- അല്‍പം രസിക്കാനുള്ള വക (ആദ്യത്തെ അഗ്നിപരീക്ഷ 9)
- ഡോക്ടര്‍ജിയുടെ സമാധിസ്ഥലം തകര്‍ത്തു (ആദ്യത്തെ അഗ്നിപരീക്ഷ 8)
- അക്രമതാണ്ഡവം (ആദ്യത്തെ അഗ്നിപരീക്ഷ 7)
- ആദ്യത്തെ അഗ്നിപരീക്ഷ – ദുരന്തമെത്തിയ ആ സായാഹ്നം
- വിഷലിപ്തമായ കുപ്രചരണങ്ങള്‍ (ആദ്യത്തെ അഗ്നിപരീക്ഷ 6 )
- ചക്രവ്യൂഹത്തിലെ അഭിമന്യു (ആദ്യത്തെ അഗ്നിപരീക്ഷ 5)
- സിക്കുസമൂഹത്തിന്റെ കോപം (ആദ്യത്തെ അഗ്നിപരീക്ഷ-4)
പോരാട്ടങ്ങളുടെയും പ്രതിസന്ധികളുടെയും കനല്‍വഴികള്‍ താണ്ടിയ രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ അഗ്‌നിപരീക്ഷയായിരുന്നു ഗാന്ധിവധത്തെ തുടര്‍ന്നുണ്ടായ നിരോധനം. ഭരണകൂടമൊരുക്കിയ ചതിയുടെ ചക്രവ്യൂഹത്തില്‍ നിന്നും അസത്യത്തിന്റെ ചാരക്കൂമ്പാരത്തില്‍ നിന്നും അഗ്‌നിശുദ്ധി വരുത്തി സംഘം ജനഹൃദയങ്ങളില്‍ ചിരപ്രതിഷ്ഠ നേടിയതിന്റെ ചരിത്രകഥനമാണിത്….
1948 ജനുവരി 30-ാം തീയതിയായിരുന്നു ദുരന്തപൂര്‍ണ്ണമായ ആ സായാഹ്നം. ഭാരതചരിത്രത്തിലെ ഏറ്റവും നിര്‍ഭാഗ്യകരമായ ദിനമായിരുന്നു അത്. ആ വൈകുന്നേരമാണ് മഹാത്മാഗാ ന്ധി ക്രൂരമായി വെടിയേറ്റ് കൊല ചെയ്യപ്പെട്ടത്. സമയം 5 മണി കഴിഞ്ഞ് കു റച്ചു നിമിഷങ്ങളേ കഴിഞ്ഞിരുന്നുള്ളു. ബിര്‍ള ഹൗസില്‍ തന്റെ പതിവ് പ്രാര്‍ത്ഥനാസഭയ്ക്കായി പ്രവേശിച്ചുകൊണ്ടിരിക്കുകയായിരുന്നു ഗാന്ധിജി. അവിടെ കൂടിയ ജനസമൂഹത്തെ അഭിസംബോധന ചെയ്യുന്നതിനുമുമ്പുതന്നെ അക്രമിയുടെ വെടിയുണ്ടകള്‍ ഗാന്ധിജിയുടെ നെഞ്ചിലേയ്ക്ക് തുളച്ചുകയറി. ‘ഹേ റാം!’ എന്ന ശബ്ദ ത്തോടെ ശ്രേഷ്ഠനായ ആ ഭാരതപുത്രന്‍ നിലംപതിച്ചു. രാമരാജ്യമെന്ന തന്റെ സ്വപ്നം സാക്ഷാത്കരിക്കാതെ ആ മഹാത്മാവ് നിത്യനിദ്രയില്‍ ലയിച്ചു. വാര്‍ത്ത കേട്ട ലോകം മുഴുവന്‍ സ്തംഭിച്ചു. ലജ്ജിച്ചിട്ടെന്നവണ്ണം ചുറ്റുപാടും ഇരുട്ടുപരത്തികൊണ്ട് സൂര്യഭഗവാനും ആകാശത്തില്‍നിന്ന് അപ്രത്യക്ഷമായി. നീചമായ ഈ കൊലപാതകത്തെ ഭാരതത്തിലേയും, ലോകത്തെമ്പാടുമുള്ള സകല രാജ്യങ്ങളി ലേയും നേതാക്കള്‍ കഠിനമായ ഭാഷയില്‍ അപലപിച്ചു. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കുപരിയായി എല്ലാവരും ദുഃഖവും വേദനയും പ്രകടമാക്കി. പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, മഹാത്മജിയുടെ പുത്രനായ ദേവദാസ് ഗാന്ധി എന്നിവര്‍ക്കെല്ലാം അനുശോചനസന്ദേശങ്ങളും കമ്പി സന്ദേശങ്ങളും അസംഖ്യം പ്രവഹിച്ചുകൊണ്ടിരുന്നു. ഗ്രാമഗ്രാമാന്തരങ്ങളില്‍ ജനങ്ങള്‍ കണ്ണീരൊഴുക്കി.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍സംഘചാലക് മാധവ സദാശിവ ഗോള്‍വല്‍ക്കര്‍ അന്ന് മദിരാശിയിലായിരുന്നു. അവിടുത്തെ പ്രമുഖ വ്യക്തികളുമായി ചായസല്‍ക്കാര ത്തോടൊപ്പമുള്ള യോഗത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴായിരുന്നു ഹൃദയഭേദകമായ ഈ വാര്‍ത്ത കേള്‍ക്കാനിടയായത്. അത്യന്തം നിന്ദ്യമായ ഈ കൊലയെ കഠിനമായ ഭാഷയില്‍ അപലപിച്ചുകൊണ്ടും ഗാന്ധിജിയുടെ നിര്യാണത്തിലുള്ള അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുമുള്ള കമ്പിസന്ദേശം ഉടന്‍തന്നെ അദ്ദേഹം