2022 ഏപ്രില്‍ 26 പുതിയ ലോകത്തിന് നാന്ദികുറിച്ച സുദിനമാണ്. അന്നാണ് ഭാരതപുത്രന്‍ നരേന്ദ്ര മോദിയുടെ ഡല്‍ഹിയിലെ വസതിയില്‍ വര്‍ക്കല ശിവഗിരി ധര്‍മ്മ സംഘം ട്രസ്റ്റിന്റെ തീര്‍തഥാടന നവതിയുടേയും സര്‍വ്വമത പാഠശാലയായ ബ്രഹ്‌മവിദ്യാലയത്തിന്റെ കനക ജൂബിലിയുടേയും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഗോള തലത്തിലുള്ള ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്.
ഉദ്ഘാടനം സംബന്ധിച്ചുള്ള വാര്‍ത്തകള്‍ ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ ദൃശ്യമാധ്യമങ്ങളിലൂടെയും പത്രങ്ങളിലൂടെയും മറ്റ് വാര്‍ത്താ ചാനലുകളിലുടെയും വമ്പിച്ച പ്രാധാന്യം നല്‍കി പ്രസിദ്ധീകരിച്ചു. ഇത് സംബന്ധിച്ച് പ്രധാന മന്ത്രിയുടെ പ്രസംഗം ഉജ്ജ്വലവും ധീരോദാത്തവും ഭാരതത്തിന്റെ ആത്മചൈതന്യത്തെ ഉല്‍ഘോഷിക്കുന്നതുമായിരുന്നു. ഭാരതത്തിന്റെ ആധ്യാത്മിക ചൈതന്യമാണ് ശ്രീനാരായണ ഗുരുദേവന്‍. അദ്ദേഹത്തിന്റെ ജന്മത്താല്‍ ധന്യമാക്കപ്പെട്ട പുണ്യഭൂമിയാണ് കേരളം. ശിവഗിരി മഠവുമായുള്ള ബന്ധം അദ്ദേഹം എടുത്തു പറഞ്ഞു. കേന്ദ്രത്തിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ കേരളത്തില്‍ നിന്നുള്ള ശ്രീ എ.കെ. ആന്റണി പ്രതിരോധ മന്ത്രിയായിരുന്നപ്പോള്‍ ശിവഗിരി മഠത്തില്‍ നിന്നുള്ള സന്യാസിമാര്‍ കേദാര്‍നാഥ് തീര്‍ത്ഥാടന കാലത്ത് വെള്ളപ്പൊക്കം മൂലമുണ്ടായ അപകടത്തില്‍പ്പെട്ട് ഒറ്റപ്പെട്ട് കഴിഞ്ഞ സമയത്ത് ഗുജാറാത്ത് മുഖ്യമന്ത്രി എന്ന നിലയില്‍ അവരെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം ശിവഗിരി മഠം തന്നെ ഏല്‍പ്പിച്ചുവെന്നും അത് നിര്‍വ്വഹിക്കാന്‍ കഴിഞ്ഞത് ശ്രീനാരായണഗുരുവിന്റെ അനുഗ്രഹം കൊണ്ടാണെന്നും പ്രധാനമന്ത്രി പറഞ്ഞു
ഭാരതത്തിന്റെ ആധ്യാത്മികത മുന്നേറിയത് വിവിധ കാലങ്ങളില്‍ വിഭിന്നങ്ങളായ ആശയങ്ങളിലൂടെയാണ്. ഭാരതീയ ദര്‍ശനത്തെ സമ്പൂര്‍ണ്ണമാക്കുന്നതില്‍ കേരളം ഉജ്ജ്വലമായ പങ്ക് വഹിച്ചു. അവശ്യഘട്ടങ്ങളില്‍ നേതൃത്വവും ഏറ്റെടുത്തു. വര്‍ക്കല ദക്ഷിണ കാശി എന്നറിയപ്പെടുന്നു. വാരാണാസിയിലെ ശിവനഗരിയും വര്‍ക്കലയിലെ ശിവഗിരിയും ഭാരതത്തിന്റെ ഊര്‍ജ്ജ കേന്ദ്രങ്ങളാണ്. ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന മഹത്തായ ആശയം രൂപപ്പെട്ടത് ഭാരതത്തിന്റെ ആത്മീയ കേന്ദ്രങ്ങളായ വാരണാസിയിലെ ശിവനവഗിരിയില്‍ നിന്നും വര്‍ക്കലയിലെ ശിവഗിരിയില്‍ നിന്നുമാണ്.
