നീതിപീഠത്തെ മുഴുവന്‍ കബളിപ്പിച്ച കേസില്‍ കേരളത്തെ അന്താരാഷ്ട്രതലത്തില്‍ നാണം കെടുത്തിയ സംഭവത്തിനു കാരണക്കാരനായ പ്രതി കേരളത്തിന്റെ മന്ത്രിയായി വിരാജിക്കുകയാണ്. ഈ കേസ് ഇല്ലാതാക്കുവാന്‍, വൈകിക്കാന്‍, ഒഴിവാക്കാന്‍ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം നടത്തിയ ചീഞ്ഞ കളി പുറത്തുകൊണ്ടുവരാന്‍ പ്രതിപക്ഷകക്ഷികള്‍ക്കു പോലും ആയോ എന്നകാര്യം സംശയമാണ്. അങ്ങനെയായിരുന്നെങ്കില്‍ ആന്റണി രാജു ഒരിക്കലും ഗതാഗതമന്ത്രി ആകില്ലായിരുന്നു. ഏതായാലും നെടുമങ്ങാട് കോടതി 23-ാം തവണ കേസ് വിളിക്കുമ്പോള്‍ ഹാജരാകുന്ന ആന്റണി രാജു മന്ത്രിയായി തുടരുമോ എന്നകാര്യം കണ്ടറിയണം. അങ്ങനെയെങ്കില്‍ പിണറായി വിജയന്റെ മന്ത്രിസഭയിലെ രണ്ടാം വിക്കറ്റ് വീഴുകയാണ്.
1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ആസ്‌ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി 61 ഗ്രാം ഹഷീഷുമായി പിടിയിലാകുന്നതാണ് സംഭവത്തിന്റെ തുടക്കം. ഹഷീഷ് ഒളിപ്പിച്ചിരുന്നത് ആന്‍ഡ്രുവിന്റെ ജട്ടിയുടെ ഇലാസ്റ്റിക്കിനുള്ളിലായിരുന്നു. പ്രമുഖ ക്രിമിനല്‍ അഭിഭാഷകയായ സെലിന്‍ വില്‍ഫ്രഡിന്റെ ജൂനിയറായിരുന്നു ആന്റണി രാജു. ഇവരായിരുന്നു ആന്‍ഡ്രുവിന് വേണ്ടി വക്കാലത്ത് എടുത്തത്. കേസില്‍ പ്രോസിക്യൂഷനാണ് വിജയം കണ്ടത്. തിരുവനന്തപുരം ജില്ലാ സെഷന്‍സ് ജഡ്ജ് കെ.വി.ശങ്കരനാരായണന്‍ ആന്‍ഡ്രുവിനെ പത്തുവര്‍ഷം തടവിനും ഒരുലക്ഷം രൂപ പിഴയ്ക്കും വിധിച്ചു.
കേസ്സില്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോയി. അപ്പീലില്‍ പ്രഗത്ഭ അഭിഭാഷകനായ കുഞ്ഞിരാമ മേനോനാണ് ഹാജരായത്. ഹഷീഷ് സൂക്ഷിച്ചിരുന്ന ആന്‍ഡ്രുവിന്റെ അടിവസ്ത്രമാണ് പോലീസ് പ്രധാന തൊണ്ടിയായി ഹാജരാക്കിയത്. എന്നാല്‍ ഇത് ആന്‍ഡ്രുവിനെ പോലെ വലിയ ഒരാള്‍ക്ക് ഇടാന്‍ പറ്റുന്നതല്ല എന്നും പോലീസ് ഹാജരാക്കിയ അടിവസ്ത്രം ഒരു കുട്ടിയുടേതാണെന്നും കോടതി കണ്ടെത്തി. പ്രതിഭാഗത്തിന്റെ ഈ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ തൊണ്ടിവസ്തുവായ എം ഒ-2 ജട്ടി വലിയ ആളിന് ഇടാന്‍ പറ്റുന്നതല്ല എന്ന് കോടതി