ഭാഗവതത്തിലെ അതിമനോഹരമായ ഒരു കഥാഭാഗമാണ് രാസക്രീഡ. സംസ്‌കൃത വ്യാകരണമായ പാണിനീയ സൂത്രങ്ങളെ സാധാരണക്കാര്‍ക്ക് പ്രാപ്യമായ വിധത്തില്‍ ആക്കിയത് ഭട്ടോജ ദീക്ഷിതരാണ്; സിദ്ധാന്ത കൗമുദി അദ്ദേഹത്തിന്റെ ഗ്രന്ഥമാണ്. അദ്ദേഹം അദ്ദേഹത്തിന്റെ സമകാലികനായ മേല്‍പുത്തൂര്‍ നാരായണഭട്ടതിരി എന്ന പ്രസിദ്ധനായ കേരളീയ പണ്ഡിതനെ കാണാന്‍ പുറപ്പെട്ടുവെങ്കിലും വഴിയില്‍ വെച്ച് ഭട്ടതിരിയുടെ മരണവാര്‍ത്തയറിഞ്ഞ് മടങ്ങിയെന്നു കഥ.
ഈ പണ്ഡിതന്‍ ഭട്ടതിരിയുടെ പ്രക്രിയാ സര്‍വസ്വം എന്ന വ്യാകരണ ഗ്രന്ഥത്തിന്റെ വന്ദനശ്ലോകം പൂര്‍വാര്‍ദ്ധം വായിച്ചു. വന്ദനശ്ലോകം ഗ്രന്ഥ താല്‍പര്യത്തെ പ്രകടിപ്പിക്കണമെന്നാണ് ആഖ്യാന മര്യാദ.
രാസ വിലാസ വിലോലം
ഭജത മുരാരേര്‍ മനോരമം രൂപം
(രാസക്രീഡയില്‍ ലോലനായ ശ്രീകൃഷ്ണന്റെ മനോഹരമായ രൂപം ഞാന്‍ ധ്യാനിക്കുന്നു)
ഇത് വായിച്ചപ്പോള്‍ ‘ഈ ശൃംഗാരമയമായ വന്ദനം വ്യാകരണ ഗ്രന്ഥത്തിനു യോജിക്കുമോ?’ എന്നു ശങ്കിച്ചുവത്രേ. പക്ഷെ അതിന്റെ ഉത്തരാര്‍ദ്ധം വായിച്ചപ്പോള്‍ അവിടെത്തന്നെ വീണു നമസ്‌കരിക്കുകയും ചെയ്തു എന്നു കഥ.
ശ്ലോകം ഇങ്ങിനെ:
പ്രകൃതിഷു യത് പ്രത്യയവത്
പ്രത്യേകം ഗോപികാസു സമ്മിളിതം
പല പ്രകൃതികളില്‍ ഒരേ പ്രത്യയം ചേരുന്നതു പോലെ പല ഗോപികമാരോട് ശ്രീകൃഷ്ണന്‍ മേളിച്ചു. മടുപ്പിക്കുന്ന വ്യാകരണത്തിനിടയിലും സഹൃദയത്വം വിടാത്ത പ്രതിഭ. രാസക്രീഡ ഭാഗവതത്തിലെ പ്രധാനപ്പെട്ട കഥയാണ്. ഗോപികമാരുടെ പ്രേമസാക്ഷാത്കാരമായി ഒരു നിലാവു നിറഞ്ഞ രാത്രിയില്‍ യോഗമായയെ ഉപാശ്രിതനായ ശ്രീകൃഷ്ണനും ഗോപികമാരും ഏകാന്തത്തില്‍ മേളിച്ചു. അവര്‍ നൃത്തം ചെയ്ത് ആനന്ദിച്ചു.
ഗോപികമാര്‍ അനേകവും ശ്രീകൃഷ്ണന്‍ ഏകനുമാണ്. അതാണ് ഭഗവാന്‍ യോഗമായയെ കൈക്കൊണ്ട് ഒരോ ഗോപികയ്ക്കും ഓരോ കൃഷ്ണനായത്.
അംഗനാം അംഗനാം അന്തരാ മാധവ:
മാധവം മാധവം ചാന്തരേണാംഗനാ
രണ്ടു ഗോപികമാരുടെ (അംഗനാം) ഇടയില്‍ ഒരു കൃഷ്ണന്‍ (മാധവ:), രണ്ടു കൃഷ്ണന്മാരുടെയിടയില്‍ ഒരു ഗോപിക. അങ്ങിനെ അവര്‍ മതിവരുവോളം ആടിയെന്നു കഥ.
ഇവിടെ അല്‍പം യോഗ ചിന്ത. യോഗം ചിത്തവൃത്തികളുടെ നിരോധമാണ്. അങ്ങിനെ വൃത്തികള്‍ നിരോധിക്കപ്പെട്ടാല്‍ സാധകന്റെ സ്വരൂപം ദൃശ്യമാകും. ആത്മ ദര്‍ശനം ലഭിക്കും എന്നര്‍ത്ഥം. ഇതു തന്നെ സമാധി. ചിന്തകള്‍ ചിത്തവൃത്തികള്‍ തന്നെ. അവ ഒന്നിനു മേല്‍ ഒന്നായി മനസ്സിലൂടെ കടന്നുപോയിക്കൊണ്ടിരിക്കും. ഇടവേളയില്ല. അപ്പോള്‍ നമ്മള്‍ ആ ചിന്തകള്‍ക്കു പിന്നാലെ ഓടിക്കൊണ്ടിരിക്കും. നമ്മള്‍ ചിന്തയായി മാറിക്കൊണ്ടിരിക്കും. സമാധി ഇല്ലാത്ത മനസ്സിന്റെ അവസ്ഥ ഇതാണ്.
ഇവിടെ മറ്റൊരു ഉദാഹരണം എടുക്കാം. ഒരു തടാകം. നിറയെ തെളിഞ്ഞ നിശ്ചലമായ ജലം. അതില്‍ ഒരു വെള്ളി നാണയമിട്ടാല്‍ അതു തെളിഞ്ഞു കാണാം. അതില്‍ ചെറു കാറ്റടിച്ചാല്‍ ഓളമുണ്ടാകും. അപ്പോള്‍ നാണയത്തിന്റെ എണ്ണം കൂടിയതായി നമുക്കു തോന്നും. അതില്‍ നിറം കലക്കിയാല്‍ നാണയവും ആ നിറമായിത്തീരും.
തടാകത്തെ മനസ്സായും തിരകളെ ചിന്തകളായും നിറങ്ങളെ മനസ്സിലെ വികാരവിക്ഷോഭമായും എടുക്കുക. ചിന്തകള്‍ക്കും വികാരങ്ങള്‍ക്കും അനുസൃതമായാണ് നാം നയിക്കപ്പെടുന്നത്. മനസ്സു ചിന്താരഹിതമായാല്‍ നമുക്ക് നമ്മുടെ ഉള്ളിലേക്കു നോക്കാനും നമ്മുടെ ‘സ്വരൂപ’ ത്തില്‍ അവസ്ഥിതനാവാനും കഴിയും. ഇതിനുള്ള പരിശ്രമം, സാധന തന്നെയാണ് യോഗം. ചിന്തകളെ ശ്രദ്ധിക്കാന്‍ തുടങ്ങിയാല്‍, അതിന്റെ എണ്ണം കുറക്കാന്‍ ശ്രമിച്ചാല്‍ അവിടെ ധ്യാനം തുടങ്ങുന്നു. ഒരു ചിന്തയില്‍ തന്നെ ശ്രദ്ധിക്കാന്‍ തുടങ്ങിയാല്‍, മനസ്സ് ഉറപ്പിക്കാന്‍ തുടങ്ങിയാല്‍ അതു തന്നെ ധ്യാനം. ഇതു തന്നെ ഏകാഗ്രത. എണ്ണ ഒരു പാത്രത്തില്‍ നിന്നും മറ്റൊരു പാത്രത്തിലേക്കു പകരുമ്പോള്‍ ധാര മുറിയില്ല. (തൈലധാരാവത്). അപ്പോള്‍ ചിന്തയുടെ (ചിത്തവൃത്തിയുടെ) ദൈര്‍ഘ്യം കൂടും. എണ്ണം കുറയും.
ക്രമത്തില്‍ രണ്ടു ചിന്തകളുടെ ഇടയില്‍ ഒരു വിടവ്, ഒരു ശൂന്യത ഉണ്ടായിത്തീരും. ഈ ശൂന്യത തന്നെയാണ് നമ്മുടെ സ്വരൂപത്തിലേക്കുള്ള താക്കോല്‍. അവിടെത്തന്നെ ഈശ്വരന്‍. ഇളക്കമോ കലക്കമോ ഇല്ലാത്ത ശുദ്ധജല തടാകം. അപ്പോള്‍ ദര്‍ശനം ശുദ്ധമാകും.
ഇവിടെയാണ്, മനസ്സിലാണ് രാസക്രീഡ നടക്കുന്നത്. ചന്ദ്രന്‍ മനസ്സിന്റെ കാരകനാണ്. തെളിഞ്ഞ മനസ്സാണ് പൂനിലാവ്. അവിടെ ഗോപസ്ത്രീകളാകുന്ന പലനിറത്തിലുള്ള ചിന്തകള്‍ (ചിത്തവൃത്തികള്‍) നൃത്തം വെക്കുന്നു. അത് അഭൗമമാവുമ്പോള്‍ താളക്രമം വരും. രണ്ടു ഗോപികമാരുടെ അന്തരത്തില്‍ ഒരു ‘ഇടയന്‍’ നിറഞ്ഞു നില്ക്കും. കൃഷ്ണ ദര്‍ശനം സാധ്യമാവും. അനുഭൂതമാവും. ക്രമത്തില്‍ അവരെല്ലാം മാനസികമായി സ്വയം കൃഷ്ണനായ കഥ നാം ഭാഗവതത്തില്‍ തുടര്‍ന്നു വായിക്കുന്നുണ്ട്. നമ്മുടെ മനസ്സിലും എന്നും എപ്പോഴും രാസക്രീഡ നടക്കണമെന്നു തോന്നുന്നില്ലേ? ഗോപികമാരും അതു തന്നെയാണ് പിന്നീടാഗ്രഹിച്ചതും അനുഭവിച്ചതും.