കുരുദേശത്ത് ഒരു ഗ്രാമത്തില്‍ ചക്രായണനെന്ന ആചാര്യനുണ്ടായിരുന്നു. അനേകം ശിഷ്യന്മാരുള്ള ഒരു ഗുരുകുലത്തിന്റെ പ്രധാനാചാര്യനായിരുന്നു അദ്ദേഹം. മകനായ ഉഷസ്തിയും അതേപോലെ പ്രസിദ്ധനും പണ്ഡിതനുമായിരുന്നു. അക്കാലത്ത് കുരു ദേശത്ത് അതിവര്‍ഷവും ഹിമ വര്‍ഷവുമുണ്ടായി. ഐസ് കട്ടകള്‍ വീണ് വൃക്ഷങ്ങളും വിളവുകളും വീടുകളും എല്ലാം നശിച്ചു. ഉഷസ്തി ഭാര്യയെയും കൂട്ടി നാടുവിട്ടു. കുറച്ചകലെയുള്ള ‘ഇഭ്യ’ഗ്രാമത്തില്‍ ഒരു കുടിലില്‍ താമസമായി. ഇഭമെന്നാല്‍ ആന. ആനയെ ഉപജീവിച്ചു ജീവിക്കുന്ന ഗ്രാമം ഇഭ്യഗ്രാമം. അവിടെ ഭക്ഷണത്തിനു ഗതിയില്ലാത്തതിനാല്‍ ഇരന്നു ജീവിച്ചു. പല ദിവസവും പട്ടിണി തന്നെ.
ഒരു ദിവസം ഉഷസ്തിക്ക് വൈകുന്നേരം വരെ നടന്നിട്ടും ഒന്നും കിട്ടിയില്ല. പ്രാണന്‍ പോകുന്ന അവസ്ഥയായി. അപ്പോള്‍ ഒരു ആനപ്പാപ്പാന്‍ അവന്റെ വീട്ടില്‍ കെട്ട ഉഴുന്ന് വേവിച്ചതു തിന്നുകൊണ്ടിരിക്കുന്നതു കണ്ടു. ‘വിശന്നിട്ടു വയ്യ. എനിക്കു എന്തെങ്കിലും ഭക്ഷണം തരൂ’ എന്ന് അവന്‍ യാചിച്ചു. ‘ഇവിടെ വേറെ ഒന്നും ഇല്ല. ഇത് ഉച്ഛിഷ്ട (എച്ചില്‍) മാണുതാനും. ഉച്ഛിഷ്ടം കഴിക്കാന്‍ പാടില്ലല്ലൊ.’
‘സാരമില്ല. ഇങ്ങു തന്നോളൂ.’ ഉഷസ്തി അതു വാങ്ങി കത്തലടക്കി. അല്പം ഭാര്യക്കായി പൊതിഞ്ഞെടുത്തു. ‘ഈ വെള്ളവും കുടിച്ചു കൊള്ളുക’ എന്നു പറഞ്ഞു കൊണ്ട് താന്‍ പാതി കുടിച്ച ജലപാത്രം ഇഭ്യന്‍ അവനു നീട്ടി.’ അതു വേണ്ട. അത് ഉച്ഛിഷ്ടമല്ലേ?’ എന്ന് ഉഷസ്തി നിരസിച്ചു.
‘അപ്പോള്‍ ഉഴുന്ന് എച്ചിലല്ലേ?’ എന്ന് ആനക്കാരന്‍.’ ഉഴുന്ന് കഴിക്കുന്നത് ജീവന്‍ നിലനിറുത്താനാണ്. അത് ആപത്തിലെ ധര്‍മമാണ്. എന്നാല്‍ വെള്ളം എനിക്ക് ഇപ്പോള്‍ അത്യാവശ്യമല്ല. അതുകൊണ്ട് അത് കാമ്യമാണ്. അപ്പോള്‍ ഉച്ഛിഷ്ടമാണ്.’
വഴിയില്‍ ചിലര്‍ അടുത്ത ഗ്രാമത്തില്‍ നടക്കുന്ന യാഗത്തെ കുറിച്ച് അവനോടു പറഞ്ഞു.
ഉഷസ്തി വീട്ടിലെത്തി ഭക്ഷണപ്പൊതി ഭാര്യക്കു നീട്ടി. അവള്‍, പക്ഷെ, എവിടെ നിന്നോ ഭക്ഷണം സമ്പാദിച്ചിരുന്നു. വയറു നിറച്ചിരുന്നു. എങ്കിലും അവള്‍ ആ ഭക്ഷണം പ്രിയമായി സ്വീകരിച്ചു, സൂക്ഷിച്ചു വെച്ചു. അടുത്ത ദിവസം രാവിലെ ഉഷസ്തി ഭാര്യയോടു പറഞ്ഞു. ‘ഇന്നലത്തെ ബാക്കി ഭക്ഷണം ഇങ്ങു തന്നോളൂ. ഞാന്‍ അടുത്ത ഗ്രാമത്തില്‍ ചെന്ന് യാഗത്തില്‍ ഭാഗഭാക്കായി ധനം സമ്പാദിച്ചുവരാം.’ അങ്ങിനെ ഉഷസ്തി യാഗശാലയിലെത്തി. വേദം ചൊല്ലുന്ന ഉദ്ഗാതാക്കളുടെ സമീപം ചെന്നിരുന്നു. പ്രസ്‌തോതനോട് പറഞ്ഞു. ‘ഹേ പ്രസ്‌തോത! നീ ചൊല്ലുന്ന പ്രസ്താവ മന്ത്രം ഏതു ദേവതയെക്കുറിച്ചാണ് എന്നറിയാമോ? അങ്ങിനെ അറിയാതെ ചൊല്ലിയാല്‍ നിന്റെ തല പൊട്ടിത്തെറിക്കും!.’ പ്രസ്‌തോതന്‍ ഭയപ്പെട്ടു. അവന് അത് അറിയില്ലായിരുന്നു. അവന്‍ വേദോച്ചാരണം നിര്‍ത്തി.
ഇതേ പോലെ ഉദ്ഗാതാവിനോട്
‘നീ ചൊല്ലുന്ന ഉദ്ഗീഥങ്ങളുടെ ദേവതയെ അറിഞ്ഞില്ലെങ്കില്‍ നിന്റെ തല പൊട്ടിത്തെറിക്കും’ എന്നു പറഞ്ഞു. അവനും മൗനിയായി.
പിന്നെ പ്രതിഹര്‍ത്താവിനോട്
‘പ്രതിഹാര ദേവതയെ അറിയാതെ പ്രതിഹരണം ചെയ്താല്‍ നിന്റെ തല പൊട്ടിത്തെറിക്കും’ എന്നു പറഞ്ഞു. അവനും നിശ്ശബ്ദനായി. യാഗം തടസ്സപ്പെട്ടു. ഇതു കണ്ട യാഗത്തിന്റെ യജമാനനായ രാജാവ് ബഹുമാനപുരസ്സരം ഉഷസ്തിയെ സമീപിച്ചു. നമസ്‌കാരപൂര്‍വം ‘അങ്ങ് ആരാണ്?’ എന്നന്വേഷിച്ചു. ‘ഞാന്‍ പേരു കേട്ട ചക്രായണ ഋഷിയുടെ മകന്‍’ എന്നു മറുപടി.
‘അങ്ങയുടെ ഗുണഗണങ്ങള്‍ ഞാന്‍ കേട്ടറിഞ്ഞിട്ടുണ്ട്. അങ്ങയെ അന്വേഷിക്കുകയും ചെയ്തു. പക്ഷെ കണ്ടെത്താനായില്ല. അതുകൊണ്ടാണ് കിട്ടിയവരെ വെച്ചു യാഗം ചെയ്യുന്നത്. അങ്ങ് ഇതേറ്റെടുത്ത് നടത്തിത്തരണം’ എന്ന് രാജാവ് വിനയാന്വിതനായി പ്രാര്‍ഥിച്ചു.
‘ശരി. ഇവരെയൊക്കെ ക്ഷണിച്ചതുകൊണ്ട് ഇവരെ വെച്ചുതന്നെ യാഗം പൂര്‍ത്തിയാക്കാം. അവര്‍ക്കു ദക്ഷിണയും കൊടുക്കണം. എന്നാല്‍ അത്രയും തുക എനിക്കും തരണം’ എന്ന് ഉഷസ്തി.
‘തഥാ’ (അങ്ങിനെ തന്നെ) എന്ന് രാജാവ് സമ്മതിച്ചു. പിന്നീട് പ്രസ്‌തോതന്‍ ഉഷസ്തിയോട് ‘എന്റെ പ്രസ്താവ മന്ത്രങ്ങളുടെ ദേവതയാര് ? ‘എന്ന് ആരാഞ്ഞു.’ പ്രാണന്‍’ എന്ന് ഉത്തരം. സ്ഥാവരവും ജംഗമവു (ഇളകാത്തതും ഇളകുന്നതു)മായ സര്‍വവും പ്രാണനില്‍ നിന്നാണ് ഉല്‍ഭവിക്കുന്നത്. പ്രാണനില്‍ നിലനില്‍ക്കുന്നു. അവസാനം പ്രാണനില്‍ ലയിക്കുന്നു. ഇതറിയാതെ ഭക്തികള്‍ (മന്ത്രഭാഗങ്ങള്‍) ചൊല്ലിയാല്‍ തല വീണുപോവുമായിരുന്നു. (എന്നെ അനുസരിച്ചത് നന്നായി എന്ന് താല്‍പര്യം) പ്രാണനിലും പ്രസ്താവത്തിലും’പ്ര’ ശബ്ദം ഉണ്ട്.
അടുത്ത ഊഴം ഉദ്ഗാതാവിന്റെത്. ഉദ്ഗീഥത്തിലെ ദേവതയാര്?. ആദിത്യനെന്നുത്തരം. എല്ലാ പ്രാണികളും ഉദ്ഗതമായ (മേലെ ഇരിക്കുന്ന) ആദിത്യനെ (സൂര്യനെ) ഗാനം ചെയ്യുന്നു. രണ്ടിലും’ഉത്’ ശബ്ദം സമാനമാണ് എന്ന് ശങ്കരാചാര്യര്‍. പ്രതിഹര്‍ത്താവിന്റെതാണ് അടുത്ത ചോദ്യം. പ്രതിഹാര ദേവത അന്നമാണെന്നുത്തരം. അന്നത്തെ പ്രതിഹരിച്ചു കൊണ്ടാണ് (ഭക്ഷിച്ചു കൊണ്ടാണ്) സര്‍വഭൂതങ്ങളും ജീവിക്കുന്നത്. രണ്ടിലും ‘പ്രതി’ ശബ്ദമുണ്ട്. ഇത്തരത്തില്‍ പ്രാണനേയും ആദിത്യനേയും അന്നത്തേയും ഉപാസിച്ചാല്‍ അവയുടെ പ്രസാദമുണ്ടാവും. കര്‍മ്മത്തില്‍ സമൃദ്ധിയുണ്ടാകും എന്നതു തന്നെ ഉപാസനാ ഫലം.
എല്ലാ ഋത്വിക്കുകളേയും (യാഗത്തിലെ കര്‍മികള്‍) ഇപ്രകാരം ചടങ്ങുകളുടെ അര്‍ഥം ബോധ്യപ്പെടുത്തിയ ശേഷം അവരെ ഉപയോഗിച്ചു തന്നെ യാഗം പൂര്‍ത്തിയാക്കി യഥേഷ്ടം ധന സമ്പത്തുമായി ഉഷസ്തി പത്‌നിയുടെ സമീപം എത്തി. അവര്‍ ചിരകാലം സസുഖം വാണു. ഛാന്ദോഗ്യോപനിഷത്തിലെ കഥയാണിത്.