പഹല്‍ഗാം ഭീകരാക്രമണവും അതിനു മറുപടിയായി പാക് ഭീകരത്താവളങ്ങളില്‍ ഭാരതം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറും പകല്‍പോലെ പുറത്തു കൊണ്ടുവന്ന ഒരു സത്യമുണ്ട്. പാകിസ്ഥാനിലെ ഭീകരരേക്കാളും ക്രൂരവും നിന്ദ്യവുമായ നിലപാടുള്ള ചില രാഷ്ട്രീയകക്ഷികളും പാക് പ്രേമികളും ജിഹാദികളുടെ ഉച്ഛിഷ്ടം ഭക്ഷിച്ച് നടക്കുന്ന ചില പരാന്നജീവികളായ മാധ്യമപ്രവര്‍ത്തകരും ഭാരതത്തിലുണ്ടെന്നതാണ് അത്.
8522 ചതുരശ്ര കിലോമീറ്റര്‍ ഭൂവിസ്തൃതിയുള്ള ഇസ്രായേല്‍, രാവും പകലും ഇല്ലാതെ ഇസ്ലാമിക ഭീകര സംഘടനയായ ഹമാസിനെതിരെ പോരാടുകയാണ്. ബഹുഭൂരിപക്ഷം ഇസ്ലാമിക രാഷ്ട്രങ്ങളും ആളും അര്‍ത്ഥവും ആയുധവും നല്‍കിയിട്ടും ഇസ്ലാമിക ഭീകരതയ്ക്ക് ഇസ്രായേലിനോട് പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ല. ഇസ്രായേലിലും ഭരണകക്ഷിയും പ്രതിപക്ഷവും ഒക്കെയുണ്ട്. ഇപ്പോഴത്തെ പ്രധാനമന്ത്രിയായ ബഞ്ചമിന്‍ നെതന്യാഹുവിനെതിരെ ഇടയ്ക്ക് അവിശ്വാസപ്രമേയവും വന്നിരുന്നു. ഇതിനിടെ ഹമാസ് വീണ്ടും ആക്രമണം നടത്തി ഏതാനും ഇസ്രായേല്‍ പൗരന്മാരെ തട്ടിക്കൊണ്ടു പോയതോടെ എല്ലാ അഭിപ്രായവ്യത്യാസങ്ങളും മറന്ന് മുഴുവന്‍ പൗരന്മാരും ഒറ്റക്കെട്ടായി ഭരണകൂടത്തിനൊപ്പം അണിനിരന്നു. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങള്‍ക്കപ്പുറം രാഷ്ട്രത്തിന്റെ സുരക്ഷയും അഭിമാനവും ചോദ്യംചെയ്യപ്പെടുമ്പോള്‍ ഇസ്രായേലിന് ഒരിക്കലും രാഷ്ട്രീയം പ്രശ്‌നമാകാറേയില്ല. രാഷ്ട്രം കഴിഞ്ഞ് മാത്രമേ അവര്‍ക്ക് മറ്റെന്തുമുള്ളൂ.
