Saturday, May 24, 2025
  • Subscribe Print Edition
  • Book Store
  • Kesari Digital
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാരാന്ത്യ വിചാരങ്ങൾ

പാടിപ്പതിഞ്ഞ പഴമകള്‍

കല്ലറ അജയന്‍

Print Edition: 11 April 2025
ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍

ആശാന്‍, ഉള്ളൂര്‍, വള്ളത്തോള്‍

കവിത്രയത്തെക്കുറിച്ച് പലപ്പോഴും ഈ പംക്തിയില്‍ സൂചിപ്പിക്കേണ്ടി വന്നിട്ടുണ്ട്. വന്മരങ്ങളെല്ലാം വീണുകഴിഞ്ഞ മലയാളത്തിന് ഇനി സ്മരണകളേ ബാക്കിയുള്ളൂ. പ്രതിഭയും പാണ്ഡിത്യവും ഒരുപോലെ സംഗമിച്ചാലേ മഹത്തായ സൃഷ്ടികള്‍ രൂപപ്പെടുകയുള്ളൂ. ഇന്നത്തെ എഴുത്തുകാരില്‍ പ്രതിഭയുള്ളവര്‍ ഉണ്ടായിരിക്കാം. പക്ഷേ നമ്മുടെ ഭാഷാ പഠനരീതികളുടെ അപര്യാപ്തകള്‍ മൂലം അവര്‍ക്ക് അവശ്യം വേണ്ടുന്ന ഭാഷാ ജ്ഞാനം പോലുമില്ല. അതുകൊണ്ടു തന്നെ മഹത്തായ രചനകള്‍ ഉണ്ടാകുന്നതേയില്ല. കവിത്രയത്തിന്റെ കാലം നമ്മുടെ ഭാഷയുടെയും സാഹിത്യത്തിന്റെയും സുവര്‍ണ്ണയുഗമായിരുന്നു. ആശാനും ഉള്ളൂരും വള്ളത്തോളും അത്ഭുത പ്രതിഭകളായിരുന്നു. ‘ആശാന്‍ ആശയഗംഭീരന്‍ ഉള്ളൂര്‍ ഉജ്ജ്വല ശബ്ദാഢ്യന്‍ വള്ളത്തോള്‍ വാക്യസുന്ദരന്‍’ എന്നൊക്കെ ചില അലങ്കാരങ്ങള്‍ അവര്‍ക്കു ചാര്‍ത്തിക്കൊടുത്തിട്ടുണ്ടെങ്കിലും അതിലൊന്നും വലിയ കഴമ്പുണ്ടെന്നു തോന്നുന്നില്ല. ഇവരോടുള്ള സ്‌നേഹം കൊണ്ടും അക്കാലത്തുണ്ടായിരുന്ന പ്രാസഭ്രമം കൊണ്ടും സൃഷ്ടിച്ചവയാണ് ഈ അലങ്കാരങ്ങള്‍.

മൂവരില്‍ വാക്യസുന്ദരന്‍ വള്ളത്തോളിനേക്കാള്‍ ആശാനാണെന്ന കാര്യത്തില്‍ ആര്‍ക്കാണു സംശയം. എന്നിട്ടും വള്ളത്തോളിനെയാണ് അങ്ങനെ വിളിച്ചത്. ‘വ’ എന്ന ആദ്യ ശബ്ദത്തോടു പൊരുത്തപ്പെടുത്താന്‍ വേണ്ടിയാവണം അങ്ങനെയൊരു വിശേഷണം കൊടുത്തത്. ആശയഗാംഭീര്യം ആശാനേക്കാള്‍ ഉള്ളത് ഉള്ളൂരിനാണ്. പ്രേമസംഗീതമെന്ന കവിത മാത്രമെടുത്താല്‍ പോരെ ആ ആശയഗാംഭീര്യം കാണാന്‍. എന്നിട്ടും ആശയഗംഭീരന്‍ എന്നു വിളിച്ചത് ഉള്ളൂരിനെയാണ്.

