ഷാജി നീലകണ്ഠന്‍ കരുണാകരന്‍ എന്ന ഷാജി എന്‍. കരുണ്‍ കാലയവനികക്കുള്ളില്‍ മറയുമ്പോള്‍ മലയാള സിനിമയെ അതിന്റെ ദൃശ്യാവിഷ്‌കാര മികവോടെയും ദേശാന്തര പ്രൗഢമായ ചാരുതയോടെയും ഔന്നത്യത്തോടെയും ദേശീയ-അന്താരാഷ്ട്ര തലത്തില്‍ അടയാളപ്പെടുത്തിയ പ്രതിഭാധനനായ സംവിധായകനെയാണ് കൈരളിക്ക് നഷ്ടമാകുന്നത്.
1999 ലെ കാന്‍ഫിലിം ഫെസ്റ്റിവലില്‍ ഭാരതത്തിന്റെ ദേശീയ പതാക പാറിപ്പറക്കുന്നതു കണ്ട് ഷാജി. എന്‍. കരുണ്‍, മോഹന്‍ലാലിനോടു പറഞ്ഞു: ”നമ്മുടെ ദേശീയ പതാക അവിടെ ഉയര്‍ന്നു പറക്കുന്നതിനു കാരണം നമ്മുടെ ‘വാനപ്രസ്ഥം’ എന്ന സിനിമയാണ്.”
പ്രമുഖ കഥകളി നടന്‍ കലാമണ്ഡലം ഗോപിയാശാനും യശ:ശരീരനായ തബലിസ്റ്റ് സക്കീര്‍ ഹുസൈന്‍ സംഗീത സംവിധായകനായും കയ്യൊപ്പ് ചാര്‍ത്തിയ ചിത്രമായിരുന്നു വാനപ്രസ്ഥം. ഇന്‍ഡോ- ഫ്രഞ്ച്- ജര്‍മന്‍ നിര്‍മാണ സംരംഭമായിരുന്നു ചിത്രം. 2000-ലെ മികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം മോഹന്‍ലാലിന് നേടിക്കൊടുത്ത ചിത്രം മലയാളത്തിലെ മഹാനടന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ്. അതേവര്‍ഷം മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മോഹന്‍ലാല്‍ ചിത്രത്തിലൂടെ നേടി.
ഷാജി എന്‍. കരുണിന്റെ പിറവി, സ്വം, വാനപ്രസ്ഥം എന്നീ മൂന്നു സിനിമകളും കാന്‍ ഫിലിംഫെസ്റ്റിവെലില്‍ പ്രദര്‍ശിപ്പിക്കുകയും അവാര്‍ഡുകള്‍ വാരിക്കൂട്ടുകയും ചെയ്തു. ആ നേട്ടം മറ്റൊരു മലയാള സംവിധായകനും സ്വന്തമാക്കാനായിട്ടില്ല എന്നറിയുമ്പോഴാണ് ആ സര്‍ഗ്ഗപ്രതിഭയുടെ തികവ് ആസ്വാദകലക്ഷങ്ങള്‍ തിരിച്ചറിയുന്നത്.
Wild Life of Kerala 1979, Kerala Carnival 1980, Kannikal 1986, Sham’s Vision 1996, Bhavam 1998, Aravindan 2000, Big Man& Small World 2002, AKG 2007 എന്നിവ അദ്ദേഹം സംവിധാനം ചെയ്ത ലഘുചിത്രങ്ങളും 1977ല്‍ പുറത്തിറങ്ങിയ ‘കാഞ്ചന സീത’ 1978ലെ ‘തമ്പ്’, 1979ലെ ‘കുമ്മാട്ടി’, 1980ലെ ‘എസ്തപ്പാന്‍’, 1981ലെ ‘പോക്കുവെയില്‍’, 1985ലെ ‘ചിദംബരം’, 1986ലെ ‘ഒരിടത്ത്’ എന്നിവ അദ്ദേഹം ക്യാമറ ചലിപ്പിച്ച ചലച്ചിത്ര ഭാഷ്യങ്ങളുമാണ്. 1989ല്‍ പിറവി, 1994ല്‍ സ്വം, 1998ല്‍ വാനപ്രസ്ഥം, 2002ല്‍ നിഷാദ്, 2009ല്‍ കുട്ടിസ്രാങ്ക്, 2014ല്‍ സ്വപാനം, 2018ല്‍ ഓള് എന്നീ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ സംവിധാന മികവില്‍ പുറത്തിറങ്ങുകയും ചെയ്തു.