ദേവദാസ്ഗാന്ധി, പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രു, സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ എന്നിവര്‍ക്കയച്ചുകൊടുത്തു. ഇതേ ഭാവത്തിലുള്ള പ്രസ്താവന പ്രസിദ്ധീകരണ ത്തിനായി പത്രങ്ങള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ആന്ധ്രാപ്രദേശിലെ പരിപാടികളെല്ലാം വേണ്ടെന്നുവെച്ച് രാത്രിതന്നെ അദ്ദേഹം വിമാനമാര്‍ഗം നാഗപ്പൂരിലേയ്ക്ക് തിരിച്ചു. ഗാന്ധിജിയെ വധിച്ചതിനെ അപലപിച്ചുകൊണ്ടുള്ള പ്രസ്താവനകള്‍ അതാത് സംസ്ഥാനങ്ങളിലും പുറപ്പെടുവിച്ചിരുന്നു. ഗാന്ധിജിയുടെ നിര്യാണത്തില്‍ ദുഃഖസൂചകമായി ദൈനംദിന ശാഖാപരിപാടി നിര്‍ത്തിവെയ്ക്കാന്‍ ജനുവരി 30 നു തന്നെ ഗുരുജി നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സംഘത്തിന്റെ പ്രാ ന്തീയ അധികാരികളും ശാഖകള്‍ക്ക് ഈ നിര്‍ദ്ദേശം നല്‍കിയിരുന്നു.(1)
ക്രൂരമായ ഈ കൊലപാതകം സംബന്ധിച്ച വിവരം കിട്ടിയ ഉടനെ പഞ്ചാബ് പ്രാന്തസംഘചാലക് ലാലാ ഹംസരാജ് ഗുപ്ത, ഡല്‍ഹി നഗര്‍ സംഘചാലക് ഹരിശ്ചന്ദ്ര ഗുപ്ത, ഡല്‍ഹി പ്രാ ന്തപ്രചാരക് വസന്തറാവു ഓക്ക് എന്നിവര്‍ ദുഃഖ സന്ദേശമറിയിക്കാനായി ബിര്‍ലാ ഹൗസില്‍ പോവുകയും അവിടെ അനവധി കോണ്‍ഗ്രസ് നേതാക്കന്മാരേയും മഹാത്മാ ഗാന്ധിയുടെ അടുത്ത ബന്ധുക്കളേയും കണ്ട് ദുഃഖം പങ്കുവെയ്ക്കുകയും ചെയ്തു. മൃതദേഹം വഹിച്ചുകൊണ്ട് അടുത്ത ദിവസം നടന്ന വിലാപയാത്രയിലും ആയിരക്കണക്കിന് സ്വയംസേവകര്‍ പങ്കെടുത്തു.
31-ാം തീയതി രാവിലെ നാഗപ്പൂരിലെ സംഘസ്വയംസേവകര്‍ അനുശോചനസമ്മേളനം നടത്തുകയും ഗാന്ധിജിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു. നാഗപ്പൂരിലെ എല്ലാ സ്വയംസേവകരും രാവിലെ മോഹിതെ സംഘസ്ഥാനില്‍ ഒരുമിച്ചുകൂടി. നഗര്‍കാര്യവാഹ് ബച്ച്‌രാജ് വ്യാസ് ഹൃദയസ്പര്‍ശിയായ തന്റെ ഭാഷണത്തില്‍ മഹാത്മാ ഗാന്ധിയുടെ വധത്തെ അതിതീവ്രമായ ഭാഷയില്‍ അപലപിച്ച് സംസാരിച്ചു. എല്ലാവരും രണ്ടുമിനിട്ട് മൗനമായിരുന്ന് ദിവംഗതാത്മാവിന് തങ്ങളുടെ ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു. അന്നേദിവസം വൈകുന്നേരം ദേശവ്യാപകമായി നടന്ന അനുശോചന സമ്മേളനങ്ങളിലെല്ലാം സാമാന്യജനങ്ങളോടൊപ്പം ധാരാളം സ്വയംസേവകരും പങ്കാളികളായി. പല സ്ഥലങ്ങളിലും അനുശോചനസമ്മേളനങ്ങളില്‍ സംസാരിക്കാനായി സംഘത്തിന്റെ അധികാരിമാരെ ക്ഷണിക്കുകയും അവര്‍ പങ്കാളികളാവുകയും ചെയ്തു. ഉച്ചയ്ക്കുശേഷം നാഗപ്പൂരില്‍ നടന്ന അനുശോചനയാത്രയിലും തുടര്‍ന്ന് പട്‌വര്‍ദ്ധന്‍ മൈതാനത്തു നടന്ന സമ്മേളനത്തിലും ആയിരക്കണക്കിന് സ്വയം സേവകര്‍ പങ്കെടുത്തു. വലിയ വലിയ പട്ടണങ്ങളില്‍ മാത്രമല്ല വിദൂരഗ്രാമങ്ങളില്‍ സംഘശാഖ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളിലെല്ലാം സ്വയംസേവകര്‍ ഇത്തരം ശ്രദ്ധാഞ്ജലി പരിപാടികള്‍ നടത്തി. പല സ്ഥലങ്ങളിലും അനുശോചനയാത്രയും സമ്മേളനങ്ങളും സം ഘടിപ്പിച്ചതുതന്നെ സ്വയംസേവകരായിരുന്നു. ഗുരുജിയുടെ നിര്‍ദ്ദേശാനുസരണം ദൈനംദിന ശാഖാപരിപാടികള്‍ 13 ദിവസത്തേയ്ക്ക് നിര്‍ത്തിവെച്ചു.
