അമേരിക്കയിലെ മഹാനായ ചിന്തകനും കവിയും ഗ്രന്ഥകാരനുമായ റാല്‍ഫ് വാല്‍ഡോ എമേഴ്സണ്‍ (1803-1882) ക്രിസ്ത്യന്‍, പാശ്ചാത്യ വിശ്വാസങ്ങള്‍ക്ക് ബദലായി സ്വന്തം വ്യക്തിവാദത്തിനും ധിഷണാപരമായ കണ്ടെത്തലുകള്‍ക്കുമാണ് ഊന്നല്‍ നല്‍കിയത്. അദ്ദേഹം ഒരു വ്യക്തിവാദി (Individualist) യായിരുന്നു. അതിന്റെയര്‍ത്ഥം സാമൂഹികമായ താല്പര്യങ്ങള്‍ക്ക് വേണ്ടി വ്യക്തികളുടെ പ്രത്യേക സിദ്ധികളും സാര്‍ത്ഥകമായ അഭിലാഷങ്ങളും സ്വതന്ത്രചിന്തകളും നശിപ്പിക്കപ്പെടാന്‍ പാടില്ല എന്നുള്ളതാണ്.
എമേഴ്‌സണ്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ആശയം അഥവാ മതം അല്ലെങ്കില്‍ തത്ത്വചിന്ത ഭാരതത്തിന്റെ മഹിതമായ പാരമ്പര്യത്തില്‍ നിന്നാണ് പിറവിയെടുത്തിട്ടുള്ളത്. ഭാരതത്തില്‍ വ്യക്തികള്‍ക്ക് എന്നും വലിയ സ്ഥാനമുണ്ടായിരുന്നു. അത് ആള്‍ക്കൂട്ടത്തിന്റെ കാഴ്ചപ്പാടുകള്‍ക്കപ്പുറത്ത് ഋഷികളുടെയും ജ്ഞാനികളുടെയും സിദ്ധികളെയാണ് ആദരിച്ചത്. വേദങ്ങളും ഉപനിഷത്തുക്കളും വ്യക്തി എന്ന നിലയില്‍ മനുഷ്യര്‍ തീവ്രമായ ആത്മസഞ്ചാരത്തിലൂടെ നേടിയ അറിവുകളാണ്. ജ്ഞാനത്തിന്റെ മഹത്തായ ഒരു ഇടനാഴിയില്‍ അവര്‍ എത്തിച്ചേര്‍ന്നിരുന്നു. ബൃഹദാരണ്യകോപനിഷത്തില്‍ ‘സ്വാഹ’മന്ത്രത്തിലൂടെ, ജലകണങ്ങള്‍ വിതറി, യജ്ഞശാലയില്‍ നിന്ന് മനുഷ്യാകാരത്തില്‍ പലതും സൃഷ്ടിക്കാം എന്ന് പറയുന്നുണ്ട്. എന്നാല്‍ ആ ജ്ഞാനം ഇപ്പോള്‍ നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ നമ്മള്‍ ടെക്സ്റ്റുകള്‍ പഠിച്ചു ജ്ഞാനത്തെക്കുറിച്ച് ഏകദേശ ധാരണയാണ് നേടുന്നത്. ജ്ഞാനത്തിന്റെ രഹസ്യത്തെക്കുറിച്ച്, പലരിലൂടെ കൈമറിഞ്ഞു വന്ന അറിവേ നമുക്കുള്ളൂ. അതുകൊണ്ട് നമുക്ക് ഒന്നിനെയും ആവാഹിക്കാന്‍ കഴിയില്ല.
സ്വര്‍ണപ്പാത്രം
മനുഷ്യന്‍ മായയാല്‍ ബന്ധിക്കപ്പെട്ടവനാകയാല്‍, ഭോഗവും ഭോഗഫലവും എന്നും നിലനില്ക്കുമെന്ന് വൃഥാ വിശ്വസിക്കുന്നു. ഇത് ക്രമേണ അവനെ ദുഃഖത്തിലാഴ്ത്തുന്നു. ഈ കവിത അത് വെളിപ്പെടുത്തുകയാണ്.