ഇടതൂര്‍ന്നിമകറുത്തു മിനുത്തുള്ളില്‍ മദജലം
പൊടിയും മോഹനനേത്രം പ്രകൃതി ലോലം
പിടഞ്ഞു മങ്ങിനില്‍ക്കുന്നു പിടിച്ചുതൂനീര്‍തിളങ്ങും
സ്ഫടികക്കുപ്പിയിലിട്ട പരല്‍മീന്‍പോലെ
എന്നും.
”നിതംബഗുരുതയാല്‍ താന്‍ നിലംവിടാന്‍ കഴിയാതീ
ക്ഷിതിയില്‍ തങ്ങുമീ ക്ഷോണീരംഭതാതത്രേ”
എന്നുമൊക്കെ സ്ത്രീസൗന്ദര്യത്തെ വര്‍ണ്ണിച്ച ആശാനേക്കാള്‍ വാക്യസുന്ദരനല്ല ഒരിക്കലും വള്ളത്തോള്‍.
”പേശലമല്ലൊരു വസ്തുവുമുലകില്‍
പ്രേക്ഷകനില്ലെന്നാല്‍” എന്നും

”അടുത്തുനില്‌പോരനുജനെ നോക്കാനക്ഷികളില്ലാത്തോര്‍ക്കരൂപനീശ്വരനദൃശ്യനായാല്‍ അതിലെന്താശ്ചര്യം” എന്നും എഴുതിയ ഉള്ളൂരിന്റേതിനേക്കാള്‍ മികച്ചതല്ല ആശാന്റെ ആശയലോകം. എന്നിട്ടും ആശാനാണ് ആശയഗംഭീരന്‍.

കവിത്രയത്തില്‍ ഞാനേറ്റവും ഇഷ്ടപ്പെടുന്ന കവി ആശാനാണെങ്കിലും രണ്ടു കാര്യങ്ങളില്‍ വള്ളത്തോളിനും ഉള്ളൂരിനും ഓരോ മാര്‍ക്ക് അധികം കൊടുക്കാന്‍ ഞാന്‍ നിര്‍ബ്ബന്ധിതനാണ്. അതില്‍ ഒന്നാമത്തേത് വള്ളത്തോളിന്റെ ദേശീയബോധമാണ്. ആ കാര്യത്തില്‍ ഉള്ളൂരിനും ആശാനും കാര്യമായ താല്പര്യം ഉണ്ടായിരുന്നില്ല. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നതിനാലാവും ഉള്ളൂര്‍ ദേശീയ സമരത്തെ അനുകൂലിച്ചില്ല. ബ്രിട്ടീഷുകാര്‍ ഭരിച്ചാല്‍ ഇന്ത്യക്കാര്‍ നടപ്പാക്കുന്നതിനേക്കാള്‍ പുരോഗതി ഈ രാജ്യത്തുണ്ടാകുമെന്ന് ആശാന്‍ ആത്മാര്‍ത്ഥമായും വിശ്വസിച്ചിരുന്നു. ബ്രിട്ടീഷ് കോളനികളായിരുന്ന ഹോങ്കോങ്ങ്, സിംഗപ്പൂര്‍ എന്നിവയുടെ പുരോഗതി കാണുമ്പോള്‍ ആശാന്റെ ധാരണയെ തെറ്റു പറയാനാവില്ല. ആ ധാരണമൂലം അദ്ദേഹം സ്വാതന്ത്ര്യസമരത്തെ അനുകൂലിച്ചില്ല. മാത്രവുമല്ല ബ്രിട്ടീഷുകാര്‍ പോയാല്‍ അധികാരം പഴയതുപോലെ മേല്‍ജാതിക്കാരായ രാജാക്കന്മാരുടെ കൈകളിലാകുമെന്നദ്ദേഹം ഭയപ്പെടുകയും ചെയ്തു. അക്കാരണങ്ങള്‍ കൊണ്ടാവാം അദ്ദേഹം ദേശീയതയ്ക്കു മുഖം തിരിഞ്ഞുനിന്നു.

