തകഴി, ദേവ് തുടങ്ങിയവരുടെ റിയലിസം സാമൂഹികമായ കാഴ്ചപ്പാടിന്റെ ഭാഗമാണ്. അവര്‍ കഥയെഴുതുമ്പോള്‍ സ്വകാര്യദു:ഖം പ്രകടമാക്കാറില്ല. ആദര്‍ശവും സാമൂഹികവീക്ഷണവുമാണ് പ്രാധാന്യം നേടുക.
തകഴി സാഹിത്യ ഭാവുകത്വപരമായ പ്രതിസന്ധികളില്‍പ്പെട്ട ഒരു ജനതയുടെ ചികിത്സകനാണ്. ‘തോട്ടിയുടെ മകന്‍’ എന്ന് നോവലിന് പേരിടണമെങ്കില്‍ വലിയ കാഴ്ചപ്പാട് ആവശ്യമാണ്. കേശവദേവ് മനഷ്യന്റെ അദമ്യമായ സ്‌നേഹവാഞ്ചയാണ് ‘ഓടയില്‍ നിന്ന്’ എന്ന നോവലിലൂടെ തുറന്നുവിട്ടത്. ഈ നോവലിലെ പപ്പുവിനു സ്‌നേഹിച്ചു കൊണ്ടേ ജീവിക്കാനാകൂ. സ്വാര്‍ത്ഥമായ പ്രേമമല്ല ഇത്. തനിക്ക് ഒരു ബന്ധവുമില്ലാത്ത ഒരമ്മയെയും മകളെയും അയാള്‍ സംരക്ഷിക്കുന്നു. റിക്ഷ വലിച്ച് ചുമച്ചുകൊണ്ട്. ഇത് വളരെ അപൂര്‍വ്വമായ ഒരാദര്‍ശമാണ്.
എന്നാല്‍ എം.ടിയുടെ തലമുറയില്‍ പുതിയൊരു യാഥാര്‍ത്ഥ്യം കണ്ടുപിടിക്കപ്പെട്ടു. അത് എഴുത്തുകാരന്‍ തന്റെ പേനകൊണ്ട് മിനുസപ്പെടുത്തിയെടുത്തതാണ്. തനി ജീവിതം ചിന്തേരിടാത്ത തടിയാണ്. അതില്‍ ഒരാള്‍ കലാബുദ്ധിയോടെ പ്രവര്‍ത്തിച്ച് സുന്ദരമാക്കുമ്പോള്‍ അത് എല്ലാവര്‍ക്കും സ്വീകാര്യമാവുന്നു. എം.ടിയുടെ നായക കഥാപാത്രങ്ങള്‍ പൊതുവേ പരാജിതരാണ്. സ്വപ്‌നം കൊണ്ട് മുറിവേറ്റവരാണ്. എവിടെയും ഓടി രക്ഷപ്പെടാനില്ലാത്തവരാണ്. രാഷ്ട്രീയ ദൈവങ്ങളെ നഷ്ടപ്പെട്ട അവര്‍ സമാനമനസ്‌കരെ അന്വേഷിക്കുന്നുണ്ട്. അതും കിട്ടാതെ വരുന്നു. ഒടുവില്‍ ഓര്‍മ്മകളില്‍ അഭയം കണ്ടെത്തുന്നു.
ഓര്‍മ്മ ഒരു ഔഷധലേപനമാണ്.
