ചെറുകഥ അമേരിക്കന്‍ സാഹിത്യത്തിന്റെ ഉപലബ്ധിയായാണ് മിക്കവാറും എല്ലാവരും കണക്കാക്കുന്നത്. നഥാനിയല്‍ ഹാത്തോണ്‍ (Nathaniel Hawthorne), എഡ്ഗാര്‍ അലന്‍ പോ(Edgar Allan poe) എന്നിവരുടെ സൃഷ്ടികളിലാണ് ആധുനികചെറുകഥയുടെ ലക്ഷണങ്ങള്‍ നിരൂപകര്‍ കണ്ടെത്തുന്നത്. ഹാത്തോണിന്റെ The scarlet Letter, The House of the seven Gables തുടങ്ങിയ പല കഥകളും മലയാള ചെറുകഥയുടെ ശൈശവത്തില്‍ മലയാളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ആധുനിക ചെറുകഥയുടെ പിതാവായി ചിലര്‍ ഫ്രഞ്ച് കാഥികനായ, ഗൈദേ മോപ്പസാങ്ങിനെ (Guy De Moupassan) യാണു കാണക്കാക്കുന്നത്. ഇംഗ്ലീഷുകാര്‍ എല്ലാം ബ്രിട്ടണിലാണ് ആരംഭിച്ചത് എന്നു വരുത്താന്‍ ശ്രമിക്കാറുണ്ട്. അതിന്റെ ഭാഗമായി അവര്‍ ചെറുകഥയുടെ ഉദ്ഭവവും ബ്രിട്ടനിലാണെന്നു പ്രചരിപ്പിക്കുന്നു.
വാള്‍ട്ടര്‍ സ്‌കോട്ടിന്റെ (Walter scott) The Two Drovers (രണ്ടുകാലി മേയ്പ്പുകാര്‍) ആണ് ലോകത്തില്‍ ആദ്യത്തെ ചെറുകഥ എന്നാണ് ഇംഗ്ലീഷ് പക്ഷം. 17 പേജുകളുള്ള ഈ കഥ വാസ്തവത്തില്‍ ചുരുക്കി എഴുതിയ ഒരു നോവല്‍ ആണ്. കഥയുടെ സംഗ്രഹം പോലും എഴുതാനാവാത്തവിധം സംഭവങ്ങള്‍ കുത്തിനിറച്ചിരിക്കുന്ന സ്‌കോട്ടിന്റെ കഥ ഒരിക്കലും ഒരു ചെറുകഥയേ അല്ല. ചിലര്‍ പ്രാചീന ഗ്രീക്കുകഥകളെ ആധുനിക ചെറുകഥയുടെ ദൃഷ്ടാന്തങ്ങളാക്കി അവതരിപ്പിക്കാറുണ്ട്.
