2020 ജൂണ്‍ 19ന്റെ ലക്കത്തിലെ കേസരിയില്‍ ശ്രീ രാ. വേണുഗോപാലിനെ അനുസ്മരിച്ചു കൊണ്ടുള്ള മുഖലേഖനങ്ങള്‍ ഹൃദയസ്പര്‍ശിയായി. അദ്ദേഹത്തോടൊപ്പം സംഘടനാ പ്രവര്‍ത്തനം ചെയ്തയാളെന്ന നിലയ്ക്ക് ചില അനുഭവങ്ങള്‍ പങ്കുവെക്കട്ടെ. രാ.വേണുവേട്ടന്റെ മരണത്തോടെ സംഘത്തിന്റെ ആദ്യകാല പ്രചാരകന്മാരില്‍ അവസാനത്തെ വ്യക്തിയും നമ്മോട് വിടപറഞ്ഞിരിക്കുന്നു. സ്വയംസേവകത്വവും പ്രചാരക മാനസികാവസ്ഥയും ജീവിതാന്ത്യംവരെ നിരന്തരം അക്ഷുണ്ണമായി നിലനിര്‍ത്തുന്നതില്‍ പൂര്‍ണ്ണമായും വിജയം വരിച്ച അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ തന്നെ എളിമയുടെയും നിരഹങ്കാരിതയുടെയും പ്രതിരൂപമായിരുന്നു എന്നു പറയുന്നതാവും ശരി. തന്റെ നവതിയാഘോഷിക്കാന്‍ അദ്ദേഹം തയ്യാറായതുപോലും സഹപ്രവര്‍ത്തകരുടെ സ്‌നേഹാദരങ്ങളോടെയുള്ള നിര്‍ബന്ധത്തിനു വഴങ്ങി മാത്രമായിരുന്നു.
പുസ്തകവായനയില്‍ അതീവ തല്പരനായിരുന്ന വേണുവേട്ടന്റെ പക്കല്‍ ചെറുതെങ്കിലും അമൂല്യമായ ഒരു പുസ്തക ശേഖരമുണ്ടായിരുന്നു. അദ്ദേഹം ബി.എം.എസ്സിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ദല്‍ഹിയിലായിരുന്ന സമയത്ത്, അവിടെ നിന്ന് എന്തെങ്കിലും പുസ്തകം വാങ്ങി അയച്ചുതരണം എന്ന് ഏതെങ്കിലും കാര്യകര്‍ത്താവ് അഭ്യര്‍ത്ഥിച്ചാല്‍ ആ പുസ്തകം തേടിപ്പിടിച്ചു വാങ്ങി ബന്ധപ്പെട്ട വ്യക്തിക്ക് അയച്ചുകൊടുക്കുമായിരുന്നു. പിന്നീട് കാണുമ്പോള്‍ ആ പുസ്തകത്തിന്റെ വായനാനുഭവത്തെക്കുറിച്ചും അദ്ദേഹം ആരായുമായിരുന്നു. മാന്യ. ദത്തോപന്ത് ഠേംഗ്ഡിജിയുടെ സാഹിത്യം, സഹപ്രവര്‍ത്തകനായിരുന്ന അമര്‍നാഥ് ഡോഗ്രാജി സങ്കലനം ചെയ്ത് പത്ത് വാള്യങ്ങളായി പ്രസിദ്ധീകരിക്കുന്നു എന്നറിഞ്ഞപ്പോള്‍ അതില്‍ ഏറ്റവുമധികം സന്തോഷിച്ചത് ഒരുപക്ഷെ വേണുവേട്ടനായിരുന്നിരിക്കണം. ബി.എം.എസ്സില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ബൈഠക്കുകളില്‍ ഠേംഗ്ഡിജി പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം തികഞ്ഞ ദൗത്യബോധത്തോടെ സ്വന്തം ഡയറിയില്‍ പകര്‍ത്തുന്നത് വേണുവേട്ടന്റെ പതിവായിരുന്നു. പില്‍ക്കാലത്ത് ഠേംഗ്ഡിജിയുടെ ‘കാര്യകര്‍ത്ത: അധിഷ്ഠാന്‍ – വ്യക്തിമത്ത്വ – വ്യവഹാര്‍’ എന്ന പുസ്തകം സങ്കലനം ചെയ്യാന്‍ ബാപൂ കേന്‍ദൂര്‍കര്‍ക്ക് തന്റെ ഡയറിക്കുറിപ്പിലെ ചില വിവരങ്ങള്‍ അയച്ചുകൊടുത്തിട്ടുണ്ടെന്ന് വേണുവേട്ടന്‍ പറഞ്ഞിരുന്നു.
