80 വയസ്സ് തികഞ്ഞ ക്യാപ്റ്റനൊപ്പം 105 വയസ്സ് തികഞ്ഞ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അവശേഷിക്കുന്ന കഷണങ്ങളില്‍ ഒന്നായ സിപിഎം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാകുമ്പോള്‍ പൊതുജനങ്ങളില്‍നിന്ന് ഉയരുന്ന ഏറ്റവും സുപ്രധാനമായ ചോദ്യം ഈ പാര്‍ട്ടി ഇനിയെങ്കിലും പിരിച്ചുവിട്ടുകൂടെ എന്നാണ്. ‘യഥാ രാജാ തഥാ പ്രജ’ എന്നാണല്ലോ പ്രമാണം. എസ്എന്‍സി ലാവ്‌ലിനും ഡേറ്റാ കച്ചവടവും മാസപ്പടി വിവാദവും സ്വര്‍ണക്കടത്തും ഒക്കെയായി ക്യാപ്റ്റന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അരങ്ങുവാഴുമ്പോള്‍ അതിനനുസൃതമായി താഴെത്തട്ടില്‍ സഖാക്കള്‍ അഴിമതി കാട്ടിയാല്‍ കുറ്റം പറയാന്‍ കഴിയുമോ. ക്യാപ്റ്റന്‍ തേങ്ങ ഉടയ്ക്കുമ്പോള്‍ അനുയായികള്‍ ചിരട്ടയെങ്കിലും ഉടക്കേണ്ടേ?
പാര്‍ട്ടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയിലേക്കും തകര്‍ച്ചയിലേക്കുമാണ് കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലൂടെ സിപിഎം എത്തിനില്‍ക്കുന്നത്. കേരളത്തിലെ പൊതുസമൂഹം ഇതിന്റെ ഉള്ളറകളും രഹസ്യങ്ങളും അന്തര്‍ധാരകളും എത്രമാത്രം മനസ്സിലാക്കിയിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമുണ്ട്. കേരളത്തില്‍ ഒരു രാഷ്ട്രീയപ്രസ്ഥാനം നേരിട്ട് ഒരു അഴിമതിക്കേസില്‍ പ്രതിയാകുന്നത് ചരിത്രത്തില്‍ ആദ്യമാണ്. ആ അസുലഭനേട്ടം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സിപിഎം ഏറ്റെടുത്തത് ഒരുപക്ഷേ, കാലം കണക്ക് ചോദിച്ചതായിരിക്കും. എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ അന്നത്തെ വൈദ്യുതിമന്ത്രിയുടെ പീഡനവും സമ്മര്‍ദ്ദവും ചെറുത്തുനില്‍ക്കാന്‍ കഴിയാതെ സെക്രട്ടറിയേറ്റിനുള്ളില്‍ പിടഞ്ഞുവീണു ഹൃദയംപൊട്ടി മരിച്ച വൈദ്യുതിബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വി. രാജഗോപാലന്റെ ആത്മാവ് ഇപ്പോള്‍ പൊട്ടിച്ചിരിക്കുന്നുണ്ടാവും. അത്രമാത്രം സത്യസന്ധനും ദൃഢചിത്തനും ആയിട്ടും പാര്‍ട്ടി സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. കരുവന്നൂരിലും അന്വേഷണ ഏജന്‍സി കേന്ദ്രസര്‍ക്കാരിന്റെത് ആയതുകൊണ്ട് മാത്രമല്ലേ ഇതിന്റെ സംഭവങ്ങളും ഗൂഢാലോചനയും പുറത്തുവന്നതും ഉയര്‍ന്ന നേതാക്കള്‍ പോലും പ്രതിപട്ടികയില്‍ എത്തിയതും.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച അന്തിമ കുറ്റപത്രത്തിലെ 83 പേരും, സിപിഎം എന്ന രാഷ്ട്രീയപ്പാര്‍ട്ടിയും ആണ് പ്രതികള്‍. ഒന്നാം ഘട്ടത്തില്‍ 56 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയിരുന്നത്. രണ്ടാംഘട്ട അന്തിമ കുറ്റപത്രത്തില്‍ ആണ് 27 പേരെയും പാര്‍ട്ടിയെയും കൂടി പ്രതിയാക്കിയത്. സിപിഎമ്മിന്റെ തൃശ്ശൂരിലെ മുന്‍ ജില്ലാ സെക്രട്ടറിമാരായ കെ.രാധാകൃഷ്ണന്‍ എംപി, എ.സി. മൊയ്തീന്‍ എംഎല്‍എ, എം.എം.വര്‍ഗീസ് എന്നിവരാണ് രണ്ടാംഘട്ട പ്രതിപ്പട്ടികയില്‍ പാര്‍ട്ടിക്കൊപ്പം പ്രതികളായത്. ദല്‍ഹി മദ്യ കുംഭകോണക്കേസില്‍ അന്വേഷണ ഏജന്‍സി ആം ആദ്മി പാര്‍ട്ടിയെ പ്രതിയാക്കിയിരുന്നു. കേരളത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയപാര്‍ട്ടിയെ അഴിമതിക്കേസില്‍ പ്രതിയാക്കുന്നത്.
