1921ല്‍ ഇറ്റാലിയന്‍ നാടകകൃത്തായ ലൂയി പിരാന്തല്ലോ എഴുതിയ ‘സിക്‌സ് കാരക്‌റ്റേഴ്‌സ് ഇന്‍ സെര്‍ച്ച് ഓഫ് ആന്‍ ഓതര്‍’ എന്നത് ഇന്നും ഒരു പരീക്ഷണമായി നില്‍ക്കുകയാണ്. ഇരുപതാം നൂറ്റാണ്ടിനെ ഞെട്ടിച്ച നാടകമാണിത്. മലയാള നാടകവേദി ചില പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും ഇതുപോലൊന്ന് ഇതുവരെയില്ല. സ്‌കൂള്‍ ഓഫ് ഡ്രാമയിലൂടെ ചിലര്‍ പാശ്ചാത്യ നാടകങ്ങള്‍ പഠിച്ചിറങ്ങിയെന്നത് നേരാണ്. എന്നാല്‍ മിക്കവരും സിനിമയാണ് തങ്ങളുടെ മേഖലയെന്ന് അതിനോടകം തിരിച്ചറിഞ്ഞത് ഒരു ദുരന്തമായി ശേഷിക്കുകയാണ്.
മലയാള നാടകത്തില്‍ ഇനിയും, ‘ആറ് കഥാപാത്രങ്ങള്‍ നാടകകൃത്തിനെ തേടി’, ‘ഹയവദന’ തുടങ്ങിയ അത്ഭുതങ്ങള്‍ സംഭവിച്ചിട്ടില്ല. കാവാലം നാടോടി മിത്തുകളും താളങ്ങളും ഉപയോഗിച്ച് നാടകക്കളരിയെ വിപുലീകരിച്ചു എന്ന കാര്യം വിസ്മരിക്കുന്നില്ല. അരങ്ങിനെ മറ്റ് കലകളുടെ ഉപയോഗത്തിലൂടെ സംഗീതാത്മകവും ചലനാത്മകവുമാക്കി ജി. ശങ്കരപ്പിള്ള പാശ്ചാത്യ നാടകങ്ങളുടെ അമൂര്‍ത്ത രംഗാവിഷ്‌കാരങ്ങളെ പിന്തുണച്ച് ചില രചനകളിലേര്‍പ്പെട്ടു. എന്നാല്‍ ശങ്കരപ്പിള്ള ഇപ്പോള്‍ എവിടെപ്പോയി? സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് പഠിച്ചിറങ്ങിയവരോ, അത് നടത്തുന്നവരോ ആദ്യം തള്ളിപ്പറഞ്ഞത് ജി.ശങ്കരപ്പിള്ളയെയാണ്. എന്തുകൊണ്ട് അവര്‍ക്ക് ജി. ശങ്കരപ്പിള്ളയുടെ ഒരു നാടകമെങ്കിലും രംഗത്ത് അവതരിപ്പിക്കാന്‍ സാധിക്കുന്നില്ല. അഞ്ച് വര്‍ഷത്തിനിടയില്‍ ഒരു നാടകം ചെയ്യാന്‍ സ്‌കൂള്‍ ഓഫ് ഡ്രാമയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കെങ്കിലും കഴിയേണ്ടതാണ്. ഇന്നത്തെ നാടകാനുഭവം ശൂഷ്‌കമായിത്തീര്‍ന്നതിന്റെ പ്രധാന ഉത്തരവാദിത്തം അവര്‍ക്കുള്ളതാണ്. സര്‍ക്കാര്‍ പണം ചെലവഴിച്ച് നാടകമോ സിനിമയോ പഠിപ്പിച്ചാല്‍ ഒരിക്കലും അത് ലക്ഷ്യം കാണില്ല. സര്‍ക്കാരിന്റെ ജോലിക്കാരായി മാറും സംവിധായകരും നടീനടന്മാരും. അവര്‍ക്ക് കലാപരമായ അന്വേഷണങ്ങള്‍ക്ക് സമയമുണ്ടാകില്ല.
സ്‌കൂള്‍ ഓഫ് ഡ്രാമക്ക് ഒന്നും ചെയ്യാനായില്ല. മലയാള യുവതയില്‍ നവനാടകത്തിന്റെ ചൈതന്യം എന്താണെന്ന് പ്രചരിപ്പിക്കാന്‍ ഇവിടെയാരുമില്ല. അതുകൊണ്ടാണ് ഇപ്പോഴും ഇവിടെ ഒരു മലയാള നാടകം ടെക്സ്റ്റ് എന്ന നിലയിലോ, അവതരണം എന്ന നിലയിലോ ഒരു നവീനാനുഭവം നല്‍കാത്തത്.
