ഈയടുത്ത് അന്തരിച്ച പ്രൊഫ.പി.സി. കൃഷ്ണവര്‍മ്മരാജ കേരള ക്ഷേത്രസംരക്ഷണസമിതി മുന്‍ സംസ്ഥാന അധ്യക്ഷനും സാമൂതിരി കോവിലകം അംഗവും കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് മുന്‍പ്രിന്‍സിപ്പലുമായിരുന്നു. ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. ഹൃദയത്തിന്റെ നൈര്‍മ്മല്യം അതേപടി മുഖത്ത് പരിലസിക്കുന്ന വര്‍മ്മാജിയുടെ മുഖം അദ്ദേഹവുമായി അടുത്ത് ഇടപഴകിയവരുടെ മനസ്സില്‍ മായാതെ നിലനില്‍ക്കുകതന്നെ ചെയ്യും. വര്‍ഷങ്ങള്‍ക്കു മുന്നെ കേരള ക്ഷേത്രസംരക്ഷണസമിതിയുടെ കോഴിക്കോട് റവന്യൂജില്ലാ പ്രസിഡന്റായി അദ്ദേഹം ചുമതലയിലിരിക്കുന്ന കാലത്താണ് അടുത്ത് ഇടപഴകുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനും എനിക്ക് ആദ്യമായി അവസരമുണ്ടായത്. പിന്നീട് സംസ്ഥാന ഉപാദ്ധ്യക്ഷന്‍, സംസ്ഥാന അദ്ധ്യക്ഷന്‍ എന്നീ ചുമതലകള്‍ വഹിച്ച സമയത്ത് മറ്റൊരു സംസ്ഥാന ഭാരവാഹി എന്ന നിലയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനും യാ ത്രചെയ്യുന്നതിനും ഒരേ മുറിയില്‍ താമസിക്കുന്നതിനുമൊക്കെ ധാ രാളം അവസരങ്ങള്‍ വന്നു ചേര്‍ ന്നു. വിവിധ വിഷയങ്ങളില്‍ അറിവിന്റെ നിറകുടമായിരുന്ന അദ്ദേഹം പുലര്‍ത്തിയിരുന്ന ലാളിത്യവും വിനയവും ആരെയും ആകര്‍ഷിക്കുന്ന സവിശേഷ ഗുണം തന്നെയായിരുന്നു. പില്‍ക്കാലത്ത് വിവിധരംഗങ്ങളില്‍ പ്രശസ്തരായിത്തീര്‍ന്ന വലിയ ശിഷ്യസമ്പത്തിന്റെ ഉടമയാക്കിയ ദീര്‍ഘകാലത്തെ അദ്ധ്യാപകവൃത്തിക്ക് ശേഷം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജിന്റെ പ്രിന്‍സിപ്പല്‍ പദവി അലങ്കരിക്കുവാന്‍ ഭാഗ്യം ലഭിച്ച സാമൂതിരി രാജ കുടുംബാംഗമായ അദ്ദേഹത്തിന് ഈ മേല്‍വിലാസങ്ങള്‍ ഒന്നും വലുപ്പച്ചെറുപ്പമില്ലാതെ ആരുമായും സൗഹൃദം പങ്കിടുന്നതിന് ഒരിക്കലും തടസ്സമായില്ല. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌നേഹനിധിയായ ഗുരുനാഥന്‍ എന്ന പോലെ തന്നെ സഹപ്രവര്‍ത്തകര്‍ക്കും സംഘടനാപ്രവര്‍ത്തകര്‍ക്കും പ്രചോദനമേകുന്ന ഉത്തമ വഴികാട്ടിയാകാനും അദ്ദേഹം സദാ ശ്രദ്ധ പുലര്‍ത്തിയിരുന്നു.
അച്ഛന്റെ പാത പിന്‍തുടര്‍ന്നുകൊണ്ട് ശൈശവത്തില്‍ തന്നെ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഭാഗമായി മാറിയ വര്‍മ്മാജി മാങ്കാവ് ശാഖയുടെ മുഖ്യശിക്ഷകന്‍ എന്ന നിലയിലാണ് സംഘടനാപ്രവര്‍ത്തനരംഗത്തേക്ക് ചുവട് വെച്ചത്. മുതിര്‍ന്ന സംഘപ്രചാരകനായിരുന്ന മാധവ്ജിയുമായുള്ള കുടുംബബന്ധവും സഹോദരതുല്യമായ അടുപ്പവും അദ്ദേഹത്തിന് എന്നും പ്രചോദനമേകിയിരുന്നു. അതുകൊണ്ടുതന്നെയാകാം മാധവ്ജിയുടെ പ്രധാന കര്‍മ്മക്ഷേത്രമായ കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ മുഖ്യ അമരക്കാരനായി മാധവ്ജിക്ക് ശേഷം സാമൂതി രി കുടുംബത്തില്‍ നിന്നും അദ്ദേഹത്തിന് എത്താന്‍ സാധിച്ചത്.
സര്‍വ്വീസില്‍ നിന്ന് വിരമിച്ചശേഷം വിവിധ ഹൈന്ദവ- സാംസ്‌കാരിക സംഘടനകളില്‍ അദ്ദേഹം സജീവ സാന്നിദ്ധ്യമായിരുന്നു. ആദ്ധ്യാത്മിക പ്രഭാഷകന്‍, യോഗാചാര്യന്‍, മോട്ടിവേഷന്‍ ട്രെയിനര്‍ എന്നീ നിലകളില്‍ നിരവധിപേര്‍ക്ക് അറിവും പ്രചോദനവുമേകാന്‍ അദ്ദേഹത്തിന് സാധിച്ചു. നിര്‍മ്മലമായ സംഘഭക്തി ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ട് രോഗപീഡകളെപോലും അവഗണിച്ചാണ് തന്റെ കര്‍മ്മമേഖലകളില്‍ അദ്ദേഹം സജീവമായത്. നമ്മെ വിട്ടുപിരിയുന്ന സമയത്തും ജന്മഭൂമി ദിനപത്രം കോഴിക്കോട് എഡിഷന്റെ പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ ചുമതലയും കേരളക്ഷേത്ര സംരക്ഷണസമിതിയുടെ ഉപാദ്ധ്യക്ഷപദവിയും അദ്ദേഹം വഹിച്ചിരുന്നു. സനാതന ധര്‍മ്മപരിഷത്തിന്റെ ഉപാദ്ധ്യക്ഷന്‍, പതഞ്ജലി യോഗ റിസര്‍ച്ച് സെന്ററിന്റെ കോഡിനേറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തനരംഗത്തുണ്ടായിരുന്നു. ഇവക്കെല്ലാം പുറമെ പ്രാദേശികമായി ക്ഷേത്രകമ്മറ്റികളുടെയും വിദ്യാഭ്യാസ സ്ഥാപനത്തിന്റെയും മാര്‍ഗ്ഗദര്‍ശി എന്ന നിലയിലും സേവനമനുഷ്ഠിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. പ്രവര്‍ത്തകര്‍ക്ക് എന്നും പ്രേരണാസ്രോതസ്സായി നിലകൊണ്ട അദ്ദേഹത്തിന്റെ ദീപ്ത സ്മരണക്ക് മുന്നില്‍ നമുക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കാം.