മാർച്ച് 22
സന്ത് തുക്കാറാം ജയന്തി
ഭാരതീയ ഭക്തകവികളിൽ പൂജനീയനാണ് സന്ത് തുക്കാറാം. തുക്കാറാം വോല്ലോഭ മോറെ എന്നാണ് പൂർണ്ണനാമം, ശിവാജി മഹാരാജാവിന്റെ സമകാലികനാണ് തുക്കാറാം. 1608-ൽ മഹാരാഷ്ട്രയിലെ പൂണക്കടുത്ത് ഇന്ദ്രായണി നദീതീരത്തുള്ള ദേഹു ഗ്രാമത്തിൽ തുക്കാറാം ജനിച്ചു. പിതാവ് വോല്ലോഭ. മാതാവ് കാൺകായി . സാവജ്, കാനോഭ എന്നിവർ സഹോദരന്മാർ.
കൃഷിയും വാണിജ്യവും പാരമ്പര്യമായി നടത്തികൊണ്ടിരുന്ന ഒരു കുടുംബമായിരുന്നു തുക്കാറാമിന്റേത്. വളരെ ചെറുപ്പത്തിൽ മാതാ പിതാക്കളും സഹോദരന്മാരും അന്തരിച്ചു. അതോടെ തുക്കാറാമിന് കുടുംബ പ്രാരാബ്ധങ്ങൾ ഏറ്റെടുക്കേണ്ടിവന്നു.
പതിനഞ്ചാം വയസ്സിൽ തുക്കാറാം തന്റെ ബന്ധുകൂടിയായ രഖുമാഭായിയെ വിവാഹം കഴിച്ചു. രഖുമാഭായിയിൽ അദ്ദേഹത്തിനു ഒരു മകൻ ജനിച്ചു. രണ്ടാമത് അദ്ദേഹം ജീജാഭായിയെ വിവാഹം കഴിച്ചു. ജീജാഭായിയിൽ രണ്ട് ആൺമക്കൾ ഉണ്ടായി. നാട്ടിൽ ക്ഷാമം പടർന്നു പിടിച്ചപ്പോൾ കാസരോഗി കൂടിയായിരുന്ന ആദ്യഭാര്യ രഖുമാഭായിയും മകൻ സന്താജിയും മരണമടഞ്ഞു. അതോടെ ലൗകികജീവിതത്തിൽ വിരക്തി തോന്നിയ തുക്കാറാം വീടുവിട്ടിറങ്ങി. ദേഹുവിനടുത്ത് കാമനാഥി മലയിൽ തുക്കാറാം ഏറെക്കാലം തപസ്സുമായി കഴിഞ്ഞു. ഈ കാലത്ത് കേശവ് ചൈതന്യ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട് അദ്ദേഹത്തിന് മന്ത്രം ഉപദേശിച്ചു കൊടുത്തു. നാവ് പാണ്ഡുരംഗ ഭഗവാനോടൊപ്പം തുക്കാറാമിന് സ്വപ്നത്തിൽ ദർശനം നൽകി അദ്ദേഹത്തിന് കവിത്വം ഉണ്ടാകട്ടെ എന്നു അനുഗ്രഹിച്ചു. അതിനുശേഷം തുക്കാറാം പാണ്ഡുരംഗ ഭഗവാന്റെ മുഴുസമയ ഭക്തനായി.
തുക്കാറാം സമൂഹപ്രബോധനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞു വെച്ചു. അഭംഗ് രൂപത്തിൽ തുക്കാറാം ഭക്തി കവിതകൾ എഴുതി. അയ്യായിരത്തിൽപരം ഭക്തികവിതകൾ തുക്കാറാം രചിച്ചിട്ടുണ്ട്. ഭക്തി അദ്ദേഹത്തിന് ഒരു ജീവിതനിഷ്ഠയായിരുന്നു.
1649-ൽ ഫാൽഗുനമാസത്തിലെ ശുദ്ധദ്വിതീയ നാൾ രാത്രി സ്വയം മറന്ന് കീർത്തനാലാപനത്തിൽ മുഴുകിയിരിക്കെ തന്റെ ആരാധകരുടെ സാന്നിദ്ധ്യത്തിൽ വെച്ച് അദ്ദേഹം ജീവൻമുക്തനായി. തുക്കാറാം ഉടലോടെ വൈകുണ്ഠലോകം പ്രാപിച്ചു എന്നു വിശ്വസിച്ചുവരുന്നു .