ശാസ്ത്രപഠനവും ആത്മധ്യാനവുംകൊണ്ട് പരമപുരുഷാര്‍ത്ഥം ലഭിക്കുന്നതാണ് മോക്ഷം. അതിന് സംന്യാസം സ്വീകരിക്കണം. കാര്യങ്ങള്‍ പറഞ്ഞു ബോധിപ്പിച്ചിട്ടും അമ്മ അതിന് സമ്മതം തരുന്നില്ല. സാധ്വിയായ അമ്മയുടെ മനസ്സ് പുത്രവാത്സല്യത്തിന്റെ ആധിക്യത്താല്‍ തന്റെ ആഗ്രഹത്തിന് എതിരു നില്ക്കുകയാണ്. കാത്തിരുന്നു കിട്ടിയ സ്‌നേഹനിധിയായ ഉണ്ണിയെ സംന്യാസത്തിന് വിട്ടുകൊടുക്കാന്‍ അമ്മ തയ്യാറല്ല. യഥാകാലം വന്നെത്തുമ്പോള്‍ തന്നെക്കൊണ്ട് വേളി കഴിപ്പിക്കണമെന്ന ആഗ്രഹവുമായാണ് അമ്മ നടക്കുന്നത്. മാതൃഭക്തിയും ആദരവും കാരണം അമ്മയുടെ അനുവാദം വാങ്ങാതെ സ്വന്തം സങ്കല്പം സാക്ഷാത്ക്കരിക്കാനും കഴിയുന്നില്ല. ഈശ്വരന്‍ തന്റെ പ്രാര്‍ത്ഥന നിറവേറ്റാതിരിക്കില്ലെന്ന് മനസ്സ് പറഞ്ഞു.
പൂര്‍ണാനദിയില്‍ കുളിക്കുന്നതിനിടയില്‍ ആ മുതല അപ്രതീക്ഷിതമായി കാലില്‍ കടന്നുപിടിച്ചു. ഞെട്ടിപ്പോയി! കാലിന്റെ കടുത്ത വേദനയില്‍ ശരീരമാകെ പുളഞ്ഞു. ചോരയുടെ നിറം പുഴവെള്ളത്തില്‍ കലങ്ങി. ജലപ്പരപ്പില്‍ ചുവന്ന വര്‍ണ്ണത്തുരുത്ത് തെളിഞ്ഞു. പ്രാണരക്ഷാര്‍ത്ഥം കാല് ശക്തിയായി കുടഞ്ഞു. ജീവിതം ഇതോടെ തീര്‍ന്നു എന്നു തന്നെ മനസ്സ് തീര്‍ച്ചപ്പെടുത്തി. ”അമ്മേ…!” ഉച്ചത്തില്‍ നിലവിളിച്ചുപോയി. നദിക്കരയില്‍ നിന്നിരുന്ന അമ്മ തന്റെ നിലവിളി കേട്ടുവോ?!
”മോനെ ശങ്കരാ.. എന്തുപറ്റി ഉണ്ണീ…?”
”എന്റെ കാലില്‍ ഒരു മുതല കടന്നു പിടിച്ചിരിക്കുന്നു, അമ്മേ!”
ഇപ്പോള്‍ അമ്മയുടെ നിലവിളിയാണ് കരയില്‍നിന്ന് ഉയര്‍ന്നുവന്നത്: ”മോനേ…!”
”അമ്മ എന്നെ സംന്യസിക്കാന്‍ അനുവദിക്കുമോ?”
അമ്മ ഒന്നും പറയാതെ ഉറക്കെ കരഞ്ഞുകൊണ്ടിരുന്നു.
”ഇത് പരമേശ്വരന്റെ നിശ്ചയമാണമ്മേ…! അമ്മ സമ്മതിച്ചാല്‍ ഈ മുതലയുടെ വായില്‍ നിന്ന് ഞാന്‍ രക്ഷപ്പെടും…”
ഈ ലോകം ഒരു വലിയ മുതലയാണമ്മേ! അതിന്റെ പിടിയില്‍നിന്ന് രക്ഷ നേടിയേ മതിയാകു. ഇല്ലെങ്കില്‍ സംസാരമാകുന്ന ഈ മുതലയുടെ വായില്‍പ്പെട്ട് ജീവിതം നിരന്തരം വേദനയുടെയും ദു:ഖത്തിന്റെയും നീണ്ട ചരടില്‍ കോര്‍ക്കപ്പെട്ടു കിടക്കും!
