തലമുറകളെ വായിപ്പിച്ച അമേരിക്കന്‍ സാഹിത്യകാരനായ ഏണസ്റ്റ് ഹെമിംഗ്വേ (Hemingway) യുടെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത ഒരു കഥ ജൂണ്‍ ഒന്നിന് ‘ദ് ന്യൂയോര്‍ക്കറി’ല്‍ വന്നു. ‘പഴ്‌സ്യൂട്ട് ആസ് ഹാപ്പിനസ്’ (Pursuit as Happiness)എന്നാണ് കഥയുടെ പേര്: സന്തോഷം തന്നെ പിന്തുടരല്‍.
1956 ല്‍ ഹെമിംഗ്വേ എഴുതിയ കിഴവനും കടലും (The old man and the sea) പ്രസിദ്ധമാണല്ലോ. ഒരു കൂറ്റന്‍ മത്സ്യത്തെ വേട്ടയാടിപ്പിടിക്കുന്നതും ഒടുവില്‍ അത് ഉപയോഗശൂന്യമാവുന്നതുമാണ് പ്രമേയം.
ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ചെറുകഥയിലും ഒരു മത്സ്യത്തെ വേട്ടയാടുന്ന ഹെമിംഗ്വെയെയും സുഹൃത്തുക്കളെയും കാണാം. ഇത് ആത്മകഥാപരമായ ഒരു വിവരണമാണ്. ആത്മകഥയും കഥ തന്നെയാണല്ലോ.
ഹെമിംഗ്വേയുടെ ചെറുമകന്‍ സീന്‍ ഹെമിംഗ്വേ ബോസ്റ്റണിലെ ജോണ്‍ എഫ് കെന്നഡി ലൈബ്രറി ആന്‍ഡ് മ്യൂസിയത്തിലെ ഹെമിംഗ്വേ ഗ്രന്ഥ ശേഖരത്തില്‍ നിന്നാണ് ടൈപ്പ് ചെയ്ത് ഉപേക്ഷിച്ചതായി കാണപ്പെട്ട ഈ കഥ കണ്ടെടുത്തത്.
അദ്ദേഹം പറയുന്നു: എന്തുകൊണ്ടാണ് ഈ കഥ ശ്രദ്ധിക്കപ്പെടാതെ കിടന്നതെന്ന് മനസ്സിലാകുന്നില്ല. ഇത് അസാധാരണമായ ഒരു മുത്താണ്, കിഴവനും കടലും പോലെ.
ഈ കഥയെ ‘കിഴവനും കടലും’ എഴുതുന്നതിനു മുമ്പുള്ള ഒരു പരിശീലനമായി കാണാമെന്നാണ് സീനിന്റെ അഭിപ്രായം. രണ്ടു രചനകള്‍ക്കും തമ്മില്‍ നല്ല സാമ്യമുണ്ട്. രണ്ടിലും ഒരു മത്സ്യത്തെ വേട്ടയാടുന്നു. കഥാന്ത്യത്തില്‍, രണ്ടിലും നിരാശയുണ്ട്.
ഈ കഥയുടെ കൈയെഴുത്തു പ്രതിയുടെ കോപ്പി പ്രിന്‍സെറ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌ക്രിബ്‌നര്‍ ആര്‍ക്കീവിലും കണ്ടെത്തിക്കഴിഞ്ഞു. ഏണസ്റ്റ് എന്ന വ്യക്തിയാണ് കഥ പറയുന്നത്. ഏണസ്റ്റും സുഹൃത്ത് മിസ്സ് ജോസിയുമാണ് പ്രധാന കഥാപാത്രങ്ങള്‍. 1933 ലാണ് കഥ നടക്കുന്നത്.
