കാവിപതാക ഏന്തിയ സിംഹാരൂഢയായ ഭാരതാംബയുടെ ചിത്രം വേദിയിലുണ്ട് എന്ന കാരണത്താല്‍ കൃഷിമന്ത്രി പി. പ്രസാദും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിയും രാജ്ഭവനില്‍ നടന്ന ലോകപരിസ്ഥിതിദിനാഘോഷം ബഹിഷ്‌കരിച്ചു. രാജ്ഭവനില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഉദ്ഘാടന പരിപാടി ഭാരതാംബയുടെ ചിത്രം മാറ്റണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ഗവര്‍ണര്‍ നിരാകരിച്ചതിനെ തുടര്‍ന്നാണ് കൃഷിവകുപ്പ് റദ്ദാക്കിയത്. രാജ്ഭവനില്‍ നിശ്ചയിച്ച പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ കാണാന്‍ എത്തിയ കൃഷിമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിലെ ഉദ്യോഗസ്ഥന്മാരാണ് ഈ ചിത്രം കണ്ടതും ചിത്രം മാറ്റാന്‍ ആവശ്യപ്പെട്ട് മന്ത്രിയെക്കൊണ്ട് രാജ്ഭവനിലേക്ക് സന്ദേശമയപ്പിച്ചതും. ആര്‍എസ്എസ് പരിപാടികളില്‍ ഉപയോഗിക്കുന്ന ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്താന്‍ കഴിയില്ലെന്നാണ് മന്ത്രി പി. പ്രസാദ് നിലപാടെടുത്തത്. പിന്നീട് ദര്‍ബാര്‍ ഹാളില്‍ കൃഷിവകുപ്പിന്റെ ചടങ്ങ് അദ്ദേഹം നടത്തുകയും ചെയ്തു. കൃഷിമന്ത്രി വിട്ടുനിന്നെങ്കിലും ഗവര്‍ണ്ണര്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി രാജ്ഭവന്‍ പരിസരത്ത് സിന്ദൂര്‍ വരിക്കപ്ലാവ് നട്ട് പരിസ്ഥിതിദിനാഘോഷം നടത്തി.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പും തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍ കണ്ടുകൊണ്ടാണ് സംസ്ഥാനം ഇതുവരെ കണ്ടതില്‍ ഏറ്റവും ദുര്‍ബലരായ സിപിഐ മന്ത്രിമാരും അവരെ നയിക്കുന്ന ഏറ്റവും ദുര്‍ബലനായ പാര്‍ട്ടി സെക്രട്ടറി ബിനോയ് വിശ്വവും ഈ പുതിയ വിവാദവുമായി രംഗത്തെത്തിയിട്ടുള്ളത്. ഇത് ഇസ്ലാമിക സമൂഹത്തിന്റെ രക്ഷകര്‍ തങ്ങളാണ് എന്നുവരുത്താനുള്ള നിലാവത്തെ ഞാഞ്ഞൂലിന്റെ ശ്രമം മാത്രമാണ്. കഴിഞ്ഞ 30-40 വര്‍ഷമായി ഇസ്ലാംമതത്തിന്റെ മാത്രം അനുഷ്ഠാനമായ റംസാന്‍ നോമ്പ് എടുക്കുകയും അതിനനുസരിച്ച് ഭക്ഷണം കഴിക്കുകയും ഭക്ഷണക്രമം മാറ്റുകയും ചെയ്ത പി.പ്രസാദിന് അത് ഒരിക്കലും അദ്ദേഹത്തിന്റെ മതേതരവിശ്വാസങ്ങളെ മാറ്റിമറിക്കുന്നതല്ല. കാവിക്കൊടിയും ഭാരതാംബയും ഭാരതീയ മൂല്യങ്ങളും ഭാരതീയ ചിന്തയും ഭാരതീയ ദര്‍ശനങ്ങളും മാത്രമാണ് പ്രസാദിനും ബിനോയ് വിശ്വത്തിനും അലര്‍ജി എന്നുകാണുമ്പോള്‍ ഇത് അടുത്തിടെ മലയാളികളില്‍ കുറച്ചുപേരെങ്കിലും വളര്‍ത്താന്‍ ശ്രമിക്കുന്ന വോട്ടുബാങ്ക് ജിഹാദി പ്രീണന രാഷ്ട്രീയത്തിന്റെ പിന്തുടര്‍ച്ച അല്ലേ എന്ന സംശയം സ്വാഭാവികമായും ഉണ്ടാകും.
