പതിനെട്ടാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാണ് ഷേക്‌സ്പിയര്‍(1564-1616) ഒരു ആഗോള ഇംഗ്ലീഷ് ജീനിയസ് ആയി മാറുന്നത്. അദ്ദേഹം ബ്രിട്ടന്റെ ഒരു പരിചയായിരുന്നു. മഹാപ്രതിഭകളായ ഹോമര്‍ (ഗ്രീക്ക് ), ദാന്റെ (ഇറ്റാലിയന്‍), സെര്‍വാന്തിസ് (സ്പാനീഷ്) എന്നിവര്‍ക്ക് ബദലായി ഇംഗ്ലീഷ് സാമ്രാജ്യത്വം ഷേക്‌സ്പിയറെ പുതിയ രൂപത്തിലും ഭാവത്തിലും പുനരവതരിപ്പിച്ചു എന്നാണ് ബ്രിട്ടീഷ് എഴുത്തുകാരി ബ്രൂക്ക് അല്ലന്‍ എഴുതുന്നത് (ദ് ഹഡ്‌സണ്‍ റിവ്യു).
എലിസബത്തന്‍, ജെക്കോബിയന്‍ കാലത്തെ പല നാടകകൃത്തുക്കളില്‍ ഒരാളായിരുന്ന ഷേക്‌സിപിയറെ സഹസ്രാബ്ദത്തിന്റെ ഒരേയൊരു മഹാപ്രതിഭയും കവിയും എന്ന നിലയിലേക്ക് ബ്രിട്ടീഷ് സാമ്രാജ്യം രൂപാന്തരപ്പെടുത്തി. കവിത എന്ന മാധ്യമത്തില്‍ ഏറ്റവും വാഴ്ത്തപ്പെടുന്ന പേരാണ് ഷേക്‌സ്പിയര്‍ എന്ന് 1753 ല്‍ നാടകകൃത്ത് ആര്‍തര്‍ മര്‍ഫി വിശേഷിപ്പിച്ച കാര്യം ലേഖിക ചൂണ്ടിക്കാട്ടുന്നു.
ഷേക്‌സ്പിയറിനു വേണ്ടി നീണ്ട കാലങ്ങളിലൂടെ ഒരു സംഘം എഴുത്തുകാര്‍ പ്രവര്‍ത്തിച്ചു. ഷേക്‌സ്പിയര്‍ കൃതികളുടെ പഠനം, വിമര്‍ശനം, അവതരണം, വ്യാഖ്യാനം, കൂട്ടിച്ചേര്‍ക്കലുകള്‍ എന്നിവ ഇതിന്റെ ഭാഗമായി നടന്നു.
ഒരു വസ്തുത ലേഖിക തറപ്പിച്ചു പറയുന്നു, ഇന്ന് നാം മനസ്സിലാക്കുന്ന ഷേക്‌സ്പിയര്‍ എന്ന വിശ്വകവി പതിനെട്ടാം നൂറ്റാണ്ടിന്റെ സൃഷ്ടിയാണ്. ഇംഗ്ലീഷ് ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് ലണ്ടന്‍ നാടകവേദി തളര്‍ന്നുപോയിരുന്നു. 1660-ല്‍ നാടകവേദി പുനരുജ്ജീവിക്കപ്പെട്ടപ്പോള്‍, അത് കലാഭിരുചിയുടെ, കാഴ്ചയുടെ വ്യതിയാനത്തെ കുറിക്കുന്നതായിരുന്നു. നാടകപ്രേമികള്‍ക്ക് പുതിയൊരു അനുഭവം ആവശ്യമായിരുന്നു. സങ്കുചിതമായ ആദര്‍ശങ്ങളിലും കെട്ടുകാഴ്ചകളിലും തളയ്ക്കപ്പെട്ട പ്രേക്ഷകര്‍ വിമോചനത്തിനായി ദാഹിച്ചു. അങ്ങനെയാണ് പല നാടകകൃത്തുക്കളുടെ രചനകളുടെ രംഗാവതരണങ്ങള്‍ക്കിടയില്‍ നിന്ന് ഷേക്‌സ്പിയര്‍ നാടകങ്ങള്‍ മുന്‍ നിരയിലെത്തിയതത്രേ.
