പോര്‍ച്ചുഗീസ് കവി ഫെര്‍ണാണ്ടോ പെസ്സോവ (Fernando Pesosa, 1888-1935)) ഒരിക്കല്‍ എഴുതി, നിത്യവും കാണുമായിരുന്ന പാറകളും കല്ലുകളും നദികളും വൃക്ഷങ്ങളും ഒരു ദിവസം യഥാര്‍ത്ഥത്തില്‍ നിലനില്ക്കുന്നതായി തോന്നിയെന്ന്. തൊട്ടടുത്തുതന്നെ ഉണ്ടായിരുന്നെങ്കിലും കണ്ടിരുന്നെങ്കിലും അവ ജീവിക്കുന്നതായി അനുഭവപ്പെട്ടിരുന്നില്ല. അത് യഥാര്‍ത്ഥത്തില്‍ ഉണ്ടെന്ന്, നമ്മെ പോലെ ജീവിക്കുന്നു എന്ന് ബോധ്യപ്പെട്ട നിമിഷം ഒരു വലിയ അറിവാണ്. ഇത് മനസ്സിന്റെ ആവശ്യകതയാണ് കാണിക്കുന്നത്. നാം നിത്യവും പലതും കാണുന്നു. അതൊന്നും നമ്മെ സ്പര്‍ശിക്കുന്നില്ല. കാരണം, അതോടൊപ്പം നാം ജീവിക്കുന്നില്ല. ഒരു നിമിഷത്തില്‍ അതു തിരിച്ചറിയുകയാണെങ്കില്‍ ഒരു ലോകം പെട്ടെന്ന് ഉയര്‍ന്നുവരും.
റഷ്യന്‍ സാഹിത്യപ്രസ്ഥാനമായ ഫോര്‍മലിസത്തിന്റെ വക്താവായിരുന്ന പ്രമുഖ വിമര്‍ശകന്‍ വിക്ടര്‍ ഷ്‌ളോവ്‌സ്‌കി(Victor Shklovsky, 1893-1984) ഡീഫെമിലിയറൈസേഷന്‍ (Defamiliarization) എന്നൊരു ആശയം മുന്നോട്ടു വയ്ക്കുന്നു – അപരിചിതമാക്കല്‍. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ നമ്മള്‍ പതിവായി കാണുന്ന ഒരു വസ്തുവിനെക്കുറിച്ചുള്ള കാഴ്ചപ്പാട് ഓട്ടോമാറ്റിക് ആവുകയും സാമാന്യവല്‍ക്കപ്പെടുകയും ചെയ്യുന്നതാകയാല്‍ വിശേഷപ്പെട്ട കാഴ്ച അഥവാ പ്രത്യക്ഷബോധം (Perception) ഉണ്ടാകുന്നില്ല. അതുകൊണ്ട് കവികളും എഴുത്തുകാരും സാമാന്യവല്‍ക്കരിക്കപ്പെട്ടതിനെ, പുതിയ സംവേദനത്തിനു സാധ്യമല്ലാത്ത വിധം നിര്‍ജീവമായതിനെ നവമായി കാണാന്‍ വഴി തേടുന്നു. അതിനായി അവര്‍ വസ്തുക്കളെ അപരിചിതമാക്കുന്നു. ഇങ്ങനെയാണ് വേറിട്ട കാഴ്ചയുടെ അനുഭവം(Perspective)ഉണ്ടാകുന്നത്. സ്ഥിരമായി കാണുന്നതാകയാല്‍ വിശേഷിച്ചൊന്നും തിരയേണ്ടെന്ന് കരുതുന്ന വസ്തുക്കളോടുള്ള ഉദാസീന മനോഭാവം ഭാഷയെയും ചീത്തയാക്കും. അവര്‍ ആദ്യന്തം വിരസമായ ഭാഷയാണ് അതിന്റെ ഫലമായി ഉല്പാദിപ്പിക്കുന്നത്. ഒരു വസ്തുവിനെ കണ്ടിട്ട് അതുതന്നെയാണെന്ന് സ്ഥാപിച്ചു കൊടുക്കുകയല്ല കവിയുടെ ജോലി; അപരിചിതമായ കാഴ്ചാനുഭവം ഉണ്ടാക്കണം. അങ്ങനെ വസ്തുവിനെ നവീകരിക്കണം. അതിനു ഭാഷയെയും നവീകരിക്കണം.