എന്നാല്‍ 1948 ജനുവരി 30 ഭാരതചരിത്രത്തില്‍ മറ്റൊരു തരത്തിലുള്ള കറുത്ത നാളുകള്‍ക്ക് തുടക്കം കുറിക്കുകയായിരുന്നു. ആ ദിവസത്തില്‍ ദേശവാസികളെല്ലാം ദുഃഖത്തിലാണ്ട് കണ്ണീര്‍ വാര്‍ത്തുകൊണ്ടിരിക്കുമ്പോള്‍, കൊലയാളിക്കെതിരെ ലോകം മുഴുവന്‍ കോപം കൊണ്ട് ജ്വലിച്ചുനില്‍ക്കുമ്പോള്‍, മറുഭാഗത്ത് ചില ശക്തികള്‍ ജനങ്ങളുടെ രോഷത്തേയും ദുഃഖത്തേയും തെറ്റായ ദിശയില്‍ തിരിച്ചുവിടാന്‍ ഗൂഢാലോചന നടത്തുകയായിരുന്നു. ഗാന്ധിജിയുടെ ദാരുണമായ കൊലയാല്‍ കളങ്കിതമായി ലോകത്തിനുമുന്നില്‍ തലകുനിച്ചു നില്‍ക്കേണ്ടിവന്ന ഭാരതീയര്‍, ഗാന്ധിജിയുടെ പേരില്‍ നിരപരാധികളായവരുടെ മേല്‍ അനീതിയും അതിക്രമവും അഴിച്ചുവിടുന്ന ദുഃഖാകുലവും ലജ്ജാകരവുമായ സംഭവങ്ങള്‍ക്കും അടുത്ത ദിവസം ദൃക്‌സാക്ഷികളായി.
ദുഷ്പ്രചാരണങ്ങളുടെ കൊടുങ്കാറ്റ്
ഗാന്ധിജിയെ കൊല്ലാന്‍ ഗൂഢാലോചനനടത്തിയെന്ന ആരോപണം രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മേല്‍ കെട്ടിവെച്ചു. യാതൊരു അന്വേഷണവും തെളിവുമില്ലാതെ ‘സംഘമാണ് ഗാന്ധിജിയുടെ കൊലയാളികള്‍’ എന്ന പ്രകോപനപരമായ പ്രസംഗം പ്രധാനമന്ത്രി നെഹ്രു നടത്തി. ആകാശവാണിയും വര്‍ത്തമാനപത്രങ്ങളുമെല്ലാം ഉപയോഗിച്ച് പ്രകോപനപരമായ ആ പ്രസംഗം പ്രചരിപ്പിച്ചു. അതോടൊപ്പം, കോണ്‍ഗ്രസ്സുകാരും മറ്റ് സംഘവിരുദ്ധശക്തികളും ‘സംഘമാണ് ഗാന്ധിഘാതകര്‍’ എന്ന പ്രചരണവുമായി സര്‍വ്വശക്തിയും ഉപയോഗിച്ച് ദേശമെമ്പാടും രംഗത്തിറങ്ങി. ‘രക്തത്തിന് രക്തംകൊണ്ടു പകരംവീട്ടും’ എന്നു തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യം എങ്ങും മുഴങ്ങിത്തുടങ്ങി. സംഘ സ്വയംസേവകരെ ആക്രമി ക്കാനും അവരുടെ സ്വത്ത് നശിപ്പിക്കുവാനും ജനങ്ങളെ പ്രേരിപ്പിക്കുന്ന പ്രകോപനപരമായ പ്രവര്‍ത്തനങ്ങളില്‍ അവരേര്‍പ്പെട്ടു. ”ഗാന്ധിജിയുടെ വധത്തില്‍ സന്തുഷ്ടരായ സംഘ സ്വയംസേവകര്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചു, മധുരപലഹാരം വിതരണംചെയ്തു” എന്ന തരത്തിലുള്ള കള്ളവാര്‍ത്തകളുടെ കൊടുങ്കാറ്റു തന്നെ അഴിച്ചുവിട്ടു.
എന്തൊരാത്മവിശ്വാസം!
സുരക്ഷിതത്വത്തെ കരുതി ബാളാസാഹേബ് ദേവറസ്ജിയുടെ നേതൃത്വത്തില്‍ എട്ടുപത്ത് കാര്യകര്‍ത്താക്കന്മാര്‍ ഗുരുജിയുടെ വീട്ടില്‍ ഒത്തുകൂടിയിട്ടുണ്ടായിരുന്നു. രാജാഭാവു പാതുര്‍ക്കര്‍, രാംഭാവു ജോഷി, മധുകര്‍ ഭാഗവത് എന്നീ പ്രമുഖ കാര്യകര്‍ത്താക്കളെല്ലാം അതിലുണ്ടായിരുന്നു. മുകളിലത്തെ നിലയിലായിരുന്നു ഗുരുജി താമ സിച്ചിരുന്നത്. അങ്ങോട്ടുകയറാന്‍ ഇടുങ്ങിയ ഗോവണിപ്പടിയാണുണ്ടാ യിരുന്നത്. ആക്രമണത്തിനായി ജനക്കൂട്ടം ഇടയ്ക്കിടെ എത്തി. അ പ്പോഴെല്ലാം വീട്ടിനുള്ളില്‍ കാര്യകര്‍ത്താക്കള്‍ വടികള്‍കൊണ്ട് അടിച്ച് ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. വീട്ടില്‍ ആയുധധാരികളായ അനവധി പേരുണ്ടെന്ന് തോന്നിയ ജനക്കൂട്ടം ഒഴിഞ്ഞുപോവുകയായിരുന്നു. മൂന്നുനാലുദിവസം ഇതാവര്‍ത്തിച്ചു. ”മുകളില്‍ കയറാനുള്ള ഗോവണി വളരെ ഇടുങ്ങിയതായതുകൊണ്ട് ഒരാള്‍ക്കുതന്നെ അക്രമികളെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കുമായിരുന്നു. ഞങ്ങളില്‍ ഒരാളെങ്കിലും അവശേഷിക്കുന്നതുവരെ ഒരാള്‍ക്കും മുകളില്‍ പോകാന്‍ സാദ്ധ്യമല്ലായിരുന്നു” എന്നാണ് ബാളാസാഹേബ് പിന്നീട് പറഞ്ഞത്.
