മാപ്പിള (നോവല്‍)
വിനായക ദാമോദര സവര്‍ക്കര്‍
പരിഭാഷ: ലക്ഷ്മി
കുരുക്ഷേത്ര പ്രകാശന്‍, കൊച്ചി
പേജ്:160 വില: 200 രൂപ
അബ്രഹാമിക് മതങ്ങളുടെ സവിശേഷത അവര്‍ തങ്ങള്‍ മാത്രമാണ് ശരിയെന്നും മറ്റുള്ളവരെ ഏതു രീതിയിലും തങ്ങളുടെ ശരിയിലേയ്ക്കു കൊണ്ടുവരാന്‍ ദൈവം കല്പിച്ചിരിക്കുന്നുവെ ന്നും അന്ധമായി വിശ്വസിക്കുന്നുവെന്നതാണ്. തങ്ങള്‍ മാത്രമായ ഒരു ഏകലോകം അവര്‍ ആഗ്രഹിക്കുന്നു. രാഷ്ട്രീയാധികാരം കൂടിയുള്ള മതപുരോഹിതനെ അതിന്റെ തലവനായി അവര്‍ കാണുന്നു. ക്രിസ്ത്യാനികള്‍ ഇറ്റലിയിലെ വത്തിക്കാനിലുള്ള പോപ്പിനെയാണ് പരമാധികാരിയാക്കിയിരിക്കുന്നത്. മുസ്ലീങ്ങള്‍ തുര്‍ക്കിയിലെ ഖലീഫയെ അത്തരത്തില്‍ കണ്ടിരുന്നു. ഇത് ഭ്രാന്തമായ പുരുഷാധിപത്യ മതം കൂടിയാണ്. പില്‍ക്കാലത്തുണ്ടായതും ഈശ്വരനെ നിരാകരിച്ചതുമായ അബ്രഹാമിക് മതമാണ് കമ്മ്യൂണിസം എന്ന മാര്‍ക്‌സിസം. അതില്‍ റഷ്യയിലെ പാര്‍ട്ടി ഭരണാധികാരി അദ്ധ്യക്ഷനായ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷണല്‍ (കോമിന്റോണ്‍) എന്ന ഏകലോകം വിഭാവനം ചെയ്യപ്പെട്ടിരുന്നു. ഇവയില്‍ മുസ്ലിം തീവ്രവാദത്തിന്റെ ഭീകരത ഏറ്റവും അനുഭവിച്ചവരാണ് ഭാരതീയരായ ഹിന്ദുക്കള്‍. സ്വന്തം വിശ്വാസം പുലര്‍ത്താന്‍ സ്വന്തം നാട്ടില്‍ ജസിയ എന്ന നികുതികൊടുത്തവരാണവര്‍. ഇസ്ലാംമതത്തിന്റെ സ്വഭാവമോ ചരിത്രമോ അറിഞ്ഞുകൂടാത്ത കോണ്‍ഗ്രസ് നേതൃത്വം ചെയ്ത ഹിമാലയന്‍ വിഡ്ഢിത്തമായിരുന്നു ഖിലാഫത്ത് പ്രസ്ഥാനം. അതിന്റെ അതിഭീകരമായ ക്രൂരത മുഴുവന്‍ സഹിക്കേണ്ടിവന്നത് മലബാറിലെ ഹിന്ദുക്കളാണ്. 1921ലെ മാപ്പിള ലഹള എന്ന ഹിന്ദു ദ്രോഹത്തിന്റെ ചരിത്രമാണ് വീരസവര്‍ക്കറുടെ മാപ്പിള എന്ന നോവല്‍.
ആന്‍ഡമാനിലെ ജയിലില്‍ ഏകാന്തത്തടവുകാരനായിക്കഴിഞ്ഞിരുന്ന സവര്‍ക്കറെ ഗുരുതരമായ രോഗബാധയെത്തുടര്‍ന്ന് 1921ല്‍ വന്‍കരയിലെത്തിച്ചു. അപ്പോഴാണ് മലബാറില്‍ നടക്കുന്ന ഹിന്ദുവംശഹത്യയുടെയും മാപ്പിളസ്ഥാന്‍ ഖലീഫാ ഭരണത്തിന്റെയും കാര്യം അദ്ദേഹമറിയുന്നത്. ദുരന്തനിവാരണത്തിന് മലബാറില്‍ ഓടിയെത്തിയ ആര്യസമാജപ്രവര്‍ത്തകര്‍ പ്രസിദ്ധീകരിച്ച ‘മലബാര്‍ കാ ഹത്യകാണ്ഡ്’ വായിച്ച അദ്ദേഹം അന്നത്തെ പ്രവര്‍ത്തകരില്‍ നിന്ന് സംഭവങ്ങളുടെ കൃത്യവും സത്യസന്ധവുമായ വിവരങ്ങള്‍ ശേഖരിച്ചു. കേരളത്തില്‍ വരാന്‍ കഴിഞ്ഞില്ലെങ്കിലും ഈ അതിക്രമം ലോകശ്രദ്ധയില്‍ കൊണ്ടുവരണമെന്ന് ആ വിപ്ലവകാരി ആഗ്രഹിച്ചു. അതിന്റെ ഫലമാണ് മാപ്പിള എന്ന നോവല്‍. സാഹചര്യങ്ങളാല്‍ നിസ്സഹായനാക്കപ്പെട്ട ഒരു രണധീരന്റെ ആത്മവേദനയുടെ ഭാഷാരൂപമെന്ന് ഈ നോവലിനെ വിശേഷിപ്പിക്കാം. കേരളത്തിന്റെ ഭൂപ്രകൃതിയേക്കുറിച്ചോ ജനജീവിതത്തേക്കുറിച്ചോ അറിയാതിരുന്ന സവര്‍ക്കര്‍ നല്‍കിയ ഉത്തരേന്ത്യന്‍ ഗ്രാമസ്വഭാവം ഉണ്ടാക്കുന്ന അരുചിയെ ഏറനാടന്‍ വള്ളുവനാടന്‍ ഭാഷകൊണ്ട് കുറേയധികം മറികടക്കാന്‍ വിവര്‍ത്തക ലക്ഷ്മിക്കു സാധിച്ചിട്ടുണ്ട്. നേരറിയണമെന്നും നേരത്തെ അറിയണമെന്നും പ്രഘോഷിക്കുന്നവര്‍ ഒരു നൂറ്റാണ്ടായിട്ടും അതറിയാതെ പോകുന്നുവെങ്കില്‍ ആ അജ്ഞത ഗര്‍ഹണീയമാണ്. കാലത്തിന്റെ പ്രത്യേകതയറിഞ്ഞ് യഥാസമയം ഈ വിവര്‍ത്തനം നടത്തിയ ലക്ഷ്മിയുടെ ഉദ്യമം പ്രശംസിക്കപ്പെടേണ്ടതുണ്ട്. ചരിത്രത്തിന്റെ കിളിവാതില്‍ തുറന്നു തരുന്ന ഡോ. മധുമീനച്ചിലിന്റെ അവതാരിക ഒന്നാംതരം സാഹിത്യപഠനമാണ്. 1921 ലെ മാപ്പിള ലഹളയെ പച്ചയായി അവതരിപ്പിക്കുന്ന ഈ നോവല്‍ മലയാളിക്കു സമ്മാനിക്കുന്ന കുരുക്ഷേത്ര പ്രകാശന്‍ ചരിത്രപരമായ ധര്‍മ്മം നിറവേറ്റുന്നു.
ജഡ്ജി അമ്മാവന്‍
കഥയും കാര്യവും
ഡോ. ആര്‍.ചന്ദ്രമോഹനന്‍
വേദ ബുക്‌സ്, കോഴിക്കോട്
പേജ് :185 വില: 300 രൂപ
തെറ്റ് ആരു ചെയ്താലും അയാള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് നിര്‍ ബ്ബന്ധമുള്ള ഒരു ജഡ്ജിയുടെ സത്യസന്ധമായ വിധി പ്രസ്താവമാണ് ആര്‍. ചന്ദ്രമോഹനന്‍ രചിച്ച ‘ജഡ്ജി അമ്മവാന്‍’ എന്ന പുസ്തകത്തിലെ പ്രധാന ആശയം. തെറ്റ് ചെയ്തത് അറിഞ്ഞോ, അറിയാതെയോ, അബദ്ധവശാലോ എന്ന വിശകലനത്തിന് സ്ഥാനമില്ല എന്നുറച്ചു വിശ്വസിക്കുകയും വധശിക്ഷ സ്വയം വരിക്കുകയും ചെയ്ത ഒരു ന്യായാധിപന്റെ ജീവിതകഥയാണിത്. അദ്ദേഹത്തിന്റെ ഈദൃശപ്രവൃത്തികള്‍ കാരണം പൊതുജനങ്ങള്‍ക്ക് ദൈവതുല്യമായ ആരാധനാഭാവം അദ്ദേഹത്തോട് തോന്നിയതില്‍ അസ്വാഭാവികത കാണാന്‍ പറ്റില്ല. അങ്ങിനെ ഗോവിന്ദപിള്ളയെന്ന ജഡ്ജി അമ്മാവന്റെ ആത്മാവിനെ ചെറുവള്ളി ഭഗവതി ക്ഷേത്ര സങ്കേതത്തില്‍ ഉപദേവതയെന്ന തരത്തില്‍ കുടിയിരുത്തിയിരിക്കുന്നു. നീതിയും ന്യായവും സത്യസന്ധതയും അധികാര സ്ഥാനങ്ങളില്‍ നിന്നും ആഗ്രഹിക്കുന്ന മദ്ധ്യതിരുവിതാംകൂറിലെ ജനസമൂഹം ജഡ്ജിയമ്മാവനെ പ്രാര്‍ത്ഥിക്കുന്നതിനായി എത്തുന്നു എന്നത് യാഥാര്‍ത്ഥ്യം മാത്രമാണ്. ജനങ്ങളില്‍ അത്രയേറെ സ്വാധീനം ചെലുത്തിയ ജഡ്ജി അമ്മാവന്റെ ജീവിത ചരിത്രത്തെ ഗവേഷണബുദ്ധ്യാ സമീപിക്കുകയും പൊതുജനങ്ങള്‍ക്കായി, ആധികാരികതയുടെ പിന്‍ബലത്തോടെ അവതരിപ്പിക്കുകയുമാണ് രചയിതാവായ ഡോ.ആര്‍.ചന്ദ്രമോഹനന്‍. കേരളത്തിലെ നീതിന്യായ ചരിത്രത്തിലെ അപൂര്‍വ്വതകളിലൊന്നായി ‘ജഡ്ജി അമ്മാവന്‍ – കഥയും കാര്യവും’ എന്ന പുസ്തകം വേറിട്ടുനില്‍ക്കുന്നു.