സംഗ്രാമപര്‍വ്വങ്ങള്‍ (ആത്മകഥ)
എം.ആര്‍. ചന്ദ്രശേഖരന്‍
ഇന്ത്യാ ബുക്‌സ്, കോഴിക്കോട്
പേജ്: 820 വില: 800 രൂപ
ഫോണ്‍: 9447394322
കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തോടൊപ്പം ചേര്‍ത്തുവെക്കാവുന്ന ഒരു പേരാണ് എം.ആര്‍. ചന്ദ്രശേഖരന്റേത്. 1984-ല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമ്പോഴും അങ്ങേയറ്റം കഷ്ടം സഹിച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ചതും ജീവിച്ചതും. പാര്‍ട്ടിയില്‍ നിന്നും പുറന്തള്ളപ്പെടുമ്പോള്‍ അദ്ദേഹം പാര്‍ട്ടിയുടെ ഒരു എംഎല്‍എയോ എംപിയോ ഒന്നുമായിരുന്നില്ല. ആ എം.ആര്‍.സിയുടെ ആത്മകഥയാണ് സംഗ്രാമ പര്‍വ്വങ്ങള്‍. ഒരുകാലത്ത് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അണികള്‍ക്ക് ആവേശം പകര്‍ന്നിരുന്നത് ഇഎംഎസും എംആര്‍സിയുമായിരുന്നു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പര്യായമായിത്തീര്‍ന്ന ഇഎംഎസ് മാറി മറിഞ്ഞുകൊണ്ടിരുന്ന പാര്‍ട്ടിയുടെ നയപരിപാടികളെ വിശ്വസനീയമാംവിധം അണികള്‍ക്ക് വിവരിച്ചു കൊടുക്കുന്ന രാഷ്ട്രീയ ലേഖനങ്ങളാണ് എഴുതിയത്. എന്നാല്‍ എംആര്‍സി അധികവും സാഹിത്യ നിരൂപണങ്ങളാണ് എഴുതിയത്. പക്ഷേ മര്‍ക്കസ് എന്ന തൂലികാനാമത്തില്‍ മൂര്‍ച്ചയേറിയതും എതിരാളികളുടെ മര്‍മ്മം പിളര്‍ത്തുന്നതുമായ രാഷ്ട്രീയ ലേഖനങ്ങള്‍ ദേശാഭിമാനിയില്‍ പതിവായി വന്നിരുന്നു. തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടിയുടെ ഏറാന്‍ മൂളി മാത്രമായിരിക്കണം എഴുത്തുകാരന്‍ എന്നായിരുന്നു ഇഎംഎസ് വാദിച്ചത്. പക്ഷേ പാര്‍ട്ടി മെമ്പര്‍ ആയിരുന്നെങ്കിലും എംആര്‍സി അതിനോട് യോജിച്ചില്ല. ദേശാഭിമാനി സ്റ്റഡി സര്‍ക്കിള്‍ ഏലംകുളം മനയില്‍ വെച്ച് നടത്തിയ ചര്‍ച്ചക്കൊടുവില്‍ ഇഎംഎസ് പറഞ്ഞു ചന്ദ്രശേഖരന്‍ പറഞ്ഞതൊന്നും സ്വീകാര്യമല്ല എങ്കിലും ചന്ദ്രശേഖരന്‍ സ്റ്റഡി സര്‍ക്കിളില്‍ വേണം. ഒരു പ്രൈവറ്റ് കോളേജ് അധ്യാപകനായിരുന്ന എംആര്‍സി പ്രൈവറ്റ് കോളേജ് അധ്യാപക സംഘടനയായ എകെപിസിടിഎ സാരഥിയായി സജീവമായിരുന്നു. അതിനുവേണ്ടി ജീവന്‍ പോലും ബലിയര്‍പ്പിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നു. പാര്‍ട്ടി ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് എംആര്‍സി ഒരിക്കല്‍ വിഎസിനോട് അഭ്യര്‍ത്ഥിച്ചു. സഖാവിന് ജനാധിപത്യ രോഗം പിടിച്ചിരിക്കുന്നു എന്നാണ് വിഎസ് അതിനെ പരിഹസിച്ചത്. പാര്‍ട്ടിയില്‍ നിന്ന് പുറന്തള്ളിയ വിവരം അറിയിക്കാന്‍ നിയോഗിക്കപ്പെട്ടത് എം.വി.രാഘവനാണ്. ഇഎംഎസ് അറിയാതെ ഒരു ഇല പോലും അനങ്ങാതിരുന്ന കാലത്താണ് ഇതെല്ലാം നടന്നത്. അവസാന കാലത്ത് ബദല്‍രേഖ തുടങ്ങിവെച്ച എംവിആറിന്റെ മലയാള മണ്ണിന്റെ പത്രാധിപരാകാന്‍ എംആര്‍സിക്ക് കഴിഞ്ഞു. കുട്ടിക്കാലത്ത് കമ്മ്യൂണിസ്റ്റ് ജാഥ കണ്ടാണ് എംആര്‍സി വളര്‍ന്നു വലുതായത്. പിന്നീട് അദ്ദേഹം ബോംബെയിലെത്തിയതും ബോംബെയിലെ കമ്മ്യൂണിസ്റ്റ് മേലധികാരികളെ കണ്ടതും അവിടെ വളര്‍ന്നുവന്നതും തിരിച്ചു നാട്ടില്‍ വന്നതും ഡിഗ്രിക്ക് പഠിച്ചതും കോളേജില്‍ വെച്ച് സമരത്തില്‍ പങ്കെടുത്തതും എല്ലാം അദ്ദേഹം പുസ്തകത്തില്‍ വ്യക്തമായി വിവരിച്ചിട്ടുണ്ട്. പാര്‍ട്ടിയെ ജീവനു തുല്യം സ്‌നേഹിച്ച വ്യക്തിയായിരുന്നു എംആര്‍സി. അവസാന കാലം അദ്ദേഹം പാര്‍ട്ടിക്ക് അനഭിമതനായി. പാര്‍ട്ടിക്ക് മാത്രമല്ല പാര്‍ട്ടിയോട് കൂറ് പുലര്‍ത്തിയ മറ്റ് അനേകം മാധ്യമങ്ങള്‍ക്കും. പാര്‍ട്ടിയും കോളേജും സാഹിത്യവും സിന്‍ഡിക്കേറ്റും നിറഞ്ഞ് നില്ക്കുന്ന ചരിത്രമാണ് പുസ്തകത്തിലുള്ളത്.