അയല്‍പക്കത്തുള്ള വീടുകളും സ്വയംസേവകരുടേതുതന്നെയായിരുന്നു. ആ പരിതഃസ്ഥിതിയിലും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള കാര്യകര്‍ത്താക്കള്‍ ഗുരുജിയുടെ വീട്ടില്‍ അദ്ദേഹവുമായി കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ എത്താറുണ്ടായിരുന്നു.
”താങ്കളെത്താന്‍ അരമണിക്കൂര്‍ വൈകിയല്ലോ?”
ഫെബ്രുവരി ഒന്നാം തീയതി ശ്രീഗുരുജിയെ അറസ്റ്റുചെയ്യാനുള്ള ആജ്ഞ ഡല്‍ഹിയില്‍നിന്നും നാഗപ്പൂരില്‍ എത്തി. കാശിനാഥ പവാര്‍ എന്ന കാര്യകര്‍ത്താവിന് അദ്ദേഹത്തിന്റെ ചില സംവിധാനങ്ങളില്‍ കൂടെ ഈ വിവരം അറിയാന്‍ സാധിച്ചു. ആ വിവരം ഗുരുജിക്കെത്തിക്കുകയും ചെയ്തു. അതിന്റെ ഫലമായി അറസ്റ്റു വരിക്കാനായി ഗുരുജി നേരത്തേതന്നെ കാത്തിരുന്നു. അറസ്റ്റു ചെയ്യാന്‍ നിശ്ചയിച്ച സമയത്തേക്കാള്‍ അരമണിക്കൂര്‍ താമസിച്ചാണ് പോലീസ് ഉദ്യോഗസ്ഥനായ ബോബ്‌ഡെ എത്തിയത്. അദ്ദേഹത്തെ കണ്ട ഉടനെ ”താങ്കള്‍ അരമണിക്കൂര്‍ താമസിച്ചാണ് എത്തിയിരിക്കുന്നതെ”ന്ന് ഗുരുജി പറഞ്ഞതുകേട്ട ആ ഉദ്യോഗസ്ഥന്‍ ആശ്ചര്യചകിതനായി.
സര്‍സംഘചാലക് ഗുരുജിയേയും മറ്റു പ്രമുഖ സഹപ്രവര്‍ത്തകരേയും ക്രിമിനല്‍ നിയമം 302, 120 എന്നീ വകുപ്പുകളുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 1-ാം തീയതി അറസ്റ്റുചെയ്ത് തടവിലാക്കി. ഗാന്ധിജിയുടെ വധത്തിന്റെ ഗൂഢാലോചനയില്‍ സംഘം പങ്കാളിയായി എന്നായിരുന്നു അറസ്റ്റിനുള്ള കാരണം കാണിക്കുന്ന രേഖയില്‍ അവര്‍ കുറ്റമായി പറഞ്ഞിരുന്നത്.അറസ്റ്റുചെയ്യപ്പെട്ട ഗുരുജിയെ ഉന്നത പോലീസ് മേധാവി ബാംബാവാലെയുടെ വീട്ടിലേയ്ക്കായിരുന്നു ആദ്യം കൊണ്ടു പോയത്.