എന്നാല്‍ 1600 കളിലും 1700 കളിലും പ്രേക്ഷകര്‍ കണ്ട ഷേക്‌സ്പിയര്‍ നാടകങ്ങള്‍ അദ്ദേഹം എഴുതിയതിന്റെ തനിപ്പകര്‍പ്പ് ആയിരുന്നോ എന്ന കാതലായ ചോദ്യം ബ്രൂക്ക് അല്ലന്‍ ഉയര്‍ത്തുകയാണ്. ഷേക്‌സ്പിയര്‍ സ്വന്തം കൈപ്പടയിലെഴുതിയ ഒരു കൃതിയും എവിടെയും കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് യഥാര്‍ത്ഥത്തില്‍ ഷേക്‌സ്പിയര്‍ എന്ത് എഴുതി എന്ന് പൂര്‍ണ്ണമായി വ്യക്തമല്ല. അദ്ദേഹത്തിന്റെ കൃതികള്‍ എഡിറ്റു ചെയ്ത സാമുവല്‍ ജോണ്‍സണ്‍ ഈ അനാസ്ഥയെക്കുറിച്ച് പരിതപിച്ചിട്ടുണ്ട്. ഷേക്‌സ്പിയറിനു സ്വന്തം നാടകങ്ങള്‍ പുസ്തകമാക്കണമെന്ന് തോന്നിയില്ല. ജീവിച്ചിരുന്നപ്പോള്‍ ഒന്നുപോലും ടെക്സ്റ്റ് ആയി വെളിച്ചം കണ്ടില്ല. രംഗാവതരണങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അദ്ദേഹം അന്തരിച്ച് ഏഴ് വര്‍ഷത്തിനു ശേഷം 1623 ല്‍ ജോണ്‍ ഹെമിംഗ്‌സ്, ഹെന്റി കോണ്‍ഡെല്‍ എന്നീ സഹപ്രവര്‍ത്തകരാണ് കൃതികള്‍ ഇനം തിരിച്ച് പ്രസിദ്ധീകരിച്ചത്.
തിയേറ്റര്‍ മാനേജര്‍മാര്‍ നാടകത്തിന്റെ ആധികാരികതയില്‍ കൂടുതല്‍ നിഷ്‌കര്‍ഷിച്ചിരുന്ന കാലമായിരുന്നില്ല അത്. അവര്‍ ഉത്ക്കണ്ഠപ്പെട്ടത് പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നായിരുന്നു. വളരെ പ്രശസ്തമായിരുന്നെങ്കിലും, അതിന്റെ പല ഭാഗങ്ങളും അന്ന് രംഗത്തവതരിപ്പിക്കാന്‍ പര്യാപ്തമല്ലായിരുന്നു എന്ന് വിലയിരുത്തപ്പെട്ടിരുന്നു.
1681 ല്‍ പ്രശസ്തമായ ‘കിംഗ് ലിയര്‍’ രംഗത്തവതരിപ്പിച്ച നാടകകൃത്ത് നൂഹും ടേറ്റ് പറഞ്ഞത്, നാടകത്തില്‍ നിറയെ ഉജ്വലമുഹൂര്‍ത്തങ്ങളുണ്ട്, പക്ഷേ അത് കുറച്ചു കൂടി മിനുസപ്പെടുത്തേണ്ടതുണ്ടായിരുന്നു എന്നാണ്. അത് പരിഹരിക്കുകയും ചെയ്തു. കഥാപാത്രങ്ങളായ എഡ്ഗാറിനും കൊറേഡിലിയയ്ക്കും ഇടയിലുള്ള പ്രേമം നൂഹും സൃഷ്ടിക്കുകയായിരുന്നു. അതിന്റെ ഫലമായി നാടകത്തിന്റെ അന്ത്യഭാഗത്ത് മാറ്റം വരുത്തി. കമിതാക്കള്‍ക്ക് ഒരു സുഖപര്യവസാനം കൊടുക്കണമായിരുന്നു.