മുണ്ടശ്ശേരി, കൃഷ്ണവാര്യര്‍ എന്നിവരുടെ ചിന്താധാരകള്‍ എം.ആര്‍.സിയെ സ്വാധീനിച്ചിട്ടുണ്ട്. അതാണ് ലീലാവതി ടീച്ചര്‍ അവതാരികയില്‍ മറ്റൊരു മുണ്ടശ്ശേരിയായിത്തീരേണ്ട വ്യക്തിത്വം പാര്‍ട്ടിക്കുവേണ്ടി സമയം ചെലവഴിച്ച് കളഞ്ഞുകുളിച്ചുവെന്ന് പറഞ്ഞത്. ചരിത്രകുതുകികള്‍ വായിച്ചിരിക്കേണ്ട ഗ്രന്ഥമാണിത്.
രാജഗുരു അനശ്വര രക്തസാക്ഷി
ടി.കെ. കൃഷ്ണകുമാര്‍
ഇന്ത്യാ ബുക്‌സ്, കോഴിക്കോട്
പേജ്: 248 വില: 300 രൂപ
ഫോണ്‍: 9447394322
സായുധ സ്വാതന്ത്ര്യസമരത്തിലൂടെ ഭാരതത്തെ സ്വതന്ത്രയാക്കാന്‍ ശ്രമിച്ച വിപ്ലവകാരികളില്‍ ഭഗത് സിംഗും രാജഗുരുവും സുഖ്‌ദേവും പ്രഥമ ഗണനീയരാണ്. ഭഗത് സിംഗിനെക്കുറിച്ച് മലയാളത്തില്‍ അനവധി പുസ്തകങ്ങളുണ്ട്. എന്നാല്‍ രാജഗുരുവിനെക്കുറിച്ച് മലയാളത്തില്‍ ഇതുവരെ പുസ്തകങ്ങളൊന്നും ലഭ്യമായിരുന്നില്ല. ഈ വിടവ് നികത്തുകയാണ് ‘രാജഗുരു അനശ്വര രക്തസാക്ഷി’ എന്ന പുസ്തകത്തിലൂടെ ടി.കെ. കൃഷ്ണകുമാര്‍. മുന്‍പ് ഭഗത് സിംഗിനെക്കുറിച്ചും അല്ലൂരി സീതാരാമരാജു എന്ന ആന്ധ്രാ വിപ്ലവകാരിയെക്കുറിച്ചും പുസ്തകമെഴുതിയിട്ടുള്ള കൃഷ്ണകുമാറിന്റെ മറ്റൊരു ബൃഹത്തായ ഗവേഷണ ഗ്രന്ഥമാണിത്. അനവധി വ്യക്തികളെയും ഗ്രന്ഥങ്ങളെയും അവലംബിച്ചാണ് ഈ കൃതി രൂപപ്പെടുത്തിയത്. മഹാരാഷ്ട്രയിലും ഉത്തര്‍പ്രദേശിലുമുള്ള രാജഗുരുവിന്റെ ബന്ധുക്കളെയും ശിഷ്യന്മാരെയും ഇതിനുവേണ്ടി ബന്ധപ്പെടേണ്ടി വന്നു. കേന്ദ്രമന്ത്രിയും രാജഗുരുവിന്റെ ബന്ധുവും ഇതിന് ആശംസയയക്കുകയും ചെയ്തു. രാജഗുരുവിന്റെ കുട്ടിക്കാലം, സ്‌കൂള്‍ ജീവിതം, അധ്യാപകര്‍, ബന്ധുക്കള്‍, വിപ്ലവ സംഘടനകള്‍ എന്നിവ പുസ്തകത്തില്‍ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. എന്നാല്‍ സംഘസ്ഥാപകനായ ഡോ. ഹെഡ്‌ഗേവാറുമായുള്ള ബന്ധവും സംഘശാഖയില്‍ പോയതും വളരെ വ്യത്യസ്ത വായനയായി ഇതില്‍ കാണാം. ഒരുപക്ഷേ ഇതുകൊണ്ടു മാത്രം ഇനി രാജഗുരുവും സാവര്‍ക്കറെപ്പോലെ ഇടത് – ജിഹാദികള്‍ക്ക് അനഭിമതനാകുമോ എന്നത് ചിന്തനീയമാണ്.