കഥകള്‍ കൊണ്ട് ലോകത്തില്‍ ഏറ്റവും സമ്പന്നമായ നാട് ഭാരതം തന്നെയാണ്. ഇതിഹാസങ്ങളിലും പുരാണങ്ങളിലും വേദങ്ങളിലുമെല്ലാം കഥകളുടെ ഒരു മഹാശേഖരം തന്നെയുണ്ട്. അവ കൂടാതെ, സിഇ 11-10 നൂറ്റാണ്ടില്‍ കാശ്മീരില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്ന ‘സോമദേവന്റെ കഥാസരിത് സാഗരം’ എന്ന കഥകളുടെ ഒരു പാരാവാരം തന്നെ നമുക്കുണ്ട്. ഇരുപത്തിയോരായിരത്തി എഴുന്നൂറിലധികം ശ്ലോകങ്ങളുള്ള ഈ കഥാസമാഹാരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന കഥകളുടെ വൈപുല്യം നമ്മളെ അത്ഭുതപ്പെടുത്തും. എന്നാല്‍ പൈശാചിക ഭാഷയില്‍ ഗുണാഢ്യനെഴുതിയ ബൃഹദ്കഥയെന്ന ഏഴ് ലക്ഷം ശ്ലോകങ്ങളുള്ള മഹാകഥാ ശേഖരത്തിന്റെ സംഗ്രഹമാണെന്ന് സോമദേവന്‍ തന്നെ പറയുന്നുണ്ടത്രേ. കണ്ടുകിട്ടിയിട്ടില്ലാത്ത ‘ബൃഹദ്കഥ’ എത്രമാത്രം വിപുലമായിരുന്നിരിക്കണം. ക്ഷേമേന്ദ്രന്റെ ബൃഹദ്കഥാ മഞ്ജരി, സിഇ മൂന്നാം നൂറ്റാണ്ടിലെഴുതപ്പെട്ടതായി കരുതുന്ന വിഷ്ണുശര്‍മ്മയുടെ പഞ്ചതന്ത്രം കഥകള്‍, ജാതകകഥകള്‍, വിക്രമാദിത്യന്റെ കഥ പറയുന്ന വേതാള പഞ്ചവിംശതി, തെന്നാലിരാമന്‍കഥകള്‍, മഹേഷ് ദാസ് രചിച്ചതായി കരുതുന്ന ബീര്‍ബല്‍ കഥകള്‍. ഓരോ പ്രാദേശികഭാഷകളിലും രചിക്കപ്പെട്ട കേരളത്തിലെ പറയിപെറ്റ പന്തിരുകുലം പോലുള്ള ഐതിഹ്യകഥകള്‍ ഒക്കെ ചേര്‍ത്താല്‍ ലക്ഷക്കണക്കിനു കഥകളുടെ സഞ്ചയമാണ് ഭാരതത്തിനുള്ളത്. ഇക്കഥകളൊന്നും ആധുനിക ചെറുകഥകളുമായി താരതമ്യം ചെയ്യാവുന്നവയല്ല. എന്നാല്‍ കഥാസരിത്‌സാഗരത്തിലെ ചില കഥകള്‍ പുതിയകാലത്തെ ചെറുകഥകള്‍ പോലെ ഹ്രസ്വവും ഉദ്ഗ്രഥിതവുമാണ്. അവയെ വേണമെങ്കില്‍ ആധുനിക കഥകളുടെ പൂര്‍വ്വികരായി കാണാവുന്നതാണ്. കഥാസരിത് സാഗരത്തിലെ ഒരു കഥ താഴെ കൊടുക്കാം.
ഒന്‍പതാം തരംഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഒരു ‘ദുഷ്ടയായ ഭാര്യയുടെ കഥ’ ഇങ്ങനെയാണ്: പണ്ടൊരിക്കല്‍ ഒരു നഗരത്തില്‍ ബുദ്ധന്റെ വംശത്തില്‍ ഒരു വാണിജ പുത്രനുണ്ടായിരുന്നു. അച്ഛന്റെ ദ്വിതീയ ഭാര്യയാല്‍ വെറുക്കപ്പെട്ടതിനാല്‍ അയാള്‍ വിവാഹശേഷം ഭാര്യയോടൊപ്പം വനവാസത്തിനായി പുറപ്പെട്ടു. വഴിയില്‍ അവര്‍ക്ക് ഒരു മരുഭൂമി കടക്കേണ്ടതായി വന്നു. ഏഴെട്ടുദിവസം ആ മരുഭൂമിയിലൂടെ അവര്‍ക്ക് നടക്കേണ്ടി വന്നു. ഭക്ഷണമോ ജലമോ ലഭിക്കാത്ത മരുഭൂമിയില്‍ തന്റെ ഭാര്യ തളര്‍ന്നു വീഴാതിരിക്കാന്‍ അയാള്‍ തന്റെ ഉടല്‍ കീറി അവള്‍ക്ക് രക്തവും കുറച്ചുമാംസവും ഭക്ഷണമായി കൊടുക്കുന്നു. ഒടുവില്‍ ഒരു നദീതീരത്ത് എത്തിയ അവര്‍ക്ക് ധാരാളം ഫലങ്ങളും മറ്റും ലഭിക്കുന്നു. ഭാര്യയെ അയാള്‍ തന്നെ കുളിപ്പിച്ച് ഫലമൂലാദികള്‍ നല്‍കി സന്തോഷിപ്പിച്ചശേഷം കുളിക്കാനായി നദിയിലേയ്ക്കിറങ്ങുന്നു. നദിയിലൂടെ കരചരങ്ങളറ്റ ഒരു യുവാവ് ഒഴുകി വരുന്നതു കണ്ടു. ആകെ ക്ഷീണിതനായിരുന്നെങ്കിലും നീന്തിച്ചെന്ന് ആ യുവാവിനെ കരയ്‌ക്കെത്തിച്ചു.
കരയ്‌ക്കെത്തിച്ച യുവാവിനെ ബുദ്ധവംശജന്‍ നന്നായി ശുശ്രൂഷിച്ചു. അയാളുടെ മുറിവുകള്‍ ഉണങ്ങിത്തുടങ്ങി. അയാള്‍ക്ക് ഭക്ഷണങ്ങള്‍ ശേഖരിക്കാനായി ഭാര്യയെ കൂട്ടിരുത്തിയശേഷം അയാള്‍ ഉള്‍ക്കാട്ടിലേയ്ക്കുപോയി. അയാള്‍ വനത്തിനുള്ളിലായിരുന്നപ്പോള്‍ ഭാര്യ അംഗവിഹീനനായ യുവാവില്‍ അനുരക്തയാവുകയും അയാളുമായി കാമക്രീഡയില്‍ ഏര്‍പ്പെടുകയും ചെയ്തു. മാത്രവുമല്ല അയാളില്‍ ആസക്തി ജനിച്ച അവള്‍ സ്വന്തം ഭര്‍ത്താവിനെ കൊല്ലാന്‍ ആലോചന തുടങ്ങി. അടുത്തദിവസം ഭര്‍ത്താവ് മടങ്ങി വന്നപ്പോള്‍ അവള്‍ രോഗം നടിച്ചു കിടന്നു. ഭര്‍ത്താവ് ആകെ ദുഃഖിതനായി. അപ്പോള്‍ അവള്‍ പറഞ്ഞു ”എന്റെ രോഗം മാറാന്‍ ഒരു മരുന്നുള്ളതായി ഒരു ദേവത സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട് എന്നോടു പറഞ്ഞു ആ മഹാഗര്‍ത്തത്തിന്റെ അടിയില്‍ ആ ചെടിയുണ്ട്. അങ്ങു പോയി അതു പറിച്ചുകൊണ്ടുവരണം.”
ഭാര്യയുടെ വാക്കുവിശ്വസിച്ച് ഒരു വലിയ കാട്ടുവള്ളി മുകളില്‍ കെട്ടി ഉറപ്പിച്ച ശേഷം അയാള്‍ താഴേയ്ക്കിറങ്ങി. പകുതി വഴി എത്തിയപ്പോള്‍ അവള്‍ ആ വള്ളി അഴിച്ചുവിട്ടു. അയാള്‍ ആ പടുകുഴിയിലേക്ക് പതിച്ചു. പക്ഷേ ഭാഗ്യത്തിന് അടിയില്‍ വലിയ ഒരു ഊറ്റുകുഴിയായിരുന്നു. അവിടെ നിന്നും ഒഴുകി അയാള്‍ ഒരു മണല്‍ത്തിട്ടയില്‍ അടിഞ്ഞു. കരയില്‍ കയറിയ അയാള്‍ തന്റെ ഭാര്യയുടെ ദുഷ്ടതയെക്കുറിച്ചോര്‍ത്ത് വേദനിച്ചു.
ആയിടയ്ക്ക് അയാള്‍ കരയ്ക്കടിഞ്ഞ പ്രദേശത്തെ രാജാവ് മരിച്ചു. അനന്തരാവകാശിയെ തെരഞ്ഞെടുക്കുന്നത് ആ രാജ്യത്തില്‍ ഒരു പ്രത്യേക രീതിയിലായിരുന്നു. മന്ത്രിമാരും പ്രമാണിമാരും ലക്ഷണമൊത്ത ഒരാനയെ സ്വതന്ത്രമാക്കിവിടും. ആന ആരെ എടുത്തു തോളിലേറ്റി വരുന്നുവോ അയാളെ രാജാവാക്കി വാഴിക്കും. അങ്ങനെ നഗരപ്രദക്ഷിണം നടത്തിയ ആന ആ വാണിജപുത്രനെയാണ് തോളിലേറ്റിയത്. അങ്ങനെ അയാള്‍ രാജാവായി. ചപലകളായ സ്ത്രീകളുമായി ഇനിമേല്‍ സഹവസിക്കില്ലെന്നു അയാള്‍ തീരുമാനിക്കുകയും ചെയ്തു.
ഭര്‍ത്താവ് മരിച്ചെന്നു കരുതിയ ഭാര്യ തന്റെ അംഗവിഹീനനായ ജാരനെ തോളിലേറ്റി ഭിക്ഷ യാചിച്ച് ജീവിക്കാന്‍ തുടങ്ങി. പതിവ്രതയായ തനിക്ക് ശത്രുക്കള്‍ വെട്ടി വികലാംഗനാക്കിയ ഭര്‍ത്താവിനെ പുലര്‍ത്താന്‍ ഭിക്ഷ തരണം എന്നായിരുന്നു അവളുടെ അഭ്യര്‍ത്ഥന. ആ പതിവ്രതയുടെ കഥ നാട്ടിലെങ്ങും പരന്നു. രാജാവും ആ കഥയറിഞ്ഞു അദ്ദേഹം അവളെ കൊട്ടാരത്തിലേക്ക് സമ്മാനങ്ങള്‍ നല്‍കാനായി ക്ഷണിച്ചു വരുത്തി. അവളുടെ പാതിവ്രത്യ കഥ കേട്ടു സംപ്രീതനായാണ് അദ്ദേഹം അവളെ കൊട്ടാരത്തിലേക്ക് വരുത്തിയത്. ദൂരെ വച്ചു തന്നെ അവളെ രാജാവ് തിരിച്ചറിഞ്ഞു. ”നിന്റെ പാതിവ്രത്യം പണ്ടേ ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സ്വഭര്‍ത്താവിനെ ആറ്റുകുഴിയില്‍ തള്ളിയിട്ടു കൊന്നശേഷം ജാരനുമായി ഭിക്ഷ തെണ്ടുന്ന നിന്നെ എനിക്കറിയാം” എന്നു രാജാവ് പറയുന്നതു കേട്ടപ്പോള്‍ പൗരപ്രമാണിമാര്‍ കാര്യമന്വേഷിച്ചു. രാജാവ് പൂര്‍വ്വവൃത്താന്തം അവരെ അറിയിച്ചപ്പോള്‍ കോപാകുലരായിത്തീര്‍ന്ന മന്ത്രിമാരും പ്രമാണിമാരും ചേര്‍ന്ന് അവളുടെ മൂക്കും ചെവികളും ഛേദിച്ചുകളഞ്ഞ് ഭര്‍ത്താവിനോടൊപ്പം നാടുകത്തി. നല്ലവനും ത്യാഗിയുമായ വാണിജപുത്രന് രാജ്യലക്ഷ്മിയും ദുഷ്ടയായ ഭാര്യയ്ക്ക് അംഗവിഹീനായ ഭര്‍ത്താവിനേയും നല്‍കി ഈശ്വരന്‍ കര്‍മ്മഫലം ജനങ്ങള്‍ക്കു കാണിച്ചു കൊടുത്തു എന്ന സന്ദേശത്തോടെ കഥ അവസാനിക്കുന്നു. കൂട്ടത്തില്‍ ഈശ്വരനുപോലും മനസ്സിലാക്കാനാവാത്ത വിധം ചപലമാണ് സ്ത്രീഹൃദയം എന്ന നിരീക്ഷണവും അവസാനം ചേര്‍ത്തിരിക്കുന്നു.
