”ജാപ്പനീസ് സാഹിത്യത്തില്‍ ഞാനൊരു നവാഗതനായി തുടരുകയായിരുന്നു. വിലയില്ലാത്തവന്‍ എന്ന് അവര്‍ എന്നെ വിളിച്ചു. എന്താണ് ജപ്പാനിലെ മുഖ്യധാരാ സാഹിത്യത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല. ഞാനൊരു അന്യനായിരുന്നു. ഒരു കറുത്ത ആടിനെ എന്നപോലെയാണ് അവര്‍ എന്നെ കണ്ടത്. ‘ആലിസ് ഇന്‍ വണ്ടര്‍ലാന്‍ഡ്’ എന്ന അവസ്ഥയിലായിരുന്നു ഞാന്‍. അതുകൊണ്ട് എനിക്ക് ജപ്പാനില്‍ നിന്ന് പുറത്തേക്ക് പോകേണ്ടി വന്നു. ഗ്രീസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. പിന്നീട് അമേരിക്കയില്‍ പോയി.”
ജപ്പാനിലെ പ്രമുഖ എഴുത്തുകാരനായ ഹാറുകി മുറകാമി (Haruki Murakami) യുടെ വാക്കുകളാണ് മേലുദ്ധരിച്ചത്. മുഖ്യധാരയില്‍ ചില എഴുത്തുകാര്‍ അവരുടേതായ പാരമ്പര്യം ഉണ്ടാക്കുകയും അത് പിന്നീട് ഒരു കോട്ട പോലെ സംരക്ഷിക്കുകയും ചെയ്യുന്നതിനെപ്പറ്റിയാണ് മുറകാമി വിവരിച്ചത്.
ജപ്പാന്‍ ഭാഷയിലെഴുതുന്ന മുറകാമി, ജാപ്പനീസ് ജീവിതത്തെയാണ് അപഗ്രഥിക്കുന്നത്. ജപ്പാനിലെ മനുഷ്യരാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍. പക്ഷേ, കലയുടെ കാര്യത്തില്‍ അദ്ദേഹത്തിനു ആഗോള വീക്ഷണവും സമീപനവുമാണുള്ളത്. എന്നിട്ടും അദ്ദേഹം അന്യനായി. സങ്കീര്‍ണമായ, അസുഖകരമായ കാര്യങ്ങള്‍ എഴുതണമെങ്കില്‍ ഒരാള്‍ ഉറച്ച മനസ്സോടെയിരിക്കണമെന്നാണ് മുറകാമി പറയുന്നത്. ഫ്രഞ്ചു കവി ബോദ്‌ലേറിനെ പോലെ അലസമായി ജീവിച്ചാല്‍, ഇന്നത്തെ കുഴഞ്ഞുമറിഞ്ഞ ലോകത്ത് അതിജീവിക്കാന്‍ സാധിക്കില്ലെന്ന് അദ്ദേഹം അറിയിക്കുന്നു.
ലോകത്ത് ലക്ഷക്കണക്കിനു വായനക്കാരുള്ള പ്രതിഭ എന്ന നിലയിലാണ് മുറകാമിയെ പാശ്ചാത്യലോകം കാണുന്നത്.. വര്‍ഷങ്ങളായി, അദ്ദേഹത്തിന്റെ പേര് നോബല്‍ സമ്മാനത്തിനു നിര്‍ദ്ദേശിക്കപ്പെടാറുണ്ട്. എന്തുകൊണ്ടാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സാഹിത്യവിമര്‍ശകര്‍ മുറകാമിയെ പരിഗണിക്കുന്നത്? വിമര്‍ശനത്തിന് ഒരു ആഗോള പരിപ്രേക്ഷ്യത്തെ ഒഴിവാക്കാനാവില്ല. വിമര്‍ശനകലയില്‍ നരവംശശാസ്ത്രവും തത്ത്വചിന്തയും വേദാന്തവും മന:ശാസ്ത്രവും കലയും വാസ്തുശില്പവും സംഗീതവുമെല്ലാം പ്രധാനമാണ്. വിമര്‍ശകന് അതിര്‍ത്തികളില്ല. അറിവിന്റെ ഏത് തുണ്ടും എവിടെനിന്നുള്ളതായാലും ജ്ഞാനമായി പരിണമിക്കാന്‍ എത്തുന്നത് വിമര്‍ശനകലയിലാണ്.