എം.ടി. കഥകളെപ്പറ്റി പലരും ഉപരിപ്ലവമായി കാല്പനികമെന്നും ഭഗ്‌നപ്രണയമെന്നും മറ്റും വിളിക്കുന്നത് കേട്ടിട്ടുണ്ട്. ഇതൊക്കെ ഭാഗികമായി ശരിയായിരിക്കാം. എന്നാല്‍ അതിനപ്പുറത്ത് യാഥാര്‍ത്ഥ്യങ്ങളെ കൂടുതല്‍ സുന്ദരമാക്കുന്ന ഒരു പ്രക്രിയ സംഭവിക്കുന്നുണ്ട്. ജീവിത പ്രതിസന്ധികളെ രാകി മിനുക്കുന്ന വിദ്യയാണിത്. ആര്‍ക്കും പെട്ടെന്ന് കാണാന്‍ പറ്റുന്ന ലോകമല്ല അത്. അത് എം.ടി. ഉണ്ടാക്കിയതാണ്. ആ കഥകളില്‍ യാഥാര്‍ത്ഥ്യം ഉണ്ട്. മരുമക്കത്തായം, വീതം വയ്പ്പ്, കുടുംബജീവിതം, നാട്ടു ഭാഷകള്‍, ഉച്ചാരണ രീതികള്‍, കൃഷി, പ്രണയം,തൊഴില്‍ എല്ലാമുണ്ട്. പക്ഷേ ഇതൊക്കെ എഴുതിയ പലരും അവശേഷിപ്പിച്ച മുഷിപ്പ് എം.ടിയുടെ രചനകളിലില്ല. ഒരു കലാകാരന്‍ തന്റെ ബ്രഷുകൊണ്ട് ഒരു വസ്തുവിനെ സുന്ദരമാക്കുന്ന രീതിയുണ്ട്. എം.ടി. അതിന്റെ സൗകുമാര്യത പ്രത്യക്ഷമാക്കുകയാണ്. ആ ചുറ്റുപാടുകള്‍ക്ക് ഇല്ലാത്ത ഭംഗി എം.ടി. ഉണ്ടാക്കുന്നു. ഇതിനെ റൊമാന്റിക് റിയലിസം (Romantic Realism)- എന്ന് വിളിക്കണം. വെറും റിയലിസമല്ല. കലാകാരന്‍ സുന്ദരമാക്കിയ റിയലിസമാണ്. ജീവിതത്തില്‍ ഇല്ലാത്ത ഈ റിയലിസം മനുഷ്യന്റെ ഏകാന്തഭാവനകളുടെ സൃഷ്ടിയാണ്.
പട്ടത്തുവിള കരുണാകരന്‍, മേതില്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ വൈയക്തിക കഥകള്‍ എഴുതിയിട്ടുണ്ടല്ലോ. അത് ഉന്നത നിലവാരം പുലര്‍ത്തുന്നതുമാണ്. എന്നാല്‍ എം.ടി. എഴുതുമ്പോള്‍ അതേ യാഥാര്‍ത്ഥ്യങ്ങള്‍ കൂടുതല്‍ സുന്ദരമാക്കപ്പെടുന്നു. വിഷാദത്തെയും ഏകാന്തതയെയും അന്തര്‍മുഖതയെയും ഈ കഥാകാരന്‍ കൂടുതല്‍ ജീവദായകമാക്കുന്നു.
പ്രമുഖ റഷ്യന്‍ അമേരിക്കന്‍ എഴുത്തുകാരി അയന്‍ റാന്ത് (Ayn Rand 1905-1982) തന്റെ രചനകളെ റൊമാന്റിക് റിയലിസം എന്ന് വിളിച്ചത് ഓര്‍ക്കുകയാണ്. എല്ലാ അന്ധവിശ്വാസങ്ങളെയും എതിര്‍ത്ത അവര്‍ ഒരു യുക്തിവാദിയായിരുന്നു. ജന്മവാസന, വെളിപാട് തുടങ്ങിയ വിശ്വാസങ്ങളെയും അവര്‍ എതിര്‍ത്തു. അയന്‍ റാന്ത് പരമപ്രധാനമായി കണ്ടത് സൗന്ദര്യാത്മകതയാണ്. ഏത് വിഷയം അവതരിപ്പിച്ചാലും അതില്‍ മനുഷ്യഭാവനയുടെ ഗുണമുണ്ടാവണം. ഭാവനയിലൂടെ കൂടുതല്‍ മനോഹരമായ ആവിഷ്‌കാരം സാധ്യമാകണം. റഷ്യന്‍ റിയലിസ്റ്റ് എഴുത്തുകാരനായ ദസ്തയെവ്‌സ്‌കിയെ അയന്‍ റാന്ത് ഒരു റൊമാന്റിക് റിയലിസ്റ്റായി കണ്ടു. കാരണം ദസ്തയെവ്‌സ്‌കി എഴുതുമ്പോള്‍ റഷ്യന്‍ ജീവിതം അതിന്റെ നിഗൂഢ, ഭീകരഭാവം വിട്ട് ആത്മീയവും തത്ത്വചിന്താപരവുമാകുന്നു.