‘കിഴവനും കടലും’ എന്ന ചെറു നോവല്‍ ഒരു ക്ലാസിക് ആയി മാറിയത് ചരിത്രമാണ്. സാന്റിയാഗോ എന്ന കിഴവന്റെ അതിജീവനമാണത്. കിഴവന്‍ എണ്‍പത്തിനാല് ദിവസമായി മീന്‍ പിടിക്കാന്‍ കഴിയാതെ നിരാശയില്‍ കഴിയുകയായിരുന്നു. ഒരു വയസ്സനു ചൂണ്ടയിടാന്‍ കഴിഞ്ഞേക്കും; അതിലധികമില്ല. ഒരു വലിയ മത്സ്യത്തെ കരയിലെത്തിക്കുന്നത് അയാളുടെ സ്വപ്‌നമായിരുന്നു. അതിലൂടെ തന്റെ സമീപത്തുള്ളവര്‍ക്കിടയില്‍ താന്‍ പരാജയപ്പെട്ടവനല്ല എന്ന് തെളിയിക്കാനാകും. ഒരു ഘട്ടം കഴിയുമ്പോള്‍ ജീവിതം എന്നാല്‍ നിശ്ചലതയോ നിര്‍വ്വികാരതയോ പിന്തിരിഞ്ഞു നോട്ടമോ ആകാം. പരാജയം, നിരാശ, മരണം എന്നിവയെല്ലാം നാമറിയാതെ തന്നെ ആവേശിക്കും. വയസ്സാകല്‍ മാനസികവ്യഥകളിലേക്കുള്ള പരിണാമ പ്രക്രിയയായി മാറാവുന്നതാണ്. എന്തായാലും വയസ്സാകലില്‍ ഒരു മനോവ്യാധിയുടെ അവസ്ഥാന്തരങ്ങള്‍ ചിതറിക്കിടപ്പുണ്ട്.
എണ്‍പത്തിയഞ്ചാം ദിവസം കിഴവന്‍ തന്റെ വള്ളവുമായി ക്യൂബന്‍ തീരത്തു നിന്ന് കടലിലേക്ക് കുതിച്ചു. കുറെ ദൂരം പിന്നിട്ടപ്പോഴാണ് ആ വലിയ മത്സ്യത്തെ കണ്ടത്. അയാള്‍ അതിനെ തന്റെ കുന്തമെറിഞ്ഞ് പിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അയാളെയും വലിച്ചുകൊണ്ട് ആ മത്സ്യം വീണ്ടും കടലിലേക്ക് കുതിച്ചു. രണ്ടു ദിവസമാണ് കിഴവന്‍ മത്സ്യത്തിന്റെ പിന്നാലെ ചുറ്റിത്തിരിഞ്ഞത്. മൂന്നാം ദിവസമാണ് മത്സ്യത്തെ അടുപ്പിച്ചത്.
അയാള്‍ മത്സ്യത്തെ കരയ്‌ക്കെത്തിക്കാനായി കഠിനമായി പരിശ്രമിച്ചുകൊണ്ടു തുഴഞ്ഞു. എന്നാല്‍ മാര്‍ഗ്ഗമധ്യേ, വലിയ മത്സ്യത്തെ സ്രാവുകള്‍ ആക്രമിക്കുന്നതാണ് അയാള്‍ കണ്ടത്. സ്രാവുകള്‍ വലിയ മീനിന്റെ മാംസം കൊത്തിത്തിന്നാന്‍ തുടങ്ങിയിരുന്നു. ഏതാനും സ്രാവുകളെ കിഴവന്‍ വകവരുത്തിയെങ്കിലും അവയുടെ ആക്രമണത്തില്‍ നിന്ന് വലിയ മത്സ്യത്തെ രക്ഷപ്പെടുത്താനായില്ല.
പുലര്‍ച്ചെ തീരത്ത് എത്തുമ്പോള്‍ കിഴവന്‍ പിടിച്ച പതിനെട്ടടി നീളമുള്ള വലിയ മത്സ്യത്തിന്റെ മാംസമെല്ലാം നഷ്ടപ്പെട്ടിരുന്നു.തലയും നട്ടെല്ലും വാലും മാത്രമുള്ള അസ്ഥികൂടമാണ് അവശേഷിച്ചത്. കിഴവന്‍ അതിനെ തീരത്ത് ഉപേക്ഷിച്ച് ഉറങ്ങാന്‍ പോകുകയാണ്. പ്രത്യേകമായ ഒരു വിഷാദം അയാളെ ബാധിക്കുന്നില്ല.
