ഒരു മാസത്തിനകം തന്നെ നാം അഭിരാമിയെ മറന്നിരിക്കുന്നു. അവളെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ബോര്‍ഡ് ഇങ്ങനെയായിരുന്നു. ”സര്‍ഫാസി ആക്ട് 2002 പ്രകാരം ഈ വസ്തുവും കെട്ടിടവും ബാങ്ക് ഏറ്റെടുത്തിരിക്കുന്ന വിവരം പൊതുജനങ്ങളെ അറിയിച്ചുകൊള്ളുന്നു. ഈ വസ്തു സംസ്ഥാന സഹകരണ ബാങ്കിന്റെ സ്വത്ത് ആയതിനാല്‍ അതിക്രമിച്ച് കടക്കുന്നത് ശിക്ഷാര്‍ഹമാണ്- ഓതറൈസ്ഡ് ഓഫീസര്‍” ഇത്തരമൊരു ബോര്‍ഡ് സ്ഥാപിച്ചവര്‍ക്കെതിരെ ആത്മഹത്യാപ്രേരണകുറ്റത്തിന് കേസ് എടുക്കുകയാണ് വേണ്ടതെന്ന് നമ്മുടെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഒരു സാംസ്‌ക്കാരിക നായകനും വിളിച്ചു പറയുന്നത് നമ്മളാരും കേട്ടില്ല. നമ്മുടെ സാമൂഹ്യബോധം അത്രത്തോളം അധഃപതിച്ചിരിക്കുന്നു.
വീടിനു മുന്നില്‍ ഇങ്ങനെയൊരു ബോര്‍ഡ് സ്ഥാപിച്ചതിന്റെ അപമാനഭാരം സഹിക്കാനാവാതെയാണ് കൊല്ലം ജില്ലയില്‍ ശൂരനാട് തെക്ക് പഞ്ചായത്ത് തൃക്കുന്നപ്പുഴ വടക്ക് അജിഭവനില്‍ അജികുമാറിന്റെയും ശാലിനിയുടെയും ഏകമകള്‍ എരമല്ലിക്കര ശ്രീ അയ്യപ്പ കോളേജിലെ രണ്ടാംവര്‍ഷ കമ്പ്യൂട്ടര്‍ ബിരുദ വിദ്യാര്‍ത്ഥിനിയായ അഭിരാമി ജീവനൊടുക്കിയത്. ഇവിടെ നാമൊന്നു ഒന്നോര്‍ക്കണം, കരുവനൂര്‍ സഹകരണ ബാങ്കില്‍ 300 കോടി രൂപയുടെ തട്ടിപ്പ് നടത്തിയവര്‍ക്ക് സര്‍ഫാസി ആക്ട് ബാധകമായില്ല. 300 കോടി വെട്ടിച്ചവരുടെ വീട്ടിലല്ലേ ഇത്തരമൊരു ബോര്‍ഡ് സ്ഥാപിക്കേണ്ടിയിരുന്നത്? ഈ ബാങ്കില്‍ നിക്ഷേപിച്ച 30 ലക്ഷം രൂപയില്‍ ചികിത്സാ ചിലവിനായി കുറച്ചെങ്കിലും മാപ്രാണം സ്വദേശിനി ഫിലോമിന ആവശ്യപ്പെട്ടിട്ടും കൊടുക്കാതിരുന്നതിനെ തുടര്‍ന്നാണ് അവര്‍ ആത്മഹത്യ ചെയ്തത്. 300 കോടി രൂപായുടെ തട്ടിപ്പ് നടത്തിയവരുടെ വീട്ടിനു മുന്നില്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ ഒരു നിയമവും മുതിര്‍ന്നില്ല. അവരെല്ലാം പാര്‍ട്ടി നേതാക്കളായും നാട്ടു പ്രമാണിമാരായും സമൂഹത്തില്‍ വിലസുകയാണ്. ഇവരുടെയൊക്കെ വീട്ടിനു മുന്നില്‍ ഇത്തരമൊരു ബോര്‍ഡ് സ്ഥാപിച്ചാലുണ്ടാകുന്ന ഇവരുടെ മാനസിക സംഘര്‍ഷാഘാതം എത്ര വലുതായിരിക്കും.
