ശരീരം, മനസ്സ്, ബുദ്ധി, ആത്മാവ് ഇവ നാലും ചേര്‍ന്നതാണ് വ്യക്തിയെന്നും ശാഖയിലെ വ്യക്തിനിര്‍മ്മാണം ഇവ നാലിനേയും കേന്ദ്രീകരിച്ചുള്ളതാണെന്നും പറയുകയുണ്ടായല്ലോ. വ്യക്തിനിര്‍മ്മാണ കേന്ദ്രമായ ശാഖയില്‍ ശരീരം, ബുദ്ധി, മനസ്സ് എന്നിവയുടെ വികാസം ലക്ഷ്യമിട്ടുള്ള വിവിധ കാര്യപദ്ധതികളെ കുറിച്ച് പ്രാഥമികമായ ചില വിചാരങ്ങള്‍ പങ്കുവച്ചിരുന്നുവല്ലോ. ഇത്തവണ നാലാമത്തെ ഘടകമായ ആത്മാവിനെ കുറിച്ചും വ്യക്തിനിര്‍മ്മാണം അതിനെയെങ്ങനെ സമീപിക്കുന്നുവെന്നത് സംബന്ധിച്ചുമുള്ള ചില അനുഭവങ്ങള്‍ കുറിക്കാമെന്ന് വിചാരിക്കുന്നു.
ആത്മാവെന്നുമൊരു ചര്‍ച്ചാവിഷയമാണ്. അതുണ്ടെന്നും ഇല്ലെന്നുമുള്ള തര്‍ക്കങ്ങളിന്നും ലോകത്ത് സജീവമാണ്. നിറവും രൂപവുമില്ലാത്ത ആദൃശ്യമായ ഒന്നിനെ കുറിച്ച് തര്‍ക്കങ്ങളുണ്ടാവുക സ്വാഭാവികമാണല്ലോ. ആത്മാവിനെ കുറിച്ച് ആഴത്തിലുള്ള അന്വേഷണങ്ങളേറെയും നടന്നിട്ടുള്ളത് ഈ മണ്ണിലാണ്. ഭാരതത്തിന്റെ അന്വേഷണ രീതിയും വ്യത്യസ്തമായിരുന്നു. പുറത്തേക്ക് നോക്കി എല്ലാം അറിയാന്‍ ലോകം ശ്രമിച്ചപ്പോള്‍ എല്ലാം അറിയാനുള്ള ജിജ്ഞാസയോടെ ഭാരതം അകത്തേക്കാണ് നോക്കിയത്. അങ്ങനെ സ്വയമേവ നടത്തിയ ആത്മാന്വേഷണത്തിലൂടെയാണ് തപസ്വികളായ നമ്മുടെ പൂര്‍വികപരമ്പരകള്‍ ആത്മാവെന്ന സത്യത്തെയറിഞ്ഞത്. വലിയൊരു അനുഭൂതിയാണ് ഈ അറിവ് അവര്‍ക്ക് സമ്മാനിച്ചത്. അതിനാല്‍ തങ്ങള്‍ക്കു ലഭിച്ച അറിവും അനുഭൂതിയും എല്ലാവര്‍ക്കും പകര്‍ന്നു നല്‍കാന്‍ അവര്‍ ശ്രമിച്ചു. അതിനൊരു കാരണവുമുണ്ടായിരുന്നു. ജീവിതസാഫല്യം മാത്രമല്ല ലോകത്തിന്റെ നന്മയും തങ്ങള്‍ അനുഭൂതിയാക്കിയ ഈ അറിവില്‍ തന്നെയാണ് കുടികൊള്ളുന്നതെന്ന് ഭാരതത്തിന്റെ പൂര്‍വ്വിക പരമ്പരകള്‍ തിരിച്ചറിഞ്ഞിരുന്നു.