എപ്പോഴെക്കെ സമാജം ദുര്‍ബലമായിട്ടുണ്ടോ സമാജത്തില്‍ ഇരുട്ട് പരന്നിട്ടുണ്ടോ അപ്പോഴൊക്കെ പ്രകാശപുരിതനായ ഒരു മഹാത്മാവ് നമ്മുടെ അടുത്തേക്ക് വന്നിട്ടുണ്ട്. ഭാരതത്തിലെ ഋഷികള്‍, സന്ന്യാസി ശ്രേഷ്ഠന്മാരും ഗുരുക്കന്മാരും രൂപപ്പെടുത്തിയ ഭാരതീയദര്‍ശനങ്ങള്‍ ശ്രീനാരായണഗുരു പ്രചരിപ്പിച്ചു. ആധുനികതയെ കുറിച്ചും ശാസ്ത്ര-സാങ്കേതിക പുരോഗതിയെ കുറിച്ചും പ്രചരിപ്പിച്ച ഗുരു ഭാരതീയസംസ്‌കൃതിയും മൂല്യങ്ങളും സമൃദ്ധമാക്കി. വിദ്യാഭ്യാസത്തെക്കുറിച്ചും വിജ്ഞാനത്തെക്കുറിച്ചും ഗുരു സംസാരിച്ചു. ഭാരതീയ ധര്‍മ്മം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് അദ്ദേഹം ഇത് ചെയ്തത്. ശാരദാമഠം സ്ഥാപിച്ച് സരസ്വതീദേവിയെ ആരാധിക്കുന്നത് വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനത്തിന്റെയും പ്രചാരത്തിന് വേണ്ടിയാണ്. ശ്രീനാരായണഗുരു ധര്‍മ്മത്തെ സംരക്ഷിച്ചു. ധര്‍മ്മ പ്രചാരണത്തിലൂടെ പരിപോഷിപ്പിച്ചു. തെറ്റായ പ്രവണതകള്‍ക്കെതിരെ പോരാടി. ഭാരതത്തെ അതിന്റെ യഥാര്‍തഥ ധര്‍മ്മത്തിലേക്ക് നയിച്ചു. ജാതിയുടെ പേരില്‍ നടമാടിയിരുന്ന ഉച്ചനീചത്വങ്ങള്‍ക്കെതിരെ പ്രത്യക്ഷമായി യുദ്ധം ചെയ്തു. അങ്ങനെയാണ് ഭാരതം പാവപ്പെട്ടവരേയും ദളിതരെയും പിന്നോക്കക്കാരെയും സേവിക്കുന്നത്. അതുകൊണ്ടാണ് സബ്കോ സാഥ് സബ്തോ വികാസ് എന്ന മുദ്രാവാക്യം ഏറ്റെടുത്ത് മുന്നേറുന്നത്.
ശ്രീനാരായണഗുരുദേവന്‍ സാമൂഹ്യ പരിഷ്‌കര്‍ത്താവും യുഗസൃഷ്ടാവുമാണ്. ചിന്തകനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ രവിന്ദ്രനാഥടേഗോര്‍ ശിവഗിരിയില്‍ വന്ന് ഗുരുദേവനില്‍ നിന്ന് പഠിച്ചു എന്ന് പ്രഖ്യാപിച്ചു. ജനങ്ങള്‍ക്കൊപ്പമിറങ്ങി പ്രവര്‍ത്തിക്കുമ്പോഴാണ് സമാജത്തില്‍ മാറ്റമുണ്ടാകുന്നത് എന്ന് ഗുരുദേവന്‍ പഠിപ്പിച്ചു. ഗുരുദേവന്റെ ഈ ഉപദേശമനുസരിച്ച് പ്രവര്‍ത്തിച്ചത് കൊണ്ടാണ് ബേഠി പഠാവോ ബേഠി ബച്ചാവോ എന്ന പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള കേന്ദ്ര സര്‍ക്കാര്‍ പരിപാടി വിജയം വരിച്ചത്. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന മന്ത്രം ശ്രീനാരായണ ഗുരു ഉപദേശിച്ചു. ഈ മന്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് ആത്മനിര്‍ഭര്‍ ഭാരത് എന്ന പദ്ധതി ആവിഷ്‌ക്കരിച്ചത്. ഒരു ജാതി എന്നാല്‍ ഭാരതീയത, ഒരു മതം എന്നാല്‍ സേവ, ധര്‍മം ഒരു ദൈവം എന്നാല്‍ ഭാരത മാതാവിന്റെ 130 കോടി മക്കള്‍. ഗുരുദേവന്റെ ഈ ആഹ്യാനം നമ്മുടെ രാഷ്ട്ര ഭക്തിക്ക് ആധ്യാത്മിക ഔന്നത്യം നല്‍കുന്നു. ശ്രീനാരായണ ഗുരുദേവന്റെ ഈ ആഹ്വാനം ഏറ്റെടുത്ത് മുന്നേറിയാല്‍ ലോകത്ത് ഒരു ശക്തിക്കും മനുഷ്യ സമൂഹത്തെ ഭിന്നിപ്പിക്കാന്‍ കഴിയില്ല. ഈ സന്ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഭാരതത്തിന് ഒരു ലക്ഷ്യവും അസാധ്യമല്ല.