അഭ്രപാളികളില്‍ അദ്ദേഹമൊരുക്കിയ കാവ്യ-കലാ സപര്യകളില്‍ സംവിധായകനായും ഛായാഗ്രാഹകനായും ഏഴ് ദേശീയ പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന പുരസ്‌കാരങ്ങളും സ്വന്തമാക്കി. മികച്ച ഛായാഗ്രാഹണത്തിന് 1989ലെ ഹവായി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഈസ്റ്റ്മാന്‍ കൊഡാക് അവാര്‍ഡും, 1979ല്‍ തമ്പ്, 1977ല്‍ കാഞ്ചന സീത,1981ല്‍ എസ്തപ്പാന്‍, 1986ല്‍ ഒന്നു മുതല്‍ പൂജ്യം വരെ എന്നിവക്ക് ദേശീയ അവാര്‍ഡുകളും അദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു. 1989 ല്‍ പിറവി, 1994ല്‍ സ്വം, 1999ല്‍ വാനപ്രസ്ഥം എന്നിവക്ക് മികച്ച സംവിധായകനുള്ള പുരസ്‌കാരം അദ്ദേഹം ഏറ്റുവാങ്ങി. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള മലയാളചിത്രമാണ് പിറവി. ഈ ചിത്രത്തിന് 1989-ലെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ ക്യാമറ (La Caméra d’Or) പ്രത്യേക പരാമര്‍ശം ലഭിച്ചു. അതേ വര്‍ഷം തന്നെ ലണ്ടന്‍ ഫിലിംഫെസ്റ്റിവലിലും ലൊകാര്‍ണോ ഫിലിം ഫെസ്റ്റിവലിലും മികച്ച സിനിമയായി പിറവി തെരഞ്ഞെടുക്കപ്പെട്ടു. കലാസാംസ്‌കാരിക രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ഫ്രഞ്ച് സര്‍ക്കാരിന്റെ അന്താരാഷ്ട്രാ അംഗീകാരമായ ‘ദ ഓര്‍ഡര്‍ ഓഫ് ആര്‍ട്ട്‌സ് ആന്റ് ലെറ്റേഴ്‌സ്’ (Ordre des Arts et des Lettres;) 1999 ല്‍ അദ്ദേഹം നേടി.
പ്രമുഖ കഥാകൃത്ത് ടി.പദ്മനാഭന്റെ ‘കടല്‍’ എന്ന ചെറുകഥക്ക് ചലച്ചിത്രാഖ്യാനമൊരുക്കി, മോഹന്‍ലാലിനെ നായകനാക്കിക്കൊണ്ട് അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. പലവിധ കാരണങ്ങളാല്‍ അത് നീണ്ടുപോവുകയായിരുന്നു.