വള്ളത്തോള്‍ ദേശീയ സ്വാതന്ത്ര്യസമരങ്ങളില്‍ പങ്കെടുത്തു ദേശസ്‌നേഹം, ഭാഷാസ്‌നേഹം എന്നിവയെ കുറിച്ചൊക്കെ കവിതകള്‍ എഴുതി എങ്കിലും അതല്ല അദ്ദേഹത്തിന്റെ പ്രധാന സംഭാവന. വള്ളത്തോളിന്റെ പ്രധാന സംഭാവന കലാമണ്ഡലം ആണ്. ലോകത്തിലേയ്ക്കും ഏറ്റവും ഉന്നതമായ ഒരു കലയെ കഠിനപ്രയത്‌നത്താല്‍ അദ്ദേഹം സംരക്ഷിച്ചു നിര്‍ത്തി. സാധാരണ കവികള്‍ നല്ല സംഘാടകരല്ല. എന്നാല്‍ മഹാകവി അതിനു വിപരീതമാണ്. തന്റെ സാഹിത്യപ്രവര്‍ത്തനത്തിനു വേണ്ടിയിരുന്ന സമയത്തിന്റെ വലിയ പങ്ക് കേരള കലാമണ്ഡലത്തിന്റെ സ്ഥാപനത്തിനായി നീക്കിവച്ചു. അദ്ദേഹത്തിന്റെ നിഷ്‌കാമമായ ആ പ്രവര്‍ത്തനമാണ് ഇന്ന് കഥകളിയേയും മറ്റനുഷ്ഠാനകലകളേയും നിലനിര്‍ത്തുന്നത്. ലോകത്തിലേയ്ക്കും ഉന്നതമായ ഈ കലാരൂപങ്ങള്‍ നശിച്ചുപോയിരുന്നെങ്കില്‍ അതിന്റെ നഷ്ടം മലയാളിക്കു മാത്രമാകുമായിരുന്നില്ല; ലോകത്തിനും കൂടിയാകുമായിരുന്നു.

മാതൃഭൂമിയില്‍ (മാര്‍ച്ച് 30 – ഏപ്രില്‍ 5) കെ.സി.നാരായണന്റെ അക്ഷരം പ്രതി എന്ന വിജ്ഞാനപ്രദമായ പംക്തിയില്‍ അദ്ദേഹം വളരെ കൗതുകകരമായ ഒരറിവ് പങ്കു വച്ചിരിക്കുന്നു. വള്ളത്തോളിന്റെ പേരില്‍ ഒരു കപ്പല്‍ ഉണ്ടായിരുന്നുവത്രേ! 1974ല്‍ കവിയുടെ ജന്മശതാബ്ദി ആഘോഷിച്ചപ്പോള്‍ കലാമണ്ഡലത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം ഷിപ്പിങ്ങ് കോര്‍പ്പറേഷന്‍ എം.വി. വള്ളത്തോള്‍ എന്ന പേരില്‍ ഒരു കപ്പല്‍ നിര്‍മ്മിച്ചു കടലിലിറക്കിയത്രേ! 1975 മുതല്‍ 1992 വരെ ഈ കപ്പല്‍ ശാന്തസമുദ്രത്തിലും അറബിക്കടലിലും ഇരുമ്പയിരും മറ്റും കടത്തി യാത്ര ചെയ്തിരുന്നു. യുഗോസ്ലാവിയയില്‍ ആണ് കപ്പല്‍ നിര്‍മ്മിച്ചത്. എല്ലാം നല്ലറിവുകള്‍! ഒരുപക്ഷെ സ്വന്തം പേരില്‍ ഒരു കപ്പല്‍ ഉണ്ടായിരുന്ന ഒരോയൊരു കവി വള്ളത്തോള്‍ ആയിരിക്കും. വെള്ളത്തില്‍ മുങ്ങിമരിച്ച ഷെല്ലിക്കും കുമാരനാശാനും അവരുടെ പേരില്‍ ബോട്ടുപോലുമില്ല. വള്ളത്തോളിന്റെ കവിതയല്ല മറിച്ച് അദ്ദേഹത്തിന്റെ സാംസ്‌കാരിക സേവനമാണ് ഇങ്ങനെയൊരു നേട്ടം കവിക്ക് നല്‍കിയത്. ഈ പുതിയ അറിവ് നമ്മളിലേയ്‌ക്കെത്തിച്ച കെ.സി.നാരായണന്‍ അഭിനന്ദനം അര്‍ഹിക്കുന്നു. കപ്പല്‍ എന്ന വാക്കിന് കെ.സി. പറയുന്നു. കപ്പു +തൂണ്‍ എന്നത് ശരിയാണെന്നു തോന്നുന്നില്ല. തമിഴില്‍ നിന്നും മലായിലേയ്ക്കു പോയി പിന്നെ അതുവഴി കേരളത്തിലെത്തി എന്നതും ശരിയാവാനിടയില്ല. തൊട്ടടുത്ത് തമിഴ്‌നാടുള്ളപ്പോള്‍ അവിടെ നിന്നും ഇങ്ങോട്ടു സംക്രമിക്കാതെ മലായില്‍ പോയി വരേണ്ട കാര്യമുണ്ടോ? കപ്പല്‍, മരക്കലം എന്നീ വാക്കുകള്‍ മലയാളത്തില്‍ നേരത്തെതന്നെ ഉപയോഗിച്ചു വരുന്നതുമാണ്. ‘കം’ എന്നതിന് ജലം, സമുദ്രം എന്നൊക്കെയര്‍ത്ഥമുണ്ട്. ഉപ്പുമായി സമുദ്രത്തിന് ബന്ധമുള്ളതിനാല്‍ കപ്പലിന്റെ നിഷ്പത്തി ഉപ്പില്‍ അന്വേഷിച്ചു പോകുന്നതാവും ഉചിതം. തൂണില്‍ അന്വേഷിക്കുന്നതില്‍ അര്‍ത്ഥമുണ്ടെന്നു തോന്നുന്നില്ല. തൂണ് കപ്പലിനു മാത്രമല്ലല്ലോ!