”ഞാന്‍ സംന്യാസം സ്വീകരിക്കുന്നത് അമ്മയ്ക്ക് സമ്മതമാണെന്ന് വേഗം പറയൂ…”
എനിക്ക് ഈ സംസാരസാഗരത്തില്‍ നിന്ന് കരകയറണം. പക്ഷേ, അമ്മ മിണ്ടുന്നില്ലല്ലോ. ധര്‍മ്മസങ്കടത്തില്‍പ്പെട്ട് അമ്മ ഉച്ചത്തില്‍ കരയുകയായിരുന്നു.
”ശരി. ഞാന്‍ സമ്മതിച്ചു മോനെ. നിനക്കതാണ് ആഗ്രഹമെങ്കില്‍ ആയിക്കോളൂ. നിന്നെ ജീവനോടെ എനിക്ക് തിരികെ കിട്ടിയാല്‍ മാത്രം മതി.”
ഒരു രോദനത്തോടെയാണെങ്കിലും അമ്മ ഒടുവില്‍ സംന്യസിക്കാന്‍ സമ്മതം തന്നിരിക്കുന്നു!
സന്ന്യസ്‌തോƒഹം, സന്ന്യസ്‌തോƒഹം, സന്ന്യസ്‌തോƒഹം.
അത്ഭുതം. മുതല പിടിവിട്ടു!
മെല്ലെ കരയില്‍ കയറിവന്ന് കരഞ്ഞുകൊണ്ടിരിക്കുന്ന അമ്മയെ ആശ്വസിപ്പിച്ചു:
”അമ്മയ്ക്ക് സന്തോഷമായോ? അമ്മയുടെ ശങ്കരന്റെ ജീവന്‍ തിരികെ കിട്ടിയില്ലേ! ഇനിയെങ്കിലും അമ്മയ്ക്ക് ഒന്ന് ചിരിച്ചുകൂടെ?”
അമ്മ കരച്ചില്‍ നിര്‍ത്തിയില്ല.
സംന്യാസിക്ക് ഗൃഹവാസം വിധിച്ചതല്ലല്ലോ. വൈകാതെ അമ്മയോടു വിട പറഞ്ഞ് ഇല്ലം വിട്ടേ മതിയാകൂ…
”ഞാന്‍ പോയി വരട്ടെ, അമ്മേ!”
യാത്ര ചോദിക്കുമ്പോള്‍ സത്യനിഷ്ഠയായ അമ്മ അത്യധികം സങ്കടപ്പെട്ടു. അമ്മയ്ക്ക് പ്രതിജ്ഞ ലംഘിക്കാനാവില്ലല്ലോ.
”എന്റെ അന്ത്യസംസ്‌ക്കാരം എന്റെ പ്രിയപുത്രനെക്കൊണ്ട് നടത്താനാവില്ലല്ലോ, പരമേശ്വരാ!” അമ്മ സങ്കടപ്പെട്ടു. അമ്മയുടെ കണ്ണുകള്‍ ഈറനണിയുന്നതു കണ്ടപ്പോള്‍ ആശ്വസിപ്പിച്ചു:
”അക്കാര്യമോര്‍ത്ത് ഇപ്പോള്‍ അമ്മ വിഷമിക്കേണ്ടതില്ല. അത് ഞാന്‍ തന്നെ നിര്‍വ്വഹിച്ചുകൊള്ളാം.”
മേല്‍പ്പാഴൂര്‍ മനയിലെ ബന്ധുക്കളുടെ കനിവ് കയ്പ്പിള്ളി ഇല്ലത്തെ ഏകാകിനിയ്ക്കു വേണ്ടി തേടുമ്പോള്‍ സത്യത്തില്‍ അമ്മയെ ഈശ്വരനില്‍ സമര്‍പ്പിക്കുകയായിരുന്നു!