രാജ്ഭവനില്‍ ഗവര്‍ണര്‍ വെച്ചിട്ടുള്ള ഭാരതാംബയുടെ ചിത്രം സഹസ്രാബ്ദങ്ങളായുള്ള ഭാരതത്തിന്റെ സാംസ്‌കാരികത്തനിമയുടെയും പാരമ്പര്യത്തിന്റെയും ആര്‍ജ്ജവത്തിന്റെയും പ്രതീകമാണ്. ക്വിറ്റിന്ത്യാ സമരം മുതല്‍ സ്വാതന്ത്ര്യസമരത്തെ ഒന്നാകെ ഒറ്റിക്കൊടുക്കുകയും ബ്രിട്ടനില്‍നിന്നും റഷ്യയില്‍നിന്നും പാര്‍ട്ടി ഒന്നിച്ചിരുന്നപ്പോഴും ഭിന്നിച്ചപ്പോഴും വെവ്വേറെ കണക്ക് പറഞ്ഞ് കാശുവാങ്ങുകയും നേതാക്കളുടെ മക്കളെ റഷ്യയുടെ ഓശാരത്തിന് വിട്ടു പഠിപ്പിക്കുകയും അവരുടെ സാമ്പത്തികസഹായത്തില്‍ മാത്രം ജീവിതം കരുപ്പിടിപ്പിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഭാരതം എന്ന വികാരം മനസ്സിലാവില്ല. രാഷ്ത്ത്രിന്റെ ചരിത്രവും മൂല്യങ്ങളും ഹൃദയതാളമാക്കിയ സ്വാതന്ത്ര്യസമരസേനാനികളും ഭാരതത്തിനുവേണ്ടി ജീവന്‍ ബലിദാനം നല്‍കിയവരുമാണ് ഈ ചിത്രം ഇന്നത്തെ രീതിയില്‍ ആവിഷ്‌ക്കരിച്ചതും വരച്ചതും. മഹാത്മാഗാന്ധിയും സുഭാഷ്ചന്ദ്രബോസും കിരണ്‍ചന്ദ്ര ബന്ദോപാധ്യായയും ബങ്കിംചന്ദ്ര ചാറ്റര്‍ജിയും മഹര്‍ഷി അരവിന്ദനും അബനീന്ദ്രനാഥ ടാഗോറും രബീന്ദ്രനാഥ ടാഗോറും സുബ്രഹ്മണ്യഭാരതിയും എന്തിനേറെ രാജാരവിവര്‍മ്മ പോലും വരച്ചു നിറംചാര്‍ത്തിയതാണ് ഭാരതമാത എന്ന സങ്കല്പം. ദേശീയതലത്തില്‍ രണ്ട് ശതമാനം വോട്ടുപോലും തീര്‍ത്തു കിട്ടാത്ത, കേരളത്തില്‍ പോലും ഒറ്റയ്ക്ക് നിന്നാല്‍ ഒരു പഞ്ചായത്ത് മെമ്പറെ വിജയിപ്പിക്കാന്‍ ശേഷിയില്ലാത്ത സിപിഐ എന്ന കക്ഷി കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായി രാജ്ഭവനില്‍ എത്തിയ ഗവര്‍ണറെ ചട്ടം പഠിപ്പിക്കാന്‍ ഇറങ്ങരുത്.