എങ്ങനെയാണ് ഒരു റൊമാന്റിക് റിയലിസ്റ്റ് തന്റെ ആഖ്യാനകല സുന്ദരമാക്കുന്നത് ? അതിന് പ്രധാനമായി വേണ്ടത് ഇച്ഛാശക്തിയാണ്. കൂടുതല്‍ മൂല്യമുള്ള കലാനുഭവത്തിനായി ആഗ്രഹിക്കേണ്ടതുണ്ട്.
ദു:ഖത്തിന്റെ താഴ്‌വരകള്‍
എം.ടിയുടെ ‘ദു:ഖത്തിന്റെ താഴവരകള്‍ ‘ജീവിതത്തില്‍ പരാജയപ്പെട്ട ഒരു യുവാവിന്റെ തിരിച്ചുവരവിന്റെ കഥയാണ് പറയുന്നത്. നഗരം അയാളെ കബളിപ്പിക്കുകയാണ് ചെയ്തത്. വിശ്വാസയോഗ്യമായതൊന്നും കണ്ടെത്താനാവാതെ അയാള്‍ തന്റെ പഴയ താവളത്തിലെത്തുകയാണ്. അയാള്‍ സ്വയം വിലയിരുത്തുന്നത് ഇങ്ങനെയാണ്: ‘ഒരസ്ഥികൂടം, മജ്ജയും മാംസവുമില്ലാത്ത ഒരു മനുഷ്യന്‍.’ അയാള്‍ തന്റെ നഷ്ടപ്രണയത്തെ ഓര്‍ക്കുന്നുണ്ട്. ഒരു കുടുംബസ്വപ്‌നമാണ് അതിലുടെ പൊലിഞ്ഞതെന്ന് അയാള്‍ വേദനയോടെ തിരിച്ചറിയുന്നു. തന്റെ മനസ്സുനിറയെ മുറിവുകളാണെന്ന് തിരിച്ചറിയുന്ന നിമിഷത്തില്‍ അയാള്‍ തന്റെ പ്രാചീനമായ ഓര്‍മ്മകളെ നിഷ്‌ക്രിയമായ ഒരാസക്തിയോടെ സമീപിക്കുന്നു. മുറിവുകളില്‍ ഓര്‍മ്മ പുരട്ടി നോക്കുന്നു.