ഷേക്‌സ്പിയര്‍ ഒരു മിത്ത് ആയി മാറിയിരിക്കുന്നു. ആ നാടകങ്ങള്‍ എപ്പോഴും ഗവേഷണം ചെയ്യപ്പെടുന്നു. അദ്ദേഹത്തിന്റെ സൊണറ്റുകള്‍ ദിവസേന ഒന്നു വീതം ഇ മെയിലില്‍ അയച്ചുകൊടുക്കുന്ന (ടീിില േമ റമ്യ) സൈറ്റുകളുണ്ട്. ഷേക്‌സ്പിയര്‍ ഇല്ലാതെ മാനവരാശിക്ക് ജീവിക്കാനാവില്ലെന്ന് പറഞ്ഞത് റഷ്യന്‍ എഴുത്തുകാരനായ ദസ്തയെവ്‌സ്‌കിയാണ്. ഷേക്‌സ്പിയര്‍ ഒരു മതമാണ്. ഷേക്‌സ്പിയര്‍ക്ക് മാത്രമായി നിഘണ്ടു നിര്‍മ്മിക്കപ്പെട്ടു. ഷേക്‌സ്പിയര്‍ പഠനങ്ങളില്‍ മാത്രം ഏര്‍പ്പെട്ട എഴുത്തുകാരുടെ ക്ലബ് ഉണ്ട്. അദ്ദേഹത്തെക്കുറിച്ച് പതിനായിരക്കണക്കിനു പുസ്തകങ്ങളാണ് രചിക്കപ്പെട്ടത്. ആ കൃതികള്‍ രംഗത്തവതരിപ്പിക്കുന്നതില്‍ പരീക്ഷണം ഇനിയും അവസാനിച്ചിട്ടില്ല. ഇതിനെയെല്ലാം ചേര്‍ത്താണ് ഷേക്‌സ്പിയറോമാനിയ അഥവാ ഷേക്‌സ്പിയര്‍ജ്വരം എന്ന് വിളിക്കുന്നത്.
ഒരു നല്ല കാര്യം ചെയ്യുന്നതിനു ചെറിയ തെറ്റു ചെയ്യാം എന്ന ഷേക്‌സ്പിയര്‍ വചനം അദ്ദേഹത്തിന്റെ ചരിത്രത്തിലൂടെയുള്ള ജീവിതം സാധൂകരിക്കുന്നെങ്കില്‍ ഈ ജ്വരം തുടരുകയാണ് വേണ്ടത്.
വായന
ഭാരതീയ തത്ത്വചിന്തയ്ക്ക് സര്‍വ്വഭൂതദയയും സാകല്യതയുമുണ്ട്. ജീവിതത്തില്‍ യാതൊന്നിനെയും തള്ളാത്ത, എല്ലാറ്റിന്റെയും വിലയിരുത്തലും സ്വാംശീകരണവുമാണ് അതിന്റെ പ്രത്യേകത. സൂര്യന്‍, ചന്ദ്രന്‍, നക്ഷത്രങ്ങള്‍, പക്ഷികള്‍, പല്ലികള്‍, പുല്ലുകള്‍, മൃഗങ്ങള്‍, മനുഷ്യര്‍ മുതല്‍ പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളെയും അത് കൂട്ടിയിണക്കുന്നു. ഭാരതീയത ഒരു ജീവിതവീക്ഷണവും അനുഭവവുമാണ്. അതിനെ നാം കൂടുതല്‍ ആഴത്തില്‍ ശുദ്ധീകരിച്ചെടുക്കേണ്ടതുണ്ട്.
ഉപനിഷത്തുകളിലെ ദര്‍ശനം തിന്മകളില്‍ നിന്നുള്ള വിടുതല്‍ ഉറപ്പു വരുത്തുന്നു. ഈ വിഷയത്തെക്കുറിച്ച് പ്രമുഖ എഴുത്തുകാരനായ കെ.കെ.വാമനന്‍ ഇങ്ങനെ പറയുന്നു:
”ഭാരതീയ ചിന്ത പ്രത്യക്ഷം, അനുമാനം, ശ്രുതി, ഉപമാനം, അര്‍ത്ഥാപത്തി, ഐതിഹ്യം തുടങ്ങി എട്ട് പ്രമാണങ്ങളിലൂടെ അപഗ്രഥനം നടത്തുന്നു. ആത്മാവിനെ അംഗീകരിക്കുന്ന ഷഡ് ദര്‍ശനവുമുണ്ട്. ക്ഷണിക സുഖം അല്ല, സ്ഥിരമായ സുഖമാണ് ഭാരതീയചിന്ത നല്‍കുന്നത്. കൂടാതെ ജൈനം, ബൗദ്ധം, ചാര്‍വാകം എന്നീ ദര്‍ശനങ്ങളുമുണ്ട്. ഇതില്‍ ചാര്‍വാക ദര്‍ശനം ക്ഷണികമാണ്’ (ജന്മഭൂമി, ഏപ്രില്‍ 28).