സ്വര്‍ണ്ണപ്പാത്രംകൊണ്ട് സത്യത്തെ മൂടി വെച്ചിരിക്കുകയാണെന്ന് ബൃഹദാരണ്യ കോപനിഷത്തില്‍ പറയുന്നത് ഇവിടെ ഓര്‍ക്കാം.
എമേഴ്‌സണിന്റെ പ്രിയസുഹൃത്തും പരിസ്ഥിതി ചിന്തകനുമായ ഹെന്റി ഡേവിഡ് തോറോ (Henry David Thoreau)) യും അതീന്ദ്രിയവാദിയായിരുന്നു. അദ്ദേഹം പറഞ്ഞു, തന്നെ എന്നും പ്രചോദിപ്പിച്ചത് ഭഗവത്ഗീതയാണെന്ന്. മനുഷ്യന്‍ യാതൊന്നും സമ്പാദിക്കാതെ, നേടിയതെല്ലാം ഇവിടെ ഉപേക്ഷിച്ചു മടങ്ങുന്നു. ഈ മഹത്തായ വീക്ഷണം സമ്പൂര്‍ണമായ ആത്മീയതയാണ്. തന്റെ സ്ഥാനം വളരെ നിസ്സാരമാണെന്ന് മനസ്സിലാക്കുന്ന ഒരുവനില്‍ ഉണ്ടാകേണ്ടത് കരുണയാണ്. തന്നേപ്പോലെ അസ്തിത്വപരമായ ലഘുത്വം അനുഭവിക്കുന്നവരോടെല്ലാം കരുണ ഉണ്ടാകേണ്ടതാണ്. പക്ഷേ, ഉണ്ടാകുന്നില്ല. എമേഴ്സണിന്റെ ചില ജ്ഞാനവാക്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
1)ദൈവം ഓരോ വ്യക്തിയിലേക്ക് പ്രവേശിക്കുന്നത് ഒരു രഹസ്യകവാടത്തിലൂടെയാണ്.
2)പൂക്കളില്‍ കാണാനാകുന്നത് ദൈവത്തിന്റെ ചിരിയാണ്.
3) സൗന്ദര്യത്തോടുള്ള പ്രണയം അഭിരുചിയുടെ ഭാഗമാണ്. എന്നാല്‍ സൗന്ദര്യത്തിന്റെ സൃഷ്ടി കലയാണ്.
4) കണ്ണുകള്‍ക്ക് നിത്യേനയുള്ള ഭക്ഷണമാണ് ആകാശം.
5) ഏതൊരു പ്രാര്‍ത്ഥനയേക്കാള്‍ ഞാനിഷ്ടപ്പെടുന്നത് നിശ്ശബ്ദമായ ഒരു ആരാധനാലയമാണ്.
6)നിങ്ങളെ മറ്റുള്ളവര്‍ക്ക് ആവശ്യമുള്ളതാക്കി മാറ്റുക.
7)നമ്മള്‍ മുരടിച്ചതും അസ്ഥിരവുമായ ഒരു ജനതയാണ്; അത്യാര്‍ത്തിയും അറച്ചുനില്ക്കലും പിന്നാലെ നടക്കലുമാണ് നമ്മുടെ രോഗങ്ങള്‍.
അതീന്ദ്രിയ ജ്ഞാനം
വ്യക്തികളുടെ അന്തര്‍ദര്‍ശനം അല്ലെങ്കില്‍ അതീന്ദ്രിയജ്ഞാന (Transcendence) മാണ് എമേഴ്‌സണ്‍ തന്റെ രചനകളിലൂടെ വിളംബരം ചെയ്തത്. ഇത് അമേരിക്കയുടെ ക്രിസ്തീയ കാഴ്ചപ്പാടിലുള്ളതല്ല. എല്ലാ വ്യവസ്ഥാപിത കാഴ്ചപ്പാടുകള്‍ക്കും ഉപരിയായി മനുഷ്യവ്യക്തിയുടെ അതീന്ദ്രിയജ്ഞാനം വളരുകയാണ്.