”കാലം എന്ന പാറയില്‍ കൊത്തിയൊരുക്കുന്ന ശില്‍പമാണ് സിനിമ” (sculpture made out of time) എന്ന് വിഖ്യാതചലച്ചിത്രകാരന്‍ തര്‍ക്കോവ്‌സ്‌കിയെ ഉദ്ധരിച്ച് അദ്ദേഹം പറയുന്നു. അതില്‍ കയ്യൊപ്പുകള്‍ പകര്‍ത്തേണ്ടത് ചലച്ചിത്രകാരനാണ്. കാലത്തെ അതിജീവിക്കുന്നതും, ഓരോ തവണ കാണുമ്പോഴും പുതിയ അനുഭവതലം പ്രദാനം ചെയ്യുന്നതുമാണ് സിനിമയെന്നും ചിത്രകാരന്‍ നിറങ്ങള്‍ തെരഞ്ഞെടുക്കുന്നതുപോലെയാണ് സംവിധായകന്‍ നടന്മാരെ തിരഞ്ഞെടുക്കുന്നതെന്നും സംവിധായകന്റെ മാധ്യമമാണ് സിനിമയെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മുന്‍പ് കാണികള്‍ക്ക് ഉള്ളുണര്‍വ്വും ഉള്‍ക്കാഴ്ചയും നല്‍കുന്ന കഥാപാത്രങ്ങള്‍ സമാന്തരസിനിമയില്‍ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പരാമര്‍ശിക്കുന്നു.
മനുഷ്യന്‍ കല കണ്ടുപിടിച്ചതു സന്തോഷിക്കാനാണെന്നും അല്ലാതെ നാശം കാണുന്നതിനല്ലെന്നും കലാകാരന്‍ ശുഭാപ്തിവിശ്വാസി ആയിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
മനുഷ്യന് നഷ്ടമായിരിക്കുന്ന നിഷ്‌കളങ്കതയെ ഫാന്റസിയുമായി കോര്‍ത്തിണക്കുകയാണ് ‘ഓള്’ എന്ന ഷെയ്ന്‍ നിഗമും എസ്തറും പ്രധാനവേഷങ്ങളില്‍ അഭിനയിച്ച അഭ്രകാവ്യം. സ്വത്വപ്രതിസന്ധി യാണ് (identity crisis) കുഞ്ഞുക്കുട്ടന്‍ എന്ന കഥകളി നടനായി മോഹന്‍ലാലും സുഭദ്രയായി സുഹാസിനിയും പകര്‍ന്നാടിയ വാനപ്രസ്ഥത്തില്‍ ചര്‍ച്ചചെയ്യുന്നത്.
അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രമായ ‘സ്വം’ കാന്‍ ഫിലിം ഫെസ്റ്റിവലിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏകമലയാള ചിത്രമാണ്. 2011-ല്‍ പത്മശ്രീ അവാര്‍ഡിന് അര്‍ഹനായി. മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2023-ലെ ജെ.സി.ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചു. പിറവി, സ്വം, വാനപ്രസ്ഥം എന്നീ ചിത്രങ്ങളിലൂടെ, കാന്‍മേളയുടെ ഔദ്യോഗിക വിഭാഗത്തില്‍ തുടര്‍ച്ചയായ മൂന്നു ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്ന ലോകസിനിമയിലെ അപൂര്‍വം സംവിധായകരിലൊരാളായി.
1998-ല്‍ സംസ്ഥാനചലച്ചിത്ര അക്കാദമി രൂപപ്പെട്ടപ്പോള്‍ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയര്‍മാന്‍ ആയിരുന്നു ഷാജി എന്‍.കരുണ്‍. അദ്ദേഹം അദ്ധ്യക്ഷനായിരുന്ന കാലത്ത് ഐ.എഫ്.എഫ്.കെയില്‍ മത്സരവിഭാഗം ആരംഭിക്കുകയും മേളയ്ക്ക് ‘ഫിയാഫി’ന്റെ അംഗീകാരം ലഭിക്കുകയും ചെയ്തു. കേരളസംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ അദ്ധ്യക്ഷസ്ഥാനവും, ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ അദ്ധ്യക്ഷസ്ഥാനവും (1998-2001) വഹിച്ചിട്ടുണ്ട്.
1989-ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച ചിത്രത്തിനും സംവിധാനത്തിനും നടനും ശബ്ദലേഖനത്തിനുമുള്ള അവാര്‍ഡുകള്‍ ‘പിറവി’ എന്ന ചിത്രം സ്വന്തമാക്കി. ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിലും ചിത്രം അവാര്‍ഡുകള്‍ വാരിക്കൂട്ടി. കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയായിരുന്ന പി. രാജന്റെ അടിയന്തരാവസ്ഥകാലത്തെ തിരോധാനവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് പിറവിയുടെ പിറവിക്ക് നിദാനമായത്. എന്നാല്‍ ആ വിഷയമല്ല ആ ചലച്ചിത്രം ചര്‍ച്ച ചെയ്യുന്നതെന്നും സിനിമയിലെ സംഭവങ്ങള്‍ മറ്റൊരു കാലഘട്ടത്തില്‍ സംഭവിക്കുന്നതാണെന്ന് സിനിമയില്‍ തന്നെ സൂചിതമാണെന്നും അദ്ദേഹം പിന്നീട് പറയുകയുണ്ടായി.
1970 കാലഘട്ടത്തില്‍ മലയാള സിനിമാ മേഖലയ്ക്ക് അച്ചടക്കമുണ്ടായിരുന്നുവെന്നും എന്നാല്‍, പണം സിനിമയെ ഭരിക്കാന്‍ തുടങ്ങിയതോടെ ഇതിനു മാറ്റം വന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. പണ്ടു സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തമ്മില്‍ പരസ്പര ഐക്യമുണ്ടായിരുന്നുവെന്നും ഒരുമിച്ചുകൂടുമ്പോള്‍ മാത്രമേ സാമൂഹിക ഉന്നതിയും പ്രസക്തിയും ഉണ്ടാകുകയുള്ളൂവെന്നും ഇന്ന് അത്തരം ഒത്തുകൂടല്‍ ഇല്ലാതായതോടെ സിനിമയുടെ സാഗത്യം തന്നെ ഇല്ലാതായിത്തുടങ്ങിയെന്നും അദ്ദേഹം വേദനയോടെ അഭിപ്രായപ്പെട്ടിരുന്നു.
ഇക്കാലഘട്ടത്തില്‍ സിനിമ എന്ന കലാരൂപം കലാസൃഷ്ടി എന്നതില്‍ നിന്നു വിഭിന്നമായി പണത്തിന്റെ ധാരാളിത്തവും വ്യവസായവും ബിസിനസുമായി മാറിയെന്നും സിനിമാ മേഖലയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവരും സിനിമ വേണ്ടന്നു വയ്ക്കുന്നവര്‍ പോലും സംഘടനകള്‍ക്കു രൂപം കൊടുക്കുന്ന അവസ്ഥ വന്നുവെന്നും സിനിമയില്‍ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കാണു മൂന്‍തൂക്കമെന്നും അങ്ങനെ സിനിമ എന്ന കലയുടെ സംസ്‌കാരം കൈവിട്ടുപോയെന്നും അദ്ദേഹം പരിതപിച്ചു.
1994-ലാണ് ഷാജി എന്‍. കരുണിന്റെ രണ്ടാമത്തെ ചിത്രമായ ‘സ്വം’ പുറത്തിറങ്ങുന്നത്. മികച്ച ഛായാഗ്രഹണത്തിന് ഉള്‍പ്പെടെ ആ വര്‍ഷത്തെ മൂന്ന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ചിത്രം നേടി. കാന്‍ മേളയിലെ പ്രധാന മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ആദ്യ മലയാള ചലച്ചിത്രമാണ് ഈ ചലച്ചിത്രം. 2010-ല്‍ പുറത്തിറങ്ങിയ കുട്ടിസ്രാങ്കും ഷാജി എന്‍. കരുണിന്റെ സര്‍ഗ്ഗപ്രതിഭയുടെ മാറ്ററിയിച്ച ചിത്രമായിരുന്നു. മമ്മൂട്ടിയുടെ അഭിനയമികവ് മാറ്റുരച്ച ചിത്രമായിരുന്നു ഇത്. ആ വര്‍ഷത്തെ മികച്ച ചിത്രത്തിനടക്കം അഞ്ച് ദേശീയ പുരസ്‌കാരങ്ങള്‍ ഈ ചിത്രം നേടി.