പിരാന്തല്ലോയുടെ നാടകം ഒരു പൊളിച്ചെഴുത്ത് നടത്തി. നാടക രചന അചുംബിതമായ ഒരു പാഠമല്ലെന്ന് അദ്ദേഹം വെട്ടിത്തുറന്ന് കാണിച്ചു. നാടകത്തിന്റെ പ്രമേയം നാടകത്തില്‍ നിന്ന് വേര്‍പെടേണ്ട സാഹചര്യം എപ്പോഴുമില്ലെന്നും കാണിച്ചു കൊടുത്തു.
നാടകത്തില്‍ നാടകം തന്നെ പ്രമേയമാകുന്നതാണ് മെറ്റാതീയേറ്റര്‍. നാടകത്തിലെ അഭിനേതാക്കള്‍ കഥാപാത്രങ്ങളായല്ല വേദിയിലേക്ക് വരുന്നത്; നടീനടന്മാരായി തന്നെയാണ്. അവര്‍ നാടകം പരിശീലിക്കുകയോ അവതരിപ്പിക്കുകയോ ചെയ്തുകൊണ്ട് ജീവിതത്തിലെ മെറ്റാതീയേറ്റര്‍ ഘടകം അഥവാ നാടകാനന്തര ജീവിതം ആവിഷ്‌ക്കരിക്കുന്നു.
പിരാന്തല്ലോയുടെ നാടകത്തില്‍ സംവിധായകന്‍ നടീനടന്മാരുമായി ആലോചിച്ച് ഒരു നാടകം കളിക്കാന്‍ തുടങ്ങുന്നതാണ് സന്ദര്‍ഭം. അവിടേക്ക് ആറ് പേര്‍ കടന്നുവരുന്നു. അവര്‍ ഒരു കുടുംബമാണ്. അവര്‍ പറയുന്നത്, തങ്ങളെ പാതിവഴിയില്‍ ഒരു നാടകകൃത്ത് ഉപേക്ഷിച്ചു എന്നാണ്. ജീവിതം എങ്ങനെ പൂര്‍ത്തീകരിക്കണമെന്ന് ആ കഥാപാത്രങ്ങള്‍ക്ക് അറിയില്ല. അവരുടെ കഥകേട്ട് സംവിധായകന്‍ അന്തം വിടുന്നു. ആ സംവിധായകനോട് അവര്‍ തങ്ങളുടെ കഥ അവതരിപ്പിക്കണമെന്നും അങ്ങനെ തങ്ങള്‍ക്ക് പൂര്‍ണമായ കഥാപാത്രനടനം സാധ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ സംവിധായകന്‍ താന്‍ നേരത്തേ ഉദ്ദേശിച്ച നാടകം തന്നെ അവതരിപ്പിക്കാന്‍ തുടങ്ങുന്നുവെങ്കിലും അത് പിന്നീട് അവിടെ വന്ന ആറുപേരുടെ നാടകാവതരണമായി മാറുന്നു.
ഇവിടെ നാടകകൃത്ത്, കഥാപാത്രങ്ങള്‍, നാടകവേദി തുടങ്ങിയവയെല്ലാം മുന്‍ധാരണകളില്‍ നിന്ന് മാറിപ്പോകുന്നു. പുതിയ ഒരു കാഴ്ചപ്പാട് അവതരിപ്പിക്കുകയാണ്. ഘടനയിലെ ഈ മാറ്റം, നാടകം ഒരു അടഞ്ഞ ലോകമോ വെറും ഭാവനയോ അല്ലെന്ന് വ്യക്തമാക്കുകയാണ്. മുന്‍കൂട്ടി നിശ്ചയിച്ച നാടകം അവതരിപ്പിക്കുന്നു എന്ന സങ്കല്പത്തെ തകര്‍ത്ത്, ഒരു നാടകം സ്വാഭാവികമായി ഉണ്ടാകുന്നതാണെന്ന് തെളിയിക്കുന്നു. ഇതുപോലെ ടെക്സ്റ്റില്‍ പരീക്ഷണം നടത്തുന്ന എന്തെങ്കിലും ശ്രമം നമ്മുടെ നാട്ടില്‍ ഉണ്ടാകുന്നുണ്ടോ?