നഷ്ടപ്പെട്ടവന്റെ കഥ പറയുമ്പോള്‍ എം.ടി. ഒരിക്കലും കഞ്ഞി കുടിക്കാത്തതും പണത്തിനായി തെണ്ടിയതും സൂചിപ്പിച്ച് ദാരിദ്ര്യത്തെ അമിതമായി വിവരിക്കില്ല.അത് അദ്ദേഹത്തിന്റെ കലാതന്ത്രത്തിന്റെ, സൗന്ദര്യബോധത്തിന്റെ ഭാഗമാണ്. അതിനാടകീയത ഒഴിവാക്കുന്നു. അതിവൈകാരികത കടന്നു വരാതിരിക്കാന്‍ കരുതലോടെ നീങ്ങുന്നു. അതിനായി ചില ജീവിത ചിത്രങ്ങള്‍ പ്രതീകങ്ങളിലൂടെയും പശ്ചാത്തല ചിത്രങ്ങളിലൂടെയും നല്കുന്നു. ഒരു പുരോഗമന സാഹിത്യകാരനാണെങ്കില്‍,സൗന്ദര്യബോധത്തിന്റെ അപര്യാപ്തത കൊണ്ട്, ഈ രംഗങ്ങളില്‍ നില തെറ്റി വീണ് കരച്ചില്‍ കേള്‍പ്പിക്കും. എന്നാല്‍ എം.ടി. അത് സൗന്ദര്യവത്കരിക്കുന്നു. ഓര്‍മ്മകളുടെ വായ്ത്തലകൊണ്ട് മുറിവേറ്റ ആ കഥാപാത്രം ഇങ്ങനെ ഓര്‍ക്കുന്നു: ‘താഴത്തെ കഴുക്കോലില്‍ വന്നിരുന്ന് ജിജ്ഞാസയോടെ ചോരക്കണ്ണുകള്‍ കൊണ്ട് അകത്തേക്ക് നോക്കിയ ഒരമ്പലപ്രാവിന്റെ നേരെ കത്തിയടങ്ങിയ തീപ്പെട്ടിക്കൊള്ളി തെറിപ്പിച്ചു. കുറുകി പ്രതിഷേധിച്ച് അത് മാറിയിരുന്നു. ഇരുമ്പഴികള്‍ക്കിടയിലൂടെ പുകച്ചുരുളുകള്‍ പുളഞ്ഞുകടന്നു. മഞ്ഞിറങ്ങുന്ന താഴവരകള്‍ കണ്ട്, മനുഷ്യപ്രയത്‌നം കൂമ്പെടുക്കുന്നത് കണ്ട്, മുറ്റത്ത് കൊഴുത്തുരുണ്ട ഒരു കൊച്ചു മിടുക്കന്റെ കിങ്ങിണി കെട്ടിയ കുഞ്ഞിക്കാലുകള്‍ പതിയുന്നതു കണ്ട്, വര്‍ണമുള്ള ഇഷ്ടിക പാകിയ മുറികളില്‍ പൊന്‍വളയിട്ട കൈകള്‍ പ്രവര്‍ത്തിക്കുന്നത് കണ്ട് – ആ സ്വപ്‌നത്തിന്റെ പേര് കുടുംബം എന്നായിരുന്നു.’
സ്വപ്‌നങ്ങള്‍ നഷ്ടപ്പെട്ട ഒരാളുടെ മനസ്സ് ഇങ്ങനെ ആവിഷ്‌കരിക്കുന്നതിലാണ് റൊമാന്റിക് റിയലിസമുള്ളത്. യഥാര്‍ത്ഥത്തില്‍ ഇത് ഇങ്ങനെയൊന്നുമല്ല. ഈ ലോകം ഒരെഴുത്തുകാരന്‍ ഡിസൈന്‍ ചെയ്യുന്നതാണ്.
വായന
പെരുമ്പടവം ശ്രീധരന്‍ എഴുതിയ ‘തീക്കനല്‍ തിന്നുകയും നിലാവ് കുടിക്കുകയും ചെയ്യുന്ന പക്ഷി’ (ജന്മഭൂമി ഓണപ്പതിപ്പ് ) ടൈറ്റില്‍ സൂചിപ്പിക്കുന്നതു പോലെ തീക്ഷ്ണമായി അനുഭവിപ്പിച്ചു. ഈ കഥ പെരുമ്പടവം തന്നെ എഴുതണം. കാരണം കഥാപാത്രങ്ങള്‍ നേരിടുന്ന മാനസിക യാതനകള്‍ വായനക്കാരനെയും പിടികൂടുകയാണ്. അതിനുപറ്റിയ തിളയ്ക്കുന്ന ഭാഷയും. ഇതിലെ സ്ത്രീ കഥാപാത്രം ഇങ്ങനെ പറയുന്നു: ഒരു പക്ഷിയായി അനന്തതയിലേക്ക് പറന്നു പോകാന്‍ അവള്‍ ആഗ്രഹിച്ചു. പിന്നെ അവള്‍ ഓര്‍ത്തു: നിലാവ് കുടിക്കുകയും തീക്കനല്‍ ഭക്ഷിയ്ക്കുകയും ചെയ്യുന്ന ആ പഴങ്കഥയിലെ പക്ഷിയാണ് താന്‍. പക്ഷേ, പറക്കാന്‍ തനിക്ക് ചിറകുകളില്ല.’
