2022 ജൂലായ് 29 വെള്ളിയാഴ്ച. സമയം രാത്രി ഒന്‍പതുമണി. കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിന് സമീപം അജാനൂര്‍ ഗ്രാമപഞ്ചായത്തിന്റെ പൊതു ശ്മശാനത്തിലൊരുക്കിയ ചിതയില്‍ ഒരു ‘ചെറിയ’ മനുഷ്യന്റെ ഭൗതിക ദേഹം അഗ്നിനാളങ്ങളേറ്റുവാങ്ങി. ഭാരതത്തിന്റെ സ്വത്വവും ആത്മാവുമായ ആദ്ധ്യാത്മികതയെ ആധുനിക സയന്‍സിന്റെ വെളിച്ചത്തില്‍ അപഗ്രഥിച്ച ധൈഷണിക പ്രതിഭ ശ്രീകാന്ത് സാറിന്റെ ഇഹലോക ജീവിതമായിരുന്നു അവിടെ പര്യവസാനിച്ചത്.
ആരായിരുന്നു ശ്രീകാന്ത് സാര്‍? ജ്ഞാനോപാസകനായ കര്‍മ്മയോഗിയായിരുന്നു അദ്ദേഹം. ഔപചാരികമായി സന്ന്യാസം സ്വീകരിച്ചില്ലെന്നേയുള്ളൂ. ഭാരതത്തിന്റെ ആദ്ധ്യാത്മ ദര്‍ശനങ്ങളെ ഏറ്റവും പുതിയ ശാസ്ത്ര തത്വങ്ങളുടെ പിന്‍ബലത്തോടെ അനാവരണം ചെയ്ത് സയന്‍സും ആദ്ധ്യാത്മികതയും പരസ്പരപൂരകമാണെന്ന് തെളിയിക്കുവാനുള്ള നിയോഗം ഏറ്റെടുത്ത പുണ്യാവതാരമായിരുന്നു അദ്ദേഹം. മനുഷ്യമസ്തിഷ്‌കം ബോധത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും ഉയര്‍ന്ന മാനങ്ങളുടെ സാധ്യതകളിലേക്കുള്ള പരിണാമമാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുകയും തന്റെ ജീവിതം കൊണ്ട് അതിനെ അടയാളപ്പെടുത്തുകയും ചെയ്തു. പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞരായ ഡാര്‍വിന്‍, ഐന്‍സ്റ്റൈന്‍, സ്റ്റീഫന്‍ ഹോക്കിങ്ങ് തുടങ്ങിയവരുടെ സിദ്ധാന്തങ്ങള്‍ ശ്രീകാന്ത് സാറിനെ ഏറെ സ്വാധീനിച്ചിരുന്നു.
കുഞ്ഞുങ്ങളുടെത് പോലുള്ള നിഷ്‌കളങ്കതയും പുഞ്ചിരിയുമായിരുന്നു ശ്രീകാന്ത് സാറിന്റെ സ്ഥായീഭാവം. ‘ശ്രീകാന്ത്’ എന്ന തൂലികാനാമം മറ്റൊരു തരത്തില്‍ വിശകലനം ചെയ്താല്‍ അദ്ദേഹത്തിന്റെ സ്വഭാവമായി. ‘ശ്രീ’ അഥവാ പോസിറ്റിവിറ്റിയെ ‘കാന്തം’ പോലെ ആകര്‍ഷിക്കുന്ന വ്യക്തി. കുടുംബ ബന്ധങ്ങളില്‍ നിന്ന് കൃത്യമായ അകലം പാലിച്ച അദ്ദേഹത്തിന് സൗഹൃദവലയത്തിലും വളരെക്കുറച്ചുപേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു കാലത്ത് നിരന്തരം യാത്ര ചെയ്ത ശ്രീകാന്ത് സാര്‍ കാല്‍ നൂറ്റാണ്ടിലേറെയായി കാഞ്ഞങ്ങാട് ഇന്റഗ്രല്‍ ബുക്‌സിന്റെ മുറ്റത്തിനപ്പുറം പുറത്തിറങ്ങിയത് ആറോ ഏഴോ തവണ മാത്രം.