സക്കറിയയുടെ യേശു
സക്കറിയ യേശുവിനെ ആസ്പദമാക്കി എഴുതിയ കഥകളെപ്പറ്റി ഒരു ചര്‍ച്ച നടന്നത് ഓര്‍ക്കുന്നു. പക്ഷേ, ഒരു കാര്യം പറയട്ടെ. സക്കറിയയുടെ ബൈബിള്‍ കഥകള്‍ വിജയിച്ചു എന്ന് പറയാനാവില്ല. അനായാസമായി യേശുവിന്റെ ത്യാഗത്തെയും ആത്മീയതയെയും ഉപവാസത്തെയും സമീപിക്കാനാവില്ല. അതില്‍ ഒരു ഉപരിപ്ലവതയാണ് കണ്ടത്. സഹിക്കാന്‍ യാതൊരു ഉപാധിയുമില്ലെന്ന് മനസ്സുകൊണ്ട് അംഗീകരിക്കുന്നവര്‍ക്ക് മാത്രമേ യേശുവിന്റെ ആത്മീയമായ വിശുദ്ധി തിരിഞ്ഞു കിട്ടുകയുള്ളു. നഷ്ടപ്പെടലിന്റെ വേദാന്തമാണത്. സക്കറിയയെപ്പോലെ, സഹജീവികളായ എഴുത്തുകാരെ വര്‍ഗ്ഗീയമായി ആക്ഷേപിക്കുന്ന ഒരാളിന് യേശുവിനെ ആവിഷ്‌കരിക്കാന്‍ കഴിയില്ല എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
പോത്തും പ്രണയവും
രാഹുല്‍ മണപ്പാട്ട് എഴുതിയ ‘ഇറച്ചിക്കൊമ്പ്’ എന്ന കഥയിലെ (മാതൃഭൂമി വിഷു കഥാമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത്, ഏപ്രില്‍ 19 ലക്കം) സ്ഥൂലമായ വിവരണം കൗതുകമുണര്‍ത്തി. ഒരു ഇറച്ചിക്കടയിലെ രാഗദ്വേഷങ്ങളും ഗുപ്തമാക്കി വച്ച പകയുമാണ് പ്രമേയം. പ്രേമവും രതിയും വയലന്‍സുമാണല്ലോ പോപ്പുലര്‍ പ്രമേയങ്ങള്‍. യുവകഥാകാരനായ രാഹുലും അതു തന്നെ സ്വീകരിച്ചു. നല്ല നിലയില്‍ എഴുതി മുന്നേറാന്‍ കഥാകൃത്തിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു.
എന്നാല്‍ ഇതുപോലുള്ള കഥകള്‍ ഒരു പൊതു ശൈലിയായി പലരും സ്വീകരിച്ചു കാണുന്നത് വിചിത്രമായി തോന്നുന്നു. തീര്‍ച്ചയായും സാഹിത്യം ഇപ്പോള്‍ ടെക്സ്റ്റാണ്, കഥയല്ല. ടെക്സ്റ്റ് എന്ന് പറഞ്ഞാല്‍ വിവരണം. വിവരണം ഒരു കണ്ടെത്തലാകണം. സ്ഥൂലമായ ആഖ്യാനമാകരുത്. കഥ പറയുന്നു എന്നത് ഒരു നാട്യമാകണം. അതിലൂടെ കഥയെക്കുറിച്ചുള്ള ഒരു വികാരം സംവേദനം ചെയ്യണം. ഇതാണ് നവ കഥയുടെ സ്വഭാവം. രാഹുല്‍ എഴുതുന്നതില്‍ ഒരു കഥ പറച്ചിലിന്റെ മാജിക്കില്ല. കുറെ കാര്യങ്ങള്‍ പറയുന്നു. കഥാപാത്രങ്ങളുടെ മനോഗതങ്ങള്‍ കഌഷേയാണ്. എന്തിനാണ് ഒരു കഥ പറയുന്നതെന്ന് ആലോചിക്കണം. അസ്തിത്വത്തെക്കുറിച്ച് ഒരണുവിന്റെയത്രയും അറിവെങ്കിലും അനാവരണം ചെയ്യാന്‍ കഥാകൃത്തിനു കഴിഞ്ഞില്ലെങ്കില്‍ അതുകൊണ്ട് പ്രയോജനമില്ല. എങ്ങനെയെങ്കിലും കഥ പരത്തിപ്പറയലാകരുത് ലക്ഷ്യം. അതില്‍ ജീവിതത്തിന്റെ നിഗൂഢതയെപ്പറ്റിയുള്ള ആകുലതയില്ലെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ കഥയ്ക്ക് പ്രസക്തിയുണ്ടാകില്ല.
ഈ കഥ വായിച്ച വേളയില്‍ ലിജോ ജോസ് പെല്ലിശേരിയുടെ ‘ജല്ലിക്കട്ട്’ എന്ന സിനിമ എന്തുകൊണ്ട് മനസ്സില്‍ വന്നു?
ഗ്രേസി, സച്ചിദാനന്ദന്‍
ഗ്രേസിയുടെ ‘തെറി’, സച്ചിദാനന്ദന്റെ ‘അവസാനം’ (മലയാളം വാരിക, ഏപ്രില്‍ 27) എന്നീ കഥകള്‍ കൃത്രിമമായി അനുഭവപ്പെട്ടു. ഗ്രേസിക്ക് പുതുതായി ഒന്നും പറയാനില്ല. തന്റെ പഴയ കഥകളെ ഗുപ്തമായി അനുകരിക്കാന്‍ അവര്‍ക്ക് മടിയില്ല. കുടുംബ പ്രശ്‌നങ്ങളെ ഇങ്ങനെ ഗതാനുഗതമായി അവതരിപ്പിക്കുന്നത് നല്ല വായനക്കാരെ ബോറടിപ്പിക്കും. പുതിയ ഉള്‍ക്കാഴ്ച തരുന്നതില്‍ ഗ്രേസി പരാജയപ്പെട്ടു.
സച്ചിദാനന്ദന്റെ കഥ പൗരത്വ നിയമത്തിനെതിരെയുള്ള ഒരു ലഘുലേഖ പോലെ കാണപ്പെട്ടു. ഇതുപോലുള്ള നിലവാരമില്ലാത്ത കഥകള്‍ സച്ചിദാനന്ദന്‍ എഴുതുന്നതിന്റെ കാരണം പരിശോധിക്കേണ്ടതാണ്. അദ്ദേഹത്തിനു ഒരു നല്ല രചനയ്ക്കാവശ്യമായ ഏകാന്തതയോ ധ്യാനമോ ഇല്ല. ഒരു പ്രചരണോപാധി എന്ന നിലയിലാണ് സാഹിത്യത്തെ സമീപിക്കുന്നത്. ഒരു പുതിയ ശൈലിയോ ആഖ്യാനരീതിയോ ഇതില്‍ കാണാനില്ല. തന്റെ രാഷ്ട്രീയ വൈരവും ആശയക്കുഴപ്പവും തീര്‍ക്കാനാണ് സച്ചിദാനന്ദന്‍ എഴുതുന്നത്. അദ്ദേഹത്തെ സൗന്ദര്യാത്മകത അലട്ടുന്നേയില്ല.