വിധിയില്‍ പറഞ്ഞു. മാത്രമല്ല, തൊണ്ടിമുതല്‍ മാറ്റി പ്രതിയെ രക്ഷപ്പെടുത്തുന്നതില്‍ പോലീസിന്റെ ഭാഗത്തുണ്ടായ ഗുരുതരമായ വീഴ്ച കോടതി ചൂണ്ടിക്കാട്ടി. പോലീസ് കൃത്രിമം നടത്തിയതിന്റെ ഉത്തരവാദിത്തം കേസന്വേഷണം നടത്തിയ അന്നത്തെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ.ജയമോഹനിലേക്കാണ് വിരല്‍ ചൂണ്ടിയത്. ജയമോഹന്‍ കേരളാ പോലീസിലെ ഭേദപ്പെട്ട ഉദ്യോഗസ്ഥനായിരുന്നു. അദ്ദേഹം പോലീസ് സേനയില്‍ പലപ്പോഴും തന്റെ ഗുരുസ്ഥാനത്ത് കണ്ടിരുന്ന ടി.പി.സെന്‍കുമാറിനെ കാര്യങ്ങള്‍ ധരിപ്പിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ജയമോഹന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ പോയി. തൊണ്ടിമുതല്‍ മാറ്റിയത് എവിടെനിന്നാണ് എന്ന് കണ്ടെത്താന്‍ അന്വേഷണം നടത്താന്‍ കേരളാ ഹൈക്കോടതിയോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
ഹൈക്കോടതി വിജിലന്‍സ് മൂന്നുവര്‍ഷത്തെ പരിശോധനയ്ക്കുശേഷം നല്‍കിയ റിപ്പോര്‍ട്ടില്‍ തൊണ്ടിമുതലില്‍ മാറ്റം വരുത്തിയതായി കണ്ടെത്തി. ആന്‍ഡ്രൂവിന്റെ ജട്ടി വെട്ടിത്തയ്ച്ച് ചെറുതാക്കുകയായിരുന്നു. തൊണ്ടിമുതല്‍ ഇങ്ങനെ മാറ്റിയതിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ ഹൈക്കോടി നിര്‍ദ്ദേശിച്ചു. 1994 ല്‍ വഞ്ചിയൂര്‍ പോലീസ് കേസെടുത്തെങ്കിലും അന്വേഷണം എവിടെയും എത്തിയില്ല. ഇതിനിടെ തിരുവനന്തപുരത്ത് മാറി മാറി വന്ന ഐ.പി.എസ് ഉദ്യോഗസ്ഥരായ പോലീസ് കമ്മീഷണര്‍മാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തി. ഒരു പോലീസ് കമ്മീഷണറുടെ മേശയ്ക്കുള്ളില്‍ ഒന്നരവര്‍ഷത്തിലേറെയാണ് ഈ ഫയല്‍ വിശ്രമിച്ചത്. 1996 ല്‍ ആന്റണി രാജു എം.എല്‍.എ ആയി. എം.എല്‍.എ സ്ഥാനം അവസാനിച്ചപ്പോഴേക്കും ഈ കേസില്‍ തെളിവില്ലെന്നു കാട്ടി കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി കേസ് അവസാനിപ്പിക്കാന്‍ ഒരു ശ്രമവും നടന്നു. പക്ഷേ, കോടതി ആ റിപ്പോര്‍ട്ട് സ്വീകരിച്ചില്ല. 2002 ലായിരുന്നു ഈ ശ്രമം. പിന്നീട് 2005 ആയപ്പോഴേക്കും ദക്ഷിണമേഖലാ ഐ.ജി ആയി ടി.പി സെന്‍കുമാര്‍ ചുമതലയേറ്റു.