സംഗീതത്തില്‍ നിന്ന് പഠിച്ചു
സാഹിത്യകാരനാവുമെന്ന് ഒരു ധാരണയുമില്ലാതിരുന്ന മുറകാമി മുപ്പതുവയസ്സുവരെ ഒന്നുമെഴുതിയില്ല. എന്നാല്‍ പതിനഞ്ചാം വയസ്സില്‍ ജാസ് സംഗീതം കേട്ടതോടെ സംഗീതത്തോട് ഭ്രമമായി. പതിറ്റാണ്ടുകളായി മുറകാമി ജാസ് റെക്കോര്‍ഡുകള്‍ ശേഖരിക്കുകയാണ്. ”എഴുത്തിന്റെ കാര്യത്തില്‍ സംഗീതത്തില്‍ നിന്ന് ഞാന്‍ പലതും പഠിച്ചു. എന്റെ കാഴ്ചപ്പാടില്‍ മൂന്ന് പ്രധാന ഘടകങ്ങളുണ്ട്: താളം, രാഗം, സ്വതന്ത്രമായ ആവിഷ്‌കാരം. ഇത് ഞാന്‍ പഠിച്ചത് സാഹിത്യത്തില്‍ നിന്നല്ല, സംഗീതത്തില്‍ നിന്നാണ്. സംഗീതം ആസ്വദിക്കുന്നത് പോലെ സാഹിത്യരചനയില്‍ ഏര്‍പ്പെടുകയാണ് എന്റെ രീതി” – അദ്ദേഹം വിശദീകരിക്കുന്നു.
ജീവിതത്തെ ഒരു പരീക്ഷണശാലയായി കാണുന്ന ഈ എഴുത്തുകാരന്‍ അവിടെ എന്തിനും തയ്യാറാകും. ”ജീവിതത്തില്‍ എനിക്ക് മറ്റൊരാളാകാന്‍ കഴിയില്ല. പക്ഷേ, നോവലില്‍ എനിക്ക് മറ്റു പലതുമാകാം.”
വലിയ നോവലെഴുതുന്നതിന്റെ സ്വകീയമായ രീതി അദ്ദേഹം ഇങ്ങനെ വെളിപ്പെടുത്തുന്നു: ”ഒന്നോ രണ്ടോ ഖണ്ഡികകളാണ് ഞാന്‍ തുടക്കത്തില്‍ എഴുതുക. അത് മേശയ്ക്കുള്ളില്‍ വച്ചിട്ടുണ്ടാകും. പിന്നെ അതിനെക്കുറിച്ച് ചിന്തിക്കാറില്ല. മാസങ്ങള്‍ക്കു ശേഷം അതെടുത്തു നോക്കും. ആ ഖണ്ഡികകളില്‍ നിന്നാണ് വലിയ നോവല്‍ വികസിക്കുക. എനിക്ക് അതിനായി മുന്‍കൂട്ടിയുള്ള പദ്ധതി ഒന്നുമില്ല. ഒരു കഥപോലും മനസ്സില്‍ ഉണ്ടാകില്ല. തുടക്കത്തിലുണ്ടായിരുന്ന ഖണ്ഡികകളില്‍ നിന്ന് ഞാന്‍ എഴുതി തുടങ്ങുന്നു. കഥ എന്നെ ഒരിടത്ത് എത്തിക്കുകയാണ് ചെയ്യാറുള്ളത്. എന്നാല്‍ ഒരു പദ്ധതിയനുസരിച്ച് എഴുതുകയാണെങ്കില്‍, എഴുതിത്തുടങ്ങുന്നതിനു മുന്നേ അവസാനിപ്പിക്കുന്നത് എങ്ങനെയാണെന്ന് നിശ്ചയമുണ്ടെങ്കില്‍ അതെഴുതാന്‍ ഒരു രസവുമുണ്ടാകില്ല. ഒരു ചിത്രകാരന്‍ രചനയ്ക്ക് മുമ്പ് സ്‌കെ ച്ചുകള്‍ ചെയ്‌തേക്കാം. എന്നാല്‍ ഞാനത് ചെയ്യില്ല. ഞാന്‍ ശുന്യമായ ക്യാന്‍വാസിലാണ് എഴുതുന്നത്” – മുറകാമി പറയുന്നു.