ഷാജി തലോറ എഴുതിയ ‘ദേവദാരു പൂക്കുമ്പോള്‍’ (കേസരി, ഏപ്രില്‍ 17) എന്ന കഥ രസമായി വായിച്ചു എന്നറിയിക്കട്ടെ. നിര്‍മ്മലമായ ഒരു ലക്ഷ്യത്തോടെയാണ് ഈ കഥ എഴുതപ്പെട്ടിരിക്കുന്നത്. കഥയെ ആരാധനാലയം എന്ന പോലെയാണ് കഥാകൃത്ത് കാണുന്നത്. അതുകൊണ്ടുതന്നെ ഈ കഥ വായനക്കാരന്റെ രസമുകുളങ്ങളെ ആകര്‍ഷിക്കുന്നു. ഝലം നദിയുടെ മതേതരത്വത്തെപ്പറ്റി എഴുതാന്‍ വേറെയാരുമുണ്ടായിരുന്നില്ലല്ലോ. ശ്രീനഗര്‍, ബാരാമുള്ള എന്നിവിടങ്ങളിലൂടെ ഒഴുകി കിഷന്‍ഗംഗയില്‍ ലയിച്ച് പാകിസ്ഥാനിലേക്ക് ഒഴുകിയ ഝലം നദി മനുഷ്യന്റെ ഇടുങ്ങിയ മനസ്സിനെയാണ് മുറിച്ചുകടന്നത്.
നുറുങ്ങുകള്‍
-
ഭാരതീയമായ ചിന്താദലങ്ങള്‍ സാഹിത്യത്തിലേക്ക് കൊണ്ടുവന്ന് സര്‍ഗാത്മകമാക്കിയവരില്‍ പ്രധാനിയാണ് മാടമ്പു കുഞ്ഞിക്കുട്ടന്‍. അദ്ദേഹം അഭിനയിക്കുമ്പോള്‍ കാതലുള്ള ഒരു വൃക്ഷം ശാഖോപശാഖകള്‍ വിടര്‍ത്തി നില്‍ക്കുന്നതു പോലെ തോന്നും.
-
വി.പി.ശിവകുമാറിന്റെ ‘പന്ത്രണ്ടാം മണിക്കൂര്‍’എന്ന കഥ എണ്‍പതുകളില്‍ ഒരു നവഭാവുകത്വാനുഭവമായി വികസിച്ചു.
-
നിഷ്പക്ഷവും ഗാഢവുമായ സാഹിത്യചര്‍ച്ചകളില്‍ ഗൗരവമായി ഇടപെടുന്ന കവിയാണ് പി.നാരായണക്കുറുപ്പ്.
-
ഫ്രഞ്ച് കഥാകൃത്ത് മോപ്പസാങ് ഇങ്ങനെ പറഞ്ഞു: ഏകാന്തത വളരെ അപകടകരമായ കാര്യമാണ്, ചിന്തിക്കുന്നവരുടെ കാര്യത്തില്‍. നമുക്ക് ചുറ്റും ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന ആളുകള്‍ വേണം. ദീര്‍ഘകാലം ഏകാന്തതയില്‍ കഴിഞ്ഞാല്‍ നമ്മുടെ മനസ്സില്‍ ഭൂതങ്ങള്‍ വന്നു താമസിച്ചു തുടങ്ങും
.
-
കഥ എഴുതുമ്പോള്‍ നമ്മള്‍ ഒരു ഇടം തുറന്നിടുകയാണ്. അതിലേക്ക് മടങ്ങി വരേണ്ടത് അന്യ ലോകങ്ങളാണ്. കലാസൃഷ്ടിയെ അലട്ടുന്നത്, അതിന്റെ ഭൂതകാല മാതൃകകളും മികച്ച ആവിഷ്‌കാരങ്ങളുമാണ്. ഈ അലട്ടലിനെ Hauntology എന്ന് സൈദ്ധാന്തികര്‍ വിളിക്കുന്നു. എല്ലാ നല്ല രചനകളും അതിനേക്കാള്‍ മികച്ചത് വേറെയുണ്ട് എന്ന ഒരു ചിന്തയുടെ അലട്ടല്‍ നേരിടുന്നുണ്ട്.
-
ഇംഗ്ലീഷ് സാഹിത്യ സൈദ്ധാന്തികനായ ജൂലിയന്‍ വുള്‍ഫ്‌റേസ് പറഞ്ഞു, എല്ലാ കഥകളും യക്ഷിക്കഥകളാണെന്ന്.