എമേഴ്‌സണ്‍ എഴുതി: ‘പ്രപഞ്ചാത്മാവിന്റെ ഒരു കണമാണ് നമ്മള്‍ ഓരോരുത്തരും. ഇതിനുള്ളില്‍ സത്യം, സ്‌നേഹം, സ്വാതന്ത്ര്യം എല്ലാം ഉരുത്തിരിയുന്നു. നമ്മുടെ യുക്തി എന്ന നിലയിലാണ് അത് നില്‍ക്കുന്നത്. എന്നാല്‍ ഇത് നമ്മുടേതല്ല; നമ്മള്‍ പ്രപഞ്ചാത്മാവിന്റെ ഒരു ഭാഗം മാത്രമാണ്.’ എല്ലാത്തിലും ഒരേ ചൈതന്യമാണുള്ളതെന്ന് അതീന്ദ്രിയ ദാര്‍ശനികര്‍ വാദിക്കുന്നു. അതാണ് കൂടുതല്‍ യുക്തിപൂര്‍ണമായിട്ടുള്ളത്. ലോകത്ത് പല ദൈവങ്ങള്‍, വിരുദ്ധ ശക്തികള്‍ യുക്തിസഹമല്ല. അങ്ങനെ സംഭവിച്ചാല്‍ പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് തടസ്സമാകും. ഈ വാദം ഭാരതീയമാണ്. ഭാരതത്തില്‍ തൂണും തുരുമ്പും കൈരേഖകളും അവയവങ്ങളും സൂര്യചന്ദ്രാദികളും ഒരു മാലയില്‍ എന്നപോലെ കോര്‍ത്തിട്ടിരിക്കയാണ്. മനുഷ്യന്റെ നാഡികളുടെ സാര്‍പ്പികചലനങ്ങളെ നമ്മള്‍ സര്‍പ്പാരാധനയില്‍ പോലും ദര്‍ശിക്കുന്നു
മറ്റൊരിടത്ത് അദ്ദേഹമെഴുതി: ‘മനുഷ്യന്റെ ആത്മാവ് അനശ്വരമാണ്. നമ്മുടെ അഹത്തെ യഥാര്‍ത്ഥ സത്തയായി തെറ്റിദ്ധരിക്കുന്നതാണ് കുഴപ്പം. ബ്രഹ്മത്തെക്കുറിച്ചാണ് ഈ പ്രസ്താവം. പര്‍വ്വതങ്ങളോ, തിരമാലകളോ, ആകാശങ്ങളോ പ്രത്യേകിച്ചൊന്നും ചെയ്യുന്നില്ല; എന്നാല്‍ മനുഷ്യന്റെ ചിന്തകളുടെ പ്രതീകങ്ങളായി ആ പ്രകൃതിവസ്തുക്കളെ കാണുമ്പോഴാണ് അവയ്ക്ക് അര്‍ത്ഥമുണ്ടാകുന്നത്.’ അദ്ദേഹം പറയുന്നു.
1856 ല്‍ എമേഴ്‌സണ്‍ ബ്രഹ്മം (Brahma) എന്ന പേരില്‍ ഒരു കവിത എഴുതി. 1857 ല്‍ ‘ദി അറ്റ്‌ലാന്റിക്’ മാഗസിനിലാണ് ഇത് അച്ചടിച്ചു വന്നത്. വേദ- ഉപനിഷത്തുകളിലെ ബ്രഹ്മമായിരുന്നു അദ്ദേഹത്തെ ആത്മീയമായ, അതീന്ദ്രിയമായ അറിവുകളില്‍ വിശ്വസിക്കാന്‍ പ്രേരിപ്പിച്ചത് എന്ന് തെളിയിക്കുന്നതാണ് ഈ കവിത. ബ്രഹ്മത്തിന്റെ വചനമായിട്ടാണ് കവിത എഴുതിയിരിക്കന്നത്. ബ്രഹ്മം സ്വയം സത്യത്തെ അനാവരണം ചെയ്യുന്നു. ചില വരികള്‍ ഉദ്ധരിക്കാം:
‘വിദൂരതയോ വിസ്മൃതിയോ
എനിക്ക് സമീപമാണ്.
നിഴലും വെളിച്ചവും
ഒന്നുതന്നെയാണ്.
അപ്രത്യക്ഷരായ ദൈവങ്ങള്‍
എനിക്കുവേണ്ടി
പ്രത്യക്ഷരാകുന്നു.
………..
ഞാനാണ് സന്ദേഹിയും
സന്ദേഹവും.
ഉത്തമന്മാരുടെ പാട്ടുകളില്‍
സ്തുതിക്കപ്പെടുന്നതും
എന്നെത്തന്നെ.’
വായന
കഥയുടെ ആദിമധ്യാന്തങ്ങളൊന്നും ഇന്ന് വലിയ കാര്യമല്ല. അചുംബിതമായ പ്രമേയം എന്ന ആശയം തന്നെ കാലഹരണപ്പെട്ടു. മറ്റൊരാള്‍ എഴുതിയ വിഷയം പരസ്യമാക്കിക്കൊണ്ട് സ്വീകരിച്ചാലും കുഴപ്പമില്ല. പക്ഷേ, അത് എഴുതുമ്പോള്‍ നമ്മുടേതായി മാറണം. ഇതൊന്നും മലയാളകഥയില്‍ ഇനിയും പരീക്ഷിച്ചു വിജയിപ്പിച്ചിട്ടില്ല. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ‘ഈസ’ (മാതൃഭൂമി ആഴ്ചപ്പതിപ്പ്, നവംബര്‍ 8) എന്ന കഥ എന്തിനാണ് എഴുതിയതെന്ന് മനസ്സിലാകുന്നില്ല. ദുബായിയില്‍ ഒരു മലയാളി മരിച്ചു; ബന്ധുവിന്റെ സാന്നിദ്ധ്യത്തില്‍ ശവസംസ്‌കാരവും നടത്തി. എന്നാല്‍ മരണമടഞ്ഞ ആ മലയാളി കേരളത്തിലെ തന്റെ വീടിനു പുറകിലെ കുറ്റിക്കാട്ടിലാണ് കഴിയുന്ന തെന്നും തരം കിട്ടുമ്പോള്‍ അയാള്‍ വീട്ടില്‍ കയറിപ്പറ്റാന്‍ ശ്രമിക്കയാണെന്നും എഴുതി വച്ചിരിക്കുന്നു. ദുബായിയില്‍ മരിച്ചത് വേറെ ആളാണെന്നോ, മരണപ്പെട്ടു എന്നു പറയുന്ന വ്യക്തി നിയമാനുസൃതമല്ലാതെ നാട്ടില്‍ എത്തിയതാണെന്നോ ഒരു സൂചനയും കഥയിലില്ല.
അര്‍ത്ഥശൂന്യമായ ഈ കഥ എഴുത്തിനിടയില്‍ തന്നെ പരാജയപ്പെട്ടു. എന്താണ് എഴുതുന്നതെന്ന് കഥാകൃത്തെങ്കിലും അറിയണം. വായനക്കാരന്റെ യുക്തിയെ പരീക്ഷിക്കുകയാണ്. അസംബന്ധ കഥയാണ് എഴുതുന്നതെങ്കില്‍പ്പോലും കഥയ്ക്കുള്ളില്‍ അതിന്റേതായ ഒരു വ്യവസ്ഥ പ്രവര്‍ത്തിക്കണം. ഇവിടെ അതൊന്നുമില്ല. ചക്ക കുഴയുന്ന പോലെ കഥ കുഴഞ്ഞു കിടക്കുകയാണ്. നമ്മുടെ ബന്ധു ദൂരെ ഒരു നാട്ടില്‍ മരിച്ചു എന്നു കരുതുക. കുറേ നാള്‍ കഴിഞ്ഞ് ആ വ്യക്തി നമ്മുടെ വീട്ടുമുറ്റത്ത് വന്നു നിന്നാല്‍ എന്താണ് സാധാരണയായി ചെയ്യുക? ഉടനെ പ്രേതം എന്ന് നിലവിളിച്ചു കൊണ്ട് നമ്മള്‍ പോലീസ് സ്റ്റേഷനിലേക്ക് ഓടുമോ? എന്നാല്‍ ഈ കഥയില്‍ വീട്ടുകാര്‍ പോലീസിനെ ഇറക്കുകയാണ്.അങ്ങേയറ്റം ബാലിശമായ ഒരു രചനയാണിത്. വായനക്കാരോട് ഗുട്ടന്‍സ് കണ്ടുപിടിക്കാനാണ് കഥാകൃത്തിന്റെ ആഹ്വാനം! കോവിഡ് മൂലം ജോലി നഷ്ടപ്പെട്ടവര്‍ക്ക് വേറെ വഴി ഇല്ലാത്തതുകൊണ്ട് ഇതൊക്കെ കണ്ടു പിടിച്ച് നടക്കാം.