ഇല്ലത്തുനിന്ന് പടിയിറങ്ങവെ, അമ്മയെ ഒന്നുകൂടി തിരിഞ്ഞു നോക്കി. ആ കവിളുകളിലൂടെ കണ്ണീര്‍ ഉരുളുന്നതു കണ്ടപ്പോള്‍ പറഞ്ഞു:
”തീര്‍ച്ചയായും ഈ ശങ്കരന്‍ അമ്മയുടെ അരികിലേക്ക് മടങ്ങിവരും.”
സംന്യാസത്തിന്റെ നിസ്സംഗമായ വീഥിയിലേക്ക് ഉറച്ച കാല്‍വെയ്പ്പുകളോടെ ഇറങ്ങി. ഇനി അനന്തമായ യാത്ര…
ഉഷസന്ധ്യയിലും സായംസന്ധ്യയിലും സ്‌നാനഘട്ടങ്ങളില്‍ സ്‌നാനം. പിന്നെ ജപവും മന്ത്രോച്ചാരണങ്ങളും. മധ്യാഹ്നത്തില്‍ ഭിക്ഷയാചിച്ച് എവിടെയെങ്കിലുമെത്തും. എന്തെങ്കിലും കിട്ടിയാല്‍ കഴിക്കും. ഇല്ലെങ്കില്‍ പട്ടിണി. രാവിലെയും ഉച്ചവെയില്‍ ചാഞ്ഞനേരവും യാത്ര. അസ്തമനമാകുമ്പോള്‍ ഏതെങ്കിലും വൃക്ഷത്തിന്റെ ചുവട്ടിലോ, എത്തിപ്പെടുന്ന സത്രത്തിലോ, അമ്പലപ്പറമ്പിലോ വിശ്രമം.
ഗ്രാമങ്ങളും പട്ടണങ്ങളും നദികളും നഗരങ്ങളും കടന്ന് യാത്രതുടര്‍ന്നുകൊണ്ടേയിരുന്നു…
കദംബരാജ്യത്തെ തുംഗാനദീതീരത്തുളള വിജനമായ ചെറുവനം. നടന്നു തളര്‍ന്ന് ഒരു വൃക്ഷച്ചുവട്ടില്‍ അഭയം തേടി. കാനനഭൂമിയുടെ ചേതോഹരമായ മായാപ്രപഞ്ചത്തിലേക്ക് കണ്ണുകള്‍ തനിയേ സഞ്ചരിച്ചു. ഇണചേര്‍ന്നു കിടക്കുന്ന വളളിപ്പടര്‍പ്പുകളെ കൈയിലേന്തിയ വനമരങ്ങള്‍ തൊട്ടരികില്‍ തലയുയര്‍ത്തി നില്ക്കുന്നു. വിവിധ വര്‍ണ്ണങ്ങളാല്‍ രചിക്കപ്പെട്ട പൂക്കളുടെ പെരുമയില്‍ ആരണ്യകം പുഷ്‌പോത്സവം നടത്തുകയാണിവിടെ. എങ്കിലും നിഗൂഢമായ എന്തിനെയോ ഒളിപ്പിച്ചുവെച്ചുകൊണ്ട് പ്രകൃതി കളളച്ചിരിയുമായി മുന്നില്‍ നിന്നു.
പൂമരങ്ങള്‍ക്കിടയിലൂടെ കുളിരേകിയൊഴുകുന്ന കാട്ടരുവിയില്‍നിന്ന് പൊടുന്നനെ രണ്ടു തവളകള്‍ കരയിലേക്ക് തുടിച്ചുകയറി. ചിന്തിച്ചുറച്ച ചില ചാട്ടങ്ങള്‍ക്കൊടുവില്‍ അവ ഒരു പാറപ്പുറത്ത് ലക്ഷ്യം കണ്ടെത്തി. പക്ഷേ, വെയില്‍ച്ചൂടേറ്റപ്പോള്‍ സ്വാസ്ഥ്യം നഷ്ടപ്പെട്ട തവളകള്‍ വെളളത്തിലേക്കുതന്നെ തിരികെപ്പോകാനായി നാവുനീട്ടി. പെട്ടെന്ന്, കുറ്റിച്ചെടികള്‍ക്കിടയിലൊരു കരിയിലയിളക്കം! പാറപ്പുറം ലക്ഷ്യമാക്കി ഇഴഞ്ഞുവരികയായിരുന്നു അത്. തവളകളെ ലക്ഷ്യമാക്കിയാണ് സര്‍പ്പം ഇഴയുന്നത്. മണ്ഡൂകങ്ങളുടെ അരികില്‍ അതെത്തിയപ്പോള്‍ ആ കൊടുംപാപം കണ്ണില്‍പ്പെടാതിരിക്കാന്‍ ഇമകള്‍ അടച്ചുപിടിച്ചു. നിമിഷങ്ങള്‍ കഴിഞ്ഞ് കണ്ണുകള്‍ മെല്ലെ തുറക്കുമ്പോള്‍, പാമ്പ് തലയുയര്‍ത്തി ഫണം വിരിച്ച് തവളകള്‍ക്ക് തണലൊരുക്കുന്ന കാഴ്ചയാണ് കണ്ടത്. പാമ്പിന്‍ പത്തികൊണ്ട് ചൂടിയ കുടക്കീഴില്‍ തവളകള്‍ ശാന്തമായി വിശ്രമിച്ചു!
എന്തൊരത്ഭുത ദൃശ്യവിരുന്നാണിത്! ആ കാഴ്ച ഏറെ കൗതുകത്തോടെ നിര്‍ന്നിമേഷനായി നോക്കി നിന്നുപോയി. അതൊരു കോരിത്തരിപ്പിക്കുന്ന, വിസ്മയിപ്പിക്കുന്ന പ്രകൃതിദൃശ്യമായി മുന്നില്‍ നിറഞ്ഞു. കുറച്ചുനേരം സ്വാസ്ഥ്യത്തിന്റെ തണലേറ്റശേഷം തവളകള്‍ വെള്ളത്തിലേക്ക് തിരികെ ചാടിത്തുടങ്ങി. അതോടെ സര്‍പ്പവും കാടിന്റെ ഗര്‍ഭത്തിലേക്ക് ഇഴഞ്ഞു നീങ്ങി.
മനസ്സില്‍ ആനന്ദത്തിന്റെ പൂച്ചെണ്ട് വിരിഞ്ഞു. സ്വാഭാവിക ശത്രുതാഭാവം പുലര്‍ത്തുന്ന ഈ ജീവികള്‍ ഇങ്ങനെ മിത്രങ്ങളായി പെരുമാറിയത് എന്തുകൊണ്ടാണ്? സ്ഥാനമാഹാത്മ്യം. അല്ലാതെന്താ!
എങ്കിലും ഇതിന്റെ പൊരുളറിയാന്‍ അതിയായ ജിജ്ഞാസ മനസ്സിലുദിച്ചു. പക്ഷേ, അന്വേഷിക്കാന്‍ ആരെയും സമീപത്ത് കാണാനില്ല. കുറെ ദൂരം നടന്നു കഴിഞ്ഞപ്പോള്‍, അകലെയായി മനോഹരമായ ഒരു ഗിരിശൃംഗം ആകാശത്തേക്ക് തലയുയര്‍ത്തി നില്ക്കുന്നത് കണ്ടു. ആ പര്‍വ്വതത്തെ ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങി….
അടുത്തെത്തിയപ്പോള്‍ മുന്നിലൊരു സോപാനശ്രേണി. ഉയരങ്ങളിലേക്ക് അനന്തമായി കയറിപ്പോകുന്ന, പര്‍വ്വതച്ചെരിവില്‍ തീര്‍ത്ത ചങ്ങലപ്പടവുകള്‍… അതില്‍ക്കൂടി കയറിച്ചെല്ലുമ്പോള്‍ മുകളിലൊരു പര്‍ണ്ണ കുടീരം!
വൃദ്ധനായ തപസ്വി അവിടെ ഏകനായി ഇരിക്കുന്നു. അദ്ദേഹത്തിനു മുന്നില്‍ ചെന്നു നിന്ന് വിനീതനായി വണങ്ങി.