ടി.പി സെന്‍കുമാര്‍ ഈ കേസില്‍ ഇടപെട്ടു. മികച്ച അന്വേഷണോദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മീഷണര്‍ വക്കം പ്രഭയുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. ഈ കേസില്‍ സത്യസന്ധമായ അന്വേഷണം നടന്നത് ആ സമയത്താണ്. പോലീസ് അല്ല തൊണ്ടി മാറ്റിയതെന്നും തൊണ്ടിയുടെ കസ്റ്റോഡിയന്‍ ആയിരുന്ന സെക്ഷന്‍ ക്ലാര്‍ക്ക് കെ.എസ്.ജോസും അഭിഭാഷകനായ ആന്റണി രാജുവും ചേര്‍ന്നാണ് തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയതെന്നും കണ്ടെത്തി. ആസൂത്രിതമായ ഗൂഢാലോചനയാണ് ഇക്കാര്യത്തില്‍ നടന്നത്. കേസുമായി ബന്ധമില്ലാത്ത തൊണ്ടിമുതലുകള്‍ തിരിച്ചുനല്‍കണം എന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഒരു അപേക്ഷ വരികയായിരുന്നു. സുപ്രധാന തൊണ്ടിമുതലായ അടിവസ്ത്രം തിരികെ കൊടുക്കേണ്ട കൂട്ടത്തില്‍ ഇല്ലായിരുന്നെങ്കിലും ക്ലാര്‍ക്കായ കെ.എസ്.ജോസ് ഇത് അഭിഭാഷകനായ ആന്റണി രാജുവിന് കൈമാറുകയായിരുന്നു. ഈ സാധനങ്ങള്‍ മുഴുവന്‍ കൈപ്പറ്റിയതായി ആന്റണി രാജു കോടതി രേഖകളില്‍ ഒപ്പുവെച്ച് കൊടുക്കുകയും ചെയ്തു. കടുംനീല നിറത്തിലുള്ളതും ബനിയന്‍ തുണിയില്‍ തുന്നിയതുമായ മുഷിഞ്ഞ ജട്ടി എന്നാണ് രേഖയില്‍ ഇത് രേഖപ്പെടുത്തിയത്. ആന്‍ഡ്രൂ സാല്‍വദോറിന്റെ ബന്ധു എന്നനിലയില്‍ വന്ന ആളാണ് ഈ സാധനങ്ങള്‍ കൈപ്പറ്റിയത്. സോപ്പ്, ചീപ്പ്, കാസറ്റുകള്‍, ടേപ്‌റെക്കോര്‍ഡര്‍, കണ്ണാടി തുടങ്ങിയ എല്ലാ സാധനങ്ങള്‍ക്കൊപ്പമാണ് ലഹരിവസ്തു സൂക്ഷിച്ചിരുന്ന അടിവസ്ത്രവും കൈപ്പറ്റിയത്. നാലുമാസത്തോളം കൈവശം വെച്ച ഈ അടിവസ്ത്രം വെട്ടിത്തയ്ച്ച് കൊച്ചു കുട്ടികളുടേതു പോലെയാക്കി കോടതിയില്‍ തിരിച്ചേല്‍പ്പിക്കുകയായിരുന്നു. ഏത് കുറ്റവാളിയും സത്യം തെളിയിക്കാനുള്ള ഒരു തുമ്പ് അവശേഷിപ്പിക്കും എന്ന വിശ്വാസം ഇവിടെയും ശരിയായി. ജട്ടി ഏറ്റുവാങ്ങുമ്പോള്‍ ‘റിസീവ്ഡ്’ എന്നും തിരിച്ചേല്‍പ്പിക്കുമ്പോള്‍ ‘റിട്ടേണ്‍ഡ്’ എന്നും കോടതി രേഖയില്‍ തന്നെ രേഖപ്പെടുത്തിയതാണ് ഇതില്‍ ഏറ്റവും വലിയ തെളിവായി മാറിയത്.