ഒഴിഞ്ഞ കാന്‍വാസ്
ശൂന്യമായ ക്യാന്‍വാസ് അല്ലെങ്കില്‍ കടലാസ് വലിയൊരു ആശയമാണ്. എന്തിന്റെയെങ്കിലും അധികഭാരത്തോടെ, മനസ്സില്‍ നിക്ഷിപ്ത താല്‍പര്യത്തോടെ എഴുതാനിരുന്നാല്‍ അത് സ്വാഭാവികമായ ആവിഷ്‌കാരത്തിനു തടസ്സമാകും. റിയലിസം തന്നെ വീണ്ടും പരിശോധിക്കേണ്ടതാണ്. എല്ലാവര്‍ക്കും ഒരേ യാഥാര്‍ത്ഥ്യമല്ലല്ലോ ഉണ്ടായിരിക്കുക. അതുകൊണ്ട് നമ്മുടെ മനസ്സില്‍ കടന്നുകൂടിയ സ്വാധീനങ്ങളില്‍ നിന്ന് മുക്തിനേടിയ ശേഷം, അവനവനെ പുതിയതായി ആവിഷ്‌കരിക്കുന്നതിനെയാണ് ഒഴിഞ്ഞ ക്യാന്‍വാസില്‍ രചിക്കുക എന്ന് പറയുന്നത്; സ്വാതന്ത്ര്യത്തിന്റെ വിനിയോഗമാണത്.
1949 ല്‍ ജനിച്ച മുറകാമിയുടെ കൃതികള്‍ അമ്പതിലേറെ ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടു. ലോകസാഹിത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജെറുസലേം പ്രൈസ്, ഫ്രാന്‍സ് കാഫ്ക പ്രൈസ് എന്നിവ മുറകാമിക്ക് ലഭിച്ചിട്ടുണ്ട്. 2002 ല്‍ എഴുതിയ Kafka on the shore ഫാന്റസിയും യാഥാര്‍ത്ഥ്യവും കൂടിക്കുഴയുന്ന വിചിത്രരചനയാണ്. വായനക്കാര്‍ സ്വന്തം നിലയില്‍ അനുമാനങ്ങളിലെത്തേണ്ട കഥയാണിത്.
യാഥാര്‍ത്ഥ്യത്തെ മറികടന്ന് കലയുടെ മാന്ത്രിക ലാവണ്യത്തിനു പിന്നാലെ പോകുന്ന മുറകാമിയുടെ നോവലുകള്‍ ജാപ്പനീസ് പാരമ്പര്യത്തെ അംഗീകരിക്കുന്നില്ലെന്ന് യാഥാസ്ഥിതിക സാഹിത്യവ്യവസ്ഥ ആരോപിക്കുന്നുണ്ട്. IQ84 എന്ന നോവല്‍ 2009ലാണ് പുറത്തുവന്നത്; ഇത് മൂന്നു വാല്യമാണ്. 1984 ല്‍ സംഭവിക്കുന്നതാണ് കഥ. യാദൃച്ഛികമായി, ഒരു യാത്രയില്‍ ഒരു സ്ത്രീക്ക് ഉണ്ടാകുന്ന ഭ്രമാത്മകമായ അനുഭവങ്ങളാണ് ഇതില്‍ വിവരിക്കുന്നത്. ഓര്‍മ്മകള്‍ നഷ്ടപ്പെടുകയും വാസ്തവികത തകരുകയും ചെയ്യുന്നു.Norwegian Wood, After dark, Killing commendatore തുടങ്ങിയ കൃതികള്‍ പ്രശസ്തമാണ്. ‘കാഫ്ക ഓണ്‍ ദ് ഷോര്‍’ എന്ന നോവലില്‍ ഇങ്ങനെ വായിക്കാം: പ്രണയത്തിലകപ്പെടുന്ന ഏതൊരാളും സ്വന്തം ആത്മാവിന്റെ കണങ്ങള്‍ക്കായാണ് പരതുന്നത്. അതുകൊണ്ട് ഏതൊരുവനും പ്രണയത്തിലാകുന്നതോടെ വിഷണ്ണനാവും. സ്വന്തം പ്രേമഭാജനത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇഷ്ടപ്പെട്ട ഓര്‍മ്മകള്‍ നിറഞ്ഞ ഒരു മുറിക്കുള്ളിലേക്കുള്ള പിന്‍വാങ്ങലാണത്: ദീര്‍ഘകാലമായി സമ്പര്‍ക്കം പുലര്‍ത്താനാകാത്ത ഒന്ന്.