നമ്മുടെ പൂര്‍വ്വ ികര്‍ ആത്മാവിനെ വിശദീകരിച്ചത് എങ്ങിനെയെന്ന് നോക്കാം. ആത്മാന്വേഷണത്തിലൂടെ അവര്‍ക്കൊരു കാര്യം വെളിപ്പെട്ടു. ശരീരവും മനസ്സും ബുദ്ധിയും ആത്മാവും ചേര്‍ന്നതാണ് മനുഷ്യനെങ്കിലും ആദ്യത്തെ മൂന്നിനേയും അതായത് ശരീരത്തേയും മനസ്സിനേയും ബുദ്ധിയേയും പ്രവര്‍ത്തിപ്പിക്കുന്ന ശക്തിയാണ് ആത്മാവെന്ന് അവര്‍ തിരിച്ചറിഞ്ഞു. ആത്മാവ് ശരീരമുപേക്ഷിച്ച് പോകുമ്പോഴാണല്ലോ എല്ലാ അംഗങ്ങളുടേയും ചേതനയറ്റുപോകുന്നത്. ആത്മാവിനെ കാണാന്‍ സാധിക്കില്ലെങ്കിലും എല്ലാവര്‍ക്കും മനസ്സിലാകുന്ന വിധത്തിലതിനെ അവതരിപ്പിക്കാന്‍ ഭാരതം ശ്രമിച്ചു. കാഴ്ച നല്‍കുന്ന കണ്ണിനേയും കേള്‍വിയേകുന്ന കാതിനേയും പ്രവര്‍ത്തിപ്പിക്കുന്ന ശക്തിയേതോ ആ ശക്തി ചൈതന്യമാണ് ആത്മാവെന്ന് ഭാരതം വിശദീകരിച്ചു. മനസ്സിനേയും ചിന്തകളേയും ബുദ്ധിയേയും വിവിധ ഇന്ദ്രിയങ്ങളേയും നിരന്തരം മിടിച്ചുകൊണ്ടിരിക്കുന്ന ഹൃദയത്തേയുമുള്‍പ്പെടെ പ്രവര്‍ത്തിപ്പിക്കുന്ന ശക്തിയും ഇതേ ആത്മാവാണെന്ന് ജ്ഞാനികള്‍ ദര്‍ശിച്ചു.
ഈ ദൃഷ്ടിയോടെ നമ്മുടെ പൂര്‍വികര്‍ പുറത്തേക്ക് നോക്കിയപ്പോള്‍ ചുറ്റുമുള്ള സകല ചരാചരങ്ങളിലും ഇതേ ചൈതന്യം നിറഞ്ഞുനില്‍ക്കുന്നതായി കണ്ടു. പ്രപഞ്ചത്തിലാകെ നിറഞ്ഞുനില്‍ക്കുന്ന ഈ ചൈതന്യത്തെഅവര്‍ ഈശ്വരന്‍ എന്നു വിളിച്ചു. തൂണിലും തുരുമ്പിലുമെല്ലാം ഈശ്വരനെ ദര്‍ശിച്ച ഭാരതത്തിലെ മഹാമനീഷികള്‍ ഈശാവാസ്യമിദം സര്‍വമെന്ന് ഉപനിഷത്തുക്കളിലൂടെ ഉദ്‌ഘോഷിച്ചു. ഈ ശക്തിവിശേഷത്തെ കൂടുതലായറിഞ്ഞപ്പോള്‍ മറ്റൊരു വസ്തുത കൂടി അവര്‍ക്ക് ബോധ്യപ്പെട്ടു. പ്രപഞ്ച വസ്തുക്കള്‍ രണ്ടുവിധമുണ്ട്. ഒന്ന് നാശമുള്ളതും മറ്റൊന്ന് ഒരിക്കലും നാശമില്ലാത്തതും. നാശമില്ലാത്തതിനെ സത്യമെന്നും നശ്വരമായ മറ്റെല്ലാത്തിനേയും മിഥ്യയെന്നും അവര്‍ വിളിച്ചു. ഈ വെളിച്ചത്തില്‍ ചിന്തിച്ചപ്പോഴൊന്നു മനസ്സിലായി. കണ്‍മുമ്പില്‍ കാണുന്ന പലതും മിഥ്യയാണ്. അവയൊന്നും മുന്‍പില്ലായിരുന്നു. ഇപ്പോഴവ ഉണ്ടെന്നു തോന്നിക്കുക മാത്രമാണ് ചെയ്യുന്നത്. ഇനി നാളെയവ കണ്ണില്‍ നിന്ന് മറഞ്ഞു പോവുകയും ചെയ്യും. ഈ ദിശയില്‍ ചിന്തിച്ച ഭാരതം ഒന്നുറപ്പിച്ചു. ഈ പ്രപഞ്ചത്തില്‍ ശാശ്വതമായി ഒന്നുമാത്രമേയുള്ളൂ. അത് സര്‍വചരാചരങ്ങളിലും നിറഞ്ഞുനില്‍ക്കുന്ന ചൈതന്യമാണ്. ഇത് മാത്രമാണ് സത്യം. ഈ ജ്ഞാനമാണ് നമ്മുടെ പൂര്‍വിക പരമ്പര ആത്മാന്വേഷണത്തിലൂടെ ആര്‍ജ്ജിച്ചത്.
