കേരളത്തിലെ സംഘപ്രസ്ഥാനത്തിന് കൊറോണ മൂലം നഷ്ടപ്പെട്ടത് മറ്റൊരു കര്‍മ്മയോഗിയെ. എറണാകുളം ഇടപ്പള്ളി നഗരത്തിന്റെ മാനനീയ സംഘചാലകനും പിന്നീട് ജില്ലാ വ്യവസ്ഥാ പ്രമുഖനുമായും പ്രവര്‍ത്തിച്ച കെ.രാജഗോപാലെന്ന മാതൃകാ സ്വയംസേവകനെ ഓര്‍ക്കുമ്പോള്‍ സംഘപ്രവര്‍ത്തകര്‍ക്ക് പറയാനെന്നുമുള്ളത് ഊര്‍ജ്ജസ്വലതയുടേയും ഭാവാത്മകതയുടേയും സുന്ദര നിമിഷങ്ങള്‍ മാത്രം. തന്റെ 81-ാം ജന്മദിനത്തില്‍ തന്നെയായിരുന്നു അദ്ദേഹം വിടപറഞ്ഞത്.
അയോദ്ധ്യാ പ്രിന്റേഴ്‌സിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായും സേവാഭാരതിയുടെ സംസ്ഥാന ട്രഷററായും രാജേട്ടന്‍ എന്നും സേവനനിരതനായിരുന്നു. തന്റെ പ്രവര്‍ത്തന സമയത്തെ കൃത്യമായി വിഭജിച്ച് അവശ്യകാര്യങ്ങള്‍ക്ക് മാത്രം വീട്ടില്‍ പോയി വന്നിരുന്ന വ്യക്തിത്വം. സംഘടനാ പ്രവര്‍ത്തനത്തില്‍ എങ്ങനെ ഫലപ്രദമായി സമയം വിനിയോഗിക്കണം എന്നതിനും തികഞ്ഞ മാതൃകയായിരുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി പൊതുമരാമത്ത് വകുപ്പില്‍ ടൈപ്പിസ്റ്റായി തുടങ്ങിയ ഔദ്യോഗിക കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ യൂണിയന്‍ പ്രവര്‍ത്തനം ഇടതുപക്ഷ പ്രസ്ഥാനത്തിനൊപ്പമായിരുന്നു എന്നത് പലര്‍ക്കും അത്ഭുതമായിരുന്നു. ടി.കെ.രാമകൃഷ്ണനടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുമായി അക്കാലത്ത് അദ്ദേഹം ആത്മബന്ധം സൂക്ഷിച്ചിരുന്നു. തൊഴിലാളിയൂണിയന്റെ ജില്ലാ ട്രഷറര്‍ എന്ന നിലയില്‍ പ്രവര്‍ത്തി ച്ച രാജേട്ടന്റെ സാമ്പത്തിക കാര്യത്തിലെ കണിശതയും സത്യസന്ധതയും ശ്രദ്ധേയമായിരുന്നു. പിന്നീട് ആര്‍.എസ്.എസ്സ് വ്യവസ്ഥാ പ്രമുഖിന്റെ ചുമതലയിലേക്ക് അദ്ദേഹം എത്തിയത് സ്വാഭാവികം മാത്രം.
കാസര്‍കോട് ജില്ലയില്‍ ഔദ്യോഗികമായി പ്രവര്‍ത്തിക്കുമ്പോള്‍ മുതലാണ് ഹിന്ദു സംഘടനാ പ്രവര്‍ത്തനത്തിന്റെ ആവശ്യകത രാജേട്ടന്റെ ഉള്ളില്‍ തീവ്രമായത്. സത്യാനന്ദ സരസ്വതിയുടെ അക്ഷീണമായ ഹിന്ദു ധര്‍മ്മജാഗരണം രാജേട്ടനെ ഏറെ സ്വാധീനിച്ചു. എറണാകുളത്ത് തിരികെ എത്തിയ റിട്ടയര്‍മെന്റ് കാലത്ത് ക്ഷേത്ര ധാര്‍മ്മിക പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കവേയാണ് അദ്ദേഹം നേരിട്ട് സംഘപ്രവര്‍ത്തനത്തിന്റെ ഗംഗാ പ്രവാഹത്തിലേക്ക് എത്തുന്നത്. 1998ല്‍ പ്രാഥമിക ശിക്ഷാവര്‍ഗ്ഗും 2000ല്‍ സംഘശിക്ഷാ വര്‍ഗ്ഗുമടക്കമുള്ള സംഘ ശിബിരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രാജേട്ടന്‍ മടികാണിച്ചില്ല. ചേന്ദംകുളങ്ങര ശാഖാ കാര്യവാഹ് എന്ന ചുമതലയിലും പിന്നീട് ഇടപ്പള്ളി നഗരത്തിന്റെ മാനനീയ സംഘചാലക് എന്ന നിലയിലും പ്രവര്‍ത്തിക്കുമ്പോഴും രാജേട്ടനെന്നും ചെറുപ്പക്കാര്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് രസകരമായ തമാശകളും ചിരിയും സ്വതസിദ്ധമായ തന്റേടവുമായി ഒരുപടി മുന്നിലായിരുന്നു. പ്രവര്‍ത്തനത്തില്‍ ഉഴപ്പുന്നവരുടെ മുഖത്തുനോക്കി രാജേട്ടന്‍ പറയുന്ന വാക്കുകള്‍ ചാട്ടുളിയായിരുന്നു. ആ അഭിപ്രായങ്ങള്‍ കണ്ടു നില്‍ക്കാന്‍ തന്നെ ഒരു സുഖമായിരുന്നു.
സംഘടനാ പ്രവര്‍ത്തനത്തില്‍ എറണാകുളത്ത് സേവാഭാരതിക്ക് ശക്തമായ വേരുണ്ടാക്കിയത് രാജേട്ടനായിരുന്നു. മുന്‍പ് സംഘപ്രചാരകനും പിന്നീട് പതഞ്ജലിയോഗ കേന്ദ്രത്തിന്റെ ചുമതലക്കാരനുമായ മനോജിനൊപ്പമാണ് അമൃത ആശുപത്രിയില്‍ സേവാഭാരതി സേവന കേന്ദ്രത്തിന് രാജേട്ടന്‍ മുതല്‍ക്കൂട്ടാവുന്നത്. അന്ന് മുതല്‍ മരിക്കുന്ന നിമിഷം വരെ ആര് എന്താവശ്യം പറഞ്ഞാലും ഫോണിലൂടെ പോലും സാധിച്ചുകൊടുക്കുന്ന അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയ്ക്ക് പകരം വയ്ക്കാന്‍ വാക്കുകളില്ല. അടുത്തകാലത്ത് ഹൃദയശസ്ത്രക്രിയക്ക് ശേഷം കിടക്കുമ്പോഴും തന്നെ തേടി വന്ന ഫോണ്‍ കോളുകള്‍ അനുസരിച്ച് അമൃതയിലെ സേവനം നടത്തിക്കൊടുത്ത സംഭവങ്ങളും പ്രവര്‍ത്തകര്‍ ഓര്‍മ്മിക്കുകയാണ്. ആശുപത്രിയില്‍ ജോലി തേടിവരുന്ന നഴ്‌സുമാര്‍ക്കും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കും സംഘത്തിന്റെ ഭാഗത്തുനിന്നുള്ള നിറപുഞ്ചിരിയാര്‍ന്ന രക്ഷാകര്‍ത്താവായിരുന്നു രാജേട്ടന്‍.