എന്നാല്‍ പഹല്‍ഗാം പ്രശ്‌നത്തിനുശേഷം ഭാരതത്തിലെ രാഷ്ട്രീയകക്ഷികള്‍ സ്വീകരിച്ച നിലപാടുകള്‍ പരിശോധിക്കപ്പെടേണ്ടതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഭാരതസര്‍ക്കാര്‍ സ്വീകരിച്ച മുഴുവന്‍ നടപടികളെയും പിന്തുണച്ച് രംഗത്തുവന്ന ഏക കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ മാത്രമായിരുന്നു. ശശി തരൂരിന്റെ ഈ നിലപാടിനോട് കോണ്‍ഗ്രസ് നേതൃത്വം എങ്ങനെ പ്രതികരിച്ചു എന്നത് ചിന്തിക്കണം. ശശി തരൂരിന്റെ നിലപാട്, അഭിപ്രായങ്ങള്‍, പരസ്യപ്രസ്താവനകള്‍ തുടങ്ങിയവ പാര്‍ട്ടി നിലപാടിന് എതിരാണെന്നാണ് കോണ്‍ഗ്രസ് നേതൃയോഗം മുന്നറിയിപ്പ് നല്‍കുന്നത്. യുദ്ധസമാനമായ സാഹചര്യം ഉണ്ടാകുമ്പോള്‍, രാഷ്ട്രത്തിന്റെ ഭരണകൂടത്തിനൊപ്പം, അതിന്റെ അതിര്‍ത്തി രക്ഷിക്കാനും സൈനികര്‍ക്ക് പിന്തുണ അര്‍പ്പിക്കാനും രംഗത്തുവരുന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ലൈനിന് എതിരാണെങ്കില്‍, കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ലൈന്‍ രാഷ്ട്രവിരുദ്ധമാണെന്ന് മാത്രമല്ല, അതിന്റെ നേതാക്കള്‍ ദേശദ്രോഹികള്‍ ആണെന്നും പറയാതിരിക്കാന്‍ കഴിയില്ല.
ജനാധിപത്യ വോട്ടെടുപ്പില്‍ പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഒരു വോട്ടുപോലും കിട്ടാതെ പരാജയപ്പെട്ട ജവഹര്‍ലാല്‍ നെഹ്‌റുവിനെ, മൊത്തം വോട്ടും കിട്ടി വിജയിച്ച സര്‍ദാര്‍ വല്ലഭഭായി പട്ടേലിനെ അവഗണിച്ച് പ്രധാനമന്ത്രിയാക്കിയപ്പോള്‍ തുടങ്ങിയതാണ് ഭാരതത്തിന്റെ പതനവും പരാജയവും. അധികാരത്തില്‍ കയറാനും കസേര ഉറപ്പിക്കാനും ഭരണാധികാരം നിലനിര്‍ത്താനും ഇസ്ലാമിക ഭീകരതയെ ഇത്രയേറെ പ്രോത്സാഹിപ്പിക്കുകയും ഹിന്ദുത്വത്തെ തകര്‍ത്ത് ചവിട്ടിമെതിച്ചു കളയാനും നെഹ്‌റുവിനോളം ഔത്സുക്യം കാണിച്ച മറ്റൊരു നേതാവില്ല. സ്വാതന്ത്ര്യത്തിനുശേഷം മറ്റെല്ലാ രാഷ്ട്രങ്ങളും സ്വന്തം സ്വത്വത്തിലേക്കും അതിന്റെ പാരമ്പര്യത്തിലേക്കും മടങ്ങിയപ്പോള്‍ ആക്‌സിഡന്റല്‍ ഹിന്ദു’ എന്ന് സ്വയം വിശേഷിപ്പിച്ച നെഹ്‌റു ഭാരതീയ സംസ്‌കാരത്തെയും പാരമ്പര്യത്തെയും പറ്റുന്നിടത്തെല്ലാം തേജോവധം ചെയ്യാനും തകര്‍ക്കാനും മാത്രമാണ് ശ്രമിച്ചത്. അതേ പാരമ്പര്യം തന്നെയാണ് ഇന്ദിരയും രാജീവും സോണിയയുടെ നിഴല്‍ മാത്രമായി നിന്ന മന്‍മോഹന്‍സിങ്ങും ഏറ്റവും അവസാനം ആജീവനാന്ത പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ രാഹുലും ചെയ്യുന്നത്. ഒരു യുദ്ധകാല അന്തരീക്ഷം നിലനില്‍ക്കുമ്പോള്‍ രാഷ്ട്രത്തിനനുകൂലമായി പ്രസ്താവന നടത്തിയ ശശി തരൂരിനെ അപമാനിച്ച് പുറത്താക്കാനുള്ള ശ്രമം ആര്‍ക്കുവേണ്ടിയാണ്?
