മുഗള്‍ ഭരണകാലത്തെ ക്ഷേത്രധ്വംസനങ്ങളെ ഹിന്ദുക്കളില്‍ വലിയൊരു വിഭാഗം കണക്കിലെടുത്തത് തത്വചിന്താപരമായിട്ടാണ്. അജ്ഞതകൊണ്ടും പൊങ്ങച്ചം കാണിക്കാനുമാണ് മുഗള്‍ ഭരണാധികാരികള്‍ ഇങ്ങനെയൊക്കെ ചെയ്യുന്നതെന്നാണ് ഈ ഹിന്ദുക്കള്‍ വിശ്വസിച്ചതും ആശ്വസിച്ചതും. വിഗ്രഹാരാധനയ്ക്കു പിന്നിലെ തത്വവും, സഗുണ-നിര്‍ഗുണ ആരാധനാരീതികളുടെ അടിസ്ഥാനപരമായ ഏകത്വവും ശരിയായി മനസ്സിലാക്കാന്‍ കഴിയാത്തതിനാലാണ് മുസ്ലിങ്ങള്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതെന്ന് ഹിന്ദുക്കള്‍ കരുതി. മേച്ഛന്മാരായ ആക്രമണകാരികള്‍ ദേവീദേവന്മാരുടെ വിഗ്രഹങ്ങളില്‍ തൊടുന്നതിനു മുന്‍പുതന്നെ അവര്‍ തങ്ങളുടെ സങ്കേതം ഉപേക്ഷിക്കുമെന്ന് കരുതാനാണ് ഇവര്‍ ഇഷ്ടപ്പെട്ടത്. ജ്യോതിര്‍ലിംഗങ്ങളിലൊന്നായ ഗുജറാത്തിലെ സോമനാഥക്ഷേത്രം നിരന്തരം ആക്രമിക്കപ്പെട്ടിട്ടും ഹിന്ദുക്കളില്‍നിന്ന് കാര്യമായ പ്രതിരോധം ഉയരാതിരുന്നത് ഈ മനോഭാവം കൊണ്ടാണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. മുഹമ്മദ് ഗസ്‌നി മുതല്‍ ഔറംഗസീബ് വരെയുള്ള ഇസ്ലാമിക കടന്നാക്രമണകാരികള്‍ പലവട്ടമാണല്ലോ സോമനാഥ ക്ഷേത്രം ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തത്.
ബ്രിട്ടീഷ് ഭരണകാലത്തിനു മുന്‍പ് വൈദേശിക കടന്നാക്രമണകാരികള്‍ നടത്തിയ കിരാതമായ വിഗ്രഹ ഭഞ്ജനങ്ങളുടെ ചരിത്രം മനസ്സില്‍നിന്ന് പിഴുതെറിഞ്ഞുകളയുകയായിരുന്നു ഭാരതീയര്‍. മറ്റേതെങ്കിലും രാജ്യത്തെ പൗരന്മാര്‍ സ്വന്തം ചരിത്രത്തോട് ഇങ്ങനെ ചെയ്തിട്ടുണ്ടെന്ന് തോന്നുന്നില്ല. തെളിവുകളുടെ കൂമ്പാരം സ്വന്തം കണ്ണുകളിലേക്ക് തുറിച്ചുനോക്കുമ്പോഴും ഭാരതീയരെപ്പോലെ ഈ ചരിത്രത്തെ സമ്പൂര്‍ണമായി നിഷേധിക്കുന്ന പൗരന്മാര്‍ മറ്റേതെങ്കിലും രാജ്യത്തുണ്ടോയെന്നും സംശയമാണ്. ഭാരതത്തിലെ ബുദ്ധിജീവികളെപ്പോലെ വിവേചനപരമായി മാത്രം സാംസ്‌കാരിക വിമര്‍ശനം നടത്തുകയും, വൈദേശിക മേധാവിത്വം നിലനില്‍ക്കാന്‍ അനുവദിക്കുന്ന ആവാസവ്യവസ്ഥയ്ക്കു വേണ്ടി വാദിക്കുകയും ചെയ്യുന്നവരും മറ്റെവിടെയെങ്കിലും ഉണ്ടെന്ന് കരുതാനാവില്ല. ഇതുമൂലം വൈദേശിക പ്രത്യയശാസ്ത്രങ്ങള്‍ സാംസ്‌കാരിക ഭൂപടത്തില്‍ വലിയ ആധിപത്യം ചെലുത്തുന്നു. സ്വന്തം തത്വശാസ്ത്രവും പൂര്‍വികരുടെ സംസ്‌കാരവും കയ്യൊഴിഞ്ഞ് ആഗോളഭൂരിപക്ഷത്തിന്റെ അനുഭാവം നേടാന്‍ യാതൊരു ലജ്ജയുമില്ലാതെ തങ്ങളെ വില്‍പ്പനയ്ക്കു വച്ചിരിക്കുന്ന ബുദ്ധിജീവികളെയും ലോകത്ത് മറ്റെവിടെയും കാണാനാവില്ല. ആഗോളതലത്തില്‍ നോക്കുമ്പോള്‍ തങ്ങള്‍ ഉള്‍പ്പെടുന്ന ന്യൂനപക്ഷത്തിന്റെ നാശമാണ് ഇതിന്റെ അനന്തരഫലമെന്ന് ഈ ബുദ്ധിജീവികള്‍ തിരിച്ചറിയുന്നില്ല എന്നതാണ് ഏറ്റവും പരിതാപകരം.