മാത്രമല്ല, തൊണ്ടിമുതലായ ജെട്ടി വെട്ടിച്ചെറുതാക്കിയത് ഫോറന്‍സിക് വിഭാഗം സ്ഥിരീകരിച്ചു. പ്രസിദ്ധ ഫോറന്‍സിക് വിദഗ്ദ്ധനായ പി.വിഷ്ണുപോറ്റിയുടെ നേതൃത്വത്തിലാണ് ഫോറന്‍സിക് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. 61 ഗ്രാം ഹഷീഷ് ഒളിപ്പിച്ച ജട്ടി പ്രതിയില്‍ നിന്ന് ഊരിയെടുത്ത് സീല്‍ ചെയ്ത് പരിശോധനയ്ക്ക് അയച്ചതാണ്. ആരും വെട്ടിത്തയ്ച്ച് ചെറുതാക്കാന്‍ ഇടയില്ലാത്ത ഈ അടിവസ്ത്രം കുട്ടികളുടേതാക്കി മാറ്റിയതിലെ വ്യത്യാസം ഫോറന്‍സിക് റിപ്പോര്‍ട്ട് വ്യക്തമായി ചൂണ്ടിക്കാട്ടി. ജട്ടിയുടെ രണ്ടുവശങ്ങളിലേയും അടിഭാഗത്തെയും തുന്നലുകളും വസ്ത്രത്തിന്റെ മറ്റുഭാഗത്തെ തുന്നലുകളും തമ്മില്‍ പ്രകടമായ വ്യത്യാസമുണ്ട്. അതായത് കാലുകള്‍ കയറേണ്ട രണ്ടു ഭാഗത്തുമാണ് പരിഷ്‌ക്കാരം നടത്തി ചെറുതാക്കിയിട്ടുള്ളത്. അടിഭാഗത്തെ തുന്നല്‍ സാധാരണ പുറത്തേക്ക് കാണാവുന്ന തരത്തിലാകില്ല എന്നിരിക്കെ ഇവിടെ അത് നൂലുകള്‍ പുറത്തേക്കു വരുന്ന വിധത്തിലാണ്. ചെറുതാക്കാനായി വെട്ടിക്കളഞ്ഞ ഭാഗത്ത് ഉണ്ടായിരുന്ന സൈസും കാര്യങ്ങളും എഴുതിയ ലേബല്‍ മറ്റൊരു ഭാഗത്ത് തുന്നിക്കൂട്ടിച്ചേര്‍ത്തതായും കണ്ടെത്തി. നൂലിന്റെ നിറങ്ങളുടെ കാര്യത്തിലും കണ്ട വ്യത്യാസം പുതിയതും പഴയതുമായ തുന്നലുകളെ സൂചിപ്പിക്കുന്നു. അസ്വാഭാവികമെന്ന് കണ്ട തുന്നലുകളെല്ലാം പുതിയവയാണെന്നും ഫോറന്‍സിക് റിപ്പോര്‍ട്ട് പറഞ്ഞു. കൃത്രിമം നടന്നകാലത്ത് തൊണ്ടിമുതല്‍ നിയമവിരുദ്ധമായി കൈവശം വെച്ചത് ആന്റണി രാജുവാണെന്ന് കോടതിയിലെ തൊണ്ടി രജിസ്റ്റര്‍ വ്യക്തമാക്കുന്നുണ്ട്. 1996 ലാണ് വിഷ്ണുപോറ്റി ഈ റിപ്പോര്‍ട്ട് നല്‍കിയത്. എന്നിട്ടും കേസ് ഒഴിവാക്കാനായിരുന്നു ശ്രമം.
മാത്രമല്ല, തൊണ്ടിരജിസ്റ്ററില്‍ റിസീവ്ഡ് എന്നും റിട്ടേണ്‍ഡ് എന്നും എഴുതി ഒപ്പുവെച്ചത് ആന്റണി രാജു തന്നെ ആയിരുന്നുവെന്ന് കൈയെഴുത്തിന്റെ പരിശോധനയിലും തെളിഞ്ഞു. ഇതിനിടെ കൂനിന്മേല്‍ കുരുവായി ആസ്‌ട്രേലിയന്‍ പോലീസ് ഇന്റര്‍പോള്‍ വഴി അയച്ച കത്ത് ഈ കേസില്‍ നിര്‍ണ്ണായകമായി. ഹൈക്കോടതി അപ്പീലില്‍ രക്ഷപ്പെട്ട ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി ആസ്‌ട്രേലിയയില്‍ ഒരു കൊലക്കേസില്‍ പെട്ടു. അവിടെ മെല്‍ബണ്‍ റിമാന്‍ഡ് സെന്ററില്‍ തടവുകാരനായ ആന്‍ഡ്രൂ സഹതടവുകാരനായ വൈസ്ലി ജോണ്‍പോളിനോട്, കേരളത്തിലെ കേസില്‍, അഭിഭാഷകന്റെയും കോടതിയിലെ ക്ലാര്‍ക്കിന്റെയും സഹായത്തോടെ അടിവസ്ത്രം മാറ്റി കുറ്റവിമുക്തനായ കാര്യം പറയുന്നു. അയാള്‍ ഈ വിവരം കൊലക്കേസ് അന്വേഷിച്ച ഡിറ്റക്ടീവ് സംഘത്തിനോട് വിവരിക്കുന്നു. 