പ്രശസ്തനായ പനമ്പള്ളി ഗോവിന്ദമേനോന്റെ ബന്ധുവായിരുന്നു. പനമ്പള്ളിയുടെ ഇളയമകന്‍ പുരുഷോത്തമനും ശ്രീകാന്ത് സാറും സമപ്രായക്കാരും ഗാഢസൗഹൃദം പുലര്‍ത്തുന്നവരുമായിരുന്നു. അതുമായി ബന്ധപ്പെട്ട ഒരനുഭവം അദ്ദേഹം ഒരിക്കല്‍ പറഞ്ഞതിപ്രകാരമാണ്. ഒരു ദിവസം രാത്രിയില്‍ പതിവുപോലെ ഉറങ്ങാന്‍ കിടന്നപ്പോള്‍ ഉറക്കം വന്നില്ല. വല്ലാത്തൊരസ്വസ്ഥത അദ്ദേഹത്തെ വലയം ചെയ്തുകൊണ്ടിരുന്നു. ഉറങ്ങാനുള്ള ശ്രമം പരാജയപ്പെട്ടപ്പോള്‍ അര്‍ദ്ധരാത്രി കിടക്കയില്‍ നിന്നുമെഴുന്നേറ്റ് ഒരു പുസ്തകമെടുത്തു. കയ്യില്‍ കിട്ടിയത് ഭഗവദ്ഗീതയായിരുന്നു. അത് തുറന്നപ്പോള്‍ പതിനഞ്ചാം അദ്ധ്യായമായ പുരുഷോത്തമയോഗത്തിലെ എട്ടാം ശ്ലോകമാണ് കണ്ണില്‍ പെട്ടത്.
”ശരീരം യദവാപ്‌നോതി
യച്ചാപ്യുത്ക്രാമതീശ്വര:
ഗൃഹീതൈ്വതാനി സംയാതി
വായുര്‍ഗന്ധാ നിവാശയാത്”
(ജീവാത്മാവ് ഒരു ശരീരം ഉപേക്ഷിക്കുമ്പോള്‍, ആ ശരീരത്തിലിരുന്ന് സമ്പാദിച്ച ഇന്ദ്രിയാകര്‍ഷണ രൂപമായ വാസനാബന്ധം കൂടി സ്വീകരിക്കും. ഈ വാസനയാണ് സൂക്ഷ്മ ശരീരം. എന്നിട്ട് സൂക്ഷ്മശരീരത്തോടുകൂടിത്തന്നെ ജീവാത്മാവ് മറ്റൊരു ശരീരത്തെ സ്വീകരിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഓരോ ശരീരത്തിലുമിരുന്ന് നേടിയ വാസനകളെ എടുത്തുകൊണ്ട് ജീവന്‍ പോവുകയാണ്. അത് കാറ്റ് പൂക്കളില്‍ നിന്നും സൗരഭ്യം എടുത്തുകൊണ്ടു പോകുന്നതുപോലെയാണ്).
ഇത് വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിന് എന്തെന്നില്ലാത്ത ഒരു ശാന്തത കൈവന്നു. എങ്കിലും ഉറങ്ങാന്‍ സാധിക്കാതെ ഒരു കസേരയിലിരുന്ന് നേരം വെളുപ്പിച്ചു. പ്രഭാതത്തില്‍, തന്റെ പ്രിയ സുഹൃത്ത് പുരുഷോത്തമന്റെ മരണ വാര്‍ത്ത അദ്ദേഹത്തെ തേടിയെത്തി. ഈ സംഭവത്തോടു കൂടിയാണ് ശ്രീകാന്ത് സര്‍ ആത്മീയതയിലേക്ക് കൂടുതല്‍ അടുക്കുന്നത്. അന്നദ്ദേഹത്തിന്റെ പ്രായം മുപ്പത് വയസ്സാണ്.