എഴുത്തുകാരന്‍
കേരളത്തിലെ ആദ്യകാല സംഘ പ്രചാരകന്മാരില്‍ ഒരാളും തന്റെ ബന്ധുവും കൂടിയായ ടി.എന്‍. ഭരതേട്ടന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു പുസ്തകം രചിക്കണമെന്ന വേണുവേട്ടന്റെ ആഗ്രഹം യഥാര്‍ത്ഥമായി തീര്‍ന്നത് 2012 ഒക്‌ടോബര്‍ മാസത്തിലാണ്. ഈ പുസ്തകത്തിനു ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ മലബാര്‍ പ്രദേശത്ത് പലയിടങ്ങളിലും വേണുവേട്ടന് യാത്ര ചെയ്യേണ്ടിവന്നു. ഭരതേട്ടന്റെ ദേശസ്‌നേഹം, തപോനിഷ്ഠ, സംഘടനാപാടവം എന്നിവയെ വിവരിക്കുന്ന പ്രസ്തുത പുസ്തകത്തിന് വേണുവേട്ടന്‍ നല്‍കിയ പേര് ‘മലബാര്‍ സിംഹം ടി.എന്‍. ഭരതന്‍’ എന്നാണ് വേണുവേട്ടന്റെ മറ്റൊരു കൃതി മാന്യ. ദത്തോപന്ത് ഠേംഗ്ഡിജിയുടെ പ്രേരണാദായകമായ ജീവിതാനുഭവങ്ങള്‍ വിവരിക്കുന്നതായിരുന്നു. തന്നെ സംഘശാഖയിലെത്തിച്ച്, സംഘപ്രചാരകനാകാനുള്ള ആഗ്രഹം തന്നില്‍ ജനിപ്പിക്കുകയും, പില്‍ക്കാലത്ത് ട്രേഡ് യൂണിയന്‍ രംഗത്തേക്ക് തന്നെ കൊണ്ടുവരികയും ചെയ്ത, ആ രംഗത്ത് തന്റെ മാര്‍ഗ്ഗദര്‍ശകന്‍ കൂടിയായ ഠേംഗ്ഡിജിക്ക് വേണുവേട്ടന്‍ അര്‍പ്പിച്ച ആദരാഞ്ജലിയായിരുന്നു ഈ കൃതി എന്നു പറയുന്നതാവും ശരി.
നേതാവല്ല;
കുടുംബനാഥന്‍
സരളമായ ജീവിതം നയിച്ചിരുന്ന വേണുവേട്ടന്‍ എളിമയുടെ മൂര്‍ത്തരൂപം കൂടിയായിരുന്നു. ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയുടെ കാര്യനിര്‍വഹണ അദ്ധ്യക്ഷപദം (വര്‍ക്കിംഗ് പ്രസിഡന്റ്) അലങ്കരിച്ച അവസരത്തില്‍ പോലും ദല്‍ഹി പഹാഡ് ഗഞ്ചിലെ ബി.എം.എസ്. ആസ്ഥാനത്ത് പറയത്തക്ക ഒരു സജ്ജീകരണങ്ങളൊന്നുമില്ലാത്ത ചെറിയൊരു മുറിയിലായിരുന്നു വേണുവേട്ടന്റെ താമസം. ആ മുറിയിലേക്ക് കയറിച്ചെല്ലാന്‍ യാതൊരുവിധ ഔപചാരികതയോ അനുവാദമോ ആവശ്യമുണ്ടായിരുന്നില്ല. അവിടെ തങ്ങളുടെ തൊഴില്‍ സംബന്ധമായ സമസ്യകളുമായി എത്തുന്ന തൊഴിലാളികളെ സംബന്ധിച്ച് അദ്ദേഹം തങ്ങളുടെ നേതാവെന്നതിലുപരി ജ്യേഷ്ഠസഹോദരനാണെന്ന അനുഭവമാണ് ഉണ്ടായിരുന്നത്. തങ്ങളുടെ സ്വകാര്യ ദുഃഖങ്ങള്‍ പോലും അദ്ദേഹവുമായി നിസ്സങ്കോചം പങ്കിടുവാന്‍ ഈ കാരണം കൊണ്ടു അവര്‍ക്ക് സാധിച്ചിരുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അദ്ദേഹത്തെ തങ്ങളുടെ കുടുംബനാഥന്റെ സ്ഥാനത്താണ് അവര്‍ കണ്ടിരുന്നത്.
ഏഴര പതിറ്റാണ്ടുകാലം നീണ്ടുനിന്ന തന്റെ പ്രചാരക ജീവിതത്തിലൂടെ, ”തേരാ വൈഭവ് അമര്‍ രഹേ മാം, ഹമ് ദിന് ചാര്‍ രഹേ ന രഹേ’ എന്ന മുദ്രാവാക്യം മുറുകെ പിടിച്ച് ഭാരതാംബയെ ആത്മാര്‍ത്ഥമായി സേവിച്ച് കൃതകൃത്യനായി ഈ ലോകത്തോട് വിടപറഞ്ഞ ആ മഹാമനുഷ്യന്റെ പാവനസ്മരണയ്ക്കു മുമ്പില്‍ നതമസ്തകനായി ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് നിര്‍ത്തട്ടെ.
(ദീര്‍ഘകാലം ആര്‍.എസ്.എസ്. പ്രചാരകനും ബി.എം.എസ്സിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനുമായിരുന്നു ലേഖകന്‍.)