ചെരുപ്പടുക്കലില്‍ തുടങ്ങി, നേരം പോകുവതറിയാതെ ശാഖയില്‍ ലയിച്ച് ചേര്‍ന്ന്, ദക്ഷയിലൂടെയും ആരമയിലൂടെയും പഠിച്ചതൊക്കെ സ്മരിച്ച്, മറവിയിലൂടെ ഉള്ളിലെ സ്വാര്‍ത്ഥ ചിന്തകളെ അപ്രസക്തമാക്കി, ആജ്ഞാബദ്ധരായി വളര്‍ത്തി ജീവിതത്തിന് വലിയൊരടിവരയിട്ട് നമ്മെ നാമാക്കിയ ശാഖാദര്‍ശനത്തിന്റെ അനുഭൂതികളിലൂടെയുള്ള പ്രയാണം തുടരുകയാണ്. സംഘത്തിലെ അതിമനോഹരമായ മറ്റൊരു കാഴ്ചയുടെ അനുഭവങ്ങള്‍ തന്നെയാണ് ഇത്തവണയും പങ്കുവയ്ക്കുന്നത്.
ഒരു മണിക്കൂര്‍ സമയബദ്ധമായി ശാഖാ കാര്യപദ്ധതികള്‍ നടക്കുന്നതില്‍ ആജ്ഞകള്‍ വഹിക്കുന്ന പങ്കിനെ കുറിച്ചും, അവ പകര്‍ന്നു നല്‍കുന്ന ഗുണങ്ങളെ കുറിച്ചുമായിരുന്നല്ലോ കഴിഞ്ഞ ലക്കത്തില്‍ സ്മരിച്ചത്. ആജ്ഞകള്‍ക്ക് സമാനമായ മറ്റൊരു സുന്ദരമായ വ്യവസ്ഥ കൂടി സംഘത്തിലുണ്ട്. ആ വ്യവസ്ഥയുടെ പേരാണ് സൂചന. ആജ്ഞയും സൂചനയും തമ്മിലുള്ള സമാനത ഇവ രണ്ടും പാലിക്കാനുള്ളതാണ് എന്നതാണ്. അതേസമയം തമ്മിലൊരു വലിയ വിത്യാസവുമുണ്ട്. അതെന്തെന്നാല്‍ ആജ്ഞക്ക് നിര്‍ബന്ധിത സ്വഭാവമുണ്ട്. അതനുസരിച്ചേ പറ്റൂ. എന്നാല്‍ സൂചന അങ്ങനെയല്ല. അതിനൊരു തരത്തിലുള്ള നിര്‍ബന്ധിത സ്വഭാവവുമില്ല. നിര്‍ബന്ധ സ്വഭാവമുള്ള ആജ്ഞയും, അതൊട്ടുമില്ലാത്ത സൂചനയും നമ്മുടെ പദ്ധതിയില്‍ ഒരുപോലെയുള്‍പ്പെടാന്‍ കാരണമെന്തായിരിക്കും? സ്വന്തം അനുഭവത്തില്‍ നിന്നുത്തരം പറഞ്ഞാല്‍ സ്വയംപ്രേരിതരായ വ്യക്തികളുടെ നിര്‍മ്മാണത്തില്‍ ആജ്ഞകളുടെ അടുത്തപടിയാണ് സൂചനകള്‍. കാരണം നിര്‍ബന്ധ സ്വഭാവത്തോടെയുള്ള ആജ്ഞയിലൂടെ പരിവര്‍ത്തനം വന്ന ഒരുവന്‍ അവിടെ നിന്നും ഒരുപടി കൂടി ഉയര്‍ന്ന് യാതൊരു നിര്‍ബന്ധിത സ്വഭാവവുമില്ലാത്ത സൂചനകളേയും പാലിച്ചു തുടങ്ങുന്നത് സ്വയംപ്രേരണയുടെ ദിശയിലുള്ള പ്രഗതിയാണല്ലാ.