1873ലാണ് കിരണ്‍ചന്ദ്ര ബന്ദോപാധ്യായയുടെ ‘ഭാരതമാത’ എന്ന നാടകം അവതരിപ്പിക്കപ്പെട്ടത്. ബംഗാള്‍ ക്ഷേമത്തെ ആസ്പദമാക്കി എഴുതിയിരുന്നതായിരുന്നു ഈ നാടകം. 1880ല്‍ ബങ്കിംചന്ദ്ര ചാറ്റര്‍ജിയുടെ ആനന്ദമഠം എന്ന നോവല്‍ വന്നു. അതില്‍ ഉള്‍പ്പെടുത്തിയിരുന്ന വന്ദേമാതരം എന്ന ഗാനത്തിലെ ഭാരതമാതാ സങ്കല്പം തന്നെയാണ് ഗവര്‍ണര്‍ രാജ്ഭവനില്‍ സ്ഥാപിച്ചിട്ടുള്ളത്. പിന്നീട് ഭാരതത്തിലുടനീളം സാഹിത്യകാരന്മാരും ചിത്രകാരന്മാരും ഭാരതമാതാവിനെ ഇതേരീതിയില്‍ തന്നെ ഉള്‍ക്കൊണ്ടിരുന്നു എന്ന കാര്യം ചരിത്ര ബോധമില്ലാത്ത കോമാളി രാഷ്ട്രീയക്കാര്‍ മനസ്സിലാക്കുന്നില്ല. 1890കളില്‍ രാജാരവിവര്‍മ്മ വരച്ച രണ്ട് ചിത്രങ്ങള്‍ ഭാരതമാതാവ് എന്നും മദര്‍ ഇന്ത്യ എന്നും വ്യാഖ്യാനിക്കപ്പെട്ടു. രാജാരവിവര്‍മ്മ ചിത്രത്തിന് അങ്ങനെയൊരു പേര് കൊടുത്തതായി രേഖകളില്ലെങ്കിലും ഈ ആശയധാര തന്നെയായിരുന്നു അദ്ദേഹവും വരച്ചത് എന്ന കാര്യം അറിയണം.
ബംഗാള്‍ വിഭജനത്തെ തുടര്‍ന്ന് 1905ല്‍ അബനീന്ദ്രനാഥടാഗോര്‍ വരച്ച വംഗമാതയുടെ ചിത്രം കാവിവസ്ത്രം ധരിച്ച, നാല് കൈകളുള്ള മാതൃസങ്കല്പമാണ്. ജപമാലയും നെല്‍ക്കതിരും വസ്ത്രവുമായി വിദ്യ, അന്നം, വസ്ത്രം എന്നിവ മക്കള്‍ക്ക് നല്‍കുന്നു എന്ന സങ്കല്‍പ്പത്തിലാണ് ചിത്രം രൂപകല്‍പ്പന ചെയ്തത്. ഏതാണ്ട് ഇതേകാലത്ത് തന്നെയാണ് ഭാരതത്തില്‍ വ്യാപകമായി ഭാരതമാതാചിത്രങ്ങള്‍ വരയ്ക്കപ്പെട്ടത്. അഖണ്ഡഭാരതത്തിന്റെ പശ്ചാത്തലത്തില്‍ ദശപ്രഹരണധാരിയായ ദുര്‍ഗ്ഗയുടെ രൂപത്തില്‍ സിംഹാരൂഢയായ ഭാരതാംബയുടെ ചിത്രമാണ് വ്യാപകമായി അംഗീകരിക്കപ്പെട്ടതും സ്വീകരിക്കപ്പെട്ടതും. 1908 ല്‍ ഈ ചിത്രം സ്വാതന്ത്ര്യസമരപോരാളികളായ ഭാരതീയ അനുശീലന്‍ സമിതിയുടെ ധാക്കയിലെ ഓഫീസില്‍നിന്ന് ബ്രിട്ടീഷ് പോലീസ് കണ്ടെടുത്തു. ഈ ചിത്രങ്ങള്‍ ബംഗാളില്‍ മാത്രമല്ല, മഹാരാഷ്ട്രയിലും കര്‍ണാടകയിലും തമിഴ്‌നാട്ടിലും ഒക്കെ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. 1909 ല്‍ സുബ്രഹ്മണ്യഭാരതിയുടെ തമിഴ് മാസികയായ ‘വിജയ’യുടെ മുഖച്ചിത്രം ഈ ഭാരതാംബയായിരുന്നു.