വ്യാജവായ്പകള്‍ വഴി 100 കോടി രൂപ കരുവന്നൂര്‍ സഹകരണ ബാങ്കില്‍നിന്ന് പ്രതികള്‍ തട്ടിയെടുത്തു എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. ഈ തട്ടിപ്പിന് കളമൊരുക്കുകയും കൂട്ടുനില്‍ക്കുകയും വന്‍ തുക കമ്മീഷന്‍ അഥവാ പാരിതോഷികം ഇനത്തില്‍ കൈപ്പറ്റിയതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ 128 കോടി രൂപയുടെ സ്വത്ത് നേരത്തെ തന്നെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടില്‍നിന്ന് ഒരുകോടി രൂപ എന്‍ഫോഴ്‌സ്‌മെന്റ് പിടിച്ചെടുക്കുകയും അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു. കെ.രാധാകൃഷ്ണനെയും എ.സി.മൊയ്തീനെയും എം.എം.വര്‍ഗീസിനെയും നേരത്തെ പലതവണ ചോദ്യം ചെയ്താണ് ഇഡി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
വ്യാജ വായ്പകള്‍ നല്‍കി തട്ടിപ്പ് നടത്തിയതില്‍ സിപിഎം ഒരു രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയില്‍ നേരിട്ട് പങ്കാളിത്തം വഹിച്ചു എന്നാണ് കുറ്റപത്രത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ആരോപിച്ചിട്ടുള്ളത്. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് വ്യാജവായ്പകള്‍ നല്‍കിയത്. ഇതിന്റെ കമ്മീഷന്‍ തുക ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ടിലേക്ക് എത്തുകയായിരുന്നു. പാര്‍ട്ടിയുടെ നേരിട്ടുള്ള ഇടപെടല്‍ തെളിയാനുള്ള കാരണവും ഇതുതന്നെയാണ്. പാര്‍ട്ടി ലോക്കല്‍- ഏരിയ ജില്ലാ തലങ്ങളിലുള്ള നേതാക്കള്‍ക്ക് തട്ടിപ്പില്‍ നേരിട്ട് പങ്കുണ്ടെന്നാണ് വ്യക്തമാകുന്നത്. ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശം അനുസരിച്ച് ജില്ലാ സെക്രട്ടറിയേറ്റിലെ മുതിര്‍ന്ന അംഗമായ എ.കെ.ചന്ദ്രന്‍ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു വരികയായിരുന്നു. ഈ സെക്രട്ടറിയേറ്റ് അംഗമാണ് വ്യാജവായ്പകള്‍ നല്‍കുന്നതിന് നേതൃത്വം വഹിച്ചതും കമ്മീഷന്‍ പാര്‍ട്ടി അക്കൗണ്ടില്‍ എത്തിച്ചതും.
ബാങ്കിന്റെ സെക്രട്ടറി സുനില്‍കുമാറിന്റെയും മാനേജര്‍ ബിജു കരീമിന്റെയും മൊഴികളില്‍ ചന്ദ്രന്റെ ഇടപെടലും പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് പണം പോയതിന്റയും രേഖകള്‍ അടക്കം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്കായി വന്‍തോതില്‍ പണമൊഴുക്കി. ഇരിങ്ങാലക്കുട മണ്ഡലത്തില്‍ ഇപ്പോഴത്തെ വിദ്യാഭ്യാസമന്ത്രിയായ ആര്‍. ബിന്ദുവിനും കുന്നംകുളത്ത് എ.സി.മൊയ്തീനും പ്രചാരണവാഹനങ്ങള്‍ ഒരുക്കിയത് കേസിലെ മുഖ്യപ്രതികളാണ്. പാര്‍ട്ടി ഫണ്ടിലേക്ക് പണം നല്‍കിയത് കൂടാതെ നേതാക്കളുടെ അക്കൗണ്ടുകളിലേക്ക് പണം എത്തിയതിന്റെയും സൂചനകള്‍ വ്യക്തമാണ്. പലതരത്തില്‍ പല സ്രോതസ്സിലൂടെയും നേതാക്കള്‍ ആനുകൂല്യങ്ങള്‍ പറ്റിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് നല്‍കുന്ന സൂചന. വീടുപണിക്കുള്ള ഉപകരണങ്ങള്‍, വാഹനങ്ങള്‍, സ്വര്‍ണം തുടങ്ങി പലതരത്തിലുള്ള പാരിതോഷികങ്ങളും ഇവര്‍ സ്വീകരിച്ചിട്ടുണ്ട്. എല്ലാതലത്തിലും ഉള്ള പാര്‍ട്ടി നേതാക്കള്‍ പ്രതികളുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ആനുകൂല്യങ്ങള്‍ നേടുകയും ചെയ്തു എന്നാണ് പറയുന്നത്.
പാര്‍ട്ടിതന്നെ കേസില്‍ പ്രതിയായതോടെ ഇന്നുവരെ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും അഭിമുഖീകരിക്കാത്ത പ്രതിസന്ധിയിലേക്കാണ് സിപിഎം പോകുന്നത്. കരുവന്നൂരില്‍ പാര്‍ട്ടി അണികളും അംഗങ്ങളും ഒന്നടങ്കം നേതൃത്വത്തിനെതിരെയും ബാങ്കിന്റെ ഭരണസമിതിക്കെതിരെയും രംഗത്ത് വരികയും നിക്ഷേപം നടത്തിയവര്‍ക്ക് പണം കിട്ടാതെ വരികയും ചികിത്സ മുടങ്ങുകയും ഒക്കെ ചെയ്ത സാഹചര്യത്തില്‍ ഏതെങ്കിലും തരത്തില്‍ ഇക്കാര്യത്തില്‍ അണികളെ ഒപ്പം ഉറപ്പിച്ചു നിര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയാണ്. വരാന്‍ പോകുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഏറ്റവും ചൂടുള്ള ചര്‍ച്ചാവിഷയമായി കരുവന്നൂര്‍ തട്ടിപ്പ് മാറും എന്ന കാര്യത്തില്‍ സംശയമില്ല. ഒരു എംപിയും ഒരു എം എല്‍എയും അടക്കം മുതിര്‍ന്ന മൂന്നു നേതാക്കള്‍ ഉള്‍പ്പെടെ ജില്ലയിലെ പ്രമുഖ നേതാക്കള്‍ എല്ലാം കേസില്‍ പ്രതികളായി എന്നത് മാത്രമല്ല, രാജ്യത്ത് തന്നെ ഇത്രയും പഴക്കമുള്ള ഒരു രാഷ്ട്രീയപാര്‍ട്ടി അഴിമതി കേസില്‍ പ്രതിയാകുന്നതും ആദ്യമാണ്. കേസ് കോടതിയില്‍ എത്തിയ സാഹചര്യത്തില്‍ സിപി എമ്മിന്റെ രാഷ്ട്രീയ അംഗീകാരം തല്‍ക്കാലത്തേക്ക് എങ്കിലും വിലക്കണമെന്ന് ആവശ്യപ്പെട്ടാല്‍ പോലും പാര്‍ട്ടി പ്രതിസന്ധിയിലാകും. ഒപ്പം ചിഹ്നം മരവിപ്പിക്കപ്പെടുകയും ചെയ്യും. കേസിന്റെ വിധിവരെ കാക്കണമെന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചാല്‍ മാത്രമേ സിപിഎമ്മിന് മുഖം രക്ഷിക്കാന്‍ ആകൂ.
കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണ് എന്ന ആരോപണം കരുവന്നൂരില്‍ പാര്‍ട്ടി സഖാക്കള്‍ക്കിടയില്‍ പോലും വിലപ്പോകുന്നില്ല എന്നതാണ് ശ്രദ്ധേയം. പത്തുവര്‍ഷത്തിലേറെ നീണ്ടുനിന്ന തട്ടിപ്പില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിലായത് നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും തന്നെയാണ്. ബാങ്കില്‍ നടക്കുന്ന സാമ്പത്തിക തിരിമറികളും അനാശാസ്യ ഇടപാടുകളും നേരത്തെ തന്നെ ബാങ്കിലെ അംഗങ്ങളും നിക്ഷേപകരും പലതവണ ചൂണ്ടിക്കാട്ടിയെങ്കിലും പാര്‍ട്ടി നേതൃത്വം അത് ഗൗരവമായി എടുക്കാതെ തള്ളുകയായിരുന്നു. തട്ടിപ്പിന്റെ പങ്ക് പാര്‍ട്ടി നേതൃത്വത്തിനും കിട്ടിയിരുന്നത് കൊണ്ടാണ് തട്ടിപ്പുകാരെ സംരക്ഷിക്കാന്‍ പാര്‍ട്ടി നേതൃത്വം ഒപ്പം നിന്നത് എന്നാണ് പൊതുവേ നാട്ടിലുള്ള വിലയിരുത്തല്‍. മുന്‍മന്ത്രിയും ഇപ്പോഴത്തെ എംഎല്‍എയും ആയ എ.സി.മൊയ്തീന്‍ സിപിഎം ജില്ലാ സെക്രട്ടറി ആയിരുന്ന കാലത്താണ് കരുവന്നൂര്‍ ബാങ്കിലെ തട്ടിപ്പ് ആരംഭിച്ചത്. അന്ന് ബ്രാഞ്ച് മാനേജര്‍ ആയിരുന്ന എം.വി.സുരേഷ് രേഖാമൂലം എ.സി. മൊയ്തീന് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. സുരേഷിനെ ബാങ്കില്‍നിന്നും പിന്നീട് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. മൊയ്തീന്‍ മന്ത്രി ആയപ്പോള്‍ കെ.രാധാകൃഷ്ണനാണ് ജില്ലാ സെക്രട്ടറി ആയത്. അതിനുശേഷം എം.എം.വര്‍ഗീസും. ഈ മൂന്നുപേരുടെയും കാലത്ത് സഹകാരികളും നിക്ഷേപകരും പാര്‍ട്ടി പ്രവര്‍ത്തകരും പരാതിയുമായി രംഗത്തെത്തി. ബാങ്കിലെ ക്രമക്കേടുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ തന്നെ സഹകരണ വകുപ്പിന്റെ ഓഡിറ്റര്‍മാര്‍ പലതവണ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഒരു നടപടിയും ഉണ്ടായില്ല എന്ന് മാത്രമല്ല, പരാതിക്കാരെല്ലാം പാര്‍ട്ടിക്ക് പുറത്തുപോകുന്ന അവസ്ഥയാണ് ഉണ്ടായത്.
ബാങ്കിന്റെ സെക്രട്ടറിയായിരുന്ന സുനില്‍കുമാര്‍ എന്‍ഫോഴ്‌സ്‌മെന്റിന് നല്‍കിയ മൊഴിയില്‍ സിപിഎം നേതാക്കള്‍ പറഞ്ഞിട്ടാണ് കോടികളുടെ വ്യാജവായ്പ നല്‍കിയതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കില്‍ പണയംവച്ച ആധാരങ്ങളില്‍ തിരിമറി നടത്തിയും തട്ടിപ്പ് നടന്നിട്ടുണ്ട്. സിപിഎം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് എത്തുമ്പോള്‍ പഴയ ആദര്‍ശ രാഷ്ട്രീയത്തിന്റെയും സത്യസന്ധതയുടെയും ഒക്കെ കഥകള്‍ വെറും പഴങ്കഥയാവുകയാണ്. സാന്റിയാഗോ മാര്‍ട്ടിന്റെയും മറ്റ് അഴിമതിക്കാരുടെയും അനാശാസ്യ ഇടപാടുകളുടെയും ഒക്കെ താവളമായി സിപിഎം മാറുമ്പോള്‍ പാര്‍ട്ടിയിലും ഒരു തലമുറ മാറ്റമാണ് സംഭവിക്കുന്നത്. മാസപ്പടിയുടെയും കമ്മീഷന്‍ ഇടപാടുകളുടെയും അഴിമതിയുടെയും ഒക്കെ കൂത്തരങ്ങായി പാര്‍ട്ടി അധ:പതിക്കുമ്പോള്‍ ഇനി എന്താണ് ഒരു വഴി. എന്‍ഫോഴ്‌സ്‌മെന്റ് മുന്നില്‍ വച്ച രേഖകളും മൊഴികളും ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ സിപിഎമ്മിന്റെ ഇടപെടലും വന്‍ക്രമക്കേടും കൃത്യമായി വ്യക്തമാക്കുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചാല്‍ അതോടെ കേരള രാഷ്ട്രീയത്തില്‍ സിപിഎം എന്ന പാര്‍ട്ടിയുടെ ഭാവിയാണ് ചോദ്യചിഹ്നം ആകുന്നത്. പാലോറ മാതയുടെയും പി.കൃഷ്ണപിള്ളയുടെയും ഒക്കെ പാരമ്പര്യം ഇനി ചരിത്രത്തിലെ വെറും കഥകളായി മാത്രം അവശേഷിക്കും. ഇന്നത്തെ സാഹചര്യത്തില്‍ കഴിയുന്നതും വേഗം പാര്‍ട്ടി പിരിച്ചുവിടുന്നതാണ് ഏറ്റവും അഭികാമ്യം.