”സര്‍സംഘചാലക് പദവിക്ക് ശാരീരിക മാനദണ്ഡമൊന്നും നിശ്ചയിച്ചിട്ടില്ല”
ഗാന്ധിജിയുടെ വധത്തിനുശേഷം 302, 307, 120 എന്നീ വകുപ്പുകളനുസരിച്ച് ഗുരുജിയെ നാഗപ്പൂരില്‍ ജയിലിലടച്ചു. ചോദ്യം ചെയ്യാനായി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ജയിലിലെത്തി. കൊലക്കുറ്റം ചെയ്ത വ്യക്തിയെന്ന നിലയ്ക്ക് ഗുരുജി ആള്‍ ഭയങ്കരനായിരിക്കും എന്ന ധാരണയിലായിരുന്നു പോലീസുദ്യോഗസ്ഥന്‍. ഒരക്രമിസംഘമെന്ന നിലയ്ക്ക് സംഘവും പ്രചരിപ്പിക്കപ്പെട്ടിരുന്നു. അതിനാല്‍ കൊല, കൊള്ള തുടങ്ങിയ കുറ്റകൃത്യങ്ങള്‍ സ്വഭാവമാക്കിയ സംഘടനയുടെ തലവന്‍ വലിയ പൊക്കവും തടിയുമുള്ള വ്യക്തിയായിരിക്കുമെന്നായിരുന്നു പോലീസുദ്യോഗസ്ഥന്റെ മനസ്സിലെ സങ്കല്പം. മറ്റു കുറ്റവാളികളെപ്പോലെ ഗുരുജിയും തന്റെ മുന്നില്‍ കൈകൂപ്പി ”സാര്‍ ഞാന്‍ നിരപരാധിയാണ്. എന്നെ കഴുമരത്തിലേയ്ക്കയക്കരുതേ!” എന്നു കരഞ്ഞുകൊണ്ട് വിറച്ചു നില്‍ക്കും എന്നാണ് അദ്ദേഹം കരുതിയിരുന്നത്. ഇത്തരം ചിന്തകള്‍ മനസ്സില്‍ വെച്ചുകൊണ്ട് ‘ഗോള്‍വല്‍ക്കറെ എന്റെ മുന്നില്‍ ഹാജരാക്കൂ’ എന്ന് ജയിലര്‍ക്ക് ആജ്ഞ കൊടുത്തു. പോലീസുദ്യോഗസ്ഥന്‍ തന്റെ സ്ഥാനവലിപ്പം പ്രകടമാക്കുന്ന എല്ലാ വേഷഭൂഷണങ്ങളോടെ കസേരയിലിരുന്ന് മുന്നിലുള്ള മേശയുടെമേല്‍ ബൂട്ടുസഹിതം കാല്‍കയറ്റിവെച്ച് സിഗരറ്റ് വലിച്ചുകൊണ്ടിരുന്നു
ഗുരുജിയെ അദ്ദേഹത്തിന്റെ മുന്നില്‍ കൊണ്ടുവന്ന ഉടനെ പരിഹാസ്യഭാവത്തില്‍ അദ്ദേഹം ചോദിച്ചു: ”ഓഹോ! താങ്കളാണോ ഗുരുജി ഗോള്‍വല്‍ക്കര്‍? താങ്കളാണോ സര്‍സംഘചാലക്? താങ്കള്‍ ശോഷിച്ച ദുര്‍ബലനാണല്ലോ” അയാളുടെ ധാര്‍ഷ്ട്യം കണ്ട ഉടനെ ഗുരുജി ചെകിട്ടത്തടിക്കുന്ന ഉത്തരം കൊടുത്തു: ”സംഘസ്ഥാപകന്‍ സര്‍സംഘചാലകപദവിക്ക് ശാരീരികമാനദണ്ഡമൊന്നും നിശ്ചയിച്ചിട്ടില്ല. അല്ലെങ്കില്‍ വല്ല പോത്തിനെയോ അഥവാ നിങ്ങളെത്തന്നെയോ നിശ്ചയിക്കുമായിരുന്നു.” ഇതുകേള്‍ക്കേണ്ട താമസം പോലീസ് അധികാരി മേശപ്പുറത്തുനിന്ന് കാലുകള്‍ മാറ്റി കസേരയില്‍ മാന്യമായിരുന്നു. ഗുരുജിക്ക് ഇരിക്കാനായി കസേര കൊണ്ടുവരാന്‍ ജയിലറോട് ആവശ്യപ്പെട്ടു. അതോടെ അയാളുടെ പെരുമാറ്റത്തില്‍ മാറ്റം വന്നു. ചോദ്യം ചെയ്യലും വളരെ മാന്യമായ രീതിയിലായി. അദ്ദേഹം ബഹുമാനത്തോടെ ഗുരുജിയോട് ചോദിച്ചു ”ഗാന്ധിവധത്തെക്കുറിച്ച് താങ്കള്‍ക്ക് എന്തറിയാം?” ഗുരുജി ഉത്തരം കൊടുത്തു: ”അത് ഞാന്‍ നിങ്ങളോട് എന്തിന് പറയണം? കോടതിയില്‍ പറഞ്ഞുകൊള്ളാം. പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രുവിനേയും സര്‍ദാര്‍ പട്ടേലിനെയും ഞാന്‍ കോടതിയില്‍ വരുത്തിക്കുമെന്ന് ഓര്‍മ്മ വെച്ചോളൂ.” ഈ വിവരം ഭരണാധികാരികളുടെ ചെവിയിലെത്തിയതോടെ ഗുരുജിയുടെ പേരിലുള്ള 302 തുടങ്ങിയ വകുപ്പുകളെല്ലാം നീക്കി. അദ്ദേഹത്തെ കരുതല്‍ തടങ്കല്‍ നിയമമനുസരിച്ച് ആറ് മാസം തടവിലാക്കി.
ഇതേ അന്തരീക്ഷത്തില്‍, ‘ഹിംസയുടെ പൂജാരികളാണ് സംഘം’ എന്ന് ആരോപിച്ച് ഫെബ്രുവരി 4-ാം തീയതി സംഘത്തെ നിരോധിച്ചതായും പ്രഖ്യാപിച്ചു. നേരത്തേതന്നെ സംഘകാര്യകര്‍ത്താക്കന്മാരെ നാടുനീളെ അറസ്റ്റുചെയ്ത് തടവിലാക്കിത്തുടങ്ങിയിരുന്നു. സംഘത്തെ നിരോധിച്ചശേഷം സംഘത്തിന് എതിരായ പ്രചരണത്തിന് ശക്തി വര്‍ദ്ധിച്ചു. ‘ഗാന്ധിഘാതകനായ നാഥുറാം ഗോഡ്‌സേ മഹാരാഷ്ട്ര ബ്രാഹ്‌മണനാണ്’, ‘അയാള്‍ സംഘത്തിന്റെ കാര്യകര്‍ത്താവാണ്’, ‘ബീഹാറില്‍ സംഘത്തിന്റെ പ്രചാരകനായിരുന്നു’ എന്നിങ്ങനെ വ്യാജപ്രചരണങ്ങളിലൂടെ സംഘത്തെ മാത്രമല്ല മുഴുവന്‍ മഹാരാഷ്ട്രാ ബ്രാഹ്‌മണരെയും മഹാത്മാഗാന്ധിയുടെ കൊലയ്ക്കുത്തരവാദികളാക്കി.
ഹിംസയുടെ തീക്കളി
‘ഗോള്‍വല്‍ക്കര്‍’, ‘പോല്‍വല്‍ക്കര്‍’, ‘ഡോല്‍വല്‍ക്കര്‍’ എന്നു തുടങ്ങി അപമാനകരവും പ്രകോപനജനകവുമായ തലക്കെട്ടുകള്‍കൊണ്ട് വര്‍ത്തമാനപത്രങ്ങള്‍ നിറയാന്‍ തുടങ്ങി. ‘ശാഖകളില്‍ ഗാന്ധിജിയുടെ ഫോട്ടോവെച്ച് അതു ലക്ഷ്യമാക്കി അമ്പെയ്യാന്‍ സ്വയംസേവകര്‍ക്ക് പരിശീലനം നല്‍കുമായിരു ന്നു, അവരതില്‍ കൃത്യമായി കൊള്ളിക്കുമായിരുന്നു’ എന്നെല്ലാമുള്ള സംഘവിരുദ്ധപ്രചാരണങ്ങള്‍കൊണ്ട് പത്രങ്ങളുടെ പുറങ്ങള്‍ നിറഞ്ഞു. ‘അതില്‍ നല്ല രീതിയില്‍ ലക്ഷ്യം ഭേദിക്കുന്ന ആളെയാണ് ഗണപ്രമുഖനായി നിശ്ചയിക്കുക,’ ‘ആരെയെങ്കിലും കൊന്നുകഴിഞ്ഞശേഷം നടത്തുന്ന യോഗത്തിനാണ് സംഘഭാഷയില്‍ കാര്യക്രമമെന്നു പറയുന്നത്’ എന്നിങ്ങനെ കെട്ടുകഥകള്‍ പ്രചരിപ്പിച്ചതില്‍ സാമാന്യജനങ്ങള്‍ അത്യധികമായി തെറ്റിദ്ധരിക്കപ്പെട്ടു. അതോടൊപ്പം കോണ്‍ഗ്രസ് നേതാക്കന്മാരുടെ പ്രേരണകൊണ്ട് ജനങ്ങള്‍ സ്വയംസേവകരുടെ വീടുകളും സ്ഥാപനങ്ങളും മാത്രമല്ല അവരുടെ നേതൃത്വത്തില്‍ നടന്നുവന്നിരുന്ന വിദ്യാലയങ്ങ ളും സാമൂഹ്യസേവാകേന്ദ്രങ്ങളുമെല്ലാം ആക്രമിച്ച് നശിപ്പിക്കാന്‍ തുടങ്ങി. കോണ്‍ഗ്രസിന്റെയും സോഷ്യലി സ്റ്റ് – കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും നേതാക്കന്മാര്‍ തന്നെയാണ് ഇങ്ങനെയുള്ള നശീകരണപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയിരുന്നത്. കൊള്ള, തീവെപ്പ്, അക്രമം തുടങ്ങി ഹിംസാത്മകപ്രവര്‍ത്തനങ്ങള്‍ അനിയന്ത്രിതമായി താണ്ഡവമാടി. ഗാന്ധിജിക്ക് ജയ് വിളിച്ചു കൊണ്ട് എത്തുന്ന അക്രമിസംഘങ്ങള്‍ വീടുകള്‍ തീവെയ്ക്കുക, സ്വയംസേവകരെ തീക്കുണ്ഡത്തിലേയ്ക്ക് വലിച്ചെറിയുക, വീടുകള്‍ കൊള്ളചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബാധം തുടര്‍ന്നു.
ശാന്തരായി സ്വയംസേവകര്‍
ഒരു ഭാഗത്ത് ഹിംസയും ഹിംസയ്ക്ക് ഉത്തേജനം നല്‍കുന്ന പ്രചാരവേലകളും നടക്കുമ്പോള്‍ മറുവശത്ത് സ്വയംസേവകര്‍ ശാന്തരായി നിലകൊണ്ടു. അവര്‍ പ്രതികാര നടപടികള്‍ക്ക് മുതിര്‍ന്നില്ല. അതിനര്‍ത്ഥം അവര്‍ക്ക് പ്രതികാരം ചെയ്യാന്‍ കഴിവില്ല എന്നതായിരുന്നില്ല. സ്വയംസേവകരില്‍ അധികാംശവും യുവാക്കളായിരുന്നു. കൂട്ടംകൂടി പ്രതികാരം ചെയ്യാന്‍ നിശ്ചയിച്ചാല്‍ അതിന് കഴിവുറ്റവരുമായിരുന്നു. എന്നാല്‍, ‘എന്തു സംഭവിച്ചാലും ശാന്തരായിരി’ക്കാന്‍ പരമപൂജനീയ ഗുരുജിയുടെ ആഹ്വാനമുണ്ടായിരുന്നു. ഈ സന്ദര്‍ഭമുപയോഗിച്ച് ജനങ്ങളെ പ്രകോപിതരാക്കി സ്വയംസേവകരെ ആക്രമിക്കാന്‍ സംഘവിരുദ്ധശക്തികള്‍ പ്രേരിപ്പിച്ചേക്കാമെന്ന് ഗുരുജി കണക്കുകൂട്ടി. അത്തരം പരിതഃസ്ഥിതിയില്‍ സ്വയംസേവകരുടെ സംഘടിതശക്തി പ്രതികാരത്തിന് മുതിര്‍ന്നാല്‍ നാട്ടിലത് ആഭ്യന്തരകലാപമായിത്തീരുമെന്നും അതിന്റെ നേട്ടം കൊയ്യാന്‍ ഭാരതവിരോധശക്തികളും, പാകിസ്ഥാനും മറ്റും ശ്രമിക്കുമെന്നും അദ്ദേഹം വിലയിരുത്തി. കമ്യൂണിസ്റ്റുകള്‍ക്ക് സ്വയം വെളിപ്പെടാനുള്ള അവസരം ലഭ്യമാകും. ക്രൂരമായ അടിച്ചമര്‍ത്തല്‍ നടപടികള്‍ സ്വീകരിക്കാനുള്ള അവസരമായി സര്‍ക്കാര്‍ അതിനെ ഉപയോഗിക്കുകയും ചെയ്യും. ഇതെല്ലാം ബോദ്ധ്യപ്പെട്ട ഗുരുജി ‘ശാന്തരായിരിക്കുക, പകരം വീട്ടരുതെ’ന്ന സന്ദേശം തന്റെ അറസ്റ്റിനുമുമ്പുതന്നെ അയച്ചിരുന്നു. ”നമ്മുടെ സ്വന്തം സമാജ സഹോദരര്‍ക്കെതിരെ നമ്മുടെ കൈകള്‍ ഉയരരുത്. മഹാത്മാ ഗാന്ധിയോടുള്ള ഭക്ത്യാദരവുകള്‍ കാരണം ജനങ്ങള്‍ ഉത്തേജിതരായിത്തീര്‍ന്നേക്കാം. എന്നാല്‍ കുറച്ചു നാളുകള്‍ക്കുശേഷം സംഘത്തിന്റെ നേരെയുള്ള ഈ ആരോപണങ്ങള്‍ അസത്യവും അടിസ്ഥാനരഹിതവുമാണെന്ന് അവര്‍ക്ക് ബോദ്ധ്യപ്പെടും. അതോടെ തങ്ങളുടെ തെറ്റു തിരിച്ചറിഞ്ഞ് അവര്‍ ശാന്തരാകും” എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അറസ്റ്റിനുമുമ്പ് തന്റെ വീട്ടിലെത്തിച്ചേര്‍ന്ന കാര്യകര്‍ത്താക്കന്മാരോട് ഗുരുജി പറഞ്ഞു: ”ഞാന്‍ പോവുകയാണ്. സംശയത്തിന്റെതായ ഈ മറ നീങ്ങി നമ്മുടെ നിരപരാധിത്വം തെളിയിക്കപ്പെടുകതന്നെ ചെയ്യുമെന്നെനിക്ക് വിശ്വാസമുണ്ട്. എന്നാല്‍ ഇതിനിടയ്ക്ക് നമുക്കെതിരെ വിവിധങ്ങളായ അതിക്രമങ്ങളുണ്ടാകും. അതെല്ലാം നാം സഹിക്കുകതന്നെ വേണം. കഴിഞ്ഞ 22 വര്‍ഷമായി നാം നേടിയ മനഃസംസ്‌കാരവും സംയമനവും പ്രത്യക്ഷ ജീവിതവ്യവഹാരത്തില്‍ പ്രകടമാക്കാനുള്ള അവസരമാണ് ഇന്ന് വന്നുചേര്‍ന്നിരിക്കുന്നത്.”
സംഘം പിരിച്ചുവിടപ്പെട്ടു
സംഘത്തെ നിരോധിച്ച വിവരം ജയിലില്‍വെച്ചാണ് ഗുരുജിക്ക് കിട്ടുന്നത്. പിറ്റേന്ന്, ജൂലൈ 5-ാം തീയതി അദ്ദേഹത്തെ കാണാനായി അഡ്വക്കേറ്റ് ദത്തോപാന്ത് ദേശ്പാണ്ഡേ ജയിലിലെത്തിയിരുന്നു. സംഘത്തെ പിരിച്ചുവിട്ടിരിക്കുന്നുവെന്ന ഒരു പ്രസ്താവന ഗുരുജി എഴുതി പ്രസിദ്ധീകരണത്തിനായി അദ്ദേഹത്തെ ഏല്‍പിച്ചു. ഇതായിരുന്നു ആ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം: ”രാ.സ്വ. സംഘം ആരംഭം മുതല്‍ തന്നെ അനുവര്‍ത്തിച്ചുവന്ന സമീപനം സര്‍ക്കാറിന്റെ നിയമവും നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കുക എന്നതാണ്. ഇന്ന് സര്‍ക്കാര്‍ സംഘപ്രവര്‍ത്തനം നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നു. അതിനാല്‍ ഈ നിരോധനം നീക്കുന്നതുവരെ സംഘപ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുന്നതായി പ്രഖ്യാപിക്കുന്നു. എന്നാല്‍ അതോടൊപ്പം, സംഘത്തിനെതിരെ സര്‍ക്കാറുന്നയിച്ച എല്ലാ ആരോപണങ്ങളും ഞാന്‍ നിഷേധിക്കുന്നു.” സംഘം പിരിച്ചുവിട്ടുകൊണ്ടുള്ള ഈ പ്രസ്താവന പ്രക്ഷേപണം ചെയ്യാന്‍ നിര്‍ഭാഗ്യവശാല്‍ ആകാശവാണി സന്നദ്ധമായില്ല.