വായന
മഹാബലി കേരളത്തിന്റെ മിത്ത് ആണല്ലോ. ആഗോള മലയാളിയുടെ ഗൃഹാതുരമായ, പൗരാണികമായ ഒരു അബോധമായി മഹാബലി നില്‍ക്കുകയാണ്. എന്നാല്‍ മഹാബലിയെ വികൃതമായി ചിത്രീകരിച്ച് വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ കലാനിരൂപകനായ വിജയകുമാര്‍ മേനോന്‍ ‘ചിത്രവാര്‍ത്ത’യില്‍ എഴുതിയ ലേഖനം (ഓണത്തപ്പന്റെ രൂപലക്ഷണം) ചര്‍ച്ച ചെയ്യേണ്ടതാണ്. മഹാബലിക്ക് വൈവിധ്യ രൂപങ്ങളുള്ളതിനാല്‍ കലാകാരന്‍ തന്റെ അബോധത്തില്‍ നിന്ന് ആ ചക്രവര്‍ത്തിയെ വരച്ചെടുക്കണമെന്നാണ് ലേഖകന്‍ നല്‍കുന്ന നിര്‍ദ്ദേശം. താരതമ്യേന മികച്ച ഒരു മഹാബലിച്ചിത്രം അദ്ദേഹം പരിചയപ്പെടുത്തുന്നുണ്ട്. പി.കെ.ശ്രീനിവാസന്‍ വരച്ചതാണത്. 2014 സപ്തംബര്‍ ലക്കം ‘സ്വജനമിത്രം’ മാസികയിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇത് ഉത്രാടംതിരുനാള്‍ വരച്ചതാണെന്ന് തെറ്റായി പ്രചരിപ്പിച്ചതും ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. തോള്‍വളയും കൈവളയും അണിഞ്ഞ ഈ മഹാബലിയുടെ നീട്ടിവളര്‍ത്തിയ മുടിയും മീശയും നരച്ചതാണെങ്കിലും പൗരുഷമുണ്ട്. ലളിതകലാ അക്കാദമിക്ക് കലാകാരന്മാരെ ഏല്പിച്ച് വ്യത്യസ്ത മഹാബലിമാരെ വരപ്പിക്കാവുന്നതാണ്.
ദുര്‍ബ്ബലമായ ഭാഷ
ജാര്‍ഖണ്ഡ് സ്വദേശിയായ കൃതിക പാണ്ടേയുടെ കഥ (മഹത്തായ ഇന്ത്യന്‍ ചായയും ഖടിയും) കോമണ്‍വെല്‍ത്ത് പുരസ്‌കാരത്തിനര്‍ഹമായത് വായിച്ചു. ആ കഥ, എസ്. സ്മിതേഷിന്റെ പരിഭാഷയില്‍ ഭാഷാപോഷിണി (ഡിസംബര്‍) പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത്രയും ദുര്‍ബ്ബലമായ ഭാഷയില്‍ എഴുതപ്പെട്ട ഈ കഥയ്ക്ക് എങ്ങനെ പുരസ്‌കാരം കിട്ടി? പുരസ്‌കാരം കിട്ടിയാലാണല്ലോ വലിയ ആളുകള്‍ കഥ വായിക്കുക. സ്വന്തമായി സാഹിത്യമൂല്യനിര്‍ണയം നടത്താന്‍ കഴിവില്ലാത്ത മലയാളികള്‍ അതിനു ഉത്തരേന്ത്യക്കാരെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. ക്രോസ് വേഡുകാര്‍ (crossword) നല്ല നോവലാണെന്ന് പറയണം!. എങ്കില്‍ വായിക്കും.
നാടകം
പ്രസിദ്ധ ഇറ്റാലിയന്‍ നടനും എഴുത്തുകാരനുമായ ഏണസ്റ്റോ തോമസിനിയുമായി എമില്‍ മാധവി നടത്തിയ അഭിമുഖം (എഴുത്ത്, നവംബര്‍) നവകാലത്തെ നാടകാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു. കോവിഡ് കാലത്തിന്റെ തീരാദുരിതം അനുഭവിക്കുന്ന നാടകകാരന്മാരെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു. ജനപ്രീതി നേടിയ നാടകാവതരണങ്ങള്‍ ഇനി ഒരിക്കലും ഉണ്ടാകില്ലത്രേ. ‘ഒരു കലാകാരനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും അതിജീവിക്കുന്ന തിരക്കിലാണ് ഞാന്‍. മുമ്പ് ഞാന്‍ ഒരു കലാകാരന്‍ മാത്രമായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി എങ്ങനെ ഒരു മനുഷ്യനാകാമെന്ന് ഞാന്‍ പഠിക്കുകയാണ്.’ അദ്ദേഹം പറഞ്ഞു.