മനുഷ്യന്‍ ജീവിക്കുന്നത് മറ്റുള്ളവര്‍ കരുതുംപോലെയല്ല; ഓരോരുത്തരും ഉള്ളിലാണ് സംഭവിക്കുന്നത്. അത് ചിലപ്പോള്‍ നിശ്ശബ്ദമായിരിക്കാം; എന്നാല്‍ ആദ്യന്തം അത് നീറ്റലും പുകയുമാണ്.
നൂല്‍പ്പാലങ്ങള്‍
പ്രദീപ് പേരശ്ശനൂര്‍ എഴുതിയ ‘യഥാതഥം’ (ജനശക്തി ഓണപ്പതിപ്പ്) ഉള്ളില്‍ ഉരുണ്ടു കൂടുന്ന ഭൂകമ്പങ്ങളെ കാണിച്ചു തരുന്നു.ചെറിയ കുടുംബം നയിക്കുന്ന ഒരാള്‍ മനസ്സില്‍ പേറുന്നത് സമനില തെറ്റിക്കാന്‍ ശേഷിയുള്ള, ഉഗ്രസ്‌ഫോടനശേഷിയുള്ള വികാരങ്ങളാണ്. കഥാകൃത്ത് ആ അച്ഛന്‍ കഥാപാത്രത്തെ നൂല്‍പ്പാലത്തിലൂടെ കൊണ്ടുപോയി ദുര്‍വ്വഹമായ ജീവിതഭാരം പേറുന്നതിന്റെ നിസ്സഹായമായ അവസ്ഥകള്‍ കാണിച്ചു തരുന്നു. ആത്മഹത്യകള്‍ ഉണ്ടാകുന്നതിന്റെ ആന്തരിക അനിവാര്യത അനാവൃതമാവുന്നു.
സന്തോഷ് പാലായുടെ ‘വാള്‍സ്ട്രീറ്റ് ‘ (ഭാഷാപോഷിണി, സപ്തംബര്‍) അമേരിക്കന്‍ സമകാലിക ജീവിതത്തിന്റെ ഉള്ളിലേക്കിറക്കിയ വ്യഥയുടെ മരുഭൂമിത്തുണ്ടുകള്‍ കാണിച്ചു തരുന്നു. ഈ നാഗരികതയില്‍ വാക്കുകള്‍ മനുഷ്യത്വം എന്ന തലയില്ലാതെ നീങ്ങുകയാണ്. പണം എണ്ണുന്ന ചുമരുകള്‍ക്കുള്ളിലുള്ളത് കാളകളും കരടികളും മാത്രം. നമുക്ക് നിസ്സഹായമായി നോക്കാന്‍ പ്രതിമകള്‍ മാത്രം. സന്തോഷ് സൂക്ഷ്മമായ ഇന്ദ്രിയങ്ങളെ കവിതയ്ക്കായി പ്രയോജനപ്പെടുത്തിയിരിക്കുന്നു.
മാറാത്ത കവി
എത്രയെഴുതിയിട്ടും ഒരു മാറ്റവുമില്ലാത്ത, പ്രതീക്ഷ തരാത്ത കവിയാണ് ആലംകോട് ലീലാകൃഷ്ണന്‍. അദ്ദേഹത്തിന്റെ ‘യാത്ര: അവസാനമില്ലാതെ’ (മാതൃഭൂമി ഓണപ്പതിപ്പ്) ഈ വസ്തുത ഒന്നുകൂടി ഉറപ്പിക്കുന്നു. പുതിയ ഒരാശയമോ ചിന്തയോ ഒരിക്കലും ഉണ്ടാകില്ല. ഈ കവിയുടെ കൈയില്‍ നിറയെ പഴകിയതും ആവര്‍ത്തന വിരസവുമായ ബിംബങ്ങളാണുള്ളത്. ‘ഋതുചന്ദനം തൊട്ട പ്രേമാര്‍ദ്ര നിലാവുകള്‍ വിടരും പ്രത്യാശ പോല്‍’ എന്നൊക്കെ എഴുതി തന്റെ ഭാഷ ജീര്‍ണവും നിഷ്പ്രയോജനകരവുമാണെന്ന് ലീലാകൃഷ്ണന്‍ തെളിയിക്കുകയാണ്.
