്ടപ്പെട്ട് ഒതുക്കി കഠിനമായ മാര്‍ഗങ്ങളിലൂടെ ആനന്ദം നേടുന്നു. ചുരുക്കത്തില്‍ ആനന്ദം കിട്ടാന്‍ വേണ്ടി, ഒട്ടും ആനന്ദമില്ലാത്ത അതികഠിനമായ മാര്‍ഗങ്ങള്‍ അവലംബിക്കുക എന്നതാണ് മനുഷ്യന്റെ വിധി.
വി. മധുസൂദനന്‍ നായരെക്കുറിച്ച് ഡോ.വി.എസ്.രാധാകൃഷ്ണന്‍ എഴുതിയ ലേഖനം (കേസരി) അര്‍ത്ഥപരമായി ഉള്‍ക്കാഴ്ചയുണ്ടാക്കുന്നതാണ്. മധുസൂദന്‍ നായരെ തിരുവനന്തപുരത്തെ കാല്പനിക കവികളുടെ സംഘം ചതിക്കുകയാണ് ചെയ്തത്. അദ്ദേഹം ഇപ്പോള്‍ അന്തസ്സോടെ ഒരു സ്വതന്ത്ര മാനവനായി തിളങ്ങുന്നു. നമ്മുടെ കാലത്തെ മൂല്യപരമായ വീഴ്ചകളെക്കുറിച്ച് ഗാഢമായി ചിന്തിച്ച് അസ്വസ്ഥനായ കവിയാണ് മധുസൂദനന്‍ നായര്‍.
നുറുങ്ങുകള്‍
- സാഹിത്യകാരന്മാരുടെ രാഷ്ട്രീയ പാര്‍ട്ടി പ്രവേശനത്തെയോ, അവരുടെ കാലോചിതമായ രാഷ്ട്രീയ അഭിപ്രായപ്രകടനങ്ങളെയോ മുഖവിലയ്‌ക്കെടുക്കരുത്. എന്തെങ്കിലും ഒരു ലക്ഷ്യം മുന്നില്‍ വച്ചുകൊണ്ടാണ് ഈ ആത്മപ്രകാശനങ്ങള്‍.
- സര്‍വ്വകലാശാല അദ്ധ്യാപകര്‍ വിമര്‍ശനരംഗം പാടേ കീഴടക്കുന്നതാണ് പാശ്ചാത്യ രാജ്യങ്ങളില്‍ കാണുന്നത്. ചുരുക്കം ചിലര്‍ മാത്രമാണ് അദ്ധ്യാപകനാകാതെ തന്നെ സര്‍ഗത്മകകൃതികളും വിമര്‍ശനകൃതികളും എഴുതുന്നത്. അദ്ധ്യാപകവൃത്തിയില്‍ ഏര്‍പ്പെടാതെ തന്നെ സാഹിത്യത്തെ സ്‌നേഹിക്കാനും വിമര്‍ശനത്തെ ഗൗരവമായി സമീപിക്കാനും കഴിയുന്ന സാഹചര്യമാണ് ഉണ്ടാകേണ്ടത്; കുട്ടിക്കൃഷ്ണമാരാര്‍, പി.കെ. ബാലകൃഷ്ണന്‍ തുടങ്ങിയവരെപ്പോലെ.
- തുഞ്ചന്‍പറമ്പില്‍ പ്രസംഗിക്കാന്‍ ക്ഷണിക്കുന്നത് ആ താലൂക്ക് പരിസരത്തോ ജില്ലയിലോ ഉള്ളവരെ മാത്രമാണെന്ന് ഒരു സുഹൃത്ത് പറഞ്ഞു. മലയാളം സര്‍വ്വകലാശാലയുടെ സാംസ്‌കാരിക ലോകം ആ താലൂക്ക് മാത്രമാണ്. ഇവരൊക്കെ എന്നാണാവോ ഐക്യകേരളത്തിന്റെ സന്ദേശം മനസ്സിലാക്കുന്നത്?
- ഏത് മഹത്തായ നോവലിലും ചില പ്രത്യേക ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടാകുമെന്ന് ഇറ്റാലിയന്‍ എഴുത്തുകാരനായ മിലാന്‍ കുന്ദേര പറഞ്ഞു. എന്താണ് മനുഷ്യാസ്തിത്വം? എവിടെയാണ് അതിന്റെ കവിത കുടികൊള്ളുന്നത്? ഇതാണ് ആ ചോദ്യങ്ങള്‍.