ലാലാ ലജപത് റായി ആരംഭിച്ച പ്രസിദ്ധീകരണത്തിന്റെ പേര് ‘വന്ദേമാതരം’ എന്നായിരുന്നു. ഹീരലാല്‍ സെന്‍ സിനിമയെടുത്തപ്പോഴും ഭാരതാംബയുടെ ചിത്രീകരണമുള്ള വന്ദേമാതര ഗാനത്തോടെയാണ് അത് അവസാനിച്ചത്. ക്രൗണ്‍ പോലീസിന്റെ വെടിയേറ്റ് മരിച്ച മാതംഗി ഹസ്ര ഉച്ചരിച്ച അവസാനവാക്കും ‘വന്ദേമാതരം’ എന്നായിരുന്നു. സുരേന്ദ്രനാഥ ബാനര്‍ജി വിദേശവസ്തു ബഹിഷ്‌കരണം പ്രഖ്യാപിച്ച് ഭാരതം മുഴുവന്‍ കൊടുങ്കാറ്റായപ്പോള്‍ അതിലും ഉയര്‍ത്തിയത് ഈ വന്ദേമാതര ഗാനം ആയിരുന്നു. 1896ല്‍ മഹാകവി രബീന്ദ്രനാഥ ടാഗോര്‍ ആണ് വന്ദേമാതര ഗാനം കോണ്‍ഗ്രസ് വേദിയില്‍ ആലപിച്ചത്. അന്നുതന്നെ അതിലെ മാതൃശക്തി പ്രതീകങ്ങളെ കുറിച്ച് ഇസ്ലാമിക തീവ്രവാദികള്‍ക്കു മാത്രമല്ല, ചില സിക്കുകാര്‍ക്കും എതിരഭിപ്രായമുണ്ടായിരുന്നു. തുമി വിദ്യ, തുമി ധര്‍മ, തുമി ഹൃദി, തുമി മര്‍മ്മ, ത്വം ഹി പ്രാണശരീരേ തുടങ്ങിയുള്ള ത്വം ഹി ദുര്‍ഗ ദശപ്രഹരണ ധാരിണി, കമല കമലദള വിഹാരിണി, വാണി വിദ്യാദായനി നമാമി ത്വം തുടങ്ങിയ വാചകങ്ങള്‍ ഹിന്ദുത്വമാണെന്നും ഹിന്ദു ദേവതാസങ്കല്‍പം ആണെന്നുമായിരുന്നു വിമര്‍ശനം. ഈ വിമര്‍ശനം ഗാന്ധിജിപോലും വകവെച്ചില്ല എന്നുമാത്രമല്ല, സര്‍ദാര്‍ പട്ടേല്‍ അടക്കമുള്ളവര്‍ ചേര്‍ന്നാണ് വന്ദേമാതരത്തെ ദേശീയഗീതമാക്കി പ്രഖ്യാപിച്ചത്. മതേതര ലിബറല്‍ മുഖംമൂടി തന്റെ അധികാര വിഷയാസക്തിക്ക് എക്കാലവും ദുരുപയോഗപ്പെടുത്തിയ നെഹ്‌റു ഇക്കാര്യത്തിലും വിട്ടുവീഴ്ചയ്ക്ക് തയ്യാറായത് ചരിത്രത്തില്‍ ആലേഖനം ചെയ്തിരിക്കുന്നു. 1907 ല്‍ ഭിക്കാജി കാമ ദേശീയ പതാക രൂപകല്പന ചെയ്തപ്പോഴും വന്ദേമാതരം മാത്രമല്ല, താമരപ്പൂവും അതില്‍ ആലേഖനം ചെയ്തിരുന്നു.