സതീശന്‍ മോറായി എഴുതിയ ‘സത്യാനന്തരകാലത്തെ പല്ലി’ (ഗ്രന്ഥാലോകം, നവംബര്‍) എന്ന കവിതയില്‍ കോവിഡ്കാല ഭീതി പടരുകയാണ്.
‘നാലു കാലില്‍ വീഴാനുള്ള
വിദ്യ പറഞ്ഞുതരാതെ
പൂച്ച വീണെടുത്ത് നിന്ന്
എഴുന്നേറ്റ് പഠിക്കാന്‍
ഉപദേശിക്കുന്നു.’
അയ്യപ്പപ്പണിക്കര്‍
അയ്യപ്പപ്പണിക്കര്‍ക്ക് സന്ദര്‍ഭോചിതമായി നര്‍മ്മം പറയാനറിയാം. ഡോ.പി.പി.അജയകുമാര്‍ എഴുതിയ ലേഖനത്തില്‍ (നിഴല്‍ച്ചിത്രങ്ങള്‍, എഴുത്ത്) ഇങ്ങനെ വായിക്കാം: ‘ഡയറക്ടറുടെ മുറിയില്‍ സോഫയിലിരുന്നു ചായ കുടിക്കുന്നതിനിടയില്‍ പണിക്കര്‍സാര്‍ പറഞ്ഞു: ഇത് കട്ടക്കയം അല്ല ചിട്ടക്കയമാണ് (ഡയറക്ടര്‍ ഡോ. ജോണ്‍ കട്ടക്കയത്തെ ഉദ്ദേശിച്ച്). പിന്നൊരിക്കല്‍ ഒരു ബാച്ചിലെ അധ്യാപകരുമായി ഉടക്കി ഡോ. കട്ടക്കയം പ്രശ്‌നത്തിലായപ്പോള്‍ പണിക്കര്‍സാര്‍ നേരത്തെ പറഞ്ഞത് കുറച്ചുകൂടി പുതുക്കി പറഞ്ഞു: ചിട്ടക്കയം അല്ല കഷ്ടക്കയം.
ചാപ്‌ളിന്റെ വഴി
ഇംഗ്ലീഷ് ചലച്ചിത്രകാരനായിരുന്ന ചാര്‍ലി ചാപ്ലിന്‍ പറഞ്ഞത് ശ്രദ്ധേയമാണ്.
‘നമ്മള്‍ മൂന്നുനേരം ഭക്ഷണം കഴിച്ചു ജീവിക്കുന്നു, മരിക്കുന്നു; ചിലപ്പോള്‍ പ്രണയിക്കുന്നു, പ്രണയിക്കാതിരിക്കുന്നു. ഒരു പ്രണയകഥ പോലെ ആവര്‍ത്തനവിരസമായി എന്താണുള്ളത്?എന്നാല്‍ അത് തുടരണം; ആളുകള്‍ക്ക് താല്പര്യമുണ്ടാക്കുന്ന വിധം അവതരിപ്പിക്കുന്ന കാലത്തോളം.
നുറുങ്ങുകള്‍
$കേരള യൂണിവേഴ്‌സിറ്റിയില്‍ ജര്‍മ്മന്‍ അധ്യാപികയായിരുന്ന ഡോ. സെലിന്‍ മാത്യൂ പരിഭാഷപ്പെടുത്തിയ ‘കാഫ്ക – ജീവിതവും രചനയും’ മികച്ച ഒരു പുസ്തകമാണ്. പുസ്തകത്തിന്റെ ആമുഖത്തില്‍ കാഫ്കയുടെ ഒരു വാക്യം ഉദ്ധരിക്കുന്നുണ്ട്: ‘എഴുത്ത് ഒരുതരം പ്രാര്‍ത്ഥനയാണ്.’ കാഫ്ക എഴുതിയത് വായനക്കാര്‍ക്ക് വേണ്ടിയല്ല, തനിക്ക് വേണ്ടി മാത്രമായിരുന്നു. എഴുതിക്കഴിഞ്ഞ കൃതികള്‍ പ്രസിദ്ധീകരിക്കാതെ നശിപ്പിച്ചു കളയാന്‍ തീരുമാനിച്ചത് ഇതിന് തെളിവാണെന്ന് ഡോ. സെലിന്‍ അഭിപ്രായപ്പെടുന്നു.
$ഒരു പുസ്തകം മറ്റൊരാള്‍ വായിക്കുമ്പോള്‍ അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന പരിവര്‍ത്തനാത്മകമായ സ്വഭാവം ചുരുള്‍ നിവര്‍ത്തുകയാണ് ചെയ്യുന്നതെന്ന് ജര്‍മ്മന്‍ വിമര്‍ശകനായ വുള്‍ഫ്ഗാംഗ് ഐസര്‍ (Wolfgang Iser) പറഞ്ഞു. വായനക്കാരന്‍ ഇതിനായി തന്റെ വിവിധ കാഴ്ചാനുഭവങ്ങള്‍ ഉപയോഗിക്കുന്നു. ആംഗ്‌ളോ- ഐറിഷ് നോവലിസ്റ്റ് ലോറന്‍സ് സ്റ്റേണ്‍ (1713-1768) പറഞ്ഞത് വായനക്കാരനും എഴുത്തുകാരനും തങ്ങളുടെ ഭാവനയുടെ കളിയില്‍ പങ്കുചേരുന്ന ഇടമാണ് സാഹിത്യസൃഷ്ടിയുടെ ടെക്സ്റ്റ് (Text) എന്നാണ്.
$സുഗതകുമാരിയുടെ കവിതകളുടെ സ്ഫടിക സമാനമായ സുതാര്യത കണ്ട് അമിതമായ ആത്മവിശ്വാസം വേണ്ട. രാത്രിമഴ, തുലാവര്‍ഷപ്പച്ച തുടങ്ങിയ കവിതകള്‍ പ്രകൃതിയിലേക്കുള്ള മനുഷ്യന്റെ യാത്ര ഓര്‍മ്മിപ്പിക്കുകയാണ്. ഇതിനാവശ്യമായ അനുഭൂതി സുഗതകുമാരിക്കുണ്ടായിരുന്നു.
$യുളിസസ്സ് (Ulysses) എന്ന വിഖ്യാത നോവല്‍ എഴുതിയ ഐറിഷ് നോവലിസ്റ്റ് ജെയിംസ് ജോയ്‌സിനു (1882-1941) ചെറുപ്പം മുതലേ നേത്രരോഗം കലശലായിരുന്നു. 1930 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ കണ്ണില്‍ ഇരുപത്തിയഞ്ച് ശസ്ത്രക്രിയകള്‍ നടത്തേണ്ടിവന്നു.
$എമ്മാ ഡാര്‍വിന്‍ (1808-1896) ഭര്‍ത്താവ് ചാള്‍സ് ഡാര്‍വിനു (1809- 1882) എഴുതിയ ഒരു കത്തില്‍ അവരുടെ പ്രണയവും ജീവിതവും എങ്ങനെ അഗാധമായിരുന്നുവെന്ന് സൂചിപ്പിക്കുന്നു: ‘എല്ലാ യാതനയും രോഗവും നമ്മെ സഹായിക്കാന്‍ വേണ്ടിയാണ്; ഭാവിയിലേക്ക് പ്രതീക്ഷയോടെ നോക്കാന്‍ വേണ്ടി നമ്മുടെ മനസ്സുകളെ ഉയര്‍ത്തുന്നതിനാണത്. ഡാര്‍വിന്‍ ദമ്പതികള്‍ക്ക് പത്ത് മക്കള്‍ ഉണ്ടായിരുന്നു.
$കെ. പി. നാരായണപിഷാരോടി ‘ഭരതമുനിയുടെ നാട്യശാസ്ത്രം’ രണ്ടുഭാഗങ്ങള്‍ (ഓരോന്നിനും 750രൂപ, പ്രസാധനം: കേരള സാഹിത്യ അക്കാദമി) പ്രസിദ്ധീകരിച്ചു. ഇത്ര വലിയ ജോലി ചെയ്ത അദ്ദേഹത്തിനു എന്തെങ്കിലും ആദരവ് സമൂഹം കൊടുത്തോ? ഇല്ലേയില്ല. കൊടുക്കില്ല. എന്നാല്‍ നിങ്ങള്‍ ഒരു ചെറുകഥ എഴുതൂ. ചെണ്ടമേളത്തോടെ വീക്ക്‌ലിയുടെ കവര്‍പേജിലേക്ക് ആനയിക്കും. ഡോക്ടറേറ്റ്, കേന്ദ്ര അക്കാദമി, എഴുത്തച്ഛന്‍. വരികയായി മങ്കമാര്‍.