മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാംതവണയും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അത് ജനപിന്തുണ കൊണ്ടല്ല, പകരം മതഭീകരസംഘടനകളുടെ സഹായത്തോടെ നടത്തിയ ആസൂത്രിതമായ സോഷ്യല്‍ എഞ്ചിനീയറിംഗും മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്സിലെ ചേരിപ്പോരും തമ്മില്‍ത്തല്ലും അവസരവാദവും ഒക്കെമൂലമാണ്. പ്രതിപക്ഷം എന്ന നിലയില്‍ പിണറായിക്കെതിരെ വിശ്വാസ്യതയുള്ള ഒരു പോര്‍മുഖം തുറക്കാന്‍ പോലും യു.ഡി.എഫിന് കഴിഞ്ഞിരുന്നില്ല. ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടന്ന ശക്തമായ പ്രവര്‍ത്തനം സത്യത്തില്‍ മുതലാക്കുകയാണ് യു.ഡി.എഫ് ചെയ്തത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാന ദിവസങ്ങളില്‍ സരിതാ പ്രശ്‌നം ഉയര്‍ത്തി സി.പി.എം നടത്തിയ വേട്ട കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇന്നുവരെ ഉണ്ടാകാത്തതാണ്. പക്ഷേ, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പിണറായിക്കെതിരെ സ്വപ്‌ന സുരേഷിന്റെ പേരിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അതിനെ ഏതെങ്കിലും തരത്തില്‍ അവഗണിച്ചും അവഹേളിച്ചും ഒക്കെയായി ബുദ്ധിപൂര്‍വ്വം തലയൂരാനാണ് പിണറായി ശ്രമിച്ചത്. ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് രാഷ്ട്രീയ സത്യസന്ധതയെ കുറിച്ചും ധാര്‍മ്മികതയെ കുറിച്ചും ഒക്കെ വാതോരാതെ കേരളത്തിലെ പൊതുസമൂഹത്തോട് സംവദിച്ച പിണറായി വിജയന്‍ ഇന്നില്ല. ഇപ്പോഴത്തെ പിണറായി വിജയന്‍ മുന്‍പും പിന്‍പും ബിരിയാണിച്ചെമ്പ് കൊണ്ട് മറച്ച നഗ്നനായ ഭരണാധികാരിയാണ്. കെ.ടി. ജലീല്‍ കടത്തിക്കൊണ്ടു വന്ന ഈന്തപ്പഴക്കുരു കൊണ്ട് ഒരു വലിയ ഈന്തപ്പനയോ പഴയ പാര്‍ട്ടി സഖാക്കള്‍ നട്ടുവളര്‍ത്തിയ ഒരു ആലോ ഇപ്പോള്‍ മുളച്ചു കിട്ടിയാല്‍ പിണറായിക്ക് അത് തണലും മറയുമാകും.
അഴിമതിയാരോപണങ്ങളിലും ലൈഫ് മിഷന്‍ അടക്കമുള്ളവയില്‍ നടത്തിയ തട്ടിപ്പുകളിലും ജനമനസ്സില്‍ സംശയമുണ്ടായിരുന്നെങ്കിലും ഞാന്‍ അത്തരക്കാരനല്ല എന്നുപറഞ്ഞ് സംശയത്തിന്റെ ആനുകൂല്യമെങ്കിലും നേടിയിരുന്ന കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്തെ പിണറായി ഇന്ന് മിന്നല്‍പ്പിണരിനു പകരം പ്രകാശം നഷ്ടപ്പെട്ട കരിന്തിരിയായി അധപ്പതിച്ചിരിക്കുന്നു. മുഖ്യമന്ത്രിക്കെതിരെ പത്രസമ്മേളനം നടത്തിയ സ്വപ്‌ന സുരേഷ് അതിനു മുന്‍പു തന്നെ ക്രിമിനല്‍ നടപടി ചട്ടത്തിലെ 164-ാം വകുപ്പനുസരിച്ച് കോടതിയില്‍ നല്‍കിയ രഹസ്യമൊഴി കളവാണെന്നു പറഞ്ഞ് അപ്പാടെ തള്ളാന്‍ പറ്റുന്നതാണെന്ന് തോന്നുന്നില്ല. മുഖ്യമന്ത്രി പൂര്‍ണ്ണമായും സംശയത്തിന്റെ നിഴലിലാണ്. പിണറായിക്ക് പിന്നാലെ കറുപ്പണിഞ്ഞ് വന്ന് ചെവിയില്‍ മന്ത്രിച്ചിരുന്ന പഴയ സ്വപ്‌നസുന്ദരിയല്ല, ഇന്ന് കോടതിമുറിയില്‍ രഹസ്യമൊഴി നല്‍കി പുറത്തുവന്ന് പൊതുസമൂഹത്തോട് പിണറായിയെയും ഭാര്യയെയും മകളെയും കുറിച്ചും എം.ശിവശങ്കര്‍, സി.എം.രവീന്ദ്രന്‍, നളിനി നെറ്റോ എന്നിവരെ കുറിച്ചും തുറന്നടിച്ച സ്വപ്‌ന, ഇന്ന് പിണറായിയുടെ പേടിസ്വപ്‌നമായിരിക്കുന്നു. അവളുടെ കണ്ണുകളില്‍ കേരളത്തിലെ പൊതുസമൂഹം കണ്ടത് കണ്ണകിയുടെ ക്രോധത്തിന്റെ ചിത്രമാണ്. പലതും അവര്‍ തുറന്നടിച്ചു. എം.ശിവശങ്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, മന്ത്രി കെ.ടി ജലീല്‍ എന്നിവര്‍ നടത്തിയിട്ടുള്ള കുറ്റകൃത്യങ്ങളും കുറ്റം ചെയ്ത രീതികളും എല്ലാം മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴിയായി സ്വപ്‌ന സുരേഷ് നല്‍കി.
മുഖ്യമന്ത്രി 2016ല്‍ ദുബായിലേക്ക് നടത്തിയ യാത്രയില്‍ മറന്നുപോയി എന്നുപറഞ്ഞ് എംബസി വഴി അയച്ച ബാഗില്‍ നിറയെ കറന്‍സിയായിരുന്നുവെന്ന് സരിത്തിന്റെ മൊഴി സാക്ഷ്യപ്പെടുത്തി സ്വപ്‌ന കോടതിയില്‍ ആവര്‍ത്തിച്ചു. ഈ ബാഗ് കോണ്‍സുലേറ്റില്‍ സ്‌കാന്‍ ചെയ്തതിന്റെ രേഖകള്‍ അടക്കമുള്ള തെളിവുകള്‍ മുഴുവന്‍ തന്റെ കൈവശമുണ്ടെന്ന് സ്വപ്‌ന പറഞ്ഞു. കോണ്‍സല്‍ ജനറലിന്റെ തിരുവനന്തപുരത്തെ വസതിയില്‍ നിന്ന് അതിശയിപ്പിക്കുന്ന ഭാരമുള്ള ബിരിയാണിച്ചെമ്പുകള്‍ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് പലതവണ എത്തിച്ചിട്ടുണ്ടെന്നും സ്വപ്‌ന പറഞ്ഞു. ശിവശങ്കറിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് ബിരിയാണിച്ചെമ്പ് എത്തിച്ചത്, ‘ബിരിയാണി മാത്രമല്ല, അതില്‍ എന്തൊക്കെയോ ലോഹവസ്തുക്കള്‍ ഉണ്ടായിരുന്നതായി സ്വപ്‌ന സാക്ഷ്യപ്പെടുത്തി. ബിരിയാണി പുതിയ മരുമോന് ഇഷ്ടമാണത്രേ. ബിരിയാണിക്കകത്തുണ്ടായിരുന്ന മഞ്ഞലോഹം ഭാര്യയ്ക്കും മകള്‍ക്കും ഇഷ്ടമാണത്രേ. ഇതൊന്നും സത്യമാകല്ലേ എന്നാണ് സി.പി.എമ്മിനു വേണ്ടി നെഞ്ചുപൊട്ടി മുദ്രാവാക്യം വിളിച്ച് രക്തസാക്ഷിത്തം വരിക്കാന്‍ നടക്കുന്ന പാവപ്പെട്ട സഖാക്കളുടെ പ്രാര്‍ത്ഥന.
കുറ്റകൃത്യത്തില്‍ ഓരോരുത്തരുടെയും പങ്കാളിത്തം എന്താണ് എന്ന് അറിയാവുന്ന ഒരു പ്രതി കോടതിമുന്‍പാകെ പറയുമ്പോള്‍ അതും കേള്‍ക്കണം. അതാണ് താന്‍ ചെയ്തതെന്ന് സ്വപ്‌ന ആവര്‍ത്തിച്ചു. ഇനി കോടതി തീരുമാനിക്കട്ടെ. കുറ്റകൃത്യത്തില്‍ ഓരോരുത്തരുടെയും പങ്ക് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തുമ്പോള്‍ കോടതിയാണ് അത് പരിശോധിക്കേണ്ടത്. ഇപ്പോള്‍ സൂചിപ്പിച്ച മുഴുവന്‍ വിഷയങ്ങളും അന്വേഷണ ഉദ്യോഗസ്ഥന്‍മാരെ വിശദമായി നേരത്തെ അറിയിച്ചതാണ്. അവ വേണ്ടവിധത്തില്‍ അന്വേഷിച്ചില്ലെന്ന് തോന്നിയതുകൊണ്ടാണ് കോടതിയോട് വെളിപ്പെടുത്താന്‍ തീരുമാനിച്ചത്. മൊഴിക്കു ശേഷം സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു. ക്രിമിനല്‍ നടപടിച്ചട്ടം 164-ാം വകുപ്പ് പ്രകാരമുള്ള രഹസ്യമൊഴി നല്‍കിയത് കൂടാതെ ജീവന് ഭീഷണിയുള്ള കാര്യം ചൂണ്ടിക്കാട്ടി പുതിയ സത്യവാങ്മൂലവും കോടതിയില്‍ സമര്‍പ്പിച്ചു.
അട്ടപ്പാടി അടക്കം കേരളത്തിലെയും ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലെയും വനവാസികള്‍ക്ക് വീടു വെച്ചു കൊടുക്കാനും അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായി തുടങ്ങിയ സന്നദ്ധസംഘടനയായ എച്ച്.ആര്‍.ഡി.എസ്സിന്റെ ഉദ്യോഗസ്ഥയായ ശേഷമാണ് സ്വപ്‌ന സുരേഷ് സത്യം തുറന്നുപറയാന്‍ തയ്യാറായതെന്നാണ് ഇപ്പോള്‍ പിണറായിക്കൊപ്പമുള്ളവര്‍ ആരോപണം ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ പെട്ടി മറന്നുപോയി എന്നുപറഞ്ഞ് ശിവശങ്കറാണ് തന്നെ വിളിച്ചതെന്നും രണ്ടാമത് കൊടുത്തുവിട്ട പെട്ടിയില്‍ കറന്‍സിയാണെന്ന് സ്‌കാനിംഗില്‍ കണ്ടെത്തിയിരുന്നതായും സ്വപ്‌ന കോടതിയില്‍ നല്‍കിയ മൊഴിയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഭാര്യ കമലയുടെയും മകള്‍ വീണയുടെയും പങ്കാളിത്തത്തെ കുറിച്ചും പലതവണ ബിരിയാണിച്ചെമ്പില്‍ കട്ടിയുള്ള ലോഹസാധനങ്ങള്‍ (സ്വര്‍ണ്ണം?) കൊടുത്തയച്ചതിന്റെയും വിശദാംശങ്ങള്‍ സ്വപ്‌ന കോടതിയില്‍ ബോധിപ്പിച്ചു. ഇതൊക്കെ ചെയ്തത് ശിവശങ്കറിന്റെ നിര്‍ദ്ദേശമനുസരിച്ചാണെന്നും മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പേര് ഇപ്പോള്‍ പെട്ടെന്ന് വലിച്ചിഴച്ചതല്ലെന്നും സ്വപ്‌ന വ്യക്തമാക്കി. ‘ഞാന്‍ ഇപ്പോള്‍ കൊടുത്ത രഹസ്യ മൊഴിയിലും നേരത്തെ കൊടുത്ത മൊഴികളിലും വ്യത്യസ്തമായി ഒന്നും പറഞ്ഞിട്ടില്ല. ഞാന്‍ ആദ്യം പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ഇപ്പോഴും കോടതിയില്‍ പറഞ്ഞിട്ടുള്ളത്. അക്കാര്യങ്ങളൊന്നും നിങ്ങളുടെ മുന്നിലേക്ക് വന്നിട്ടില്ലെന്നേയുള്ളൂ.’
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് ശേഷം പൂര്‍ണ്ണമായും നിശ്ശബ്ദത പാലിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വപ്‌നയുടെ ആരോപണങ്ങള്‍ ഗൂഢപദ്ധതിയും അസത്യവുമാണെന്ന പ്രസ്താവനയിറക്കി തടിതപ്പാനാണ് ശ്രമിച്ചത്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി എന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. പക്ഷേ, രഹസ്യമൊഴി നല്‍കിയതിനുശേഷം കെ.പി.യോഹന്നാന്റെ ഗോസ്പല്‍ ഏഷ്യ ഡയറക്ടറായ ഷാജ് കിരണ്‍ പാലക്കാട് ഓഫീസിലെത്തി സ്വപ്‌നയെ കണ്ട് മൊഴി പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ പത്തു വയസ്സുള്ള കുഞ്ഞ് അനാഥയാകുമെന്നും ഭീഷണിപ്പെടുത്തി. ഒരു പ്രമുഖ മാധ്യമപ്രവര്‍ത്തകന്റെ പേര് പറഞ്ഞ്, അദ്ദേഹം മുഖ്യമന്ത്രിയുടെ എല്ലാമാണെന്നും അദ്ദേഹം പറയുന്നതുപോലെ മൊഴി തിരുത്തിപ്പറയണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇതിന് സ്വപ്‌ന വഴങ്ങാതെ വന്നപ്പോള്‍ കെ.ടി ജലീലിനെക്കൊണ്ട് ഒരു പരാതി നല്‍കി അതിന്റെ പേരില്‍ സ്വപ്‌നയ്‌ക്കെതിരെ ഗൂഢാലോചനയ്ക്ക് കേസ് എടുത്തിരിക്കുകയാണ്. സംഭവം അന്വേഷിക്കാന്‍ അഡീഷണല്‍ ഡി.ജി.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെയും നിയോഗിച്ചു. രണ്ട് അഡീഷണല്‍ ഡി.ജി.പിമാര്‍ രഹസ്യമൊഴി പിന്‍വലിക്കാന്‍ പലതവണ സ്വപ്‌നയെ വിളിക്കുകയും ചെയ്തു.
കാര്യങ്ങളുടെ പോക്ക് വളരെ വ്യക്തമാണ്. പിണറായിക്ക് എന്തൊക്കെയോ മറയ്ക്കാനും ഒളിക്കാനുമുണ്ട് എന്ന സൂചന പ്രത്യേക അന്വേഷണസംഘത്തിന്റെ രൂപീകരണത്തോടെയും ദൂതന്മാരുടെയും ഗുണ്ടകളുടെയും ഭീഷണിയോടെയും വ്യക്തമായി. പലനാള്‍ കള്ളന്‍ ഒരുനാള്‍ പെടുമെന്ന് വളരെ വ്യക്തമാണ്. കോടതിയുടെ മുന്നില്‍ നല്‍കിയ മൊഴി ഇനി മാറ്റിപ്പറയാനാവില്ല. അതിന്റെ അടിസ്ഥാനത്തില്‍ ഇ.ഡിക്കും കസ്റ്റംസിനും മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാം. ഒരുപക്ഷേ, ചരിത്രത്തിലാദ്യമായിട്ടായിരിക്കും സ്വര്‍ണ്ണവും കറന്‍സിയും കടത്തിയതിന് ഒരു മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ടിവരിക. ആത്മാഭിമാനത്തിന്റെ കണികയെങ്കിലും ബാക്കിയുണ്ടെങ്കില്‍ പിണറായി മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് മാറിനില്‍ക്കുകയാണ് വേണ്ടത്. കോടതിയില്‍ തെളിയിക്കപ്പെടാത്തിടത്തോളം പിണറായി കുറ്റക്കാരനാണെന്ന് പറയുന്നില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ അനുസരിച്ച് സ്വപ്‌ന പറയുന്നത് ശരിയാണോ തെറ്റാണോ എന്ന് അന്വേഷണ ഏജന്‍സികള്‍ തീരുമാനിക്കട്ടെ. പക്ഷേ, സത്യം തെളിയുന്നതു വരെ മുഖ്യമന്ത്രിയുടെ കസേരയുടെ വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ പിണറായി മാറിനില്‍ക്കണ്ടേ? കെ.കരുണാകരന്റെ കാര്യത്തിലും ഉമ്മന്‍ചാണ്ടിയുടെ കാര്യത്തിലും സി.പി.എമ്മും പിണറായിയും ആവശ്യപ്പെട്ടതും ഇതുതന്നെ ആയിരുന്നില്ലേ? അതല്ലേ ധാര്‍മ്മികത, അതല്ലേ രാഷ്ട്രീയ മാന്യത? രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുമ്പോള്‍ പിണറായിക്കുണ്ടായിരുന്ന സ്വത്തും ഇപ്പോഴുള്ള സ്വത്തും തമ്മിലുള്ള അന്തരം വിശദീകരിക്കാന്‍ ആകുമോ? പിണറായിയുടെയും കോടിയേരിയുടെയും ഒക്കെ കള്ളപ്പണം കൈകാര്യം ചെയ്യുന്നവരാണ് കെ.പി.യോഹന്നാനും ഷാജ് കിരണും എന്ന സ്വപ്‌നയുടെ ആരോപണവും അന്വേഷിക്കേണ്ടതല്ലേ. ശബരിമലയിലും അതിന്റെ പൂങ്കാവനത്തിലും വിമാനത്താവളവും വ്യവസായവും ഒക്കെ കൊണ്ടുവരാനും ശബരിമലയെ നശിപ്പിക്കാനും ഒക്കെ യോഹന്നാനും കൂട്ടര്‍ക്കും പിണറായി ഒത്താശ ചെയ്തതിന്റെ പിന്നിലും ഇത്തരം കാര്യങ്ങള്‍ ഇല്ലെന്ന് എങ്ങനെ ജനങ്ങളെ ബോദ്ധ്യപ്പെടുത്താനാവും? ശബരിമല അയ്യപ്പന്റെ മുന്നില്‍ നിന്ന് നെഞ്ചുപൊട്ടി കണ്ണീരൊഴുക്കിയ പരസഹസ്രം അയ്യപ്പന്മാരുടെ കദനത്തിനാണ് ഇന്ന് പിണറായി സമാധാനം പറയേണ്ടി വരുന്നത്. ശബരിമലയെ അപമാനിച്ചവരാരും പിന്നീട് നിലനിന്നിട്ടില്ല എന്ന കാര്യം വീണ്ടും നമ്മള്‍ തിരിച്ചറിയുകയാണ്. കരുണാകരന്റെ വഴിയെ തന്നെയാണ് പിണറായിയും.