നമ്മുടെ നാടകം മരിച്ചു എന്ന് പറയാമെന്ന് തോന്നുന്നു. കോളേജ് പ്രൊഫസര്‍മാര്‍ നാടകരംഗത്ത് വന്നിട്ട് ഒരു കാര്യവുമില്ല. കലാശാലകളുമായി ബന്ധമില്ലാത്ത സ്വതന്ത്രപ്രതിഭകള്‍ വരണം പുതിയൊരു തിയേറ്റര്‍ കണ്ടെത്തണം.
ഇവിടെ നാടകം കാണാന്‍ ആളുകള്‍ വരാത്തത് തിയേറ്റര്‍ എന്ന ആശയത്തെ നവീകരിക്കാത്തതുകൊണ്ടാണ്. നാടകം ഉണ്ടാകുന്നത് പ്രാചീനകലാരൂപങ്ങളില്‍ നിന്ന് നേരിട്ടാകണമെന്നില്ല. മറ്റ് സാഹിത്യകൃതികള്‍, കവിതകള്‍ രംഗത്ത് കൊണ്ടുവന്ന്, അതിന് മറ്റൊരു നാടകമുഖം നല്‍കണം. സ്‌കൂള്‍ ഓഫ് ഡ്രാമ നിര്‍ജ്ജീവമാണ്. അതിന് ചിന്തയില്ല; അനുഷ്ഠാനം മാത്രമേയുള്ളൂ.
കടമ്മനിട്ട
മലയാള കവിതയില്‍ കുറത്തിയുടെ ശബ്ദം കേള്‍പ്പിച്ച കടമ്മനിട്ടയുടെ ചില ശ്രദ്ധേയ വരികള്‍ ചുവടെ:
-
ചന്ദനത്തയ്യായ് കരിമ്പാറ കീറി നിന്നച്ഛനെ നീ വീണ്ടെടുക്കൂ (മകനോട്).
-
എന്റെ പിതാവിന്റെ ഭവനം കള്ളന്മാരുടെ ഗുഹയാക്കി മാറ്റിയിരിക്കുന്നു. (നഗരത്തില്‍ പറഞ്ഞ സുവിശേഷം)
-
കാഴ്ചകള്‍ക്ക് മുകളില്‍ ചാടി വീഴുന്ന പിഴച്ച കണ്ണുകള്‍ (ശാന്ത).
ഗാന്ധിജിയുടെ ആദര്‍ശങ്ങളെക്കുറിച്ച് പ്രസംഗിക്കുകയല്ല വേണ്ടത്, അതില്‍ കഴിയാവുന്നതെല്ലാം സ്വജീവിതത്തില്‍ പകര്‍ത്തുകയാണ് ഓരോരുത്തരും ചെയ്യേണ്ടതെന്ന് പ്രൊഫ. കടത്തനാട്ട് നാരായണന്‍ (ആശ്രയ മാതൃനാട്) അഭിപ്രായപ്പെടുന്നതിന്റെ യുക്തി എന്താണെന്ന് മനസ്സിലാകുന്നില്ല. എന്തിനാണ് ഒരാള്‍ ഗാന്ധിജിയുടെ ആദര്‍ശങ്ങള്‍ പകര്‍ത്താനായി ജീവിക്കുന്നത്? ~ഒരാള്‍ സ്വന്തം വ്യക്തിത്വമാണ് ഉണ്ടാക്കേണ്ടത്. മറ്റൊരാളെ അനുകരിച്ച് ജീവിക്കുന്നത് അര്‍ത്ഥശൂന്യമാണെന്ന് മാത്രമല്ല അസംബന്ധവുമാണ്.
