Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം കായികം

നമിക്കുക നീരജിനെ!

എസ്. രാജന്‍ ബാബു

Print Edition: 15 September 2023

നീരജ് ചോപ്ര അന്താരാഷ്ട്ര അത്‌ലറ്റിക് വേദികളില്‍ നിന്നും സ്വര്‍ണം വിളയിച്ചെടുക്കുന്ന വിസ്മയക്കാഴ്ചകള്‍ കൗതുകത്തോടെയാണ് ലോകം കണ്ടുകൊണ്ടിരിക്കുന്നത്. ശാരീരിക മികവും സാങ്കേതികത്തികവുമുള്ളവര്‍ അണിനിരക്കുന്ന ജാവലിന്‍ ഏറില്‍, താരതമ്യേന ഉയരക്കുറവുള്ള ഈ അഞ്ചടി പതിനൊന്നിഞ്ചുകാരന്‍ തൊട്ടതെല്ലാം പൊന്നാക്കുന്ന വിദ്യ കണ്ട് കായികലോകം അമ്പരപ്പിലാണ്. അന്താരാഷ്ട്രവേദികളിലോരോന്നിലും നീരജ് വിജയം കൊയ്‌തെടുക്കുന്നത്, ജാവലിന്‍ത്രോയില്‍ പുതിയ ദൂരങ്ങള്‍ കൈവരിച്ച ലോകോത്തരന്മാരെ കീഴ്‌പ്പെടുത്തിക്കൊണ്ടാണ്. അക്കൂട്ടത്തില്‍ ജര്‍മ്മനിയിലെ ജോനാസ് വെറ്ററും ജലിയന്‍ വെബറുമുണ്ട്. ട്രിനിഡാഡിന്റെ കെഷ്‌റോണ്‍ വാല്‍ക്കോട്ടും ഗ്രനഡയുടെ ആന്‍ഡേഴ്‌സന്‍ പീറ്റേഴ്‌സുമുണ്ട്; പുതിയ ദൂരങ്ങള്‍ കുറിച്ചുകൊണ്ടിരിക്കുന്ന അര്‍ഷദ് നദീം എന്ന പാകിസ്ഥാന്‍കാരനുമുണ്ട്. എല്ലാവരും തന്നെ പല സന്ദര്‍ഭങ്ങളിലായി 90 മീറ്ററെന്ന മാന്ത്രിക ദൂരം മറികടന്നവരുമാണ്. എന്നാല്‍ ഇവര്‍ ഓരോ തവണയും ഒന്നിച്ചെതിര്‍ത്തിട്ടും ഒടുവില്‍ വിജയം നീരജ് പക്ഷം വന്നു ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. വേഗവും കൃത്യതയും സമര്‍പ്പണവും ചാലിച്ചുചേര്‍ത്ത നീരജിന്റെ ഏറുകള്‍ക്ക് മുന്നില്‍ എതിരാളികള്‍ നിഷ്പ്രഭരാകുന്നത് പതിവ് കാഴ്ചയായിത്തീര്‍ന്നിരിക്കുന്നു!