പരമമായ ഈ ജ്ഞാനം കൈവന്നപ്പോള്‍ വെറുതെയിരിക്കാന്‍ പൂര്‍വിക പരമ്പരകള്‍ക്ക് സാധിച്ചില്ല. കാരണം സത്യവും മിഥ്യയും ഏതെന്നറിയാതെ പരസ്പര മാത്സര്യത്തിലേര്‍പ്പെട്ട് ആകെ അശാന്തമായ ലോകത്തിന്റെ ചിത്രം ഭാരതത്തിന്റെ മുമ്പിലുണ്ടായിരുന്നു. അപ്പോള്‍ സമസ്ത ലോകത്തിന്റെയും സുഖം കാംക്ഷിക്കുന്ന മണ്ണിനെങ്ങനെ കാഴ്ചക്കാരായി മാത്രംഇരിക്കാന്‍ സാധിക്കും? അങ്ങനെ സര്‍വ്വചരാചരങ്ങളും സുഖത്തോടെ അമരുന്ന ഒരു കുടുംബമായി ലോകത്തെ മാറ്റാനുള്ള പരിശ്രമം ഭാരതം ആരംഭിച്ചു. മഹത്തായ ഈ ലക്ഷ്യത്തിന്റെ പൂര്‍ത്തിക്ക് ഒരൊറ്റവഴി മാത്രമേ ഭാരതത്തിന്റെ മുമ്പിലുണ്ടായിരുന്നുള്ളൂ. ഏതൊരു ജ്ഞാനമാണോ തങ്ങളുടെ കണ്ണ് തുറപ്പിച്ചത് ആ സത്യത്തിലേക്ക് എല്ലാവരേയും നയിക്കുക. അതിന്റെ ആദ്യത്തെപടി എന്തായിരിക്കണമെന്നും ഭാരതത്തിന് നല്ല നിശ്ചയമുണ്ടായിരുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അവനവനെ അറിയുക.
അവനവനെ അറിയാന്‍ സ്വയമുള്ളിലേക്ക് തന്നെ നോക്കണം. അകക്കണ്ണ് തുറന്ന് ഉള്ളിലേക്ക് നോക്കി സ്വയമറിയുക എന്നത് സാധാരണക്കാരായ നമ്മെ സംബന്ധിച്ച് അത്ര എളുപ്പമല്ല. കാരണം എത്തരത്തിലാണോ മൂടല്‍മഞ്ഞ് കാഴ്ചകളെ മറയ്ക്കുന്നത് അതുപോലെ തന്റെയുള്ളിലേക്ക് നോക്കുന്ന ആത്മാന്വേഷിയുടെ കാഴ്ചയെ മറയ്ക്കുന്ന രണ്ടു സംഗതികള്‍ ഉള്ളിലുണ്ട്. ഈ രണ്ട് തടസ്സങ്ങളും നീങ്ങിക്കിട്ടിയാല്‍ മാത്രമേ ഒരുവന് ഈ യത്‌നത്തില്‍ വിജയിക്കാനാവൂ. കാഴ്ചയെ മറയ്ക്കുന്ന ഇരു തടസ്സങ്ങളേയും രണ്ടക്ഷരമുള്ള ശബ്ദങ്ങളാല്‍ പറയാന്‍ സാധിക്കും. ‘ഞാന്‍’ എന്നും ‘എന്റെ’ എന്നുമുള്ള രണ്ട് താല്പര്യങ്ങളാണവ. ഇവിടെ ഞാന്‍ എന്ന ശബ്ദം അഹംബോധത്തേയും എന്റെ എന്ന ശബ്ദം സ്വാര്‍ത്ഥതയേയും പ്രതീകവല്‍ക്കരിക്കുന്നു.
‘ഞാന്‍’ എന്ന ചിന്ത വളര്‍ച്ചാഘട്ടത്തില്‍ അറിയാതെയുള്ളില്‍ ജനിക്കുകയും പതിയെ പിടിമുറുക്കുകയും ചെയ്യുന്നു. ദേഹം പ്രകടമായതിനാലും ശിശുവായിരിക്കുമ്പോള്‍ മുതല്‍ ശരീരത്തിന് രക്ഷയും പരിചരണവും ലാളനയും ലഭിക്കുന്നതിനാലും ശരീരമാണ് ഞാന്‍ എന്ന ബോധം നമ്മുടെ മനസ്സില്‍ കയറി ഉറയ്ക്കുന്നു. പിന്നെ പതുക്കെ ശരീരത്തിന്റെ ആരോഗ്യത്തിലും സൗന്ദര്യത്തിലും ശേഷിയിലും കരുത്തിലും ക്ഷമതയിലുമെല്ലാം ‘അമ്പട ഞാനേ’ എന്ന നിലയില്‍ നാം അഭിരമിക്കാന്‍ തുടങ്ങുന്നു. പതുക്കെയത് ദേഹാഭിമാനമായും പിന്നെയത് അഹംബോധമായും പരിണമിക്കുന്നു. ശരീരമാണ് ഞാനെന്നു നിനച്ച് അതിന്റെ സുഖം തേടിപ്പോകാന്‍ നമ്മള്‍ ആരംഭിക്കുന്നു. ഞാനാര് എന്ന അന്വേഷണമാണല്ലോ ആത്മാന്വേഷണം. അങ്ങനെ വരുമ്പോള്‍ ഞാന്‍ ദേഹമാണെന്ന മുന്‍ധാരണ പുലര്‍ത്തുന്നവര്‍ക്കതില്‍ സ്വാഭാവികമായി വിജയിക്കാനാവില്ലല്ലോ.
ശരീരത്തോടുള്ള സ്‌നേഹത്തില്‍ നിന്നും പതുക്കെ സ്വാര്‍ത്ഥതയും ജനിക്കുന്നു. അങ്ങനെയാണ് ‘എന്റെ’ എന്ന ചിന്ത നമ്മുടെ മനസ്സിലുണ്ടാവുന്നത്. അത് വളര്‍ന്ന് എന്റെ ശരീരം, എന്റെ സൗന്ദര്യം, എന്റെ ബുദ്ധി, എന്റെ വീട്, എന്റെ പണം എന്നുതുടങ്ങി സകലതിനോടും എന്റെ എന്ന ആസക്തി പെരുകുന്നു. ചിലന്തിവലയില്‍ അകപ്പെടുന്ന പ്രാണികളെ കണ്ടിട്ടില്ലേ. അതുപോലെ നമ്മുടെ ജീവിതം ഞാന്‍ എന്ന അഹംബോധത്തിലും എന്റെ എന്ന സ്വാര്‍ത്ഥതയിലും കുരുങ്ങിയൊടുങ്ങുന്നു. ഈ വലയില്‍ കുടുങ്ങി കിടക്കുമ്പോള്‍ എങ്ങനെ ആത്മാന്വേഷണം സാധ്യമാകും? അസംഭവ്യം തന്നെ. ഇതു മനസ്സിലാക്കിയ ജ്ഞാനികളായ നമ്മുടെ പൂര്‍വികര്‍ ആത്മാന്വേഷണത്തിന്റെ ആദ്യപടിയായി അഹത്തില്‍ നിന്നും സ്വാര്‍ത്ഥതയില്‍ നിന്നും നമ്മെ മുക്തരാക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌ക്കരിച്ചു. ഭക്തി- ജ്ഞാന- കര്‍മ്മമാര്‍ഗങ്ങളും ക്ഷേത്രങ്ങളും അഷ്ടാംഗയോഗയുമൊക്കെ ഈ ലക്ഷ്യത്തോടെ അവര്‍ രൂപപ്പെടുത്തിയ വിവിധ മാര്‍ഗ്ഗങ്ങളായിരുന്നു. എല്ലാത്തിന്റെയും ലക്ഷ്യംഒന്നുതന്നെ. ഇന്ദ്രിയങ്ങളെ വരുതിയില്‍ നിര്‍ത്തി മനുഷ്യനെ ഞാനെന്ന ബോധത്തില്‍ നിന്നും എന്റേതെന്ന സ്വാര്‍ത്ഥചിന്തയില്‍ നിന്നും മോചിപ്പിച്ച് ആത്മാന്വേഷണത്തിന് പ്രാപ്തരാക്കുക.
ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം അവന്റെ ശരീരത്തേയും മനസ്സിനേയും ബുദ്ധിയേയും വികസിപ്പിക്കാന്‍ സാധിക്കും. അതിനനുസരിച്ച് അവന്റെ ജീവിത നിലവാരം ഉയരുന്നു. എന്നാല്‍ നമ്മുക്ക് ആത്മാവിനെ വികസിപ്പിക്കാന്‍ സാധ്യമല്ല. ആത്മാവിനെ അറിയാന്‍ മാത്രമേ സാധിക്കൂ. അറിഞ്ഞാല്‍ തന്നെ ജീവിതം മാറിമറിയും. ജീവിത വീക്ഷണം തന്നെ മാറും. ശാഖയില്‍ ആത്മാവിനെ അറിയാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളൊന്നുമില്ല. എന്നാല്‍ അഹംബോധത്തെയും സ്വാര്‍ത്ഥതയേയും ദൂരെയകറ്റാന്‍ യോഗ്യമായ പദ്ധതികളുണ്ടുതാനും. മാര്‍ഗം ലക്ഷ്യത്തെ സാധൂകരിക്കുമെന്ന് പറയാറില്ലേ. നാടിന്റെ വൈഭവ പ്രാപ്തിക്കായി യോഗ്യരായ വ്യക്തികളെ തയ്യാറാക്കാന്‍ ലക്ഷ്യമിട്ടുള്ള വ്യക്തിനിര്‍മ്മാണ പ്രക്രിയയിലൂടെ കടന്നുപോയി ഉള്ളിലെ അഹവും സ്വാര്‍ത്ഥതയും നശിക്കുന്ന സ്വയംസേവകര്‍ സ്വയം അറിയാതെ ആത്മാന്വേഷണത്തിനും യോഗ്യരായിത്തീരുന്നു എന്നതാണ് സത്യം.
അഹം ബോധത്തില്‍ നിന്ന് മോചിപ്പിക്കാന്‍ ശാഖയില്‍ ബൃഹത്തായ പദ്ധതികളൊന്നുമില്ല. അതിലളിതമായ ഒരു പദ്ധതിയാണതിന് ശാഖയിലുള്ളത്. അതിന്റെ പേരാണ് കൂട്ടായ പ്രവര്‍ത്തനം. നമുക്കറിയാം സംഘകാര്യം ഒറ്റക്ക് ചെയ്യേണ്ടതല്ല. സംഘത്തില്‍ എല്ലാ കാര്യങ്ങളും നാം കൂട്ടായാണ് ചെയ്യുന്നത്. നിത്യേന നമ്മള്‍ ഒരേ സ്ഥലത്ത് ഒരു മണിക്കൂര്‍ ഒന്നിച്ചു കൂടുന്നതു മുതല്‍ ആ കൂട്ടായ്മ ആരംഭിക്കുന്നു. സംഘത്തിലേക്ക് പുതുതായി വരുന്നവരെല്ലാം ഈ കൂട്ടായ്മയിലേക്കാണ് വന്നുചേരുന്നത്. ശാഖയിലെ കാര്യക്രമങ്ങളിലെല്ലാം ആദ്യാവസാനം സ്വയംസേവകര്‍ ഒരുമിച്ചാണ് ഏര്‍പ്പെടുന്നത്. ഒന്നിച്ച് സംഘസ്ഥാന്‍ വൃത്തിയാക്കുന്നു, ഒരുമിച്ച് കളിക്കുന്നു, ഒരുമിച്ച് വ്യായാമം ചെയ്യുന്നു, ഒരുമിച്ച് പാട്ടുപാടുന്നു, ഒടുവില്‍ ഒരുമിച്ചുകൂടി പ്രാര്‍ത്ഥന ചൊല്ലിപ്പിരിയുന്നു. ശാഖക്ക് പുറമേയുള്ള സംഘകാര്യങ്ങളും ഒരുമിച്ച് തന്നെ. സമ്പര്‍ക്കം ചെയ്യുന്നത് ഒരുമിച്ച്, കാര്യക്രമത്തിന്റെ വ്യവസ്ഥ ചെയ്യുന്നത് ഒരുമിച്ച്, കൂടിയാലോചനകള്‍ ഒരുമിച്ച്, ശിബിരം പോലുള്ള കാര്യക്രമങ്ങളിലാണെങ്കില്‍ ഊണും ഉറക്കവും കുളിയും ഭക്ഷണവുമെല്ലാം ഒരുമിച്ചുതന്നെ. അങ്ങനെ ഒരുമിച്ച് ചേര്‍ന്ന് കാര്യങ്ങള്‍ ചെയ്തുചെയ്ത് ഉള്ളിലെ ഞാന്‍ എന്ന ബോധം നമ്മള്‍ എന്ന ചിന്തക്ക് വഴിമാറുന്നു. ഈ ചിന്ത വളര്‍ത്തിയെടുക്കുന്നു എന്നു പറയുന്നതാണ് ശരി. ആ ലക്ഷ്യത്തോടെ സംഘശാഖയിലും ഘോഷങ്ങളിലും ഗീതങ്ങളിലും ബൗദ്ധിക്കുകളിലുമെല്ലാം ‘നമ്മള്‍’ എന്ന ശബ്ദം മാത്രമേ പ്രയോഗിക്കാറുള്ളൂ. നമ്മളെന്ന ഭാവം ഉറപ്പിക്കാന്‍ ബോധപൂര്‍വമായ പരിശ്രമം ആരംഭകാലം മുതല്‍ക്കേ സംഘം ചെയ്തിരുന്നുവെന്ന് സാരം. ‘തുമ് കരേ രാഷ്ട്ര ആരാധന്‍’ എന്നു തുടങ്ങുന്ന ഗണഗീതത്തിന്റെ വരി കേട്ടയുടന്‍ പരംപൂജനീയ ഗുരുജി അത് തിരുത്തി ‘ഹമ് കരേ രാഷ്ട്ര ആരാധന്‍’ എന്നാക്കി മാറ്റിയത് അതിനുദാഹരണം. ശാഖയിലെത്തുന്ന നാള്‍ മുതല്‍ നമ്മള്‍ എന്നു മാത്രം കേള്‍ക്കുകയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ അതിന്റെ അനുഭൂതി നേടുകയും ചെയ്യുന്ന സ്വയംസേവകര്‍ അറിയാതെ ഞാന്‍ എന്ന ബോധത്തില്‍ നിന്നും നമ്മള്‍ എന്ന ബോധത്തിലേക്ക് ഉയരുന്നു. സംഘ ഗീതത്തിലെ ‘വന്നന്നു ഞാനിന്നു നാമായ് ഗമിപ്പൂ, ബിന്ദു ലയിച്ചിന്ന് സിന്ധു ജനിപ്പൂ’ എന്ന വരികളിവിടെ സ്മരണീയം.