ബിനു വിശ്വനാഥന്‍ ‘ഹൃദയത്തിലേക്ക് വന്നുപോയ ഒരാള്‍’ (ജന്മഭൂമി ഓണപ്പതിപ്പ്) എന്ന കഥയില്‍ മനുഷ്യബന്ധത്തിന്റെ ഏറ്റവും സുതാര്യവും പവിത്രവുമായ നൂലിഴകള്‍ പരിശോധിക്കുന്നു.
‘പ്രേമമാധുരി’ എന്ന കവിതയിലൂടെ (കേസരി ഓണപ്പതിപ്പ്) അമ്പലപ്പുഴ ഗോപകുമാര്‍ സ്‌നേഹത്തെയും ഇഷ്ടത്തെയും ഇഴകീറി പരിശോധിക്കുന്നു: ‘സര്‍വ്വചരാചര പ്രേമമാണോ എങ്ങും സര്‍വ്വാതിശായിയായ്ത്തീരുമിഷ്ട’മെന്ന് കവി ചോദിക്കുന്നു.
ഇതേ ലക്കത്തില്‍ പൂവച്ചല്‍ ഖാദര്‍ ‘മാനുഷ്യം’ എന്ന കവിത യില്‍ ആധുനിക ജീവിതത്തില്‍ വന്നു പെട്ടിരിക്കുന്ന വൈകാരികമായ അസ്ഥിരതയെക്കുറിച്ച് ഓര്‍ത്ത് വ്യഥിതനാവുകയാണ്.
‘വിശാലത വെടിഞ്ഞു നിസ്സംഗരായ് അന്യോന്യമറിയുവാന്‍ കഴിയാത്തവരായി’ എന്ന വീക്ഷണം എത്രയോ ശരിയാണ്.
നുറുങ്ങുകള്‍
$ശ്രീനാരായണഗുരുവിനെയും കുമാരനാശാനെയും താരതമ്യം ചെയ്ത് ആരാണ് മികച്ച കവി എന്ന് തീരുമാനിക്കാന്‍ ചില എഴുത്തുകാര്‍ വെമ്പല്‍ കൊള്ളുന്നത് തെറ്റാണെന്ന് മാത്രമല്ല തിന്മ നിറഞ്ഞതുമാണെന്ന് പറയട്ടെ. ഗുരു ഒരു കവിയാകാന്‍ വേണ്ടിയല്ല ‘ആത്മോപദേശശതകം’ എഴുതിയത്. ഗുരുവിന്റേത് ഉപനിഷത്തിനു സമാനമായ ദര്‍ശന യുക്തിയും വെളിപാടുമാണ്. അത് കവിത്വത്തിനു മുകളിലാണ്. ആരെങ്കിലും ഉപനിഷത്ത് മേഘസന്ദേശവുമായി താരതമ്യം ചെയ്യുമോ? കവിത വികാരജീവികളുടേതാണ്. കവിത വികാരപ്രവാഹമാണെന്ന് പ്രമുഖ കവികള്‍ തന്നെ പറഞ്ഞിട്ടുണ്ട്. ആശാന്‍, ചങ്ങമ്പുഴ, കുഞ്ഞിരാമന്‍ നായര്‍ തുടങ്ങിയവര്‍ വികാരങ്ങളെയാണ് ആവിഷ്‌കരിച്ചത്. എ.ആര്‍.രാജരാജവര്‍മ്മ അന്തരിച്ചപ്പോള്‍ ആശാന്‍ ‘പ്രരോദനം’ എന്ന കാവ്യം എഴുതാന്‍ കാരണം ഈ വികാരവിക്ഷോഭമാണ്. ഗുരുവിനെ ആശാനുമായി താരതമ്യം ചെയ്ത് ഗുരുവാണ് മികച്ച കവിയെന്ന് പറയുന്നത് ചതിയും ദുഷ്ടലക്ഷ്യവുമാണ്. നമ്മുടെ ധാര്‍മ്മികവും ധൈഷണികവുമായ പരിമിതിയുടെ ഏറ്റവും വലിയ തെളിവാണ് ഈ താരതമ്യം.