ഓപ്പറേഷന്‍ സിന്ദൂറിലെ സിന്ദൂര്‍എന്ന വാക്കാണ് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രകോപിപ്പിച്ചത്. സിന്ദൂര്‍ വര്‍ഗീയമാണെന്നും ഹിന്ദുവിന്റേത് മാത്രമാണെന്നും വരുത്താനാണ് ചില ജിഹാദി തീവ്രവാദികള്‍ക്കൊപ്പം കോണ്‍ഗ്രസും ശ്രമിച്ചത്. ഭാരതസ്ത്രീയുടെ ഭാവശുദ്ധിയുടെയും ജീവിത വൈശിഷ്ട്യത്തിന്റെയും പ്രതീകമാണ് സിന്ദൂരം. പഹല്‍ഗാമില്‍ മതം ചോദിച്ച്, കലിമ ചൊല്ലി, ഉടുവസ്ത്രമഴിച്ച് ചേലാകര്‍മ്മം ചെയ്തിട്ടുണ്ടോ എന്നുനോക്കി മതത്തിന്റെ പേരില്‍ ഭീകരര്‍ ഹൈന്ദവവേട്ട നടത്തിയപ്പോള്‍ അതിനെ അപലപിക്കാനോ മതഭീകരതയെ തള്ളിപ്പറയാനോ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായിട്ടുണ്ടോ? ശശി തരൂര്‍ ചില കാര്യങ്ങളിലൊക്കെ നെഹ്‌റുവിന്റെ പിന്‍ഗാമിയാണെങ്കിലും രാഷ്ട്ര സുരക്ഷയുടെയും അന്താരാഷ്ട്രവേദികളില്‍ ഭാരതത്തിന്റെ മാനം കാക്കുന്ന കാര്യത്തിലും ഭാരതത്തിന്റെ അഭിമാനമുയര്‍ത്തിപ്പിടിക്കുന്നതിലും ഒക്കെത്തന്നെ വളരെ ശ്രദ്ധേയമായ നിലപാട് സ്വീകരിച്ചിട്ടുള്ള ആളാണ്. നേരത്തെ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നടത്തിയ സംവാദത്തില്‍ ബ്രിട്ടീഷുകാര്‍ ഭാരതത്തെ കൊള്ളയടിച്ചത് എങ്ങനെയാണെന്ന് വ്യക്തമായി വരച്ചുകാട്ടിയ തരൂര്‍ അന്ന് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ചെകിടത്ത് പരസ്യമായി അടിക്കുകയായിരുന്നു. ആ നിലപാടൊന്നും കോണ്‍ഗ്രസുകാര്‍ സ്വീകരിക്കണമെന്ന് പറയുന്നില്ല.
ഈ നാട്ടില്‍ ജീവിക്കുന്ന, എല്ലാവര്‍ക്കും ഈ രാഷ്ട്രത്തിന്റെ പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള ബാധ്യതയുണ്ട്. രാഷ്ട്രീയത്തിന്റെ പേരില്‍ അത് വിസ്മരിച്ച് അധികാരം എന്ന ഒരേയൊരു ലക്ഷ്യവുമായി ഇറച്ചിക്കടയിലെ ശ്വാനനെപോലെയായി കോണ്‍ഗ്രസ് നേതൃത്വം മാറുന്നതുകാണുമ്പോള്‍ സത്യത്തില്‍ അറപ്പാണ് തോന്നുന്നത്. അവിടെയാണ് ശശി തരൂര്‍ എന്ന നേതാവ് വ്യത്യസ്തനാകുന്നത്. ശശി തരൂര്‍ ബിജെപിയിലേക്കുള്ള വഴി തുറക്കാനാണ് ശ്രമിക്കുന്നതെന്ന ആരോപണവും അദ്ദേഹത്തിന് പാക് മാധ്യമപ്രവര്‍ത്തകയായ മെഹര്‍ തരാറുമായുള്ള പഴയ സൗഹൃദവും ഒക്കെ സാമൂഹ്യമാധ്യമത്തിലൂടെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഒളിഞ്ഞും തെളിഞ്ഞും പറയുന്നുണ്ട്. മൂന്നുതവണ എംപിയും കേന്ദ്രമന്ത്രിയും നേരത്തെ ഐക്യരാഷ്ട്രസഭയുടെ അണ്ടര്‍ സെക്രട്ടറി ജനറലും ഒക്കെയായി പ്രവര്‍ത്തിച്ച തരൂരിന് ബിജെപി എന്നല്ല, ഭാരതത്തിലെ ഏത് രാഷ്ട്രീയ പാര്‍ട്ടിയിലേക്കും ചേക്കേറാന്‍ ഒരു പ്രയാസവും ഉണ്ടാവില്ല. യുദ്ധകാലസാഹചര്യത്തില്‍ ഭാരതത്തിന് അനുകൂലമായ ഒരു നിലപാട് സ്വീകരിക്കുമ്പോള്‍ അതിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ദേശഭക്തി എന്താണെന്നത് സാധാരണക്കാര്‍ ആലോചിക്കേണ്ടതാണ്.
പാകിസ്ഥാനിലെ ചില ഭീകരകേന്ദ്രങ്ങളില്‍ നമ്മുടെ സൈന്യം അഭിമാനോജ്ജ്വലമായ ആക്രമണം നടത്തി ഭീകരത്താവളങ്ങളും സൈനിക താവളങ്ങളും തകര്‍ത്തു. ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ചില്ല. യുദ്ധം നടത്തിയതുമില്ല. ഭാരതത്തിന്റെ സൈനിക-സാങ്കേതികശക്തി എത്രയാണെന്ന് ലോകരാഷ്ട്രങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തില്‍ പാകിസ്ഥാന്റെ വ്യോമനിയന്ത്രണ സംവിധാനങ്ങളെ മുഴുവന്‍ തകര്‍ത്തെറിഞ്ഞ് തന്ത്രപ്രധാനമായ കേന്ദ്രങ്ങള്‍ മുഴുവന്‍ നിലംപരിശാക്കാന്‍ ഭാരതത്തിന് കഴിഞ്ഞു. അവരുടെ പ്രധാനമന്ത്രിയുടെ വസതിയുടെ തൊട്ടടുത്തുപോലും മിസൈല്‍ തൊടുത്തുവിട്ട് അയാളെ ബങ്കറില്‍ അഭയം തേടാന്‍ നിര്‍ബന്ധിതനാക്കിയ ആ സൈനികശക്തിയെ അഭിനന്ദിക്കുകയും അതില്‍ അഭിമാനിക്കുകയും ചെയ്യുന്നതിനുപകരം ഭാരതം ഭരിക്കുന്നത് നരേന്ദ്രമോദിയും ബിജെപിയുമാണ് എന്ന ഒറ്റക്കാരണത്താല്‍ അവഹേളനത്തിന്റെ ശബ്ദം ഉയര്‍ത്തിയ രണ്ട് വിഭാഗങ്ങളെ ശ്രദ്ധിക്കേണ്ടതാണ്. ഒന്ന് പതിവുപോലെ ജിഹാദികള്‍ ആണ്. രണ്ട്, ചില രാഷ്ട്രീയ നേതാക്കളാണ്. ജിഹാദി വോട്ടുബാങ്കിന്റെ സഹായത്തോടെ മാത്രമേ അധികാരത്തിലെത്താന്‍ കഴിയൂ എന്നു വിചാരിക്കുന്ന ഇടത്-വലത് മുന്നണികളുടെ ചില നേതാക്കളെങ്കിലും ഭാരതസൈന്യത്തിന്റെ ഉജ്ജ്വലമായ നേട്ടങ്ങള്‍ക്കെതിരെ രംഗത്തുവന്നു.