കവിത
ഒഎന്‍വി വിടവാങ്ങിയതും സുഗതകുമാരി എഴുതാത്തതും മലയാളകവിതയെ ശരിക്കും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. വലിയ കാവ്യസംരംഭങ്ങള്‍ ഉണ്ടാകുന്നില്ല. മാതൃഭൂമി ആഴ്ചപ്പതിപ്പിലും മറ്റും സ്ഥിരമായി കുറെ പേര്‍ മാത്രമാണ് എഴുതുന്നത്. അവരാകട്ടെ സ്വയം അനുകരിച്ചു തളര്‍ന്നിരിക്കുകയാണ്.
പുതിയ ചില കവികള്‍ വരുന്നത് ശ്രദ്ധിക്കേണ്ടതാണ്. രാജേന്ദ്രന്‍ കര്‍ത്തയുടെ ‘മുഖംമറ, രാമപുരത്തെ ഷൈബിക്ക്’ (ജന്മഭൂമി ഓണപ്പതിപ്പ് ) എന്ന കവിതയില്‍
‘മുഖംമറച്ച് നടന്നിരുന്നതിനു
പഴികേട്ട ഞാന്‍
മുഖംമറക്കാത്തതിനിപ്പോള്‍
കുറ്റവാളിയാകുന്നു’
എന്നെഴുതിയത് അര്‍ത്ഥവത്തായി.
ഈ പതിപ്പില്‍ തന്നെ, ഇതേ വിഷയത്തില്‍ മറ്റൊരു പ്രധാന രചനയുമുണ്ട്. ‘ലോക്ക്ഡൗണ്‍’ എന്ന പേരില്‍ ഗണേഷ് പുത്തൂര്‍ എഴുതിയതിങ്ങനെ:
നാം കാടുകയറ്റിയ മൃഗങ്ങളെല്ലാം
അവരുടെ ഇടങ്ങള്‍ വീണ്ടെടുക്കുകയാണ്.’
സുധീഷ് കോട്ടേമ്പ്രം എഴുതിയ ‘പൂമരുത്’ (എഴുത്ത്, നവംബര്‍) എന്ന കവിതയില്‍ പ്രണയഭംഗത്തിനുശേഷം കാമുകിയെക്കുറിച്ച് ഓര്‍ക്കുകയാണ്: പറഞ്ഞകഥകള്‍
പുറകോട്ട് കേള്‍ക്കുന്നു
അവസാനവരിയില്‍ നിന്ന്
ഒരു കവിത മുകളിലോട്ട്
വായിക്കുന്നു.
സ്വപ്‌നങ്ങള്‍ തകരുമ്പോള്‍ മനുഷ്യന്‍ അകപ്പെടുന്ന കെണി ഇവിടെ കാണാം.
ജയപ്രകാശ് എറവിന്റെ ‘ഈ ജീവിതം’, വിജേഷ് എടക്കുന്നിയുടെ ‘പനി’ (മാധ്യമം ആഴ്ചപ്പതിപ്പ്, നവംബര്‍ 16) എന്നീ കവിതകളില്‍ സമകാലിക ജീവിതത്തിലെ പ്രശ്‌നങ്ങള്‍ അപഗ്രഥിക്കുന്നു. പ്രണയക്കടല്‍ വറ്റി ഹതാശരായ കമിതാക്കള്‍ കവിതകൊണ്ട് കുടപിടിച്ച് അതിജീവിക്കുന്നതിനെക്കുറിച്ച് വിജേഷ് എഴുതുമ്പോള്‍ മധ്യവര്‍ത്തി ജീവിതത്തിന്റെ തീരാദുരിതമേറ്റുവാങ്ങി സമാധാനത്തിന്റെ ഒരു വെള്ളരിപ്രാവ് എപ്പോഴും പ്രാകിക്കൊണ്ടിരിക്കുന്നതിനെക്കുറിച്ച് ജയപ്രകാശ് സൂചിപ്പിക്കുന്നു.
