സാഹിത്യരചനയ്ക്ക് ഒരു തപസ്സ് വേണമെന്ന് പറഞ്ഞപ്പോള്‍ ഒരു സാഹിത്യകാരന്‍ പ്രതികരിച്ചത് ഇങ്ങനെ: ‘ഒരു നോവലെഴുതാന്‍ വേണ്ടി കാട്ടിലേക്കൊന്നും പോകാന്‍ വയ്യ.’
തപസ്സ് എന്ന് കേട്ടാല്‍ ഉടനെ കാട്ടില്‍ പോയി ഇരിക്കുകയാണെന്ന് ധരിക്കുന്നവരുണ്ട്. കാട്ടില്‍ താമസിച്ച് രചന നടത്തിയവര്‍ ഭാരതത്തിന്റെ പൈതൃകത്തിന്റെ ഭാഗമാണ്. വേദങ്ങളും മറ്റും എഴുതിയവര്‍ മെട്രോയില്‍ അല്ലല്ലോ സഞ്ചരിച്ചത്. വേഗത അന്ന് ഒരു ഭ്രമമല്ലായിരുന്നു. പഴയ കാലത്തേക്ക് നമുക്ക് ഇനി തിരിച്ചു പോകാനാവില്ല. എന്നാല്‍ ജ്ഞാനത്തെ ഉപേക്ഷിക്കാനാവില്ല. അന്ന് ജീവിക്കാന്‍ കുറച്ചു വസ്തുക്കള്‍ മതിയായിരുന്നു.ചെറുതില്‍ സന്തോഷം കണ്ടെത്താന്‍ കഴിയുന്നവര്‍ ഭാഗ്യവാന്മാരാണ്. അവര്‍ക്ക് കുറച്ചെങ്കിലും സമാധാനം കിട്ടും. ബുദ്ധന്‍ പറഞ്ഞ ആശാപാശം ഓരോ പരിഷ്‌കൃതനെയും വട്ടമിട്ടിരിക്കയാണ്. ഷൂമാക്കറുടെ Small is beautiful എന്ന ഗ്രന്ഥം എന്തുകൊണ്ട് എഴുതപ്പെട്ടു? അത് മനുഷ്യന്റെ മഹത്തായ ഒരു സംസ്‌കാരത്തിന്റെ ഈടുറ്റ ഓര്‍മ്മകളാല്‍ നിബിഡമാണ്. നമുക്ക് ഒടുവില്‍ അവിടേക്ക് എത്തിച്ചേരേണ്ടി വരും. ഈ കൊറോണക്കാലത്ത് നമ്മള്‍ അനാവശ്യ സുഖങ്ങളില്‍ നിന്ന് പിന്തിരിഞ്ഞ് ചെറുതാണ് സുന്ദരമെന്ന, ജീവിതത്തിന്റ മഹാതത്ത്വത്തിലേക്ക് എത്തുകയുണ്ടായി. അധികം പ്രകൃതി ചൂഷണമില്ലാതെ മനുഷ്യന്റെ പ്രാഥമികമായ നന്മകള്‍ വീണ്ടെടുക്കപ്പെടുകയാണിവിടെ.
ഏത് യന്ത്രയുഗത്തിലും മനസ്സ് ശുദ്ധമായിരിക്കുക എന്ന ആശയത്തിനു ഭംഗിയുണ്ട്. മനസ്സ് പിടിവിട്ടാല്‍ വരാവുന്ന ദുരന്തങ്ങള്‍ ഭയങ്കരമായിരിക്കും. മനസ്സ് ഇപ്പോഴും അവ്യക്തമായി നില്ക്കുകയാണ്. മനസ്സ് നമ്മുടെ സ്വന്തമാണോ? മറ്റെല്ലാം നമുക്ക് തിരിച്ചറിയാം; കണ്ടും കേട്ടും മനസ്സിലാക്കാം. പക്ഷേ, മനസ്സ് ദുരൂഹമാണ്. അതെങ്ങനെ പെരുമാറുമെന്ന് പറയാനാവില്ല. മനസ്സ് നമ്മുടെയുള്ളിലാണെങ്കിലും, അത് അന്യവുമാണ്. ചിലപ്പോള്‍, നമ്മെ വെട്ടിലാക്കുന്നത് നമ്മുടെ മനസ്സ് തന്നെയാണ്. അജ്ഞാതമായ പലതും മനസ്സിലൂടെ കടന്നുപോകുന്നു. അതുകൊണ്ടാണ് മനസ്സ് സ്വതന്ത്രവും നിയന്ത്രിതവുമാകണമെന്ന് മഹാജ്ഞാനികള്‍ പറഞ്ഞത്. ഇതിനാണ് തപസ്സ് വേണ്ടത്. കാട്ടില്‍ പോയി ഒറ്റയ്ക്ക് ധ്യാനിച്ചിരിക്കുന്നതാണ് തപസ്സ് എന്ന് ചിന്തിക്കുന്നവരുണ്ട്. പുരാണങ്ങളിലെ തപസ്സ് അന്യര്‍ക്കുള്ള ശുശ്രൂഷയും ത്യാഗവുമാണെന്ന് മനസ്സിലാക്കിയാല്‍ അര്‍ത്ഥവ്യക്തതയുണ്ടാവുന്നതാണ്.