നവാനുഭവം
ഫ്‌ളോവിസ്‌കി 1917 ല്‍ എഴുതിയ Art as Technique എന്ന ലേഖനത്തിലാണ് അപരിചിതമാക്കലിന്റെ കലയെക്കുറിച്ച് സൈദ്ധാന്തികമായി സംസാരിക്കുന്നത്. ഈ അപരിചിതമാക്കലാണ്, അതിന്റെ ആഴവും പരപ്പുമാണ് സര്‍ഗാത്മകതയുടെ കാതല്‍. ഇതിനുദാഹരണമായി ടോള്‍സ്റ്റോയി ‘യുദ്ധവും സമാധാനവും’ എന്ന കൃതിയില്‍ യുദ്ധത്തെ മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം നവമായി ആവിഷ്‌കരിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.To create, I destroyed myself എന്ന് പെസ്സോവ എഴുതിയത് ഈ നവാനുഭവത്തിനു വേണ്ടിയാണ്. സൃഷ്ടി നടത്തുന്നതിന് ഞാന്‍ എന്നെത്തന്നെ നശിപ്പിച്ചുവെന്ന്.
കലയില്‍ ഈ അപരിചിതവത്ക്കരണത്തിന് പ്രസക്തിയുണ്ട്. ഒരു പൂവിനെ പലരും കണ്ട രീതിയില്‍ തന്നെ എല്ലാവരും വരയ്‌ക്കേണ്ടതുണ്ടോ? മറ്റൊരു കാഴ്ച വേണം. വസ്തുവിന്റെ നവവിശേഷമാണ് കല. വസ്തുവിന്റെ അറിയപ്പെടാത്ത സുവിശേഷമാണത്. ഓരോ വസ്തുവിനും നവീനതയുണ്ട്. വര്‍ഷങ്ങളായി ഉപേക്ഷിക്കപ്പെട്ട്, തുരുമ്പുപിടിച്ചു കിടക്കുന്ന ഒരു വാഹനത്തിലും നവീനതയുണ്ട്; അതു കാഴ്ചയുടേതാണ്. അതു കണ്ടുപിടിക്കുമ്പോഴാണ് കലയുണ്ടാകുന്നത്. അതില്‍ സൗന്ദര്യാനുഭവത്തിന്റെ ഒരു നാടകം ഒളിഞ്ഞിരിപ്പുണ്ട്. അത് ആരായാതെ പുറത്തുവരില്ല. ഒരു വസ്തുവിന്റെ വളരെ പരിചിതമായ ജീവിതം എഴുതേണ്ടതില്ല; അതെല്ലാവര്‍ക്കും അറിയാം. അപരിചിതമായത് കണ്ടുപിടിക്കണം. ഇതുതന്നെയാണ് കവി തന്റെ മനസ്സിലേക്ക് നോക്കുമ്പോഴും സംഭവിക്കുന്നത്. ഫെര്‍ണാണ്ടോ പെസ്സോവയുടെ ചില വരികള്‍ ഉദ്ധരിക്കാം:
‘എന്റെ മനസ്സ്ഒരു നിഗൂഢ സംഗീത-
സഭയാണ്.
ഉപകരണങ്ങള്‍ എന്തെല്ലാ-
മുണ്ടെന്ന് അറിയില്ല.
വയലിനിലും വീണയിലും
മദ്ദളത്തിലും തട്ടി ഞാ-
നെങ്ങനെയാണ്
ശബ്ദമുണ്ടാക്കുന്നതെന്ന്
അറിയില്ല.
എന്നാല്‍ ഞാന്‍
വാദ്യഘോഷമൊരുക്കുന്നുണ്ട്.’
ആത്മാവിന്റെ അറിയപ്പെടാത്ത ലോകത്തേക്ക് നമ്മെ ക്ഷണിക്കുകയാണ്. നമുക്ക് നമ്മെക്കുറിച്ച് ഏറെയൊന്നും അറിയില്ലല്ലോ. അറിയാമായിരുന്നെങ്കില്‍, ഓരോരുത്തര്‍ക്കും അവരുടെ ഇപ്പോഴത്തെ പരിമിതികള്‍ മുന്‍കൂട്ടി കണ്ട് കൂടുതല്‍ മികവു വരുത്താനാവുമായിരുന്നല്ലോ. അജ്ഞാതത്വമാണ് മനസ്സിനെ ചുറ്റിവരിഞ്ഞു നില്‍ക്കുന്നത്.പെസ്സോവ സ്വന്തം ഉള്ളിലേക്ക് നോക്കിയപ്പോള്‍ യാതൊന്നാണോ തന്നെ ഉത്തമമായ സ്വരൈക്യത്തിലും അവബോധാത്മകമായ സംസ്‌കാര വിശേഷത്തിലും ഉറപ്പിച്ചു നിര്‍ത്തുന്നത്, അത് വ്യക്തമാവുന്നില്ല. അത്ഭുതകരമെന്നു പറയട്ടെ, താന്‍ ഉചിതവും ലയാനുസാരിയുമായ ഒരു സംഗീതപ്രവാഹമായിരിക്കുകയും ചെയ്യുന്നു.
മറ്റൊരു സംസ്‌കൃതി
അവനവന്റെയുള്ളിലെ മഹത്തായ സംസ്‌കൃതിയെ അറിയാന്‍ കഷ്ടപ്പെടേണ്ടിവരും. അതിനായി രാഗ ബോധത്തോടെ വസ്തുക്കളെ നമ്മുടെ അടുത്തേക്ക് കൊണ്ടുവരേണ്ടതുണ്ട്. അതുല്യവും അഭൗമവുമായ ഒരു ബാന്ധവം തിരിച്ചറിയുമ്പോള്‍, സൃഷ്ടിയുടെ വിളികേള്‍ക്കാനാവും. ഒരാള്‍ തന്നെക്കുറിച്ചുള്ള പൊയ് വിശ്വാസങ്ങള്‍ ഉപേക്ഷിച്ച് , സ്വയം ദര്‍ശിക്കുകയാണ്.ഇത് അപരിചിതവത്ക്കരണത്തിന്റെ ഫലമാണ്. കേശവദേവ് ‘ഓടയില്‍ നിന്ന്’ എന്ന നോവലില്‍ റിക്ഷാക്കാരനായ പപ്പുവിനെ അവതരിപ്പിക്കുന്നു. എന്നാല്‍ അയാള്‍, വായനക്കാര്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത പുതിയൊരു റിക്ഷാക്കാരനാണ്. അയാളുടെ തത്ത്വശാസ്ത്രം വേറെയാണ്; ആദര്‍ശം വേറെയാണ്.അയാള്‍ ജീവിതത്തെ സമീപിക്കുന്നതും വ്യത്യസ്തമായാണ്. അതുകൊണ്ടാണ് വായനക്കാര്‍ ആ പപ്പുവിനെ സ്‌നേഹിച്ചത്; അയാള്‍ തൊഴിലാളിയായതുകൊണ്ടല്ല. ഈ സത്യമാണ് പുരോഗമന സാഹിത്യകാരന്മാര്‍ക്ക് മനസ്സിലാവാത്തത്.