ശ്രീനാരായണഗുരുവിന്റെ ‘ശ്രീകൃഷ്ണ ദര്‍ശനം’ എന്ന ശ്ലോകത്തെക്കുറിച്ച് ദിവാകരന്‍ വിഷ്ണുമംഗലം എഴുതിയ ലേഖനം (കലാപൂര്‍ണ, ഒക്ടോബര്‍) ആത്മീയപ്രഭാപൂരിതമാണ്. സകലതും ആ പിയൂഷധ്വനിയില്‍ ലീനമാണെന്ന മഹത്തായ അറിവു നല്‍കുന്ന ഈ ശ്ലോകത്തില്‍ അജ്ഞതയുടെ മായാലോകം അഴിഞ്ഞ് വീഴുകയാണെന്ന് ലേഖകന്‍ സൂചിപ്പിക്കുന്നു.
നുറുങ്ങുകള്‍
$സഹസ്രാബ്ദത്തിന്റെ പ്രതിഭയായി വാഴ്ത്തപ്പെടുന്ന വില്യം ഷേക്‌സ്പിയര്‍ ജീവിച്ചിരിക്കെ (1564-1616) തന്റെ ഒരു നാടകം പോലും പ്രസിദ്ധീകരിച്ചില്ല. ഷേക്‌സ്പിയര്‍ നാടകങ്ങള്‍ എഴുതിയിരുന്നത് കിങ്ങ്‌സ് മെന്‍ (King’s Men) എന്ന കമ്പനിക്ക് വേണ്ടിയായിരുന്നു. ഈ കമ്പനിയിലെ അഭിനേതാക്കളായിരുന്ന ജോണ്‍ ഹെമിംജസ് (John Heminges), ഹെന്റി കോണ്ടല്‍ (Henry Condell) എന്നിവരാണ് ഷേക്‌സ്പിയര്‍ നാടകങ്ങള്‍ എഡിറ്റ് ചെയ്ത് (1623) പ്രസിദ്ധീകരിച്ചത്. ഷേക്‌സ്പിയര്‍ ആകെ 37 നാടകങ്ങള്‍ എഴുതിയിട്ടുണ്ട്. കാലമാണ് ഈ നാടകകാരനെ സൃഷ്ടിച്ചത്.
$കേരളത്തിന്റെ മനോഹരമായ കലാവിഷ്‌കാരമാണ് തെയ്യങ്ങളിലുള്ളത്. അതു നമ്മെ ഒരേസമയം ഭൂതകാലത്തെയും വര്‍ത്തമാനത്തെയും ബന്ധിപ്പിക്കുന്നു. ജീവിതത്തിന്റെ അദൃശ്യമായ പൗരാണികതയാണത്. അതില്‍ ജീവിതാനന്തരമായ എന്തോ ഉണ്ട്; മൃതിക്കപ്പുറമുള്ള ഏതോ സന്ദേശം. മനുഷ്യന്റെയുള്ളില്‍ എന്നുമുണ്ടായിരുന്ന ദൈവഭയമാണത്.
$സമകാല റഷ്യയിലെ പ്രമുഖ സാഹിത്യവിമര്‍ശകനാണ് ഇല്യാ കുകൂലിന്‍(Ilya kukulin). അദ്ദേഹം കവിയും ഭാഷാപണ്ഡിതനുമാണ്. സാഹിത്യത്തിന്റെ മൗലിക പ്രസക്തിയെക്കുറിച്ച് അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘സാഹിത്യത്തിനു പ്രത്യേക ദൗത്യമില്ല. എന്നാല്‍ ഈ ലോകത്തെ അനുഭവിക്കാന്‍ അത് ധാരാളം അവസരങ്ങള്‍ തരുന്നുണ്ട്. ഇതിന്റെ ഫലമായി വ്യക്തികള്‍ക്ക് പരസ്പരം മനസ്സിലാക്കാന്‍ കഴിയുന്നു. ജീവിതത്തെ ആളുകള്‍ പേടിക്കുന്ന അവസ്ഥ ഉണ്ടാകരുത്. അതൊഴിവാക്കാനാണ് എഴുതേണ്ടി വരുന്നത്.’
$റഷ്യന്‍ – അമേരിക്കന്‍ കവിയായ ജോസഫ് ബ്രോഡ്‌സ്‌കി(1940 1996) ഈ കാലഘട്ടത്തിന്റെ രോഗങ്ങള്‍ മനസ്സിലാക്കിക്കൊണ്ട് മര്‍മ്മപ്രധാനമായ ഒരു പ്രസ്താവന നടത്തി: ‘സാഹിത്യത്തിനു ഒരു സാമൂഹികധര്‍മ്മമുണ്ട്. മനുഷ്യനു അവന്റെ പരമാവധി സിദ്ധികള്‍ ബോധ്യപ്പെടുത്തി കൊടുക്കണം; ആത്മീയമായ പാരമ്യം എന്താണെന്ന് വ്യക്തമാക്കണം. ഇക്കാര്യത്തില്‍ ദസ്തയെവ്‌സ് കിയുടെ നോവലുകളിലെ ദാര്‍ശനികമാനമുള്ള കഥാപാത്രങ്ങളാണ് പ്രധാനം. ചെക്ക് നോവലിസ്റ്റ് മിലാന്‍ കുന്ദേരയുടെ ആത്മീയമായി മുറിവേറ്റ, യുക്തിവാദിയായ നായകനേക്കാള്‍.
$കേരളത്തില്‍ സര്‍ക്കാരിനു കീഴിലുള്ള സാഹിത്യസ്ഥാപനങ്ങള്‍ പൊതുവെ എല്ലാ കാര്യത്തിലും മൗനം അവലംബിക്കുകയാണ്. പുതിയ സാഹിത്യപ്രവണതകളോടും മൗനം തന്നെ.
$തകഴിയുടെ ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന നോവല്‍ കെ.എസ്.സേതുമാധവന്‍ സിനിമയാക്കിയപ്പോള്‍ ഒരു അത്ഭുതം സംഭവിച്ചു. അതില്‍ ചെല്ലപ്പന്‍ എന്ന കഥാപാത്രത്തെ ഓരോ നിമിഷത്തിലും അനുഭവിപ്പിച്ചുകൊണ്ട് സത്യന്‍ മുമ്പേ നടന്നു.ഒരു നോട്ടത്തില്‍, ഒരു മൂളലില്‍, ഒരു തിരിച്ചുനടത്തത്തില്‍ അഭിനയത്തിന്റെ രാക്ഷസീയശക്തി വീണ്ടെടുക്കുന്ന പ്രകൃതമാണ് സത്യന്റേത്. ബിഹേവ് (സ്വാഭാവികമായി പെരുമാറുക) ചെയ്യുകയല്ല, ആക്ട് ചെയ്യുകയാണ് അദ്ദേഹം. അതായത്, കഥാപാത്രത്തിന്റെ ഉള്ളിലെ വികാരങ്ങളെ ശൈലീ പരമായി മൂര്‍ത്തമാക്കുന്നു.
$പദാനുപദത്തെ വിശകലനം ചെയ്തുകൊണ്ട് എഴുത്തുകാരനും ഭരണവിദഗ്ദ്ധനുമായ സി.പി. നായര്‍ എഴുതിയ കുറുപ്പിനെ (കേസരി, ഒക്ട്രോബര്‍ 2) ആദരവോടെ കാണുകയാണ്. അദ്ദേഹം സസൂക്ഷ്മം വീക്ഷിക്കുന്ന പംക്തിയാണെന്നത് ഒരു ബഹുമതിയാണ്. പ്രതിഭയുടെ മിന്നലാട്ടമെങ്കിലുമുള്ള തുടക്കകാര്‍ക്ക് പദാനുപദത്തിലെ പരാമര്‍ശങ്ങള്‍ പ്രോത്സാഹജനകമാണെന്ന് അദ്ദേഹം നിരീക്ഷിച്ചത് എത്ര ആത്മാര്‍ത്ഥതയോടെയാണ്. ഇക്കാര്യം ചില സുഹൃത്തുക്കളും ഓര്‍മ്മിപ്പിച്ചു.