”അകത്തേക്കു കയറി വരൂ, കുട്ടീ…”
പ്രകൃതിയുടെ വാത്സല്യം സ്ഫുരിക്കുന്ന പുഞ്ചിരിയോടെ താപസന്‍ ക്ഷണിച്ചു. കുശല സംഭാഷണത്തിനുശേഷം സ്ഥാനമാഹാത്മ്യത്തെക്കുറിച്ച് താപസനോട് ആരാഞ്ഞു. അദ്ദേഹം പറഞ്ഞു:
”ഋഷ്യശൃംഗമുനിയുടെ ആശ്രമമാണിത്…” തെല്ലൊരു മൗനത്തിനുശേഷം താപസന്‍ തുടര്‍ന്നു:
”എല്ലാം ഒന്നാകുമ്പോള്‍ ആര് ആരോട് ശത്രുതാഭാവം പുലര്‍ത്തും?”
ഋഷ്യശൃംഗമുനിയുടെ ഈ വനഭൂമിയില്‍ ഇതുപോലുളള പല അത്ഭുതങ്ങളും കാണാനിടവരും. ശൃംഗഗിരിയുടെ ആകാശകോണില്‍ ഒരു മിന്നല്‍പ്പിണര്‍ പൊടുന്നനെ തെളിഞ്ഞു മാഞ്ഞു.
വീണ്ടും യാത്ര. യാത്ര മാത്രമേയുളളൂ. ഭൂമിതത്ത്വത്തില്‍ നിറയെ യാത്രയാണ്. ഭൂമി സ്വയം കറങ്ങി സഞ്ചരിക്കുന്നു. ആ സഞ്ചാരത്തിനോടൊപ്പം സൂര്യനെ ചുറ്റി സഞ്ചരിക്കുകയും ചെയ്യുന്നു. യാത്ര മടുക്കാത്ത ഭൂമിദേവി!
വിശ്രമമില്ലാത്ത യാത്ര രണ്ടു മാസം പിന്നിട്ടിരിക്കുന്നു. മാഹിഷ്മതിയുടെ മനോഹരമായ മണ്ണില്‍ ഒടുവില്‍ എത്തിച്ചേര്‍ന്നു.
”ഗോവിന്ദ ഗുരുവിന്റെ പര്‍ണ്ണശാല എവിടെയാണ്?”
കുറ്റിച്ചെടികളിലുരുമ്മിക്കൊണ്ട് എതിരെ നടന്നുവന്ന വഴിപോക്കനോട് ചോദിച്ചെങ്കിലും അയാള്‍ കൈമലര്‍ത്തി കാണിച്ച് വേഗം നടന്നു പോയി. നിരാശനായി അയാളെ നോക്കി ഒരു നിമിഷം നിന്നപ്പോള്‍ പിന്നാലെ വന്ന വയോധികനായ ഒരു കാഷായ വസ്ത്രധാരിയെയാണ് കണ്ടത്. ആ താപസനോട് ചോദ്യം ആവര്‍ത്തിച്ചു:
”സ്വാമി, ഗോവിന്ദഗുരുവിന്റെ പര്‍ണ്ണശാല എവിടെയാണെന്നു പറഞ്ഞു തരാമോ….?”
താപസന്‍ ഒരു നിമിഷം തിരിഞ്ഞു നിന്നു. വേഗത്തില്‍ വഴി പറഞ്ഞു തന്നു: ”കിഴക്ക് ഭാഗത്തേക്ക് കുറെയേറെ സഞ്ചരിച്ചുകഴിഞ്ഞാല്‍ ഓങ്കാരനാഥമായി. അവിടെ പര്‍വ്വതമുകളില്‍ ഒരു വലിയ യോഗി താമസമുണ്ട്.”
വൃദ്ധന്‍ വിദൂരതയില്‍, ആകാശത്തിന്റെ തുടര്‍ച്ചപോലെ കാണപ്പെടുന്ന പര്‍വ്വതശൃംഗത്തിലേക്ക് വിരല്‍ചൂണ്ടിയിട്ട് ധൃതിവച്ച് നടന്നു പോയി. ഇവിടെ എല്ലാവരും തിരക്കിലാണ്. ജീവിതത്തിന്റെ ശരിയായ അര്‍ത്ഥം കണ്ടെത്താനുളള പരക്കം പാച്ചില്‍!
ദിവസങ്ങള്‍ നീണ്ട യാത്രയുടെ ഒടുവിലാണ് ഓങ്കാരനാഥത്ത് എത്തുന്നത്. കഠിനമായ യാത്രയുടെ ക്ലേശം ശരീരത്തില്‍ അവിടവിടെ നുറുങ്ങുന്നവേദനകളെ തുന്നിച്ചേര്‍ത്തുകൊണ്ടിരുന്നു. കടുത്ത വിശപ്പും ദാഹവും കൂടിയായപ്പോള്‍ ആകെ തളര്‍ന്നു പോയി….
അത്യുച്ഛവും അതിവിശാലവുമായ ഒരു ശൈലശൃംഗത്തില്‍ ഒടുവില്‍ കയറിപ്പറ്റി; ഭൂമിയുടെ നെറുകയില്‍ കയറിപ്പറ്റിയതുപോലെ. താഴേക്കു നോക്കുമ്പോള്‍ നര്‍മ്മദാനദി ഒരു വെള്ളിയരഞ്ഞാണമായി പര്‍വ്വതത്തെ ചുറ്റിക്കിടക്കുന്നതുകണ്ടു. ഈ പര്‍വ്വതത്തിന്റെ പേര് വൈഢൂര്യമണി എന്ന് ആരോ പറഞ്ഞ് കേട്ടു. പണ്ട് മാന്ധാതാവ് ഇവിടെ വാണിരുന്നുവത്രെ. വൈഢൂര്യമണിയുടെ ശ്യംഗത്തില്‍നിന്ന് താഴേക്കു നോക്കുമ്പോള്‍ നര്‍മ്മദാനദി ഒരു മാലാഖയെപ്പോലെ തോന്നി.
ക്ഷേത്രത്തിന്റെ കല്പടവുകള്‍ മെല്ലെ കയറിത്തുടങ്ങി. ഓങ്കാരനാഥനു പുറമെ മഹാകാലന്‍ എന്ന ചൈതന്യവത്തായ ശിവവിഗ്രഹത്തിന്റെ പ്രതിഷ്ഠയും കണ്ടു. തീര്‍ത്ഥാടകരുടെ നിലയ്ക്കാത്ത തീര്‍ത്ഥ സ്ഥാനമായി ഓങ്കാരനാഥം ചൈതന്യത്തില്‍ തിളങ്ങി നില്‍ക്കുകയാണ്.
ഓങ്കാരനാഥനെ ദര്‍ശനം ചെയ്തപ്പോള്‍ മനസ്സില്‍ ആനന്ദം നിറയുന്നതറിഞ്ഞു. അവിടെക്കണ്ട ചില സംന്യാസിമാരോട് ഗോവിന്ദഗുരുവിനെപ്പറ്റിയുളള അന്വേഷണം തുടര്‍ന്നു.
”അറിയില്ല…”ഉത്തരം കേട്ടുകേട്ട് നിരാശ തോന്നിയില്ല. ഈ മനോഹരമായ ഗിരിശൃംഗവും പ്രകൃതിദൃശ്യങ്ങളും, അതിപുരാതനമായ ശിലാക്ഷേത്രവും, പരിപാവനമായ ഇവിടത്തെ അന്തരീക്ഷവും, പിന്നെ ശരീരവും മനസ്സും ഭാരരഹിതമാക്കുന്ന അനിര്‍വ്വചനീയമായ ആത്മീയസ്പന്ദനങ്ങളും കൂടിയായപ്പോള്‍ ഇവിടെ എത്തിപ്പെട്ടതില്‍ എങ്ങനെ നിരാശ തോന്നും!
കുറെയധികം കാഷായവസ്ത്രധാരികള്‍ ഓങ്കാരനാഥത്തിന്റെ പടിഞ്ഞാറുഭാഗത്ത് താമസമുണ്ടെന്നു മനസ്സിലാക്കി. അവിടെ സംന്യാസിമാരുടെ പര്‍ണ്ണകുടീരങ്ങള്‍ കണ്ടു. ഒരു പക്ഷേ, അവിടേക്ക് ചെന്ന് ആരോടെങ്കിലും അന്വേഷിച്ചാല്‍ ഗോവിന്ദ ഗുരുവിനെക്കുറിച്ചുളള വിവരം കിട്ടിയേക്കും.