Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home അനുസ്മരണം

പീലിച്ചാര്‍ത്തിന്റെ പൊന്നഴക്‌

ഡോ.അമ്പലപ്പുഴ ഗോപകുമാര്‍

Print Edition: 15 July 2022

ശ്രീകൃഷ്ണനില്ലാത്ത ഒരുലോകവും കാലവും സങ്കല്പിക്കുവാന്‍ കഴിയാതിരുന്ന അനുഗൃഹീത കവിയായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി ഒരു നേരമല്ല, ഏതുനേരവും ഗുരുവായൂരപ്പനെ കണ്ടിരിക്കുവാനും ആ പ്രേമസ്വരൂപന്റെ മുരളിയില്‍ നിന്നു വാര്‍ന്നൊഴുകുന്ന മധുരഗീതം കേട്ടിരിക്കുവാനും കഴിയുന്ന ഇടം തേടി പറന്നുപോയിരിക്കുന്നു. ഹൈന്ദവവിശ്വാസപ്രകാരം ഭൗതിക ദേഹം വെടിഞ്ഞ് പരമാത്മാവില്‍ വിലയം പ്രാപിക്കുന്ന അവസ്ഥ. ആ അവസ്ഥയിലെത്തിച്ചേരുന്നതിനുവേണ്ടിയുള്ള യാത്രയായിരുന്നു ആ ജീവിതം. അവിടെ ഗുരുവായൂരപ്പന്‍ മാത്രമല്ല, അമ്പലപ്പുഴ കൃഷ്ണനും തിരുവാറന്മുള കൃഷ്ണനും കലിയുഗവരദനായ കാനനവാസനും കവിയുടെ എല്ലാ ആരാധനാമൂര്‍ത്തികളും ഏകരൂപിയായ ആത്മസ്വരൂപന്‍ തന്നെ. ആ സച്ചിദാനന്ദസ്വരൂപന്റെ തിരുസന്നിധാനത്തില്‍ ഒരു കൃഷ്ണതുളസീദളമായി സമര്‍പ്പിക്കപ്പെടുക എന്നതിനപ്പുറത്തൊരു ലക്ഷ്യവും പ്രാര്‍ത്ഥനയുമില്ലാതിരുന്ന മലയാളത്തിന്റെ പ്രിയകവി, ഗാനരചയിതാവ്, സാംസ്‌കാരിക പ്രവര്‍ത്തകന്‍, പത്രപ്രവര്‍ത്തകന്‍, പിന്നെ എന്തൊക്കെയോ ആയിരുന്ന സാത്വിക പ്രതിഭ ഇനി ഓര്‍മ്മയില്‍ മാത്രം!

മലയാണ്മയുടെ പുണ്യമായി, അനവദ്യസുന്ദരമായ ഭക്തിഗാനങ്ങള്‍ കൊണ്ടും ഭാവചാരുതയുള്ള കവിതകള്‍കൊണ്ടും ഈ നാടിന്റെ മനസ്സിന് ഉത്ക്കര്‍ഷം പകര്‍ന്ന എസ്. രമേശന്‍ നായര്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് അധികകാലമായിട്ടില്ല. ഗുരുവായൂരിലേക്കും ഭാരതത്തിന്റെ ആദ്ധ്യാത്മിക പ്രകാശലോകത്തേക്കും ഉള്ള വഴികള്‍ അക്ഷരങ്ങളിലൂടെ തെളിച്ച അദ്ദേഹം ചൊവ്വല്ലൂരിന് സഹോദരതുല്യനായിരുന്നു. ശരിക്കു പറഞ്ഞാല്‍ സമാനഹൃദയര്‍. പ്രായം കൊണ്ട് ഇളപ്പമായിരുന്നുവെങ്കിലും രമേശന്‍ നായര്‍ നേരത്തെപോയി. ഇപ്പോള്‍ പ്രിയങ്കരനായ ചൊവ്വല്ലൂരും. ആരൊക്കെ വരുന്നു, പോകുന്നു എന്നൊന്നും മുന്‍കൂട്ടി അറിയുവാന്‍ ഒരു മാര്‍ഗ്ഗവുമില്ലല്ലൊ. എല്ലാം ഈശ്വരനിശ്ചയം. അല്ലെങ്കില്‍ ഈശ്വരഹിതം. ആ ഹിതത്തിനൊത്തൊഴുകിപ്പോവുക എന്നതിനപ്പുറത്ത് നമുക്ക് ഒന്നും ചെയ്യാനാകില്ല. ആ നിസ്സഹായതയോടെ ചൊവ്വല്ലൂരിന്റെ ദീപ്തസ്മരണയ്ക്കു മുന്നില്‍ പ്രണാമാഞ്ജലിയര്‍പ്പിക്കാം.