സ്വപ്‌നങ്ങളുടെ അര്‍ത്ഥം
ഹെമിംഗ്വേ നല്കുന്ന സൂചന വളരെ ആഴത്തില്‍ ചെന്നുകൊള്ളുന്നു. ജീവിതത്തിന്റെ സാരമാണത്. നമ്മുടെ സ്വപ്‌നങ്ങളുടെ അനന്തര പരിണാമമാണത്. അതില്‍ വാര്‍ദ്ധക്യത്തിന്റെയും മരണത്തിന്റെയും അര്‍ത്ഥങ്ങളുണ്ട്. കാലത്തിന്റെ സ്വഭാവം ആ അസ്ഥികൂടമായ മത്സ്യത്തില്‍ സ്പന്ദിക്കുകയാണ്. ആഗ്രഹങ്ങളുടെ നൈമിഷികമായ സാക്ഷാത്കാരത്തിനു ശേഷം എല്ലാം ജഡതുല്യമായിത്തീരുന്നു.
മനുഷ്യന്‍ എല്ലായ്‌പോഴും, പക്ഷേ കുതിച്ചുപായാനാണ് കൊതിക്കുന്നത്. കൈവിട്ടു പോകുമെന്ന് അറിയാമെങ്കിലും സാഹസികമായി അത് നേടാന്‍ നോക്കും.സാന്റിയാഗോ എന്ന മനുഷ്യന്‍ അതിന്റെ ഉദാഹരണമാണ്. മിഥ്യയെ എതിര്‍വശത്തു നിര്‍ത്തിക്കൊണ്ടാണ് അവന്‍ ജീവിതാവേശത്തിന്റെ സാന്റിയാഗോ ആകുന്നത്. ആ ചത്ത മീനിന്റെ എല്ലിന്‍ കൂട് മനുഷ്യജീവിതത്തെ നോക്കുകയാണ്. വിഷണ്ണത ഒരു സ്വഭാവമല്ല, ഒരു താത്കാലിക പ്രതികരണമാണ്.
ഒരിക്കല്‍ ഹെമിംഗ്വേയോട് ഒരാള്‍ ചോദിച്ചു, എന്തിനാണ് എഴുതുന്നതെന്ന്. അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘നടന്ന സംഭവങ്ങളും,ഓരോ വസ്തുവിന്റെയും നിലനില്പും, അറിയാവുന്ന കാര്യങ്ങളും,അറിയാത്ത കാര്യങ്ങളും ചേര്‍ത്താണ് ഒരാള്‍ എഴുതുന്നത്. അതൊരു കണ്ടുപിടിത്തമാണ്. അത് എന്തിനെയെങ്കിലും പ്രതിനിധീകരിക്കുകയല്ല. അതൊരു പുതിയ വസ്തുതയായിരിക്കും. ജീവനുള്ള എന്തിനേക്കാള്‍, സത്യത്തേക്കാള്‍ സത്യമാണത്. അതിനെ എഴുത്തുകാരന്‍ ജീവനുള്ളതാക്കുകയാണ്.ഇത് അയാള്‍ നന്നായിട്ടാണ് നിര്‍വ്വഹിക്കുന്നതെങ്കില്‍, ആ കലാസൃഷ്ടി എന്നെന്നും നിലനില്ക്കും.ഇതാണ് എഴുത്തുകാരനെ പ്രചോദിപ്പിക്കുന്നത്.
വായന
ടി.കെ.ശങ്കരനാരായണന്‍ മഹാകവി പി.കുഞ്ഞിരാമന്‍ നായരുടെ ജാതകം പരിശോധിച്ചുകൊണ്ട് എഴുതിയ ലേഖനം (ഹിന്ദുവിശ്വ, ജൂണ്‍) കൗതുകകരമാണ്. ലേഖകന്‍ കണ്ടെത്തിയ വിവരങ്ങള്‍ ചുരുക്കിപ്പറയാം. കവിക്ക് ബുധന്‍ വാക്കിന്റെ വിനിയോഗസ്ഥാനമായ മൂന്നാം ഭാവത്തിലാണ്. ബുധന്‍ ശക്തമായില്ലെങ്കില്‍ എഴുതാനൊക്കില്ല. പഞ്ചമഹാപുരുഷയോഗം എന്ന വിശേഷപ്പെട്ട രാജയോഗശ്രേണിയില്‍ ശശയോഗത്തിന് ഉടമയാണ് കവി. അതുകൊണ്ട് പ്രശസ്തിക്ക് പഞ്ഞമുണ്ടാകില്ല. ശശയോഗത്തില്‍ ജനിച്ചവന്‍ സര്‍വജന ശഌഘ്യനാണ്. കവിക്ക് സുനഭായോഗവുമുണ്ട്. സുനഭായോഗ ജാതകന്‍ ബുദ്ധിമാനും പ്രസിദ്ധനുമായിരിക്കും.
കേരളം വൈറല്‍ രോഗങ്ങളുടെ ആദ്യകേന്ദ്രമാവുന്നത് എന്തുകൊണ്ടാണെന്ന് പഠിക്കണമെന്ന് എം.ജി.രാധാകൃഷ്ണണന്‍ (ജനാധിപത്യകേരളം മാതൃകയായത് അങ്ങനെയാണ്, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂണ്‍21) എഴുതുന്നു. ഇതില്‍ അത്ര വലിയ പഠനമൊന്നും വേണ്ട. മാലിന്യം തന്നെയാണ് പ്രശ്‌നം. ഒരു ദിവസം വേര്‍തിരിക്കപ്പെടുന്ന ലക്ഷക്കണക്കിനു കോഴിമാലിന്യം എവിടെപ്പോകന്നു? അതില്‍ നല്ലൊരു പങ്ക് ജലാശയങ്ങളിലേക്കാണ് നീങ്ങുന്നത്. ഇത്രമാത്രം നിരുത്തരവാദപരമായ ഒരു സംവിധാനമാണ് ഇവിടെയുള്ളത്. മാലിന്യ നിര്‍മ്മാണത്തിനു ഒരു വകുപ്പും മന്ത്രിയും വേണം. മിക്ക വീടുകളിലും പ്ലാസ്റ്റിക് കത്തിക്കുന്നു. ആരും അത് ശേഖരിച്ച് നീക്കം ചെയ്യുന്നില്ലല്ലോ. കഴിഞ്ഞ ദിവസം കോഴിക്കോട്ടു നിന്ന് നിറയെ ആശുപത്രി മാലിന്യവുമായി വന്ന ഒരു ലോറി മൂവാറ്റുപുഴയില്‍ പൊലീസ് പിടിയിലായി. വാഴപ്പള്ളിയിലെ പാറമടയില്‍ തള്ളാന്‍ കൊണ്ടുവന്നതാണത്. ഇതാണ് മാലിന്യകേരളത്തിന്റെ തെര്‍മോ മീറ്റര്‍.
രോഗവും സൃഷ്ടിയും
രോഗം സര്‍ഗാത്മകതയെ ഉദ്ദീപിപ്പിക്കുന്നു. രോഗം ഒരു വലിയ പ്രമേയമാണ്. തോമസ് മന്‍ എഴുതിയ ‘മാജിക് മൗണ്ടന്‍’ എന്ന നോവലിനെ മുന്‍നിറുത്തി ഈ പ്രശ്‌നം അന്വേഷിക്കുന്ന ലേഖനമാണ് പി.സന്തോഷിന്റെ രോഗം എന്ന തടവറ (മലയാളം, ജൂണ്‍ 8). അദ്ദേഹം ഇങ്ങനെ എഴുതുന്നു: രോഗവും ഭ്രാന്തും മനസ്സിന്റെ ചില വൈകൃതങ്ങളുമില്ലാതെ ആത്മാവിന്റെ ചില വിജയങ്ങള്‍ സാധ്യമല്ലെന്നാണ് നിഷെയെയും ദസ്തയെവ്‌സ്‌കിയെയും ഉദാഹരണമാക്കി തോമസ് മന്‍ നിരീക്ഷിക്കുന്നത്. ഈ സര്‍ഗാത്മകതയാണ് അദ്ദേഹം കേന്ദ്ര കഥാപാത്രമായ ഹാന്‍സ് കാസ്റ്റോര്‍പ്പില്‍ പ്രക്ഷേപിക്കുന്നത്.’
കവിത
കവി രാവുണ്ണി ഒരു പുതിയ കാവ്യഗണം കണ്ടുപിടിച്ചതായി അവകാശപ്പെടുന്നു. ‘കാവ്യക്കേച്ചര്‍ ‘ എന്നാണ് പേര്. കവിത കൊണ്ട് കാരിക്കേച്ചര്‍ ഉണ്ടാക്കുകയാണത്രേ. കവിത ഇന്ന് കാരിക്കേച്ചറായി എന്ന് സമ്മതിക്കുന്നതില്‍ സന്തോഷമുണ്ട്. കവിത അതിന്റെ തന്നെ ആക്ഷേപഹാസ്യമായി മാറുന്നു. മിക്ക കവിതകളിലും വരണ്ട വാക്കുകള്‍ മാത്രമേയുള്ളു; ഒന്നിനും ജീവനില്ല. കവി മനുഷ്യവ്യക്തിയാണെങ്കിലും, എഴുതുമ്പോള്‍ തന്റെ വരണ്ടതും വികാരശൂന്യവും അതിസാമര്‍ത്ഥ്യവ്യഗ്രവുമായ ഭാഷയാണ് വരുന്നത്. ജീവിക്കാത്ത ജീവിതത്തെയാണ് പലരും എഴുതുന്നത്. ‘കൂക്കിവിളിയുടെ രാഷ്ട്രീയമാനങ്ങള്‍’ എന്ന പേരില്‍ രാവുണ്ണി എഴുതിയ കവിത (പ്രഭാതരശ്മി, മെയ് ) പ്രതീക്ഷിച്ച പോലെ രസമായില്ല. തമാശയായി പറഞ്ഞതൊന്നും ഏറ്റില്ല. ബിംബങ്ങള്‍ നിസ്സഹായമായി നില്ക്കുകയാണ്.
സച്ചിദാനന്ദന്റെ ഒരു ചെറിയ വസന്തം (മാതൃഭൂമി ആഴ്ചപ്പതിപ്പ് , ജൂണ്‍ 21 ) ഈ കാലത്ത് ഉല്പാദിപ്പിക്കപ്പെട്ട കാവ്യാനുഭവശീലത്തെ തൃപ്തിപ്പെടുത്തുന്നുണ്ട്.
‘ഞാന്‍ ഉമ്മ വയ്ക്കുന്നത് നിര്‍ത്തി,
ഇറുകിയ കറുത്ത ഉടുപ്പിട്ട
ഏകാന്തതയെ ഒഴികെ.’
സച്ചിദാനന്ദന്റെ നിര്‍മ്മിതിയനുസരിച്ച് ഇത് പ്രബലമാണ്. ഭാഷയുടെ ഒരു ശൈലീവത്കൃത വിതാനം സൃഷ്ടിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നു.
ഷാജി തലോറയുടെ പത്രാധിപത്യത്തില്‍ ഇറങ്ങിയ ‘ഇതള്‍ ‘ഡിജിറ്റല്‍ മാസിക (ജൂണ്‍) പുതിയ തുടക്കമാണ്. സോമന്‍ കടലൂരിന്റെ ‘സമര്‍പ്പണം’ എന്ന കവിതയില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു:
‘ആരും പറഞ്ഞു പോകും:
അസാധ്യം ഒരു മലയാളപദമല്ല.’
ആര്‍ക്കും ഒന്നിനോടും സമര്‍പ്പണമില്ല, അതിക്രമം മാത്രമേയുള്ളു എന്ന് വിവക്ഷ.
കല്ലറ അജയന്‍ എഴുതിയ കവിത (ഞാന്‍ സുരക്ഷിതയാണ്,നീയോ. കേസരി, ജൂണ്‍ 19) കൊറോണക്കാലത്തെ ഭയം വിവരിക്കുന്നു. എങ്കിലും കവിക്ക് പ്രതീക്ഷയുണ്ട്.
‘ജീവിതത്തിന്റെ തിരി
ചാളയിലെ കൂരകളില്‍
മുനിഞ്ഞു കത്തുന്നത് ദൂരെ കാണാം.’
ഇത് കോവിഡ് കാലത്ത് കണ്ട അണയാത്ത തിരിയാണ്.
നുറുങ്ങുകള്‍
-
വായനാദിനം ആചരിച്ചു. നല്ല കാര്യം. ദിവസം തോറും ഒരു പുസ്തത്തിലെ ഒരു വാചകം എന്ന ക്രമത്തില്‍ വായിക്കാനുള്ള പ്രതിജ്ഞ നടപ്പാക്കിയാല്‍ തന്നെ ധാരാളമായി.
-
വയലാര്‍ രാമവര്‍മ്മയെ ചിലര്‍ മദ്യപാനിയെന്ന് ആക്ഷേപിച്ചു. എന്നാല്‍ ദേവരാജന്‍ മാസ്റ്ററോട് ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രതികരണം ഇങ്ങനെയായിരുന്നു: അദ്ദേഹം ഇതേവരെ എന്റെയടുത്ത് മദ്യപിച്ചു വന്നിട്ടില്ല.
-
വലിയ പ്രഭാഷകനായ എം.എന്‍. വിജയനോട് താങ്കള്‍ മാര്‍ക്‌സിസ്റ്റാണോ, കമ്മ്യൂണിസ്റ്റാണോ എന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു: അല്ല.
-
മഹാകവി വൈലോപ്പിളളിക്ക് രാഷ്ട്രീയമുണ്ടായിരുന്നെങ്കിലും,അദ്ദേഹം കക്ഷിരാഷ്ട്രീയത്തിനു അതീതനായിരുന്നു. കര്‍ഷകരോടാണ്, അദ്ദേഹം ആഹ്വാനം ചെയ്തത്. അതുകൊണ്ടാണ് കവിയുടെ സംസ്‌കാര ചടങ്ങില്‍ നിന്ന് രാഷ്ട്രീയക്കാര്‍ വിട്ടുനിന്നത്.
-
ഓര്‍മ്മിക്കുക എന്നത് വേറൊരു രീതിയിലുള്ള യാതനയാണെന്ന് ഫ്രഞ്ച് കവി ബോദ്‌ലേര്‍ പറഞ്ഞത്, വിഷാദാത്മകമായതില്‍ നമ്മള്‍ സ്വയം ദര്‍ശിക്കുന്നു എന്നയര്‍ത്ഥത്തിലാണ്. ഓര്‍ക്കുന്തോറും ജീവിതത്തെക്കുറിച്ച് നാം കൂടുതല്‍ ജ്ഞാനം നേടുന്നു.
-
2017 ല്‍ മാന്‍ ബുക്കര്‍ പ്രൈസ് നേടിയ ‘ലിങ്കണ്‍ ഇന്‍ ദ് ബാര്‍ദോ’ എന്ന നോവല്‍ രചിച്ച ജോര്‍ജ് സോണ്ടേഴ്‌സ് (George Saunders) നവഭാവനയാണ് സംഭാവന ചെയ്തത്. മരണശേഷം ബുദ്ധമത വിശ്വാസപ്രകാരമുള്ള ബാര്‍ദോ എന്ന സ്ഥലത്ത് (ജീവിതത്തിനും പുനര്‍ജന്മത്തിനും ഇടയിലുള്ള സ്ഥലം)ആത്മാവ് ഏതാനും മണിക്കൂര്‍ ജീവിക്കുന്നു എന്ന സങ്കല്പം നോവലില്‍ പുതിയ ലാവണ്യമായി.
-
ടിബറ്റന്‍ ബൗദ്ധ ആത്മീയ നേതാവ് ദലൈലാമ ഇങ്ങനെ പറഞ്ഞു: നിങ്ങളുടെ ജീവിതം എങ്ങനെ ജീവിക്കണമെന്ന് സ്വയം ചോദിക്കണം. നമ്മള്‍ ജീവിക്കുന്നു, മരിക്കുന്നു; ഇതാണ് സത്യം. ഇവിടെ നമ്മുടെ രക്ഷയ്ക്ക് ആരുമില്ല.
-
ഇരുപതാം നൂറ്റാണ്ടിലെ മഹാസാഹിത്യകാരനായ ഫ്രാന്‍സ് കാഫ്ക ഒരു നോവലും പൂര്‍ത്തിയാക്കിയില്ല. അമേരിക്ക, ദ് ട്രയല്‍, ദ് കാസില്‍ എന്നീ പൂര്‍ത്തിയാക്കാത്ത നോവലുകള്‍ തന്റെ മറ്റു കൃതികളോടൊപ്പം കത്തിച്ചുകളയണമെന്നാണ് സുഹൃത്ത് മാക്‌സ് ബ്രോഡി (Max Brod) നോട് രോഗശയ്യയില്‍ കിടന്നുകൊണ്ട് അദ്ദേഹം പറഞ്ഞത്. കാഫ്കയുടെ മരണശേഷം ബ്രോഡ് ആ വാക്ക് പാലിച്ചില്ല. അദ്ദേഹം അത് മിനുക്കി പുറത്തുവിട്ടു.