സംസ്‌കാരത്തെക്കുറിച്ച് പലര്‍ക്കുമുള്ള ധാരണ പരിമിതമോ ഉപരിപ്ലവമോ ആണ്. ഭാരതത്തിന്റേത് സങ്കര സംസ്‌കാരമാണെന്ന വികല ധാരണ പുലര്‍ത്തുന്നവരുമുണ്ട്. സംസ്‌കാരത്തിന്റെ മൂര്‍ത്തവും അമൂര്‍ത്തവുമായ തലങ്ങള്‍ ശരിയായി മനസ്സിലാക്കാന്‍ തന്നെ പ്രയാസമാണ്. കലകളിലൂടെയും ആശയങ്ങളിലൂടെയും ജീവിതരീതികളിലൂടെയും മൂല്യങ്ങളിലൂടെയും വിശ്വാസപ്രമാണങ്ങളിലൂടെയുമൊക്കെ അനാവൃതമാകുന്ന സാംസ്‌കാരിക സവിശേഷതകള്‍ക്ക് സങ്കീര്‍ണമായ പല ഘടകങ്ങളുമുണ്ടായിരിക്കും. ഒരു സമൂഹത്തിന്റെ തനിമയെ നിര്‍ണയിക്കുന്നതില്‍ മാത്രമല്ല, വ്യക്തിയുടെ സ്വഭാവത്തെ രൂപപ്പെടുത്തുന്നതിലും സംസ്‌കാരം വഹിക്കുന്ന പങ്ക് വളരെ വലുതാണ്. സാമൂഹ്യ നിര്‍മിതിയില്‍ സംസ്‌കാരത്തിനുള്ള പങ്ക് ആധുനിക കാലത്ത് ഏറെ തിരിച്ചറിയപ്പെടുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. കേവലം മതമായി തെറ്റിദ്ധരിക്കുകയോ ചുരുക്കിക്കാണുകയോ ചെയ്യാവുന്നതല്ല സംസ്‌കാരമെന്ന് വ്യക്തമാക്കുന്ന പല പഠനങ്ങളും പുതിയ കാലത്ത് നടന്നിട്ടുണ്ട്. എന്നാല്‍ സാമാന്യ ജനങ്ങളെന്നല്ല, ബുദ്ധിജീവികള്‍ പോലും ഇക്കാര്യത്തില്‍ അജ്ഞരോ അശ്രദ്ധ പുലര്‍ത്തുന്നവരോ ആണ്.
ഐക്യരാഷ്ട്ര സഭപോലും അതിന്റെ അന്താരാഷ്ട്ര വികസന അജണ്ടയില്‍ സംസ്‌കാരത്തെക്കുറിച്ച് പരാമര്‍ശിക്കുന്നു എന്നറിയുമ്പോള്‍ പ്രാധാന്യം വ്യക്തമാണല്ലോ. 2015 ല്‍ ഐക്യരാഷ്ട്രസഭ അംഗീകരിച്ച സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ചട്ടക്കൂടില്‍ സംസ്‌കാരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ഇതിനെക്കുറിച്ചുള്ള ചര്‍ച്ചകളൊന്നും ഭാരതത്തില്‍ വേണ്ടപോലെ നടക്കാറില്ല. അര്‍ബന്‍ നക്‌സലുകളും ലെഫ്റ്റ്-ലിബറലുകളും നിയന്ത്രിക്കുന്ന സവിശേഷമായ ബൗദ്ധിക ആവാസവ്യവസ്ഥയില്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് ഇടം ലഭിക്കുകയില്ല എന്നതാണ് വസ്തുത.
സാംസ്‌കാരിക പൈതൃകത്തിന്റെ സംരക്ഷണം സുരക്ഷാപരമായിപ്പോലും അനിവാര്യമാണെന്ന് പ്രഖ്യാപിക്കുകയും, സാംസ്‌കാരിക സമ്പത്ത് ബോധപൂര്‍വം നശിപ്പിക്കുന്നത് യുദ്ധകുറ്റകൃത്യമായി കണക്കാക്കുകയും ചെയ്യുന്ന പ്രമേയം 2017ല്‍ ഐക്യരാഷ്ട്ര രക്ഷാ സമിതി അംഗീകരിക്കുകയുണ്ടായി. ഈ നടപടിയെ യുനെസ്‌കോ പ്രശംസിക്കുകയും ചെയ്തിരുന്നു. സംസ്‌കാരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പുതിയൊരു ബോധവല്‍ക്കരണം കൊണ്ടുവരുന്നതിനെ ഈ പ്രമേയം സാക്ഷ്യപ്പെടുത്തുന്നുവെന്ന് യുനെസ്‌കോ പറയുകയുണ്ടായി.
സാംസ്‌കാരിക ഭീകരതയുടെ വിഷയം ഐക്യരാഷ്ട്രസഭ ശ്രദ്ധിക്കുന്നത് ഇപ്പോഴാണെങ്കിലും നൂറ്റാണ്ടുകള്‍ക്ക് മുന്‍പുതന്നെ ലോകം അത് അനുഭവിക്കുന്നുണ്ട് എന്നതാണ് വസ്തുത. 1453 ല്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയ ഇസ്ലാമിക ഓട്ടോമെന്‍ സാമ്രാജ്യം അവിടുത്തെ ക്രൈസ്തവ ദേവാലയമായ ഹാഗിയ സോഫിയ മസ്ജിദാക്കി മാറ്റിയത് കുപ്രസിദ്ധമാണല്ലോ. സാംസ്‌കാരിക ഭീകരവാദം എങ്ങനെയാണ് ചരിത്രത്തിന്റെ ഗതിമാറ്റുന്നത് എന്നതിന്റെ ഉദാഹരണമാണിത്. അമേരിക്കയിലെ ആദിമനിവാസികളായ റെഡ് ഇന്ത്യക്കാരെ ക്രൈസ്തവ ശക്തികള്‍ പൈശാചികമായ ആക്രമണങ്ങളഴിച്ചുവിട്ട് മതംമാറ്റിയും, അവരുടെ ദേവാലയങ്ങള്‍ തകര്‍ത്തും തനതു സംസ്‌കാരത്തില്‍ ലജ്ജയുള്ളവരാക്കി മാറ്റിയത് മറ്റൊരുദാഹരണം. ന്യൂയോര്‍ക്കിലെ ലോകവ്യാപാര സമുച്ചയത്തിനു നേര്‍ക്കുണ്ടായ 9/11 ആക്രമണം പോലും ആധുനിക അമേരിക്കന്‍ സംസ്‌കാരത്തിനെതിരായ ഇസ്ലാമിക കടന്നാക്രമണമായാണ് കരുതപ്പെടുന്നത്. അമേരിക്കന്‍ ജനതയുടെ പൊതുസ്വഭാവത്തെയാണ് ലോകവ്യാപാര സമുച്ചയം പ്രതിനിധീകരിച്ചിരുന്നത്. വ്യത്യസ്തമായ മാര്‍ഗങ്ങള്‍ അവലംബിക്കാറുണ്ടെങ്കിലും സാംസ്‌കാരിക ഭീകരവാദത്തിന്റെ ലക്ഷ്യം ഒന്നാണ്-സംസ്‌കാരത്തെ നശിപ്പിക്കുക.
മുഗള്‍ ഭരണകാലത്തും അതിനു മുന്‍പും ഇസ്ലാമിക ഭരണാധികാരികള്‍ മതവിരുദ്ധമെന്നു മുദ്രകുത്തി മഹാക്ഷേത്രങ്ങള്‍ ഉള്‍പ്പെടെ പൗരാണിക സ്മാരകങ്ങള്‍ തകര്‍ക്കുകയും, സാംസ്‌കാരിക വസ്തുക്കള്‍ കൊള്ള ചെയ്ത് കടത്തിക്കൊണ്ടുപോവുകയും ചെയ്തിരുന്നു. ഇതുപോലെയാണ് ആധുനിക കാലത്ത് ഇറാഖിലും സിറിയയിലും ഐഎസ് ഭീകരര്‍ ഇസ്ലാമിക വിരുദ്ധമെന്നു പ്രഖ്യാപിച്ച് പൗരാണിക സ്മാരകങ്ങള്‍ തകര്‍ക്കുന്നതും സാംസ്‌കാരിക നിധികള്‍ കൊള്ള ചെയ്യുന്നതും. സ്ഥലകാലങ്ങള്‍ വ്യത്യസ്തമാണെങ്കിലും മനോഭാവത്തിന് മാറ്റം വരുന്നില്ല. ബ്രിട്ടീഷ് ഭരണകാലത്ത് ഭാരതത്തിന്റെ സമ്പത്ത് കൊള്ള ചെയ്യുന്നതിനെക്കുറിച്ചും, കോഹിനൂര്‍ പോലുള്ള സാംസ്‌കാരിക നിധികള്‍ കടത്തിക്കൊണ്ടു പോയതിനെക്കുറിച്ചും കൃത്യമായ വിവരങ്ങളുള്ളപ്പോള്‍ ഇസ്സാമിക വാഴ്ചക്കാലത്തെ ഇത്തരം കൊള്ളകളെക്കുറിച്ചും സാംസ്‌കാരിക നശീകരണങ്ങളെക്കുറിച്ചും പലരും നിശ്ശബ്ദത പാലിക്കാറാണ് പതിവ്.