എല്ലാം ഒരു തിരക്കഥപോലെ
1936 സപ്തംബര്‍ 10ന് ഗുരുവായൂരിലെ ചൊവ്വല്ലൂരില്‍ കൊടുങ്ങല്ലൂര്‍ കാവില്‍ വാരിയത്തു ശങ്കുണ്ണി വാരിയരുടേയും പാറുക്കുട്ടി വാരസ്യാരുടേയും മകനായി ജനിച്ച കൃഷ്ണന്‍കുട്ടി അരനൂറ്റാണ്ടിലേറെക്കാലം കേരളീയ മനസ്സില്‍ നറുനിലാവ് പരത്തുന്ന സൗമ്യമായ വ്യക്തിത്വത്തോടെ നിറഞ്ഞുനിന്നു. തൃശ്ശിലേരി വാരിയത്ത് സരസ്വതി വാരസ്യാരാണ് ഭാര്യ. ഉഷ, ഉണ്ണിക്കൃഷ്ണന്‍ എന്നിവരാണ് മക്കള്‍. പരേതനായ സുരേഷ് ചെറുശ്ശേരി, ഗീത എന്നിവരാണ് മരുമക്കള്‍.

കലാമണ്ഡലത്തിന്റെ മുകുന്ദരാജ സ്മൃതിപുരസ്‌കാരം, വാരിയര്‍ സമാജത്തിന്റെ സഞ്ജീവനി പുരസ്‌കാരം, ഗീതഗോവിന്ദം പുരസ്‌കാരം, സിദ്ധിനാഥാനന്ദസ്വാമി പുരസ്‌കാരം എന്നിവ ലഭിച്ച ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി ചെറുകഥാകൃത്ത്, കവി, കലാനിരൂപകന്‍, നാടകകൃത്ത്, ഗാനരചയിതാവ്, പത്രപ്രവര്‍ത്തകന്‍ തുടങ്ങിയ എത്രയോ ശാഖകളില്‍ തന്റെ കൈയ്യൊപ്പ് ചാര്‍ത്തിയ സര്‍വ്വകലാവല്ലഭനായിരുന്നു. ക്ഷേത്രവാദ്യങ്ങളിലും അഭിനയത്തിലും കഥകളിയിലും തിരക്കഥാ രചനയിലും ആക്ഷേപഹാസ്യ രചനയിലുമൊക്കെ മികവു തെളിയിച്ചിട്ടുള്ള ആ പ്രതിഭയുടെ പ്രസാദം കേരളക്കരയുടെ ഒരനുഗ്രഹമായിരുന്നു. ആദ്യകാലത്ത് രചിച്ച ആനക്കഥകളുടെ ആസ്വാദ്യത ആനപ്രേമികള്‍ക്കും പ്രകൃതി സ്‌നേഹികള്‍ക്കും ഇന്നും അവിസ്മരണീയമാണ്. ഇതിലൊക്കെ ഉപരിയാണ് ഗുരുവായൂരെ കഴകക്കാരന്‍ എന്ന സ്ഥാനം. ശ്രീകോവിലില്‍ നിന്ന് ഗുരുവായൂരപ്പനെ പുറത്തേക്ക് എഴുന്നള്ളിക്കുമ്പോള്‍ വെള്ളിവിളക്കുമായി മുന്നില്‍ നടന്നിരുന്ന ചൊവ്വല്ലൂരിന്റെ ജീവിത വൃത്തിയുടെ വിളക്ക് തെളിച്ചിരുന്നത് ആ അമ്പാടിക്കണ്ണന്‍ തന്നെ. ആ കണ്ണന്‍ കുടിപാര്‍ക്കുന്ന ഇടങ്ങളോടെല്ലാം ചൊവ്വല്ലൂരിന് സവിശേഷമായ ഒരു പ്രതിപത്തിയുണ്ടായിരുന്നു. ആ പ്രതിപത്തിയുണ്ടായിരുന്നതുകൊണ്ടാണ് ഗുരുവായൂരെന്നതുപോലെ അമ്പലപ്പുഴ ദേശത്തോടും ഹൃദയപരമായ ഒരാഭിമുഖ്യം അദ്ദേഹം പുലര്‍ത്തിയത്. ‘അമ്പലപ്പുഴയെന്നു കേട്ടാലെന്തൊരാനന്ദം’ എന്നും ‘അമ്പലപ്പുഴയിലെന്‍ മനസ്സോടിക്കളിക്കുന്നു അമ്പാടിത്തെന്നലെന്നപോലെ’ എന്നും ഒക്കെ എഴുതിയത് ആ മനസ്സുനിറയെ കണ്ണനുണ്ടായിരുന്നതുകൊണ്ടാണ്.