കുപ്രസിദ്ധമായ ‘ജിജി’ ക്കവിത എഴുതിയ കെ.ആര്‍.ടോണിയെ ഭാഗ്യം വീണ്ടും കടാക്ഷിക്കുന്നു. എഴുതുന്ന ‘വേയ്സ്റ്റ്’ എല്ലാം പ്രസിദ്ധീകരിക്കാന്‍ വാരികകള്‍ തയ്യാറാകുന്നു എന്നതാണ് അദ്ദേഹത്തിന്റെ സൗഭാഗ്യം. മാതൃഭൂമിയില്‍ ‘കൈവിഷം’ എന്ന പേരില്‍ ഒരു കവിതയെഴുതിയിരിക്കുന്നു. ഇതിനെ കവിത എന്നു വിളിച്ചാല്‍ ഈശ്വരന്‍ ക്ഷമിക്കില്ല. നല്ല ഒന്നാം തരം ഗദ്യത്തില്‍ ഒരു കഥയെഴുതിയിരിക്കുന്നു. എന്നിട്ട് കവിതയെന്നു പേരു നല്‍കി മാതൃഭൂമി അതു പ്രസിദ്ധീകരിക്കുന്നു. കലിയുഗത്തിന്റെ പ്രത്യേകതകളിലൊന്നാവും ഇതൊക്കെ. സച്ചിദാനന്ദന്‍, കടമ്മനിട്ട, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കെ.ജി ശങ്കരപ്പിള്ള (പഴയ കവിതകള്‍, പുതിയ കാലത്തെ കെ.ജി.എസിന്റെ കവിതകള്‍ക്ക് കാവ്യ ഗുണമില്ല) എന്നിവരൊക്കെ എഴുതിയ ഗദ്യ കവിതകള്‍ ടോണിയൊന്നു മനസ്സിരുത്തി വായിച്ചു പഠിക്കുന്നത് നല്ലതായിരിക്കും. ഗദ്യത്തില്‍ എങ്ങനെ കവിതയെഴുതാം എന്ന് അപ്പോള്‍ മനസ്സിലാകും. കോളേജ് അദ്ധ്യാപകനാണ് എന്നതുകൊണ്ട് അദ്ദേഹം എഴുതുന്നതൊക്കെ പ്രസിദ്ധീകരിക്കണം എന്ന നിര്‍ബ്ബന്ധം പ്രസിദ്ധീകരണങ്ങള്‍ അവസാനിപ്പിക്കണം.

ജോസിന് കൈവിഷബാധയുണ്ടായത്രേ! കൈവിഷം അന്ധവിശ്വാസമാണെന്നു സ്ഥാപിക്കാനാണ് കവിത. അതിന് ഒരു പഠനം പോരെ. കൂടത്തായിയില്‍ ജോളി ആറുപേര്‍ക്കു നല്‍കിയത് തന്നെയാണ് കൈവിഷം. അതിന്റെ പേര് സയനൈഡ് എന്നായിരുന്നെങ്കില്‍ ആയുര്‍വേദത്തിലും ചില വിഷങ്ങള്‍ ഉണ്ട്. കാഞ്ഞിരത്തിന്റെ കുരു, ഉമ്മത്തിന്റെ കായ, അരളിക്കായ ഇതൊക്കെ തിന്നാല്‍ ആളുകള്‍ മരിക്കും. ഈയടുത്ത കാലത്ത് പ്രശസ്തനായ ഒരു നടനെ പലപ്പോഴായി കീടനാശിനി മദ്യത്തില്‍ ചേര്‍ത്തു കൊടുത്ത് അദ്ദേഹത്തിന്റെ ബിനാമിസ്വത്തിന്റെ ഉടമകളായ സുഹൃത്തുക്കള്‍ വകവരുത്തിയതായി ചില അഭ്യൂഹങ്ങള്‍ പരന്നില്ലേ? അതൊക്കെ കൈവിഷം തന്നെ. വളരെ സമയമെടുത്ത് മനുഷ്യന്റെ ആന്തരാവയവങ്ങളെ നശിപ്പിക്കുന്ന ചില വിഷങ്ങള്‍ ഉണ്ട്. അതിനെയാണ് കൈവിഷം എന്നു പറയുന്നത്. അതില്ല എന്നു പറഞ്ഞാല്‍ സയനൈഡും ആര്‍സെനിക്കും ഇല്ലെന്നു പറയേണ്ടിവരും. അറിഞ്ഞകൂടാത്തതെല്ലാം ഇല്ല എന്നു പറയാന്‍ എളുപ്പമാണ്. അന്വേഷിക്കലാണ് പ്രയാസം. സ്ലോപോയിസനിങ് മരണങ്ങള്‍ പലതും പിടിക്കപ്പെടുന്നില്ല. അപൂര്‍ വ്വം ചില കൊലപാതകങ്ങളേ നിയമത്തിനു മുന്നില്‍ വരുന്നുള്ളൂ. സംശയം തോന്നത്തവ അന്വേഷിക്കപ്പെടാതെ പോകുന്നു. കൈവിഷത്തെ നിസ്സാരമാക്കി കവിത എഴുതണ്ട. അതിനെക്കുറിച്ചന്വേഷിക്കയാണു വേണ്ടത്.

“”Always Historicise” (എപ്പോഴും ചരിത്രവല്‍ക്കരിക്കുക) എന്നു പറഞ്ഞത്അമേരിക്കക്കാരനായ മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ ഫ്രെഡ്രിക് ജെയിംസാണ്. (Fredric Ruff Jameson) ) അദ്ദേഹം 1924-ല്‍ 90-ാം വയസ്സില്‍ അന്തരിച്ചു. ഏതര്‍ത്ഥത്തിലാണ് ജെയിംസണ്‍ അതുപറഞ്ഞത് എന്നെനിക്കറിയില്ല. കാരണം അദ്ദേഹത്തിന്റെ “The Political Unconscious: Narrative as a socially symbolic Act’ എന്ന പുസ്തകം ഇതുവരേയ്ക്കും വായിക്കാന്‍ കഴിഞ്ഞിട്ടില്ല. ആ കൃതിയിലാണ് ഈ പരാമര്‍ശമുള്ളത്. പക്ഷേ പലയിടത്തും സ്ഥാനത്തും അസ്ഥാനത്തും പലരും ഈ വാക്യം ഉദ്ധരിക്കുന്നത് കണ്ടിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായിട്ടാവണം എല്ലാ കൃതികളിലും എന്തെങ്കിലും ചരിത്രമെന്ന പേരില്‍ കുത്തി നിറയ്ക്കാറുണ്ട്. അതില്‍ തൊണ്ണൂറുശതമാനവും ഭാവനയാണെന്നതാണ് സത്യം. മാതൃഭൂമിയില്‍ വര്‍ഗീസ് അങ്കമാലി എഴുതിയിരിക്കുന്ന കഥയിലും കുറച്ചു ചരിത്രമൊക്കെയുണ്ട്. 1599-ലെ ഉദയം പേരൂര്‍ സൂനഹദോസിനെക്കുറിച്ചും ടിപ്പുവിന്റെ ആക്രമണത്തെക്കുറിച്ചുമൊക്കെ വെറുതെ പറയുന്നുണ്ട്. പള്ളിയിലെ തിരുവാഭരണങ്ങള്‍ കടത്താന്‍ ശ്രമിക്കുന്ന ടൈറ്റസച്ചനെയും കപ്യാര്‍ തൊമ്മന്‍കുട്ടിയേയും കൈക്കാരന്‍ എബ്രാഹത്തിനെയും കുറിച്ചാണ് കഥ. വെറും ഒരു സാ ധാരണകഥ. അതിന് അസാധാരണത്തം സൃഷ്ടിക്കാനാണീ ചരിത്ര പരാമര്‍ശങ്ങള്‍. കൂട്ടത്തില്‍ ടിപ്പു ക്രിസ്ത്യന്‍ പള്ളി തകര്‍ത്തെന്ന് പരാമര്‍ശിക്കുന്നു. ടിപ്പു വലിയ സദ്‌സ്വഭാവിയാണെന്നു വരുത്താന്‍ ശ്രമിക്കുന്നവര്‍ മിക്കവാറും കഥാകൃത്തിന് വിലക്കേര്‍പ്പെടുത്തിയേക്കും!