മധ്യകാല-ആധുനിക കാല ഭാരതത്തിന്റെ ചരിത്രം സാംസ്‌കാരിക ഭീകരവാദത്തിന്റെ ചരിത്രമാണെന്ന് പലരും ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. എന്നാല്‍ ഇത്തരം പ്രവൃത്തികളെ മഹത്വവല്‍ക്കരിക്കുന്ന രീതിയാണ് നിലനിന്നത്. ഇക്കാലങ്ങളില്‍ സ്വഭാവിക പരിണാമമല്ല, സാംസ്‌കാരികമായ അടിച്ചേല്‍പ്പിക്കലുകളാണ് നടന്നിട്ടുള്ളതെന്ന് തിരിച്ചറിയാന്‍ പലര്‍ക്കും കഴിയുന്നില്ല. ആരാധനാ കേന്ദ്രങ്ങളിലുള്ള ജനങ്ങളുടെ അചഞ്ചലമായ വിശ്വാസം ഭാരതത്തിന്റെ ഏകാത്മകതയെ ഊട്ടിയുറപ്പിക്കുന്ന ഘടകമാണെന്ന് മുഗള്‍ കടന്നാക്രമണകാരികള്‍ മനസ്സിലാക്കിയിരുന്നു. പരസ്പരം എതിര്‍ക്കുകയും യുദ്ധത്തിലേര്‍പ്പെടുകയുമൊക്കെ ചെയ്യുന്ന ഭരണസംവിധാനങ്ങള്‍ നിലവിലുണ്ടായിരുന്നെങ്കിലും ആരാധനാ കേന്ദ്രങ്ങളോടുള്ള ആഭിമുഖ്യത്തിന് ഇത് തടസ്സമായിരുന്നില്ല. അതിനാല്‍ തദ്ദേശീയ ജനതയുടെ ആത്മാഭിമാനവും ആത്മവീര്യവും തകര്‍ത്ത് അവര്‍ക്കുമേല്‍ ആധിപത്യം നേടുന്നതിനുള്ള എളുപ്പവഴി സാംസ്‌കാരിക ഏകതയെ നിലനിര്‍ത്തുന്ന കണ്ണികളെ തകര്‍ക്കലാണെന്ന് കടന്നാക്രമണകാരികള്‍ തിരിച്ചറിഞ്ഞു. ഇതുകൊണ്ടാണ് ഇസ്ലാമിക കടന്നാക്രമണകാരികള്‍ എല്ലാവരും തന്നെ ക്ഷേത്രങ്ങള്‍ തകര്‍ത്തത്. ഈ ക്ഷേത്രധ്വംസനങ്ങള്‍ ഹിന്ദുക്കളെ വല്ലാതെ നടുക്കി. ക്ഷേത്രങ്ങള്‍ തകര്‍ത്ത് അവയുടെ സ്ഥാനത്ത് മസ്ജിദ് നിര്‍മിക്കുകയും നിര്‍ബന്ധിത ആരാധനാ രീതികളിലൂടെ അവരെ കൂട്ടത്തോടെ മതംമാറ്റുകയും ചെയ്തു. നൂറ്റാണ്ടുകള്‍ ഇത് തുടര്‍ന്നപ്പോള്‍ സാമൂഹ്യ ഘടനയെ തന്നെ അത് ബാധിച്ചു. നളന്ദ സര്‍വകലാശാലയെപ്പോലുള്ള വിജ്ഞാന കേന്ദ്രങ്ങള്‍ തകര്‍ന്നതോടെ ലോകത്തിന് തെറ്റായ സന്ദേശം ലഭിച്ചു. വിദേശികള്‍ അറിവു നേടുന്നതിനുവേണ്ടി ഭാരതത്തിലേക്ക് വന്നുകൊണ്ടിരുന്ന രീതി മാറി. ഭൗതിക സമ്പത്ത് കയ്യടക്കുന്നതിനായി പിന്നീടുള്ള വരവ്. സാംസ്‌കാരിക ഭീകരവാദം വിദേശ സഞ്ചാരികളുടെ കാഴ്ച്ചപ്പാടിനെപ്പോലും മാറ്റിയത് എങ്ങനെയെന്ന ചിത്രമാണ് ഇവിടെ തെളിയുന്നത്.