എപിസിആര്‍ പോലെയുള്ള ചില മനുഷ്യാവകാശ സംഘടനകളും ഇത്തരത്തിലുള്ള ഇന്ത്യാവിരുദ്ധ നീക്കങ്ങളുമായി രംഗത്തുണ്ട്. പാക്കിസ്ഥാനെ വാഴ്ത്തിക്കൊണ്ട് മുദ്രാവാക്യം വിളിച്ച ചിലരെയൊക്കെ നാട്ടുകാര്‍ പഞ്ഞിക്കിട്ടു. അത് വിദ്വേഷ ആക്രമണമാണെന്നാണ് ഇവര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മനുഷ്യാവകാശ സംഘടനകള്‍ എന്നും ദളിത് മൂവ്‌മെന്റ് എന്നുമൊക്കെ പേരിട്ട് ഇസ്ലാമിക ജിഹാദി സംഘടനകള്‍ നടത്തുന്ന പ്രവര്‍ത്തനം ഇതേക്കുറിച്ച് പഠിക്കുന്ന എല്ലാവര്‍ക്കും അറിവുള്ളതാണ്. ഇവര്‍ നടത്തുന്നത് പൗരാവകാശ സംരക്ഷണമല്ല, ഇസ്ലാമിക ഭീകര ജിഹാദിന്റെ അവകാശ സംരക്ഷണം മാത്രമാണ്. നേരത്തെ കേരളത്തിലും ഇത്തരം ചില സംഘടനകള്‍ ഉണ്ടായിരുന്നു. ഇന്നതിന് പഴയതുപോലെ ക്ലച്ച് പിടിക്കുന്നില്ല. അച്യുതാനന്ദന് ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് വിധിച്ച ഒരു യുവ സിപിഎം നേതാവിന് ഇപ്പോള്‍ യുദ്ധവിരുദ്ധ ബോധോദയം ഉണ്ടായിട്ടുണ്ട്. ചൈന അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിച്ചപ്പോഴും ടിബറ്റിലെ ബുദ്ധസമൂഹം അഭയാര്‍ത്ഥികളായപ്പോഴും റഷ്യ-യുക്രൈന്‍ യുദ്ധം രണ്ടാംവര്‍ഷത്തിലേക്ക് കടന്നപ്പോഴും കശ്മീരിലെ ഹിന്ദുക്കളെ ജിഹാദികള്‍ തുരത്തിയോടിച്ചപ്പോഴും പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ടപ്പോഴും ഒരു വാക്ക് മിണ്ടാത്ത ഈ നേതാവിന് ഭാരതം തിരിച്ചടിച്ചപ്പോള്‍ തോന്നിയ അസ്‌കിത പണ്ട് ഇഎംഎസ്സിനും തോന്നിയതു തന്നെയാണ്.