$എഴുത്തച്ഛന്‍ ഇരുപതാം നൂറ്റാണ്ടിലെ ഏതെങ്കിലും കവിക്ക് മുകളിലാണോ താഴെയാണോ എന്ന് ആലോചിക്കുന്നത് അസംബന്ധമാണ്. എഴുത്തച്ഛനെ ആര്‍ക്കും മറികടക്കാനാവില്ല. കാരണം അദ്ദേഹം പതിനാറാം നൂറ്റാണ്ടില്‍ തന്നെ മഹത്തായ മലയാളം കണ്ടുപിടിച്ചതാണ്. അദ്ദേഹം ചെയ്തത് നമ്മുടെ ഭാഷാപരമായ അടിത്തറയായി രൂപാന്തരപ്പെട്ടിരിക്കുന്നു.
$പോഞ്ഞിക്കര റാഫി സാഹിത്യത്തെ ഒരു താപസനെപ്പോലെ സമീപിച്ചു. ഇരുപതിലേറെ പുസ്തകങ്ങള്‍ എഴുതി. മലയാള സാഹിത്യസ്ഥാപനങ്ങള്‍ നല്ല നിലയില്‍ പ്രതികാരം ചെയ്തു. അദ്ദേഹത്തിന്റെ ഒരു പുസ്തകം പോലും ഇപ്പോള്‍ ലഭ്യമല്ല.
$തന്റെ കാലഘട്ടത്തിലെ സകല കവികളെയും പിശാച് എന്ന് വിളിച്ച് ചങ്ങമ്പുഴ ആക്രോശിച്ചത് ‘പാടുന്ന പിശാച് ‘ എന്ന കൃതിയിലാണ്.
$സസ്യാഹാരം മാത്രമേ കഴിക്കൂ എന്ന് പ്രചാരണം നടത്തിയതില്‍ പ്രമുഖനാണ് ഇംഗ്ലീഷ് കവി പെഴ്‌സി ബൈഷ് ഷെല്ലി. വെജിറ്റേറിയന്‍ ആക്ടിവിസ്റ്റുകളായിരുന്ന ജോണ്‍ ഫ്രാങ്ക് ന്യൂട്ടന്റെയും ഡോ. വില്യം ലാം ബെയുടെയും ലേഖനങ്ങള്‍ വായിച്ചാണ് ഷെല്ലി ഈ തീരുമാനമെടുത്തത്. ഷെല്ലിയുടെ A vindication of natural diet എന്ന പുസ്തകം (1813 ) ഇതിന്റെ ഭാഗമായി എഴുതിയതാണ്.
$ഡോ.എം.ലീലാവതി ടീച്ചര്‍ സാഹിത്യ ആസ്വാദനത്തിന്റെ വലിയൊരു ലോകമാണ് വിഭാവന ചെയ്യുന്നത്. ടീച്ചര്‍ ചീത്ത കൃതിയായി ഒന്നിനെയും ഇതുവരെ ചൂണ്ടിക്കാണിച്ചിട്ടില്ല. എല്ലാവരും ഇതിനോട് യോജിക്കണമെന്നില്ല. എന്നാല്‍ എന്തെഴുതുമ്പോഴും തന്നിലെ വെളിച്ചം കൂടുതല്‍ ശോഭയോടെ അവതരിപ്പിക്കാനാണ് ടീച്ചര്‍ ശ്രമിക്കുന്നത്.