‘എന്റെ’ എന്ന സ്വാര്‍ത്ഥത നീക്കാനുള്ള പദ്ധതിയും അതി സരളമാണ്. വിട്ടുകൊടുക്കാന്‍ ശീലിക്കുമ്പോഴാണല്ലോ സ്വാര്‍ത്ഥത ഇല്ലാതാവുക. ശാഖയിലാദ്യം നാം സമയമാണ് വിട്ടു നല്‍കാന്‍ ശീലിക്കുന്നത്. കൂട്ടായ്മയുടെ അന്തരീക്ഷം ശാഖയിലേക്ക് നമ്മുടെ മനസ്സിനെയാകര്‍ഷിക്കുന്നു. അങ്ങനെ ഒന്നുചേരുമ്പോള്‍ മനസ്സിന് ലഭിക്കുന്ന സന്തോഷം അതിനായി കൂടുതല്‍ സമയം വിട്ടുനല്‍കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. നാമറിയാതെ തന്നെ വ്യക്തിപരമായ കാര്യങ്ങളൊക്കെ മാറ്റിവച്ച് മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ മറന്നു കൊണ്ട് നാം സംഘകാര്യത്തിന് സമയം നല്‍കാന്‍ തുടങ്ങുന്നു. അതൊരു തുടക്കമാണ്. പിന്നാലെ നമ്മുടെ ശരീരവും മനസ്സും ധനവുമെല്ലാം ഒന്നിനുപിറകേയൊന്നായി രാഷ്ട്രകാര്യത്തിനായി നാമര്‍പ്പിക്കുന്നു. സ്വാര്‍ത്ഥചിന്തയില്‍ നിന്നും നമ്മെ ഉയര്‍ത്തുന്ന മറ്റൊരു പദ്ധതിയാണ് ഗുരുദക്ഷിണ. സ്വാര്‍ത്ഥത വെടിഞ്ഞ് സമാജകാര്യത്തിനായി സ്വന്തം ധനമര്‍പ്പിക്കാനുള്ള മനോഭാവം ഗുരുദക്ഷിണ എന്ന പദ്ധതിയിലൂടെ സ്വയംസേവകരില്‍ നിര്‍മ്മിക്കപ്പെടുന്നു.
ചുരുക്കത്തില്‍ അഹവും സ്വാര്‍ത്ഥവും നീക്കി ഞാന്‍ എന്ന ചിന്തയില്‍ നിന്നും നമ്മള്‍ എന്ന ചിന്തയിലേക്ക് ശാഖാപദ്ധതി സ്വയംസേവകനെ ഉയര്‍ത്തുന്നു. വീണ്ടും മുന്നോട്ടു പോകുമ്പോള്‍ ഉള്ളില്‍ വളരുന്ന സമാജ സ്‌നേഹത്താല്‍ എല്ലാവരിലും തന്നെത്തന്നെ ദര്‍ശിക്കാനും എല്ലാവരേയും തന്റെ സ്വന്തമായി കാണുന്ന തലത്തിലേക്കും സ്വയംസേവകന്‍ വികസിക്കുന്നു. അതുകൊണ്ടാണ് കാശ്മീരില്‍ ഒരാപത്ത് സംഭവിച്ചാല്‍ ഇങ്ങ് തെക്കുള്ള നമ്മുടെ ഹൃദയവും നൊമ്പരപ്പെടുന്നത്. ഈ ഹൃദയനൊമ്പരം വ്യക്തിനിര്‍മ്മാണത്തിലൂടെ ഉള്ളില്‍ രൂപപ്പെട്ട സംവേദനക്ഷമതയുടേയും അതിലൂടെ അന്തരാത്മാവിനെ തൊട്ടറിഞ്ഞതിന്റേയും ദൃഷ്ടാന്തമാണ്. ഇത്തരത്തില്‍ ആത്മാവിനെയറിഞ്ഞ് സമാജത്തില്‍ തന്റെ തന്നെ പ്രതിരൂപം ദര്‍ശിച്ച് രാഷ്ട്രകാര്യത്തിനായി സ്വജീവിതമര്‍പ്പിക്കാന്‍ സന്നദ്ധരായവരെ തയ്യാറാക്കുന്ന പദ്ധതിയുടെ പേരാണ് സംഘ ശാഖ.