സാംസ്‌കാരിക ഭീകരവാദത്തെ ചരിത്രത്തില്‍നിന്ന് മറച്ചുപിടിക്കാന്‍ മുഗള്‍ഭരണകാലത്തെ വെള്ളപൂശുന്ന പ്രവണതയുണ്ട്. ചുരുക്കം ചില അപവാദങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ മുഗള്‍ഭരണം മഹത്തരമായിരുന്നെന്നും, അത് നന്മകള്‍ മാത്രമാണ് ഭാരതത്തിന് സമ്മാനിച്ചിട്ടുള്ളതെന്നും വാദിക്കുന്നവര്‍ക്ക് ചരിത്രത്തോട് നീതി പുലര്‍ത്താനാവില്ല. തങ്ങളില്‍നിന്ന് വ്യത്യസ്തമായ മതവിശ്വാസവും ജീവിതരീതികളും പുലര്‍ത്തുന്നവര്‍ ബഹുഭൂരിപക്ഷമുള്ള ഒരു സമൂഹത്തില്‍ സ്വന്തം ആധിപത്യം സ്ഥാപിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ചില തന്ത്രങ്ങള്‍ മുഗള്‍ ഭരണാധികാരികള്‍ പ്രയോഗിച്ചിട്ടുണ്ട്. മുന്‍ ഇസ്ലാമിക് സുല്‍ത്താനേറ്റിന്റെ പിന്‍ഗാമികളുമായി ഹിന്ദു രാജാക്കന്മാര്‍ ഏറ്റുമുട്ടുന്നതിനിടെ അവരുമായി മുഗള്‍ ഭരണാധികാരികള്‍ സഖ്യമുണ്ടാക്കിയത് രാഷ്ട്രീയ കാര്യസാധ്യത്തിനുവേണ്ടി മാത്രമാണ്. വൈദേശിക കടന്നാക്രമണകാരികളോടുള്ള ഹിന്ദുക്കളുടെ വിരോധം കുറയ്ക്കാന്‍ വേണ്ടിയായിരുന്നു ഇത്. രാഷ്ട്രീയ കാരണങ്ങളാല്‍ ഹിന്ദു രാജാക്കന്മാരുമായി സഖ്യമുണ്ടാക്കിയതിന്റെ പേരില്‍ പില്‍ക്കാലത്ത് തങ്ങളെ മതേതരത്വത്തിന്റെ വക്താക്കളായി ചിത്രീകരിക്കുമെന്ന് മുഗള്‍ രാജാക്കന്മാര്‍ പോലും കരുതിയിരുന്നില്ല എന്നതാണ് വാസ്തവം. മുഗള്‍ ഭരണാധികാരികള്‍ പേരുമാറ്റുകയും ഇസ്ലാമിലേക്ക് മതംമാറ്റുകയും ചെയ്തവര്‍ തന്നെ അവരെ പ്രകീര്‍ത്തിക്കുന്നത് വലിയ വിരോധം തന്നെയാണല്ലോ. മുഗളന്മാര്‍ക്ക് മുന്‍പ് ഇസ്ലാമിക ഭരണാധികാരികള്‍ ഭാരതത്തെ ആക്രമിക്കാനെത്തിയിരുന്നല്ലോ. ഇസ്ലാം ഭൂമുഖത്ത് ഉടലെടുത്ത് 700 വര്‍ഷത്തിനു ശേഷമായിരുന്നു ഇത്. ഇക്കാലമത്രയും ഭാരത ഉപഭൂഖണ്ഡത്തിലെ ജനങ്ങള്‍ സ്വച്ഛമായ ജീവിതം നയിക്കുകയായിരുന്നു.
മുഗളന്മാര്‍ അവര്‍ക്ക് മുന്‍പുള്ള അഫ്ഗാനികളെക്കാള്‍ ഒട്ടുംതന്നെ മതേതരന്മാരായിരുന്നില്ല. മുഗള്‍ ചക്രവര്‍ത്തിമാരില്‍ മതേതരനായി ചിത്രീകരിക്കപ്പെടുന്ന അക്ബര്‍ പോലും ഹിന്ദു രാജാക്കന്മാരുടെ കുടുംബങ്ങളില്‍ നിന്ന് വിവാഹം ചെയ്തത് രാഷ്ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയായിരുന്നു. അക്ബറിന് ഹിന്ദു ഭാര്യമാരില്‍ ജനിച്ച സന്താനങ്ങളെയൊന്നും ഹിന്ദുക്കളായി വളര്‍ത്തിയ ചരിത്രം കേട്ടിട്ടില്ല. അവരെല്ലാവരും ഇസ്ലാം മതവിശ്വാസികളായിരുന്നു. എന്നു മാത്രമല്ല, രണ്ട് തലമുറ കഴിഞ്ഞപ്പോള്‍ ഇവരില്‍നിന്നാണ് ഭാരതം കണ്ട ഏറ്റവും കടുത്ത മതഭ്രാന്തനായ ഔറംഗസീബ് വന്നത്. ഇന്നത്തെ ഗുജറാത്തില്‍പ്പെടുന്ന ദാഹോദിലാണല്ലോ ഔറംഗസീബ് ജനിച്ചത്. ഔറംഗസീബ് സുന്നി മതഭ്രാന്തനായിരുന്നു. ഒരു ഘട്ടത്തില്‍ പേര്‍ഷ്യയിലെ രാജാവിന്റെ സഹായം തേടിയ ഹുമയൂണ്‍ ഷിയാ വിശ്വാസിയായിരുന്നെന്ന് പറയപ്പെടുന്നു. ഇതല്ലാതെ മറ്റൊരു മുഗള്‍ ചക്രവര്‍ത്തിയും മതേതരവാദിയായിരുന്നില്ല. അവരുടെ പ്രവൃത്തികളും അതിനനുസൃതമായിരുന്നു.
മുഗള്‍ വാഴ്ചക്കാലത്തെ മതേതരവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നവരുടെ ആരാധനാ ബിംബം അക്ബറാണ്. മഹാനായ അശോകനുമായിപ്പോലും അക്ബറിനെ ചിലര്‍ താരതമ്യപ്പെടുത്താറുണ്ട്. എന്നാല്‍ വസ്തുനിഷ്ഠമായി ചരിത്രത്തെ സമീപിക്കുന്ന ആര്‍ക്കും ഇത് അംഗീകരിക്കാനാവില്ല. അക്ബറിന്റെ രാജസദസ്സ് സന്ദര്‍ശിക്കുകയും ചക്രവര്‍ത്തിമാരെ അനുഗമിക്കുകയും ചെയ്തിട്ടുള്ള പോര്‍ച്ചുഗീസ് പാതിരി ആന്റോണിയോ മോണ്‍സെരാറ്റെ അക്കാലത്തെ അനുഭവങ്ങള്‍ എഴുതിയിട്ടുണ്ട്. പില്‍ക്കാലത്ത് ഇതിന് ആമുഖം എഴുതിയ ജോണ്‍ എസ്. ഹോളിലാന്റും എസ്. എസ്. ബാനര്‍ജിയും അക്ബറിനെ അശോകനോട് താരതമ്യപ്പെടുത്തുന്നതിനെ അംഗീകരിക്കുന്നില്ല. ”കീഴടക്കുന്നതിനോടും കീര്‍ത്തിയോടുമുള്ള അക്ബറിന്റെ അത്യാര്‍ത്തിയും ആത്മാര്‍ത്ഥതയില്ലായ്മയും അശോകന്റെ ഭരണത്തിനും ആത്മീയ ദാഹത്തിനും കടകവിരുദ്ധമാണ്” എന്ന വിലയിരുത്തലാണ് ഈ എഴുത്തുകാര്‍ക്കുള്ളത്. വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതായിരുന്നു അക്ബറുടെ വ്യക്തിത്വം എന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.
ശരിയാണ്, ബ്രിട്ടീഷുകാര്‍ കടന്നുവരുമ്പോഴും ഒരു രാഷ്ട്രം എന്ന നിലയില്‍ ഭാരതം സമ്പന്നമായിരുന്നു. മൂന്നു കാര്യങ്ങളിലായിരുന്നു അവരുടെ കണ്ണ്-സുഗന്ധദ്രവ്യങ്ങള്‍, നീലം, നെയ്തുണ്ടാക്കിയ തുണിത്തരങ്ങള്‍. പ്രാദേശിക ജനങ്ങളുടെ നൈപുണ്യത്തിലൂടെ വളര്‍ന്നുവന്ന ഈ വ്യവസായങ്ങള്‍ക്ക് ഭരണകൂടത്തിന്റെ സഹായം വളരെ പരിമിതമായിരുന്നു. ചക്രവര്‍ത്തിമാരും ഭൂഖണ്ഡത്തിലെ അതിസമ്പന്നര്‍ തന്നെയായിരുന്നു. പക്ഷേ സമ്പത്തിന്റെ നീതിപൂര്‍വമായ വിതരണം നടത്തിയിരുന്നില്ല. മധ്യവര്‍ഗം എന്നൊന്ന് മുഗള്‍ ഭരണകാലത്ത് ഉണ്ടായിരുന്നേയില്ല എന്നറിയുന്നത് പലര്‍ക്കും അത്ഭുതമായിരിക്കും. അതിസമ്പന്നരും പരമദരിദ്രരും എന്ന നിലയ്ക്ക് സമൂഹം വിഭജിക്കപ്പെട്ടിരുന്നു. മുഗള്‍ ഭരണത്തിന്‍ കീഴില്‍ സമൂഹം സമ്പല്‍സമൃദ്ധമായിരുന്നു എന്നു പറയുന്നത് മുഴുവന്‍ ഭാരതവും മുഗള്‍ ഭരണത്തിന് കീഴ്‌പ്പെട്ടിരുന്നു എന്നു പറയുന്നതുപോലെ മിഥ്യയാണ്. ഈ വസ്തുതകളൊക്കെ ബോധപൂര്‍വം വിസ്മരിച്ചുകൊണ്ട് മുഗള്‍ ഭരണത്തെ വാഴ്ത്തുന്നവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് ഇസ്ലാമിക ആധിപത്യത്തെ ന്യായീകരിക്കുകയാണ്.
മുഗള്‍ ഭരണം ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയോട് ചെയ്തത് എന്താണെന്ന് ബ്രിട്ടീഷ് സാമ്പത്തിക ശാസ്ത്രജ്ഞനായ ആംഗസ് മാഡിസണ്‍ എഴുതിയ ‘ലോക സമ്പദ് വ്യവസ്ഥ-ഒരു സഹസ്രാബ്ദ പരിപ്രേക്ഷ്യം’ എന്ന പുസ്തകം പറഞ്ഞുതരും. എ.ഡി. ഒന്നാം നൂറ്റാണ്ടില്‍ ആഗോള ജിഡിപിയില്‍ ഭാരതത്തിന്റെ വിഹിതം 32.9 ശതമാനമായിരുന്നത് എ.ഡി. 1000 എത്തിയപ്പോള്‍ 28.9 ശതമാനമായി താണു. എ.ഡി. 1500 ല്‍ മുഗളന്മാര്‍ വന്നപ്പോള്‍ അത് പിന്നെയും കുറഞ്ഞ് 24.5 ശതമാനമായി. എ.ഡി. 1600 ല്‍ അക്ബറുടെ ഭരണം അവസാനിക്കാറായപ്പോള്‍ ഭാരതത്തിന്റെ ആഗോള ജിഡിപി 22.6 ശതമാനമായി കുറഞ്ഞു. മുഗള്‍ ഭരണം നിലനില്‍ക്കുമ്പോള്‍ എ.ഡി. 1820 ല്‍ പിന്നെയും കുറഞ്ഞ് 16 ശതമാനമായി. വ്യക്തിഗത പുരോഗതിയുടെ കാഴ്ചപ്പാടില്‍ നോക്കുമ്പോഴും മുഗള്‍ ഭരണകാലത്ത് ഗ്രാഫ് താഴോട്ടുതന്നെയായിരുന്നു. എ.ഡി. 1500 ല്‍ പ്രതിശീര്‍ഷ വരുമാനം 550 യുഎസ് ഡോളര്‍. എ.ഡി. 1820 ആയപ്പോള്‍ 533 ഡോളറായി കുറഞ്ഞു. ഇതിനോട് താരതമ്യം ചെയ്യുമ്പോള്‍ എ.ഡി. 1500 ല്‍ ബ്രിട്ടീഷുകാരുടെ പ്രതിശീര്‍ഷ വരുമാനം 762 ഡോളറായിരുന്നു. 1820 ല്‍ ഇത് 2021 ഡോളറായി ഉയര്‍ന്നു. യഥാര്‍ത്ഥത്തില്‍ ഇതായിരുന്നു ദശലക്ഷക്കണക്കിന് ഡോളര്‍ വില വരുന്ന സിംഹാസനത്തില്‍ മുഗള്‍ ചക്രവര്‍ത്തിമാര്‍ അമര്‍ന്നിരുന്നപ്പോള്‍ ഭാരതീയരുടെ വ്യക്തിഗത സമ്പത്തിന്റെ അവസ്ഥ.
മുഗള്‍ ഭരണകാലത്തെ മതേതരത്വത്തെക്കുറിച്ച് ഇടതു-ഇസ്ലാമിക ചരിത്രകാരന്മാര്‍ ഒരേപോലെ പാടിപ്പുകഴ്ത്തുന്നതിനെയും മാഡിസണ്‍ തുറന്നുകാട്ടുന്നുണ്ട്. ”പതിമൂന്നാം നൂറ്റാണ്ടു മുതല്‍ ബ്രിട്ടീഷുകാര്‍ വരുന്നതുവരെ മുഗള്‍ഭരണത്തില്‍ മുസ്ലിങ്ങള്‍ ഭരണവര്‍ഗം തന്നെയായിരുന്നു. ബെര്‍ണിയര്‍ പറയുന്നത് അപ്പോള്‍ പോലും (പതിനേഴാം നൂറ്റാണ്ടില്‍) ഭാരതത്തില്‍ മുഗളന്മാര്‍ വിദേശികളായിരുന്നു എന്നാണ്.”മുഗള്‍ ദര്‍ബാറിലെ 70 ശതമാനത്തിലേറെയും പ്രഭുക്കന്മാര്‍ തുര്‍ക്കിയില്‍നിന്നും പേര്‍ഷ്യയില്‍നിന്നും അഫ്ഗാനില്‍നിന്നുമുള്ള വിദേശികളായിരുന്നു. അവശേഷിക്കുന്ന 30 ശതമാനത്തില്‍ പകുതിയോളം മുസ്ലിങ്ങളും. മതേതരനായി വാഴ്ത്തപ്പെടുന്ന അക്ബര്‍ നാല് പതിറ്റാണ്ടുകാലത്തെ ഭരണത്തിനിടെ നിയോഗിച്ചത് കേവലം 21 ഹിന്ദുക്കളെയാണ്. രാജ്യത്തെ വിപുലമായ ജനവിഭാഗത്തിന് ഭരണത്തില്‍ ഒരുതരത്തിലുള്ള പങ്കുമില്ലായിരുന്നു.
ബ്രിട്ടീഷുകാരില്‍നിന്ന് വ്യത്യസ്തമായിരുന്നു മുഗള്‍ ഭരണാധികാരികളെന്നും കടന്നാക്രമണകാരികളായിട്ടാണ് വന്നതെങ്കിലും അവര്‍ ഈ നാടിനെ സ്‌നേഹിക്കുകയും, സംസ്‌കാരത്തില്‍ ലയിച്ചു ചേരുകയും, ഇവിടെ നിക്ഷേപം നടത്തുകയും ചെയ്തവരാണ് എന്നൊക്കെ വാദിക്കുന്നത് ചരിത്ര നിഷേധമാണ്. ‘മുഗള്‍ സിന്‍ഡ്രോം’ എന്നാണ് ഈ മനോഭാവം വിശേഷിപ്പിക്കപ്പെടുന്നത്. ബാബര്‍ ഒഴികെയുള്ള മുഗള്‍ ചക്രവര്‍ത്തിമാരൊക്കെയും ഇവിടെ ജനിച്ചവരായിരുന്നു. എന്നാല്‍ ഇതുകൊണ്ടു മാത്രം അവര്‍ ദേശസ്‌നേഹികളാകുന്നില്ല. മുഗള്‍ സാമ്രാജ്യ സ്ഥാപകനായ ബാബര്‍ ഇന്നത്തെ ഉസ്‌ബെക്കിസ്ഥാനില്‍പ്പെടുന്ന സ്വന്തം രാജ്യമായ ഫെര്‍ഗാനയിലേക്ക് തിരിച്ചുപോകാതിരുന്നത് ആ രാജ്യത്തെ പട്ടിണികൊണ്ടായിരുന്നു. അതേസമയം മരിച്ചത് ആഗ്രയിലാണെങ്കിലും കാബൂളില്‍ കബറടക്കണമെന്നാണ് ബാബര്‍ ആഗ്രഹിച്ചതും അതാണ് നടന്നതും.
മുഗള്‍ ഭരണമുള്‍പ്പെടെ ഭാരതത്തിലെ ഇസ്ലാമിക ആധിപത്യം എല്ലാ അര്‍ത്ഥത്തിലും നശീകരണാത്മകമായിരുന്നു. എന്നാല്‍ മുസ്ലിങ്ങളുടെ സംഘടിത സ്വഭാവത്തിന്റെയും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെയും സമ്മര്‍ദ്ദത്തില്‍പ്പെട്ട് ഈ വസ്തുത അംഗീകരിക്കാന്‍ ആധുനികകാലത്തും ചരിത്രകാരന്മാര്‍ക്ക് പൊതുവെ മടിയാണ്. ”നാസികളുടെ വംശീയ ഉന്മൂലന സിദ്ധാന്തത്തിന്റെ അതേ ക്രമത്തിലാണ് മുസ്ലിം പീഡനങ്ങളില്‍ ഹിന്ദുക്കള്‍ ഇരകളായതും. എന്നാല്‍ ഈ കൂട്ടക്കൊലകളുടെ കണക്കെടുക്കാനോ, എത്ര ദശലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടമായെന്ന് കണ്ടെത്താനോ ആരും ശ്രമിക്കുന്നില്ല.” ഇങ്ങനെയാണ് ബല്‍ജിയന്‍കാരനും ഭാരതചരിത്രത്തെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ളയാളുമായ കോര്‍നാഡ് എല്‍സ്റ്റ് ‘നെഗേഷണലിസം ഇന്‍ ഇന്ത്യ’ എന്ന പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഇതാണ് സത്യവും.
അടുത്തത്: വിമോചനത്തിന്റെ അനിവാര്യത