1984 എന്ന നോവലെഴുതിയ ജോര്‍ജ് ഓര്‍വെല്‍ ഗാന്ധിജിയെക്കുറിച്ച് ദീര്‍ഘമായ ഒരു ലേഖനമെഴുതിയിട്ടുണ്ട്. ഗാന്ധിജിയോട് എല്ലാവര്‍ക്കും സ്‌നേഹമാണ്. ഗാന്ധിജിയുടെ വ്യക്തിമഹത്വം കൊണ്ടാണ് ഇന്ത്യാക്കാര്‍ ബ്രിട്ടീഷുകാരെ വെറുക്കാത്തതെന്ന് പറയുന്നതില്‍ പരമാര്‍ത്ഥമുണ്ട്. ഓര്‍വെല്‍ തന്റെ ലേഖനത്തില്‍ ഗാന്ധിജിയെ പ്രശംസിക്കുന്നുണ്ട്. എന്നാല്‍ ഒടുവില്‍ ഒരു കാര്യം പറയുന്നു, തനിക്ക് ഗാന്ധിജിയോട് സൗന്ദര്യശാസ്ത്രപരമായ അരുചി ഉണ്ടെന്ന്. ജീവിതത്തെ ഗാന്ധിജി നോക്കിക്കണ്ട രീതി തനിക്ക് ഉള്‍ക്കൊള്ളാനാവില്ലെന്ന്. വിവാഹം, ലൈംഗികത, കുടുംബം, തൊഴില്‍ തുടങ്ങിയ കാര്യങ്ങളില്‍ ഗാന്ധിജി സ്വീകരിച്ച നിലപാട് തനിക്ക് പറ്റിയതല്ലെന്ന് അദ്ദേഹം തുറന്ന് എഴുതുന്നു.

ഹെന്റി മാറ്റിസിന്റെ കലാരഹസ്യം
ലോകചിത്രകലയില്‍ അതികായനാണ് ഫ്രഞ്ചുകാരനായ ഹെന്റി മാറ്റിസ്. അദ്ദേഹം വരകള്‍ക്ക് പകരം നിറങ്ങള്‍ ഉപയോഗിച്ചു. ഇംപ്രഷണിസത്തിനു ശേഷമുള്ള കാലഘട്ടത്തെ പ്രതിനിധാനം ചെയ്ത അദ്ദേഹം ചിത്രകലയില്‍ വിസ്‌ഫോടനം സൃഷ്ടിച്ചു. പ്രകൃതിയെ വരയ്ക്കുന്നതില്‍ താന്‍ എങ്ങനെ സ്വയം മനസ്സിലാക്കുന്നു എന്ന ചിന്തയാണ് മാറ്റിസിനെ ഭരിച്ചത്. Tea in the Garden, Still life with pitcher and fruit, The Olive, The Stream near nice തുടങ്ങിയ ചിത്രങ്ങള്‍ മഹാത്ഭുതങ്ങളാണ്. വസ്തുക്കള്‍ക്ക്, മാറ്റിസ് പുതിയ വ്യാഖ്യാനം നല്‍കി, തലമുതിര്‍ന്ന, ബുദ്ധിമാനായ ഒരു ചിത്രകാരന്റെ തലത്തില്‍.
തന്റെ കലയുടെ രഹസ്യം എന്ന നിലയില്‍ മാറ്റിസ് സൂചിപ്പിച്ച ചില വസ്തുതകള്‍ ചുവടെ ചേര്‍ക്കുന്നു.
- നിറങ്ങളും വരകളുമാണ് അടിസ്ഥാന വസ്തുക്കള്‍. എന്നാല്‍ ഇവയെ സന്തുലിതമാക്കുന്ന ലീലയാണ് കലയുടെ രഹസ്യം.
- ഒരു വസ്തുവിനെ കാണുക എന്നത് ഒരു സര്‍ഗാത്മക പ്രവൃത്തിയാണ്.
- സമൂഹത്തില്‍ പ്രചരിക്കുന്ന റെഡിമെയ്ഡ് പ്രതിച്ഛായകളില്‍ നിന്ന് മനസ്സിനെ മോചിപ്പിക്കേണ്ടതുണ്ട്.
- ഏതൊന്നിനെയും ഒരു കലാകാരന്‍ കാണേണ്ടത് ആദ്യം കാണു ന്നതു പോലെയായിരിക്കണം.
- ഒരു റോസാപ്പൂ വരയ്ക്കാന്‍ പ്രയാസമാണ്. കാരണം, നേരത്തേ പലര്‍ വരച്ച റോസാപ്പൂക്കളെയെല്ലാം മറക്കുക എന്നതാണ് ആദ്യത്തെ പടി.
- ആന്തരികമായ താളമാണ്, ദര്‍ശനമാണ് കലാകാരനെ വരയ്ക്കാന്‍ സജ്ജമാക്കുന്നത്.
- സൃഷ്ടിയിലേക്ക് കലാകാരന്‍ ജീവിതത്തെ കയറ്റിവിടണം.
- ഒരു കലാകാരന്റെ ഉള്ളിലുള്ള ബാഹ്യലോകത്തെ അയാള്‍ നിരന്തരം പുതുക്കണം.
- വരയ്ക്കുന്നയാളുടെ ഉണ്മയുടെ ഭാഗമായിരിക്കണം ചിത്രം.
- ചിത്രങ്ങള്‍ കാണികളുടെ മനസ്സിനെ ശാന്തമാക്കാന്‍ കഴിവുള്ളവയാകണം; ക്ഷീണിച്ചുവരുന്ന ഒരാള്‍ക്ക് ഒരു കസേര എപ്രകാരം ആശ്വാസം നല്‍കുന്നുവോ, അതുപോലെ.
വയലാര്‍, ഓ.എന്‍.വി, തിരുനല്ലൂര്‍ എന്നീ കവികളെ ചങ്ങമ്പുഴയുടെ മാറ്റൊലിക്കവികളായി എം.കൃഷ്ണന്‍നായര്‍ വിലയിരുത്തിയത് വിവാദമായ കാര്യം ടി.ആര്‍. രാഘവന്‍ ഓര്‍മ്മിപ്പിക്കുന്നു (നവനീതം).
ആണ്‍, പെണ്‍ ബന്ധങ്ങള്‍ വഷളാകുന്നത് ഇക്കാലത്ത് പുത്തരിയല്ല. എല്ലാം അവസാനിക്കുന്നത് ആസിഡില്‍ ആണെന്നത് വല്ലാതെ ബോറടിപ്പിക്കുന്നു. ഷാഹിദ കമാല്‍ ഈ വസ്തുതയിലേക്ക് ശ്രദ്ധ ക്ഷണിച്ച് (കലാകൗമുദി) ഇങ്ങനെ എഴുതുന്നു: ”തന്നെ ചതിച്ച കാമുകന്റെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച വാര്‍ത്ത കാമുകിയുടെ മധുര പ്രതികാരം എന്നാണ് ഒരു ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. ആണ് ചെയ്താലും പെണ്ണ് ചെയ്താലും ഇതിനെ താരവല്‍ക്കരിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല.”
ചാനലുകള്‍ക്ക് ഇതിനോടൊന്നും ഒരു ആത്മാര്‍ത്ഥതയുമില്ല. ഒരു സ്‌പോര്‍ട്‌സ് ഐറ്റമായിട്ടാണ് അവര്‍ ആസിഡ്, തിളച്ച എണ്ണ സംഭവങ്ങളെ കാണുന്നത്.
ചെറുകാട് വലിയൊരു മനുഷ്യ സ്‌നേഹിയായിരുന്നു. ‘മനുഷ്യനെ മാനിക്കുക’ എന്ന് പുസ്തകത്തിനു പേരിട്ട മഹാനാണ് അദ്ദേഹം. ചെറുകാടിന്റെ മകനാണ് അക്കാദമി പ്രസിഡന്റ് കെ.പി. മോഹനന്‍. മോഹനന്‍ അച്ഛനെക്കുറിച്ചെഴുതിയ കുറിപ്പ് (പ്രഭാത രശ്മി) സജീവമാണ്. പക്ഷേ, കെ.പി. മോഹനന് അച്ഛന്റെ പാതയില്‍ ഏറെ മുന്നേറാനായില്ല എന്ന് നിസ്സംശയം പറയാം. മോഹനന്‍ സ്വന്തം പാര്‍ട്ടിയിലുള്ളവരോട് മാത്രം ഇടപഴകാന്‍ സ്വയം പരിശീലിപ്പിച്ച വ്യക്തിയാണെന്ന് തോന്നിയിട്ടുണ്ട്.
സുനില്‍ മാലൂര്‍ എഴുതിയ സര്‍റിയലിസ്റ്റിക് കവിതയാണ് ‘പച്ച പച്ചയെന്ന്…’ (മലയാളം). യുക്തിയെ പിച്ചിച്ചീന്തിയെറിഞ്ഞ്, കവി വാക്കുകള്‍ക്കുള്ളില്‍ കവിതയെ ഒളിപ്പിക്കുന്നു.
”പരിസരദിനത്തിലേക്കുള്ള അറവുമരങ്ങള്‍
പച്ച പച്ചയെന്നാകാശത്തോട് വൃഥാ…”
കാതലന്‍ വെടിഞ്ഞ ഔവ്വയാര്‍ ദുഃഖിക്കുകയാണെന്ന് ശാന്തി എഴുതുന്നു. ‘ഔവ്വയാര്‍ പ്രാര്‍ത്ഥിക്കുന്നു’ (ഭാഷാപോഷിണി) എന്ന കവിതയില്‍. നിത്യബ്രഹ്മചര്യത്തില്‍ നാരിയെ കൊണ്ടെത്തിക്കുന്ന തത്ത്വചിന്തയെ കവി പഴിക്കുന്നു. ഇതിനെ ”ഇന്ത്യതന്‍ കൊടും ശാപം” എന്നാണ് കവി വിളിക്കുന്നത്.
ജോണ്‍ കീറ്റ്‌സ് എന്ന ഇംഗ്ലീഷ് കവി പറഞ്ഞത് ഇപ്പോഴും ശ്രദ്ധേയമായി തോന്നുന്നു. നമ്മെ കരുതിക്കൂട്ടി കീഴ്‌പ്പെടുത്താന്‍ ഉപായങ്ങള്‍ സ്വീകരിക്കുന്ന കവിതയെ നമ്മള്‍ വെറുക്കുന്നു. കവിത അനുവാചകന്റെ ആത്മാവിലേക്ക് നിര്‍ബാധം, തടസ്സമൊന്നുമില്ലാതെ കയറിച്ചെല്ലേണ്ടതാണ്. ഇത് ഇപ്പോഴും പ്രസക്തമാണ്. കൃത്രിമവികാരങ്ങള്‍ കവിതയില്‍ ഇറക്കുമതി ചെയ്യുന്നവരുണ്ട്. അവര്‍ കവിതയെ അതിഭാവുകത്വത്തിലേക്ക് കൊണ്ടുപോവാറുണ്ട്. നേരിയ വിഷാദത്തിലൂടെ നോവിന്റെ കനലില്‍ എത്തുന്നതിനുപകരം ഉറക്കെപ്പൊട്ടിക്കരയുന്ന ശൈലി സ്വീകരിക്കുന്നത് ആപത്താണ്. കവിത സൂക്ഷ്മ സംവേദനമായിരിക്കണം. കൈകൊട്ടി അലമുറയിട്ട് ആളുകളെ വിളിക്കേണ്ടതില്ല. കഴിഞ്ഞ കാലഘട്ടത്തിലെ പല കവികളും അമിതവികാരങ്ങള്‍ കൊണ്ട് കവിതയെ അമിട്ടുകുറ്റിയാക്കിയത് ഓര്‍ക്കുക.
പതിറ്റാണ്ടുകളായി കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന ജി. അഴിക്കോടിനെപ്പറ്റി ക്ലാപ്പന ഷണ്‍മുഖന്‍ എഴുതിയ ലേഖനം ഉചിതമായെന്ന് അറിയിക്കട്ടെ. ചിത്രകലയില്‍ സാക്ഷരത തീരെയില്ലാത്ത നാടാണ് കേരളം. ജി.അഴീക്കോടിനെപ്പോലുള്ള ചിത്രകാരന്മാരുടെ രചനകള്‍ പ്രദര്‍ശിപ്പിക്കാനും അത് വില്‍ക്കാനും നഗരസഭകള്‍ മുന്നോട്ടുവരണം. അഴീക്കോട് ചിത്രകലയെപ്പറ്റി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ ശ്യാമളകുമാരിയും ചിത്രകാരിയാണ്.
ഇന്ന് പ്രൊഫസര്‍മാര്‍ എഴുതുന്ന കവിതയെ ആളുകള്‍ വല്ലാതെ അവിശ്വസിക്കാന്‍ ഇടയുണ്ട്. താങ്ങാനാവാത്ത ശമ്പളഭാരവുമായി നീങ്ങുന്നവര്‍ക്ക്, പൊതുസമൂഹത്തില്‍ ഇടപെടാത്തവര്‍ക്ക് എന്ത് ജീവിതചിന്ത, ദുഃഖം എന്ന് ചിന്തിക്കുന്ന അനുവാചകരുണ്ട്.
”ഒരു മൂന്നാംലോക സാംസ്‌കാരിക ചരിത്രത്തിന്റെ നിര്‍മ്മിതിയില്‍ അവിടുത്തെ കീഴാള ജനതയുടെ അനുഭവങ്ങളിലൂന്നിയ ആഖ്യാനങ്ങള്‍ക്ക് നിര്‍ണായകമായ സ്ഥാനമുണ്ട്” എന്ന് ഡോ. ഷാജ്യം നെല്ലായി (ദലിത് കലയുടെ സൈദ്ധാന്തിക പരിസരം, ചിത്രവാര്‍ത്ത) എഴുതുന്നത് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ഇടം നല്‍കുന്നു. ദളിത് കലകളില്‍ സ്വതന്ത്രവും മൗലികവുമായ ആഖ്യാനങ്ങള്‍ എത്രത്തോളമുണ്ടെന്നത് അന്വേഷിക്കപ്പെടേണ്ടതാണ്. തനതായ ഒരു ദളിത് സംസ്‌കൃതിയെ വീണ്ടെടുക്കേണ്ടത് അത്യാവശ്യമാണ്.
സവര്‍ണ, ദളിത് വേര്‍തിരിവ് ഇന്നത്തെ ഉത്തര-ഉത്തരാധുനിക കാലത്ത് അത്രയ്‌ക്കൊന്നും വിലമതിക്കപ്പെടുകയില്ല. കാരണം സംസ്‌കാരം ഇന്ന് ഒരു പൊതുവിഭവമാണ്. ഏത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ഭൂമിയിലെ ഏത് സാംസ്‌കാരിക ആഖ്യാനവും ഒരുപോലെ എടുത്തുപയോഗിക്കാന്‍ സ്വാതന്ത്ര്യമുണ്ട്.
നുറുങ്ങുകള്‍
- പി. കുഞ്ഞിരാമന്‍ നായരെക്കുറിച്ച് പി. ബാലചന്ദ്രന്‍ എടുത്ത സിനിമ കാഴ്ചയ്ക്ക് സുന്ദരമാണെങ്കിലും ആ കവിയോട് അനീതി ചെയ്തു. കുഞ്ഞിരാമന്‍ നായര്‍ ഒന്നിലധികം കല്യാണം കഴിക്കുന്നതും സ്ത്രീകളുമായി ചങ്ങാത്തം കൂടുന്നതും മാത്രമാണ് സംവിധായകന്‍ കണ്ണില്‍ എണ്ണയൊഴിച്ച് നോക്കിക്കൊണ്ടിരുന്നത്. കുഞ്ഞിരാമന്‍ നായരുടെ വേളിയും താവളങ്ങളുമല്ല വായനക്കാര്‍ക്ക്, പ്രേക്ഷകര്‍ക്ക് അറിയേണ്ടത്. അദ്ദേഹത്തില്‍ തിളച്ചുമറിഞ്ഞ കവിതയെക്കുറിച്ചും ആ കവിത ഉള്ളില്‍ സഹിച്ചുകൊണ്ട് സൗന്ദര്യത്തെ ആവിഷ്‌കരിച്ചതിനെക്കുറിച്ചുമാണ് അന്വേഷിക്കേണ്ടിയിരുന്നത്.
- ചിത്രകാരന്‍ രവിവര്‍മ്മയെ ആസ്പദമാക്കി ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ‘മകരമഞ്ഞ്’ എന്ന ചിത്രവും സ്ത്രീവിഷയത്തില്‍ മാത്രം ഊന്നി ഉപരിപ്ലവമായി. പ്രതിഭകളെ എങ്ങനെ പിന്തുടരണമെന്ന് നമ്മുടെ സംവിധായകര്‍ ഇനിയും പഠിക്കേണ്ടിരിക്കുന്നു.
- കഥകള്‍ എഴുതിയതിന്റെ പേരില്‍ വീട്ടിലും നാട്ടിലും ഉണ്ടായ അന്തഃഛിദ്രങ്ങളുടെ പേരില്‍ ആത്മഹത്യ ചെയ്ത രാജലക്ഷ്മിയെ മനസ്സിലാക്കാന്‍ ഒരു മലയാള സംവിധായകനും സമയം കിട്ടിയിട്ടില്ല.
- ഗൂഗിളിന്റെ പ്ലേസ്റ്റോറിലുള്ള തൊണ്ണൂറ് ശതമാനം ആപ്ലിക്കേഷനുകളും ഉപയോക്താവിന്റെ ദൈനംദിന വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതായി സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഫൗണ്ടേഷന്‍ സ്ഥാപകനായ ഡോ. റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ പറയുന്നു.