ഭരണഘടനയുടെയും നിയമനിര്‍മ്മാണ സഭകളായ പാര്‍ലമെന്റിന്റെയും നിയമസഭയുടെയും ഭരണഘടനാ സ്ഥാനങ്ങളായ രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍മാര്‍ എന്നിവരുടെ കാര്യത്തിലും നീതിപീഠത്തിന്റെ ഇടപെടലിന്റെ പരിധി എവിടെവരെയാണ്? ഭരണഘടന നല്‍കിയിട്ടുള്ള അധികാര അവകാശങ്ങള്‍ക്ക് അപ്പുറം കോടതികള്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് സാധാരണ ജനങ്ങള്‍ ചിന്തിച്ചാല്‍ കുറ്റം പറയാന്‍ കഴിയുമോ? നിയമവാഴ്ചയുടെയും ഭരണഘടനയുടെയും അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട് ജനമനസ്സില്‍ സംശയം അല്പം പോലും ഉയരാത്ത രീതിയില്‍ വേണം ഏതു നീതിപീഠവും ഹര്‍ജികള്‍ പരിഗണിക്കുകയും വിധിപ്രഖ്യാപിക്കുക യും ചെയ്യാന്‍. വിധികളെക്കുറിച്ച് ഒരുപക്ഷേ അഭിപ്രായ വ്യത്യാസങ്ങളോ അസംതൃപ്തിയോ ഉണ്ടാകാം. പക്ഷേ അത് വെറും സംശയം മാത്രമാണെന്നും കോടതികള്‍ നിഷ്പക്ഷമാണെന്നും ബോധ്യപ്പെടുത്താനുള്ള ബാധ്യത നീതിപീഠങ്ങള്‍ക്കില്ലേ?
നിയമസഭകളോ പാര്‍ലമെന്റോ അംഗീകരിക്കുന്ന ഏത് ബില്ലും നിയമമാകുന്നത് ഗവര്‍ണര്‍മാരോ രാഷ്ട്രപതിയോ അതിന് അനുമതി നല്‍കുമ്പോഴാണ്. ഈ അനുമതി സംബന്ധിച്ച കാര്യത്തിലാണ് ഇപ്പോള്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ ഉണ്ടായത്. സുപ്രീം കോടതിയുടെ ഒരു ബെഞ്ചാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സുപ്രീംകോടതിയില്‍ എല്ലാ ഹര്‍ജികളും പരിഗണിക്കുന്നത് രണ്ടംഗ ബെഞ്ചുകളാണ്. ഭരണഘടനാ വിഷയങ്ങള്‍ ഉണ്ടാവുമ്പോഴാണ് വിശാല ബെഞ്ചും ഭരണഘടനാ ബെഞ്ചും ഒക്കെ രൂപവല്‍ക്കരിക്കുക. അതില്‍ അഞ്ചോ അതിലധികമോ ജഡ്ജിമാര്‍ ഉണ്ടാകാം. ഭരണഘടനാരൂപീകരണ വേളയില്‍ തന്നെ ബില്ലുകള്‍ നിയമമാക്കുന്നത് സംബന്ധിച്ച് സമയപരിധി വേണമോ എന്ന കാര്യം ചര്‍ച്ച ചെയ്തതാണ്. എന്നാല്‍ അത് വേണ്ട എന്ന നിഗമനത്തിലാണ് ഭരണഘടനാ ശില്പികള്‍ എത്തിയത്. അതുകൊണ്ടുതന്നെയാണ് ഇക്കാര്യത്തില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി കല്‍പ്പിക്കാതിരുന്നതും. ഗവര്‍ണര്‍മാര്‍ക്കും രാഷ്ട്രപതിക്കും ഉള്ള ഭരണഘടനാ പരിരക്ഷ ഒഴിവാക്കി നിയമസഭകളും പാര്‍ലമെന്റും പാസാക്കുന്ന എല്ലാ ബില്ലുകളും ഒപ്പുവെക്കാന്‍ സമയപരിധി തീരുമാനിച്ചു കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി വന്നത്. ജസ്റ്റിസുമാരായ ജെ.ബി.പര്‍ദ്ദിവാലയും ആര്‍.മഹാദേവനുമാണ് ഈ കേസില്‍ വിധി പറഞ്ഞത്. വളരെ സുപ്രധാനമായ ഒരു ഭരണഘടനാ ഭേദഗതി ഇതില്‍ ഉണ്ടായിരിക്കുന്നു എന്നതാണ് വാസ്തവം.
ഭരണഘടനാ സ്ഥാനങ്ങളായ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും ഈ തരത്തില്‍ ഒരു സമയപരിധി നിശ്ചയിക്കാന്‍ കോടതിക്ക് അധികാരമുണ്ടോ? രാഷ്ട്രപതിയാണ് സുപ്രീംകോടതി ജഡ്ജിമാരുടെയും ചീഫ് ജസ്റ്റിസിന്റെയും നിയമന അധികാരി. നിയമനാധികാരിയായ രാഷ്ട്രപതിയുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്താനോ കവര്‍ന്നെടുക്കാനോ അല്ലെങ്കില്‍ അതിന് പരിധി നിശ്ചയിക്കാനോ ഈ തരത്തില്‍ രണ്ട് ജഡ്ജിമാര്‍ക്ക് ഏതു നിയമമനുസരിച്ചാണ് അധികാരം കിട്ടിയിരിക്കുന്നത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്. നിയമവിദഗ്ധര്‍ പറയുന്നത് ഇത് ഭരണഘടനാ ഭേദഗതിക്ക് തുല്യമാണെന്നാണ്. അഥവാ ഇങ്ങനെയൊരു കാര്യത്തില്‍ പരിധി നിശ്ചയിക്കണമെന്നുണ്ടെങ്കില്‍ ഒരു വിശാല ഭരണഘടനാ ബെഞ്ചിന് കേസ് വിടുകയും അത് പരിഗണിക്കുകയും ചെയ്യുന്നതായിരുന്നില്ലേ ഉചിതം.
ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന നിയമസഭയും പാര്‍ലമെന്റു മാണ് പരമാധികാരികള്‍ എന്ന് ആവര്‍ത്തിക്കുന്ന കോടതി ഭരണകൂടങ്ങള്‍ അംഗീകരിക്കുന്ന ബില്ലുകള്‍ പൂര്‍ണമായും ജനാധിപത്യപരവും ജനഹിതവും ജനതാല്‍പര്യവും പ്രതിഫലിപ്പിക്കുന്നതുമാണ് എന്ന് ഉറപ്പാക്കാനുള്ള എന്ത് സംവിധാനമാണ് ഭാരതത്തില്‍ ഉള്ളത്. ഭാരത ഭരണഘടന വിഭാവന ചെയ്തിട്ടുള്ള ഇത്തരത്തിലുള്ള ഒരു സംവിധാനമല്ലേ ഗവര്‍ണര്‍മാരും രാഷ്ട്രപതിയും ഒക്കെ അടങ്ങിയ ഭരണ സംവിധാനം. തമിഴ്‌നാട്, കേരള സര്‍ക്കാരുകള്‍ അംഗീകരിച്ചിട്ടുള്ള ബില്ലുകളുടെ കാര്യത്തിലേക്ക് പിന്നീട് വരാം. ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തോടെ രാജീവ് ഗാന്ധി അധികാരത്തില്‍ എത്തിയശേഷം കൊണ്ടുവന്ന ഔദ്യോഗിക രഹസ്യ നിയമം ഭാരതത്തിലെ മാധ്യമ സ്വാതന്ത്ര്യത്തിനും ജനാധിപത്യ സംവിധാനത്തിനും പൂര്‍ണമായും കൂച്ചുവിലങ്ങിടുന്നതായിരുന്നു. അന്നത്തെ രാഷ്ട്രപതിയായിരുന്ന ഗ്യാനി സെയില്‍സിംഗ് ആ ബില്ലിന് അനുമതി കൊടുക്കാതെ രാഷ്ട്രപതിഭവനില്‍ സൂക്ഷിക്കുകയായിരുന്നു. രാജീവ് ഗാന്ധി എത്രയൊക്കെ സമ്മര്‍ദ്ദം ചെലുത്തിയിട്ടും ആ ബില്ലിന് അനുമതി നല്‍കിയില്ല. അതേസമയം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഉത്തരവിന് രായ്ക്കുരാമാനം