തപസ്സ് തീവ്രവിരക്തിയാണ്.ശോക ഭോഗങ്ങളില്‍ നിന്നും നരകവ്യഗ്രതകളില്‍ നിന്നും മാറി ഒരു മഹാപ്രമേയത്തിന്റെ ആന്തരികമായ പ്രഭാവത്തിന്റെ സ്വയം വികാസത്തിനായി പ്രയത്‌നിക്കുന്നതിനെ തപസ്സ് എന്ന് വിളിക്കാം. അത് അകര്‍മ്മണ്യതയല്ല; സദ്പ്രവൃത്തിയാണ്.
സ്വാമി വിവേകാനന്ദന്റെ ജ്ഞാനപ്രസരം, ഭാരതത്തില്‍ ഏറ്റവും അകളങ്കിതവും ദീപ്തവും പ്രസന്നവുമാണല്ലോ. മാനവ മഹത്ത്വത്തിന്റെ മഹാപ്രസാദമാണ് ആ മുഖത്തുള്ളത്. അദ്ദേഹം ക്ലേശങ്ങള്‍ സഹിച്ചാണ് പ്രാണരഹസ്യത്തിന്റെ നൂലാമാലകള്‍ തേടിയത്. ഭക്ഷണം കഴിക്കാതെ പരിക്ഷീണിതനായാണ് അദ്ദേഹം ചിക്കാഗോ പ്രസംഗം നടത്തിയതെന്ന് എത്ര പേര്‍ക്കറിയാം? കൈയില്‍ കാശില്ലായിരുന്നു. അമേരിക്കയില്‍ വച്ച് കരുതിയിരുന്ന ഭക്ഷണവും പണവും തീര്‍ന്നതിന്റെ ക്ഷീണത്തിലാണ് സ്വാമി സ്റ്റേജിലേക്ക് കയറിയത്. അന്ന് ഉച്ചയ്ക്ക് പച്ചവെള്ളമായിരുന്നു ഭക്ഷണം. എങ്കിലും സ്വാമി വ്യതിചലിച്ചില്ല. സ്വാമിയുടെ തപസ്സാണിത്.
മൂന്നു ദലങ്ങള്‍
സ്വാമി ഒരിക്കല്‍ ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞു: തപസ്സിനു മൂന്നു ദലങ്ങളുണ്ട്. ഒന്ന് ശരീരമാണ്. രണ്ടാമത്തേത് സംസാരമാണ്. മൂന്നാമത്തേത് മനസ്സും. ശരീരംകൊണ്ട് ചെയ്യേണ്ടത് മറ്റുള്ളവര്‍ക്കുള്ള സേവനമാണ്. സംസാരംകൊണ്ട് നേടേണ്ടത് സത്യസന്ധതയാണ്. മനസ്സ് നമ്മെ സ്വയം നിയന്ത്രിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനുമുള്ളതാണ്. ഈ രീതിയില്‍ നാം സ്വയം ജീവശാസ്ത്രപരമായി പുന:സംഘടിപ്പിക്കണം. ഇതാണ് തപസ്സ്. ഇത് എല്ലാ തൊഴിലുകളിലും ആവശ്യമാണ്. സാഹിത്യമൊക്കെ, ഈ ഗുണങ്ങളില്ലെങ്കില്‍ എന്താകുമെന്ന് ആലോചിക്കാവുന്നതേയുള്ളു.
സ്വാമി വിവേകാനന്ദന്റെ സാഹിത്യ ദര്‍ശനം ഈ വാക്കുകളില്‍ നിന്ന് ഗ്രഹിക്കാം. കാരണം തപസ്സിനു അവശ്യഘടകങ്ങളായി സ്വാമി പറയുന്ന മൂന്നു ദലങ്ങള്‍ക്കും സാഹിത്യവുമായി ബന്ധമുണ്ട്. ശരീരം എന്നു പറഞ്ഞാല്‍ എഴുത്തുകാരന്റെ ജീവിതമാണ്. അവന്റെ സാമൂഹ്യജീവി എന്ന നിലയിലുള്ള അസ്തിത്വം അതില്‍ അടങ്ങിയിരിക്കുന്നു. അവന്‍ സാമൂഹിക ജീവിതത്തിന്റെ ഓര്‍മ്മകളെ എങ്ങനെയാണ് സമീപിക്കുന്നത്, എന്താണ് അവന്‍ തന്റെ ചുറ്റുമുള്ളവരില്‍ കാണുന്നത്, അവന്‍ ചരിത്രത്തെ എങ്ങനെയാണ് വായിക്കുന്നത്, യാഥാര്‍ത്ഥ്യത്തെ എങ്ങനെയാണ് സമീപിക്കുന്നത് തുടങ്ങിയവയെല്ലാം ചേരുന്നതാണ് എഴുത്തുകാരന്റെ ശാരീരിക ജീവിതം.
കടലില്‍ പോയി മീന്‍ പിടിക്കുന്നവരോട് തകഴിക്കുള്ള സ്‌നേഹവും പരിഗണനയുമല്ലേ ‘ചെമ്മീനി’ലൂടെ അവതരിപ്പിച്ചത്. കുട്ടനാട്ടിലെ കര്‍ഷകരുടെ ജീവിതങ്ങളെയും തകഴി ശാരീരികമായി അനുഭവിച്ചു.
രണ്ടാമത് പറഞ്ഞ സംസാരം, എഴുത്തുകാരനു സത്യം പറയാന്‍ കഴിവുണ്ടോ എന്ന ചോദ്യത്തെ അന്തര്‍വഹിക്കുന്നു. സത്യസന്ധതയില്ലാത്തവരാണ് ഇന്നുള്ള തൊണ്ണൂറ് ശതമാനം എഴുത്തുകാരും. ചിലര്‍ പാര്‍ട്ടികള്‍ക്ക് വേണ്ടി ഫേസ്ബുക്കില്‍ വന്ന് കൈകാലിട്ടടിച്ച്, പരിഹാസ്യരായി, അതിന്റെ പ്രതിഫലമെന്നോണം അവാര്‍ഡ് കൈപ്പറ്റുകയാണ്! സത്യസന്ധര്‍ക്ക് ഇതുപോലെ കളിക്കാന്‍ കഴിയില്ല. ജീവിതത്തോടും അവനവനോടും സത്യം പറയാന്‍ ശേഷിയുള്ളവര്‍ എഴുതിയാല്‍ മതി.
മൂന്നാമത്തെ ദലം മനസ്സാണ്. മനസ്സ് പേപിടിച്ച നായയാണ്. അതുകൊണ്ടാണല്ലോ സ്വന്തം അമ്മയെ മകന്‍ കഴുത്തറത്ത് കൊല്ലുന്നത്; പിതാവിനെ അടിച്ചുവീഴ്ത്തുന്നത്. മനസ്സിനെ നിയന്ത്രിക്കുന്നവനാണ് സാഹിത്യകാരന്‍ എന്ന ആശയം ഇവിടെ പ്രകാശിക്കുന്നു. അവന് തന്റെ ഇതിവൃത്തത്തെ പരിപാകമാക്കാനുള്ള തീവ്രശ്രദ്ധവേണം. ഒരെഴുത്തുകാരനുണ്ടായിരിക്കേണ്ട അതീവശ്രദ്ധയും ആത്മനിയന്ത്രണവും കാളിദാസന്റെ ‘മേഘസന്ദേശം’ വ്യക്തമാക്കുന്നുണ്ട്. അദ്ദേഹം ആ പ്രമേയത്തെ അഗാധമായി, ഭദ്രമായി ഒപ്പിയെടുക്കുന്നു. അതിനപ്പുറം പോകാന്‍ വേറെ ഇടമില്ല.