സഹകരണ ബാങ്കുകളുടെ അഴിമതി വാര്‍ത്തകള്‍ എത്രയോ തവണ മാധ്യമങ്ങളില്‍ ഇടം പിടിച്ചു കഴിഞ്ഞിരിക്കുന്നു. ഈ ബാങ്കുകളുടെ അഴിമതി കേട്ട് – കേട്ട് കേരളീയര്‍ക്ക് ഇതൊരു വാര്‍ത്തയല്ലാതെയായി മാറിയിട്ടുണ്ട്. സഹകരണ ബാങ്കുകളുടെ മറ്റൊരു പുത്തന്‍ വേഷപകര്‍ച്ച മാത്രമാണ് കേരള ബാങ്ക്. പാര്‍ട്ടി വളര്‍ത്താനും സഖാക്കള്‍ക്ക് ധന സമ്പാദനത്തിനും, സഖാക്കളുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നേടാനുമുള്ള ഇടമായി സഹകരണ ബാങ്കിങ് മേഖല മാറിയിരിക്കുന്നു. ഇരിങ്ങാലക്കുട കരിവനൂര്‍ തട്ടിപ്പിലെ പ്രതികളെല്ലാം സി.പി.എം. നേതാക്കളാണ്. അവകാശികളില്ലാതെ കിടന്ന അക്കൗണ്ടുകളിലെ 50 ലക്ഷത്തില്‍പ്പരം രൂപ സ്വന്തം മകളുടെ അക്കൗണ്ടിലേക്ക് മാറ്റിയ വിരുതന്റെ വാര്‍ത്തയും നാം വായിച്ചു. സഹകരണ ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സൂപ്പര്‍മാര്‍ക്കറ്റില്‍ 1.60 കോടിയുടെ തട്ടിപ്പാണ് ഓഡിറ്റുകാര്‍ പുറത്തു കൊണ്ടു വന്നത്. കോടികള്‍ വായ്പയെടുത്ത് വിജയമല്യമാര്‍ മുങ്ങുന്ന കാഴ്ചകള്‍ നാം കണ്ടുകൊണ്ടിരിക്കുന്ന രാജ്യത്താണ് പാവങ്ങള്‍ കുടിയിറക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
നിയമത്തില്‍ തൂങ്ങിയുള്ള നിഷ്ഠൂരമായ പ്രവര്‍ത്തിയാണ് കേരള ബാങ്കിന്റെ പതാരം ശാഖയില്‍ നിന്ന് ഉണ്ടായത്. 2002 ല്‍ പാര്‍ലമെന്റ് പാസാക്കിയ സര്‍ഫാസി നിയമം അനുസരിച്ച് മൂന്നുമാസം വായ്പകുടിശ്ശിക വരുത്തിയാല്‍ ബാങ്കിന് ജപ്തി നടപടികള്‍ സ്വീകരിക്കുന്നതിന് കോടതിയുടെ അനുമതിയുടെ ആവശ്യമില്ല. ഈ നിയമത്തിന്റെ മറ പിടിച്ചാണ് അഭിരാമിയുടെ വീടിനു മുന്നില്‍ വലിയ ബോര്‍ഡ് സ്ഥാപിച്ച് നാണം കെടുത്തി കുടിശ്ശിക പിടിക്കുന്ന തന്ത്രം കേരള ബാങ്കാ പ്രയോഗിച്ചത്.
കോളേജില്‍ നിന്നുമെത്തിയ അഭിരാമി തന്റെ വീടിനു മുന്നിലുള്ള ബോര്‍ഡ് കണ്ട് പൊട്ടിക്കരഞ്ഞുകൊണ്ട് വീട്ടിലേക്ക് ഓടിക്കയറുകയാണുണ്ടായത്. തുണികൊണ്ടെങ്കിലും ആ ബോര്‍ഡ് മറയ്ക്കുവെന്ന് അവള്‍ അച്ഛനോട് യാചിച്ചു. നിയമപരമായി സ്ഥാപിച്ച ബോര്‍ഡ് മറയ്ക്കുന്നത് ശരിയല്ലെന്ന് ആ അച്ഛന്‍ മകളോട് പറഞ്ഞു. ഞങ്ങള്‍ ബാങ്കില്‍ ചെന്ന് സംസാരിക്കട്ടെയെന്ന് പറഞ്ഞ് അജികുമാറും ഭാര്യയും ബാങ്കിലേയ്ക്ക് പോയി. അവിടെയെത്തി സംസാരിച്ച ആ മാതാപിതാക്കളോട് ബാങ്ക് അധികൃതര്‍ ഇങ്ങനെ പറഞ്ഞതായാണ് അറിയുന്നത്. ”വസ്തുവും വീടും ബാങ്ക് ഏറ്റെടുത്തിരിക്കുന്ന വിവരം ബോര്‍ഡ് തൂക്കി പൊതുജനങ്ങളെ അറിയിച്ചെന്നേയുള്ളൂ. താമസംവിനാ നിങ്ങള്‍ക്ക് വീട് ഒഴിഞ്ഞു തരേണ്ടി വരും.” ഇതുംകേട്ട് വീട്ടിലേക്ക് മടങ്ങിയെത്തിയ മാതാപിതാക്കള്‍ക്ക് കാണേണ്ടി വന്നത് തങ്ങളുടെ ഏകസന്തതി അപമാനഭാരം താങ്ങാനാവാതെ ജീവനൊടുക്കിയ കാഴ്ചയാണ്.