ഭാരതമാതാവ് കാവിക്കൊടിയേന്തി എന്നതാണ് പി. പ്രസാദിനെയും സിപിഐയെയും അലോസരപ്പെടുത്തിയതെന്ന് പിന്നീട് നടത്തിയ പ്രസ്താവനയില്‍ വ്യക്തമാണ്. ആര്‍ഷസംസ്‌കൃതിയുടെ പ്രതീകമാണ് കാവി. ഉദയസൂര്യന്റെ അരുണിമയാണത്. അത് ഭാരതം സഹസ്രാബ്ദങ്ങളായി തുടര്‍ന്നുവരുന്ന യജ്ഞസംസ്‌കാരത്തിന്റെ സൂചനയാണ്. വൈദിക കാലഘട്ടത്തില്‍ മാത്രമല്ല, മഹാഭാരതത്തിലെ കൃഷ്ണന്‍ തെളിക്കുന്ന രഥത്തിന്റെ മുകളിലും പാറിപ്പറന്നത് ആ ധര്‍മ്മപതാകയാണ്. സമര്‍ത്ഥ രാമദാസ് ഹിന്ദുസാമ്രാജ്യ സ്ഥാപനത്തിനായി ഛത്രപതി ശിവാജിയെ ഏല്‍പ്പിച്ചതും ഈ ധര്‍മ്മപതാകയാണ്. ഈ ധര്‍മ്മപതാക തന്നെയാണ് സുഭാഷ്ചന്ദ്രബോസിനെ ത്രസിപ്പിച്ചതും മഹര്‍ഷി അരവിന്ദനെ ഭാരതീയ ഇതിഹാസ ധാര്‍മ്മിക പാരമ്പര്യങ്ങളിലേക്ക് ഊളിയിടാന്‍ പ്രേരിപ്പിച്ചതും. ഇക്കാര്യം അന്നന്നത്തെ അന്നത്തിനായി ഭാരതത്തെ ഒറ്റിക്കൊടുത്ത കമ്മ്യൂണിസ്റ്റുകാര്‍ക്ക് മനസ്സിലാവില്ല. പ്രശസ്ത മാധ്യമപ്രവര്‍ത്തകനായ അരുണ്‍ ഷൂരി എഴുതിയ ‘ദ ഗ്രേറ്റ് ബിട്രേയല്‍’ എന്ന ഗ്രന്ഥത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം എങ്ങനെയാണ് 1942 ലെ ക്വിറ്റിന്ത്യാ സമരത്തെ ഒറ്റിക്കൊടുത്തതെന്നും അതിന്റെ പേരില്‍ അവര്‍ കൈവരിച്ച സാമ്പത്തികവും അല്ലാത്തതുമായ നേട്ടങ്ങള്‍ എന്തെ ല്ലാമാണെന്ന രേഖാമൂലം വിവരിച്ചിട്ടുണ്ട്. ഇന്നുവരെ ഒരു കമ്മ്യൂണിസ്റ്റുകാരനും ആധികാരികമായി ആ രേഖകളെ നിഷേധിക്കുകയോ ഔദ്യോഗികമായ ഒരു നിരാസം പുറപ്പെടുവിക്കുകയോ ഉണ്ടായിട്ടില്ല. അടുത്തിടെ ബ്രിട്ടനും റഷ്യയും ഔദ്യോഗിക രഹസ്യരേഖകള്‍ ഡി ക്ലാസ്സിഫൈ ചെയ്തു പുറത്തുവിട്ടപ്പോള്‍ സിപിഐയുടെയും സിപിഎമ്മിന്റെയും നേതാക്കള്‍ റഷ്യയില്‍നിന്നും ബ്രിട്ടനില്‍നിന്നും പണം കൈപ്പറ്റിയതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. എല്ലാകാലത്തും റഷ്യക്കോ ചൈനയ്‌ക്കോ വേണ്ടി വിടുപണിയും ചാരപ്പണിയും എടുക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഭാരതത്തിന്റെ സ്വത്വവും ആത്മാവും ചൈതന്യവും അന്തസത്തയും മനസ്സിലാവില്ല. റഷ്യ എഴുതിയ ഭാരതത്തിന്റെ ചരിത്രമുണ്ട് അതെങ്കിലും അവര്‍ വായിക്കണം. ലോകത്തെ ഏറ്റവും പുരാതനമായ നാഗരികതയും രാഷ്ട്രീയ സംവിധാനവും ഭാരതത്തില്‍ ആണെന്ന് അവര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പ്ലൂട്ടാര്‍ക്കിന്റെ ലേഖനങ്ങളും ഡോ.ജയ്‌സ്വാളിന്റെ ‘ദ ഹിന്ദു പോളിറ്റി’ എന്ന ഗ്രന്ഥവും ഇക്കാര്യം വെളിവാക്കുന്നതാണ്. ബെട്രാന്റ് റസലും അര്‍നോള്‍ഡ് ടോയന്‍ബിയും ആല്‍ഡസ് ഹക്‌സിലിയും മാക്‌സ് മുള്ളറും ഒക്കെ പറഞ്ഞിട്ടും ഈ ഭാരതീയപൈതൃകത്തെ മനസ്സിലാക്കാനും അറിയാനുമുള്ള ശ്രമം ഇല്ലാത്തതുകൊണ്ടാണ് നോമ്പെടുക്കുന്ന പ്രസാദിന് കാവി കാണുമ്പോള്‍ ഹാലിളക്കം ഉണ്ടാകുന്നത്.
ഭാരതത്തെ മാത്രമല്ല, സമസ്ത ഭൂമിയെയും മാതാവായി തന്നെയാണ് വേദകാലം മുതല്‍ ഭാരതീയര്‍ കാണുന്നത്. ‘ഓം മാതാ ഭൂമി പുത്രോഹം പൃഥിവ്യാ എന്ന സങ്കല്പം മാത്രമല്ല, അഥര്‍വ്വവേദത്തിലെ പൃഥ്വിസൂക്തം മുഴുവന്‍ മന്ത്രി പ്രസാദും ബിനോയ് വിശ്വവും വായിച്ചു പഠിക്കണം. രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രം ഉള്ളടത്തോളം സിപിഐക്കാര്‍ അവിടെ കേറില്ല എന്ന് തീരുമാനിച്ചാല്‍ കേന്ദ്ര കൃഷിമന്ത്രിയെ കാണാന്‍ പോയാലും ഇതേ പ്രശ്‌നം ഉണ്ടാകും. അദ്ദേഹത്തിന്റെ ഓഫീസിലും ഇതേ ഭാരതാംബയുടെ ചിത്രമുണ്ട്. ഇത്തരത്തില്‍ നാല് വോട്ടിനും പ്രീണനത്തിനും വേണ്ടി മന്ത്രി പ്രസാദും ബിനോയ് വിശ്വവും തരംതാഴുമ്പോള്‍ കേരളം ആദരവോടെ കണ്ടിരുന്ന സിപിഐ നേതൃത്വത്തിന്റെ വില ഇടിയുകയാണ്. ഇ.ചന്ദ്രശേഖരന്‍ നായരും സി.കെ.