1952-ല്‍ കൊല്ലം ജില്ലയില്‍ വ്യവസായിയായിരുന്ന എന്‍. കരുണാകരന്റെയും ചന്ദ്രമതിയുടെയും പുത്രനായാണ് ഷാജി എന്‍. കരുണിന്റെ ജനനം. അദ്ദേഹത്തിന് 11 വയസ്സുളളപ്പോള്‍ കുടുംബം തലസ്ഥാന നഗരിയിലേക്ക് താമസം മാറ്റി. യൂണിവേഴ്‌സിറ്റി കോളജില്‍ നിന്നും ബിരുദമെടുത്ത ഷാജി പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഛായാഗ്രഹണം പഠിക്കുകയും ഗോള്‍ഡ് മെഡല്‍ സ്വന്തമാക്കുകയും ചെയ്തു. ‘ജെനസിസ്’ എന്ന ഡിപ്ലോമ ചിത്രത്തിനാണ് അദ്ദേഹം ആദ്യമായി ഛായാഗ്രഹണം നിര്‍വഹിച്ചത്. ഇതിന് നിരവധി അവാര്‍ഡുകള്‍ ലഭിക്കുകയുണ്ടായി.
തുടര്‍ന്ന് ജി.അരവിന്ദന്‍, കെ.ജി. ജോര്‍ജ്, എം.ടി. വാസുദേവന്‍ നായര്‍ ഉള്‍പ്പെടെ നിരവധി വിഖ്യാത ചലച്ചിത്രസംവിധായകരുടെ സിനിമകളില്‍ ഛായാഗ്രഹകനായി പ്രവര്‍ത്തിച്ചു. കേവലം ദൃശ്യങ്ങള്‍ പകര്‍ത്തുന്നതില്‍ നിന്ന് വേറിട്ട് ദൃശ്യാത്മകമായ ആഴം അനുഭവിപ്പിക്കുന്ന തലത്തില്‍ ഛായാഗ്രഹണ കലയെ നവീകരിക്കുന്ന രീതിയില്‍ തന്റെ സര്‍ഗ്ഗപ്രതിഭയുടെ മിന്നലാട്ടം പ്രകടിപ്പിക്കുന്നതില്‍ മികവു പുലര്‍ത്തിയിരുന്നു അദ്ദേഹം. മികച്ച ക്യാമറാ വര്‍ക്കായി എടുത്തുകാട്ടിയിരുന്ന രീതിയായ ഫ്രെയിമുകള്‍ ഓവര്‍ ഗ്ലാമറൈസ് ചെയ്യുന്നതിനുപരിയായി, വിഷയത്തിന് യോജിക്കുന്ന മൂഡും ലൈറ്റിങ് പാറ്റേണും സൃഷ്ടിച്ച് വിന്യസിപ്പിക്കുന്ന സ്വന്തമായ ശൈലി രൂപപ്പെടുത്തിക്കൊണ്ട് ഛായാഗ്രാഹണ രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് പ്രാവര്‍ത്തികമാക്കുവാന്‍ അദ്ദേഹത്തിന് വിജയപ്രദമായി സാധിച്ചു. ഭാരതത്തിന്റെ കലാസാംസ്‌കാരികചരിത്രം സര്‍ഗ്ഗലാവണ്യത്തിന്റെ സുവര്‍ണ്ണമാറ്റുള്ള ആ പ്രതിഭയുടെ ധന്യമായ സ്മരണക്കുമുന്നില്‍ ആദരാഞ്ജലിയര്‍പ്പിക്കുന്നു.