കേരളത്തിലുണ്ടായ രണ്ട് അറസ്റ്റുകളും കൂടി ഇന്നത്തെ സാഹചര്യത്തില്‍ വിലയിരുത്തപ്പെടേണ്ടതാണ്. കൊച്ചിയില്‍ നിര്‍മ്മിച്ച ഭാരതത്തിന്റെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്ത് ഏതു ഭാഗത്താണ് ഉള്ളതെന്നറിയാന്‍ അതിന്റെ ലൊക്കേഷന് വേണ്ടി ഫോണ്‍ ചെയ്ത കോഴിക്കോട് സ്വദേശി മുജീബ് റഹ്മാന്‍. അയാളുടെ ഫേസ്ബുക്കിലെ പേര് രാഘവന്‍ നമ്പൂതിരി എന്നാണ്. പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് രാഘവന്‍ എന്നുപറഞ്ഞാണ് വിളിച്ചത്. കേരളത്തില്‍ ജിഹാദി ഭീകരരെ അറസ്റ്റ് ചെയ്താല്‍ ഉടന്‍തന്നെ അവന്‍ മാനസിക രോഗിയാണെന്നും മാനസികവിഭ്രാന്തി ഉള്ള ആളാണെന്നും ഒക്കെ വരുത്തിത്തീര്‍ക്കാനൊരു ശ്രമം കുറെ കാലമായി നടക്കുന്നുണ്ട്. ഇതുതന്നെയാണ് സ്വതന്ത്ര പത്രപ്രവര്‍ത്തകന്‍ എന്ന പേരില്‍ നാഗ്പൂരിലെത്തിയ റിജാസ് എം.ഷീബ സൈദിക്കിന്റെ കാര്യവും. മെയ് എട്ടിനാണ് ഇയാള്‍ നാഗ്പൂര്‍ പോലീസിന്റെ പിടിയിലാവുന്നത്. പാക് അനുകൂല മുദ്രാവാക്യങ്ങളും ഭാരതസൈന്യത്തിനെതിരെയുള്ള സാമൂഹ്യമാധ്യമ പോസ്റ്റുകളും ഒക്കെയാണ് ഇയാളില്‍നിന്ന് ഉണ്ടായത്. കാശ്മീര്‍ ജിഹാദി അനുകൂല സംഘടനകളുമായി ബന്ധം പുലര്‍ത്തുന്നു എന്ന് സംശയിക്കപ്പെടുന്ന റിജാസ്, ഇസ്ലാമിക ഭീകരപ്രവര്‍ത്തകരെ പോലെ തന്നെ മാവോവാദി ബന്ധം മറയാക്കി ഉപയോഗിക്കുന്നു എന്നാണ് മനസ്സിലാകുന്നത്. പാകിസ്ഥാനില്‍ ഉള്ള ഭീകരരേക്കാള്‍ കൂടുതല്‍ പാക് അനുകൂല തീവ്രവാദികള്‍ കേരളത്തില്‍ ഉണ്ട് എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം.
പതിവുപോലെ ദേശീയ പ്രശ്‌നങ്ങളോട് മലയാള മാധ്യമങ്ങള്‍ സ്വീകരിക്കുന്ന നിലപാടും പരിശോധിക്കപ്പെടണം. ഓപ്പറേഷന്‍ സിന്ദൂര്‍ മാധ്യമങ്ങളോട് വിവരിച്ച സോഫിയ ഖുറേഷിയ്‌ക്കെതിരെ മധ്യപ്രദേശ് മന്ത്രി കുന്‍വര്‍ വിജയ് ഷാ പരാമര്‍ശം നടത്തിയെന്നാണ് ഒരു പത്രം പ്രധാന വാര്‍ത്തയായി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ മന്ത്രി എന്താണ് പറഞ്ഞതെന്ന് വളരെ വ്യക്തമായി പുറത്തുവന്നിട്ടും ജിഹാദി ഭീകരര്‍ പ്രചരിപ്പിച്ച വാക്കുകളാണ് ഈ പത്രം വലിയ സംഭവം എന്ന നിലയില്‍ മുഖ്യവാര്‍ത്തയായി അവതരിപ്പിച്ചത്. വിവാദപരാമര്‍ശം എന്ന പേരില്‍ പത്രം അവതരിപ്പിച്ചത് ഈ വാക്കുകളാണ്:-‘പഹല്‍ഗാമിലെ കൂട്ടക്കൊലയിലൂടെ നമ്മുടെ സഹോദരിമാരുടെ സിന്ദൂരം മായ്ച്ച ഭീകരരെ അവരുടെ തന്നെ സഹോദരിയെ ഉപയോഗിച്ച് പ്രധാനമന്ത്രി മോദി തകര്‍ത്തു. ആരാണോ നമ്മുടെ സഹോദരിമാരെ വിധവകള്‍ ആക്കിയത്, അതേ സമൂഹത്തിലെ സഹോദരിമാരെ ഉപയോഗിച്ച് പാഠം പഠിപ്പിച്ചു.’ പ്രസ്തുത പത്രം ഒന്നാംപേജില്‍ കൊടുത്ത ഈ വാര്‍ത്തയില്‍ പത്രപ്രവര്‍ത്തനത്തിന്റെ സാമാന്യമര്യാദ പോലും കാണിച്ചില്ല. അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇതാണ്. ”മുസ്ലീങ്ങളില്‍ തീവ്രവാദികളുണ്ട്. എന്നാല്‍ ഭൂരിപക്ഷം വരുന്ന മുസ്ലീങ്ങളും തീവ്രവാദികളല്ല. സഹോദരന്‍ കുറ്റം ചെയ്താല്‍ ഒരു കുടുംബത്തിലെ മുഴുവന്‍ പേരെയും ബാധിക്കാറുണ്ട്. നമുക്കും മുസ്ലിം സഹോദരങ്ങളുണ്ട്. മുസ്ലിങ്ങള്‍ ചെയ്യുന്ന തീവ്രവാദത്തിന് ഇവിടത്തെ മുസ്ലിം സഹോദരങ്ങളും പേരുദോഷം കേള്‍ക്കാറുണ്ട്. ഇന്ത്യയ്‌ക്കെതിരെ തീവ്രവാദികളാല്‍ ആക്രമണം നടത്തുന്ന പാകിസ്ഥാന്‍ മുസ്ലീമുകള്‍ ഇന്ത്യയില്‍നിന്നും വിഭജിച്ചു പോയവരാണ്. അങ്ങനെയെങ്കില്‍ പാകിസ്ഥാന്‍ തീവ്രവാദികളുടെ സഹോദരിയുടെ കൈകള്‍കൊണ്ട് തന്നെയാണ് പാകിസ്ഥാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടിരിക്കുന്നത്. ഇതുപോലെ ആയിരിക്കണം ഇന്ത്യന്‍ മുസ്ലിം പൗരന്മാരും. സോഫിയ ഖുറേഷിക്ക് താന്‍ ആക്രമിക്കുന്നത് മതപരമായി നോക്കിയാല്‍ തന്റെ സഹോദരങ്ങളെയാണല്ലോ എന്നല്ല തോന്നിയത്. തന്റെ രാജ്യത്തെ നശിപ്പിക്കാന്‍ നില്‍ക്കുന്ന ശത്രുവിനെയാണ് അവര്‍ കണ്ടത്. ഇന്ത്യയില്‍ വസിക്കുന്ന സകല മുസല്‍മാനും ഇതേ ചിന്ത ഉണ്ടാവണം, അതിനായി അവരെ കണ്ടുപഠിക്കണം.”
സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യം പേറുന്ന ഈ പത്രം മതഭീകരരുടെ കുഴലൂത്തുകാരായി മാറിയിരിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. തെറ്റിദ്ധരിപ്പിക്കപ്പെട്ട പ്രസ്താവനയെക്കുറിച്ച് മന്ത്രി മാപ്പു പറഞ്ഞിട്ടും അതിന്റെ പൂര്‍ണ്ണരൂപം തിരയാതെ ബിജെപി വിരുദ്ധത മാത്രമല്ല, യുദ്ധകാല സാഹചര്യത്തില്‍ രാഷ്ട്രവിരുദ്ധത പ്രചരിപ്പിക്കുന്നത് ആശാസ്യമാണോ എന്ന കാര്യം ആലോചിക്കണം. രാജ്യത്തിനകത്തെ ആന്തരിക വിഘടന ശക്തികളുടെയും ജിഹാദി പ്രലോഭനങ്ങളുടെയും പങ്കുപറ്റുന്ന അഞ്ചാംപത്തികളുടെ എണ്ണം പെരുകുന്നത് രാഷ്ട്രസുരക്ഷയ്ക്ക് വെല്ലുവിളിയാണ് എന്ന തിരിച്ചറിവ് കൂടി ഈ വേളയില്‍ ഉണ്ടാകണം.