കൂടെ പ്രവര്‍ത്തിച്ച എല്ലാ യുവാക്കള്‍ക്കും മിസ്റ്റര്‍ കൂള്‍ സംഘചാലകനായിരുന്നു രാജേട്ടന്‍. കേരളത്തിന്റെ പ്രാന്തകേന്ദ്രമായ ഇടപ്പള്ളി നഗരത്തിന്റെ സംഘചാലകനായി പ്രവര്‍ത്തിക്കുന്നതിലുള്ള അഭിമാനം രാജേട്ടന്റെ കണ്ണില്‍ എന്നുമുണ്ടായിരുന്നു. അതിനാല്‍ തന്നെ പിന്നീട് ജില്ലാ വ്യവസ്ഥാ പ്രമുഖാക്കിയപ്പോഴുള്ള നീരസം പലതവണ പറഞ്ഞിരുന്നു. അത് ഒരു ചുമതലയോടുള്ള ഒട്ടലായിരുന്നില്ല, മറിച്ച് തനിക്ക് സ്വന്തം നഗരത്തില്‍ കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന കടുത്ത ആവേശമായിരുന്നു. പിന്നീട് സേവാഭാരതിയുടെ മാത്രം ചുമതലയിലേക്ക് മാറ്റിയപ്പോഴും തനിക്ക് ഇനിയും സംഘത്തിന്റെ നേരിട്ടുള്ള ചുമതല തന്നെ മതി എന്ന് രാജേട്ടന് വാശിയുണ്ടായിരുന്നു. ഇത്രയും ആസ്വദിച്ച് സംഘപ്രവര്‍ത്തനം ചെയ്യുന്ന ഒരു പ്രൗഢ സ്വയംസേവകനെ കാണാന്‍ പ്രയാസമാണ്. സംഘ പ്രസ്ഥാനത്തിലെത്തിയ ശേഷം ആര്‍ജ്ജവത്തോടെയും ആത്മവിശ്വാസത്തോടെയും പ്രവര്‍ത്തിക്കുകയും വലിയ വലിയ തത്വങ്ങള്‍ പ്രസംഗിക്കാതെ സംഘം ഏല്‍പ്പിച്ച ചുമതല ഒരു സെക്കന്റു പോലും കളയാതെ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്ന പ്രവര്‍ത്തകനായിരുന്നു രാജേട്ടന്‍.
പ്രാന്തകാര്യാലയത്തിന്റെ ചുമതലവഹിച്ചിരുന്ന ഗണേശ്ജിക്കൊപ്പവും സുഭാഷ്ജിക്കൊപ്പവും ശിവദാസേട്ടനൊപ്പവും രാജേട്ടന്‍ എന്നും ഒരു നിഴല്‍ പോലെ കൂടെയുണ്ടായിരുന്നു. കേസരി പ്രചാരമാസത്തില്‍ രാജേട്ടനും ഇടപ്പള്ളി നഗര്‍ സമ്പര്‍ക്കപ്രമുഖായിരുന്ന രാജേന്ദ്രനും മുന്‍ സംഘചാലക് ശിവശങ്കര്‍ജിയും കൊച്ചി മഹാനഗരത്തില്‍ മത്സരമായിരുന്നു. ഒരു നഗരം 450 കേസരി ചേര്‍ക്കാനുള്ള ലക്ഷ്യം വെച്ചപ്പോള്‍ ഒറ്റയ്ക്ക് 200 കേസരി ചേര്‍ക്കാനുള്ള രാജേട്ടന്റെ പരിശ്രമം അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എത്ര പഴയ പ്രവര്‍ത്തകനോടും പുതിയ ആളോടും സംഘത്തിന് പുറത്തുള്ളയാളോടും രാജേട്ടന് പ്രത്യേകിച്ച് വ്യത്യാസമൊന്നുമില്ലായിരുന്നു. സംഘകാര്യം വിജയിക്കണം. അതിന് മുന്നിലാരെന്നത് ഒരു പ്രശ്‌നമേയല്ലായിരുന്നു. ഈ സ്വഭാവം അമൃതാ ആശുപത്രിയിലെ ചികിത്സാ വിഷയത്തിലെ ഏതു കീറാമുട്ടി പ്രശ്‌നത്തിലും കണ്ടു. മാനേജുമെന്റുമായും ഡോക്ടര്‍മാരുമായും സംസാരിച്ച് രോഗികള്‍ക്ക് ഗുണമുണ്ടാക്കുക എന്നതുമാത്രമായിരുന്നു രാജേട്ടന്റെ രീതി. എത്രയോ തവണ അദ്ദേഹത്തിന്റെ വീട്ടിലെ ടെറസിലെ ബൈഠക്കുകളിലും അല്ലാതേയും രാജേട്ടനെന്ന മിസ്റ്റര്‍ കൂളായ സംഘചാലകനൊപ്പം ചേര്‍ന്നിരിക്കാന്‍ ലഭിച്ച അവസരങ്ങള്‍ ഞങ്ങളടങ്ങുന്ന എല്ലാ പ്രവര്‍ത്തകര്‍ക്കും ആവേശം തരുന്ന ഓര്‍മ്മകളാണ്.
ക്യാമ്പുകളിലെ വ്യവസ്ഥാ ചുമതലകളിലും ഭാസ്‌ക്കരീയം ഓഡിറ്റോറിയത്തിന്റെ നിധി ശേഖരണത്തിലും ജനം.ടി.വിയുടെ ഷെയര്‍ ശേഖരത്തിലുമെല്ലാം രാജേട്ടന്‍ നിറഞ്ഞു നിന്നു. ഏത് സാമൂഹ്യവിഷയത്തിലും സംഘം എന്ത് ചിന്തിക്കുന്നു എന്നത് രാജേട്ടന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. ഭാസ്‌ക്കരീയത്തിലെ വിവിധ അഖിലഭാരതീയ ബൈഠക്കുകളിലും രാജേട്ടനെ ഏല്‍പ്പിക്കുന്ന കാര്യത്തില്‍ പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സംഘ നിര്‍ദ്ദേശം എന്താണെന്ന് മനസ്സിലാക്കിയാല്‍ പിന്നെ നൂറേ നൂറില്‍ പറക്കുന്ന രാജേട്ടന് മുന്നില്‍ പ്രതിസന്ധികള്‍ എന്നും അവസരങ്ങളായിരുന്നു.
അമൃതാനന്ദമയി അമ്മയേയും ആശ്രമത്തേയും, പൊതു ഹിന്ദു സന്യാസി സമൂഹത്തിന്റെ ആത്മവിശ്വാസത്തേയും തകര്‍ക്കാന്‍ നടന്ന പ്രചാരണത്തിനെതിരെ സംഘനേതൃത്വത്തില്‍ നടന്ന ധര്‍മ്മരക്ഷാ സമ്മേളനത്തിലെ പ്രവര്‍ത്തനത്തിലും രാജേട്ടന്‍ വാഹനങ്ങളുടേയും മറ്റ് ചിലവുകളുടേയും വ്യവസ്ഥ നോക്കാന്‍ രാപ്പകല്‍ അദ്ധ്വാനിച്ചു. പ്രളയ ദുരിതാശ്വാസത്തില്‍ കുന്നുംപുറം അമൃതാ സ്‌ക്കൂള്‍ കേന്ദ്രീകരിച്ച് നടത്തിയ സേവാ കേന്ദ്രത്തിലും രാജേട്ടന്‍ സേവാ പ്രമുഖ് രാജീവിന് ഒപ്പം നിറഞ്ഞു നിന്നു. കേരളത്തിലെ എല്ലാ ഭാഗത്തു നിന്നും അമൃതാ ആശുപത്രിയിലേക്ക് വരുന്നവര്‍ക്ക് ധൈര്യപൂര്‍വ്വം കൈമാറിയിരുന്നത് രാജേട്ടന്റെ നമ്പറായിരുന്നു. അവിടെ താങ്ങും തണലുമായി ആരുടേയും ആവശ്യത്തിന് ന്യായമായ പരിഹാരം കണ്ടെത്താനും, സാധിക്കാത്ത കാര്യത്തിന് കൃത്യമായ മറുപടി നല്‍കാനും രാജേട്ടനെന്നും മാതൃക കാട്ടിയിരുന്നു. സുകൃതിയാണ് ആ മനുഷ്യന്‍. തികഞ്ഞ കര്‍മ്മയോഗി. അതായിരുന്നു കെ.രാജഗോപാലെന്ന രാജേട്ടന്‍.
പോണേക്കര തീന്‍മൂര്‍ത്തി നഗറിലെ വീട്ടിലായിരുന്നു താമസം. ഭാര്യ: ഇന്ദിരാ ദേവി. മക്കള്‍: അനുരാജ്, ബിന്ദു. മരുമക്കള്‍: രശ്മി, വിനോദ്കുമാര്‍. സഹോദരങ്ങള്‍: വേണുഗോപാല്‍, കൈലാസ്, ജയശ്രീ, ഇന്ദിര, രവീന്ദ്രന്‍.
(ലേഖകന്‍ പര്യാവരണ്‍ ഗതിവിധിയുടെ പ്രാന്ത സഹസംയോജകനാണ്.)