വായ്പ തിരിച്ചുപിടിക്കാനുള്ള പ്രാഥമിക നടപടിയെന്ന നിലയില്‍ ജപ്തി ബോര്‍ഡ് സ്ഥാപിച്ച, ബാങ്കിന്റെ പ്രാകൃത നടപടിയില്‍ മനംനൊന്ത് യൗവനയുക്തയായൊരു ജീവിതം അസ്തമിച്ചു. ഈ ആത്മഹത്യ ഒഴിവാക്കാന്‍ കേരള ബാങ്കിനു കഴിയുമായിരുന്നു. ബോര്‍ഡ് സ്ഥാപിക്കുന്നത് ഒഴിവാക്കിക്കൂടെയെന്ന് നാട്ടുകാരില്‍ ചിലര്‍ പറഞ്ഞുനോക്കിയതാണ്. നാട്ടുകാരുടെ ഈ അഭിപ്രായമെങ്കിലും മുഖവിലയ്ക്ക് എടുത്തിരുന്നെങ്കില്‍ ആ ജീവിതം നമ്മോടൊപ്പം ഉണ്ടാകുമായിരുന്നു. ഈ ആത്മഹത്യ വിലയിരുത്തുമ്പോള്‍ കേരള ബാങ്ക് അധികൃതരുടെ പേരില്‍ ആത്മഹത്യ പ്രേരണാകുറ്റത്തിന് കേസ്സ് എടുക്കേണ്ടതില്ലേ?
2019 ജനുവരിയിലാണ് കേരളാബാങ്കിന്റെ പതാരം ശാഖയില്‍ നിന്നും പത്തുലക്ഷം രൂപ അജികുമാര്‍ വായ്പയെടുക്കുന്നത്. മാസം 16,000 രൂപയായിരുന്നു തിരിച്ചടവ്. ഗള്‍ഫിലായിരുന്ന അജികുമാര്‍ വായ്പ കൃത്യമായി തിരിച്ചടച്ചുകൊണ്ടിരുന്നു. കോവിഡിന്റെ വ്യാപനത്തോടെ ജോലി നഷ്ടപ്പെട്ട് അജികുമാര്‍ നാട്ടില്‍ തിരിച്ചെത്തി. അതോടെ അജികുമാര്‍ സാമ്പത്തിക പ്രതിസന്ധിയിലായി. ഇടിവെട്ടിയവനെ പാമ്പുകടിച്ചുവെന്നു പറയുന്നതുപോലെ അജികുമാറിന്റെ അച്ഛന്‍ രോഗബാധിതനുമായി. കോവിഡ് കാലത്ത് വന്നുഭവിച്ച കഷ്ടപ്പാടുകള്‍ക്കിടയിലും ബാങ്ക് വായ്പ കുറെശ്ശെ തിരിച്ചടച്ചിരുന്നു. എങ്കിലും വായ്പയുടെ നിബന്ധനകള്‍ക്ക് വിധേയമായി തിരിച്ചടവ് നടത്തിയിരുന്നില്ല. എന്നാല്‍, കോവിഡ് കാലത്ത് ജോലി നഷ്ടപ്പെടുന്നവര്‍ക്കും രോഗികള്‍ക്കും വായ്പ തിരിച്ചടവില്‍ പ്രത്യേക പരിഗണന നല്‍കണമെന്ന നിര്‍ദ്ദേശം അജികുമാറിന്റെ കാര്യത്തില്‍ പാലിക്കാതെ, വായ്പ റിക്കവറി നടപടികളുമായി കേരള ബാങ്ക് മുന്നോട്ടു പോകുകയാണുണ്ടായത്.
വായ്പ തിരിച്ചു പിടിക്കാന്‍ നടപടി വേണ്ടന്നല്ല പറയുന്നത്, അതിനു പ്രാകൃതവും, ക്രൂരവുമായ നടപടികളല്ല സ്വീകരിക്കേണ്ടിയിരുന്നത്. കഴുത്തറുപ്പന്‍ പലിശയ്ക്ക് കടംകൊടുക്കുന്നവര്‍പോലും ഇത്തരമൊരു നടപടിയ്ക്ക് ഒന്നറയ്ക്കും. മൂവാറ്റുപുഴയില്‍ മാതാപിതാക്കള്‍ ആശുപത്രിയില്‍ കഴിയവേ കുട്ടികളെ വീട്ടില്‍ നിന്നും ഇറക്കിവിട്ട്, വീട് ജപ്തിചെയ്തതുപോലുള്ള കിരാതവും നീചവുമായ പ്രവര്‍ത്തികള്‍ ഒഴിവാക്കുക തന്നെ വേണം. വായ്പ തിരിച്ചു പിടിക്കാനുള്ള പ്രാഥമിക നടപടിയെന്ന നിലയില്‍ ഇനിയെങ്കിലും ഒരു വീട്ടിന്റെ മുന്നിലും ഇത്തരമൊരു ബോര്‍ഡ് വയ്ക്കരുത്. നാണം കെടുത്തി വായ്പ തിരിച്ചു പിടിക്കാനുള്ള ഒരടവ് എന്ന നിലയിലാണ് കേരള ബാങ്ക് അഭിരാമിയുടെ വീട്ടിനു മുന്നില്‍ ഇങ്ങനെയൊരു ബോര്‍ഡ് സ്ഥാപിച്ചത്. ഈയൊരു അടവ് നയത്തിന്റെ പേരില്‍ ആ ബോര്‍ഡ് അവിടെ സ്ഥാപിക്കാതിരുന്നുവെങ്കില്‍ അഭിരാമി നമ്മുടെ മുന്നിലൂടെ പാറിപറന്ന് ജീവിക്കുമായിരുന്നു.