2009 ഫെബ്രുവരി 25-ാം തീയതി ചൊവ്വല്ലൂര്‍ അമ്പലപ്പുഴ ക്ഷേത്രദര്‍ശനത്തിനെത്തിയപ്പോള്‍ അദ്ദേഹത്തോടൊപ്പം ഒരു ദിവസം മുഴുവന്‍ കഴിച്ചു കൂട്ടുവാന്‍ കഴിഞ്ഞ മധുരസ്മൃതികള്‍ ഇപ്പോഴും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. അന്ന് ഈ ലേഖകന്റെ വസതിയിലെത്തിയതും സ്വാമി അഡഗഡാനന്ദജയുടെ ‘ശ്രീമദ് ഭഗവദ് ഗീത – യഥാര്‍ത്ഥ ഗീത-മാനവധര്‍മ്മ ശാസ്ത്രം’ എന്ന ഗ്രന്ഥത്തിന് ഡോ. മാവേലിക്കര അച്യുതന്‍ രചിച്ച വിവര്‍ത്തനഗ്രന്ഥം കൈയൊപ്പിട്ടു സമ്മാനിച്ചതും ഏതോ പൂര്‍വ്വജന്മനിയോഗം പോലെയെന്നു വിചാരിക്കുന്നു. നിരന്തരസമ്പര്‍ക്കത്തിനുള്ള സാഹചര്യമില്ലായിരുന്നുവെങ്കിലും ദീര്‍ഘകാലം കത്തുകളിലൂടെ ബന്ധപ്പെട്ടിരുന്നത് പലപ്പോഴും ഭക്തപ്രിയയില്‍ വന്നിരുന്ന കവിതകളെ മുന്‍നിര്‍ത്തിയാണ്. ഭാവോത്കൃഷ്ടങ്ങളായ എത്രയോ കവിതകള്‍ ഗുരുവായൂരപ്പനെപ്പറ്റി അദ്ദേഹം എഴുതിയിരിക്കുന്നു. പലരും ശ്രദ്ധിച്ചിട്ടുള്ളതു ഭക്തിഗാനങ്ങള്‍ മാത്രമാണ്. പക്ഷേ ജന്മായത്തമായ അദ്ദേഹത്തിന്റെ കാവ്യവൈഭവം വേണ്ടത്ര ശ്രദ്ധിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല. ബി.എ. കഴിഞ്ഞ് ഗൗരവമായി സാഹിത്യരചനകള്‍ ആരംഭിച്ചകാലത്ത് മദ്രാസില്‍ നടത്തപ്പെട്ട അഖില കേരളസാഹിത്യ പരിഷത്ത് സമ്മേളനത്തില്‍ കവിതക്ക് ഒന്നാം സമ്മാനം നേടുവാന്‍ ചൊവ്വല്ലൂരിനു കഴിഞ്ഞിരുന്നു. അതുപോലെ കേന്ദ്രവിദ്യാഭ്യാസവകുപ്പിന്റെ സ്‌കോളര്‍ഷിപ്പില്‍ കേരള സംഗീതനാടക അക്കാദമിയില്‍ ഒരു വര്‍ഷം കേരളത്തിലെ നാടന്‍ കലകളെപ്പറ്റി ഗവേഷണം നടത്തിയതും ആ സാഹിതീസേവകന്റെ സര്‍ഗ്ഗാത്മക പ്രവര്‍ത്തനമായിരുന്നു. പ്രൊഫ. ജോസഫ് മുണ്ടശ്ശേരി പത്രാധിപരായിരുന്ന നവജീവനിലൂടെയാണ് പത്രപ്രവര്‍ത്തനം ആരംഭിച്ചത്. ഒരു വര്‍ഷക്കാലം ഗുരുവായൂരില്‍ നിന്നു പ്രസിദ്ധപ്പെടുത്തിയിരുന്ന ‘സ്വതന്ത്ര മണ്ഡപം’ എന്ന സായാഹ്നപത്രത്തിന്റെ പത്രാധിപരായി പ്രവര്‍ത്തിച്ചിരുന്നു. ഇടയ്ക്ക് കുറച്ചുകാലം കോഴിക്കോട്ട് ആകാശവാണിയില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായി ജോലി നോക്കിയശേഷമാണ് മലയാള മനോരമയില്‍ ചേര്‍ന്നത്. അവിടെ പത്രാധിപസമിതി അംഗമായിരിക്കെയാണ് സാഹിത്യപ്രവര്‍ത്തനങ്ങള്‍ക്കു സമയം കണ്ടെത്തിയത്. പുലിസ്സവാരിക്കാരന്‍, ഇത്തിരിപ്പൂവേ ചുവന്ന പുവേ, ജവഹര്‍ലാല്‍, ഫോമഗോര്‍ ദെയെവ്, സോഷ്യലിസ്റ്റ് ആദര്‍ശസംഹിതയും സംസ്‌കാരവും (വിവര്‍ത്തനങ്ങള്‍), ആറിത്തണുത്ത ദുഃഖം (കഥകള്‍), ഓണപ്പുടവ (കഥകള്‍), അകന്നുപോകുന്ന തീരങ്ങള്‍, ചൊവ്വല്ലൂര്‍ക്കഥകള്‍, ആനക്കഥകള്‍, പീലിക്കിരീടം തുടങ്ങിയവയാണ് ചൊവ്വല്ലൂരിന്റെ രചനകള്‍.

പാട്ടിന്റെ പാലാഴി
വിവിധ ശാഖകളില്‍ നിരവധി വിഷയങ്ങളില്‍ അദ്ദേഹം തന്റെ പ്രതിഭയുടെ പ്രകാശം പരത്തിയിട്ടുണ്ടെങ്കിലും ചൊവ്വല്ലൂരിനെ അനശ്വരനാക്കിയിട്ടുള്ളത് അദ്ദേഹത്തിന്റെ കൃഷ്ണപ്രേമഗീതകളാണ്. ചലച്ചിത്രഗാനങ്ങളായും ലളിതഗാനങ്ങളായും മലയാളികളുടെ നാവിന്‍തുമ്പില്‍ തുള്ളിക്കളിക്കുന്ന എത്രയോ മധുര മനോഹരങ്ങളായ ഈരടികള്‍. ‘ഒരു നേരമെങ്കിലും കാണാതെവയ്യെന്റെ ഗുരുവായൂരപ്പാ നിന്‍ ദിവ്യരൂപം, ഒരു മാത്രയെങ്കിലും കേള്‍ക്കാതെ വയ്യ നിന്‍ മുരളിപൊഴിക്കുന്ന ഗാനാലാപം’ എന്ന ഗാനമാണ് മലയാള മനസ്സില്‍ ചൊവ്വല്ലൂരിനെ വേര്‍പെടുത്താനാവാത്തവിധത്തില്‍ ചേര്‍ത്തുനിര്‍ത്തിയത് എന്നതു ശരി തന്നെ. എന്നാല്‍ അതുപോലെ എത്രയോ ഹൃദ്യമായ ഗുരുവായൂര്‍ കീര്‍ത്തനങ്ങള്‍ ആ നാവിന്‍ തുമ്പില്‍ നിന്ന് ഉതിര്‍ന്നു വീണിരിക്കുന്നുവെന്നന്വേഷിക്കുമ്പോഴേ ആ കവി ഹൃദയം പാട്ടിന്റെ ഒരു പാലാഴി തന്നെയായിരുന്നുവെന്ന് തിരിച്ചറിയുവാനാവുകയുള്ളൂ. ആ പാട്ടുകള്‍ അഥവാ കവിതകള്‍ താനല്ല ഗുരുവായൂരപ്പന്‍ തന്നെയാണ് തന്നെക്കൊണ്ടെഴുതിച്ചതെന്ന് ആവര്‍ത്തിച്ചു പറയുന്ന കവിയുടെ ഹൃദയ നൈര്‍മല്യത്തെയും സാത്വികഭക്തിയേയും ആത്മസമര്‍പ്പണത്തെയും തിരിച്ചറിയുവാന്‍ ഒന്നുരണ്ടു കവിതകള്‍ ഇവിടെ ഉദ്ധരിക്കട്ടെ.

ഗുരുവായൂര്‍ നിന്നു പ്രസിദ്ധം ചെയ്യുന്ന ഭക്തപ്രിയ മാസികയില്‍ എത്രയോ കാലമായി അദ്ദേഹമെഴുതുന്നു. ആ മാസികയുടെ പത്രാധിപ സമിതിയിലെ സ്ഥിരാംഗമായ ചൊവ്വല്ലൂരിന്റെ ഏതെങ്കിലും രചനകളില്ലാതെ വരുമ്പോള്‍ അതിലൊരപൂര്‍ണ്ണതയാണ് അനുഭവപ്പെട്ടിരുന്നത് എന്നു പറയാതെ വയ്യ.