ഈ മൂന്നു ഘടകങ്ങളും സമ്മേളിക്കുമ്പോള്‍ നല്ല സാഹിത്യമുണ്ടാകുന്നു. വിവേകാനന്ദന്റെ വാക്കുകളില്‍ ആ മഹാദര്‍ശനമുണ്ട്.
വായന
കേരള സാഹിത്യഅക്കാദമിയുടെ’സാഹിത്യ ചക്രവാളം’ എന്ന മാസിക ഒരു വിഷയം കിട്ടാതെ നട്ടം തിരിയുകയാണ്. ഇത്തവണ ചാള്‍സ് ഡിക്കന്‍സ്, ആര്‍തര്‍ കോനന്‍ ഡോയല്‍ തുടങ്ങിയവരെ ഫീച്ചര്‍ ചെയ്തിരിക്കുകയാണ്. അക്കാദമിയുടെ’സാഹിത്യലോകം’ മാസികയാകട്ടെ എപ്പോഴും യൂണിവേഴ്‌സിറ്റി ഗവേഷകരുടെ പിന്നാലെയാണ്. ഉത്തരാധുനികത മാസികയിലേ ഉള്ളൂ, പ്രവൃത്തിയിലില്ല. അക്കാദമി പ്രസിദ്ധീകരണങ്ങളില്‍ കേരളത്തിലെ ഒരെഴുത്തുകാരനെയും പങ്കെടുപ്പിക്കില്ല.എല്ലാം യൂണിവേഴ്‌സിറ്റി അദ്ധ്യാപകര്‍ക്ക് മാത്രം.
രോഗം
സ്വാമി നിര്‍മ്മലാനന്ദഗിരിയുടെ ലേഖനത്തില്‍ (അറിയപ്പെടാത്ത വൈദിക ആയുര്‍വ്വേദം, ഗുരുപ്രഭ) ഇങ്ങനെ വായിക്കാം: ‘ഫ്രിഡ്ജുണ്ടോ നിങ്ങളുടെ വീട്ടില്‍, പാചകം ചെയ്ത് ഭക്ഷണം അതിനകത്ത് വയ്ക്കുന്നുണ്ടോ? അരിയും ഉഴുന്നും അരച്ചുവയ്ക്കുന്നുണ്ടോ, പത്തു പതിനഞ്ച് ദിവസത്തേക്കൊന്നിച്ച്?എങ്കില്‍ നിങ്ങളുടെ വീട്ടില്‍ നിന്നും രോഗം ഇറങ്ങി സമയമുണ്ടാവില്ല.’
ശരിയാണ്. നമ്മളൊക്കെ എന്നേ മരവിച്ചവര്‍. നമ്മുടെ ഭക്ഷണത്തിനു മരവിക്കാമെങ്കില്‍ നമുക്കും മരവിക്കാം. മരവിപ്പ് അന്യരോടുള്ള സമീപനത്തില്‍ അക്രമാസക്തമാകാം. ഒരു വീട്ടിലുള്ളവര്‍ പരസ്പരം വെട്ടുന്നതിലേക്ക് അത് എത്തിയിരിക്കുന്നു.
ഭാഷാപോഷിണി (ജൂണ്‍) യിലെ രണ്ടു കഥകള്‍, കച്ചവടത്തിന്റെ നിയമങ്ങള്‍ (വി.നടരാജന്‍ ), പോയിന്റ് ബ്ലാങ്ക് (സുനീഷ് കൃഷ്ണന്‍) വായിച്ചു. തുറന്നു പറയട്ടെ, കഥ എന്ന മാധ്യമം നേടിയ പുതിയ അറിവുകള്‍ ഇതിലൊന്നും സ്വാംശീകരിച്ചിട്ടില്ല. ഒരു കഥ ഒരു സംഭവമാകണം. പൊന്‍കുന്നം വര്‍ക്കിയുടെ ‘ശബ്ദിക്കുന്ന കലപ്പ’ വായിച്ചാല്‍ അത് മനസ്സിലാകും. ഈ കഥകളൊക്കെ തൊലിപ്പുറമേയുള്ള അനക്കങ്ങള്‍ മാത്രമാണ്.
ഭാഷാപോഷിണിയില്‍ കെ.എം. തരകന്റ കാലമാണ് സുവര്‍ണകാലം. സാഹിത്യ വിഷയങ്ങളെക്കുറിച്ച് ഗഹനമായി ചിന്തിക്കുന്ന ലേഖനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ‘സിമ്പോസിയം’ ഒരു വലിയ മുതല്‍ക്കൂട്ടായിരുന്നു. പി.കുഞ്ഞിരാമന്‍ നായര്‍ സിമ്പോസിയം,എലിയട്ട് സിമ്പോസിയം, വൈലോപ്പിള്ളി സിമ്പോസിയം തുടങ്ങി എത്രയോ മഹത്തായ ചര്‍ച്ചകള്‍. അന്ന് വായനയുടെ അഭിരുചി നിര്‍ണായകമായിരുന്നു. ഇന്ന് അഭിരുചിയൊക്കെ നശിച്ചു. അല്പമെങ്കിലും എവിടെയെങ്കിലും ശേഷിക്കുന്നുണ്ടെങ്കില്‍ അതും അഭിരുചിയില്ലാത്തവര്‍ നശിപ്പിക്കും.
കവിത
സജീവന്‍ പ്രദീപ് എഴുതിയ നാല് കവിതകള്‍ (മാധ്യമം ആഴ്ചപ്പതിപ്പ്, ജൂണ്‍ 15), സാമാന്യം ദീര്‍ഘമായിത്തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ‘ഇത്യാദി’ എന്ന കവിതയില്‍, മുറം, കൊട്ട, പനമ്പ്, ചോറ്റുട്ട ഇത്യാദികളുമായി മൂന്നു പേര്‍ ചന്തയ്ക്ക് പോവുന്നു’എന്നീ വരികള്‍ എല്ലാ ഖണ്ഡികകളിലും ആവര്‍ത്തിച്ചിരിക്കുന്നു. പ്രത്യേകിച്ച് ഒരര്‍ത്ഥവും ഇവിടെ ഉണ്ടാകുന്നില്ല. കവിതയും അനുഷ്ഠാനമായിക്കഴിഞ്ഞു. ആവര്‍ത്തിച്ചുകൊണ്ട് വിരസമാക്കുന്ന ആഖ്യാനം. ചില വരികള്‍ ആവര്‍ത്തിക്കാം; പക്ഷേ, അതിലുടെ പുതിയൊരു ടെക്സ്റ്റ് രൂപപ്പെടണം.
പി.നാരായണക്കുറുപ്പിന്റെ ‘പാടത്തിന്റെ പാട്ട്’ (കേസരി, ജൂണ്‍ 12) ഒരു തീക്ഷ്ണമായ ഓര്‍മ്മ പുതുക്കലായി. ഒരു സാമൂഹ്യ ദുരവസ്ഥയുടെ രേഖാചിത്രം പോലെ കവിത അനുഭവപ്പെട്ടു:
‘കലപ്പ പിടിച്ചവര്‍ ആണുങ്ങള്‍
കഴുത്തുഞെരിക്കാന്‍ പഠിക്കുന്നു.
കലപ്പ വലിച്ചവന്‍ കാളക്കൂറ്റന്‍
കഷണമായ് ഹോട്ടലില്‍ മേശപറ്റി. …..ഇങ്ങനെയെല്ലാമാണ് കേരളം ദൈവത്തിന്റെ സ്വന്തം നാടായതെന്ന്!
നുറുങ്ങുകള്‍
-
മനുഷ്യന്‍ ഒരു ചീത്ത മൃഗമാണെന്ന് സുകുമാര്‍ അഴീക്കോട് ഒരു ലേഖനത്തില്‍ എഴുതി.
-
ഫ്യൂഡല്‍ കാലഘട്ടത്തിലെ അധികാരബലം ഇപ്പോള്‍ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലാണുള്ളത്; ഇഷ്ടമില്ലാത്തവരെ പുറത്താക്കാം.
-
യൂറോപ്യന്‍ ഭാഷയിലേക്ക് ആദ്യമായി പരിഭാഷ ചെയ്യപ്പെട്ട പുരാണം ഭാഗവതമാണ്. തമിഴ് പതിപ്പ് ഫ്രഞ്ച് ഭാഷയിലേക്കാണ് പരിഭാഷപ്പെടുത്തിയത്. ഫ്രഞ്ച് ഇന്‍ഡോളജിസ്റ്റ് മേരിദാസ് പൗലേ (1721-1796) 1769 ല്‍ അത് ചെയ്തത് പാശ്ചാത്യ സാഹിത്യത്തിന്റെ ആത്മീയ ചിന്തകളെ ആഴത്തില്‍ സ്വാധീനിക്കാനിടയാക്കി.
-
ഒന്നും മൗലികമല്ല; മൗലികത, ആധികാരികത എന്നിവയൊക്കെ സാഹിത്യകലയില്‍ കാലഹരണപ്പെട്ട ആശയങ്ങളാണെന്ന് അമേരിക്കന്‍ ഉത്തരാധുനിക സംവിധായകനായ ജിം ജാര്‍മുഷ് പറഞ്ഞു. വേണമെങ്കില്‍ മോഷ്ടിക്കാം. എന്നാല്‍ എവിടെ നിന്ന് മോഷ്ടിച്ചു എന്നതല്ല, അതു കൊണ്ട് എന്ത് ചെയ്തു എന്നാണ് ആലോചിക്കാനുള്ളത്.
-
രവിവര്‍മ്മയുടെ ‘ഇന്ത്യന്‍ ഗേള്‍ ആഫ്റ്റര്‍ ബാത്ത്’ എന്ന പെയിന്റിംഗ് മഹത്തരമാണ്. നമ്മുടെ തരിശുഭൂമികളെ അത് ഭൂതകാല ജീവിതത്തിന്റെ കുളിര്‍ മഴകൊണ്ട് നനച്ച് വിശുദ്ധമാക്കും. 1904 ലാണ് അദ്ദേഹത്തിന്റെ പേരിനൊപ്പം ‘രാജാ’ എന്ന് കൂട്ടിച്ചേര്‍ക്കപ്പെടുന്നത്. ബ്രിട്ടീഷ് ചക്രവര്‍ത്തിയുടെ വകയായി, വൈസ്രോയി കഴ്‌സണ്‍ നല്കിയ അവാര്‍ഡ് ഫലകത്തില്‍ രവിവര്‍മ്മയെ ആദ്യമായി രാജാ എന്ന് സംബോധന ചെയ്തു.
-
നമ്മുടെ എഴുത്തുകാര്‍ എല്ലാവരും ഓര്‍മ്മകള്‍ എഴുതിക്കൊണ്ടിരിക്കുകയാണ്. ഒരു പ്രസക്തിയുമില്ലാത്ത ഓര്‍മ്മകള്‍.
-
സിനിമയുടെ തിരക്കഥ ഒരു സാഹിത്യരൂപമല്ല; അത് ഒരു പ്ലാന്‍ ആണ്. കെട്ടിടത്തിന്റെ പ്ലാന്‍ പോലെ. ലൈറ്റും സൗണ്ടുമാണ് സിനിമ. ഇതു രണ്ടും തിരക്കഥയിലില്ല. പുതിയ കാലത്ത് തിരക്കഥയില്ലാതെയാണ് പലരും സിനിമയെടുക്കുന്നത്.
-
ഫ്രഞ്ച് എഴുത്തുകാരനായ സാര്‍ത്രി (Sartre) ന്റെ ‘നോസിയ’ (Nausea) എന്ന നോവലിലെ ഒരു കഥാപാത്രം പറയുന്നത് ഇങ്ങനെയാണ്: ‘ഭീകരമായ ഏകാന്തതയില്‍ ജീവിതമവസാനിപ്പിക്കാന്‍ ഞാന്‍ ആലോചിച്ചു. എന്നാല്‍ ഞാന്‍ അതില്‍ നിന്നു പിന്തിരിഞ്ഞു. കാരണം എന്റെ ആത്മഹത്യകൊണ്ട് ആര്‍ക്കും ഒന്നും സംഭവിക്കുകയില്ല;ജീവിതത്തേക്കാള്‍ ഞാന്‍ കൂടുതല്‍ ഏകാന്തനാവുക മരണത്തിലായിരിക്കും.’