ബുഡാപെസ്റ്റ് ലോകചാമ്പ്യന്‍ഷിപ്പില്‍ സുവര്‍ണമികവോടെ ജാവലിനില്‍ തന്റെ മേധാവിത്വം നീരജ് വീണ്ടുമുറപ്പിച്ചിരിക്കുകയാണ്. വാദ്‌ലെച്ചും വെബറും പീറ്റേഴ്‌സും നദീമുമെല്ലാം മത്സരിച്ചെറിഞ്ഞ വേദിയില്‍ 88.17 മീറ്ററിലേക്ക് ജാവലിന്‍ പായിച്ച് ഭാരതത്തിനായി ആദ്യ സ്വര്‍ണം നേടി പുതിയ ചരിത്രമെഴുതി നീരജ് ചോപ്ര. പോരാട്ടത്തിന്റെ വീരഭൂമിയായ ഹരിയാനയിലെ പാനിപ്പത്തില്‍ നിന്നുമുള്ള ഈ ഇരുപത്തി അഞ്ചുകാരന് പ്രാഥമിക റൗണ്ടിലെ 88.77 ന്റെ ഒറ്റ ഏറ് മതിയായിരുന്നു ബുഡാപെസ്റ്റില്‍ ഫൈനലിലേക്ക് കുതിക്കാന്‍. അവിടെ അവസാന വട്ടത്തില്‍ നിരന്ന മുന്‍നിരക്കാരെ പിന്നിലാക്കി, രണ്ടാമത്തെ ഏറില്‍ സ്വര്‍ണമുറപ്പിച്ച്, നീരജ് രാജ്യത്തിന് അഭിമാനമേകി. ഇന്ത്യന്‍ താരത്തിന് ശരിക്കൊരു വെല്ലുവിളി ആകാതെ പാകിസ്ഥാന്റെ അര്‍ഷദ് നദീമും ചെക്ക് താരം യാക്കൂബ് വാദ്‌ലച്ചും രണ്ടും മൂന്നും സ്ഥാനങ്ങളിലേയ്ക്ക് വിനീതരായി. ഇത്തവണത്തെ ജാവലിന്‍ ഫൈനല്‍ മറ്റൊരു സവിശേഷതയ്ക്കും വേദിയായി. ആദ്യ ആറ് സ്ഥാനക്കാരില്‍ മൂന്നും ഭാരതീയരായിരുന്നുവെന്നതായിരുന്നു വിശേഷം. 84.77 മീറ്റര്‍ എറിഞ്ഞ കിഷോര്‍ ജന അഞ്ചാമതും 84.14 ദൂരം കൈവരിച്ച ഡി.പി.മനു ആറാമതുമെത്തി. ടോക്കിയോ ഒളിമ്പിക്‌സില്‍ ഭാരതത്തിനായി ആദ്യസ്വര്‍ണം സമ്പാദിച്ച് ചരിത്രമെഴുതിയ നീരജ് പകര്‍ന്നു നല്‍കിയ പ്രചോദനത്തിന്റെ ഫലശ്രുതിയാണ് ജനയുടേയും മനുവിന്റേയും മുന്നേറ്റം.

ലോക അത്‌ലറ്റിക്‌സ് മത്സരങ്ങളില്‍ ചാമ്പ്യനാകുന്ന ആദ്യ ഭാരതീയനാണ് നീരജ് ചോപ്ര. കൃത്യം 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് 2003-ല്‍ പാരീസ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ലോംഗ്ജമ്പില്‍ വെങ്കലം നേടിയ അഞ്ജുബോബി ജോര്‍ജാണ് ആദ്യ മെഡല്‍ ജേതാവ്. അതു വെള്ളിയായി തിളക്കിയെടുത്തത് കഴിഞ്ഞ വര്‍ഷം യൂജിനില്‍ നീരജ് തന്നെയായിരുന്നു (88.13 മീറ്റര്‍).

അന്താരാഷ്ട്ര അത്‌ലറ്റിക് ഫീല്‍ഡില്‍ ഓരോ തവണയും വിസ്മയമാകുകയാണ് ഈ ചെറുപ്പക്കാരന്‍. ഏറിനായുള്ള ആദ്യ ചുവട്‌വയ്പുമുതല്‍ അന്തിമ ആക്ഷന്‍ വരെയുള്ള ഫീല്‍ഡിലെ നീരജിന്റെ ചടുലചലനങ്ങളോരോന്നും അതീവ ചാരുതയുള്ളതാണ്. ലോക അത്‌ലറ്റിക് സര്‍ക്യൂട്ടില്‍ ഇത്രയേറെ സാങ്കേതികത്തികവും സമര്‍പ്പണവും പുലര്‍ത്തുന്ന അത്‌ലറ്റുകള്‍ വിരളമാണ്. മത്സരങ്ങളുടെ പിരിമുറുക്കത്തിനിടയില്‍ അശേഷം സമ്മര്‍ദ്ദത്തിന് വിധേയമാകാതെ പരിശീലകന്‍ പറഞ്ഞു നല്‍കുന്നതോരോന്നും അക്ഷരംപ്രതി അനുസരിച്ചുകൊണ്ട്, പിഴവുകള്‍ക്ക് പഴുത് നല്‍കാതെ കൃത്യമായി നടപ്പിലാക്കുന്ന നീരജിനെയാണ് മത്സര വേദിയില്‍ കാണാനാകുക. ക്രമാനുഗതമായിരുന്നു ലോകജേതാവിലേക്കുള്ള ഈ ചെറുപ്പക്കാരന്റെ വളര്‍ച്ച. 2016ല്‍ പതിനെട്ടാം വയസ്സില്‍ ഏഷ്യന്‍ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ വെള്ളി; അതേവര്‍ഷം ദക്ഷിണേഷ്യന്‍ ഗയിംസില്‍ സ്വര്‍ണം, ലോക ജൂനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ റിക്കാര്‍ഡോടെ സ്വര്‍ണം. തൊട്ടടുത്ത വര്‍ഷം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാവ്. 2018ല്‍ ഏഷ്യന്‍ ഗയിംസിലും കോമണ്‍വെല്‍ത്ത് ഗയിംസിലും സ്വര്‍ണനേട്ടം. 2021ല്‍ ഒളിമ്പിക്‌സിലും 2022ല്‍ ഡയമണ്ട് ലീഗിലും സ്വര്‍ണ്ണത്തിളക്കം. ഒടുവിലിതാ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ തങ്കമുദ്രയും!

കേവലം പന്ത്രണ്ട് വയസ്സ് മാത്രമുള്ളപ്പോള്‍ നാല്‍പ്പത് മീറ്ററിലേറെ ജാവലിന്‍ എറിഞ്ഞ് അത്ഭുതം കാട്ടിയ ബാലന്‍ ഇന്ന് ഇരുപത്തിഅഞ്ചാം വയസ്സില്‍ അതേ ഇനത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ലഭ്യമായ അംഗീകാരങ്ങള്‍ മുഴുവന്‍ സ്വന്തമാക്കിയിരിക്കുന്നു. നീരജിന്റെ വിജയങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് അരഡസന്‍ അന്താരാഷ്ട്ര നിലവാരമുള്ള ജാവലിന്‍ താരങ്ങളാണ് രാജ്യത്ത് ഉയര്‍ന്നുവന്നിരിക്കുന്നത്. ഏഷ്യ വന്‍കരയില്‍ തന്നെയുള്ള മികച്ച പന്ത്രണ്ട് ഏറുകാരില്‍ ആറുപേരും ഭാരതീയരാണെന്നത് ഈ രംഗത്തുണ്ടായ വളര്‍ച്ചയുടെ ദൃഷ്ടാന്തമാണ്.

ബുഡാപെസ്റ്റിലെ ലോകചാമ്പ്യന്‍ഷിപ്പില്‍ നീരജിന്റെ നേതൃത്വത്തില്‍ ഇരുപത്തിയെട്ടംഗ സംഘമാണ് പങ്കെടുത്തത്. ഏറെ പ്രതീക്ഷ നല്‍കിയ അവിനാശ് സാബ്‌ളെയും (3000 മീ: സ്റ്റിപ്പിള്‍ചേസ്) എം.ശ്രീശങ്കറും (ലോംഗ് ജമ്പ്) ആദ്യ റൗണ്ടില്‍തന്നെ പുറത്തുപോയി. ഇരുവര്‍ക്കും ലക്ഷ്യം കണ്ടെത്താനായില്ല. എന്നാല്‍ വനിതാ വിഭാഗം 3000 മീ. സ്റ്റിപ്പിള്‍ ചേസില്‍ പരുള്‍ ചൗധരിക്കും (09.24 മിനിട്ട്) പുരുഷവിഭാഗം 4 ഃ 400 മീറ്റര്‍ റിലേയില്‍ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, അമോല്‍ ജേക്കബ്, രാജേഷ് രമേഷ് ടീമിനും (2.59.05 മിനിട്ട്) ഫൈനലിലെത്താനായത് ആശ്വാസമായി. പരുള്‍ ചൗധരി പാരീസ് ഒളിമ്പിക്‌സിന് യോഗ്യത നേടുകയും ചെയ്തു.

ലോക ചാമ്പ്യന്‍ഷിപ്പ് വിജയത്തോടെ നീരജ് ചോപ്ര ഭാരതത്തിന് അന്താരാഷ്ട്ര വേദികളില്‍ പരിപൂര്‍ണ്ണമായി വിശ്വസിക്കാവുന്ന താരമായി വളര്‍ന്നിരിക്കുകയാണ്. ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളുടെ അവസാനത്തില്‍ മില്‍ക്കാസിങ്ങില്‍ തുടങ്ങിയതായിരുന്നു അത്‌ലറ്റിക്‌സില്‍ ഒരു ലോകനേട്ടത്തിനായുള്ള കാത്തിരിപ്പ്. 1960ല്‍ റോമില്‍ സെക്കന്റിന്റെ പത്തിലൊരംശത്തിന്റെ വ്യത്യാസത്തില്‍ മില്‍ക്കായ്ക്ക് നഷ്ടപ്പെട്ട മെഡല്‍ 1964ല്‍ ടോക്കിയോയില്‍ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഗുരുബച്ചന്‍ സിങ്ങ് രണ്‍ധവയ്ക്കും നേടാനായില്ല. രണ്‍ധവ അഞ്ചാമനായി മടങ്ങി. 1976ല്‍ മോണ്‍ട്രിയല്‍ ഒളിമ്പിക്‌സില്‍ നിലവിലുള്ള ഒളിമ്പിക് റിക്കോര്‍ഡിനേക്കാള്‍ വേഗത്തില്‍ 800 മീറ്റര്‍ ഓടിയിട്ടും ശ്രീറാം സിങ്ങിന് ഏഴാമതാകാനേ കഴിഞ്ഞുള്ളൂ. പിന്നീട് ഭാരതം ഒരു മെഡലിന് അടുത്തെത്തിയത് 1984ല്‍ ലോസ് ആഞ്ചലസിലായിരുന്നു. എന്നാല്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഭാരതത്തിനും പി.ടി.ഉഷയ്ക്കും സെക്കന്റിന്റെ നൂറിലൊരു അംശ വ്യത്യാസത്തില്‍ മെഡല്‍ നഷ്ടമാകുകയായിരുന്നു. ഒടുവില്‍ 37 ദീര്‍ഘവര്‍ഷങ്ങള്‍ക്ക് ശേഷം ടോക്കിയോയില്‍ നിന്നും നീരജ് ചോപ്ര ആദ്യ അത്‌ലറ്റിക് മെഡല്‍ സ്വര്‍ണ്ണമായിത്തന്നെ ഭാരതത്തിലെത്തിച്ചു. ശേഷമുള്ളത് ചരിത്രമായിക്കഴിഞ്ഞു.

നീരജ് ചോപ്ര എന്ന പവന്‍മാറ്റ് താരം ഭാരതത്തിന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ ജാവലിന്‍ ഇതിഹാസമാകാനുള്ള പുറപ്പാടിലാണ്. കായിക കരുത്തിന്റെ ഉജ്വലപ്രതീകമായി, സമര്‍പ്പണത്തിന്റെ അവസാനവാക്കായി, മിതത്വത്തിന്റെ മഹനീയ മാതൃകയായി, ഏത് സമ്മര്‍ദ്ദത്തേയും അതിജീവിക്കുന്ന നിശ്ചയദാര്‍ഢ്യമായി നീരജ് ഓരോ തവണയും തന്റെ ലക്ഷ്യങ്ങള്‍ പുതുക്കുകയാണ്. ആവേശത്തിന്റെ അഗ്നി ഉതിര്‍ത്തുകൊണ്ടല്ലാ, അനുക്രമമായ, അളന്നുമുറിച്ച, പ്രയോഗസിദ്ധികൊണ്ടാണ് അയാള്‍ ദൂരങ്ങളെ മറികടക്കുന്നത്. മനസ്സുറപ്പിച്ച്, ആ ഉറപ്പില്‍ ശരീരം സമര്‍പ്പിച്ച്, അതിവേഗചുവടുകളില്‍ താളാത്മകതയില്‍ ഊര്‍ജ്ജമാകെ വലതുകരത്തിലേക്ക് പകര്‍ന്ന്, മുന്നില്‍ അര്‍ദ്ധവൃത്താകൃതിയില്‍ വരച്ചിട്ട അതിരുകള്‍ക്കപ്പുറത്തേയ്ക്ക് ജാവലിനെ നീട്ടി നിക്ഷേപിക്കുമ്പോള്‍ അതൊരു സൗന്ദര്യക്കാഴ്ചയാണ്. ഒടുവില്‍ ലക്ഷ്യം കൈവന്നു കഴിയുമ്പോള്‍ ആഹ്ലാദത്തിന്റെ സ്‌ഫോടനങ്ങളില്ല, ഇരു കൈകളുമാകാശത്തിലേക്കുയര്‍ത്തി, ജേതാവിന്റെ സ്വാഭാവിക ചലനങ്ങള്‍ മാത്രം.

ഇതിഹാസതാരമായ ജാന്‍ സെലസ്‌നിയില്‍ നിന്നും കടംകൊണ്ട ഏറ് ശൈലി എത്ര കൃത്യമായും ഭദ്രമായുമാണ് നീരജ് പ്രയോഗിക്കുന്നത്! പരിശീലകനായ ക്ലൗഡ് ബെട്രോണിക്‌സിന്, അതൊന്ന് ചൂണ്ടിക്കൊടുക്കുകയേ ചെയ്യേണ്ടൂ! ഈ ചെറുപ്പക്കാരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട വലിയൊരു യുവനിര രാജ്യത്തുയരുകയാണ്. ഭാരതത്തില്‍ കായികമുന്നേറ്റത്തിന്റെ ആവേശം തുടികൊട്ടുകയാണ്; ഭാരതം കായികരംഗത്ത് ലോകശക്തിയാകാന്‍ കുതികൊള്ളുകയാണ്. ഭാരതത്തിന്റെ ട്രാക്കിലും ഫീല്‍ഡിലും ഗ്രൗണ്ടിലും ഗോദയിലുമെല്ലാം അനുദിനം നടന്നുകൊണ്ടിരിക്കുന്ന ചലനങ്ങള്‍ കായികലോകം വീക്ഷിക്കുകയാണ്. ഇനി ക്രിക്കറ്റിന്റെ പകിട്ടുകളൊന്നും വേണ്ട, ലോകത്തിന് ഭാരതത്തിന്റെ കായിക രംഗത്തെ അറിയുവാന്‍. മാറ്റങ്ങള്‍ക്ക് ദീപശിഖയേന്തുന്ന ഭാരതത്തിന്റെ വീരപുത്രനെ നമുക്ക് വാഴ്ത്താം; നീരജിനെ നമിക്കാം.

ShareTweetSendShare

Related Posts

കായികമേഖലയിലെ ചരിത്രക്കുതിപ്പ്‌

ലോകം കീഴടക്കി ദൊമ്മരാജു ഗുകേഷ്

കുന്നിങ്കല്‍ അശോകന്‍- വിസ്മയം പോലൊരു കായികജീവിതം

ചതുരംഗത്തില്‍ പുതിയ ചരിത്രപ്പിറവി

പാരീസ് നല്‍കുന്ന പാഠങ്ങള്‍

പൂരപ്പൊലിമയില്‍ പാരീസ്

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies