എന്നാണെന്ന് ഓര്‍മ്മയില്ല, കുറഞ്ഞത് പത്തിരുപത്തഞ്ച് വര്‍ഷം മുമ്പാണ്. ഡോ. എം. എസ്. വല്യത്താന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ഒരു ലേഖനം വായിച്ചത്. പതിനെട്ട്, പത്തൊന്‍പത് നൂറ്റാണ്ടുകളില്‍ കേരളത്തില്‍ നിലവിലുണ്ടായിരുന്ന വസൂരി വാക്‌സിനേഷന്‍ സിസ്റ്റത്തെ കുറിച്ച്.
വസൂരി വരുന്നവരുടെ കുമിളകള്‍ പൊട്ടിയുണ്ടാകുന്ന ചലത്തില്‍ കുറച്ച് പഞ്ഞി മുക്കിയെടുക്കും. അത് തണലത്ത് ഉണക്കി സൂക്ഷിക്കും. വാക്‌സിനേഷന്‍ നടത്തേണ്ടവരുടെ കൈത്തണ്ടയിലോ തോളിലോ ചെറിയ സൂചികള്‍ കൊണ്ടു സൂക്ഷ്മമായ മുറിവുകള്‍ ഉണ്ടാക്കി ഈ ഉണക്കി സൂക്ഷിച്ച പഞ്ഞി വെച്ചു കെട്ടും. രണ്ട് മൂന്നു ദിവസം കഴിയുമ്പോള്‍ ആള്‍ക്ക് ചെറിയ തോതില്‍ പനി വരും, മാറും. പിന്നീട് ആ ആള്‍ക്ക് വസൂരി വരില്ല. ടീക്ക എന്നോ മറ്റോ ആയിരുന്നു ഈ ചികിത്സാ രീതിയുടെ പേര്.
അതായത് പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ, നമ്മുടെ നാട്ടില്‍ വാക്‌സിനേഷന്‍ നിലവിലുണ്ടായിരുന്നു, വ്യാപകമായിരുന്നു.
അടുത്ത സമയത്ത് ഡോ. കെ. എസ്. രാധാകൃഷ്ണന്‍ സാറുമായി ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചു. സാറിന്റെ മുത്തച്ഛന്‍ കൊച്ചി രാജാവിന്റെ വൈദ്യന്‍ ആയിരുന്നു. കേരളത്തില്‍ പണ്ടുപണ്ടേ നിലവിലുണ്ടായിരുന്ന വൈദ്യസംസ്‌കാരത്തെ കുറിച്ചാണ് സാര്‍ പറഞ്ഞത്. എല്ലാ നഗരങ്ങളിലും താലൂക്കുകളിലും ഗ്രാമങ്ങളിലും വരെ ധര്‍മ്മാശുപത്രികള്‍ ഉണ്ടായിരുന്നു. എല്ലാ സമുദായങ്ങളില്‍ നിന്നും മിടുക്കരായ ആള്‍ക്കാരെ കണ്ടെത്തി, വൈദ്യം പഠിപ്പിച്ച് ഇവിടങ്ങളില്‍ നിയോഗിച്ചിരുന്നു. ചികിത്സ പൂര്‍ണ്ണമായും സൗജന്യമാണ്. അതാത് പ്രദേശത്തെ രോഗങ്ങളുടെ വ്യാപനം, ചികിത്സ, പൊതുജനാരോഗ്യം എന്നതൊക്കെ വിലയിരുത്തിയാണ് വൈദ്യന്മാരുടെ പ്രതിഫലം നിശ്ചയിച്ചിരുന്നത്. കോര്‍പ്പറേറ്റ് ഭാഷയിലെ പെര്‍ഫോമന്‍സ് അപ്രൈസല്‍.
ഈ ധര്‍മ്മാശുപത്രികളാണ് പിന്നീട് ജില്ലാ ആശുപത്രികളും, പ്രൈമറി ഹെല്‍ത്ത് സെന്ററുകളും ഒക്കെ ആയത്. തലമുറകള്‍ താണ്ടിവന്ന ഈ വൈദ്യസംസ്‌കാരമാണ് ഇന്നും കേരളത്തിനുള്ളത്. ചൈനാ വ്യാധിയെ പ്രതിരോധിക്കുന്നതില്‍ കേരളം കൈവരിച്ച നേട്ടം, പണ്ടുപണ്ടേ നമ്മുടെ സമൂഹത്തില്‍ കുത്തിവെച്ച ഈ വൈദ്യസംസ്‌കാരം എന്ന വാക്‌സിനേഷന്റെ മാത്രം ഫലമാണ്.
അതായത്, തിരുവിതാംകൂറില്‍ ആദ്യ ആശുപത്രി സ്ഥാപിക്കപ്പെടുമ്പോള്‍ ലോകമെമെമ്പാടും ആധുനിക വൈദ്യശാസ്ത്രം പിച്ചവെയ്ക്കുന്നതെ ഉണ്ടായിരുന്നുള്ളു.
അതുകൊണ്ട്, മലയാളി എന്ന നിലയില്‍ നമുക്കഭിമാനിക്കാം. ഗുരുദേവന്റെ കേരളം, വി.ടിയുടെ കേരളം, അയ്യന്‍കാളിയുടെ കേരളം, കുമാരനാശാന്റെ കേരളം, ചട്ടമ്പി സ്വാമികളുടെ കേരളം, അത് അമൃതമാണ്. അനശ്വരമാണ്.