നിരീക്ഷണവും ഗുണപാഠവും തര്‍ജ്ജമ നടത്തിയ ആളുടെ വകയാണോ എന്നറിയില്ല. (കഥാസരിത് സാഗരം – സോമദേവഭട്ടന്‍ കറന്റ് ബുക്‌സ് വിവര്‍ത്തകന്‍ വിദ്വാന്‍ ജി.കുമാരന്‍ നായര്‍) മൂലകൃതി ശ്ലോകങ്ങളായാണല്ലോ. ഗദ്യവിവര്‍ത്തനം ആയിരിക്കണം കഥയ്ക്ക് ഇത്രയും മിഴിവ് നല്‍കിയിരിക്കുന്നത്. എന്തായാലും കഥയിലെ മാനസികാപഗ്രഥനവും സ്ത്രീയെ സംബന്ധിച്ച നിരൂപണവും പലരും വിയോജിക്കുമെങ്കിലും ശ്രദ്ധേയം തന്നെ. ”എമശഹശ്യേ ഠവ്യ ചമാല ശ െണീാമി” എന്ന് ഷേക്‌സ്പിയറും ”അങ്കുശമില്ലാത്ത ചാപല്യമേ മന്നിലംഗനയെന്നു വിളിക്കുന്നു നിന്നെ ഞാന്‍” എന്നു ചങ്ങമ്പുഴയും എഴുതിയതിനോട് ഇക്കാലത്തെ ഫെമിനിസ്റ്റുകള്‍ വിയോജിച്ചേക്കും. എങ്കിലും പുരുഷന്മാരെ അപേക്ഷിച്ച് ഹൃദയ ചാപല്യം, വഞ്ചന എന്നിവയ്ക്ക് സ്ത്രീകള്‍ക്ക് പാടവമേറും എന്നും പറയപ്പെടാറുണ്ട്.
600-ല്‍ അധികം കഥകളും 30-ല്‍ അധികം നോവലുകളും എഴുതിയ തകഴിയുടെ ‘പങ്കിയമ്മ’ എന്ന കഥയില്‍ സ്ത്രീ ഹൃദയത്തിന്റെ ചാപല്യത്തെ സമര്‍ത്ഥമായി വരച്ചു കാണിക്കുന്നു. തന്റെ സൗന്ദര്യത്തെ പ്രതി ഏറ്റുമുട്ടുന്ന പുരുഷന്മാരെ നിര്‍ദ്ദയം സ്വീകരിക്കുന്ന പങ്കിയമ്മ കഥാസരിത് സാഗരത്തിലെ സ്ത്രീയുടെ ഒരാധുനിക പതിപ്പാണ്. ആധുനിക ചെറുകഥയുടെ കൈയൊതുക്കമുള്ള ഇത്തരം കഥകള്‍ വേറെയും ഈ കൃതിയിലുണ്ട്. വാള്‍ട്ടര്‍ സ്‌കോട്ടിന്റെ കഥയെ ആദ്യകഥയെന്നു പറയാന്‍ തുനിഞ്ഞവര്‍ക്ക് എന്തുകൊണ്ട് പഴയ ഈ ഭാരതീയ കഥകളെ ചെറുകഥയുടെ മുന്‍ഗാമികളായി കണ്ടുകൂടാ.!
മാതൃഭൂമി (ഒക്‌ടോബര്‍ 29-നവംബര്‍ 4) കഥാലക്കമായി പുറത്തിറങ്ങിയത് വായിച്ചപ്പോഴാണ് ചെറുകഥയുടെ ഉദ്ഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തോന്നിയത്.