മെയ് 5
പ്രീതിലത വദ്ദേദാർ ജന്മദിനം
1911 മെയ് 5 ന് ചിറ്റഗോങ്ങിലെ ധോലാഘട്ട് ഗ്രാമത്തിലാണ് പ്രീതിലത ജനിച്ചത്. 1927-ൽ പ്രീതിലത ഡോ. ഖസ്തോഗിർ ഗേൾസ് കോളേജിൽ നിന്ന് ഒന്നാം ഡിവിഷനിൽ എസ്എസ്‌സി നേടി. തുടർന്ന് എച്ച്എസ്‌സി പഠനത്തിനായി ധാക്കയിലേക്ക് മാറി ഈഡൻ കോളേജിൽ ചേർന്നു. ഈഡൻ ഗേൾസ് കോളേജിലെ വിദ്യാർത്ഥിനിയായിരുന്ന പ്രീതിലത ധാക്ക ആസ്ഥാനമായുള്ള ദീപാലി സംഘത്തിൽ ചേർന്നു. 1929-ൽ പ്രീതിലത എച്ച്എസ്‌സി പരീക്ഷയിൽ വിദ്യാർത്ഥിനികളിൽ ഒന്നാമതെത്തി.
ഉപരിപഠനത്തിനായി കൊൽക്കത്തയിലെ പ്രധാനപ്പെട്ട ബെഥൂൺ കോളേജിൽ ചേരുന്നതിൽ പ്രീതിലത വിജയിച്ചു. ചിറ്റഗോംഗ് ആസ്ഥാനമായുള്ള വിപ്ലവകാരികളെ പിന്തുണയ്ക്കുന്നതിനായി പ്രീതിലത പണം സ്വരൂപിക്കുകയും കോളേജ് വിദ്യാർത്ഥികളിൽ ദേശസ്നേഹം പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു റീഡർ ഫോറം സംഘടിപ്പിക്കുകയും ചെയ്തു. വിപ്ലവകാരികളുടെ നിർദ്ദേശപ്രകാരം പ്രീതിലത കൊൽക്കത്തയിലെ രഹസ്യ ഫാക്ടറികളിൽ നിന്ന് സ്‌ഫോടകവസ്തുക്കൾ വാങ്ങി ചിറ്റഗോങ്ങിലേക്ക് സ്‌ഫോടകവസ്തുക്കൾ കൊണ്ടുപോയി. ബെഥൂൺ കോളേജിലെ സഹപ്രവർത്തകരായ കൽപന ദത്ത, സരോജിനി പാൽ, കുമുദിനി രഖിത്, രേണുക റേ, കമലാ മുഖർജി എന്നിവർ പ്രീതിലതയെ ഈ ദൗത്യത്തിൽ സഹായിച്ചു. .രഹസ്യ വിപ്ലവ സംഘടനയായ ജുഗന്തറിലെ അംഗമായിരുന്നു പ്രീതിലത.
1930 ഏപ്രിൽ 22-ന് ജലാലാബാദ് മലയോര യുദ്ധത്തിൽ അർധേന്ദു ദസ്തിദാറിന്റെ മരണം പ്രീതിലതയിൽ ബ്രിട്ടീഷുകാർക്കെതിരായ പ്രതികാരാഗ്‌നി വർദ്ധിപ്പിച്ചു. 1932 ജൂൺ 13-ന് ധോലാഘട്ടിലെ സാബിത്രി ദേബിയുടെ വസതിയിൽ വെച്ച് ഇതിഹാസ ബംഗാളീ വിപ്ലവകാരിയായ സൂര്യ സെന്നിനെ പ്രീതിലത രഹസ്യമായി കണ്ടു. സായുധ വിപ്ലവ പ്രവർത്തനങ്ങളിൽ പെൺകുട്ടികൾക്ക് തുല്യ പങ്കാളിത്തം നൽകണമെന്ന് യോഗത്തിൽ പ്രീതിലത നിർദ്ദേശിച്ചു. മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി മുമ്പ് നിരവധി യുവാക്കൾ തങ്ങളുടെ ജീവൻ നൽകിയിട്ടുണ്ടെന്നും ഇപ്പോൾ പെൺകുട്ടികളും അതേ പാത സ്വീകരിക്കേണ്ട സമയമാണിതെന്നും അവർ വാദിച്ചു.
ചിറ്റഗോങ്ങിലെ യൂറോപ്യൻ ക്ലബ്ബിനെ ആക്രമിക്കുന്നതിനുള്ള ചുമതല ആദ്യം ശൈലേശ്വര് ചക്രവർത്തിയെ ഏൽപ്പിച്ചു, അത് വ്യത്യസ്ത കാരണങ്ങളാൽ രണ്ടുതവണ നിർവഹിക്കുന്നതിൽ പരാജയപ്പെട്ടു. 1932 സെപ്റ്റംബറിൽ സൂര്യ സെൻ തെക്കൻ കട്ടാലി ഗ്രാമത്തിലെത്തി യൂറോപ്യൻ ക്ലബ്ബിനെ ആക്രമിക്കുന്നതിനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്തു. 1932 സെപ്തംബർ 23 ന് യൂറോപ്യൻ ക്ലബ്ബിന് നേരെയുള്ള ആക്രമണത്തിന് നേതൃത്വം നൽകാൻ പ്രീതിലത നിയോഗിക്കപ്പെട്ടു.
സെപ്തംബർ 23-ന് പ്രീതിലതയും സംഘവും യൂറോപ്യൻ ക്ലബിലെത്തി, ക്ലബ്ബിനടുത്തുള്ള കുറ്റിക്കാട്ടിൽ സ്ഥാനം പിടിച്ചു. ബ്രിട്ടീഷുകാരുടെ ആയുധപ്പുരയിൽ നിന്ന് കൊള്ളയടിച്ച റൈഫിളുകളും അരയിൽ പിസ്റ്റളുകളും മാരകായുധങ്ങളും ഹാർസാക്കുകളിൽ ബോംബുകളും അവർ വഹിച്ചിരുന്നു. പ്രീതിലതയുടെ ടീം ആക്രമണത്തിന് തയ്യാറെടുക്കുമ്പോൾ ബ്രിട്ടീഷ് കൊളോണിയൽ ഓഫീസർമാർ ക്ലബ്ബിനുള്ളിൽ സമയം ചെലവഴിക്കുകയായിരുന്നു. ക്ലബ്ബിന്റെ ഗേറ്റ് സായുധരായ കാവൽക്കാർ സംരക്ഷിച്ചു. ക്ലബ് കിച്ചണിലെ ഷെഫിൽ നിന്ന് മോഴ്‌സ് കോഡ് ചെയ്ത സിഗ്നൽ ലഭിച്ചപ്പോൾ പ്രീതിലത ഗേറ്റിലെ സായുധരായ ഗാർഡുകൾക്ക് നേരെ വെടിയുതിർക്കുകയും “ചാർജ്ജ്” എന്ന് ഒച്ച വെക്കുകയും ചെയ്തു. അവളുടെ സഹപ്രവർത്തകർ അവളോടൊപ്പം ചേർന്ന് ക്ലബ്ബിൽ വെടിവെപ്പ് തുടർന്നു. ആക്രമണത്തിന് നേതൃത്വം നൽകിയ പ്രീതിലത ഗേറ്റിലെത്തിയ ഉടൻ പ്രധാന ഗേറ്റിലൂടെ ബോംബ് എറിഞ്ഞു. പെട്ടെന്നുള്ള സായുധ ആക്രമണത്തിൽ ബ്രിട്ടീഷുകാർ അന്ധാളിച്ചു.
എന്നാൽ വെടിയൊച്ചയും മറ്റും കേട്ടതിനെ തുടർന്ന് സമീപത്തെ കന്റോൺമെന്റിൽ നിന്നുള്ള ബ്രിട്ടീഷ് സൈനിക സേന പ്രീതിലതയേയും സംഘത്തേയും നേരിടാനെത്തി. ഇത് മനസിലാക്കിയ പ്രീതി ലത തന്റെ സഹപ്രവർത്തകരോട് പിൻവാങ്ങാൻ ആവശ്യപ്പെട്ടു. അവർ അവളുടെ കൽപ്പന അനുസരിച്ചു സഹപ്രവത്തകർ പിൻവാങ്ങി . തന്റെ സഹപ്രവർത്തകരെ സുരക്ഷിതമാക്കിയ ശേഷം പിൻവാങ്ങാൻ ഒരുങ്ങിയ പ്രീതിലതക്ക് നേരെ ഗട്ടറിൽ ഒളിച്ചിരുന്ന ഒരു ബ്രിട്ടീഷുകാരൻ വെടിയുതിർത്തു. വെടിയുണ്ട പ്രീതിലതയുടെ കൈയ്യിൽ പതിക്കുകയും അവൾ ചോരയൊഴുകി റോഡിലേക്ക് വീഴുകയും ചെയ്തു. ബ്രിട്ടീഷുകാരുടെ കൈകളാൽ മരണം ആഗ്രഹിക്കാതിരുന്ന പ്രീതിലത തന്റെ കഴുത്തിൽ തൂക്കിയിരുന്ന സയനൈഡ് എടുത്ത് കഴിച്ച് വീരമൃത്യു വരിച്ചു.
ധീരവനിതയുടെ ഓർമ്മകൾക്ക് മുന്നിൽ ശതകോടി പ്രണാമങ്ങൾ