ശിവഗിരി മഠത്തിന്റെ ആഘോഷ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗം ലോകശ്രദ്ധയാകര്‍ഷിച്ചു. ലോകത്തിലെ പല രാജ്യങ്ങളും ഭാരതീയ ദര്‍ശനത്തിന്റെ അടിസ്ഥാനത്തിലുള്ള ആത്മീയത ഉപേക്ഷിച്ച് സങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലുള്ള ആധുനികത അംഗീകരിച്ചത് മൂലം ഉണ്ടായ സാമൂഹ്യ സംഘര്‍ങ്ങളും വംശീയ കലാപങ്ങളും മതതീവ്രവാദവും വര്‍ദ്ധിച്ചതിനെക്കുറിച്ച് പ്രധാനമന്ത്രി പ്രസംഗത്തില്‍ ഊന്നി പറഞ്ഞു. ആധ്യാത്മികതയുടെയും സനാധന ധര്‍മ്മത്തിന്റെയും അടിസ്ഥാനത്തിലുള്ള ഗുരുദേവ ദര്‍ശനങ്ങള്‍ ലോകത്തുണ്ടായിട്ടുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കാന്‍ അനിവാര്യമാണ് എന്ന് ലോക രാഷ്ട്രങ്ങള്‍ക്ക് ഭാരതത്തിന്റെ പ്രധാനമന്ത്രിയുടെ ഗുരുദേവ ദര്‍ശനത്തെക്കുറിച്ചുള്ള പ്രസംഗത്തില്‍ നിന്നും വ്യക്തമായി. അതിന്റെ അടിസ്ഥനത്തിലാണ് ലോകത്തെമ്പാടുമുള്ള സമാധാനകാംക്ഷികളായ പൊതുസമൂഹത്തിനു വേണ്ടി മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീരിച്ചത്.
മലയാളത്തിലെ പ്രമുഖ ഭാഷാദിനപത്രം വമ്പിച്ച പ്രാധാന്യത്തോടെ ശിവഗിരി ധര്‍മ്മ സംഘം ട്രസ്റ്റിന്റെ 2022 ഏപ്രില്‍ 26ന് പ്രധാനമന്ത്രിയുടെ വസതിയില്‍ നടന്ന ആഘോഷ ചടങ്ങിനെക്കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും പ്രസിദ്ധീകരിച്ചു . 28-ാം തീയതി വിശദമായ മുഖപ്രസംഗമെഴുതി. ലോകസമാധാനത്തിനായി ഭാരതത്തിന്റെ പ്രധാനമന്ത്രി മുന്നോട്ട് വെക്കുന്ന ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ഗുരുദേവ ദര്‍ശനം വളര്‍ന്നു വരുന്ന മത സംഘര്‍ഷങ്ങളും വംശീയ കലാപങ്ങളും ഒഴിവാക്കാന്‍ ഇരുകൈയ്യും നീട്ടി പൂര്‍ണ്ണമനസ്സോടെ ലോക രാഷ്ട്രങ്ങള്‍ സ്വീകരിക്കുമെന്ന് മുഖപ്രസംഗത്തില്‍ എടുത്തു പറഞ്ഞു. ലോകസമാധാനത്തിന് ഗുരുദേവ ദര്‍ശനങ്ങള്‍ അടിയന്തിരമായി പ്രചരിപ്പിക്കണമെന്നും ജനങ്ങളെയാകെ ബോധവല്‍ക്കരിക്കണമെന്നും സമാധാനപരമായ സഹവര്‍ത്തിത്വം എന്ന ലോകക്രമം രൂപപ്പെടുത്തി ഐശ്വര്യത്തിലേക്ക് മുന്നേറാന്‍ ഗുരുദേവ ദര്‍ശനങ്ങള്‍ പാലിക്കേണ്ടത് അനിവാര്യമാണെന്ന് ഒര്‍മ്മിപ്പിക്കുന്നു.
ഇത്രയുമായപ്പോഴാണ് കേരളം ഭരിക്കുന്ന സി. പി. എം. പാര്‍ട്ടിയുടെ സെക്രട്ടറി മോദിയുടെ ഗുരുനിന്ദ എന്ന പേരില്‍ പാര്‍ട്ടി പത്രത്തില്‍ ലേഖനമെഴുതിയത്. കേരളത്തിലെ പ്രമുഖ പത്രത്തിന്റെയും ലോക മാധ്യമങ്ങളുടെയും മേല്‍പ്പറഞ്ഞ വിലയിരുത്തല്‍ കണ്ടപ്പോഴാണ് സി. പി.എം. ന്റെ പാര്‍ട്ടി പത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ബുദ്ധിജീവികള്‍ക്ക് കാര്യങ്ങള്‍ മനസ്സിലായത്. പ്രഭാവര്‍മ്മ, പി.എം. മനോജ്, ആര്‍.എസ്. ബാബു എന്നീ പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോഴും സി. പി.എം.ന് വേണ്ടി പാര്‍ട്ടി പത്രത്തിലും മറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ ഉപദേശ പ്രകാരമായിരിക്കണം സംസ്ഥാന സെക്രട്ടറി ബാലകൃഷ്ണന്‍ നേര്‍വഴി എന്ന പംക്തിയില്‍ മോദിയുടെ ഗുരുനിന്ദ യെക്കുറിച്ച് ലേഖനമെഴുതിയത്. ഭരണഘടനാപരമായി പ്രധാനമന്ത്രിയെക്കുറിച്ച് എഴുതുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടുണ്ട്. മോദിയല്ല ഏത് വര്‍ഗ്ഗീയ ഭരണാധികാരി വിചാരിച്ചാലും എല്‍.ഡി.എഫ് ഭരണമുള്ള മതനിരപേക്ഷ കേരളം സമ്മതിക്കില്ല. എന്ന പരാമര്‍ശം നിയമലംഘനവും ഭരണഘടനാലംഘനവുമാണ്. ഭാരതത്തിന്റെ പ്രധാനമന്ത്രിയെ വര്‍ഗ്ഗീയ ഭരണാധികാരി എന്ന് വിളിക്കുന്നത് ഭരണഘടനയുടെ 25-ാം അനുഛേദം അനുസ്സരിച്ച് തന്നെ കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. ഏതൊരാളിനും അതിനെതിരെ കോടതികളെ സമീപിക്കാവുന്നതാണ്. കോടതികള്‍ക്ക് തന്നെ സ്വന്തം നിലയിലും കേസെടുക്കാവുന്നതാണ്.
അതിലുപരി മിസ്റ്റര്‍ ബാലകൃഷ്ണന്‍ ജനപ്രാതിനിധ്യ നിയമമനുസ്സരിച്ച് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന സക്രട്ടറി എന്ന നിലയില്‍ ജനാധിപത്യ മര്യാദയുടെ അതിര്‍ വരമ്പുകള്‍ ലംഘിച്ചു.
മിസ്റ്റര്‍ ബാലകൃഷ്ണന്റെ ലേഖനം പരിശോധിച്ചാല്‍ നിരവധി വസ്തുതാപരമായ പിശകുകളുണ്ട്. ഉത്തരഡല്‍ഹിയിലെ ജഹാംഗീര്‍ പുരി മുനിസ്സിപ്പല്‍ കോരര്‍പ്പറേഷനില്‍ അനധികൃത കയ്യേറ്റം ഒഴിപ്പിച്ചത് സംബന്ധിച്ച് സുപ്രീം കോടതിയില്‍ കേസുകള്‍ ഉണ്ട്. അതിനാല്‍ അത് സംബന്ധിച്ച് പ്രതിപാദിക്കുന്നില്ല.
ഒരു ജാതി ഒരു മതം ഒരു ദൈവം എന്നതും ജാതിയില്ല മതമില്ല ദൈവമില്ല എന്ന് സഹോദരന്‍ അയ്യപ്പന്‍ പറഞ്ഞതും ഒന്നാണെന്ന് പഠിക്കാന്‍ ബാലകൃഷ്ണന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരും. 4 വേദങ്ങളും 6 ശാസ്ത്രങ്ങളും 18 പുരാണങ്ങളും എണ്ണിയാല്‍ ഓടുങ്ങാത്ത ഉപനിഷത്തുകളും ഹൃദിസ്ഥമാക്കാന്‍ ഇനി ബാലകൃഷ്ണന് കഴിയുമോ എന്നുള്ള കാര്യം അദ്ദേഹം നന്നെയാണ് തീരുമാനിക്കേണ്ടത്. എ.കെ.ജി പഠനഗവേഷണ കേന്ദ്രത്തിലും ഇ.എം.എസ്. അക്കാഡമിയിലും ഇപ്പോള്‍ തുടങ്ങിയ കണ്ണൂര്‍ നയനാര്‍ അക്കാഡമിയിലും ഇതൊന്നും പാഠ്യവിഷയമല്ല. ശ്രീനാരായണ ഗുരുവിനെക്കുറിച്ചും മഹാകവി കുമാരനാശാനെക്കുറിച്ചും ഇ. എം. എസ്. എഴുതിയത് രാജാവിന്റെ പട്ടും വളയും സ്വീകരിച്ച സാമ്രാജ്യത്വത്തിന്റെ ഏജന്റുമാര്‍ എന്നാണ്. ഇ.എം. എസിന്റെ ശിഷ്യന്മാരാണ് കേരളത്തിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും. ഇ .എം.എസ് പറഞ്ഞ സാമ്രാജ്യത്വത്തിന്റെ ഉറവിടംതേടി അമേരിക്കയിലെ മയോക്ലിനിക്കിലേക്ക് സ്ഥിരമായി യാത്ര ചെയ്യുകയാണ് മുഖ്യമന്ത്രി. ശ്രീനാരായണ ഗുരുദേവനെ അംഗീകരിച്ച് അദ്ദേഹത്തിന്റെ മതേതര ദര്‍ശനങ്ങള്‍ കര്‍മ്മപദ്ധതിയിലുടെ ലോകമെമ്പാടും നടപ്പാക്കാന്‍ ശ്രമിക്കുന്ന നരേന്ദ്രമോദിയെ മിസ്റ്റര്‍ ബാലകൃഷ്ണന്‍ കടന്നാക്രമിക്കുന്നത് എന്തുകൊണ്ടാണെന്ന് എല്ലാവര്‍ക്കുമറിയാം. ശ്രീനാരായണീയരുടെ അഥവാ ശ്രീനാരായണ ശിഷ്യന്മാരുടെയും ഭക്തന്മാരുടെയും വോട്ട് കൊണ്ടും പണം കൊണ്ടുമാണ് തങ്ങള്‍ ജയിക്കുന്നതെന്നും പാര്‍ട്ടി കൊണ്ടുനടക്കുന്നതെന്നും നന്നായി അറിയാവുന്നതു കൊണ്ടാണ് ഇത്തരം അബദ്ധജടിലവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ബാലകൃഷ്ണന്‍ ലേഖനമെഴുതിയത്. ഗുരുദേവശിഷ്യരുടെ വോട്ടുകളും പിന്തുണയും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പാര്‍ട്ടിക്ക് ലഭിച്ചാലോ എന്നാണ് ബാലകൃഷ്ണന്റെ ഉത്കണ്ഠയും ഭയവും.
ദീന്‍ദയാല്‍ ഉപാധ്യായ ജാതിവ്യവസ്ഥയെ അനുകൂലിച്ച് പുസ്തകമെഴുതിയെന്ന തെറ്റായ ആരോപണം ലേഖനത്തില്‍ ഉന്നയിക്കുന്നുണ്ട്.
ചാതുര്‍വര്‍ണ്യം മയാസൃഷ്ടം
ഗുണകര്‍മ്മ വിഭാഗശ
– എന്നുള്ളത് ദീന്‍ദയാല്‍ ഉപാധ്യയയുടെ വരികളല്ല. ഇത് യോഗ്യതയുടെയും തെഴിലിന്റെയും അടിസ്ഥാനത്തില്‍ സമൂഹം വിഭജിക്കപ്പെടുന്നത് സംബന്ധിച്ചുള്ള പൗരാണിക തത്വമാണ്. ഇത് ഇന്നും പ്രസ്‌കതമാണ്. എഞ്ചിനീയര്‍ന്മാര്‍, ഡോക്ടര്‍ന്മാര്‍, അധ്യാപകര്‍, അക്കൗണ്ടന്റുമാര്‍, രാഷ്ട്രീയക്കാര്‍, ഭരണാധികാരികള്‍, എഴുത്തുകാര്‍, സാഹിത്യകാരന്മാര്‍, ചിന്തകന്മാര്‍ എന്നീ നിലയില്‍ സമൂഹം വിഭജിക്കപ്പെടുന്നു.