വായന
കൊറോണക്കാലത്ത് പ്രകൃതിയെ വീണ്ടും കണ്ടെത്തിയതിന്റെ അനുഭവം പങ്കിടുന്ന മധു ഇറവങ്കരയുടെ ലേഖനം (ഒരു കൊറോണ ഗ്രീഷ്മകാലം, കലാപൂര്‍ണ, ഒക്ടോബര്‍) മനുഷ്യത്വത്തിന്റെ സ്‌നിഗ്ദ്ധമുഖങ്ങളെ ഓര്‍മ്മിപ്പിച്ചു. മണ്ണാത്തിപ്പുള്ളുകളും കുളക്കൊക്കുകളും നീലപ്പൊന്മാനും കരിയിലക്കിളികളും ഗപ്പിമീനുകളുമൊക്കെയായി അദ്ദേഹം കൊറോണക്കാലത്തെ മറികടന്നതിന്റെ വിവരണമാണിത്. കൊറോണ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറ്റുകയാണ്. ദിവസേന ആയിരക്കണക്കിന് ആളുകള്‍ രോഗികളാവുകയാണ്. പലരും അതിജീവനത്തിനായി പാടുപെടുന്നു. ഏകാന്തതയുടെയും നിരാലംബതയുടെയും കാലമാണിത്. എങ്കിലും മനുഷ്യന്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല.
ഡി. ജയകുമാരിയുടെ ‘സര്‍വ്വസുഗന്ധി’ (കലാപൂര്‍ണ്ണ) മാനസികമായ രമ്യതയെക്കുറിച്ചുള്ള വീണ്ടുവിചാരമായി.
‘ഇന്നലെ നിന്റെ
ശവകുടീരത്തില്‍
നിരാലംബയായ് ഞാന്‍
ശയിക്കുമ്പോള്‍
രാത്രി സഞ്ചാരിയായി
ഒരു കാറ്റു വന്നു.’
എന്നെഴുതിക്കൊണ്ടാണ് ആരംഭിക്കുന്നത്.
സ്‌നഹിക്കാന്‍ ഒരു ഭൗതികദേഹം തന്നെ വേണമെന്നില്ല.
അനീഷ് ഓബ്രിന്‍ എഴുതിയ ‘സമ്മര്‍ദ്ദഗോലി’ (മാധ്യമം ആഴ്ചപ്പതിപ്പ്, ഡിസം.7) സരളമായ വിവരണംകൊണ്ട് നന്നായിട്ടുണ്ട്. കാര്‍ണിവല്‍ ഇടങ്ങളിലെ മനുഷ്യദീനമുഖങ്ങള്‍ കഥാകൃത്ത് വരച്ചിടുന്നു. വിനോദകലയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വിനോദമുണ്ടാകാത്തതിനെക്കറിച്ചാണ് കഥ.
രഘു റായ്
ഇന്ത്യയിലെ വിഖ്യാത ഫോട്ടോഗ്രാഫറായ രഘു റായിയുടെ ‘തിരുവനന്തപുരം-ആന്‍ ആര്‍ട്ടിസ്റ്റ്‌സ് ഇംപ്രഷന്‍’എന്ന പുസ്തകം വിനീത് ഗോപി പരിചയപ്പെടുത്തുന്നു. (ഭാഷാപോഷിണി, നവംബര്‍). ടൂറിസം വകുപ്പിനു വേണ്ടി രഘു റായ് എടുത്ത ചിത്രങ്ങളാണ്. നിമിഷത്തിന്റെ സൗന്ദര്യത്തെ സ്വയം വ്യാഖ്യാനിച്ച് കലയാക്കുന്നതിന് രഘു റായിയുടെ ഉപകരണം ക്യാമറയാണ്. അത് വര്‍ണങ്ങളെയും നിഴലിനെയും വെളിച്ചത്തെയും പുതിയൊരു വിതാനത്തിലേക്കുയര്‍ത്തി മനുഷ്യമനസ്സിനു വിഹരിക്കാനുള്ള ഇടമാക്കുന്നു. ഗംഗാനദിയെ ആസ്പദമാക്കി അദ്ദേഹം എടുത്ത ചിത്രങ്ങള്‍ പ്രശസ്തമാണ്. എന്നാല്‍ ഇതുപോലൊരു പുസ്തകത്തെ ഉപരിപ്ലവമായി അവതരിപ്പിക്കുന്നത് ശരിയല്ല. കുറേക്കൂടി ഗഹനമായ ഒരു പരിചരണം വേണ്ടതായിരുന്നു. ‘ഭാഷാപോഷിണി’ കൊണ്ട് ഉദ്ദേശിക്കുന്നത് ഇതുപോലുള്ള കുറിപ്പുകളല്ല.
കൈലാസം അഞ്ച്
ഗോപിനാഥ് കോലിയത്ത് എഴുതിയ കൈലാസയാത്രാനുഭവം (കേസരി, നവം.27) ഹിമാലയത്തിലേക്ക് പോകാന്‍ പ്രേരിപ്പിക്കും. അദ്ദേഹം എഴുതുന്നു: ‘യഥാര്‍ത്ഥ കൈലാസത്തിനു പുറമേ നാലു ഉയരം കുറഞ്ഞ കൈലാസങ്ങള്‍ വേറെയുമുണ്ട്. തിബത്തില്‍ സ്ഥിതിചെയ്യുന്ന കൈലാസ മാനസസരോവറാണ് യഥാര്‍ത്ഥ കൈലാസം. കൂടാതെ, മണിമഹേഷ്, ശ്രീഖണ്ഡ് മഹാദേവ, കിന്നര്‍ എന്നീ കൈലാസങ്ങള്‍ ഹിമാചല്‍ പ്രദേശിലാണ്. അഞ്ചാമത്തെ കൈലാസം ഉത്തരാഖണ്ഡില്‍ സ്ഥിതിചെയ്യുന്നു.’
നുറുങ്ങുകള്‍
$സമീപകാലത്ത് മലയാളത്തില്‍ കുറേ മഹാഭാരതപഠനങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ഈ പഠനങ്ങളുടെ പ്രധാന ദോഷം അത് എഴുതപ്പെടുന്നതിനു മുന്‍പേ ഒരു അജണ്ട തയ്യാറാക്കിയെന്നുള്ളതാണ്. ചില രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി കുഴലൂതുന്നവരുടെ ലാഭക്കൊതി. മഹാഭാരതത്തെക്കുറിച്ച് എഴുതുന്നവര്‍ ഒരു കാര്യം ഓര്‍ക്കുക, അത് വെറുമൊരു കുടുംബകഥയല്ല; സത്യന്‍ അന്തിക്കാട്, സിബി മലയില്‍ തുടങ്ങിയവരുടെ സിനിമകള്‍ അപഗ്രഥിക്കുന്നതു പോലെ ശ്രീകുഷ്ണനെ സമീപിച്ചാല്‍ രക്ഷപ്പെടില്ല . ഭാഗവതസംസ്‌കാരം ഇല്ലാതെ വായിച്ചാല്‍ മഹാഭാരതത്തിന്റെ അടിയിലുള്ള ഔപനിഷദികമായ തലം വ്യക്തമായി മനസ്സിലാകില്ല. ഇവിടെ മഹാഭാരത പഠനത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഭാഗവതസംസ്‌കാരമില്ല.
$റഷ്യന്‍ സാഹിത്യകാരനായ ടോള്‍സ്റ്റോയി തന്റെ ‘യുദ്ധവും സമാധാനവും’ , ‘അന്നാ കരേനിന’ എന്നീ മഹാനോവലുകള്‍ക്ക് ശേഷം വിശ്വാസത്തിന്റെയും ആത്മസംഘര്‍ഷത്തിന്റെയും ഇടയില്‍ അലയാന്‍ വിധിക്കപ്പെട്ടു. റഷ്യയിലെ കൃഷിക്കാരുടെ യുക്തിരഹിതമായ അറിവ് അഥവാ വിശ്വാസം അവര്‍ക്ക് സന്തോഷം നല്‍കുന്നുണ്ടെന്ന് ടോള്‍സ്റ്റോയി പറഞ്ഞു. എന്തുകൊണ്ട് ? അവര്‍ ക്രൈസ്തവരുടെ മതത്തെക്കുറിച്ചോ അതിന്റെ യുക്തിയെക്കുറിച്ചോ ചിന്തിക്കാത്തതാണത്രേ സമാധാനത്തിനു കാരണം.
$ചിലിയിലെ പ്രമുഖ കവി പാബ്ലോ നെരൂദ(Pablo Neruda) പ്രണയത്തിന്റെ ദൂതനായിരുന്നു. അദ്ദേഹം ഇങ്ങനെ പറഞ്ഞു :നമ്മളെ സ്‌നേഹിക്കാന്‍ കഴിയാത്തവരെ ഉദാരതയോടെ മറക്കാം.
$പ്രസിദ്ധ ബ്രിട്ടീഷ് – അമേരിക്കന്‍ നാഡീരോഗവിദഗ്ധനായിരുന്ന ഒലിവര്‍ സാക്‌സ് (Oliver Sacks) തന്റെ നാല്പതു വര്‍ഷത്തെ വൈദ്യശാസ്ത്ര ജീവിതത്തില്‍ നിന്നുകൊണ്ട് മനോഹരമായ ഒരു നിരീക്ഷണം നടത്തി : ‘മരുന്നുകള്‍ക്കപ്പുറത്ത്, രണ്ടു തരം ചികിത്സകളുണ്ട്: സംഗീതവും പൂന്തോട്ടവും .’ ഇത് രണ്ടും ബോധത്തെ വൈദ്യുതിയാലെന്നപോലെ പ്രകാശപൂര്‍ണമാക്കും.
$’സിദ്ധാര്‍ത്ഥ’ എന്ന വിശ്രുത നോവലിലൂടെ ധാരാളം വായനക്കാരുടെ കണ്ണുതുറപ്പിച്ച ജര്‍മന്‍-സ്വിസ് നോവലിസ്റ്റ് ഹെര്‍മ്മന്‍ ഹെസ്സെ (ഒലൃാമി ഒലലൈ) മരങ്ങളെപ്പറ്റി പറഞ്ഞത് ശ്രദ്ധേയമാണ്: ‘ഒരു വലിയ മരത്തേപ്പോലെ സുന്ദരവും അസാധാരണവും വിശുദ്ധവുമായി വേറൊന്നും തന്നെയില്ല.’
$ഇലക്ട്രോണിക് മാധ്യമങ്ങളും ഉപകരണങ്ങളും വന്നതുകൊണ്ടു ഒരുപാടു ഗുണങ്ങളുണ്ടായി. എന്നാല്‍ പ്രധാന ദൂഷ്യഫലം മനുഷ്യന്റെ ഈഗോ ഭീമാകാരമായി വര്‍ധിച്ചതാണ്. പണ്ട് ഉണ്ണിത്താന്റെയോ, ഹര്‍ഷകുമാറിന്റെയോ, തേവര്‍തോട്ടത്തിന്റെയോ കഥാപ്രസംഗം കേള്‍ക്കാന്‍, രാത്രിയില്‍ കിലോമീറ്ററുകള്‍ നടന്നു കുടുംബങ്ങള്‍ ഉത്സവപ്പറമ്പില്‍ എത്തുമായിരുന്നു. കാരണം എന്താ? കലയോടുള്ള അടങ്ങാത്ത ദാഹം. ഇപ്പോള്‍ ഉപകരണം കൈയിലുള്ളതുകൊണ്ട് കലാകാരനോടുള്ള ആദരവു പോയി. ഒരാളില്ലെങ്കില്‍ നൂറു പേര്‍ വിരല്‍തുമ്പിലുണ്ടല്ലോ.