ചാരെക്കാണുവാനാകാതെ ഭഗവാനെക്കാണുവാനുള്ള കാത്തുനില്പായിരുന്നു ചൊവ്വല്ലൂരിനു ജീവിതം. ആ ഒരു വികാരമല്ലാതെ, ചിന്തയല്ലാതെ, പ്രതീക്ഷയല്ലാതെ മറ്റൊന്നും ബാക്കിയില്ലാത്ത അവസ്ഥയിലായിരുന്നു കുറേക്കാലമായി അദ്ദേഹം. ജീവിതത്തിലെ തിക്തമായ അനുഭവങ്ങള്‍ ആ ജന്മവൃക്ഷത്തെ തെല്ലൊന്നുലച്ചിട്ടുണ്ടെങ്കിലും എല്ലാം ഭഗവാന്റെ ലീലയായിക്കണ്ട് അതിജീവിച്ചുപോന്നിട്ടുള്ള കവിയുടെ ഗദ്ഗദങ്ങള്‍ക്കൂടി ഇവിടെ ശ്രദ്ധിക്കുക.

അരികത്തെന്‍ കണ്ണനുള്ളപ്പോള്‍ ഒരിക്കലും
അറിയാറേയില്ല ഞാന്‍ സങ്കടങ്ങള്‍
പലതുണ്ട് എങ്കിലും – എന്നാല്‍ മറ്റാരോടും
പറയാറേയില്ലെന്റെ വ്യസനങ്ങള്‍.
— — —– —–
—- —- —- —-

തൊഴുതിട്ടും തൊഴുതിട്ടും മതിവരാതെ, ഞാനാ-
നടയില്‍ നിന്നറിയാതെ വിതുമ്പും
അതു കണ്ടാല്‍ എന്നുണ്ണിക്കണ്ണന്റെ താമര-
മിഴിയിലും കണ്ണീര്‍തുളുമ്പും!

ക്ഷേത്രദര്‍ശനം കഴിഞ്ഞ് കണ്ണനോടു യാത്രപറയുമ്പോള്‍ ഉള്ള പതിവുപല്ലവിയാണ് ‘പോയ് വരട്ടെ കാണാം വൈകാതെയെന്ന്’. അപ്പോള്‍ ഇന്നെങ്ങും പോകേണ്ട, നാളെയാവാം എന്ന നേര്‍ത്ത ഒരു ഗദ്ഗദം കേള്‍ക്കുന്നതുപോലെയുള്ള അനുഭവം. പക്ഷേ ആ നാളെയെത്തി പരമാത്മസ്വരൂപനായ താമരക്കണ്ണന്റെ ചിദാനന്ദലോകത്തിലെ പാട്ടുകാരനായി ഗുരുവായൂരപ്പന്‍ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയിക്കഴിഞ്ഞു. ആ പൊന്നോടക്കുഴലുണര്‍ത്തിയ ഗാനാലാപത്തിന്റെ മധുരസ്മൃതികളും മായിക ശ്രുതികളും നമുക്കൊപ്പമുണ്ടെന്നു സമാധാനിക്കാം. എല്ലാം മയില്‍പ്പീലിക്കണ്ണന്റെ തിരുമുടി ചാര്‍ത്തില്‍ ചൊവ്വല്ലൂര്‍ തിരുകിയ പീലിക്കതിരുകള്‍! അവയുടെ പൊന്നഴക് ആരെയെങ്കിലും പറഞ്ഞറിയിക്കുവാനാവുമോ? ഹരേ കൃഷ്ണാ എന്നോര്‍ത്തു നെടുവീര്‍പ്പിടാനല്ലാതെ.

ShareTweetSendShare

Related Posts

അഭ്രപാളികളിലെ കാവ്യ-കലാസങ്കീര്‍ത്തനം

ഡോ.ടി.ബി. വേണുഗോപാലപ്പണിക്കര്‍

തേജസ്വിയായ ഗുരുനാഥന്‍

മാതൃവാത്സല്യത്തിന്റെ സംഘടനാമുഖം

ഭൂമിയെ പച്ചപ്പണിയിക്കുവാന്‍ ജീവിതം ഉഴിഞ്ഞുവെച്ച ബാലന്‍

നെഞ്ചുണര്‍ന്നിറ്റിറ്റുവീഴുന്ന സൗഭഗം

ടി.കെ.ശ്രീധരന്‍

ആദര്‍ശ ജീവിതത്തിന് ഒരായിരം പ്രണാമങ്ങള്‍

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies