ഫെബ്രുവരി 19
ഗോപാലകൃഷ്ണ ഗോഖലെ സ്മൃതി ദിനം
ഇരുപത്തിരണ്ടാമത്തെ വയസ്സിൽ ബോംബെ സംസ്ഥാന കോൺഫറൻസ് സെക്രട്ടറി ,
29 വയസ്സിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്വാഗത സമിതിയുടെ സെക്രട്ടറി,
മുപ്പത്തിയൊന്നാം വയസ്സിൽ ബ്രിട്ടീഷ് ഗവൺമെന്റ് ഇന്ത്യയിൽ ചിലവഴിക്കുന്ന പണത്തെ പറ്റി അന്വേഷണം നടത്തിയ റോയൽ കമ്മീഷൻ മുൻപാകെ (വെർബികമ്മീഷൻ ) തെളിവ് നൽകിയ നാലു ഇന്ത്യക്കാരിൽ ഒരാൾ ,
34 മത്തെ വയസ്സിൽ ബോംബെ നിയമസഭാ കൗൺസിലംഗം, മുപ്പത്തിയാറാമത്തെ വയസ്സിൽ ഇംപീരിയൽ ലെജിസ്റ്റേറ്റീവ് കൗൺസിൽ അംഗം ,
39 വയസ്സിൽ സർവ്വന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി എന്ന സംഘടനയുടെ സ്ഥാപകൻ,
അതേ വയസ്സിൽതന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബനാറസ് സമ്മേളനത്തിന്റെ അധ്യക്ഷൻ.
മഹാത്മാഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആയിരുന്ന ഗോപാലകൃഷ്ണ ഗോഖലെയുടെ ജീവിതത്തിലെ ചില നാഴികക്കല്ലുകളാണ് മുകളിൽ വിവരിച്ചത് .
ഹൃസ്വമായ – 49 വർഷം മാത്രം നീണ്ടു നിന്ന ജീവിത കാലയളവിനുള്ളിൽ ഇത്രയധികം നേട്ടങ്ങൾ പൊതുജീവിതത്തിൽ കാഴ്ചവച്ച നേതാക്കൾ ഭാരതത്തിൽ അധികം ഉണ്ടായിട്ടില്ല.
ഭാരിച്ചതും വൈവിധ്യമാർന്നതുമായ അനവധി പ്രവർത്തനങ്ങൾ ചെയ്തു പോരുമ്പോഴും അതിനെല്ലാം രണ്ടാംസ്ഥാനം മാത്രമേ ഗോഖലെ നൽകിയിരുന്നുള്ളൂ. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പരിശ്രമങ്ങൾക്ക് ആയിരുന്നു സദാസമയവും അദ്ദേഹം ഒന്നാം സ്ഥാനം നൽകിയിരുന്നത്.
ഭരണഘടനയുടെ അതിരുകൾക്കുള്ളിൽ ഒതുങ്ങി നിൽക്കുന്നത് ആയിരിക്കണം സ്വാതന്ത്ര്യ സമ്പാദനത്തിനുള്ള മാർഗമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു .
പക്ഷേ അത് സങ്കടഹർജിയിൽ നിന്ന് ആരംഭിച്ച് സങ്കട ഹർജിയിൽ അവസാനിപ്പിക്കുന്ന വെറും ഒരു കടലാസ് പദ്ധതിയായിരുന്നില്ല. സമാധാനപരമായ നിയമലംഘനത്തിനും നിസ്സഹകരണത്തിനും നികുതി നിഷേധത്തിനും അദ്ദേഹം എതിരായിരുന്നില്ല.
അധികൃതരിൽ പൊതുജനാഭിപ്രായത്തിന്റെ സമ്മർദ്ദം ചെലുത്തി കാര്യങ്ങൾ നേടുകയായിരുന്നു അദ്ദേഹത്തിന്റെ മാർഗ്ഗം .
ഗാന്ധിജി ഒരിക്കൽ ചൂണ്ടിക്കാണിച്ചതുപോലെ പോലെ
“അധികൃതരുടെ അലംഭാവമാകുന്ന കോട്ട തകർത്തു തരിപ്പണമാക്കുവാൻ ഗോഖലെ ഉപയോഗിച്ച പ്രധാന ആയുധം ആരാലും നിഷേധിക്കപ്പെടാൻ ആവാത്ത വസ്തുതകളും സ്ഥിതിവിവരക്കണക്കുകളും ആയിരുന്നു. ” പൊതുജീവിതത്തിലും സ്വകാര്യ ജീവിതത്തിലും ഒരൊറ്റ മാനദണ്ഡം സ്വീകരിച്ച ഈ മനുഷ്യൻ സത്യത്തെ മറ്റെല്ലാത്തിലും ഉപരി ആദരിച്ചിരുന്നു.
ഗോഖലയിലെ സമാധാന വാദിയെ അരിശം കൊള്ളിച്ച ഒന്നായിരുന്നു ലാലാ ലജ്പത് റായിയെ നാടുകടത്തി കൊണ്ടുള്ള ബ്രിട്ടീഷ് ഗവൺമെന്റിന്റെ നടപടി.
ബംഗാൾ വിഭജനത്തിനെതിരായ പ്രക്ഷോഭത്തിലും മുൻനിരയിലുണ്ടായിരുന്നു ഗോപാലകൃഷ്ണഗോഖലെ .
ഭാരതാംബയുടെ സേവനത്തിനു വേണ്ടി ദേശീയ മിഷനറിമാരെ പരിശീലിപ്പിക്കുക ആയിരുന്നു അദ്ദേഹം സ്ഥാപിച്ച സെർവന്റസ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ ഉദ്ദേശം.
സൊസൈറ്റിയിലെ അംഗങ്ങൾ ദേശഭക്തിയിലും മാതൃഭൂമിയുടെ സേവനത്തിലും മാതൃകാപരമായ ജീവിതം നയിക്കാൻ പ്രതിജ്ഞാബദ്ധർ ആയിരുന്നു.
വ്യക്തി ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും ആദർശപൂർണമായ മാതൃകാ പുരുഷനായ ഗോപാലകൃഷ്ണ ഗോഖലെ 1915 ഫെബ്രുവരി 19 തീയതി ദിവംഗതനായി.
ഭാരതാംബയുടെ വത്സല പുത്രന് ആയിരം ശ്രദ്ധാഞ്ജലികൾ …….