എന്തിനാണ് ശാഖാരംഭത്തിലും, അവസാനത്തിലുമൊക്കെ വിസില്‍ മുഴക്കുന്നത് എന്നതായിരുന്നു ശാഖയിലെത്തിക്കഴിഞ്ഞ് ആദ്യമായി എന്റെ മനസ്സിലുയര്‍ന്ന സംശയം. ജ്യേഷ്ഠ കാര്യകര്‍ത്താക്കളോട് ഈ ചോദ്യം ഉന്നയിച്ചപ്പോഴാണ് വിസിലിലൂടെ നല്‍കുന്നത് സൂചനയാണെന്ന മറുപടി ലഭിച്ചത്. സംഘത്തിന്റെ ഭാഗമായതിന് ശേഷം ആദ്യമായി സൂചന എന്ന ശബ്ദം കേട്ടത് ഈ ഉത്തരത്തില്‍ നിന്നായിരുന്നു. പ്രാഥമിക ശിക്ഷാ വര്‍ഗില്‍ വച്ചാണ് വിസില്‍ ഉപയോഗിച്ച് നല്‍കുന്ന അനവധി സൂചനകള്‍ പരിചയപ്പെട്ടത്. ശാഖ ആരംഭിക്കാനും അവസാനിപ്പിക്കാനും മാത്രമല്ല കാര്യക്രമം തുടങ്ങാനും തുടരാനും അവസാനിപ്പിക്കാനും കാലാംശം മാറാനും മാന്യ. സംഘചാലകന്റെ ആഗമനത്തിനും അടിയന്തിര സൂചനകള്‍ നല്‍കാനുമൊക്കെ വ്യത്യസ്ത താളങ്ങളില്‍ വിസിലില്‍ വിവിധങ്ങളായ സൂചനകളുണ്ട്. അഭ്യാസത്തിലൂടെ, അതോരോന്നും കേള്‍ക്കുന്ന മാത്രയില്‍ പ്രത്യേക നിര്‍ദ്ദേശങ്ങളില്ലാതെ തന്നെ എന്താണ് ചെയ്യേണ്ടതെന്നറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ സ്വയംസേവകര്‍ക്ക് സാധിക്കും. എന്നാല്‍ വിസിലില്‍ മാത്രമല്ല സൂചനയുള്ളതെന്ന് ശാഖാ ജീവിതം കുറച്ചു നാള്‍ പിന്നിട്ടപ്പോഴാണ് തിരിച്ചറിഞ്ഞത്. നാരായണ നാരായണ എന്ന മന്ത്രം ജപിച്ച് തൂണിലും തുരുമ്പിലും വരെ പ്രഹഌദന്‍ നാരായണനെ കാണാന്‍ തുടങ്ങിയതു പോലെ സംഘമെന്നത് ഹൃദയത്തുടിപ്പായി മാറിയപ്പോള്‍ കാര്യപദ്ധതികളിലെല്ലാം അന്തര്‍ലീനമായ സൂചനകളും മുന്നില്‍ പ്രകടമവാന്‍ തുടങ്ങി.
അപ്പോഴാണ് വിസിലില്‍ മാത്രമല്ല ശാഖയിലെ ആജ്ഞകളിലും കളിച്ച കളികളിലും മുഴക്കിയ ഘോഷുകളിലും മണ്ഡലയിരുന്ന് ചൊല്ലിയ അമൃത വചനത്തിലും സുഭാഷിതത്തിലും ഗണഗീതത്തിലും അവിടെ കേട്ട കഥകളിലും ചെറു സന്ദേശങ്ങളിലും സംഘ പ്രാര്‍ത്ഥനയിലും എന്തിനേറെ, അവസാനത്തെ വികിര ആജ്ഞയില്‍ വരെ സ്വയംസേവകര്‍ക്ക് വഴികാട്ടിയായ സൂചനകള്‍ അടക്കം ചെയ്തിരിക്കുന്നതായി തിരിച്ചറിഞ്ഞത്.. ‘മേം ശിവാജി ഹും’എന്ന കളി നല്‍കുന്ന സൂചനയും ‘നാമെല്ലാം – ഒരമ്മ മക്കള്‍’ എന്ന ഘോഷം നല്‍കുന്ന സൂചനയും ‘പെറ്റമ്മയും പിറന്ന നാടും സ്വര്‍ഗത്തേക്കാള്‍ മഹത്തരമെന്ന’ അമൃതവചനം നല്‍കുന്ന സൂചനയും ‘ഹിന്ദുക്കള്‍ നാമൊന്നാണേ’ എന്ന ഗണഗീതത്തിന്റെ ഈരടികള്‍ നല്‍കുന്ന സൂചനയും ‘അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരന്നുസുഖത്തിനായ് വരേണം’ എന്ന സുഭാഷിതം നല്‍കുന്ന സൂചനയും ‘സുശീലം ജഗദ്യേന നമ്രം ഭവേത്’എന്ന പ്രാര്‍ത്ഥനയിലെ സൂചനയുമെല്ലാം ശരിയായുള്‍ക്കൊണ്ടപ്പോഴാണല്ലോ നമ്മിലെ സ്വയംസേവകന്‍ രൂപപ്പെട്ടത്.
സൂചനയെന്ന ഈ ആദര്‍ശ വ്യവസ്ഥ യാദൃച്ഛികമായി സംഘത്തില്‍ വന്നതല്ലെന്ന് ഉറപ്പിച്ച് പറയാനാവും. സൂചനയുടെ മഹത്വവും അതൊരുവനില്‍ വരുത്തുന്ന ഗുണപരമായ പരിവര്‍ത്തനവും തിരിച്ചറിഞ്ഞ് തന്നെയാണ് സംഘമതിനെ കാര്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നന്മകള്‍ എവിടെ കണ്ടാലും അതുള്‍ക്കൊളളാന്‍ ഒരു മടിയും ഡോക്ടര്‍ജിക്ക് ഉണ്ടായിരുന്നില്ല. കിഴക്കിന് പടിഞ്ഞാറു നിന്നും, പടിഞ്ഞാറിന് കിഴക്ക് നിന്നും പലതും പഠിക്കാനുണ്ടെന്ന് പറഞ്ഞത് വിവേകാനന്ദ സ്വാമികളായിരുന്നല്ലോ സ്വാതന്ത്ര്യ സമര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് ബ്രിട്ടീഷുകാര്‍ക്കെതിരെ അതിശക്തമായ നിലപാട് സ്വീകരിച്ച് സമരരംഗത്ത് മുന്നിട്ടിറങ്ങുമ്പോഴും ഡോക്ടര്‍ജി ഭാരതമെന്ന വിശാല രാഷ്ട്രത്തെ ബ്രിട്ടീഷുകാരെങ്ങനെയാണ് കൈപ്പിടിയിലാക്കിയതെന്ന് ചിന്തിച്ചിരുന്നു. അതിലൂടെ അവരുടെ ഗുണവശങ്ങളും നമ്മുടെ കുറവുകളും അദ്ദേഹം നന്നായി മനസ്സിലാക്കി. മറുപക്ഷത്ത് നില്‍ക്കുന്നവരുടെ ശക്തിയെ കുറിച്ചുള്ള അറിവെപ്പോഴും യുദ്ധതന്ത്രത്തിലേറെ നിര്‍ണായകമാണല്ലോ. ബ്രിട്ടീഷുകാരുടെ ശക്തിയെന്തെന്ന് മനസ്സിലാക്കിയ ഡോക്ടര്‍ജി അതിന്റെകൂടി അടിസ്ഥാനത്തിലാണ് പില്ക്കാലത്ത് സംഘമാരംഭിച്ചപ്പോള്‍ നമ്മിലെ ന്യൂനതകള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിച്ചത്.
ഈ നിരീക്ഷണത്തില്‍ നിന്നത്രേ സൂചനയുടെ ശക്തിയും പ്രാധാന്യവും ഡോക്ടര്‍ജി തിരിച്ചറിഞ്ഞത്. അതിന് ഉപോദ്ബലമായി ജയില്‍വാസത്തിനിടെ ഉണ്ടായ ഒരനുഭവം ഡോക്ടര്‍ജി പറയാറുണ്ടായിരുന്നു. ഒരുദിവസം പെട്ടെന്ന് ജയിലില്‍ ഒരപായ സൂചന മുഴങ്ങിയത്രേ. സൂചന കേട്ടപാടെ മറ്റൊന്നും നോക്കാതെ ജയിലിന്റെ പല ഭാഗത്ത് പല വൃത്തികളില്‍ ഏര്‍പ്പെട്ടിരുന്ന ബ്രിട്ടീഷ് സൈനികര്‍ നിമിഷനേരംകൊണ്ട് ആയുധവുമെടുത്ത് സൂചന കേട്ടഭാഗത്തേക്ക് കുതിച്ച് ചെന്നത്രേ. ഈ കാഴ്ച ഡോക്ടര്‍ജിയെ വല്ലാതെ സ്വാധീനിച്ചു. ഒരു സൂചന കേട്ട മാത്രയില്‍ ഒന്നു ചിന്തിക്കാന്‍ പോലും കാത്തുനില്‍ക്കാതെ തങ്ങള്‍ ചെയ്തുകൊണ്ടിരുന്ന സകല കാര്യങ്ങളും ഇട്ടെറിഞ്ഞ് നിമിഷ നേരം കൊണ്ട് ഓടിയെത്താനുള്ള പൗരന്‍മാരുടെ മനസ്സാണവരെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഉടമകളാക്കി മാറ്റിയതെന്ന് ഡോക്ടര്‍ജി മനസ്സിലാക്കി. സൂചനയോടുള്ള ഈ പ്രതികരണം കണ്ട അദ്ദേഹം ഇത്തരത്തില്‍ നാടിനുവേണ്ടി മുന്നിട്ടിറങ്ങാന്‍ സര്‍വ സന്നദ്ധരായവരെ ഈ മണ്ണിലും വളര്‍ത്തിയെടുക്കാന്‍ പരിശ്രമിച്ചു. ഈ പശ്ചാത്തലത്തില്‍ വേണം സംഘപദ്ധതിയുടെ ഭാഗമായ സൂചനയുടെ പ്രാധാന്യത്തേയും മനസ്സിലാക്കേണ്ടത്.
മലയാളത്തിലെ പറയാതെ പറയുക എന്ന പ്രയോഗം കേട്ടിട്ടില്ലേ. സത്യത്തില്‍ സൂചനയെന്നാല്‍ ഇതുതന്നെയാണ്. പറയാതെ പറയുന്നതിന് ഒരു മഹത്വമുണ്ട്. കാരണം പില്ക്കാലത്ത് കണ്ടറിഞ്ഞ് ചെയ്യാന്‍ ഒരുവനെയത് പ്രാപ്തനാക്കുന്നു. ഇതെഴുതുമ്പോള്‍ ഒരുദാഹരണം ഓര്‍മ്മ വരുന്നു. കുറച്ച് നാള്‍ മുമ്പ് എന്റെ ഗ്രാമക്ഷേത്രത്തില്‍ നടന്ന സപ്താഹത്തില്‍ യജ്ഞാചാര്യനായി ഒരു സ്വാമിയെത്തി. ആദ്യ ദിനം ഭദ്രദീപ പ്രതിഷ്ഠയൊക്കെ കഴിഞ്ഞതിന് ശേഷം മാഹാത്മ്യ പ്രഭാഷണം നടത്തവേ അതിമനോഹരമായി സപ്താഹ വേദിയൊരുക്കിയ സംഘാടകരെ സ്വാമി അകമഴിഞ്ഞ് അഭിനന്ദിച്ചു. ശേഷമദ്ദേഹം തൊട്ടു മുന്‍പ് നടന്ന സപ്താഹ വേദിയില്‍ ഉഷ്ണമെന്തെന്ന് താനറിഞ്ഞതേയില്ലെന്നും അതൊരുപക്ഷേ അവിടുത്തെ സംഘാടകര്‍ തന്റെ തൊട്ട് പിന്നിലൊരു ഫാന്‍ വച്ചിരുന്നതിനാലാവാമെന്നു കൂടി പറഞ്ഞ് ഭാഷണം തുടര്‍ന്നു. പക്ഷേ സ്വാമി പറയാതെ പറഞ്ഞതെന്തെന്ന് അപ്പോള്‍ തന്നെ സംഘാടകര്‍ക്ക് മനസ്സിലായി. അല്പസമയത്തിനുള്ളില്‍ സ്വാമിയുടെ അരികില്‍ അവരൊരു ഫാന്‍ കൊണ്ടുവച്ചു. അതിനേക്കാള്‍ പ്രാധാന്യം പിന്നീടതിന് ശേഷം നടന്ന എല്ലാ സപ്താഹങ്ങളിലും വേദിയൊരുക്കുമ്പോള്‍ സംഘാടകര്‍ ഇക്കാര്യം സ്വയം കണ്ടറിഞ്ഞ് ചെയ്തു എന്നതിലാണ്. അര്‍ത്ഥം, പിന്നീടൊരിക്കലും ആ സൂചന മറ്റൊരാളും ആവര്‍ത്തിക്കേണ്ട സാഹചര്യം വന്നതേയില്ല. നമ്മുക്കറിയാം സ്വയംപ്രേരിതനായ ഒരു സ്വയംസേവകനില്‍ വേണ്ട ഏറ്റവും വലിയ ഗുണം കണ്ടറിഞ്ഞ് ചെയ്യുക എന്നതുതന്നെയാണ്. ആജ്ഞകളിലൂടെ വളരുന്ന സ്വയംസേവകന്‍ സൂചനാപാലനത്തിലൂടെ ഇത്തരത്തില്‍ കണ്ടറിഞ്ഞു ചെയ്യാന്‍ പരുവപ്പെടുന്നു.
പരിചയമില്ലാത്ത ഒരു സ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോള്‍ ഏറെ സഹായകമാവുന്നത് മാര്‍ഗമധ്യേയുള്ള വിവിധങ്ങളായ സൂചകങ്ങളാണല്ലോ. ആ സൂചകങ്ങള്‍ സ്ഥലനാമങ്ങള്‍ മാത്രം വിവരിക്കുന്നതാവാം, സ്ഥലവും അങ്ങോട്ടുള്ള ദൂരവും സൂചിപ്പിക്കുന്നതാവാം, ചിലത് സ്ഥലവും ദിശയും സൂചിപ്പിക്കുന്നതാവാം. നിശബ്ദമായ ആ ദിശാസൂചകങ്ങളെ പിന്തുടര്‍ന്ന് എത്തേണ്ട സ്ഥലത്തേക്ക് നാം എത്തിച്ചേരുന്നു. ഇതുപോലെ കാര്യക്രമങ്ങളില്‍ അന്തര്‍ലീനമായ സൂചനകളെ പിന്തുടര്‍ന്നാണ് ശാഖയിലെത്തിയ നമ്മള്‍ സ്വയംസേവക പദത്തിലേക്കുള്ള പ്രയാണം ചെയ്തത്.
സ്വയംസേവകര്‍ സൂചനകളുള്‍ക്കൊണ്ട് വളര്‍ന്നതിന്റെ ഗുണഫലം സംഘത്തിന്റെ വളര്‍ച്ചയിലും പ്രതിഫലിച്ചു. സംഘത്തെക്കുറിച്ച് കേട്ടറിഞ്ഞ് വിവിധ ഇടങ്ങളില്‍ സംഘ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള നിരവധി കത്തുകള്‍ ഡോക്ടര്‍ജിക്ക് ലഭിക്കുമായിരുന്നു. അത്തരം കത്തുകള്‍ സ്വയംസേവകര്‍ ഒന്നിച്ചു ചേരുന്ന സദസ്സുകളില്‍ ഡോക്ടര്‍ജി വായിക്കുക മാത്രം ചെയ്യും. സൂചന കണ്ടറിഞ്ഞ് വളര്‍ന്ന സ്വയംസേവകര്‍ തങ്ങള്‍ക്ക് മുന്നില്‍ ഡോക്ടര്‍ജി കത്ത് വായിച്ചതിന്റെ ഉദ്ദേശ്യം മനസിലാക്കി സ്വയം സന്നദ്ധരായി മുന്നോട്ട് വന്ന് അവിടങ്ങളില്‍ ശാഖ തുടങ്ങാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്തു. മറ്റൊരിക്കല്‍ ജയിലില്‍ തനിക്കുണ്ടായ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ സ്വയംസേവകരുടെ മനോഭാവം പരിശോധിക്കാനായി ഒരു പരീക്ഷണവും ഡോക്ടര്‍ജി നടത്തി. ഒരു ദിവസം പെട്ടെന്ന് നാഗപ്പൂരിലെ കാര്യകര്‍ത്താക്കളെ വിളിച്ച് അര്‍ധരാത്രിയില്‍ എല്ലാ സ്വയംസേവകരും സംഘസ്ഥാനില്‍ എത്തണമെന്ന അറിയിപ്പു നല്‍കാന്‍ നിര്‍ദ്ദേശിച്ചു. അറിയിപ്പു പോയി. അപ്രതീക്ഷിതമായ നിര്‍ദ്ദേശമായിട്ടും പറഞ്ഞ സമയത്ത് സ്വയംസേവകര്‍ നല്ല സംഖ്യയില്‍ ഒത്തുചേര്‍ന്നു. ഡോക്ടര്‍ജിക്ക് സന്തോഷമായി.
ചുരുക്കത്തില്‍ ഒരു സൂചന ലഭിക്കുന്ന മാത്രയില്‍ തന്നെ എല്ലാം മാറ്റിവച്ച് ഓടിയെത്തുന്ന സ്വയംസേവകരാണ് സംഘത്തിന്റെ കരുത്ത്. 1948 ല്‍ നിരോധനത്തിനെതിരായി നടന്ന സത്യഗ്രഹങ്ങളിലും 1975 ല്‍ നടന്ന അടിയന്തിരാവസ്ഥ വിരുദ്ധ സമരത്തിലുമൊക്കെ സൂചന ലഭിച്ചാല്‍ ഒരുനിമിഷം പോലും വൈകാതെ രാഷ്ട്രത്തിന് വേണ്ടി ജീവന്‍ വരെ തൃണവല്‍ഗണിച്ച് മുന്നിട്ടിറങ്ങുന്ന ഈ സംഘക്കരുത്താണ് പ്രതിഫലിച്ചത്. ചുരുക്കത്തില്‍ നിര്‍ബന്ധ സ്വഭാവമുള്ള ആജ്ഞാപദ്ധതിയില്‍ കൂടി അനുസരണയും അച്ചടക്കവും ശീലിച്ച വ്യക്തി അതിന്റെ ഫലമായി അവിടെ നിന്നും ഒരുപടി കൂടി ഉയര്‍ന്ന് നിര്‍ബന്ധിത സ്വഭാവമില്ലാത്ത സൂചനകളേയും പാലിക്കുന്ന ശീലവും കൈവരിച്ച് അടുത്ത പടിയായി വീണ്ടുമുയര്‍ന്ന് ഒടുവില്‍ സ്വയംപ്രേരണയോടെ കണ്ടറിഞ്ഞ് കാര്യങ്ങള്‍ ചെയ്യുന്ന സ്വയംസേവകന്റെ തലത്തിലേക്ക് എത്തുന്നു. ഏകമേവമദ്വിതീയം (ഒന്നു മാത്രം, പകരം വക്കാന്‍ രണ്ടാമതൊന്നില്ല) എന്ന് നമ്മുടെ സംഘ കാര്യപദ്ധതിയെ വിശേഷിപ്പിക്കാനുള്ള കാരണമിതാണ്..