വര്‍ക്കല സ്വദേശിയായ ശ്രീകാന്ത് സാറിന്റെ യഥാര്‍ത്ഥ നാമം കെ. ബാലചന്ദ്രന്‍ നായര്‍ എന്നായിരുന്നു. അച്ഛന്‍ പ്രശസ്തനായ അലോപ്പതി ഡോക്ടറായിരുന്നു. സഹോദരങ്ങളും മരുമക്കളും ഡോക്ടര്‍മാരാണ്. ഇദ്ദേഹവും സുവോളജിയില്‍ ബിരുദം നേടിയെങ്കിലും ഡോക്ടര്‍ ജോലിയോട് താല്പര്യമില്ലായിരുന്നു. അതിനാല്‍ കല്‍ക്കട്ട യൂണിവേഴ്‌സിറ്റിയില്‍ നിന്നും പത്രപ്രവര്‍ത്തനത്തില്‍ ബിരുദം നേടി. തുടര്‍ന്ന് ഇന്ത്യാ ഗവണ്‍മെന്റിന്റെ ഡയറക്ടറേറ്റ് ഓഫ് ഓഡിയോ വിഷ്വല്‍ പബ്ലിക്കേഷന്‍സില്‍ (ഡി.എ.വി.പി) ‘ഫോക്ക്‌സ്’ എന്ന പ്രിന്റ് മീഡിയയുടെ എഡിറ്ററായി ജോലി ചെയ്തു. ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം സ്വയം വിരമിച്ചു. കയ്യില്‍ കിട്ടിയ തുകയുമായി ഭാരതം മുഴുവന്‍ യാത്ര ചെയ്തു. അലക്ഷ്യമായ ഒരു യാത്രയായിരുന്നു അത്. ഒന്നും മുന്‍കൂട്ടി നിശ്ചയിക്കാതെയുള്ള യാത്ര. ഒരര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ പരിവ്രാജക കാലഘട്ടമായിരുന്നു ഇത്.
പിന്നീട് തിരുവനന്തപുരത്ത് വന്ന് ഒരു മാസിക തുടങ്ങുവാനുള്ള ശ്രമമാരംഭിച്ചു. കെട്ടിടം വാടകയ്‌ക്കെടുത്ത് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. എന്നാല്‍ ഈ സംരംഭം വിജയപ്രദമായിരുന്നില്ല. കയ്യിലുള്ള കാശുമുഴുവന്‍ തീരുകയും ചെയ്തു. വീണ്ടും ലക്ഷ്യമില്ലാത്ത യാത്ര. അതിനിടയില്‍ ഗുരുവായൂരെത്തി. മുഷിഞ്ഞ വസ്ത്രവുമായി ഒരവധൂതനെപ്പോലെ സഞ്ചരിക്കുന്ന ഇദ്ദേഹത്തെ ഒരു നിയോഗമെന്നോണം, കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിലെ ഭക്ഷണശാലയുടെ ചുമതലവഹിക്കുന്ന അയ്യര്‍ സ്വാമി (വി.കെ. ചിദംബര അയ്യര്‍) കണ്ടുമുട്ടി. അദ്ദേഹം ബാലചന്ദ്രന്‍ നായരോട് പറഞ്ഞു: ”നിങ്ങള്‍ അലഞ്ഞ് നടക്കുന്നത് ഒഴിവാക്കുക. കാഞ്ഞങ്ങാട് ആനന്ദാശ്രമത്തില്‍ മാതാജിയുണ്ട്. മാതാജിയെ ചെന്ന് കാണുക; വേണ്ട നിര്‍ദ്ദേശങ്ങള്‍ മാതാജി തരും.”
ഉടുതുണിക്ക് മറുതുണിയില്ലാതെ കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിലെത്തിയ ബാലചന്ദ്രന്‍ നായരെ മാതാജി ആശീര്‍വദിച്ചു. താമസിക്കാനൊരു മുറിയും ധരിക്കാന്‍ വസ്ത്രങ്ങളും നിത്യവുമുള്ള ഭക്ഷണവും ആശ്രമം നല്‍കി. ആ മുറിയിലിരുന്ന് ചിന്തിക്കുകയും എഴുതുകയും ചെയ്യുക എന്ന നിര്‍ദ്ദേശവും മാതാജി നല്‍കി. മാതാജിയെ മനസാ ഗുരുവായി സ്വീകരിച്ച് ആ പാദങ്ങളില്‍ പ്രണാമമര്‍പ്പിച്ചു. സദാ രാമമന്ത്രമുഖരിതമായ ആനന്ദാശ്രമത്തിന്റെ ശാന്തതയില്‍ ബാലചന്ദ്രന്‍ നായര്‍ ‘ശ്രീകാന്ത്’ എന്ന തൂലികനാമത്തിലുള്ള എഴുത്തുകാരനായി പരിണമിക്കുകയായിരുന്നു.