ചന്ദ്രപ്പനും വെളിയം ഭാര്‍ഗവനും പന്ന്യന്‍ രവീന്ദ്രനും പുലര്‍ത്തിയിരുന്ന ആത്മാര്‍ത്ഥതയുടെയും സത്യസന്ധതയുടെയും ഒക്കെ മൂല്യങ്ങളില്‍നിന്ന് അവര്‍ എത്രമാത്രം അധ:പതിച്ചിരിക്കുന്നു എന്ന് ആലോചിക്കണം. മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നില്‍ മുട്ടിടിക്കുന്ന, അദ്ദേഹത്തിന്റെ ഒരു നോട്ടത്തില്‍ നിലപാട് മാറ്റുന്ന സിപിഐക്ക് ഭാരതം ഭരിക്കുന്ന നരേന്ദ്രമോദിയെയും ബിജെപിയെയും ഗവര്‍ണര്‍ ആര്‍ലേക്കറിനെയും ഒന്നും ചെയ്യാനാവില്ല എന്നത് ഈ സംഭവത്തിലൂടെ തെളിഞ്ഞിരിക്കുന്നു. മന്ത്രി ബഹിഷ്‌കരണഭീഷണി മുഴക്കിയിട്ടും ആര് എത്ര സമ്മര്‍ദ്ദം ചെലുത്തിയാലും ഭാരതമാതാവിനെ കൈവിടുന്ന പ്രശ്‌നമില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും മന്ത്രിയുടെ നിലപാടിനെ അപലപിക്കുകയും ചെയ്ത ഗവര്‍ണറാണ് കേരളത്തിലെ ഇന്നത്തെ സൂപ്പര്‍താരം. അധികാരം മനുഷ്യനെ ദുഷിപ്പിക്കുമെന്നും അധികാരം നിലനിര്‍ത്താനും അതിന്റെ അപ്പക്കഷണങ്ങള്‍ക്കും വേണ്ടി ഇറച്ചിക്കടയിലെ നായയെപ്പോലെ കാവല്‍ കിടക്കും എന്നും തെളിയിച്ച സിപിഐ നേതാക്കളെ കുറച്ചുകൂടി വ്യക്തമായി കാട്ടിത്തരുന്നത് പ്രസാദിന്റെ മാറിവരുന്ന നിലപാടുകളാണ്. ജനയുഗം പത്രത്തിന്റെ മാനേജര്‍ ആയിരുന്നപ്പോള്‍ അനുവര്‍ത്തിച്ചിരുന്ന രാഷ്ട്രീയ നിലപാടുകളില്‍നിന്നും വ്യക്തിശുദ്ധിയില്‍നിന്നും പ്രസാദ് എത്രമാത്രം അധ:പ്പതിച്ചു എന്ന് സ്വയം വിലയിരുത്തുക. പ്രസാദിന്റെ നിലപാടും പ്രസ്താവനകളും ഒരുപക്ഷേ, ചേര്‍ന്നുപോകുന്നത് ദുബായിലെ ക്യൂബ എന്ന കൊച്ചി യൂണിവേഴ്‌സിറ്റിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ അഫ്രീദി പ്രേമത്തോടാണ്. യാദൃച്ഛികമാണെങ്കിലും അല്ലെങ്കിലും കേരളത്തിലുടനീളം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിന്തുണയോടെ വളര്‍ന്നുവരുന്ന ജിഹാദി പ്രീണനം തിരിച്ചടിക്കും എന്ന് മാത്രമല്ല, അതിന് കാലത്തോട് കണക്കുപറയേണ്ടി വരുമെന്നും മനസ്സിലാക്കുക. ഇപ്പോള്‍ തന്നെ ചരിത്രത്തിന്റെ താളുകളിലേക്ക് മറയാന്‍ നില്‍ക്കുന്ന സിപിഐക്ക് ഇനി എത്രകാലം ഇങ്ങനെ പിടിച്ചുനില്‍ക്കാന്‍ കഴിയും!