1996 ജനുവരി 25 ന് രേഖപ്പെടുത്തിയ ഈ മൊഴി കാന്‍ബറയിലെ ഇന്റര്‍പോള്‍ യൂണിറ്റ് ഇന്ത്യയിലെ ഇന്റര്‍പോള്‍ യൂണിറ്റായ സി.ബി.ഐക്ക് അയച്ചു. സി.ബി.ഐ ഡല്‍ഹി ആസ്ഥാനത്തു നിന്നാണ് ഈ കത്ത് കേരളാ പോലീസിന് ലഭിക്കുന്നത്. ഈ കത്ത് കണ്ടെടുത്തതോടെ വക്കം പ്രഭയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കെ.എസ്.ജോസിനെയും ആന്റണി രാജുവിനെയും പ്രതിയാക്കി കേസെടുത്തു. 2006 ഫെബ്രുവരി 13 ന് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. കോടതിയെ ചതിച്ചു, ഗൂഢാലോചന നടത്തി തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. 2006 മാര്‍ച്ച് 23 നാണ് വഞ്ചിയൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത്. തുടര്‍ന്ന് എട്ടുവര്‍ഷം ഈ കേസില്‍ കോടതിയില്‍ നടപടിയുണ്ടായില്ല. കോടതി ഉദ്യോഗസ്ഥനായ ജോസിന്റെ ഇടപെടലാണ് തിരുവനന്തപുരം കോടതിയില്‍ ഈ കേസ് അനങ്ങാതാകാന്‍ കാരണം. 2014 ല്‍ കേസ് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി. പ്രത്യേക ഉത്തരവിലൂടെയാണ് നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി-1 ലേക്ക് കേസ് മാറ്റിയത്. 22 തവണ കേസ് വിളിച്ചിട്ടും ആന്റണി രാജുവോ ഒന്നാംപ്രതിയായ ജോസോ കോടതിയില്‍ ഹാജരായിട്ടില്ല.
കേരളത്തിന്റെ പരമോന്നത നീതിപീഠത്തെ പോലും തെറ്റിദ്ധരിപ്പിച്ച് അനുകൂലവിധി നേടി മയക്കുമരുന്ന് കേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കിയ കേസിലാണ് കീഴ്‌ക്കോടതികളില്‍ കേസ് ഉഴപ്പുന്നത് എന്നു കാണുമ്പോഴാണ് നീതിനിര്‍വ്വഹണ സംവിധാനത്തെ കുറിച്ച് സാധാരണക്കാരില്‍ ആശങ്കയുണ്ടാകുന്നത്. ഹൈക്കോടതിയുടെ വിധി അനുസരിച്ചാണ് ഈ സംഭവത്തില്‍ അന്വേഷണം നടത്തിയതും കേസ് ഉണ്ടായതും. കേരളാ പോലീസിലെ സത്യസന്ധരായ ഉദ്യോഗസ്ഥരുടെ മനോവീര്യം വീണ്ടെടുക്കാന്‍ ടി.പി. സെന്‍കുമാര്‍ നടത്തിയ ഇടപെടലാണ് ഈ കേസില്‍ വഴിത്തിരിവായത്. ഇല്ലെങ്കില്‍ വക്കം പ്രഭ ഇത് അന്വേഷിക്കില്ലായിരുന്നു. ആസ്‌ട്രേലിയയിലെ പോലീസ് അധികാരികള്‍ മുതല്‍ ഇന്റര്‍പോള്‍ വരെ തിരിച്ചറിഞ്ഞ ഒരു ക്രിമിനലിനെ സംരക്ഷിക്കുന്നതിന് എന്ത് ന്യായമാണ് മുഖ്യമന്ത്രിക്ക് പറയാനുള്ളത്? ഇത്രയൊക്കെ തെളിവുകളും രേഖകളും ഉണ്ടായിട്ടും ഇത്രയും ഗുരുതരമായ കുറ്റം ചെയ്ത ഒരു ക്രിമിനലിനെ മന്ത്രിയാക്കി സംരക്ഷിക്കുന്ന പിണറായി വിജയനോട് അദ്ദേഹത്തിന്റെ പഴയ പ്രസംഗത്തിലെ വാക്ക് ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കട്ടെ, ”ഉളുപ്പ് വേണം.”