അനുമതി നല്‍കിയ ഫക്രുദ്ദീന്‍ അലി അഹമ്മദ് മറുവശത്തുണ്ട്. ഭരിക്കുന്ന ഭരണകൂടങ്ങളുടെ ഭാഗത്തുനിന്ന് ജനഹിതത്തിന് ഉചിതമല്ലാത്ത തീരുമാനങ്ങള്‍ ഉണ്ടായാല്‍ തടയാനുള്ള സംവിധാനം, ഉത്തരവാദിത്തം രാഷ്ട്രപതിക്ക് ഉണ്ടാകേണ്ടതല്ലേ? ഭരണഘടനാ ശില്പികള്‍ ഉണ്ടാക്കിയ ഈ സംവിധാനം ലാഘവത്തോടെ എടുത്തുമാറ്റാന്‍ സുപ്രീംകോടതിയിലെ രണ്ട് ജഡ്ജിമാര്‍ക്ക് ആരാണ് അധികാരം നല്‍കിയത്. ഏത് നിയമമനുസരിച്ചും ഭരണഘടനയുടെ ഏതു വകുപ്പ് അനുസരിച്ചുമാണ് സുപ്രീം കോടതി ജഡ്ജിമാര്‍ ഈ തീരുമാനം എടുത്തത് എന്ന ചോദ്യം സാധാരണക്കാരില്‍ നിന്ന് ഉയരുമ്പോള്‍ അതിനു മറുപടിയില്ല.
ജസ്റ്റിസ് ജെ.ബി.പര്‍ദ്ദിവാലയുടെയും ജസ്റ്റിസ് ആര്‍.മഹാദേവന്റെയും പശ്ചാത്തലം ചികഞ്ഞുകൊണ്ടുള്ള കുറിപ്പുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ജസ്റ്റിസ് പര്‍ദ്ദിവാലയുടെ പിതാവ് ഗുജറാത്തിലെ പ്രമുഖനായ കോണ്‍ഗ്രസ് നേതാവും അഭിഭാഷകനും ആയിരുന്നു. അദ്ദേഹം ഗുജറാത്തിലെ സ്പീക്കറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിശക്തമായ കോണ്‍ഗ്രസ് പശ്ചാത്തലത്തില്‍ നിന്ന് വന്ന ജസ്റ്റിസ് പര്‍ദ്ദിവാല ആര്‍ക്കോവേണ്ടി രാഷ്ട്രീയം കളിക്കുകയായിരുന്നു എന്ന ആരോപണം ഉയരുമ്പോള്‍ തന്റെ സത്യസന്ധതയും സുതാര്യതയും നിഷ്പക്ഷമായ നീതിബോധവും പൊതുജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ഉത്തരവാദിത്തം അദ്ദേഹത്തി നുണ്ട്. രാഷ്ട്രീയ പരിഗണനയാണ് നീതിബോധത്തെക്കാള്‍ കൂടുതല്‍ ഈ വിധിയില്‍ ഉണ്ടായതെന്ന പ്രമുഖ അഭിഭാഷകരുടെയും നിയമജ്ഞരുടേയും വാദത്തെ എങ്ങനെ ഖണ്ഡിക്കാനാവും. ജസ്റ്റിസ് മഹാദേവന്‍ ആകട്ടെ തമിഴ്‌നാട്ടിലെ ലോ കോളജില്‍ പഠിച്ച, അവിടെ പ്രാക്ടീസ് ചെയ്ത് ജഡ്ജിയായി വന്ന ആളാണ്. തമിഴ്‌നാട്ടിലെ രാഷ്ട്രീയനേതൃത്വവും പാര്‍ട്ടികളും ഒക്കെയായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ജസ്റ്റിസ് മഹാദേവനും ഇപ്പോള്‍ ഈ കേസില്‍ കുടുക്കിലായി. തമിഴ്‌നാട് സര്‍ക്കാര്‍ തമിഴ്‌നാടിന്റെ താല്പര്യത്തിന് വേണ്ടി എന്ന് പറഞ്ഞ് നല്‍കുന്ന ഒരു ഹര്‍ജിയില്‍ നിന്ന് തമിഴ്‌നാട്ടുകാരനായ ജഡ്ജി മാറിനില്‍ക്കുക എന്നത് സാമാന്യ മര്യാദയുടെയും യുക്തിയുടെയും പ്രശ്‌നമായിരുന്നു. ഒരുപക്ഷേ സാമൂഹ്യ മാധ്യമങ്ങളില്‍ വന്നിട്ടുള്ള ഈ ആക്ഷേപങ്ങള്‍ മുഴുവന്‍ തെറ്റായിരിക്കാം. പക്ഷേ രാഷ്ട്രപതിക്ക് പരിധി നിശ്ചയിക്കാനും അവരുടെ ഭരണഘടന പരിരക്ഷ ഇല്ലാതാക്കാനും സമയപരിധി നിശ്ചയിക്കാനും രാഷ്ട്രപതി തിരിച്ചയച്ച ബില്ലുകള്‍ അംഗീകരിക്കാനും ഒക്കെ ഏതു ഭരണഘടനാ വ്യവസ്ഥയും നിയമവും അനുസരിച്ചാണ് സുപ്രീംകോടതിക്ക് അധികാരം കിട്ടുന്നതെന്ന് ബോധ്യപ്പെടുത്തേണ്ടതുണ്ട്.
ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും ഉയര്‍ന്ന ജനസഭയായ പാര്‍ലമെന്റ് അംഗീകരിച്ചതായിരുന്നു ജഡ്ജിമാരുടെ നിയമനത്തിനുള്ള കൊളീജിയം സമ്പ്രദായത്തിന് പകരമുള്ള ജുഡീഷ്യല്‍ കമ്മീഷന്‍. പാര്‍ലമെന്റ് അംഗീകരിച്ച ഈ നിയമത്തെ സുപ്രീംകോടതി റദ്ദാക്കുകയായിരുന്നു. ഇന്ന് ജഡ്ജിമാരുടെ നിയമനം സംബന്ധിച്ച് വിവാദം ഉയര്‍ന്നു കഴിഞ്ഞു.വെറും 400 കുടുംബങ്ങളില്‍ പെട്ടവര്‍ മാത്രമാണ് ഭാരതത്തിലെ ഹൈക്കോടതികളിലും സുപ്രീംകോടതിയിലും ജഡ്ജിമാരായി വന്നിട്ടുള്ളത് എന്നും പലരും മുന്‍ ജഡ്ജിമാരുടെ മക്കളോ ബന്ധുക്കളോ ആണെന്നുമുള്ള ആരോപണം ഉയര്‍ന്നിരിക്കുന്നു. ദല്‍ഹി ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നോട്ടുകെട്ടുകള്‍ കത്തിയ നിലയില്‍ കണ്ടെത്തിയതും ചില ബിസിനസ് സ്ഥാപനങ്ങളുടെ മേധാവികള്‍ക്ക് അനുകൂലമായി ജഡ്ജിമാര്‍ പരസ്യ നിലപാട് എടുക്കുന്നതും ഒക്കെ തന്നെ പൊതുവേദികളില്‍ ഇന്ന് ചര്‍ച്ചാവിഷയമായിരിക്കുന്നു. പരമോന്നത നീതിപീഠത്തിന്റെ വിശ്വാസ്യതയും സത്യസന്ധതയും ചോദ്യം ചെയ്യപ്പെടുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറിയത് കാണാതിരിക്കാന്‍ കഴിയുമോ? ജഡ്ജിമാരുടെ നിയമനം പൂര്‍ണമായും സുതാര്യവും സത്യസന്ധവും ആകണ്ടേ? 400 കുടുംബങ്ങളില്‍ പെട്ടവര്‍ മാത്രമാണ് ജുഡീഷ്യറി ഇന്നുവരെ കൈകാര്യം ചെയ്തത് എന്ന് പറയുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥവും ഭരണഘടനയുടെ ഔന്നത്യവും ചോദ്യം ചെയ്യപ്പെടുകയല്ലേ? ഇക്കാര്യത്തിലും പാര്‍ലമെന്റിനുള്ള പരമാധികാരം എങ്ങനെയാണ് സുപ്രീംകോടതി കവര്‍ന്നത്. ജനാധിപത്യ സമ്പ്രദായത്തില്‍ ജനങ്ങളാണ് പരമാധികാരിയെങ്കില്‍ ജനസഭ അംഗീകരിച്ച നിയമം കോടതിയും അംഗീകരിക്കേണ്ടതല്ലേ? ഈ പിഴവ് ഇനിയെങ്കിലും തിരുത്താന്‍ കഴിയുമോ?
നിയമസഭകള്‍ പാസാക്കുന്ന എല്ലാ ബില്ലുകളും അതേപടി ഗവര്‍ണര്‍മാര്‍ അംഗീകരിക്കണമെന്ന നിബന്ധന എങ്ങനെയാണ് സുപ്രീംകോടതിക്ക് ഏര്‍പ്പെടുത്താന്‍ കഴിയുക. നാളെ ഏതെങ്കിലും സംസ്ഥാനം രാജ്യവിരുദ്ധ നിലപാടുമായി വിഘടനവാദത്തെ പിന്തുണയ്ക്കുന്ന ഒരു നിയമം കൊണ്ടുവന്നാല്‍, ബില്ല് അംഗീകരിച്ചാല്‍ അത് ഒപ്പിടാനുള്ള ബാധ്യത ഗവര്‍ണര്‍ക്ക് ഉണ്ടോ? ഭരണഘടന വിഭാവനം ചെയ്യുന്നതനുസരിച്ച് രാജ്യത്തിന്റെ ഫെഡറല്‍ സമ്പ്രദായവും ഭരണഘടനയുടെ ഔന്നത്യവും സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കിന്റെ അന്തഃസത്തയും പാലിക്കാന്‍ ബാധ്യസ്ഥനായ രാഷ്ട്രപതിയുടെ പ്രതിനിധിക്ക് ഇത് അംഗീകരിക്കാന്‍ കഴിയുമോ? ഇത്തരം സംഭവങ്ങള്‍ വിവേചനബുദ്ധിയോടെ, ന്യായാന്യായ വിചാരത്തോടെ വിശകലനം ചെയ്ത് മാത്രമേ തീരുമാനമെടുക്കാന്‍ കഴിയൂ. ഈ തരത്തില്‍ നിയമസഭ അംഗീകരിക്കുന്നവയെല്ലാം സമയപരിധിക്കുള്ളില്‍ ഗവര്‍ണര്‍ അംഗീകരിക്കണമെന്ന ശാഠ്യം ഭരണഘടനാ അനുസൃതമാണോ?
കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തും സര്‍വ്വകലാശാലകളിലും വൈസ് ചാന്‍സലര്‍മാര്‍ മുതല്‍ അധ്യാപകര്‍ വരെയുള്ളവരുടെ കാര്യത്തില്‍ ഉണ്ടായ ബന്ധു നിയമനവും അഴിമതിയും ശ്രദ്ധേയമാണ്. കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമനത്തില്‍ കൊടിയ അഴിമതി നടന്നിട്ടും നിയമനം കിട്ടിയവരെ കോടതി തുടരാന്‍ അനുവദിച്ചത് നീതിയുക്തമായിരുന്നോ? അതേപോലെതന്നെ ജില്ലാ ജഡ്ജിമാരുടെ നിയമനത്തില്‍ ക്രമക്കേട് നടന്നുവെന്ന് കണ്ടെത്തിയെങ്കിലും അവര്‍ ജോലിയില്‍ തുടരുന്നത് കൊണ്ട് പിരിച്ചുവിടേണ്ട എന്ന് സുപ്രീംകോടതി തന്നെ തീരുമാനിച്ചതും കേരളത്തിലെ കാര്യത്തില്‍ ആയിരുന്നു. ഇതും നിയമാനുസൃതമായിരുന്നോ? സ്വന്തം കാര്യത്തില്‍ വരുമ്പോള്‍ ജഡ്ജിമാര്‍ ധാര്‍മികതമറക്കുന്നു എന്നതിന്റെ ഉദാഹരണമായിരുന്നില്ലേ ഈ രണ്ട് സംഭവങ്ങളും. ഏതു നിയമത്തിന്റെയും ഭരണഘടനയുടെ ഏതു വകുപ്പിന്റെയും അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനങ്ങള്‍ എന്ന പൊതുജനങ്ങളുടെ ചോദ്യത്തിന് കോടതികള്‍ക്ക് എന്ത് മറുപടിയാണുള്ളത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് അഴിമതി തടയാനുള്ള സുപ്രീംകോടതി നിര്‍ദ്ദേശം നടപ്പിലാക്കാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ശ്രമിച്ചത്. അത് ഇല്ലാതാക്കാനാണ് മുഖ്യമന്ത്രിയെ ചാന്‍സലര്‍ ആക്കി കൊണ്ടുള്ള നിയമ ഭേദഗതി കേരളത്തിലും തമിഴ്‌നാട്ടിലും കൊണ്ടുവന്നത്. ആ ബില്ല് ഒരു പരിഗണനയും കൂടാതെ ഒപ്പിട്ടു കൊടുക്കണമായിരുന്നു എന്ന നിലപാട് എങ്ങനെയാണ് സുപ്രീംകോടതിക്ക് സ്വീകരിക്കാന്‍ കഴിയുക, ഇത് അഴിമതിക്ക് കൂട്ടുനില്‍ക്കലല്ലേ?
ഇതിനിടെ കഴിഞ്ഞദിവസം കേരള ഹൈക്കോടതിയിലെ ഒരു ജഡ്ജി ശബരിമല കേസില്‍ യുവതി പ്രവേശനം അനുവദിച്ചതിനെ സ്ത്രീകള്‍ തന്നെ എതിര്‍ത്തത് പ്രതിലോമപരമായി എന്ന പരാമര്‍ശം നടത്തി. സത്യത്തില്‍ ആ ജഡ്ജി ഏതെങ്കിലും സംവിധാനത്തില്‍ വിധികര്‍ത്താവായിരിക്കാന്‍ യോഗ്യനാണോ എന്ന കാര്യം സംശയമാണ്. സാധാരണ ജനങ്ങളുടെ വിശ്വാസത്തിന്റെ പ്രശ്‌നമാണ് ശബരിമലയില്‍ ഉണ്ടായത്. നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പസ്വാമിയുടെ ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് നിരോധനം ഉണ്ടായിരുന്നില്ല. യുവതികള്‍ക്ക് മാത്രമാണ് ശബരിമലയില്‍ പ്രവേശന നിരോധനം ഉള്ളത്. സഹസ്രാബ്ദങ്ങളായുള്ള ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാണിത്. ഭക്തര്‍ അത് പാലിക്കുന്നത് എങ്ങനെയാണ് പുരോഗമനപരമല്ലാതാകുന്നത്. ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നീതിപീഠത്തില്‍ നിന്ന് ഉണ്ടാകുന്നതിലൂടെ ഇനിയും ഇത്തരം ഒരു കേസ് വന്നാല്‍ നീതിയുക്തമായി ഇത് പരിഗണിക്കുമോ എന്ന സംശയമാണ് ഭക്തരുടെ മനസ്സില്‍ സൃഷ്ടിക്കപ്പെടുന്നത്. തീര്‍ച്ചയായും ഭരണഘടനാ വിഷയങ്ങളിലും പാര്‍ലമെന്റിന്റെ അവകാശങ്ങളിലും ഭാരതീയ സംസ്‌കാരത്തിന്റെ ആചാരാനുഷ്ഠാനങ്ങളിലും കോടതിയുടെ ഇടപെടലുകള്‍ എവിടെ വരെ എന്ന പരിധി നിശ്ചയിക്കാന്‍ കാലമായിരിക്കുന്നു.