സംഘത്തിനെതിരെ വ്യാപകമായി നടന്ന ദുഷ്പ്രചരണത്തിന്റെ ഫലമായി ജനങ്ങള്‍ തുടക്കത്തില്‍ തെറ്റിദ്ധരിക്കപ്പെട്ടെങ്കിലും ക്രമേണ കാര്യങ്ങള്‍ വ്യക്തമായതോടെ പ്രബുദ്ധരായ ജനങ്ങള്‍ക്ക് സംഘത്തിനെതിരെ നടന്ന ഈ കുപ്രചാരണങ്ങളുടെ പിന്നില്‍ കൃത്യമായൊരു ഗൂഢാലോചനയുണ്ടെന്ന കാര്യം വ്യക്തമായി. കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും മാത്രമല്ല കോണ്‍ഗ്രസ്സിന്റെ ചില നേതാക്കന്മാരും – വിശേഷിച്ച് പണ്ഡിറ്റ് നെഹ്രുവും – സംഘത്തെ നശിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നു. തങ്ങളുടെ ആഗ്രഹം സഫലമാക്കാനുള്ള സുവര്‍ണ്ണാവസരമായി മഹാത്മാഗാന്ധിയുടെ വധത്തെ അവര്‍ കരുതി. സംഘത്തെ എതിര്‍ത്തിരുന്ന ഈ ശക്തികള്‍ ഗാന്ധിവധം നടന്ന ഉടനെ സംഘചിന്താഗതിയെ ഗാന്ധിവധവുമായി ബന്ധിപ്പിക്കാനുള്ള ഗൂഢാലോചന നടത്തി. സംഘത്തിനെതിരെ നടന്ന ഭ്രാന്തമായ അക്രമങ്ങളും അടിച്ചമര്‍ത്തലുമെല്ലാം മുന്‍കൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചനയുടെ ഫലമായിട്ടായിരുന്നു. ആന്റണി ഇലഞ്ഞിമിറ്റം എഴുതിയ ‘Philosophy and Action of RSS for Hind Swaraj” എന്ന പുസ്തകത്തിന്റെ പ്രസ്താവനയില്‍ ”മഹാത്മാ ഗാന്ധിയെപോലെ ശ്രേഷ്ഠനായൊരു ആദ്ധ്യാത്മികവ്യക്തിത്വത്തെ തങ്ങളുടെ സ്വാര്‍ത്ഥതയ്ക്കായി ദുരുപയോഗിച്ചതുപോലെ മറ്റൊരു ഉദാഹരണം ലോകചരിത്രത്തിലെങ്ങും വേറെ കാണാന്‍ സാദ്ധ്യമല്ല – ‘കുപ്രസിദ്ധമായ സംഘവേട്ട’. ജനുവരി 30 എന്ന തീയതി ചരിത്രത്താളുകളില്‍ കറുത്തദിനമായി കുറിക്കപ്പെട്ടതിനൊരു കാരണം ഗാന്ധിജിയുടെ വധമെന്ന ദുരന്തം നടന്നു എന്ന താണെങ്കില്‍, രണ്ടാമതൊന്ന് അദ്ദേഹത്തിന്റെ പ്രാണപ്രിയസിദ്ധാന്തങ്ങളായ സത്യത്തേയും അഹിംസയേയും കൊല ചെയ്തുകൊണ്ട് ഗാന്ധിജിയുടെ അടുത്ത അനുയായികള്‍തന്നെ ‘സംഘവേട്ട’ നടത്തി എന്നതാണ്” എന്ന് ജമ്‌നാദാസ് ഗുപ്ത എഴുതുന്നു,
ഗുഢാലോചനയ്ക്ക് എന്താണ് കാരണം
സംഘത്തിനെതിരെ ഇത്തരം ഒരു ഗൂഢാലോചനയ്ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ഇത്രയും ഉത്സുകരായതെന്തിനെന്ന ചോദ്യം ഉയര്‍ന്നുവരുന്നു. ഇത്രമാത്രം വിദ്വേഷം സംഘത്തോടുണ്ടായതെന്തുകൊണ്ട്? സംഘത്തെ നാമാവശേഷമാക്കാനായി സര്‍ക്കാറിന്റേയും കോണ്‍ഗ്രസിന്റേയും സര്‍വ്വശക്തിയും ഉപയോഗിക്കുന്നതില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവുതന്നെ മുഴുകാനെന്താണ് കാരണം? ഇത്രയും മഹാനുഭാവനായ വ്യക്തിയുടെ ഹത്യ നടന്നശേഷം അദ്ദേഹത്തിന്റെ ചിത കെട്ടടങ്ങുംമുമ്പേ അതില്‍ തങ്ങളുടെ സ്വാര്‍ത്ഥത ചുട്ടെടുക്കാനുള്ള ക്ഷുദ്രമനോഭാവം എങ്ങനെ ഈ നേതാക്കളുടെ മനസ്സിലുയര്‍ന്നു? ഇവരെന്തിനാണ് ജനങ്ങളില്‍ ഇത്രയും പ്രകോപനം സൃഷ്ടിച്ചത്? ജാതിവാദം ഇളക്കിവിട്ട് സമാജത്തെത്തന്നെ ഛിന്നഭിന്നമാക്കുകയെന്ന മഹാപാപം ചെയ്യാനുള്ള സങ്കോചം ഇവരലില്ലാതായതെന്തുകൊണ്ട്?
(തുടരും)
1 ആശയക്കുഴപ്പം പടര്‍ത്തുന്നതിനായി, സര്‍ക്കാരിന്റെ മാധ്യമങ്ങളും സര്‍ക്കാരില്‍ നിന്ന് പ്രേരണ നേടുന്ന വര്‍ത്തമാനപത്രങ്ങളും നിര്‍ഭാഗ്യവശാല്‍ ഈ പ്രസ്താവനകളൊന്നും പ്രസിദ്ധീകരി