പിന്നീട് കൊല്ലൂര്‍ ശ്രീ മൂകാംബികാ ക്ഷേത്രത്തില്‍പോയി ഏറെ നാള്‍ സാധനയനുഷ്ഠിച്ചു. തന്റെ ഇഷ്ടദേവതയുടെ അനുഗ്രഹത്താല്‍ ദേവിയെക്കുറിച്ച്””Sree Mookambika, The Radiant Grace” എന്ന ആദ്യഗ്രന്ഥം രചിച്ചു. ശ്രീമൂകാംബികയെക്കുറിച്ച് ആധികാരികമായും ശാസ്ത്രീയമായും രചിക്കപ്പെട്ട മറ്റൊരു ഗ്രന്ഥം ഇന്നും വേറെയില്ല എന്നത് ശ്രദ്ധേയമാണ്.
മാതാജിയുടെ മഹാസമാധിക്കുശേഷം താമസം പയ്യന്നൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിനു സമീപമുള്ള ‘അയോദ്ധ്യ’ യിലേക്ക് മാറ്റി. ‘ഇന്റഗ്രല്‍ ബുക്ക്‌സ്’ എന്ന പ്രസിദ്ധീകരണ സ്ഥാപനമാരംഭിച്ചു. ഇന്റഗ്രല്‍ ബുക്‌സിന്റെ പ്രഥമ പ്രസിദ്ധീകരണമായിരുന്നു മൂകാംബികയെക്കുറിച്ചുള്ള ഗ്രന്ഥം. പൊട്ടന്‍ തെയ്യത്തിന്റെ തോറ്റംപാട്ട് പഠനവിഷയമാക്കിയ ”അകപ്പൊരുള്‍” ഒഴികെ അദ്ദേഹത്തിന്റെ പ്രധാന ഗ്രന്ഥങ്ങളെല്ലാം രചിച്ചത് ഇംഗ്ലീഷിലായിരുന്നു. പിന്നീട് ഇദ്ദേഹം തന്നെ അവ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. Power in Temples, Sree Mookambika; The Radiant Grace, The Self; a biological introduction to the Bhgavadgita, Sree Ganesha, The Sun-God Soorya, Sabarimala, It’s timeless message, അകപ്പൊരുള്‍, ജീവന്റെ അമൃതസംഗീതം; ഭഗവദ്ഗീതക്ക് ഒരു ജീവശാസ്ത്ര ആമുഖം, അദ്ധ്യാത്മശക്തി ക്ഷേത്രങ്ങളില്‍; ഒരു ശാസ്ത്രീയ പഠനം, ശബരിമലയുടെ അനശ്വര സന്ദേശം എന്നീ ഗ്രന്ഥങ്ങള്‍ കൂടാതെ ഏതാനും ലഘുഗ്രന്ഥങ്ങളും, വിവിധ ആനുകാലികങ്ങളിലായി ഇംഗ്ലീഷിലും മലയാളത്തിലും നിരവധി ലേഖനങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. ‘ജ്ഞാനഗീത’ മാസികയുടെ എഡിറ്ററായി കഴിഞ്ഞ ഒന്നരപതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. പ്രസ്തുത മാസികയിലെ എഡിറ്ററുടെ കോളമായ ‘വിചാരവീഥി’യില്‍ ഏറ്റവും പുതിയ വൈജ്ഞാനിക സാമൂഹിക പ്രശ്‌നങ്ങളെ ആദ്ധ്യാത്മികതയുടെ വീക്ഷണ കോണില്‍ നിന്നുകൊണ്ട് അദ്ദേഹം അപഗ്രഥിച്ചു.
ബംഗളുരു ആസ്ഥാനമായുള്ള ”ഇന്‍ഡിക്ക സോഫ്റ്റ് പവര്‍” എന്ന എന്‍ജിഒയ്ക്ക് ശ്രീകാന്ത് സാര്‍ നല്‍കിയ അഭിമുഖത്തില്‍ ഇന്റഗ്രല്‍ ബുക്‌സിന്റെ ആത്യന്തിക ലക്ഷ്യത്തെയും തന്റെ ജീവിതയാത്രയെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ അദ്ദേഹം പറയുന്നത്, പല നൂതന സംരംഭങ്ങളെയും പോലെ ഈ ദൗത്യവും ഒരു ഒറ്റയാള്‍ പട്ടാളമാണ്; അഥവാ ആദ്ധ്യാത്മിക പാത തേടിയുള്ള തന്റെ നൈസര്‍ഗികമായ ത്വരയുടെ ഫലം. ആദ്യകാല ഔദ്യോഗിക ജീവിതത്തില്‍ നിന്ന് പഠിച്ച പാഠങ്ങളുടെ വെളിച്ചത്തിലാണ് ആത്മീയാനുഭവജ്ഞാനം തേടിയുള്ള യാത്ര തുടങ്ങുന്നത്. ആത്മീയതയുടെ ഉള്‍ക്കാമ്പിനായുള്ള അന്വേഷണം തന്നെയാണ് ഇന്റഗ്രല്‍ ബുക്‌സിന്റെ സത്ത എന്ന് അദ്ദേഹം അടിവരയിട്ടു പറയുന്നുണ്ട്. ആത്മീയ സപര്യയെ മനുഷ്യ പരിണാമത്തിന്റെ പ്രായോഗിക ശാസ്ത്ര വെളിച്ചത്തില്‍ അപഗ്രഥിക്കുകയായിരുന്നു ശ്രീകാന്ത്. പ്രസ്തുത ദൗത്യത്തെ സാധൂകരിക്കുന്ന പഠനങ്ങള്‍ സമീപകാലത്തായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഉടലെടുത്തിട്ടുണ്ട് എന്നത് അദ്ദേഹത്തിന് ഊര്‍ജ്ജസ്രോതസ്സായി. 2003 മുതല്‍ ഇന്റഗ്രല്‍ ബുക്ക്‌സ് കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിന് സമീപത്തേക്ക് മാറ്റി.
തന്റെ എഴുത്തുമുറിയില്‍ പുസ്തകങ്ങള്‍ക്കും പൂച്ചകള്‍ക്കും ഒപ്പം തപം ചെയ്യുമ്പോഴും തന്നെ കാണാന്‍ വരുന്നവരെ വലിപ്പച്ചെറുപ്പമില്ലാതെ സ്വീകരിച്ച സ്ഥിതപ്രജ്ഞനായ ജ്ഞാനയോഗിക്ക് നിത്യജീവിതത്തിന്റെ ദുഷ്‌ക്കരമായ പദപ്രശ്‌നങ്ങള്‍ പൂരിപ്പിക്കാന്‍ സാമര്‍ത്ഥ്യം തീരെയുണ്ടായിരുന്നില്ല. വളരെയധികം പ്രശസ്തമായ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടും വാണിജ്യ താല്പര്യത്തോടെയുള്ള വിപണന തന്ത്രങ്ങള്‍ക്ക് അദ്ദേഹം മുതിര്‍ന്നില്ല. പ്രശസ്തി, പദവി, പുരസ്‌കാരങ്ങള്‍, ആദരവുകള്‍ എന്നിവയില്‍ നിന്നൊക്കെ കൃത്യമായ അകലം പാലിച്ചുകൊണ്ട് തന്റെ കര്‍മ്മത്തില്‍ വ്യാപൃതനായ കര്‍മ്മയോഗി കൂടിയായിരുന്നു ശ്രീകാന്ത് സാര്‍. ഭഗവദ്ഗീതയെ ആഴത്തില്‍ പഠിക്കുകയും മനനം ചെയ്യുകയും ചെയ്ത അദ്ദേഹത്തിന് അങ്ങിനെയാവാനേ സാധിക്കുമായിരുന്നുള്ളൂ. എങ്കിലും കാലം മായ്ക്കാത്ത മുദ്രകളായ അതുല്യരചനകളിലൂടെ അദ്ദേഹം ഭൂമണ്ഡലത്തില്‍ അമരത്വം നേടുക തന്നെ ചെയ്യും. പ്രണാമങ്ങള്‍.