ഫിസിക്‌സ് ആവേശമായി മാറി, അതൊരു ഭ്രാന്തായി മാറിയ എണ്‍പതുകളുടെ അവസാനമാണ് ടാക്കിയോനുകള്‍ എന്ന അത്ഭുത കണത്തെ പറ്റി കേള്‍ക്കുന്നത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ആപേക്ഷികത സിദ്ധാന്ത പ്രകാരം(Theory of Relativity) പ്രകാശത്തിന്റെ വേഗത എന്നാല്‍ വേഗതയുടെ പരമകാഷ്ഠയാണ്. അതിനപ്പുറം പോവുക എന്നത് അസാധ്യവും. എന്നാല്‍ 1960കളില്‍ ടാക്കിയോന്‍ എന്ന കണം ആധുനിക ചലനനിയമങ്ങളെ ലംഘിക്കാതെ തന്നെ പ്രകാശവേഗതയെ മറികടക്കും എന്നൊരു സിദ്ധാന്തം അവതരിപ്പിക്കപ്പെട്ടു. അതിന്റെ ഉപജ്ഞാതാവ് കോട്ടയത്തുകാരനായ ഒരു എണ്ണക്കല്‍ ചാണ്ടി ജോര്‍ജ് സുദര്‍ശന്‍ ആണ് എന്നത് അത്ഭുതത്തോടെയും ഇത്തിരി അഹങ്കാരത്തോടെയുമാണ് അറിയുന്നത്. കോട്ടയത്തെ ഒരു പരമ്പരാഗത കത്തോലിക്കാ കുടുംബത്തില്‍ ജനിച്ച്, കോട്ടയം സി.എം.എസ് കോളേജ്, മദ്രാസ് ക്രിസ്ത്യന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം കഴിഞ്ഞ സുദര്‍ശന്റെ നിയതി മാറിമറിയുന്നത് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസേര്‍ച്ചില്‍ സാക്ഷാല്‍ ഹോമി ഭാഭയോടൊപ്പം ചേരുന്നിടത്ത് നിന്നാണ്. ആ സഹവാസം കുറച്ചു കാലത്തേക്കെ ഉണ്ടായിരുന്നുള്ളൂ എങ്കിലും, ആകാശത്തിനപ്പുറത്തേക്കും ആത്മാവിന്റെ ഉള്ളിലേക്കും നീളുന്ന കാഴ്ചപ്പാടുകളും ചിന്തകളും ആ മനസ്സില്‍ അപ്പോഴേക്കും ഉദിക്കാന്‍ തുടങ്ങിയിരുന്നു. ശാസ്ത്രമെന്നാല്‍ സമവാക്യങ്ങളും സാങ്കേതിക വിദ്യകളും മാത്രമല്ല, അത് ദൈവത്തോട് ചേര്‍ന്നുനില്‍ക്കുന്ന ആത്മീയവീക്ഷണം തന്നെയാണ് എന്ന കാഴ്ചപ്പാട് അദ്ദേഹത്തില്‍ നിറയാന്‍ തുടങ്ങിയത് ആ ബോംബെ വാസക്കാലത്താണ്.
അമ്പതുകളുടെ അവസാനം അമേരിക്കയിലേക്ക് പോയ അദ്ദേഹം റോക്ക്സ്റ്റര്‍ സര്‍വ്വകലാശാലയില്‍, റോബര്‍ട്ട് മാര്‍ഷക്കിന്റെ കീഴില്‍ ഡോക്ടറേറ്റു നേടിയ ശേഷം ഹാര്‍വാര്‍ഡിലേക്ക് ചേക്കേറി. 1969 മുതല്‍ ടെക്‌സാസിലും.
സുദര്‍ശന്റെ സംഭാവനകള്‍ മുഖ്യമായും കണിക ഭൗതികത്തിലും (Particle Physics) ക്വാണ്ടം ഭൗതികത്തിലുമാണ് (Quantum Physics). പ്രപഞ്ചത്തിലെ അടിസ്ഥാന ബലങ്ങളിലൊന്നായ Weak Interaction അവതരിപ്പിച്ചത് സുദര്‍ശനും അദ്ദേഹത്തിന്റെ അധ്യാപനായ റോബെര്‍ട്ട് മര്‍ഷക്കും ചേര്‍ന്നാണ്. പ്രപഞ്ച ഗോളങ്ങള്‍ തമ്മിലുള്ള ഗുരുത്വാകര്‍ഷണം (Gravitational force) പ്രകാശത്തിന്റേയും മറ്റു വികിരണങ്ങളുടെയും അടിസ്ഥാനമായ വൈദ്യുത കാന്തിക ബലം (Electromagnetic force), ആറ്റത്തിന്റെ ന്യൂക്ലിയസ്സില്‍ ഒരേ ചാര്‍ജ്ജുള്ള പ്രോട്ടോണുകളെ അടുപ്പിച്ച് നിര്‍ത്തുന്ന Strong Interaction എന്നിവയാണ് മറ്റ് മൂന്നു അടിസ്ഥാന ബലങ്ങള്‍. അണുശക്തിക്കും റേഡിയോ ആക്ട്ടിവിറ്റിക്കും കാരണമായ weak interaction അണു ഭൗതികത്തില്‍ വളരെ വലിയ പ്രാധാന്യമുണ്ട്.
പ്രകാശത്തിന്റെ ക്വാണ്ടം പ്രതിഭാസത്തെക്കുറിച്ച് സുദര്‍ശന്‍ ഗവേഷണം തുടങ്ങി അധികം കഴിയുന്നതിനു മുന്‍പ് തന്നെയാണ് സമാന മേഖലയില്‍ റോയ് ജെ ഗ്ലോബര്‍ എന്ന അമേരിക്കന്‍ ശാസ്ത്രജ്ഞനും ഗവേഷണം ആരംഭിച്ചത്. വിശദീകരിക്കപ്പെടാതെ കിടന്ന, ലേസര്‍ രശ്മികളുടെ അടിസ്ഥാന ഗുണമായ Optical Coherence അടക്കമുള്ള പല പ്രതിഭാസങ്ങളേയും വിശദീകരിക്കുന്ന സുദര്‍ശന്റെ വീക്ഷണങ്ങള്‍ അംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. എന്നാല്‍ അദ്ദേഹത്തിന് അന്നതൊട്ടു കഴിഞ്ഞുമില്ല. അത് ഒരു ശാസ്ത്രജ്ഞന്റെ വെറും അസൂയ മാത്രമായിരുന്നു. സുദര്‍ശന്റെ സിദ്ധാന്തത്തെ P-Representation എന്ന പേരിട്ടു വേറൊരു രൂപത്തില്‍ അവതരിപ്പിച്ചു കൊണ്ടാണ് അദ്ദേഹം പകരം വീട്ടിയത്. യഥാര്‍ത്ഥത്തില്‍ അവിടെ സുദര്‍ശന്റെ സംഭാവനകള്‍ തമസ്‌കരിക്കപ്പെട്ടു. പക്ഷെ പില്‍ക്കാലത്ത് ഈ സിദ്ധാന്തത്തെ Sudarshan-Glauber representation എന്ന പേരില്‍ ശാസ്ത്രലോകം അംഗീകരിക്കുക തന്നെ ചെയ്തു.
പക്ഷെ, 2005ലെ ഫിസിക്‌സിനുള്ള നൊബേല്‍ സമ്മാനം, ഈ സിദ്ധാന്തത്തിനു ഗ്ലോബറിനു നല്കപ്പെട്ടപ്പോള്‍, അവിടെയും ഭാരതത്തിന്റെ മഹാശാസ്ത്രജ്ഞന്‍ ക്രൂരമായി അവഗണിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ചിന്തകളുടെയും സിദ്ധാന്തങ്ങളുടെയും അടിസ്ഥാനത്തില്‍ കെട്ടിപ്പൊക്കിയ, അദ്ദേഹത്തിന്റെ കൂടി പേരില്‍ അറിയപ്പെടുന്ന കണ്ടുപിടുത്തത്തിന്റെ ബഹുമതി മറ്റൊരാള്‍ കൊണ്ടുപോകുന്നത് നോക്കി നില്‍ക്കാന്‍ മാത്രമേ എല്ലാവര്‍ക്കും കഴിഞ്ഞുള്ളൂ. ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ ശക്തമായിത്തന്നെ എതിര്‍ത്തെങ്കിലും ഒരു ഫലവുമുണ്ടായില്ല. ഇതിനു മുന്‍പ് 1979 ലും നൊബേല്‍ പട്ടികയില്‍ നിന്നും അദ്ദേഹം ക്രൂരമായി തഴയപ്പെട്ടിരുന്നു. അന്ന് അദ്ദേഹത്തെ അവഗണിച്ചാണ് പാക് ശാസ്ത്രജ്ഞനായിരുന്ന അബ്ദുല്‍ സലാം പുരസ്‌കാരജേതാവയത്. ഈ രണ്ടു സന്ദര്‍ഭങ്ങളിലും സമ്മാനം നല്‍കപ്പെട്ടത് സുദര്‍ശന്റെ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കി നടന്ന ഗവേഷണങ്ങള്‍ക്കായിരുന്നു.
ഇനിയും തെളിയിക്കപ്പെടാതെ, സിദ്ധാന്തരൂപിയായി മാത്രം നില്‍ക്കുന്ന, ആദ്യം പറഞ്ഞ ടാക്കിയോണ്‍ എന്ന പ്രതിഭാസമാണ് സുദര്‍ശന്റെ മറ്റൊരു സംഭാവന. അറുപതുകള്‍ മുതല്‍ ഇതിന്മേല്‍ തുടങ്ങിയ തീക്ഷ്ണമായ വാഗ്വാദങ്ങള്‍ ശാസ്ത്രലോകത്ത് ഇന്നും തുടരുന്നു. ഒരു അറിവും അവസാനവാക്കല്ല എന്ന അടിസ്ഥാനത്തില്‍ ചിന്തിച്ചാല്‍ നാളെ ഒരു പക്ഷെ ഐന്‍സ്റ്റീനും കടപുഴകിയേക്കാം. അന്നാവും സുദര്‍ശന്റെ മാനസ പുത്രനായ ടാക്കിയോനുകള്‍ക്കും മോക്ഷം കിട്ടുക.
ജനിച്ചത് ഒരു സാമ്പ്രദായിക കത്തോലിക്കാ കുടുംബത്തില്‍ ആയിരുന്നെങ്കിലും, സുദര്‍ശന്‍ പിന്തുടര്‍ന്നത് തികച്ചും ഒരു ഹിന്ദുവിന്റെ ജീവിതരീതികളാണ്. ക്രിസ്ത്യന്‍ രീതിയിലുള്ള ദൈവസങ്കല്പത്തെ അദ്ദേഹം നഖശിഖാന്തം എതിര്‍ത്തു. പകരം, അവനവനില്‍ തന്നെയുള്ള ഈശ്വരാംശത്തെ കണ്ടെത്തുകയും വളര്‍ത്തുകയും ചെയ്യുക എന്ന തികച്ചും ഭാരതീയമായ കാഴ്ചപ്പാടാണ് അദ്ദേഹം പുലര്‍ത്തിയത്. ശാസ്ത്രജ്ഞരുടെ ഇടയിലെ വേദാന്തി എന്നറിയപ്പെട്ടിരുന്ന അദ്ദേഹം നിരവധി അന്താരാഷ്ട്ര വേദികളില്‍ വേദാന്തത്തെ കുറിച്ച് ആധികാരികമായ പ്രഭാഷണങ്ങള്‍ നടത്തിയിരുന്നു. ചെന്നൈയില്‍ മാറ്റ്‌സയന്‍സിന്റെ ഡയരക്ടര്‍ ആയിരുന്ന കാലത്ത് പ്രസിദ്ധ തത്വചിന്തകന്‍, ജിദ്ദു കൃഷ്ണമൂര്‍ത്തിയുമായി അദ്ദേഹം നടത്തിയ സംഭാഷണങ്ങള്‍ വിഖ്യാതമാണ്.
ശാസ്ത്രജ്ഞന്‍ സത്യാന്വേഷിയാണ്. ഭൗതികശാസ്ത്രജ്ഞന്‍ പ്രത്യേകിച്ചും. അതില്‍ തന്നെ Theoretical Physics കൈകാര്യം ചെയ്യുന്ന ഒരു ശാസ്ത്രകാരന്റെ ചിന്തകള്‍ ഋഷിസമാനമായിരിക്കും. പദാര്‍ത്ഥത്തിന്റെ അതിസൂക്ഷ്മതലങ്ങളില്‍, സബാറ്റൊമിക് മേഖലകളില്‍ നമ്മുടെ സാമ്പ്രദായിക ചിന്തകള്‍ക്കോ സിദ്ധാന്തങ്ങള്‍ക്കോ യാതൊരു പ്രസക്തിയുമില്ല. അനന്തമായ ഊര്‍ജ്ജത്തിന്റെ മഹാ പ്രവാഹങ്ങളും സൃഷ്ടി സ്ഥിതി സംഹാരങ്ങളുടെ അവസാനിക്കാത്ത തുടര്‍ച്ചകളും മാത്രമാണ് അവിടെയുണ്ടാവുക. ആ ലോകത്ത് കടന്നുചെല്ലാന്‍ ഒരു യോഗിയുടെ മനസ്സും ശിക്ഷണവും തന്നെ വേണം. അവിടുത്തെ കണ്ടെത്തലുകള്‍ ഒരുതരം നിര്‍വ്വാണ പ്രാപ്തി തന്നയാണ്. അതുകൊണ്ട് തന്നെ എല്ലാവര്‍ക്കും അങ്ങോട്ട് കടന്നുചെല്ലാനാവില്ല. അവര്‍ പറയുന്നത് പൂര്‍ണ്ണമായി മനസ്സിലാക്കാനുമാവില്ല. സംശയലേശമന്യേ പറയാം. സുദര്‍ശന്‍ അത്തരത്തിലൊരു ഋഷിതുല്യന്‍ തന്നെയായിരുന്നു.