മാധ്യമം (മാര്‍ച്ച് 24-31) മുഴുവന്‍ കെ.കെ.കൊച്ച് എന്ന ആക്ടിവിസ്റ്റിനെക്കുറിച്ചാണ്. കീഴാളവിമോചന ചിന്തയെന്നൊക്കെപ്പറഞ്ഞ് മാധ്യമക്കാര്‍ നടത്തുന്ന മുതലക്കണ്ണീര്‍ കണ്ടാല്‍ അവര്‍ക്കെ ന്തോ പട്ടികജാതി-വര്‍ഗ്ഗവിഭാഗങ്ങളോട് പ്രത്യേക സ്‌നേഹമാണെന്നുതോന്നും. എന്നാല്‍ അതിന്റെ ഉദ്ദേശ്യം ഹിന്ദുക്കളെ എങ്ങനെയെങ്കിലും ഒന്നു തമ്മിലടിപ്പിക്കണം എന്നതു മാത്രമാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം. ഈ കപട ദളിത് സ്‌നേഹം ഇനി അധികകാലം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്നു തോന്നുന്നില്ല. സെറീന മാധ്യമത്തില്‍ എഴുതിയിരിക്കുന്ന കവിത ‘കിന്റ്‌സുഗി’ മികച്ച ഉള്ളടക്കമാണ്. ജാപ്പനീസ് സാങ്കേതികവിദ്യയായ കിന്റ്‌സുഗിയുമായി വാക്കിനെ യോജിപ്പിക്കാനുള്ള ശ്രമം ശ്രദ്ധേയം തന്നെ.

Tags: ഉള്ളൂര്‍ആശാന്‍വള്ളത്തോള്‍ നാരായണമേനോന്‍
ShareTweetSendShare

Related Posts

കഥയും കവിതയുടെ വഴിക്കു നീങ്ങുകയാണോ?

എഴുത്തിന്റെ ശക്തി

ഇന്ത്യന്‍ ദേശീയതയും സംസ്‌കൃത ഭാഷയും

ജനപ്രിയതയും യാഥാര്‍ത്ഥ്യവും

ഒരു കടമ്മനിട്ടക്കാലത്തിന്റെ സ്മരണയില്‍

സത്യമാണ് ഏറ്റവും വലിയ സൗന്ദര്യം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

സപ്തസാഗരങ്ങള്‍ കടന്ന സിന്ദൂരശക്തി

ഡോ. ജയന്ത് നർലിക്കറിൻ്റെ വിയോഗം രാജ്യത്തിന് നഷ്ടം: ആർഎസ്എസ്

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമപുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

മാധ്യമങ്ങൾ രാഷ്ട്രതാല്പര്യത്തിന് മുന്‍ഗണന നല്കണം: സുനിൽ ആംബേക്കർ

ശക്തിയുള്ളപ്പോഴാണ് ലോകം നമ്മളെ കേൾക്കുന്നത്: ഡോ.മോഹൻ ഭാഗവത്

രാഷ്‌ട്ര സേവികാ സമിതി കേരള പ്രാന്ത ശിക്ഷാവർഗുകൾ സമാപിച്ചു

സ്ത്രീ ‘ശക്തിയെ’ സ്വയം തിരിച്ചറിയണം- അഖില ശശിധരൻ

എം.ജി.എസ്. – ചരിത്രസത്യങ്ങളുടെ മറുപേര്

സിന്ദൂര സൂര്യന്‍

സിന്ദൂരതിലകം ചാര്‍ത്തി ഭാരതം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies